Saturday, April 25, 2009

വയനാട്‌ കാഴ്ചകള്‍. 3 എടയ്ക്കല്‍ ഗുഹ.



ഒരു പക്ഷെ വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാഴ്ചയാവണം എടയ്ക്കല്‍ ഗുഹ. നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന ഈ ഗുഹ 1890 ല്‍ പുറംലോകത്തിനു വെളിപ്പെടുമ്പോള്‍ ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു അത്‌.

ഏടക്കല്‍ ഗുഹ അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ്‌. ശ്രീ രാമന്‍ നിഗ്രഹിച്ച ശൂര്‍പ്പണഖയുടെ ശരീരം ഉറഞ്ഞതാണ്‌ അമ്പുകുത്തിമല എന്നൊരു വിശ്വാസം ഉണ്ട്‌. അമ്പിന്റെ മുറിവാണത്രെ ഗുഹ. (ശ്രീ രാമന്റെ കാലം നവീനശിലയുഗത്തിനു മുന്‍പോ, അതോ പിന്‍പോ? :)) ഏതായാലും ഒരു കിടക്കുന്ന സ്ത്രീരൂപത്തിന്റെ ഏകദേശരൂപമുണ്ട്‌ മലയ്ക്ക്‌. വണ്ടിയോടുന്നതിനിടയില്‍ കിട്ടിയ ആ നിമിഷക്കാഴ്ച ഒരു ഫ്രയിമില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നമ്മുടെ വാഹനം പാര്‍ക്കു ചെയ്യുന്ന ഇടത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കയറണം ഗുഹയിലെത്താന്‍. ഗുഹാമുഖത്തിന്റെ ഏകദേശം സമീപം വരെ ജീപ്പ്‌ കിട്ടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ജീപ്പിലാവാം യാത്ര. വഴി സാമാന്യം കുത്തനെയാണെങ്കിലും, കോണ്‍ക്രീറ്റ്‌ ചെയ്ത്‌ ഭംഗിയാക്കിയിട്ടുണ്ട്‌. ഇടക്ക്‌ റിസോര്‍ട്ടൊക്കെ പൊങ്ങിയിരിക്കുന്നു. അവസാനത്തെ ഒരു 200 മീറ്റര്‍ നടക്കുക തന്നെ വേണം.
ഗുഹ സന്ദര്‍ശിക്കാന്‍ പാസ്സ്‌ എടുക്കണം. അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയ്ക്കുള്ള അല്‍പ്പം വിടവിലൂടെ വേണം അകത്തു കടക്കാന്‍.



 സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്‌ തുരങ്കം പോലുള്ള ഒന്നാണ്‌. ഇതങ്ങിനെയല്ല, വിണ്ടുപൊട്ടി മാറിയ (ഭൂകമ്പത്തിലോ മറ്റോ) വമ്പന്‍ പാറകളുടെ ഇടയിലുള്ള സ്ഥലമാണ്‌ ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്‌.
ആദ്യം നമ്മള്‍ പ്രവേശിക്കുന്നത്‌ അധികം വലിപ്പമില്ലാത്ത ഒരു അറയിലാണ്‌. അവിടെ നിന്ന് മറുവശം വഴി പുറത്തിറങ്ങി വീണ്ടും കുത്തനെ മുകളിലേക്ക്‌ കയറിയാല്‍ പ്രധാന അറയായി. ഇടയക്കുള്ള ഈ കയറ്റം അല്‍പം ആയാസകരം തന്നെയാണ്‌. ഇവിടെ ഇരുമ്പുകൊണ്ടുള്ള ഗോവണികള്‍ ഘടിപ്പിച്ചിട്ടുണ്ട്‌.



പ്രധാന അറ സാമാന്യം വലിപ്പമുള്ളതാണ്‌



അറയുടെ എതിര്‍വശത്ത്‌ മേല്‍ഭാഗം പൂര്‍ണ്ണമായി മറഞ്ഞിട്ടില്ല. അതു വഴി പ്രകാശം ഉള്ളിലെത്തുന്നുണ്ട്‌ 



ഈ അറയിലെ ഭിത്തികളിലാണ്‌ ചിത്രങ്ങളുള്ളത്‌. ചിത്രങ്ങളെന്നാല്‍ ഒരു വക റിലീഫ്‌ പോലെയാണ്‌ ചെയ്തിരിക്കുന്നത്‌, പാറയില്‍ കോറി വെച്ചതു മാതിരി. പ്രധാനമായും എടുത്തു കാണുന്ന ഒരു രൂപം ശിരോലങ്കാരം ധരിച്ച ഒരു പുരുഷന്റേതാണ്‌



