Thursday, March 27, 2008

ഹോമിയോ ചികില്‍സയും ജീരകമിഠായിയും

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA യുടെ ജേണലില്‍, മാര്‍ച്ച്‌ ലക്കം, KGMOA കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ ഡോ: എം. മുരളീധരന്‍ എഴുതിയ ലേഖനം.

ഹോമിയോ ചികില്‍സയും ജീരകമിഠായിയും.

കേന്ദ്ര ആരോഗ്യ മന്ത്രാലയം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ സംരക്ഷണത്തിന്‌ ഹോമിയോ ചികില്‍സ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ഹിന്ദു പത്രം റിപ്പോര്‍ട്‌ ചെയ്തിരുന്നു. ഹോമിയൊ മരുന്നുകല്‍ സുരക്ഷിതമാണെന്നും ഗര്‍ഭകാലത്തും, പ്രസവാനന്തരവും ഉപയോഗിക്കാന്‍ ഉത്തമമാണെന്നും ഇതു സംബന്ധിച്ചിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.സര്‍വോപരി, pills are sweet and thus child friendly എന്ന സ്വീറ്റ്‌ ഐഡിയ!

പ്രതി പ്രവര്‍ത്തനം/ എതിര്‍ പ്രവര്‍ത്തനമില്ലാത്തവയാണെന്നും സുരക്ഷിതമാണെന്നും പറയുമ്പോള്‍ ഇതെത്രമാത്രം സത്യമാണെന്ന് സംശയം ഉയരാറുണ്ട്‌. ആക്ഷന്‍ ഉണ്ടായിട്ടു വേണ്ടെ റിയാക്ഷന്‍ എന്ന് പറയുന്നത്‌ വിരുദ്ധന്മാരാണ്‌ എന്ന് ഹോമിയോ വിശ്വാസികള്‍ കണ്ണടച്ച്‌ ആണയിടും. ഹോമിയോ ചികില്‍സയുടെ റിയാക്ഷന്‍ എത്ര തവണ കണ്ടിട്ടുള്ളവരാണ്‌ ഇവിടെ ചികില്‍സ ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും എന്നത്‌ കളവാകുമോ?

സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍മന്‍ ഡോക്ടര്‍, മോഡേണ്‍ മെഡിസിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാം മാറ്റി തൊലികളഞ്ഞുണ്ടാക്കിയ ഒന്നാംതരം മധുര ചികില്‍സാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി! പേരില്‍ തന്നെ മോഡേണ്‍ മെഡിസിനെ താഴ്ത്തിക്കെട്ടാന്‍ ഹാനിമാന്‍സായിപ്പ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. അലോപ്പതി എങ്ങിനെ വന്നാലും ഭാഷാശാസ്ത്രപരമായി ഹോമിയോപ്പതിക്ക്‌ താഴയേ വരൂ. പക്ഷെ ഭാഷയും ശാസ്ത്രവും രണ്ടാണെന്ന് പാവം ജനം മനസ്സിലാക്കി എന്നത്‌ മറ്റൊരു കാര്യം.

സമം സമത്തെ ഭേദമാക്കും എന്നതാണ്‌ ഹോമിയോപ്പതിയുടെ ശാസ്തീയ അടിസ്ഥാനം.സിങ്കോണ നല്‍കുമ്പോള്‍ വിറക്കുന്നു. അതുകൊണ്ട്‌ മലമ്പനിക്ക്‌ സിങ്കോണ! മരുന്നുകളുടെ ശക്തിയെക്കുറിച്ച്‌ പറയുമ്പോഴാണ്‌ പഞ്ചാരിമേളം അരങ്ങേറുന്നത്‌. മരുന്നുകള്‍ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുംത്തോറും അതിന്റെ രോഗശമനശേഷി കൂടുന്നു എന്ന് ഹോമിയോ വിശ്വാസികള്‍. അതെങ്ങിനെ എന്നു ചോദിച്ചാല്‍, അതങ്ങിനെതന്നെ എന്ന ശക്തമായ മറുപടി കിട്ടും. അത്ര മാത്രം. സംവാദം അവസാനിച്ചു. ആ കാഴ്ചപ്പാടിന്‌ ശാസ്ത്രീയ പിന്‍ബലമുണ്ടോ എന്നു ചോദിച്ചാല്‍ ഹോമിയോ വിനീതനാവും. സയന്‍സ്‌ അത്‌ കണ്ടു പിടിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന മറ്റൊരു വിനീതമായ മറുപടിയും ലഭിക്കും. ഒരു വിധക്കാര്‍ എല്ലാം സംശയം നിര്‍ത്തി വീട്ടില്‍ പോകും. അഥവ, കൂടുതല്‍ സംശയിച്ചാല്‍ വിവരമറിയും.

എങ്ങിയാണ്‌ നേര്‍പ്പിക്കുമ്പോള്‍ മരുന്നിന്റെ ശക്തികൂടുന്നതെന്നു ചോദിക്കുമ്പോഴാണ്‌ potentiation എന്ന ഭീകരനെ അവര്‍ അവതരിപ്പിക്കുക. എത്ര നേര്‍പ്പിച്ചാലും വെള്ളത്തിന്റെ മോളിക്ക്യൂളുകള്‍ മരുന്നിനെ ഓര്‍മ്മിക്കും. മോളിക്ക്യൂളുകളുടെ ഓര്‍മ്മശക്തി അപാരമാണത്രെ! നേര്‍പ്പിക്കുംതോറും ഓര്‍മ്മ കൂടിക്കൂടി മരുന്നിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കാമോ എന്നു ചോദിച്ചാല്‍ നേരത്തെ കിട്ടിയതും മറ്റു ചിലതും കൂടി കിട്ടും.ഒരു മരുന്ന് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നതു വരെ വ്യാജ മരുന്നായിരിക്കുമെന്നത്‌ പ്രാഥമിക ഫാര്‍മക്കോളജി നിയമമാണ്‌. ഇവിടെയാവട്ടെ ഒരു മരുന്നിന്റെയും ശക്തി ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നില്ല. രോഗം മാറുന്നില്ലേ എന്നു കടുത്ത വിശ്വാസി അല്‍പം നീരസത്തോടെ നിങ്ങളോട്‌ ചോദിക്കും. മാറാത്ത രോഗിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ പഥ്യത്തിന്റെയും ജീവിത ശൈലിയുടേയും കടുത്ത പ്രശ്നങ്ങള്‍ അവര്‍ ദാര്‍ശനികമായി അവതരിപ്പിക്കും. മന്ത്രിച്ചൂതിയ ചരട്‌ കെട്ടിയാലും ചിലതൊക്കെ രോഗങ്ങള്‍ മാറുന്ന കാര്യം നിങ്ങള്‍ ഒട്ടൊരു സംശയത്തോടെ ചോദിക്കാനാഞ്ഞാല്‍, സംവാദം മറ്റു ചില തലങ്ങളിലേക്കുയരും.

