Thursday, July 17, 2008

ഒരു പരീക്ഷണവും ലോകാവസാനവും.



ഒരു ചിത്ര കഥയുടെ രൂപത്തില്‍ പറഞ്ഞാല്‍ സൂപ്പര്‍മാനോ, സ്പൈഡര്‍മാനോ കുറഞ്ഞത്‌ ജയിംസ്‌ബോണ്ടിനെങ്കിലും ഇടപെടാനുള്ള സാഹചര്യമുണ്ട്‌. പക്ഷെ ഇവിടെ കഥയിലെ കിറുക്കന്‍ പ്രൊഫസറും, ലോകത്തെ തന്നെ നശിപ്പിച്ചേക്കാവുന്ന പരീക്ഷണവും ഒക്കെ നായകസ്ഥാനത്താണ്‌. ഞാന്‍ പറഞ്ഞു വരുന്നത്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊള്ളൈഡറിനെപ്പറ്റിയാണ്‌. (LHC)

ഊര്‍ജ്ജതന്ത്രത്തിലെ കണികാ സിദ്ധാന്തത്തിന്റെ സാധുത പരീക്ഷിക്കാനുള്ള ഒരു സംവിധാനമാണിത്‌. പ്രധാന ഉദ്ദേശം ഹിഗ്ഗ്‌സ്‌ ബോസോണ്‍ കണികകള്‍ (ഇവയാണ്‌ അടിസ്ഥാന കണികകള്‍ക്ക്‌ പിണ്ഡം നല്‍കുന്നത്‌ എന്നു കരുതപ്പെടുന്നു) കണ്ടെത്താനാവുമോ എന്നു പരീക്ഷിക്കലാണ്‌.
ഏറ്റവും ലഘുവായിപ്പറഞ്ഞാല്‍ ഇവിടെ ചെയ്യുന്നത്‌ അതീവ ശക്തിയില്‍ പ്രോട്ടോണുകളെ കൂട്ടിയിടിപ്പിക്കുകയാണ്‌. ഇതില്‍ നിന്നും ഉരുത്തിരിയുന്ന വികിരണങ്ങളെ വിശകലനം ചെയ്യുന്നു. ഈ പരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ഇതുവരെ ഒരു പരീക്ഷണത്തിനും വേണ്ടി ചെയ്തിട്ടില്ലത്ത വിധം ബൃഹത്താണ്‌.

27 കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു ഭൂഗര്‍ഭ തുരങ്കത്തിലാണ്‌ കൊളൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്‌. അതിനുള്ളില്‍ രണ്ട്‌ പ്രോട്ടോണ്‍ രശ്മികള്‍ പരസ്പരം എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നു. ഈ രശ്മികളെ വൃത്താകര തുരങ്കത്തിലൂടെ വളച്ചു കൊണ്ടു പോകാനും ഫോക്കസ്‌ ചെയ്യുവാനുമായി 1600 ഓളം അതിചാലക കാന്തങ്ങളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഓരോന്നും 25 ടണ്ണിലേറെ തൂക്കമുള്ളത്‌. അതി ചാലകത സാധിക്കുന്നതിനായി 96 ടണ്‍ ദ്രവ ഹീലിയമാണ്‌ ഉപയോഗിക്കുന്നത്‌. 

കൊളൈഡറിലേക്ക്‌ ഇഞ്ചെക്റ്റ്‌ ചെയ്യുന്നതിനു മുന്‍പായി പ്രോട്ടോണ്‍ രശ്മികളെ ഘട്ടം ഘട്ടമായി ശക്തി കൂട്ടിയെടുക്കും. അവസാനം കൂട്ടിയിടിക്കലിനു തയ്യാറാവുമ്പൊഴേക്കും ഓരോ രശ്മികള്‍ക്കും 160 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഒരു ബുള്ളറ്റ്‌ ട്രയിനിന്റെയത്ര ഊര്‍ജ്ജമുണ്ടാവും.

സധാരണ കമ്പ്യൂട്ടറുകള്‍ക്കും നെറ്റ്വര്‍ക്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അധികം ഡാറ്റയായിരിക്കും ഈ കൂട്ടിയിടിക്കലില്‍നിന്നും ശേഖരിക്കപ്പെടുന്നത്‌. അതിനായി ഒരു പ്രത്യേക ശൃഘലതന്നെ വികസിപ്പിച്ചുകഴിഞ്ഞു. സധാരണ ഇന്റര്‍നെറ്റിന്റെ അനേകായിരം മടങ്ങ്‌ വേഗത്തിലായിരിക്കും ഈ ഗ്രിഡ്‌ പ്രവര്‍ത്തിക്കുക.

അനേക രാജ്യങ്ങളില്‍ നിന്നായി 7000 ത്തിലധികം ശാസ്ത്രജ്നന്മാര്‍ ഈ പരീക്ഷണത്തില്‍ പങ്കെടുക്കും. മൊത്തം ചിലവ്‌ 10 ബില്ല്യണ്‍ ഡോളറോളം വരും! ചിലവ്‌ പല രാജ്യങ്ങള്‍ ചേര്‍ന്ന് വഹിക്കുന്നു.

