Sunday, December 19, 2010

പരിണാമം, വസ്തുതകള്‍.

പരിണാമ വാദികളും സൃഷ്ടിവാദികളും തമ്മില്‍ ബ്ലോഗില്‍ വലിയ സംവാദം നടക്കുകയാണെന്നും അതില്‍ പരിണാമവാദികള്‍ തോറ്റു തുന്നം പാടിയിരിക്കുകയാണെന്നും പ്രഖ്യാപിച്ച് കാട്ടിപ്പരുത്തി എന്നൊരു ബ്ലോഗര്‍ ഇട്ടിരുന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. കമന്റ് മോഡറേഷന്‍ എന്ന അല്‍പ്പത്തരത്തിനോടുള്ള പ്രതിഷേധം എന്ന നിലയ്ക്കുമാണ് ഞാനിത് ഇവിടെ പോസ്റ്റുന്നത്.

പരിണാമശാസ്ത്രത്തെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും അടുത്തിടെ ബ്ലോഗില്‍ നടക്കുന്നതായി ഞാന്‍ കണ്ടില്ല. ഈ വിഷയത്തില്‍ ഗൌരവപൂര്‍ണ്ണമായ പോസ്റ്റുകള്‍ വരുന്നത് ചര്‍വാകന്റെ ബ്ലോഗിലാണ്, എന്നാല്‍ അവിടെ യാതൊരു വിധ ചര്‍ച്ചകളും നടക്കുന്നതായ് കാണുന്നുമില്ല. പിന്നെയുള്ളത് ചില മുസ്ലിം ഫന്‍ഡമെന്റലിസ്റ്റുകളുടെ സൃഷ്ടി സംബന്ധിച്ച നിലപാടുകളാണ്, അതാവട്ടെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന തരത്തിലുള്ളതും. എതിര്‍ ഭാഗം എന്തൊക്കെ പറയണം, എന്തെല്ലാം പറയാന്‍ പാടില്ല എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കും എന്നതാണവരുടെ നിലപാട്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം അതു തന്നെയാണ് മത-കള്‍ട്ട് ചര്‍ച്ചകളുടെ പ്രത്യേകതയും.

അമേരിക്കയില്‍ നടന്ന ഒരു സര്‍വേയില്‍ 90% ത്തില്‍ അധികം ജനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സൃഷ്ടി വിശ്വാസമുള്ളവരാണെന്നു കണ്ടെത്തി. എന്നാല്‍ അവിടുത്തെ ശാസ്ത്രസമൂഹത്തില്‍ 99% പേരും ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത ഒരു പരിണാമപ്രകൃയയില്‍ വിശ്വസിക്കുന്നവരാണ്. (സമാനമായൊരു ഇന്‍ഡ്യന്‍ പഠനത്തില്‍ വിദ്യാസമ്പന്നരായ ‌- ശാസ്ത്രജ്ഞരല്ല - 45% ഇന്‍ഡ്യക്കാരും പരിണാമത്തില്‍ വിശ്വസിക്കുന്നു.) സാമാന്യ ജനവും ശാസ്ത്രസമൂഹവും തമ്മില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇത്ര വലിയ ഒരു വ്യത്യാസത്തിനു കാരണമെന്താണ്?

ഉത്തരം വളരെ ലളിതമാണ്. ശാസ്ത്രസത്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ അതില്‍ അല്പസ്വല്പം അടിസ്ഥാന വിവരമുണ്ടാകണം. ആദ്യം പറഞ്ഞ പോസ്റ്റില്‍ വന്ന ഒരു കമന്റിനു സമാനമായ ഒരു ഉദാഹരണം പറയാം. പിതൃത്വം സംബന്ധിച്ച് ചിലര്‍ വാദിക്കുന്നത് അത് ഒരു സങ്കല്‍പ്പം മാത്രമാണെന്നാണ്. മാതൃത്വം മാത്രമേ സത്യമുള്ളൂ എന്നു വാദിക്കാം. എന്നാല്‍ ഡി.എന്‍.ഏ ടെസ്റ്റ് വഴി പിതൃത്വവും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിക്കാം എന്ന് നമുക്കറിയാം. എന്നാല്‍ ഇതു മനസ്സിലാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത്, നമ്മുടെ ശരീരം കോശനിര്‍മ്മിതമാണെന്നും അതിനുള്ളില്‍ ഡി. എന്‍. ഏ എന്നൊരു സാധനവും ഉണ്ട് എന്നെങ്കിലും അറിവുണ്ടാകണം. എന്നാല്‍ രസകരമായ ഒരു കാര്യം, ഇപ്പറഞ്ഞ അടിസ്ഥാന വിവരം ഇല്ലെങ്കില്‍ പോലും ഇത് സംബന്ധിച്ച് ആര്‍ക്കും പരാതിയും സംശയവും ഇല്ല എന്നതാണ്. പത്രത്തില്‍ വായിക്കുന്നു, ശരി സമ്മതിച്ചു. ഇവിടെ പരാതിയില്ലാത്തത് അത് അവരുടെ വ്യക്തിപരമായ വിശ്വാസത്തെ ബാധിക്കാത്ത പ്രശ്നമായതുകൊണ്ടാണ്. എന്നാല്‍ താനോ താന്‍ ആരാധിക്കുന്ന ഒരു നേതാവോ പിതൃത്വ പരിശോധന നേരിടേണ്ടി വന്നാല്‍ അപ്പോള്‍ ഈ ടെസ്റ്റ് വിഡ്ഡിത്തരമാണെന്ന് വാദിക്കും. ആത്മവഞ്ചനയോടെയല്ല, ആത്മാര്‍ത്ഥമായി തന്നെ. കാരണം ഈ ടെസ്റ്റിനെ സംബന്ധിച്ച അടിസ്ഥാന ശാസ്ത്രസത്യങ്ങള്‍ അയാള്‍ക്കറിയില്ല, പാവം. (അറിയുമായിട്ടും ആത്മവഞ്ചന നടത്തുന്ന ഒരു ഭൂരിപക്ഷത്തെ ഞാന്‍ പരാമര്‍ശിച്ച് അസ്വസ്ഥരാക്കുന്നില്ല.)

അടിസ്ഥാന വിജ്ഞാനം ഇല്ലാത്തത് എന്തൊക്കെ അബദ്ധധാരണകളില്‍ മനുഷ്യനെ ചെന്നു പെടുത്താം എന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ് ‘കാര്‍ഗോ കള്‍ട്ടുകള്‍’. രണ്ടാം ലോക മഹായുദ്ധകാലത്ത് പസിഫിക് ദ്വീപസമൂഹങ്ങളില്‍ പടര്‍ന്നു പിടിച്ച ഒരു വിശ്വാസമായിരുന്നു അത്. പുറം ലോകവുമായി കാര്യമായ ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ആദിമ ജനതയായ തദ്ദേശീയരുടെ ഇടയിലേക്ക് അന്നത്തെ ‘സ്റ്റേറ്റ് ഒഫ് ആര്‍ട്ട്’ സൌകര്യങ്ങളുമായി അമേരിക്കന്‍ ജാപ്പനീസ് പട്ടാളം വന്നിറങ്ങുന്നു. തദ്ദേശിയര്‍ നോക്കുമ്പോള്‍ വിമാനങ്ങളിലും കപ്പലുകളിലുമായി സൌകര്യങ്ങള്‍ (വസ്ത്രങ്ങള്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഉപകരണങ്ങള്‍, ഭക്ഷണം, ആഢംബര സാമഗ്രികള്‍) വന്നുകൊണ്ടിരിക്കുന്നു. ഈ വക സാധനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതാണെന്ന അടിസ്ഥാന വിവരം ദ്വീപ് നിവാസികള്‍ക്കില്ല. അവരതു കണ്ടിട്ടില്ല. ഈ വരത്തന്മാരുടെ ദൈവങ്ങള്‍ അവര്‍ക്കയച്ചു കൊടുക്കുന്ന പാരിതോഷികങ്ങളാണിതൊക്കെയെന്നാണ് ആ പാവങ്ങള്‍ ധരിച്ചുവശായത്. പട്ടാളക്കാര്‍ നടത്തുന്ന ഡ്രില്ലുകള്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ചടങ്ങുകളായി അവര്‍ ധരിച്ചു. ദൈവങ്ങളേയും തങ്ങളുടെ മരിച്ചുപോയ കാരണവന്മാരേയും പ്രീതിപ്പെടുത്തിയാല്‍ ഈ വക സാധനങ്ങള്‍ തങ്ങള്‍ക്കും ലഭിക്കും എന്നവര്‍ കണക്കു കൂട്ടി. അതിനായി അവര്‍ പട്ടാളക്കാരെ അനുകരിച്ച് ഡ്രില്ലുകള്‍ നടത്തി, അവരുപയോഗിച്ചിരുന്ന സാധനങ്ങളുടെ (തോക്ക്, റേഡിയൊ മുതലായവ) അനുകരണങ്ങള്‍ നിര്‍മ്മിച്ചു. യുദ്ധം കഴിഞ്ഞ് പട്ടാളക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കാര്‍ഗോകള്‍ വരാതായി. ഇനി തങ്ങളുടെ ഊഴമായെന്നു കരുതി അവര്‍ വിമാനത്താവളം - റെണ്‍ വേയും കണ്ട്രോള്‍ ടവറും, എന്തിന് ചിരട്ട കൊണ്ട് ഹെഡ് ഫോണ്‍ സഹിതം- നിര്‍മ്മിച്ച് കാത്തിരുന്നു.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒറ്റപ്പെട്ട ഒരു സംഭവം അല്ലായിരുന്നു എന്നതാണ്. വ്യത്യസ്ഥ സ്ഥലങ്ങളിലായി ഏകദേശം നാല്‍പ്പതോളം കള്‍ട്ടുകള്‍ രൂപപ്പെട്ടിരുന്നത്രെ! ( ഈ സംഭവങ്ങളില്‍ നിന്ന്, മതങ്ങളുടെ ഉത്ഭവം, പ്രചാരണം എന്നിവയെപ്പറ്റി എന്തെങ്കിലും ധാരണ രൂപപ്പെടുന്നുണ്ടോ?)