ഡെങ്കിക്കും ചിക്കുന്‍ ഗുനിയക്കും മറ്റും ഇവര്‍ മാസ്‌-മെഡിസിന്‍ നല്‍കുന്നു. ഓരോ രോഗിക്കും വ്യത്യസ്ഥ മരുന്നുകള്‍ വേണമെന്നും, ഒരു രോഗിക്കു തന്നെ വ്യത്യസ്ഥസമയങ്ങളില്‍ വ്യത്യസ്ഥ മരുന്നാണ്‌ വേണ്ടത്‌ എന്നും ആണയിടുന്നവരാണിവര്‍ എന്ന് ഓര്‍ക്കണം. അപ്പോള്‍ ഈ മാസ്‌-മെഡിസിന്റെ അടിസ്ഥാനമെന്താണ്‌? ഇവരുടെ മരുന്ന് കഴിച്ചിട്ടും ഡെങ്കിയും ചിക്കുന്‍ ഗുനിയയും വന്നവരുടെ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നതായിരിക്കാം.

പള്‍സ്‌ പോളിയോ നടക്കുമ്പോഴാണ്‌ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വരുന്നത്‌. ഇന്ത്യാ ഗവര്‍മ്മെന്റ്‌ നിരവധി പഠന-ഗവേഷണങ്ങള്‍ക്ക്വ്‌ ശേഷമാണ്‌ പള്‍സ്‌ പോളിയോ എന്ന പദ്ധതി പോളിയോ രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനായി ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ലോകത്തിലെ 100- ലേറെ രാഷ്ട്രങ്ങള്‍ ഈ രീതിശാസ്ത്രം ഉപയോഗിച്ച്‌ പോളിയോ രോഗം അതതു രാഷ്ട്രങ്ങളില്‍ ഇല്ലായ്മ ചെയ്തുകഴിഞ്ഞു. 1962- ല്‍ ഫിഡല്‍കാസ്റ്റ്രോയുടെ ക്യൂബയില്‍ തുടങ്ങിയ ഈ യജ്ഞം ഇനി മൂന്നോ നാലോ രാജ്യങ്ങളില്‍ മാത്രമേ പൂര്‍ത്തീകരിക്കപ്പെടാനുള്ളൂ. അങ്ങനെയിരിക്കേ, കേരളത്തില്‍ പള്‍സ്‌ പോളിയോ വരുമ്പോഴൊക്കെ ഹോമിയോ ചികില്‍സകര്‍ വഴി മുടക്കാന്‍ വൃഥാശ്രമിക്കുന്നത്‌ എന്തിനായിരിക്കും? സത്യത്തില്‍ അവരുടേത്‌ ഒരു ദേശ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ആ നാട്ടിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഒരു രോഗ പ്രതിരോധപദ്ധതി തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നത്‌ ഒരഞ്ചാറു വര്‍ഷമെങ്കിലും സുഖവാസം ലഭിക്കാവുന്ന കടുത്ത ദേശദ്രോഹ പ്രവര്‍ത്തനമാണെന്ന് ഇതുവരെ ആരും ഇവരെ ബോദ്ധ്യപ്പെടുത്തിയതായി കാണുന്നില്ല. അഥവ അവര്‍ക്ക്‌ ഈ പദ്ധതിയോട്‌ ശാസ്ത്രീയമായ വിയോജിപ്പുണ്ടെങ്കില്‍ അത്‌ കൃത്യമായി ഭാരത സര്‍ക്കാരിനെ അറിയിക്കുകയും ബോദ്ധ്യപ്പെടുത്തുകയും ഈ പദ്ധതി പിന്‍വലിപ്പിക്കുകയും ആണു വേണ്ടത്‌. അതിനു പകരം ഇവര്‍ ചെയ്യുന്നത്‌ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുപ്രചരണം!

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നതു കൊണ്ട്‌ കര്‍ത്താവിനോട്‌ മനസ്സറിഞ്ഞ്‌ പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാതെ പോകുന്നതിന്റെ ഖേദം ആരോട്‌ പറയും?കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ മധുരമുള്ളതും ചൈല്‍ഡ്‌ഫ്രന്‍ഡ്‌ലിയുമായ ഹോമിയോ മരുന്ന് ശുപാര്‍ശ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ ഈ നയം എങ്ങിനെ കാണുമെന്നറിയാന്‍ താല്‍പര്യമുണ്ട്‌.

നമ്മുടെ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യസ്ഥിതി തികച്ചും ആശാവഹം തന്നെ!

Sunday, March 23, 2008

അഗസ്ത്യാര്‍കൂട യാത്ര-3


വീണ്ടും യാത്ര തുടങ്ങി. ഷെല്‍ട്ടറില്‍ നിന്നും അല്‍പം അകലെയായി അഗസ്ത്യാകൂടത്തിനു തിരിയുന്ന മുക്കില്‍ ഒരു ഫോറസ്റ്റ്‌ ഗാര്‍ഡ്‌ ഇരിക്കുന്നുണ്ട്‌. മറ്റു ചില ഗൈഡുകള്‍ അനുചരന്മാരായും.
രാജ്‌കുമാറേ സമയം എത്രയായി എന്നറിയാമോ? എന്ന് ഒരു മുന്നറിയിപ്പെന്നോണം ഗാര്‍ഡ്‌ ചോദിച്ചു. രാത്രിയില്‍ കിടന്ന് കൂക്കിവിളിച്ചാലൊന്നും വരാനിവിടെയാരുമില്ല എന്നായി കൂടെയുള്ള ഗൈഡുകള്‍. ഏതായാലും ടോര്‍ച്ചിന്റെ ബലത്തില്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. ഒരു പത്തു മിനിറ്റ്‌ നടന്നു കാണും, ഞങ്ങളുടെ കൂട്ടു സംഘത്തിലെ ഒരാളുടെ കാലിന്റെ മസില്‍ പിടിച്ചു. അതോടെ അവര്‍ പിന്‍വാങ്ങുന്ന സ്ഥിതിയായി. കുട്ടപ്പന്‍ ഏതായാലും അവസരത്തിനൊത്തുയര്‍ന്നു, ജീപ്പാസ്‌ കുട്ടപ്പന്റെ കയ്യിലായി.