ഫ്രെഞ്ച്‌ സ്വിസ്സ്‌ അതിര്‍ത്തി ജെനീവയില്‍ യൂറോപ്യന്‍ അണുശക്തി ഗവേഷണ കേന്ദ്രം (CERN) നിര്‍മ്മിക്കുന്ന ഈ സംവിധാനം ഏകദേശം പൂര്‍ത്തിയായി. ഇപ്പോള്‍ തണുപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മിക്കവാറും അടുത്ത മാസം പ്രോട്ടോണ്‍ ഇന്‍ജെക്ഷന്‍ ആരംഭിക്കും. ഒക്ടോബറോടെ ആദ്യ കൂട്ടിയിടി നടക്കും.

ഇത്രത്തോളം കാര്യമൊക്കെ മംഗളം. 

ദോഷൈകദൃക്കുകള്‍ ഇവിടെ അല്‍പ്പം പ്രശ്നം കാണുന്നു. ഈ കൂട്ടിയിടിക്കലില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതും അല്ലാത്തതും ആയ പലതും രൂപപ്പെടാം. അതിലൊന്ന്, ചെറിയ തമോഗര്‍ത്തങ്ങള്‍. സ്ട്രേന്‍ജ്‌ലെറ്റ്‌സ്‌ എന്നു അറിയപ്പെടുന്ന ഒരു വിചിത്ര വസ്തുവാണ്‌ മറ്റൊന്ന്.

ഇങ്ങനെ രൂപപ്പെട്ടേക്കവുന്ന തമോഗര്‍ത്തങ്ങള്‍ ഭൂമിയെത്തന്നെ വിഴുങ്ങിക്കളഞ്ഞേക്കാം എന്നു ചിലര്‍ ഭയക്കുന്നു. എന്നാല്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ മാത്രം ശക്തമായ ഊര്‍ജ്ജം ഇവിടെ ഉപയോഗിക്കപ്പെടുന്നില്ല എന്നു മറു വിഭാഗം വാദിക്കുന്നു. പക്ഷെ സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടാനുള്ള സാദ്ധ്യത എല്ലാവരും അംഗീകരിക്കുന്നു. 'ഹോക്കിന്‍സ്‌ വികിരണങ്ങള്‍' മൂലം അവ പക്ഷെ വളരെ വേഗം ദ്രവിച്ചു പോകും എന്നതിനാല്‍ ഭയക്കാന്‍ ഒന്നുമില്ല എന്നു അനുഭാവികള്‍ വാദിക്കുന്നു. നമ്മുടെ അന്തരീക്ഷത്തില്‍ വര്‍ഷം തോറും നൂറുകണക്കിന്‌ ഇത്തരം സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നുണ്ടത്രേ! പക്ഷെ ഈ ഹോക്കിന്‍സ്‌ വികിരണങ്ങള്‍ മിക്കവാറും ശാസ്ത്രജ്നന്മാര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല!

ഇനി മറ്റേ കക്ഷി, സ്ട്രേന്‍ജ്‌ലെറ്റ്‌സ്‌. ഇങ്ങേര്‍ ചില കുരുത്തം കെട്ട കുട്ടികളെപ്പോലെയാണ്‌. മറ്റുള്ളവരേയും തന്നെപ്പോലാക്കിക്കളയും. ഒരു സ്ട്രേന്‍ജ്‌ലെറ്റ്‌ ഒരു അണുവിലെ നൂക്ക്ലിയസുമായി കൂട്ടിയിടിച്ചാല്‍ അതിനെ വിഘടിപ്പിച്ച്‌ സ്ട്രേന്‍ജ്‌ലെറ്റുകളാക്കിക്കളയും. ഇവ കൂടുതല്‍ നൂക്ലിയസുകളെ വിഘടിപ്പിക്കും, അങ്ങിനെ, അങ്ങിനെ. അണുസ്ഫോടത്തില്‍ സംഭവിക്കുന്നപോലെ തന്നെ. ചുരുക്കത്തില്‍ കുറച്ചു സമയത്തിനുള്ളില്‍ ഭൂമിയൊരുണ്ട സ്ട്രേന്‍ജ്‌ലെറ്റായി മാറും. എന്നാല്‍ അതിന്റെ ഉപരിതലത്തില്‍ പോസിറ്റീവ്‌ ചാര്‍ജ്‌ ഉള്ളതിനാല്‍ അവ മറ്റു വസ്തുക്കളെ ആകര്‍ഷിക്കുകയില്ല എന്നൊരു വിഭാഗം വാദിക്കുന്നു. പക്ഷെ അതിശക്തമായ കൂട്ടിയിടിയില്‍ നെഗറ്റീവ്‌ ചാര്‍ജുള്ള സ്ട്രേന്‍ജ്‌ലെറ്റ്സുണ്ടാവാം എന്നു പുതിയ നിരീക്ഷണം.