ജീവജാലങ്ങളുടെ ഉല്‍പ്പത്തിക്കും വികാസത്തിനും നിദാനമായി പരിണാമത്തെ ശാസ്ത്രലോകം നിസ്സംശയം അംഗീകരിച്ചിട്ടുള്ളതാണ്. പരിണാമം കൃത്യമായി എങ്ങിനെയായിരുന്നു എന്ന പിരിവുകളെ സംബന്ധിച്ചേ പൂര്‍ണ്ണ ധാരണ ആകാതെയുള്ളൂ. ഉദാഹരണമായി പ്രൊ:സ്റ്റീഫന്‍ ജേ ഗോള്‍ഡ് പരിണാമം സംഭവിച്ചത് ചെറിയ ചെറിയ ചാട്ടങ്ങളിലൂടെയാണ് എന്നു കരുതുമ്പോള്‍ ഡോ: റിച്ചാര്‍ഡ് ഡോക്കിന്‍സിനെപോലുള്ളവര്‍ അത് സാവധാനം എന്നാല്‍ തുടര്‍ച്ചയായുള്ള ഒരു പ്രക്രിയയാണെന്നു കരുതുന്നു.

അതുപോലെ ജീവന്‍ ആദ്യം ഉത്ഭവിച്ചത് (ആദ്യ റെപ്ലിക്കേറ്റര്‍) എങ്ങിനെ എന്ന് നമുക്ക് ഇതുവരെ കൃത്യമായ ഒരു ധാരണ ആയിട്ടില്ല. ആദ്യ റെപ്ലിക്കേറ്ററിന്റെ ഉത്ഭവം, ആദ്യ യൂകാര്യോട്ടിക് കോശത്തിന്റെ ഉത്ഭവം, ബുദ്ധിയുടെ ആരംഭം മുതലായവയൊക്കെ ഇപ്പോഴും ശാസ്ത്രജ്ഞമാരെ അന്വേഷണകുതുകികളാക്കി നിലനിര്‍ത്തുന്ന കാര്യങ്ങളാണ്.

എന്നാല്‍, ഇവയൊന്നും പരിണാമം എന്ന വസ്തുതയെ ദുര്‍ബലപ്പെടുത്തുന്നില്ല. കാരണം ശരിയായ ശാസ്ത്രത്തിന്റെ വഴി അന്വേഷണങ്ങളിലും, ചര്‍ച്ചകളിലും, തിരുത്തലുകളിലും കൂടിയാണ്. പരിണാമസിദ്ധാന്തത്തിന് തെളിവില്ല എന്നു പറയുന്നവര്‍ അവ മനസ്സിലാക്കാനുള്ള അടിസ്ഥാന ജ്ഞാനമോ ബുദ്ധിവൈഭമോ ഇല്ലാത്തവരാണ്. അല്ലെങ്കില്‍ അത് അംഗീകരിച്ചാല്‍ തങ്ങളുടെ അവസാന തുരുത്തും നഷ്ടപ്പെടും എന്നു കരുതുന്നവര്‍. ചൈല്‍ഡ് ഇന്‍ഡോക്ട്രിനേഷന്‍ എന്ന ബാലപീഢനത്തിന്റെ ഇരകള്‍.

എങ്കില്‍ ഈ പാവങ്ങള്‍ അവരുടെ വിശ്വാസവുമായി ഇരുന്നോട്ടെ, നിങ്ങളെന്തിന് തര്‍ക്കിക്കാന്‍ നില്‍ക്കുന്നു എന്നു ചോദിക്കാം. കാരണമുണ്ട്. കാട്ടിപ്പരുത്തിയുടെ പോസ്റ്റില്‍ മനോജ് പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്. തീവ്രസൃഷ്ടി വാദികളായ കത്തോലിക്ക സമൂഹം സ്കൂളുകളില്‍ പരിണാമം പഠിപ്പിക്കാന്‍ സമ്മതിച്ചിരിക്കുന്നതിനെക്കുറിച്ച്.സത്യത്തില്‍ അത് കത്തോലിക്കാ സഭയുടെ ഔദാര്യം ഒന്നുമല്ല, നിരവധി കോടതി കേസുകളില്‍ ശാസ്ത്ര സമൂഹം ഒറ്റക്കെട്ടായി സഭയുടെ നിലപടുകളെ പ്രതിരോധിച്ച് അനുകൂല വിധി സമ്പാദിച്ചതിനാലാണ് സ്കൂളുകളില്‍ പരിണാമം പഠന വിഷയമായതും, സൃഷ്ടിവാദം പുറത്തായതും. നിയമ നിര്‍മ്മാണത്തില്‍ മാത്രമല്ല കോടതി വിധികളില്‍ പോലും മതപ്രീണനം ശീലമാക്കിയ ഇന്‍ഡ്യയില്‍ ശാസ്ത്രസമൂഹം ജാഗരൂപരായി ഇരുന്നില്ലെങ്കില്‍ ഒരു പക്ഷെ വലിയ വിലകള്‍ നല്‍കേണ്ടി വരും.

നേരത്തെ ഒരു കമന്റില്‍ ഞാനേറെ പഴി കേള്‍ക്കേണ്ടി വന്ന ഒരു വാചകം ഒരിക്കല്‍ കൂടി പറയട്ടെ, ശാസ്ത്രം എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞിട്ടില്ല, എന്നാല്‍ അതിന്റെ പാതയില്‍ അനുസ്യൂതം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, എല്ലായിടത്തും കൊള്ളിക്കാവുന്ന ഉത്തരം മതഗ്രന്ധങ്ങളില്‍ കാണും. അതു മതിയെന്നുള്ളവര്‍ക്ക് അതുകൊണ്ട് തൃപ്തിപ്പെടാം, പക്ഷെ എല്ലാവരും അങ്ങിനെ മസ്തിഷ്കശുഷ്കര്‍ (ഡിസ് യൂസ് അട്രോഫി എന്ന് വൈദ്യശാസ്ത്രത്തില്‍ ഒരു പ്രയോഗമുണ്ട്. എന്നു വെച്ചാല്‍ ഉപയോഗിക്കാത്തതു കൊണ്ട് ഒരു അവയവം ശുഷ്കിച്ചു പോവുക, അത്രയുമേ ഇവിടേയും ഉദ്ദേശിക്കുന്നുള്ളൂ.) ആവണം എന്നു വാ‍ശി പിടിക്കരുത്.