യാത്രയ്ക്ക്‌ ഞങ്ങളും രാജ്‌കുമാറും മാത്രമായി. വീണ്ടും കൊടും കാട്ടിലൂടെ ഒരു മണിക്കൂറോളം. മിക്കവാറും നല്ല കയറ്റം.അപ്പൊഴേക്കും ഈറ്റക്കാട്ടില്‍ എത്തി. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ ദൂരെ ഒരു ചെറിയ രേഖ പോലെ ഷെല്‍ട്ടര്‍ കാണാം. ബാക്കി കിടക്കുന്ന ദൂരത്തെപ്പറ്റി ധാരണ ഒന്നും ഇല്ല. ഈറ്റക്കാട്ടിലെ യാത്ര ഒരു കല്ലില്‍ നിന്നും മറ്റൊന്നിലേക്കാണ്‌. ഇടയ്ക്കൊക്കെ ആനപ്പിണ്ഠം കിടക്കുന്നു. പഴയതാണ്‌ എന്നൊരു ആശ്വാസം മാത്രം. തുടര്‍ന്ന് ഒരു പാറപ്പുറത്ത്‌ എത്തി. അവിടെ ഒരു അരുവിയും ചെറിയ ഒരു ജലാശയവും ഉണ്ട്‌. മുകളില്‍ നിന്ന് മടങ്ങുന്ന ചിലര്‍ അവിടെ കുളിക്കുന്നു. ഇനി നിങ്ങള്‍ എപ്പോള്‍ പോയി വരും എന്ന് അവര്‍ ആശ്ചര്യപ്പെട്ടു. ദിലി സാമാന്യം അവശനായിരുന്നു. ഇനി അധികമുണ്ടോ എന്ന ചോദ്യത്തിന്‌, ഇനിയല്ലേ ദൂരം മുഴുവന്‍ എന്നൊരാള്‍. അവര്‍ മുകളില്‍ നിന്നിറങ്ങാന്‍ തുടങ്ങിയിട്ട്‌ രണ്ടു മണിക്കൂറായത്രെ!

ഇവിടെ നിന്ന് കൊടുമുടിയുടെ മുകള്‍വശത്തേക്ക്‌ ഒരേകദേശ കാഴ്ച കിട്ടും. കുറെ ദൂരം ചരിവും പരപ്പുമായി ഇരുന്നതിനു ശേഷം മുകളിലേക്ക്‌ പാറയുടെ ഒരു മകുടമാണ്‌. അതിന്റെ ഇടയ്ക്കുള്ള മടക്കുകളില്‍ ചോലക്കാടുകളും. അതിരുമലയില്‍ നിന്നും കാണുന്ന ഭാഗത്തിന്റെ മറുവശത്താണ്‌ നാമിപ്പോള്‍. അതായത്‌,അഗസ്ത്യകൂടത്തിന്റെ ഒരു പാതി പ്രതിക്ഷിണം കഴിഞ്ഞിരിക്കുന്നു. ഇനി നേരെ മുകളിലേക്ക്‌ കയറാം. ഈ വശത്തുകൂടിമാത്രമേ നടന്നു കയറാന്‍ കഴിയൂ. ഇപ്പോഴും മുകള്‍ഭാഗം ഒരു ദൂരക്കാഴ്ചയായി നില്‍ക്കുന്നു.എല്ലാവരും അവശരായിരുന്നു, ദിലി പ്രത്യേകിച്ച്‌. യാത്ര തീരെ സാവധാനത്തിലായി. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ കുത്തനെയുള്ള ഭാഗത്തിന്റെ ചുവട്ടിലെത്തി. ഈ സ്ഥലമാണത്രെ പൊങ്കാലപ്പാറ. അത്യാവശ്യം വന്നാല്‍ ഇവിടെ രാത്രി തങ്ങാന്‍ പറ്റുമെന്ന് രാജ്‌കുമാര്‍ പറഞ്ഞു. മഴ കൊള്ളാതെ കിടക്കാന്‍ പറ്റുന്ന സ്ഥലമുണ്ടത്രെ.ദിലി മടിച്ചു തുടങ്ങി. തീരെ പറ്റില്ലെങ്കില്‍ നമുക്ക്‌ മടങ്ങാം, അതില്‍ നാണക്കേടൊന്നും കരുതാനില്ല എന്നു ഞങ്ങള്‍ പറഞ്ഞു. ഇത്രയും വന്നിട്ട്‌ കയറാതെ മടങ്ങാനോ എന്നായി രാജ്‌കുമാര്‍. ഏതായാലും കയറാതെ മടങ്ങാന്‍ ദിലിക്കും മനസ്സുണ്ടായിരുന്നില്ല.

പക്ഷെ ഇനിയും കയറി, ഈ ദൂരമത്രയും തിരിച്ചു നടന്ന് ക്യാമ്പിലെത്താന്‍ സാധിക്കുമോ എന്നൊരു സംശയം.ഏതായാലും ഇന്നിനി ക്യാമ്പിലേക്ക്‌ മടങ്ങണ്ട എന്നു തീരുമാനിച്ചു. സൗകര്യം പോലെ മുകളിലോ പൊങ്കാലപ്പറയിലോ രാത്രി കൂടാം. തിരിച്ചു ചെന്നില്ലെങ്കില്‍ ക്യാമ്പില്‍ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നു രാജ്‌കുമാറിനോട്‌ ചോദിച്ചു. അങ്ങിനത്തെ കുഴപ്പം ഒന്നും ഇല്ലെന്നു കക്ഷി. പക്ഷെ രാത്രി പട്ടിണി കിടക്കേണ്ടേ? സാരമില്ല, ബിസ്ക്കറ്റ്‌ ഉണ്ട്‌, അതുകൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു ഞങ്ങള്‍ സമാധാനിപ്പിച്ചു.

ഇനി ചോലക്കാടു വഴി കുത്തനെ കയറ്റമാണ്‌. പാറയുടെ വിള്ളലിനുള്ളിലൂടെ ഒരാള്‍ക്ക്‌ കഷ്ടി കടന്നു പോകാവുന്ന വഴിയാണ്‌ പലയിടത്തും. ഇവിടെ കാടിനുള്ളില്‍ തീരെ ചെറിയ മരങ്ങളാണ്‌. എട്ടോ പത്തോ അടിയില്‍ കൂടുതല്‍ ഉയരമില്ല. ഇലകളും തീരെ ചെറുത്‌. അവയുടെ വേരിലും അതിനിടയിലെ ഒരു തരി മണ്ണിലും ചവിട്ടി ഗോവണി കയറുന്നതു പോലാണ്‌ യാത്ര.ആ ഘട്ടവും കടന്നു. മുന്‍പിലിനി കുത്തനെയുള്ള ഒരു ഉരുളന്‍ പാറയാണ്‌. പിടിച്ചു കയറാന്‍ ഒന്നുമില്ല. തീരെ പറ്റില്ലായെങ്കില്‍ കൈകള്‍ കൂടി കുത്തി കയറാം. ഏതായാലും അതു വേണ്ടി വന്നില്ല. ആ ഭാഗത്ത്‌, ഒരു പത്തടി ഇടത്തേക്ക്‌ മാറിയാല്‍ നോക്കെത്താ താഴ്ചയില്‍ കുത്തനെ കിടക്കുകയാണ്‌. അതിനും അപ്പുറത്തായി താഴെ നാലു മുടികളുള്ള ഒരു പര്‍വ്വതം കാണാം, പേരറിയില്ല.