 ഒരു പക്ഷെ ദൈവ സങ്കല്‍പ്പമോ അല്ലെങ്കില്‍ ഗോത്രമുഖ്യനോ ആവാം. അടുത്തു തന്നെ ഒരു സ്ത്രീ രൂപവുമുണ്ട്‌. പിന്നെ മറ്റ്‌ അനേകം മനുഷ്യരൂപങ്ങളും, മൃഗ രൂപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും




div

(ചിത്രം6).
 ഏകദേശം കന്നഡ പോലെ തോന്നിക്കുന്ന ചില ലിപികള്‍ ഒരു വശത്തായുണ്ട്‌. ബ്രഹ്മി ലിപിയാണെന്ന് ഗൈഡ്‌ പറയുന്നു. എടക്കലെ ലിഖിതങ്ങള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് വിദദ്ധര്‍ പറയുന്നത്‌, BC രണ്ടാം നൂറ്റാണ്ടിലെ വരെ ലിഖിതങ്ങള്‍ ഉണ്ടത്രെ, ഒരു പക്ഷെ അതാവുമിത്‌.
മറു വശത്തെ ഭിത്തിയില്‍ ഒരു സ്ത്രീ രൂപം വരഞ്ഞിരിക്കുന്നതു കണ്ടു. അതു മിക്കവാറും ആധുനിക യുഗത്തിലെ ഏതെങ്കിലും മാനസിക രോഗിയുടേതാവാനാണ്‌ സാദ്ധ്യത



 (ചിത്രം7).

ഗുഹാമുഖത്തു നിന്ന് വീണ്ടും മുകളിലേക്ക്‌ കയറാം, അമ്പുകുത്തി മലയുടെ മുകള്‍ ഭാഗം വരെ. പക്ഷെ ഗൈഡുകളുടെ നിരുത്സാഹപ്പെടുത്തലും, ഒപ്പമുള്ളവരുടെ നിര്‍ബന്ധത്തിനും വഴങ്ങി കയറണ്ട എന്നു വെച്ചു.



ഗുഹാമുഖത്തു നിന്നുമുള്ള കാഴ്ച.

എടയ്ക്കല്‍ ഗുഹാസന്ദര്‍ശനം നല്ലൊരനുഭവമാണെങ്കിലും ഒട്ടും സുരക്ഷിതമല്ല. ഗോവണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും അത്ര സുരക്ഷിതം ആണെന്നു തോന്നിയില്ല. കയറ്റത്തിനിടെ ഒരാള്‍ തെന്നുകയോ പിടിവിടുകയോ ചെയ്താല്‍ വലിയൊരു അത്യാഹിതമായിരിക്കും സംഭവിക്കുക. അത്‌ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നു ഭയക്കുന്നു. സത്യത്തില്‍ ഏടയ്ക്കല്‍ പോലുള്ള ഒരു സ്ഥലം ഇങ്ങനെ പൊതു സന്ദര്‍ശനത്തിന്‌ തുറന്നു വെയ്ക്കണൊ എന്നു തന്നെ ഒന്നു കൂടി ചിന്തിക്കേണ്ടതാണ്‌. (ലെസ്കോയിലും മറ്റും പൊതു ജനത്തിന്‌ പ്രവേശനമുള്ളത്‌ ചിത്രങ്ങള്‍ പുനസൃഷ്ടിച്ചിരിക്കുന്നിടത്താണ്‌. സാക്ഷാല്‍ സ്ഥലം പരിരക്ഷിച്ചിരിക്കുകയാണ്‌.)

Wednesday, April 22, 2009

വയാനാട്‌ കാഴ്ചകള്‍. 2 കുറുവ ദ്വീപ്‌.

വയനാട്‌ യാത്രക്ക്‌ പുറപ്പെടുന്നതു വരെ കുറുവ ദ്വീപിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഡി.റ്റി.പി.സിയുടെ ബ്രോഷറില്‍ നിന്നും അല്‍പ്പം വിവരം കിട്ടി, ഭവാനി നദിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപാണ്‌, ഏകദേശം 900 ഏക്കര്‍ വരും എന്നിങ്ങനെ. ഏതായാലും ഒന്നു പോകുക തന്നെ എന്നു വെച്ചു.