Thursday, August 26, 2010

മരണാസന്ന അനുഭവങ്ങള്‍. (Near death experiences)...2

ശാസ്ത്രീയ വിശദീകരണങ്ങള്‍

പല പ്രതിഭാസങ്ങളിലേയും പോലെ, വളരെ കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇക്കാര്യത്തിലും ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ച് തൃപ്തരാവുന്നതിനുള്ള ന്യായമല്ല. സാമാന്യം തൃപ്തികരമായ രീതിയില്‍ തന്നെ പല ഘടകങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

മരണാസന്ന അവസ്ഥയിലെ അസാധാരണവും വ്യത്യസ്തവുമായ പ്രവര്‍ത്തന പരിതസ്ഥിതി (കുറഞ്ഞ ഓക്സിജന്‍ അളവ്, കൂടിയ അളവിലുള്ള രാസവസ്തുക്കള്‍, ലവണ സന്തുലിതാവസ്തയിലെ വ്യതിയാനം മുതലായവ) തലച്ചോറിനെ ബാധിക്കും. തന്‍മൂലം, തലച്ചോര്‍ അനിയന്ത്രിതമായി ഉത്തേജിക്കപ്പെടുകയോ, അസാധാരണമായ രീതിയില്‍, ലഭിക്കുന്ന സിഗ്നലുകളെ വിശകലം ചെയ്യുകയോ ചെയ്യും. മരണാസന്ന അനുഭവങ്ങളുടെ ശാസ്ത്രീയ വിശദീകരണം ഈ അടിസ്ഥാനത്തിലൂന്നിയാണ്. മേല്‍പ്പറഞ്ഞ പ്രവര്‍ത്തന വൈകല്യങ്ങള്‍, ക്ലിനിക്കല്‍ സാഹചര്യങ്ങളില്‍ അതി സാധാരണമായി കാണുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

തലച്ചോര്‍ അതി ഗുരുതരമായ അവസ്ഥയെ നേരിടുന്ന ഘട്ടത്തില്‍ ക്രമാതീതമായി ഉത്തേജിക്കപ്പെടാം. കാഴ്ച വിശകലനം ചെയ്യുന്ന പിന്‍ ഭാഗത്ത് ഇങ്ങനെ അമിതമായ ഉത്തേജനം ഉണ്ടാകുമ്പോള്‍ അത് ഒരു പ്രകാശത്തിന്റെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. (പൊന്നീച്ചയുടെ ഉദാഹരണം ഓര്‍ക്കുക.) ക്രമേണ കൂടുതല്‍ കൂടുതല്‍ ഞരമ്പ് കോശങ്ങള്‍ (neurons) ഉത്തേജിക്കപ്പെടുന്ന മുറയ്ക്ക് പ്രകാശം വലുതായ് വലുതായ് അനുഭവപ്പെടും. ഈ അനുഭവമാണ് തുരംകത്തിലൂടെ കടന്നു പോകുന്ന 'ഇലൂഷന്‍' സൃഷ്ടിക്കുന്നത്.
പലരും ശക്തമായ മൂളല്‍ കേള്‍ക്കുന്നു എന്നു പറയുന്നതും ഇതേ അടിസ്ഥാനത്തില്‍ വിശദീകരിക്കാവുന്നതാണ്.

മരണാസന്ന അനുഭവങ്ങളിലെ പല ഘടകങ്ങളും പുന സൃഷ്ടിക്കാന്‍ ചില രാസവസ്തുക്കള്‍ക്കാവും. ഡൈ-മീതൈല്‍ ട്രിപ്റ്റമിന്‍, കീറ്റമിന്‍, എല്‍.എസ്.ഡി മുതലായവ ഉദാഹരണം. (നേരത്തെ പറഞ്ഞ ബാബുവിന്റെ രണ്ടാമത്തെ അനുഭവം ഓര്‍ക്കുക.) തലച്ചോര്‍ അതി സമ്മര്‍ദ്ദം നേരിടുന്ന സമയങ്ങളില്‍ പിനിയല്‍ ഗ്രന്ധിയില്‍ നിന്നും ഉയര്‍ന്ന തോതില്‍ ഡി.എം.റ്റി പുറപ്പെടുന്നു എന്നു കരുതുന്നു. പരീക്ഷണ സാഹചര്യങ്ങളില്‍ ഡി.എം.റ്റി നല്‍കപ്പെട്ട പല വ്യക്തികള്‍ക്കും മരണാസന്ന അനുഭവങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായതായി കണ്ടു. എന്നാല്‍ എല്ലാവരിലും ഇത് കൃത്യമായി പുന:സൃഷ്ടിക്കാനായിട്ടില്ല. അതു കൊണ്ടു തന്നെ രാസവസ്തുക്കളുടെ അടിസ്ഥാനത്തില്‍ ഈ പ്രതിഭാസം പൂര്‍ണ്ണമായും വിശദീകരിക്കാനാവില്ല. കീറ്റമിന്‍ സര്‍വ്വസാധാരണമായി നമ്മുടെ ആശുപത്രികളില്‍ മയക്കം നല്‍കുവാനായി ഉപയോഗിക്കുന്ന മരുന്നാണ്. തങ്ങളുടെ രോഗികളില്‍ പലരും ഉണരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടെന്ന് അനസ്തീഷ്യോളജിസ്റ്റുകള്‍ പറയും.

ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കുന്ന അനുഭവവും പലരും അനുഭവിക്കാറുണ്ട്. ഒ. ബി.ഇ (out of body experience) എന്നാണ് ഈ അനുഭവത്തിനെ വിളിക്കാറ്. മരണാനന്തര ജീവിത വാദികള്‍ തങ്ങളുടെ വാദത്തിന് ബലം നല്‍കാന്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒന്നാണിത്. പലരും മുറിയുടെ മുകളില്‍ നിന്ന് താഴെ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങളെ പുനരുജ്ഞീവിപ്പിക്കാന്‍ ശ്രമിക്കുന്നതു കാണുന്നതായും മറ്റും അവകാശപ്പെടുന്നു. രോഗി ഒരിക്കലും കണ്ടിട്ടില്ലാത്ത (ബോധത്തോടെ) ഒരു ശസ്ത്രക്രിയാഉപകരണത്തെപ്പറ്റി വളരെ വ്യക്തമായി വിവരിച്ചതായി ഒരു ഡോക്ടര്‍ അവകാശപ്പെടുന്നു. അതു പോലെ പല രോഗികളും ആ സമയത്തെ മറ്റുള്ളവരുടെ സംസാരം ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ ആശ്ചര്യപ്പെടുത്തുന്നതു പോലെ ഒന്നും തന്നെയില്ല. കാരണം ശസ്ത്രക്രിയകള്‍ക്ക് വേണ്ടി ബോധം കെടുത്തിയ പല രോഗികളും ശസ്ത്രക്രിയാസമയത്തെ ഡോക്ടര്‍മാരുടെ സംഭാഷണം ഓര്‍ത്തെടുത്ത അനുഭവങ്ങളൂണ്ട്. അന്ധയായ ഒരു സ്ത്രീയ്ക്ക് ആ സമയത്ത് കാഴ്ചയുണ്ടായതായ ഒരു സംഭവം ഒരു വെബ് സൈറ്റില്‍ വിവരിക്കുന്നുണ്ട്. അതിന് അവര്‍ തെളിവായി പറയുന്നത് അവര്‍ മച്ചില്‍ നിന്നും താഴെ കണ്ട ശരീരത്തില്‍ അവരുടെ ഓറഞ്ച് പുഷ്പങ്ങള്‍ കൊത്തിയ വിവാഹ മോതിരം കണ്ടു എന്നതാണ്. നാളുകളായി അവരണിഞ്ഞിരുന്ന വിവാഹമോതിരത്തിന്റെ ഒരു സന്കല്പ രൂപം അവരുടെ മനസ്സിലുണ്ടാകാതെ തരമില്ല. അങ്ങിനെ വരുമ്പോള്‍ അന്ധയ്ക്കും കാഴ്ചയുണ്ടായി എന്ന അവകാശത്തില്‍ കഴമ്പൊന്നുമില്ല്ല എന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈവക അവകാശങ്ങളെ പരിശോധിക്കാന്‍ നോര്‍ത്ത് ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ: ജാന്‍ ഹോള്‍ ഡന്‍ സമര്‍ത്ഥമായ ഒരു സംവിധാനം ഒരുക്കി. ഒരു കമ്പ്യൂട്ടര്‍ മോണിട്ടര്‍ മുറിയുടെ മേല്‍ത്തട്ടില്‍ നിന്നും തൂക്കിയിട്ടു. അതിന്റെ ചിത്രങ്ങള്‍ തെളിയുന്ന വശം മേല്‍ത്തട്ടിനഭിമുഖമായിരിക്കും. അതായത് താഴെ നില്ക്കുന്ന ഒരാള്‍ക്ക് മോണിട്ടറില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. പ്രത്യേകം രൂപപ്പെടുത്തിയ ചില ചലന ചിത്രങ്ങള്‍ മോണിട്ടറില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കും. ഡോ: ബ്രൂസ് ഗ്രേയ്സണ്‍ എന്ന ഗവേഷകന്‍ വര്‍ഷങ്ങളായി ഈ സന്കേതം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലിതുവരെ ഒരു 'ആത്മാവിനും' മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്താണെന്ന് പറയാനായിട്ടില്ല!

പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും മസിലുകളില്‍ നിന്നും സന്ധികളില്‍ നിന്നുമുള്ള സൂചനകള്‍ വിശകലനം ചെയ്താണ് മസ്തിഷ്കം നമ്മുടെ ശരീരത്തിനേപ്പറ്റിയും അതിന് ചുറ്റുപാടുകളുമായുള്ള ബന്ധത്തെപ്പറ്റിയുമുള്ള സ്ഥിതിയെപ്പറ്റി ബോധം രൂപപ്പെടുത്തുന്നത്. ഇന്ദ്രിയ സൂചനകള്‍ (sensory inputs)തീരെയില്ലാതെ വരുന്ന അവസ്ഥയില്‍ തലച്ചോര്‍, ശരീരത്തിന്റെ അവസ്ഥതയെപ്പറ്റി ഒരു ധാരണ രൂപപ്പെടുത്താന്‍ ശ്രമപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് എന്ന് ഗവേഷകര്‍ കരുതുന്നു. ഹിപ്നോട്ടിക് നിദ്രയില്‍, വളരെ സര്‍വസാധാരണമായി അനുഭവിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. വളരെ നാളുകള്‍ക്ക് മുന്പ് ഓട്ടോ ഹിപ്നോസിസ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാഗികമായ തോതിലെന്കിലും ഈ ലേഖകനും അതനുഭവിച്ചിട്ടുണ്ട്.

ജീവാവസ്ഥയെ പിന്തുണയ്ക്കാനുള്ള രീതിയിലാണ് തലച്ചോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജീവന്‍ നിന്നുപോകുന്ന ഒരു സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന സംഭ്രമത്തില്‍ മസ്തിഷ്കം എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ സാദ്ധ്യമായ അതിജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ മസ്തിഷ്കം തന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ധപ്പെട്ട കാര്യങ്ങള്‍ പരതി നോക്കുന്നതാവാം പരേതാത്മാക്കളേയും ദൈവങ്ങളേയും കാണുന്നതിന്റെ കാരണം എന്നു ചില ഗവേഷകര്‍ വിലയിരുത്തുന്നു.

സമീപകാല വിവാദങ്ങള്‍

ഡോ: പിം വാന്‍ ലോമ്മല്‍ നെതെര്‍ലാന്‍ഡ്സിലെ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധനാണ്. തന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ട് അനേകം എന്‍. ഡി. ഇ സംഭവങ്ങളക്ക് അദ്ദേഹം സാക്ഷിയാണ്. അദ്ദേഹവും അനുയായികളും ഈ അനുഭവങ്ങളേപ്പറ്റി പഠനം നടത്തി. ഹൃദയവും മസ്തിഷ്കവും പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം, ആത്മാവ് ശരീരത്തിന് പുറത്ത് നിലനില്ക്കുന്ന ഒരു പ്രതിഭാസമാണെന്നതിന്റെ തെളിവാണ് എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ആത്മാവ് എന്നത് ശരീരത്തിന് പുറത്ത് നിലനിന്ന് ഒരു റേഡിയോ സ്ടേഷന്‍ എന്നപോലെ ബോധത്തെ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം കരുതുന്നു. അതു കൊണ്ടാണ് ശരീരം എന്ന സ്വീകരണി പ്രവര്‍ത്തനരഹിതമായതിനുശേഷവും ബോധം നിലനില്ക്കുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ചില പിശകുകളുണ്ട്. ഹൃദയസ്തംഭനം സം ഭവിച്ചതിനുശേഷം അദ്ദേഹം രക്ഷപെടുത്തിയതില്‍ 18% രോഗികള്‍ക്ക് മാത്രമാണ് മരണാസന്ന അനുഭവങ്ങള്‍ ഉണ്ടായത്. ബാക്കി 82% ആള്‍ക്കാരില്‍ എന്തുകൊണ്ടാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതമായത് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.

സാമാന്യ ബുദ്ധി കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിഗമനങ്ങളിലുള്ള പിശകുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആളുകള്‍ പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നു എന്നതു കൊണ്ട് തന്നെ അവരുടെ ഹൃദയ മസ്തിഷ്ക പ്രവര്‍ത്തന പരാജയം പൂര്‍ണ്ണമായിരുന്നില്ല എന്നു നമുക്ക് മനസ്സിലാക്കാം. മരണാസന്ന അനുഭവങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തമായി അറിയില്ല. എന്നു പറഞ്ഞാല്‍, ഇ.സി.ജി, ഇ.ഇ.ജി മുതലായവ ഹൃദയത്തിന്റേയും മസ്തിഷ്കത്തിന്റേയും പ്രവര്‍ത്തന സ്തംഭനം കാണിക്കുമ്പോഴാണോ, അതിനു മുന്പാണോ അതോ അതിനു ശേഷമാണോ എന്ന്. അതിനു മുന്പോ അതിനു ശേഷമോ ആണെന്‍കില്‍ ലോമ്മലിന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇനി മുന്‍പറഞ്ഞ ഗ്രാഫുകള്‍ താല്‍ക്കാലികമായി ഇല്ലാതായ സമയത്താണെന്‍കില്‍ എന്ന സാഹചര്യം നമുക്ക് വിലയിരുത്താം. (ഒന്നു കൂടി ശ്രദ്ധിക്കുക, സ്തംഭനം തല്കാലികമായിരുന്നു. ) മസ്തിഷ്ക പ്രവര്‍ത്തനം സൂചിപ്പിക്കുന്ന ഇ.ഇ.ജി ഒരു അടിസ്ഥാന നിലയ്ക്ക് മുകളിലേക്കാണ് അളക്കുന്നത്. അതിനു താഴെ കേവല പൂജ്യം എന്നു കരുതുന്നത് ശരിയാകണമെന്നില്ല. നിലവിലുള്ള ഇ.ഇ.ജി യേക്കാള്‍ സൂഷ്മതയുള്ല ഒരു ഉപകരണം കൊണ്ട് അളന്നാല്‍ ഇ.ഇ.ജി പൂജ്യം കാണിക്കുന്ന സ്ഥാനത്ത് പുതിയ ഉപകരണം അതിനു മുകളിലുള്ള ഒരളവ് കാണിക്കും. അതായത് നിലവിലുള്ള ഇ.ഇ.ജി മെഷീന്‍ പൂജ്യം എന്നു പറയുന്നത് കേവല പൂജ്യമല്ല എന്നു ചുരുക്കം. ഇത് കേവലം വാദത്തിനു വേണ്ടി പറയുന്നതല്ല. ഫങഷണല്‍ എം.ആര്‍.ഐ (functional MRI)എന്ന സന്കേതം ഫ്ലാറ്റ് ഇ.ഇ.ജി കേസുകളിലും മസ്തിഷ്ക പ്രവര്‍ത്തനം രേഖപ്പെടുത്തുന്നുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിന്നാലും രണ്ടു മൂന്നു മിനുറ്റ് വരെ തലച്ചോറിനു പിടിച്ചു നില്ക്കാനാകും. അതു കൊണ്ടു തന്നെയാണ് ഹൃദയസ്തംഭനം സംഭവിച്ചാലും നമുക്ക് ആള്‍ക്കാരെ രക്ഷപെടുത്താന്‍ സാധിക്കുന്നത്.