കയറുന്ന ബുദ്ധിമുട്ടിനേക്കാള്‍ ഇതിനിയെങ്ങിനെ ഇറങ്ങും എന്നായി ചിന്ത. വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു കയറാന്‍ പറ്റുന്ന സ്ഥലമാണ്‌ ഇനി കുറച്ച്‌. ആദ്യത്തതിലും ദുര്‍ഘടമായ ഒരു പാറയാണിനി മുന്‍പില്‍. പാറയുടെ കിടപ്പും ഒന്നു തെന്നിയാലുള്ള സ്ഥിതിയും ചിന്തിച്ചപ്പോള്‍ സ്നീക്കറില്‍ വിശ്വാസം തോന്നിയില്ല. അതഴിച്ചു വെച്ചു. വെറും പാദമാണ്‌ കൂടുതല്‍ സുരക്ഷിതം എന്നു തോന്നി. ഒറ്റ ശ്വാസത്തിന്‌ അതും അള്ളിപ്പിടിച്ചു കയറി.വീണ്ടും അല്‍പം കൂടി മുന്നോട്ട്‌, മുന്നില്‍ ഒരു പച്ചപ്പ്‌ തെളിഞ്ഞു. വിശ്വസിക്കാന്‍ ഒരു നിമിഷം എടുത്തു. ദൈവമേ! മുകളിലെത്തിക്കഴിഞ്ഞു.

സന്തോഷത്തിനെക്കാളേറെ ആശ്വാസമാണ്‌ തോന്നിയത്‌. നെഞ്ച്‌ നിറയെ രണ്ട്‌ മൂന്ന് ശ്വാസം വലിച്ചു വിട്ടു.മുന്നില്‍ അഗസ്ത്യന്റെ പ്രതിഷ്ട. രാജ്‌കുമാര്‍ വിളക്കു കൊളുത്തി. ഞങ്ങള്‍ ഒരു മിനുറ്റ്‌ വാക്കുകളില്ലാത്ത പ്രാര്‍ത്ഥനയില്‍ മുഴുകി, മഞ്ഞള്‍ പ്രസാദം തൊട്ടു. മണി മുഴക്കി.

പെട്ടെന്ന് തണുത്ത കാറ്റ്‌ വീശാന്‍ തുടങ്ങി. മുകളില്‍ മിനുറ്റ്‌ വെച്ച്‌ കാലാവസ്ഥ മാറിക്കൊണ്ടിരിക്കും എന്നാരോ താഴെ വെച്ച്‌ പറഞ്ഞതോര്‍ത്തു. ആകെ ദുര്‍ബലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക്‌, കാറ്റില്‍ ശരീരത്തിന്‌ നേരേ നില്‍ക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നതായി തോന്നി. അവിടെ എന്തോ സുരക്ഷിതമല്ല എന്നൊരു ഗട്ട്‌ ഫീലിംഗ്‌. മണി അഞ്ചേകാലേ ആയുള്ളൂ. നേരത്തെ കരുതിയതിലും 15 മിനുറ്റ്‌ നേരത്തെ. നമ്മുക്ക്‌ ക്യാമ്പിലേക്ക്‌ തിരിച്ചു പോയാലോ? കുട്ടപ്പനും ദിലിയും അതു തന്നെയാണ്‌ ചിന്തിച്ചതും.സാവധാനം മലയിറങ്ങാന്‍ തുടങ്ങി. ദിലി മിക്കവാറും റിക്കവര്‍ ചെയ്തിരുന്നു. താഴെ ഈറ്റക്കാടു വരെ വെളിച്ചം ഉണ്ടായിരുന്നു. അപ്പോഴേക്കും ഇരുട്ടായി. പിന്നെ ടോര്‍ച്ചിന്റെ ബലത്തില്‍ മലയിറക്കം. ഏതായാലും ജീപ്പാസ്‌ ചതിച്ചില്ല. എട്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ക്യാമ്പിലെത്തി. ക്യാന്റീനില്‍ കഞ്ഞി തയ്യാര്‍. നേരേ പോയി കഞ്ഞി കുടിച്ചു. ഒരു വിധം നേരെ നില്‍ക്കാം എന്നായി.

ആദ്യമേ മടങ്ങിയ സുഹൃത്തുക്കള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അല്‍പം പരിഭ്രമിച്ചിരുന്നു. ടോര്‍ച്ച്‌ മടക്കി നല്‍കി, നന്ദി പറഞ്ഞു. ആ ടോര്‍ച്ച്‌ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ക്കും മടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.പായ വിരിച്ചു, ബാഗ്‌ തലയിണയാക്കി കിടന്നു. രാത്രിയിലെപ്പഴോ ഉണര്‍ന്നു. തണുത്തു വിറച്ചിട്ടു വയ്യ. ഷെല്‍ട്ടറിനു പുറത്ത്‌ നല്ല ശീതക്കാറ്റ്‌. പുതച്ചിരുന്ന ഷീറ്റും ഭേദിച്ച്‌ തണുപ്പ്‌ തുളച്ചു കയറുകയാണ്‌. ഇക്കണക്കിന്‌ മലമുകളില്‍ കിടന്നിരുന്നെങ്കില്‍ എന്തായേനെ എന്നു ഞെട്ടലോടെ ഓര്‍ത്തു. ഒന്നു പുതയ്ക്കാന്‍ ഒരു കഷണം തുണി പോലുമില്ലാതെ! അപ്പോള്‍ തന്നെ മലയിറങ്ങാന്‍ തോന്നിച്ച സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു.

Tuesday, March 18, 2008

അഗസ്ത്യാര്‍കൂട യാത്ര - 2


യാത്രയെപ്പറ്റി രാജ്‌കുമാര്‍ ചെറിയൊരു വിവരണം തന്നു. ബോണക്കാട്ടുനിന്ന് ഏകദേശം 5 മണിക്കൂര്‍ നടന്നാല്‍ അതിരു മലയെത്തും. അവിടെ നിന്ന് പിന്നെയും മൂന്നു മണിക്കൂര്‍ മല കയറിയാല്‍ അഗസ്ത്യകൂട നിറുകയിലെത്താം. രാത്രിയില്‍ അതിരുമലയില്‍ കിടക്കാം. അവിടെ ഷെല്‍റ്റര്‍ ഉണ്ട്‌ ക്യാന്റീനും. അഗസ്ത്യമലയില്‍ രാത്രി കിടന്നൂടേ? അതു പറ്റില്ല, അതിനവിടെ സൗകര്യം ഇല്ല എന്നു രാജ്‌കുമാര്‍. എന്നാലും ഒരു ഏകദേശ മനക്കണക്കില്‍ ഉത്സാഹിച്ചു നടന്നാല്‍ ഇന്നു തന്നെ മലകയറാം എന്നു കരുതി.