ഞങ്ങള്‍ തങ്ങിയ മീനങ്ങാടി എന്ന സ്ഥലത്തുനിന്നും മാപ്പ്‌ നോക്കിയാണ്‌ യാത്ര ആരംഭിച്ചത്‌. ഏകദേശം സമീപ പ്രദേശത്ത്‌ എത്തിയപ്പോള്‍ വഴി അന്വേഷിച്ചു. ഈ വഴിക്കും പോകാം, ആ വഴിക്കും പോകാം എന്ന രീതിയിലുള്ള വ്യക്തമല്ലാത്ത മറുപടികളാണ്‌ കിട്ടിയത്‌. ഏതായാലും അധികം ചുറ്റാതെ സ്ഥലം പറ്റി. വണ്ടി ചെന്നെത്തുന്ന സ്ഥലത്ത്‌ ടൂറിസം പ്രൊമോഷന്റെ വക ഓഫീസും, കുറച്ചു കടകളും മറ്റും ഉണ്ട്‌. ഹോട്ടലുകളില്‍ ഉച്ചക്കത്തേക്കുള്ള ഭക്ഷണം പറഞ്ഞ്‌ ഏര്‍പ്പാടാക്കിയിട്ട്‌ പോകാം, തിരിച്ചെത്തുമ്പോഴേക്ക്‌ തയ്യാറായിരിക്കും.
ഇവിടെ നിന്ന് പുഴ്യുടെ ഒരു കൈവഴി കടന്നു വേണം ദ്വീപിലെത്താന്‍. പുഴ ഇവിടെ അധികം ആഴമില്ലാതെ പരന്നൊഴുകുകയാണ്‌. നിറയെ പാറകളും, ഇടയ്ക്കൊക്കെ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തുരുത്തുകളും. ഒരു രൂപ കൊടുത്താല്‍ വള്ളത്തില്‍ കടത്തി തരും. അതു വേണ്ട എന്നു വെച്ചു, അതിലെന്താണൊരു ത്രില്‍? വെള്ളമുള്ള ഭാഗം വഴി കടക്കുമ്പോള്‍ സൂക്ഷിക്കണം, നല്ല വഴുക്കലാണ്‌. അത്യാവശ്യം മനുഷ്യച്ചങ്ങല പിടിച്ചും മറ്റും മറുകര പറ്റി.

ദ്വീപില്‍ പ്രവേശിക്കുന്ന ഭാഗത്താണ്‌ ടിക്കറ്റ്‌ കൗണ്ടര്‍. കച്ചി മേഞ്ഞ്‌ ചെറിയ കുടില്‍ പോലെ. വലിയവര്‍ക്ക്‌ 10 രൂപ, കുട്ടികള്‍ക്ക്‌ 5, ക്യാമറ 25, വീഡിയോ 100 എന്നിങ്ങനെ നിരക്ക്‌. (വീഡിയോ കയ്യിലുണ്ടെങ്കില്‍ പിശുക്കണ്ട!) അവിടെ നിന്ന് ഏകദേശം അര മണിക്കൂറോളം നടക്കാം. നിരപ്പാണ്‌ നടവഴി. പലതരത്തിലുള്ള വൃക്ഷങ്ങളാണ്‌ ഇവിടത്തെ ആകര്‍ഷണം. ഇതിനു മുന്‍പ്‌ കണ്ടിട്ടില്ലാത്ത തരം പല തരം വന്മരങ്ങള്‍. ഇവിടെ അടിക്കാട്‌ പൊതുവേ കുറവാണ്‌. ഇതിനിടെ മുളംകാടുകളുമുണ്ട്‌. കുറച്ചു കഴിഞ്ഞാല്‍ യാത്ര പുഴയോരം വഴിയാകും. കണ്ടല്‍ കാടുകളും ഉണ്ട്‌.

കുറച്ചു കൂടി നടന്നാല്‍ ആദ്യത്തെ അരുവിയായി. ഒരു ഇരുപത്‌ മുപ്പതടി വീതിയില്‍ പരന്നൊഴുകുകയാണ്‌. മുട്ടിനു മീതെ വെള്ളമില്ല, എന്നാലും സൂക്ഷിക്കണം. കാരണം ഇവിടേയും നല്ല വഴുക്കലാണ്‌. സാമാന്യം സാമര്‍ത്ഥ്യം ഇല്ലങ്കില്‍ വീണതു തന്നെ. വെള്ളത്തിനു താഴെയുള്ള പാറയില്‍ ചവിട്ടാതിരിക്കുന്നതാണ്‌ ബുദ്ധി. അരുവിക്കിരുവശവും അധികം വലിപ്പമില്ലാത്ത മരങ്ങളാണ്‌.