മരണാനന്തര ജീവിതം

മരണാസന്ന അനുഭവങ്ങള്‍ മരണാനന്തര ജീവിതത്തിന്റെ തെളിവായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അനുഭവങ്ങളുടെ വ്യത്യസ്ഥത, വ്യക്തികളുടെ മത‌‌-സാംസ്കാരിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത് എന്ന് പല പഠനങ്ങളിലും വിലയിരുത്തിയിട്ടുണ്ട്. മിക്കവാറും പഠനങ്ങളില്‍ അതേ എന്നു തന്നെയാണ് കണ്ടത്. നേരത്തേ തന്നെ പറഞ്ഞതു പോലെ കൃസ്തുമത വിശ്വാസികള്‍ കൃഷ്ണനേയോ ഇസ്ലാം വിശ്വാസികള്‍ യേശുവിനേയോ കാണുക പതിവില്ല. അതു കൊണ്ടു തന്നെ, ഈ വക കാഴ്ചകള്‍ മസ്തിഷ്കത്തിന്റെ മുന്പേയുള്ള പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് വ്യക്തമാണ്.

ഇനി, മിക്കവാറും എല്ലാവരും പൊതുവായി അനുഭവിക്കുന്ന പ്രകാശ തുരന്കത്തിലൂടെയുള്ള യാത്ര, ആ സമയത്ത് അനുഭവപ്പെടുന്ന ശബ്ദങ്ങള്‍, സുഖകരമായ ശാന്തത മുതലായവ മത വിശ്വാസപ്രകാരമുള്ള സ്വര്‍ഗ്ഗയാത്രയുമായി അസാമാന്യ പൊരുത്തം കാണിക്കുന്നതും വിശ്വാസികളുടെ സന്കല്പ്പങ്ങളെ ഉറപ്പിക്കുന്നു. പക്ഷെ ഇത് റീസണിങ്ങിന്റെ ദിശ തിരിഞ്ഞു പോകുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോഴത്തെ പ്രധാന മതങ്ങള്‍ക്കെല്ലാം പ്രായം ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ്. മതങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പ് തന്നെ മനുഷ്യന്‍ മരണാസന്ന സന്ദര്‍ഭങ്ങള്‍ നേരിടുകയും എന്‍. ഡി. ഇ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവണം മതാനുയായികള്‍ മരണാനന്തര ജീവിതം വിവരിച്ചത്. അല്ലാതെ അവര്‍ക്ക് വെളിപാടായി ലഭിച്ച മരണാനന്തര യാത്രാനുഭവം പിന്നീടു വന്നവര്‍ അനുഭവിച്ചറിയുകയായിരുന്നില്ല.

ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ എല്ലാം ഒറ്റയടിക്ക് വിശദീകരിക്കുന്ന ഒരു മാന്ത്രിക ഉത്തരത്തില്‍ വിശ്വസിക്കുക എന്ന വിഡ്ഡിത്തരത്തില്‍ നമ്മള്‍ അകപ്പെടാതിരിക്കുക.

Tuesday, August 24, 2010

മരണാസന്ന അനുഭവങ്ങള്‍. (Near death experiences)


രണ്ടു സ്നേഹിതര്‍.

എന്റെ ഒരു പഴയ സ്നേഹിതനാണ് വില്‍സണ്‍. അദ്ദേഹം ഒരു ആറു വര്‍ഷം മുന്‍പു വരെ അമിതമായി മദ്യപിക്കുമായിരുന്നു. ആ സമയത്ത് ഗുരുതരമായ കരള്‍ രോഗ ബാധയെത്തുടര്‍ന്ന് വില്‍സണ്‍ ആശുപത്രിയിലായി. തീവ്രപരിചരണ മുറിയില്‍ കിടക്കുന്ന സമയത്ത് ഉണ്ടായ അനുഭവമാണിത്. അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണിത്.
ബോധത്തിനും അബോധത്തിനുമിടയ്ക്ക് ആടിയാടി നില്‍ക്കുന്ന സമയം. ഡോക്ടര്‍ പരിശോധന കഴിഞ്ഞ് കേസ് ഫയല്‍ നോക്കുന്ന ഓര്‍മ്മയുണ്ട്. പെട്ടെന്ന് തനിക്കെന്തോ സംഭവിക്കുന്നതു പോലെ വില്‍സണു തോന്നി. ക്ഷീണവും, അസ്വസ്ഥതയുമൊക്കെ മാറുന്നു. അസാധാരണമായ ഒരു ശാന്തത തന്നെ പൊതിയുന്നു. ശരീരത്തിന്റെ ഭാരം ഇല്ലാതാവുന്നു. അതി തീവ്രമായ ഒരു പ്രകാശം തന്നെ പൊതിയുന്നു. ഒരു പ്രകാശക്കടലില്‍ കിടക്കുന്നതു പോലെ. അപ്പോഴതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ വല്യപ്പച്ചനും വല്യമ്മച്ചിയുമൊക്കെ തന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അടുത്തു നില്ക്കുന്നു. വില്‍സണ്‍ അവരോട് സം സാരിക്കാന്‍ ശ്രമിച്ചു, പക്ഷെ സാധിക്കുന്നില്ല. അങ്ങിനെ അല്പനിമിഷങ്ങള്‍ കഴിഞ്ഞു. പിന്നെ പ്രകാശം മാഞ്ഞു, വല്യപ്പച്ചനും വല്യമ്മച്ചിയും മറഞ്ഞു. വില്‍സണ്‍ കണ്ണു തുറക്കുമ്പോള്‍ തന്റെ ചുറ്റും ഡോക്ടറും നഴ്സുമാരുമുണ്ട്.

വില്‍സണ്‍ സുഖം പ്രാപിച്ചു. മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തി. ചെയ്യാന്‍ മറ്റു ജോലികളും സത്യസന്ധതയുമുള്ളതിനാല്‍ ഇതു വെച്ചു സാക്ഷിപറച്ചിലിനും മുതലെടുപ്പിനുമൊന്നും പോയില്ല.

രണ്ടാമത്തെ സുഹൃത്ത്, ബാബു. പ്രക്ഷുബ്ധമായ യൗവനാരംഭത്തില്‍ ഒരിക്കല്‍ അവന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിക്കുകയാണ് ചെയ്തത്. പലരും പറയുന്നതു പോലെ, 'മരണം' ഭീകരമായ ഒരു അനുഭവം ഒന്നു ആയിരുന്നില്ല എന്ന് ബാബു പറയുന്നു. മറിച്ച് ഏറ്റവും സ്വസ്ഥവും, മൃദുലവുമായ ഒന്നായിരുന്നു. ബാബു പ്രകാശവും മരിച്ചു പോയവരേയും ഒന്നും കണ്ടില്ല. പക്ഷെ അസാധാരണമായ ആ ശാന്തത അയാളും അനുഭവിച്ചു. തീരെ ഭാരമില്ലാതെ, ഒരു തൂവല്‍ പോലെ പറന്നു പറന്നു പോകുന്നതായി തോന്നി. ബാബു ബോധത്തിലേക്ക് മടങ്ങി വരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
എന്നാല്‍ പിറ്റേന്ന്, ലോഭമില്ലാതെ നല്കിക്കൊണ്ടിരുന്ന പ്രതിമരുന്നിന്റെ (അട്രോപ്പിന്‍) സമ്മര്ദ്ദത്തില്‍ അയാള്‍ വീണ്ടും മായാലോകത്തെത്തി. ഇത്തവണ പക്ഷെ പഴയതു പോലെയായിരുന്നില്ല. സമുദ്രത്തില്‍ താമരയില്‍ ഇരിക്കുന്ന ബ്രഹ്മാവിനോടും, സമീപത്തു നിന്ന ഗണപതിയോടും മറ്റും പണ്ഡിതോചിതമായ രീതിയില്‍ തര്‍ക്കിച്ചു. (സംഭാഷണം പിന്നീട് ഓര്‍ത്തെടുക്കാനായില്ല്ല! അതു നന്നായി... :-))

ബാബുവും പ്രശ്നങ്ങളെയല്ലം മറികടന്നു. ഇപ്പോള്‍ വളരെ സക്സസ് ഫുള്‍ ആയ ഒരു പ്രൊഫഷണല്‍ ആണ്.

മരണാസന്ന അനുഭവങ്ങള്‍ (Near death experiences)

മുകളില്‍ പറഞ്ഞ രണ്ട് അനുഭവങ്ങളും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ഏതോ നേര്‍ത്ത അതിരില്‍ സംഭവിക്കുന്നതാണ്. ഇത്തരം അനുഭവങ്ങള്‍ അപൂര്‍വ്വവുമല്ല. ഹൃദയസ്തംഭനം സംഭവിച്ച ശേഷം പുനരുജ്ഞവിക്കപ്പെടുന്ന പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈവക അനുഭവങ്ങളേയാണ് പൊതുവായി മരണാസന്ന അനുഭവങ്ങളായി കണക്കാക്കുന്നത്.