യാത്ര തുടങ്ങി.അധികം കഴിയുന്നതിനു മുന്‍പ്‌ തന്നെ സംഘാംഗങ്ങള്‍ മുന്‍പിലും പിന്‍പിലുമായി പിരിഞ്ഞു. ഞങ്ങളോടൊത്ത്‌ രാജ്‌കുമാര്‍ കൂടി. ഏകദേശം ജീപ്പ്‌ പോയേക്കുമെന്നു തോന്നുന്ന വഴി ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒറ്റയടിപ്പാതയായി. യാത്ര കാടിനുള്ളിലൂടെയാണെങ്കിലും അത്ര വൃക്ഷ നിബിഡമല്ല. ഇതിനിടെ എബണി എന്ന ബോര്‍ഡുമായി ഒരു മരം കണ്ടു. എബണി നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്‌ ഒരു പുതിയ അറിവായിരുന്നു. ചെറുതും ഇടത്തരവും വെള്ളച്ചാട്ടങ്ങളോടു കൂടിയ അഞ്ചാറു അരുവികള്‍ കടന്നു പോയി. ഇറങ്ങി കുളിക്കണമെന്നു ആഗ്രഹിച്ചു പോകും, പക്ഷെ അവിടെ അധികം സമയം പാഴാക്കിയാല്‍ ഇന്നത്തെ മലകയറ്റം മുടങ്ങും. അതിനാല്‍ നടത്തം തുടര്‍ന്നു. ബോണക്കാടുനിന്ന് അതിരുമലയ്ക്ക്‌ 17 കിലോമീറ്റര്‍ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌. പക്ഷെ ഏകദേശം 3 മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോഴും രാജ്‌കുമാര്‍ പറയുന്നത്‌ ഇനിയും 2 മണിക്കൂര്‍ കൂടിയുണ്ടെന്നാണ്‌. അപ്പോഴേക്കും ശരിക്കുള്ള കാടിന്റെ രീതി വിട്ട്‌ ഒരു തരം പുല്‍മേടിലെത്തി. ഇവിടെ അവിടവിടെ ഓരോ മരങ്ങളേയുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ അഗസ്ത്യകൂടത്തിന്റെ ഒരു ദൂരവീക്ഷണം കിട്ടും.

ഇവിടെ തുടക്കത്തില്‍, കല്‍ക്കെട്ടുള്ള ചതുരാകൃതിയിലുള്ള ഒരു നിര്‍മിതി കണ്ടു. പഴയ കുളമോ കെട്ടിടത്തിന്റെ അവശിഷ്ടമോ പോലെ തോന്നി. അതെന്താണെന്നു രാജ്‌കുമാറിനും അറിയില്ല. പ്രാചീന നിര്‍മ്മിതിയാണോ അതൊ വല്ല സമീപകാല സൃഷ്ടിയാണോ എന്നും തിട്ടമില്ല.സമയം എകദേശം പന്ത്രണ്ടര. ഊണു കഴിച്ചാലോ എന്നു രാജ്‌കുമാര്‍. കൈയിലുള്ള വെള്ളക്കുപ്പികള്‍ പലതവണ കാലിയാവുകയും അരുവികളില്‍ നിന്നും നിറക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു. പക്ഷെ ഊണു കഴിക്കാനുള്ള വിശപ്പ്‌ തോന്നിയില്ല. നമുക്ക്‌ അതിരു മലയില്‍ ചെന്ന് ഊണുകഴിക്കാം, അതിനു ശേഷം യാത്ര തുടരാം എന്നു പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നു ഉച്ചയ്ക്ക്‌ 2 മണിക്കുശേഷം അതിരുമലയില്‍ നിന്നും യാത്ര അനുവദിക്കുകയില്ല എന്ന്. ഇനിയേതായാലും 2 മണിക്കുമുന്‍പ്‌ നമ്മള്‍ അവിടെ എത്തുകയും ഇല്ല എന്നും. അപ്പോള്‍ ചുരുക്കത്തില്‍, ഇന്നു ഉച്ചയ്ക്ക്‌ ശേഷം നാളെ രാവിലെ വരെ അതിരുമലയില്‍ കുടുങ്ങിയതു തന്നെ! പിന്നെന്തിനാണ്‌ ഇയാള്‍ നമ്മളെ ഇത്ര ശ്വാസം വലിച്ച്‌ ഓടിച്ചു കൊണ്ടു വന്നത്‌? അരുവിയിലൊക്കെ ഇറങ്ങി കുളിച്ച്‌ സാവകാശം പോന്നാല്‍ പോരായിരുന്നോ? അതും മിസ്‌ ചെയ്തു. രാജകുമാരനിട്ട്‌ അലക്കാനാണ്‌ തോന്നിയത്‌, ഇയാള്‍ ഗൈഡോ മിസ്ഗൈഡോ?

അടുത്ത്‌ വെള്ളം കിട്ടുന്ന സ്ഥലത്തു ഊണു കഴിക്കാം എന്നു കുട്ടപ്പന്‍ ഗൈഡിനെ സമാധാനിപ്പിച്ചു. അങ്ങേര്‍ക്ക്‌ സമാധാനമായി. പുല്‍മേട്‌ തീര്‍ന്നു, വീണ്ടും കാടായി. പക്ഷെ ഇപ്പോള്‍ മുന്‍പിലത്തെ പോലെയല്ല. നല്ല നിബിഢ വനം. മോശമല്ലാത്ത കയറ്റവും. ഏതാണ്ട്‌ അര കിലോമീറ്ററോളംകഴിഞ്ഞപ്പോള്‍ ഒരു ചെറിയ അരുവി കണ്ടു. അതിനരുകില്‍ ഉണ്ണാനിരുന്നു. വനം വകുപ്പിന്റെ ഊണ്‌ തീരെ മോശമല്ല. ചോറ്‌ വളരെയധികം. രണ്ടു പൊതി മതി മൂന്നുപേര്‍ക്ക്‌ ഭംഗിയായി കഴിക്കാന്‍. സാമ്പാറും രസവും പ്ലാസ്റ്റിക്‌ കൂടുകളിലാണ്‌, അതിലൊരു മാറ്റം വേണം എന്നു തോന്നി.