ഈ സ്ഥലത്തിന്റെ മനോഹാരിത കണ്ടു തന്നെ മനസ്സിലാക്കണം. തിരക്കില്ലെങ്കില്‍ കുറച്ചു സമയം വെള്ളത്തില്‍ കിടക്കാം. ( ഒരിക്കലും തിരക്കിട്ട്‌ വയനാട്‌ കാണാന്‍ പോകല്ലേ!) യാത്ര തുടര്‍ന്നാലും കുഴപ്പമില്ല, കാരണം ഇത്തരം രണ്ട്‌ അരുവികല്‍ കൂടി മുന്നിലുണ്ട്‌.

കുറുവ ദ്വീപ്‌ കാണുമ്പോള്‍ അവിടുത്തെ അതി മനോഹാരിതയ്ക്കൊപ്പം, മനുഷ്യന്റെ എല്ലാ കയ്യേറ്റങ്ങളും അതിക്രമങ്ങളും ഈ സ്ഥലമെങ്ങനെ അതി ജീവിച്ചു എന്ന ചിന്തയും നമ്മളെ അത്ഭുതപ്പെടുത്തും. ആരുടെയൊക്കെയോ പുണ്യമാവാം. ഏതായാലും അവിടുത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ ആ സ്ഥലത്തോട്‌ നീതി പുലര്‍ത്തുന്നുണ്ട്‌, ഒരു കുപ്പിയോ ഒരു പ്ലാസ്റ്റിക്‌ വേസ്റ്റോ അവിടെങ്ങും കാണാനില്ല. വളരെ സന്തോഷം തോന്നി. (ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌ തൊടുപുഴയ്ക്കടുത്ത തൊമ്മന്‍ കുത്താണ്‌. ഇതിനോട്‌ കിടനില്‍ക്കുന്ന ഒരു സ്ഥലമായിരുന്നു, പക്ഷെ ഇപ്പോള്‍, ഭാവനയില്ലാത്ത അധികാരികളുടേയും ഉത്തരവാദിത്വമില്ലാത്ത സന്ദര്‍ശകരുടേയും അക്ഷീണശ്രമഫലമായി അവിടം ഒരു കുപ്പത്തൊട്ടിയായിട്ടുണ്ട്‌. ഹരീഷ്‌ കേള്‍ക്കുന്നുണ്ടോ?)

ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ്‌ കുറുവ ദ്വീപ്‌. വരും തലമുറകള്‍ക്കു വേണ്ടിയും ഇതേ ഭംഗിയില്‍ അവിടം നിലനില്‍ക്കട്ടെ.

"Take nothing, but memories. Leave nothing, but foot prints"

Saturday, April 18, 2009

വയനാട്‌ കാഴ്ചകള്‍. 1. പൂക്കോട്‌ തടാകം.

ഊട്ടിയിലേയോ കൊഡൈക്കനാലിലേയോ തടാകങ്ങളുടെയത്ര വിസ്‌തൃതിയില്ലെങ്കിലും അവയെക്കാളൊക്കെ ഹൃദയഹാരിയാണ്‌ വയനാട്ടിലെ പൂക്കോട്‌ തടാകം. പ്രധാന കാരണം, പൂക്കോട്‌ കാര്യമായി വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതും ഒട്ടും മലിനീകരിക്കപ്പെട്ടിട്ടില്ല എന്നതുമാണ്‌. ഏറ്റവും സന്താഷകരം, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കാണാന്‍ തന്നെയില്ല എന്നതാണ്‌. അവിടുത്തെ നടത്തിപ്പുകാരെ ആ കാര്യത്തില്‍ അഭിനന്ദിക്കണം.
തടാകത്തില്‍ ബോട്ട്‌ യാത്രയാവാം. തുഴയുന്ന തരവും, ചവിട്ടുന്ന തരവും ബോട്ടുകള്‍ ലഭ്യമാണ്‌. യന്ത്രം ഘടിപ്പിച്ചവയില്ല, നല്ല കാര്യം. ഊഴത്തിനായി അധികസമയം കാത്തുനില്‍ക്കേണ്ടിയും വരുന്നില്ല.
തടാകത്തിനു ചുറ്റും നടവഴിയുണ്ട്‌. കാടും തടാകവും അതിരിടുന്ന വഴിയിലൂടുള്ള യാത്ര നല്ല ഒരു അനുഭവം തന്നെ.
പ്രകൃതിയുടെ പാശ്ചാത്തലം നോക്കിയാല്‍ ഇതിലും മനോഹരമാവണം മൂന്നാറിലെ കുണ്ടള തടാകം. പക്ഷെ അവിടം വേണ്ടുംവണ്ണം പരിപാലിക്കപെടുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പൂക്കോട്‌ തന്നെയാവണം കേരളത്തിലെ ഏറ്റവും നല്ല തടാകം.