റെയ്മണ്ട് മൂഡി എന്നൊരു മനശാസ്ത്രജ്ഞനാണ് ഈ അനുഭവങ്ങളെ ഒരു പൊതുതല്പര്യത്തിലേക്ക് കൊണ്ടുവരുന്നത്. 'നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ്' എന്ന പേരിനും അദ്ദേഹത്തോടാണ് കടപ്പാട്. മൂഡി ഇത്തരം അനുഭവങ്ങളേപ്പറ്റി വ്യാപകമായി പഠിക്കുകയും അനേകം പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. മരണാസന്ന അനുഭവങ്ങളില്‍ പൊതുവായി കാണുന്ന ചില ഘടകങ്ങള്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഉച്ചത്തിലുള്ള മൂളല്‍, അതി സുഖകരമായ ശാന്തത, ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന അനുഭവം, ഒരു തുരംഗത്തിലൂടെ പ്രകാശത്തിലേക്ക് സഞ്ചരിക്കുന്ന അനുഭവം, മരിച്ചു പോയവരെ കാണുക മുതലായവയാണ് പ്രധാനം. ക്രിസ്തുവിനേയും, നബിയേയും, മാലാഖമാരേയും നേരില്‍ കാണുന്ന അനുഭവങ്ങളും കുറവല്ല. ( കൗതുകകരമെന്നു പറയട്ടെ, ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ വ്യത്യസ്തമായ മത ദൈവങ്ങളേയോ, പ്രവാചകരേയോ കണ്ടതായി പറയുന്നില്ല.) ഏതായാലും, ബോധം അല്ലെന്‍കില്‍ ആത്മാവ് ശരീരത്തിനു പുറത്തുള്ള ഒന്നാണ് എന്നതിനുള്ള തെളിവായാണ് മൂഡി ഈ അനുഭവങ്ങളെ കണ്ടത്.

എന്നാല്‍ ബഹു ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രസംബന്ധിയായ ഒരു വിശദീകരണത്തിനാണ് ശ്രമിക്കുന്നത്.

അല്പം ജീവശാസ്ത്രം

നമ്മളെങ്ങനെയാണ് ബാഹ്യലോകവുമായി സംവദിക്കുന്നത്? നമ്മള്‍ കാണുന്നത്, കേള്‍ക്കുന്നത്, സ്പര്‍ശിച്ചറിയുന്നത് എല്ലാം തലച്ചോറിന്റെ പ്രഭാവമാണ്. ഉദാഹരണത്തിന് കാഴ്ചയുടെ കാര്യം എടുക്കാം. ഒരു വസ്തുവില്‍ നിന്നും ബഹിര്‍വമിക്കുന്ന പ്രകാശരശ്മികള്‍ ഇന്ദ്രിയാവയവമായ (sensory organ) കണ്ണില്‍ പ്രവേശിക്കുന്നു. അവിടെ വെച്ച് വസ്തുവിന്റെ രൂപത്തിന് അനുരൂപമായ വൈദ്യുത തരംഗങ്ങള്‍ ഉണ്ടാകുകയും അവ ഞരമ്പുകള്‍ (nerves) വഴി തലച്ചോറിലെ പ്രത്യേക ഭാഗത്ത് എത്തുകയും ചെയ്യുന്നു. ആ ഭാഗം (കാഴ്ചയുടെ കാര്യത്തില്‍ തലച്ചോറിന്റെ പിന്‍ഭാഗം -occipital lobe) ആ തരംഗങ്ങളെ വിശകലനം ചെയ്യുകയും, നമുക്ക് മുന്നിലുള്ള ആ വസ്തുവിനെ സംബന്ധിച്ച വിവരങ്ങള്‍ തലച്ചോറിന്റെ മറ്റു ഭാഗങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്നു. തല്ഫലമായി നമുക്ക് 'കാഴ്ച' എന്ന അനുഭവം ഉണ്ടാകുന്നു. വസ്തുവിന്റെ രൂപത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം കണ്ണില്‍ നിന്നും തുടങ്ങി, തലച്ചോറിന്റെ പല ഭാഗങ്ങള്‍ വഴി സഞ്ചരിക്കുന്നത് തരംഗ സംജ്ഞകളായാണ് (സിഗ്നലുകള്‍). വളരെ കൃത്യമായി ആ സിഗ്നലുകള്‍ പുനര്‍ നിര്‍മ്മിച്ച് , കൃത്യമായ ഞരമ്പുകളില്‍ കടത്തി വിട്ടാല്‍ മുന്‍പില്‍ ആ വസ്തു ഇല്ലാതെ തന്നെ അതിന്റെ കാഴ്ച ഉണ്ടാക്കാന്‍ സാധിക്കും. ഒരിക്കല്‍ തലച്ചോറില്‍ കൂടി കടന്നു പോയ ഈ സിഗ്നലുകള്‍ സൂക്ഷിച്ചു വെയ്ക്കപ്പെട്ടിട്ടുണ്ടെന്നു ചിന്തിക്കുക. (അതായത് 'ഓര്‍മ്മ') ഇങ്ങനെ സൂക്ഷിക്കപ്പെട്ടിട്ടുള്ള സിഗ്നലുകള്‍ ഏതെന്കിലും രീതിയില്‍ പഴയ വഴിയിലൂടെ പുനര്‍ യാത്ര നടത്തുകയാണെന്‍കിലും ഇതേ കാഴ്ച പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും. ഏറ്റവും ലളിതമായ ഒരു ഉദാഹരണം പറയാം. ഒരു ക്ളോസ്ഡ് സര്‍ക്യൂട്ട് റ്റിവിയെപ്പറ്റി ചിന്തിക്കൂ. അതില്‍ ക്യാമറ മുന്പിലുള്ള വസ്തുവിന്റെ രൂപം പകര്‍ത്തി സിഗ്നലുകളായി റ്റിവിക്ക് കൈമാറുന്നു. റ്റിവി ആ സിഗ്നലുകളെ ചിത്രമാക്കി കാണിക്കുന്നു. ഇനി ഇതിനിടെ ഒരു വീഡിയോ റിക്കോര്‍ഡര്‍ ഘടിപ്പിച്ച് ക്യാമറ സിഗ്നലുകളെ റിക്കോര്‍ഡ് ചെയ്യുന്നു. അതിനു ശേഷം റിക്കോഡ് ചെയ്യപ്പെട്ട സിഗ്നലുകളെ വീണ്ടും റ്റിവിയിലേക്ക് കടത്തി വിട്ടാല്‍ റ്റിവി പഴയ ചിത്രം വീണ്ടും കാണിക്കും. ഇപ്പോള്‍ ക്യാമറയ്ക്ക് മുന്പില്‍ പഴയ വസ്തു വേണമെന്നില്ല. ചിത്രത്തിന്റെ കാര്യം മാറ്റി ഇനി ശബ്ദത്തിന്റെ കാര്യമെടുത്താലും ഇങ്ങനെ തന്നെ.