കാട്ടിലൂടുള്ള യാത്ര കൂടുതല്‍ ദുഷ്കരമായി തുടങ്ങി. കുത്തനെയുള്ള കയറ്റമാണ്‌. തലേന്ന് മഴ പെയ്തിരുന്നു. ഒറ്റയടിപ്പാതയില്‍ ചിലടത്തൊക്കെ സാമാന്യം വഴുക്കുണ്ട്‌. ഇന്നിനി യാത്ര തുടരാനാകില്ല എന്ന ചിന്ത കൊണ്ടും, പാതയുടെ കാഠിന്യം കൊണ്ടും ഉത്സാഹവും കുറഞ്ഞു. ഏതായാലും കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കയറ്റം തീര്‍ന്നു. മടങ്ങി വരുന്നവരുടെ കൂടെ കുട്ടപ്പന്റെ ഒരു സുഹൃത്തിനെ കണ്ടു. ഇന്നലെ കാലാവസ്ഥ മോശമായിരുന്നു എന്നും, ഇന്നിപ്പോള്‍ നല്ല കാലാവസ്ഥയായതു കൊണ്ട്‌ വനം ഉദ്യോഗസ്ഥന്മാര്‍ യാത്രക്കാരെ പറഞ്ഞു മുകളിലേക്കു വിടുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ക്ക്‌ ഒരു ചെറിയ പ്രതീക്ഷയായി. ഉത്സാഹിച്ചു നടന്നു, രണ്ടേകാലോടെ അതിരുമലയെത്തി.അവിടുത്തെ സാഹചര്യത്തിനും അന്തരീക്ഷത്തിനും തീരെ ചേരാത്തവിധത്തില്‍ ഒരു പക്കാ കോണ്‍ക്രീറ്റ്‌ കെട്ടിടമാണ്‌ ഷെല്‍ട്ടര്‍. ഒരു ഇടത്തരം ഓഡിറ്റോറിയത്തിന്റെ വലിപ്പമുണ്ട്‌. അതിനോട്‌ ചേര്‍ന്ന് പുല്ലുമേഞ്ഞ്‌ ഉണ്ടാക്കിയ ക്യാന്റീന്‍. അതിനും സാമാന്യം വലിപ്പമുണ്ട്‌. അവിടെ നിന്നു നോക്കിയാല്‍ അഗസ്ത്യകൂടം ഭംഗിയായി കാണാം. പക്ഷെ ആ കാഴ്ചയില്‍ നമുക്ക്‌ മുകളില്‍ കയറാന്‍ പറ്റുന്ന ഒരു വഴി രൂപപ്പെടുന്നില്ല. മാത്രമല്ല പറഞ്ഞതു പോലെ രണ്ടര മണിക്കൂര്‍ കൊണ്ട്‌ മുകളിലെത്തും എന്നും കരുതാന്‍ വയ്യ.

അപ്പോള്‍ തന്നെ യാത്ര തുടരാന്‍ താല്‍പര്യമുള്ള ഒരു ഐവര്‍ സംഘത്തെ കണ്ടു പിടിച്ചു. ഇപ്പോള്‍ തന്നെ പുറപ്പെട്ടാല്‍ ഒരു അഞ്ചരയോടെ മുകളിലെത്താം. കുറച്ചു സമയം അവിടെ ചിലവഴിച്ചാലും ഒരു ഒന്‍പതു മണിയോടേ തിരിച്ചെത്താം. പക്ഷെ വെളിച്ചം വേണം. ഞങ്ങളുടെ കയ്യില്‍ ആകപ്പാടെയുള്ളത്‌ വേണാടില്‍ വെച്ച്‌ ഒരു കൗതുകത്തിന്‌ വാങ്ങിയ ഒരു LED റ്റോര്‍ച്ചാണ്‌. കുഴപ്പമില്ല നല്ലൊരു ടോര്‍ച്ച്‌ ഞങ്ങളുടെ കയ്യിലുണ്ട്‌, അഞ്ചിലൊരാള്‍ ഉത്സാഹിച്ചു. അവര്‍ പക്ഷെ ഉണ്ടിട്ടില്ല. അവരുണ്ണുന്ന സമയത്ത്‌ ദിലി പോയി മൂന്നു കഞ്ഞിക്ക്‌ കൂപ്പണ്‍ വാങ്ങി, പിന്നെ രണ്ട്‌ പ്ലാസ്റ്റിക്‌ പായയും. പ്ലാസ്റ്റിക്‌ പായ വാടകയ്ക്ക്‌ കിട്ടും, ഒരെണ്ണം 5 രൂപ, പക്ഷെ നമ്മുടെ പാസ്‌ ഗാരെണ്ടി നല്‍കണം. ഷെല്‍ട്ടറില്‍ പായ വിരിച്ച്‌ ബാഗോക്കെ വെച്ചു. രണ്ട്‌ വെള്ളക്കുപ്പിയും ബിസ്ക്കറ്റും ക്യാമെറയും മാത്രം എടുത്തു. ഊണു കഴിഞ്ഞപ്പോഴേക്കും മറ്റവരുടെ ഉത്സാഹം ഏതാണ്ട്‌ ആവിയായ മട്ടായി. ഒന്നു രണ്ടാള്‍ക്ക്‌ വന്നാല്‍ കൊള്ളാം എന്നുണ്ട്‌. രാജ്‌കുമാറും മുങ്ങാനുള്ള ശ്രമത്തിലാണ്‌. കുട്ടപ്പനിലെ സംഘാടകന്‍ പുറത്തിറങ്ങി. രാജ്‌കുമാറിനെ പിടിച്ച പിടിയാലെ പൊക്കി, മറ്റവരും ജീപ്പാസ്‌ ടോര്‍ച്ച്‌ സഹിതം റെഡി.

Friday, March 14, 2008

ആഗസ്ത്യാര്‍കൂട യാത്ര.


ദിലി, രാജ്‌കുമാര്‍, കുട്ടപ്പന്‍

അഗസ്ത്യാര്‍കൂട യാത്രയുടെ ആശയം ആദ്യം കൊണ്ടുവന്നത്‌ കുട്ടപ്പനാണ്‌. കുട്ടപ്പന്‍ എന്നു വെച്ചാല്‍ വിജയകുമാര്‍. ആള്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററാണ്‌. ആഗസ്ത്യാര്‍കൂടം സംരക്ഷിത മേഖലയാണെന്നും, വര്‍ഷത്തില്‍ കുറച്ചു സമയം വനം വകുപ്പ്‌ അവിടെ നിയന്ത്രിത രീതിയില്‍ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും കേട്ടിരുന്നു. ഇപ്പൊള്‍ ആ സമയമാണെന്ന് മറ്റൊരു സുഹൃത്ത്‌ പറഞ്ഞാണ്‌ വിജയകുമാര്‍ അറിഞ്ഞത്‌. എനിക്ക്‌ സമ്മതം പറയാന്‍ അര നിമിഷം വേണ്ടിവന്നില്ല.