ഏതായാലും ഒക്ടോബറിനു ശേഷം, ആരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നതാണവസ്ഥ. വലിയ ആഗ്രഹങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സാധിച്ചു വെയ്ക്കുക!

ഈശ്വരോ രക്ഷതു!


Sunday, July 06, 2008

പീറ്റര്‍ സ്കോട്ടും ശോര്‍ശും പിന്നെ മറ്റുചിലരും.

ഇന്നത്തെ ഒരു ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്‌ കോളത്തില്‍ നിന്നും അറിഞ്ഞതാണ്‌. ഇന്‍ഡ്യയിലെ പ്രമുഖ മദ്യവ്യവസായ സ്ഥാപനമായ ഖോഡേയ്സിനെതിരെ ഒരു കേസ്‌ ഉണ്ടായിരുന്നു. അവരുടെ അഭിമാന ഉല്‍പ്പന്നമായ പീറ്റര്‍ സ്കോട്ട്‌ വിസ്കിക്കെതിരെ. സ്കോച്ച്‌ വിസ്കിയാണ്‌ അത്‌ എന്ന തെറ്റിധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ്‌ ആ പേര്‌ എന്നതായിരുന്നു ആരോപണം. ആയതിനാല്‍ ആ പേര്‌ ഉപേക്ഷിക്കണം എന്നും. ഹൈക്കോടതിയില്‍ ഖോഡേയ്സ്‌ തോറ്റു. സ്വാഭാവികമായും കേസ്‌ സുപ്രീം കോടതിയില്‍ എത്തി. മേല്‍ക്കോടതിയുടെ നിരീക്ഷണം രസകരമാണ്‌. ബാറിനു മുന്‍പില്‍ നിന്ന് കൂട്ടുപിടിച്ച്‌, ഷെയറിട്ട്‌, ജവാന്‍ വാങ്ങി മുറിച്ച്‌ നിപ്പനടിക്കുന്ന മണ്ടകൊണാപ്പന്മാരല്ല പീറ്റര്‍സ്കോട്ടടിക്കുന്നതെന്നും, വിവരവും വിദ്യാഭ്യാസവും കൈയ്യില്‍ തുട്ടുമുള്ള വരേണ്യ കുടിയന്മാര്‍ സാധനത്തിന്റെ ഉല്‍പ്പത്തിയേയും പരിണാമത്തേയും പറ്റിയൊക്കെ അറിഞ്ഞിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. 

ചുരുക്കത്തില്‍ മല്ലയ്യ മോലാളി പറയുന്ന പോലെ "Enjoy it responsibly"

സുപ്രീം കോടതി ജഡ്ജി ഒരു പീറ്റര്‍സ്കോട്ട്‌ ഫാനാണോ എന്തോ?

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്‌ ഞങ്ങളുടെ നാട്ടുകാരനായ ഒരു ജോര്‍ജിനെയാണ്‌. പേരങ്ങിനെയാണെങ്കിലും ശോര്‍ശ്‌ എന്നു പറഞ്ഞാലേ നാലാളറിയൂ. റബ്ബറു വെട്ടും മണ്ണുപണിയുമോക്കെയായി നടക്കുന്ന ശോര്‍ശ്‌ വീട്ടില്‍ പൈസ കൊടുത്തില്ലെങ്കിലും കൃത്യമായി എന്നും ബാറില്‍ പണമടയ്ക്കും. അങ്ങിനെയിരിക്കെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു ആടിനെ വിറ്റു. രണ്ടായിരത്തോളം രൂപ കിട്ടി. ശോര്‍ശ്‌ നേരെ ബാറില്‍പോയി ഒരു മുറി വാടകയ്ക്ക്‌ എടുത്തു, കൂടിയതു നോക്കി ഒരു ഫുള്ളു വാങ്ങി അന്നു മുഴുവന്‍ അടിച്ചവിടെ കിടന്നു. രാവിലെ എഴുനേറ്റ്‌ വീട്ടില്‍ പോയി ബാക്കി പൈസ കൃത്യമായി ഭാര്യയെ ഏല്‍പ്പിക്കുകയും ചെയ്തു.

 "അതെന്റെയൊരു ആഗ്രഹമായിരുന്നു സാറേ, പേരൊന്നുമറിയേല, തൊള്ളായിരം രൂപയാ ഒരു ഫുള്ളിന്‌"

എന്തായാലും, ഷിവാസും ബ്ലാക്‌ക്‍ലേബലും ഒക്കെ മുക്കാല്‍ ഗ്ലാസ്സൊഴിച്ച്‌ മീതെ കോളയും നികത്തി ഒറ്റവലിക്ക്‌ വീക്കുന്ന ഏഭ്യന്മാരേക്കാളും എനിക്കിഷ്ടം ശോര്‍ശിലെ കുടിയനെത്തന്നെ.

പീറ്റര്‍ സ്കോട്ടും ശോര്‍ശും പിന്നെ മറ്റുചിലരും.