ഈ പറഞ്ഞ ഉദാഹരണങ്ങളൊന്നും വെറുതെയല്ല. കാരണം ഈ വക ഇലക്‌‌ട്രോണിക് ഉപകരണങ്ങളും സമാനമായ തലച്ചോര്‍ പ്രവര്‍ത്തനങ്ങളും തമ്മില്‍ അത്ഭുതകരമായ സാമ്യമുണ്ട്. ഇലക്‌‌ട്രോണിക് സന്കേതങ്ങളുപയോഗിച്ച് തലച്ചോറിനെക്കൊണ്ട് കാണിക്കാനും കേള്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ കുറയൊക്കെ ഫലം കണ്ടിട്ടുമുണ്ട്. കോക്ലിയര്‍ ഇമ്പ്ലാന്റ് എന്ന കൃത്രിമ ചെവി തന്നെ ഉദാഹരണം. പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം, ഈ സിഗ്നലുകള്‍ കൃത്യതയുള്ളതായിരിക്കണമെന്നതാണ്. കൃത്യമല്ലാത്ത സിഗ്നലുകള്‍ നിയതമല്ലാത്ത ചിത്രങ്ങളോ ശബ്ദങ്ങളോ ആയിരിക്കും സൃഷ്ടിക്കുന്നത്. കണക്ഷന്‍ ശരിയല്ലാത്തപ്പോള്‍ സ്പീക്കറില്‍ നിന്നും കൂവലും മുരള്‍ച്ചയും കേട്ടിട്ടില്ലേ? എപ്പോഴെന്കിലും നിങ്ങളുടെ തല വല്ലയിടത്തും ശക്തിയായി തട്ടിയിട്ടുണ്ടോ? സാമാന്യം നല്ല ശക്തിയിലായിരുന്നെന്കില്‍ തീര്‍ച്ചയായും കണ്ണിലൂടെ 'പൊന്നീച്ച' പറന്നിട്ടുണ്ടാകും. ഈ പൊന്നീച്ച ഇത്തരം ഒരു പ്രതിഭാസമാണ്. തലയ്ക്ക് തട്ടു കിട്ടുമ്പോള്‍, പ്രത്യേകിച്ച് പിന്‍ ഭാഗത്ത്, തലയിലേക്ക് പകര്‍ന്ന ഊര്‍ജ്ജത്തില്‍ ഒരു ഭാഗം വൈദ്യുതോര്‍ജ്ജമായി പരിണമിച്ച് കാഴ്ചയുടെ തലച്ചോര്‍ ഭാഗത്തെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. പക്ഷെ ആ ഉത്തേജനം കൃത്യമായ ഒരു രീതിയിലോ ഘടനയിലോ അല്ലാത്തതിനാല്‍ നിയതമായ ഒരു രൂപം ഉണ്ടാവാതെ നമ്മള്‍ക്കത് കേവലം പ്രകാശമായോ മിന്നലിന്റെ രൂപത്തിലോ മാത്രം അനുഭവപ്പെടുന്നു.

അടുത്ത ഭാഗം:  ശാസ്ത്രീയ വിശദീകരണങ്ങള്‍

Tuesday, August 03, 2010

ഉത്പത്തി, ചരിത്രം. കലണ്ടര്‍


ഭൂമിയുടെ രൂപപ്പെടല്‍ മുതല്‍ നാളിതുവരെയുള്ള കാലത്തെ ഒരു വര്‍ഷത്തിന്റെ പരിധിക്കുള്ളില്‍ ചിന്തിച്ചാല്‍ എങ്ങിനെയിരിക്കും? ഏകദേശം 454 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി ഉണ്ടായി എന്നു ശാസ്ത്രജ്ഞന്മാര്‍ കണക്കു കൂട്ടുന്നു. ആ സമയം നമുക്ക് ജനുവരി 1 എന്നെടുക്കാം. അതിനു ശേഷം,

ജനുവരി 6, 14:46 -ചന്ദ്രന്‍ രൂപപ്പെടുന്നു
ജനുവരി 29, 01:50 - സമുദ്രങ്ങള്‍ രൂപം കൊള്ളുന്നു
ഏപ്രില്‍ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
ജൂണ്‍ 6, 10:17 – പ്രാധമിക കോശങ്ങള്‍ (പ്രോകാര്യോസൈറ്റ്സ്)
ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങള്‍ രൂപപ്പെടുന്നു
ഒക്ടോബര്‍ 12, 18:43 - പൂപ്പലുകള്‍
ഒക്ടോബര്‍ 20, 19:15 – ബഹു കോശ ജീവികള്‍
നവമ്പര്‍ 5, 20:18 – സമുദ്രസസ്യങ്ങള്‍
നവമ്പര്‍ 23, 11:52 – നട്ടെല്ലുള്ള ജീവികള്‍, മത്സ്യങ്ങള്‍
നവമ്പര്‍ 27, 04:25 – കര സസ്യങ്ങള്‍
നവമ്പര്‍ 25, 21:37 ‌‌- കര ജീവികള്‍ - ആര്‍ത്രോപോഡ്സ്
ഡിസംബര്‍ 1, 23:59 – നാലുകാലുള്ള ജീവികള്‍ .
ഡിസംബര്‍ 1, 23:59 – ഞണ്ടുകള്‍, പന്നല്‍ ചെടികള്‍
ഡിസംബര്‍ 3, 22:09 - സ്രാവുകള്‍
ഡിസംബര്‍ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
ഡിസംബര്‍ 14, 18:04 - സസ്തനികള്‍
ഡിസംബര്‍ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
ഡിസംബര്‍ 17, പാന്‍ജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
ഡിസംബര്‍ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആര്‍ക്കിയോപ്ടെറിക്സ്
ഡിസംബര്‍ 21, 09:51 ‌‌ - പുഷ്പിക്കുന്ന സസ്യങ്ങള്‍ (ആന്‍ജിയോസ്പേം )
ഡിസംബര്‍ 26, 13:04 – റ്റൈറനോസറസ് റെക്സ്
ഡിസംബര്‍ 26, 18:51 - ഡിനോസറുകള്‍ ഉള്‍മൂലനം ചെയ്യപ്പെടുന്നു.
ഡിസംബര്‍ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂര്‍വ്വികന്‍
ഡിസംബര്‍ 29 , 23:52 – മാനുകളുടെ പൂര്‍വ്വികര്‍
ഡിസംബര്‍ 31, 12:26:54 – മനുഷ്യന്‍, ചിമ്പന്‍സി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂര്‍വ്വികന്‍
ഡിസംബര്‍ 31, 18:03:58 - മാമത്തുകള്‍
ഡിസംബര്‍ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
ഡിസംബര്‍ 31, 22:27:36 - ഹോമോകള്‍ തീ ഉപയോഗിക്കാന്‍ പഠിക്കുന്നു.
ഡിസംബര്‍ 31, 23:19:34 – നിയാണ്ടര്‍ത്താളുകളുടെ ഉത്പത്തി.
ഡിസംബര്‍ 31, 23:36:54 – ഹോമോ സാപ്പിയന്‍സ് (മനുഷ്യന്‍)
ഡിസംബര്‍ 31, 23:57:06 – നിയാണ്ടര്‍ത്താളുകളുടെ അന്ത്യം.
ഡിസംബര്‍ 31, 23:58:16 – മാമത്തുകള്‍ക്ക് വംശനാശം
ഡിസംബര്‍ 31, 23:58:50 - മനുഷ്യന്‍ കൃഷി വശമാക്കുന്നു
ഡിസംബര്‍ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
ഡിസംബര്‍ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യന്‍ കലണ്ടര്‍
ഡിസംബര്‍ 31, 23:59:18 - സുമേരിയന്‍ കുനിഫോം , ആദ്യ എഴുത്ത്
ഡിസംബര്‍ 31, 23:59:24 – പിത്തള യുഗം
ഡിസംബര്‍ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
ഡിസംബര്‍ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
ഡിസംബര്‍ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റില്‍ .
ഡിസംബര്‍ 31, 23:59:28 – മായന്‍, ഹാരപ്പന്‍ സംസ്കൃതി. ഗിസായിലെ പിരമിഡ് നിര്‍മ്മാണം ആരംഭിക്കുന്നു.
ഡിസംബര്‍ 31, 23:59:36 – ഋഗ് വേദം
ഡിസംബര്‍ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
ഡിസംബര്‍ 31, 23:59:42 – പേര്‍ഷ്യന്‍ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
ഡിസംബര്‍ 31, 23:59:42 - ബുദ്ധന്‍, കണ്‍ഫൂഷ്യസ്, മഹാവീരന്‍
ഡിസംബര്‍ 31, 23:59:44 - ചേരരാജവംശം
ഡിസംബര്‍ 31, 23:59:46 ‌‌- ചോള രാജവംശം
ഡിസംബര്‍ 31, 23:59:46 – ക്രിസ്തുവര്‍ഷാരംഭം, ക്രിസ്തു
ഡിസംബര്‍ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
ഡിസംബര്‍ 31, 23:59:50 – മുഹമ്മദ്
ഡിസംബര്‍ 31, 23:59:56 - ഗുട്ടന്‍ ബര്‍ഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
ഡിസംബര്‍ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തില്‍ എത്തുന്നു.
ഡിസംബര്‍ 31, 23:59:57 – മൊണാലിസ
ഡിസംബര്‍ 31, 23:59:58 – ടാജ് മഹല്‍
ഡിസംബര്‍ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
ഡിസംബര്‍ 31, 23:59:58.4 - അമേരിക്കന്‍ സ്വാതന്ത്ര്യം
ഡിസംബര്‍ 31, 23:59:58.43 - അമേരിക്കന്‍ വിപ്ളവം
ഡിസംബര്‍ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
ഡിസംബര്‍ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
ഡിസംബര്‍ 31, 23:59:58.96 – ചാള്‍സ് ഡാര്‍വിന്‍, ഒറിജിന്‍ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
ഡിസംബര്‍ 31, 23:59:58.97 - അമേരിക്കന്‍ സിവില്‍ യുദ്ധം
ഡിസംബര്‍ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
ഡിസംബര്‍ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
ഡിസംബര്‍ 31, 23:59:59.35 - റഷ്യന്‍ വിപ്ളവം
ഡിസംബര്‍ 31, 23:59:59.44 - പെന്‍സിലിന്‍ കണ്ടു പിടിക്കുന്നു.
ഡിസംബര്‍ 31, 23:59:59.47 – അഡോള്‍ഫ് ഹിറ്റ്‌‌ലര്‍ ജര്‍മ്മന്‍ ചാന്‍സലറായി അധികാരമേല്‍ക്കുന്നു.
ഡിസംബര്‍ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
ഡിസംബര്‍ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
ഡിസംബര്‍ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
ഡിസംബര്‍ 31, 23:59:59.72 - മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തുന്നു.
ഡിസംബര്‍ 31, 23:59:59.94 – 9/11 ആക്രമണം.