ശരി നമുക്ക്‌ ദിലിയോടുകൂടി ചോദിക്കാം. ദിലി എന്നു വിളിക്കുന്ന ദിലീപ്‌ ഫുഢ്‌ ഇന്‍സ്പെക്റ്റര്‍ ആണ്‌. ഞങ്ങള്‍ മൂന്നും ബാല്യകാല സുഹൃത്തുക്കളും.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കറക്കം രണ്ടു കഴിഞ്ഞതാണ്‌. ആദ്യം പീരുമേടിനടുത്ത്‌ പരുന്തുംപാറയിലേക്കും പിന്നെ രണ്ടാമതായി തേക്കടി റിസര്‍വിനുള്ളിലെ അധികമാരും അറിയാത്ത ഇടത്താവളം എന്ന ഫോറസ്റ്റ്‌ ഹൈഡൗട്ടിലേക്കും. അതു കൊണ്ട്‌ ദിലി ഒന്നറച്ചു. എന്നാലും ഇനിയൊരു അവസരത്തിനു ഒരു വര്‍ഷം കാക്കേണ്ടി വരും എന്നൊര്‍ത്തപ്പോള്‍ മടി മാറി.
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന്‌ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌. അതും തിരുവനന്തപുരത്ത്‌ നേരില്‍ ചെന്ന്. അതു ചെയ്തു കൊള്ളാമെന്ന് കുട്ടപ്പന്‍ ഏറ്റു. പുള്ളിക്ക്‌ സൗകര്യമാണ്‌, ഡ്യൂട്ടി കഴിഞ്ഞ്‌ അടുത്ത ട്രെയിനില്‍ കയറിയിരിക്കുക, കാര്യം സാധിച്ച്‌ അതിനടുത്ത ട്രെയിനില്‍ കയറി അടുത്ത ഡ്യൂട്ടിക്ക്‌ കയറാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ കുട്ടപ്പന്റെ കോള്‍ വന്നു. മാര്‍ച്ച്‌ 3 ഉം 4ഉം ഫ്രീയാക്കി വെച്ചു കൊള്ളുക എന്നു പറഞ്ഞ്‌. ഏകദേശ പരിപാടി ഇങ്ങനെയാണ്‌, മൂന്നാം തീയതി രാവിലെ ഒന്‍പത്‌ മണിക്ക്‌ ബോണക്കാട്‌ എന്ന സ്ഥലത്തെ ഫോറസ്റ്റ്‌ ഓഫീസില്‍ നമ്മള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അന്നു ട്രക്കിംഗ്‌ തുടങ്ങിയാല്‍ പിറ്റേന്ന് വൈകിട്ട്‌ തിരിച്ചെത്താം.

ഇനി ഈ ബോണക്കാട്‌ എവിടെയാണ്‌? ബോണക്കാട്‌ ഒരു റ്റീ എസ്റ്റേറ്റ്‌ ഉള്ളതായി കേട്ടപൊലുണ്ട്‌. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നു. സ്ഥലം നെടുമങ്ങാട്‌ കഴിഞ്ഞാണ്‌, രാവിലെ അഞ്ചരയ്ക്ക്‌ തമ്പാനൂരില്‍ നിന്നൊരു ബസ്സുണ്ട്‌. (വിക്കിമാപ്പിയായില്‍ ഒന്നു തപ്പി, പക്ഷെ ബോണക്കാടിന്റെ സ്പെല്ലിംഗ്‌ പിശകിയയതു കൊണ്ട്‌ പിന്നെയും താമസിച്ചാണ്‌ സ്ഥലം കിട്ടിയത്‌.)

ഇനിയും പത്തിരുപത്‌ ദിവസം ഉണ്ട്‌. ദിലിയും കുട്ടപ്പനും പതുക്കെ മോര്‍ണിംഗ്‌ വാക്ക്‌ ഒക്കെ തുടങ്ങി. എനിക്ക്‌ നേരത്തേ തന്നെ അല്‍പസ്വല്‍പം നടപ്പ്‌ ഒക്കെയുണ്ട്‌. ഓരോ ചെറിയ ബാക്‌ക്‍പാക്ക്‌ വാങ്ങി. അതില്‍ അത്യാവശ്യം രണ്ടു ജോടി ഡ്രെസ്സും, രണ്ടു ഷീറ്റും സോപ്പു ചീപ്പ്‌ ടൂത്ത്‌ ബ്രഷും ഒക്കെയായി മാര്‍ച്ച്‌ 2 ഞായറാഴ്ചത്തെ തിരുവനന്തപുരത്തിനുള്ള വേണാടില്‍ കയറിപ്പറ്റി. ഞായറാഴ്ച്ചയായതിനാല്‍ തിരക്കൊന്നുമില്ല. സുഖമായി ഒരുമിച്ചു തന്നെ സീറ്റു കിട്ടി. രാത്രി പത്തരയായപ്പൊള്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരു തന്നെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു, ഒരു അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാന്‍ പറ്റിയാല്‍ അത്രയും ആയല്ലോ. രാവിലെ ഫ്രഷ്‌ ആയി യാത്ര ആരംഭിക്കുകയുമാകാം.

രാവിലെ മൊബൈല്‍ അലാറം അടിക്കുന്നതിനു മുന്‍പ്‌ തന്നെ ഉറക്കം തെളിഞ്ഞു. കുളിച്ച്‌ റെഡിയായി തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക്‌. അഞ്ചേകാലിനു തന്നെ ബോണക്കാട്‌ ബസ്‌ സ്റ്റാന്‍ഡിലെത്തി. കയറാന്‍ ധാരാളം പേര്‍, കാണുമ്പോള്‍ തന്നെയാറിയാം മിക്കവരും അഗസ്ത്യാര്‍കൂട യാത്രികര്‍ തന്നെയെന്ന്. അവിടെയും ഭാഗ്യം, സീറ്റ്‌ കിട്ടി. ബാക്കിയുണ്ടായിരുന്ന ഉറക്കം ബസ്സില്‍ ഉറങ്ങിത്തീര്‍ത്തു. ഇടയ്ക്ക്‌ ഉണര്‍ന്നപ്പോള്‍ ഒരു ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌, അവിടെ നമ്മുടെ പാസ്സ്‌ പരിശോധിച്ചു. വീണ്ടും യാത്ര. ഏകദേശം ഏഴേമുക്കാല്‍ ആയപ്പോള്‍ ഒരു തകര്‍ന്നു കിടക്കുന്ന തേയില ഫാക്ടറിക്കു മുന്‍പില്‍ ബസ്സ്‌ നിന്നു. അതു തന്നെ ബോണക്കാട്‌ സ്റ്റോപ്പ്‌. അവിടെ ഫോറസ്റ്റ്‌ ഓഫീസ്‌ എവിടെയെന്നു കൂടെയുള്ള ആര്‍ക്കും തന്നെ അറിവുള്ളതായി തോന്നിയില്ല. മുന്നോട്ടു നടന്നു. ക്യാന്റീന്‍ എന്നെഴുതിയ ഒരു ചെറിയ കെട്ടിടം കണ്ടു. ഫോറെസ്റ്റ്‌ ക്യാന്റീനെപ്പറ്റി നേരത്തേതന്നെ സൂചനയുണ്ടായിരുന്നതു കൊണ്ട്‌ അതു തന്നെ സ്ഥലം എന്നു കരുതി. എന്തായാലും രാവിലെ ഭക്ഷണം കഴിക്കണമല്ലോ? മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം മറന്നിരുന്നു. വെള്ളം. തലേന്നു വാങ്ങിയതില്‍ അര കുപ്പി വെള്ളം ബാക്കിയുണ്ട്‌. രാവിലെ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു വാങ്ങാം എന്നു കരുതിയതാണ്‌. ബസ്‌ വന്ന തിരക്കില്‍ അതു മറന്നു.ഞങ്ങളുടെ പിറകെ ബാക്കിയുള്ളവരും ക്യാന്റീനില്‍ കയറി. ഫോറെസ്റ്റ്‌ ക്യാന്റീന്‍ അതല്ല എന്നു മനസ്സിലായി. കുപ്പി വെള്ളം കിട്ടില്ല, പക്ഷെ ദോശയും കടലയും ചായയും കിട്ടും. കിട്ടിയത്‌ കഴിച്ചു. അവിടെ നിന്ന് രണ്ടേമുക്കാല്‍ കിലോമീറ്റര്‍ അകലെയാണ്‌ ഫോറെസ്റ്റ്‌ ഓഫീസ്‌. വാഹനം ഉണ്ടെങ്കില്‍ അവിടെ വരെ പോകാം. ബസ്സില്‍ വന്നവര്‍ക്ക്‌ മറ്റു മാര്‍ഗം ഇല്ല. നടന്നു. ഒന്‍പത്‌ മണിക്ക്‌ മുന്‍പ്‌ തന്നെ അവിടെത്തി.

യാത്രാനുമതിയുടെ നിബന്ധനകള്‍ കര്‍ക്കശമാണ്‌. തീപ്പെട്ടി, ലൈറ്റര്‍ മുതലായ തീ പിടിപ്പിക്കുന്ന വസ്തുക്കള്‍ക്ക്‌ വിലക്കുണ്ട്‌. മദ്യം ബീഡി സിഗററ്റ്‌ മുതലായവ പാടില്ല. ഇത്യാദി സാധനങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍, മുന്‍കൂട്ടി പറഞ്ഞാല്‍ അവരവിടെ സൂക്ഷിച്ച്‌ തിരിച്ചു വരുമ്പോള്‍ തിരികെ ഏല്‍പ്പിക്കും. അതല്ലാതെ അവരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ തിരിച്ചു കിട്ടില്ല. ഏതായാലും ഫോറസ്റ്റുകാര്‍ക്‌ മോശമല്ലാത്ത പിടിച്ചെടുക്കല്‍ ഉണ്ടെന്നു തോന്നുന്നു. ഓഫീസിനു ചുറ്റും ധാരാളം മദ്യക്കുപ്പികള്‍ ചിതറിക്കിടന്നിരുന്നു.പാസ്സു കാണിച്ചു. എന്തോ എഴുത്തു കുത്തുകള്‍ നടന്നു. ഉച്ചയ്ക്കുള്ള ഊണ്‌ ഇവിടെ നിന്നു വാങ്ങിക്കൊണ്ട്‌ പോകാം. ഒരു പൊതി 30 രൂപ. ക്യാമറയ്ക്ക്‌ 50 രൂപയുടെ പാസ്സ്‌ എടുക്കണം. വീഡിയോയാണെങ്കില്‍ 300 രൂപ. മൂന്നു പൊതി ചോറു വാങ്ങി. ഇവിടെയും കുപ്പി വെള്ളം ഇല്ല. പൈപ്പില്‍ വരുന്നത്‌ നല്ല വെള്ളമാണെന്നു പറഞ്ഞു. കാലിക്കുപ്പികള്‍ കൂട്ടിവെച്ചിട്ടുണ്ട്‌, അതെടുക്കാം. മൂന്നു കുപ്പി നിറച്ചു.

അടുത്തത്‌ ബാഗ്‌ പരിശോധന. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥന്മാരുടെ സൗഹൃദപൂര്‍ണമായ നല്ല പെരുമാറ്റം. ആദ്യമായുള്ള യാത്രയെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം കാക്കൂ, ഗൈഡിനെക്കൂട്ടി വിടാം എന്നു പറഞ്ഞു. ഞങ്ങള്‍ പന്ത്രണ്ട്‌ പേരായപ്പോള്‍ ഗൈഡെത്തി. മെലിഞ്ഞ്‌ അല്‍പം കോങ്കണ്ണുള്ള ഒരു താടിക്കാരന്‍. പേര്‌ രാജ്‌കുമാര്‍. ഫോറസ്റ്റ്‌ വാച്ചര്‍മാരെയാണ്‌ ഗൈഡായി വിടുന്നത്‌. അവര്‍ ശരിക്കും വനം വകുപ്പിന്റെ നേരിട്ടുള്ള ജീവനക്കാരല്ല. ഗൈഡായി വരുമ്പോള്‍ ഒരു ദിവസത്തിന്‌ 150 രൂപാ വെച്ചു കിട്ടും എന്നു രാജ്‌കുമാര്‍ പിന്നീട്‌ പറഞ്ഞു. പക്ഷെ നമ്മള്‍ കൊടുക്കുന്ന അതേ വില കൊടുത്ത്‌ അവരും ഭക്ഷണം വാങ്ങേണ്ടി വരുമത്രേ. അതു ശരിയെങ്കില്‍ കഷ്ടം തന്നെ.




Saturday, March 08, 2008

തന്ത്ര വിദ്യ കൊണ്ട്‌ സനല്‍ ഇടമറുകിനെ വധിക്കാന്‍ ശ്രമം.

താന്ത്രിക ശക്തി കൊണ്ട്‌ സനല്‍ ഇടമറുകിനെ ടെലിവിഷന്‍ ക്യാമറയ്ക്ക്‌ മുന്‍പില്‍ വെച്ച്‌ മൂന്നു മിനിറ്റ്‌ കൊണ്ട്‌ വധിക്കും എന്നു പ്രഖ്യാപിച്ച ഉത്തരേന്‍ഡ്യയിലെ പ്രമുഖ താന്ത്രിക്‌ പണ്ഡിറ്റ്‌ സുരേന്ദ്ര ശര്‍മ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന മന്ത്ര-തന്ത്ര ചടങ്ങുകളുടെ ഒടുവില്‍ പരാജയം സമ്മതിച്ചു. ന്യൂഡെല്‍ഹിയിലെ ഇന്‍ഡ്യാ ടി വി അങ്കണത്തില്‍ തയ്യാറാക്കിയ മാന്ത്രിക വേദിയില്‍ വെച്ചാണ്‌ നാളിതുവരെ ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത ഈ പരീക്ഷണം നടന്നത്‌. രാജ്യമൊട്ടാകെ കോടിക്കണക്കിനാളുകള്‍ വീക്ഷിച്ച ഈ പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം അന്ധവിശ്വാസങ്ങള്‍ക്കെതിരായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രചരണ പരിപാടികളിലൊന്നായി.

തുടര്‍ന്ന് വായിക്കുക