ഒരു വര്‍ഷത്തിന്റെ ദീര്‍ഘകാലയളവില്‍, ഈ ലോകത്ത് മനുഷ്യന്റെ സന്നിദ്ധ്യം കേവലം 23 മിനുറ്റ്. അതിലും നമുക്കറിയുന്ന ചരിത്രം 20 സെക്കന്‍ഡിലും താഴെ!


Sunday, August 01, 2010

ആദരാജ്ഞലികള്‍

മലയാള മനോരമ പത്രാധിപര്‍ ശ്രീ കെ. എം മാത്യുവിന്‍ ആദരാജ്ഞലികള്‍.
ഒപ്പം ദീപ്തമായ ഒരു ഓറ്മ്മ പങ്കു വെയ്ക്കുന്നു.


From My Favourites

Tuesday, May 18, 2010

എക്സ്പര്‍ട്ട് വിറ്റ്നെസ്സ്

ഡോ: പരാധീനൻ*, തിങ്കളാഴ്ച ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങി തുടങ്ങുമ്പോഴാണ് വാതിൽക്കൽ മണിയടിക്കുന്നത്. പതിവില്ലാതെന്താ ഇങ്ങനെ എന്നാലോചിച്ച് ചെന്ന് കതക് തുറന്നപ്പോൾ കാക്കി പാന്റ്സും, വെള്ള ചെക്ക് ഷർട്ടും കൈയ്യിലൊരു ബ്ലേഡ് ബാഗുമായി മുടി പറ്റെ വെട്ടിയ ഒരാൾ. ‘സമൻസ്’, പരാധീനൻ മനസ്സിൽ പറഞ്ഞു.
പരാധീനൻ സാറല്ലേ?” ആഗതൻ ചോദിച്ചു.
അതെ”
സർ, ഒരു സമൻസുണ്ട്, 27 ആം തീയതി” പരാധീനന് തന്റെ ലക്ഷണശാസ്ത്ര വൈദദ്ധ്യത്തിൽ അഭിമാനം തോന്നി.
എവിടെയാണ്?”
ഇടിക്കുഴി കോടതിയിലാണ് സർ”
ഡോ: പരാധീനൻ സമൻസ് ഒപ്പിട്ടു വാങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് ഇത് മൂന്നാമത്തേതാണ്. സാരമില്ല, സമയമുണ്ട്. മയക്കം പതുക്കെ വിട്ടു തുടങ്ങുന്നതേയുള്ളൂ. പെട്ടെന്ന് ആലോചിച്ചു, ഇന്നെത്രയാ തീയതി? “ദൈവമെ, 25. അതായത് നാളെ കഴിഞ്ഞ്! കൊള്ളാം.” പോകണ്ട എന്നു വെച്ചാലോ? പരാധീനൻ മനസ്സിൽ കരുതി.
സാറേ വരാതിരിക്കരുത്, വാറണ്ടാണ്.” (പോലീസുകാർ അല്ലെങ്കിലും മനസ്സു വായിക്കാൻ മിടുക്കരാണ്.)
വാറണ്ടോ? അതിനെനിക്ക് ഇതിന്റെ സമൻസൊന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ?”
അറിയില്ല സാർ, ഞങ്ങൾക്കും ഇതാണു കിട്ടിയത്.” പോലീസുകാരൻ കടലാസ്സെല്ലാം ബ്ലേഡ് ബാഗിൽ തിരുകി യാത്രയായി.

ഇടിക്കുഴി സർക്കാരാശുപത്രിയിൽ ഡോ: പരധീനൻ, ഒന്നും രണ്ടുമല്ല ഏഴുവർഷമാണ് സേവനം നടത്തിയത്. മൂന്നാം വർഷം മുതൽ എല്ലാ ട്രാൻസ്ഫർ സമയത്തും ഇരുനൂറ്റൻപത് കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ വെച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അവസാനം കുടുംബത്ത് ആഭ്യന്തരകലഹലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് അത്ര പ്രോപ്പറല്ലാത്ത ചാനലിനെപ്പറ്റി പരാധീനൻ ചിന്തിച്ചു തുടങ്ങിയത്. ഡി.എം. ഒ ഓഫീസിലെ ഒരു എൻ.ജി.ഓ നേതാവായിരുന്നു മാർഗ്ഗദർശി. എത്സി നേതാവ് തൊട്ട് പിടിച്ച് മുകളിൽ ചെന്ന് ഒരു മൂന്നുമാസശമ്പളത്തുക ‘പാർട്ടിഫണ്ടി‘ലുമടച്ചുകഴിഞ്ഞപ്പോൾ അടുത്ത ലിസ്റ്റിൽ ഡോ: പരാധീനന്റെയും പേരുവന്നു. (അതിനു വേണ്ടി വന്ന പി.എഫ് ലോൺ ഇതുവരെ തീർന്നിട്ടില്ല.) കുഴപ്പമില്ല, ഇപ്പോൾ വീട്ടിൽ നിന്നും പോയി വരാം. പക്ഷെ ഇടിക്കുഴിയുടെ വാങ്ങലുകൾ ഇപ്പോഴും മാസം ഒന്നും രണ്ടും തവണ വീതം ‘എം.എൽ.സി’ (മെഡിക്കോലീഗൽ കേസ്) യുടെ രൂപത്തിൽ പരാധീനന്റെ പുറകേ കൂടിയിരിക്കുകയാണ്.

പിറ്റേന്ന്, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ പരാധീനൻ സിസ്റ്ററിനെ വിളിച്ചു നാളെ സ്ഥലത്തുണ്ടാവില്ല എന്ന കാര്യം പറഞ്ഞു. “അയ്യോ സാറേ, നാളെ ഇമ്മുണൈസേഷൻ ഉള്ളതല്ലേ? സാറില്ലാതെങ്ങിനെയാ?”
എന്തു ചെയ്യാനാ സിസ്റ്ററേ, കോർട്ട് ഡ്യൂട്ടിയാ. അതും വാറണ്ട്. ഞാൻ മദർ പി.എച്.സി എമ്മോയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും വിടാൻ ശ്രമിക്കാം എന്നു പറഞ്ഞു. അവിടേയും ആളില്ല.”
ഡോക്ടർ ഇല്ലാതെ ഞങ്ങൾ കുത്തിയേല കേട്ടോ?” സിസ്റ്ററുടെ ഭീഷണി.

രാത്രി പന്ത്രണ്ടരക്ക് സിറ്റിയിൽ നിന്ന് ഒറ്റ ബസ്സുണ്ട്. രാവിലെ സ്ഥലത്തെത്താം. പക്ഷെ, ആ സമയത്ത് സിറ്റിയിലെത്താൻ ബസ്സില്ല. അല്ലെങ്കിൽ രാത്രി ഒൻപതുമണി മുതൽ സ്റ്റാൻഡിൽ പോയി കുത്തിപ്പിടിച്ചിരിക്കണം. അതിലും ഭേദം നൂറ്റീരുപതു രൂപ കൊടുത്ത് ഒരു ഓട്ടോ പിടിക്കുന്നതാണ്. ങാ! എല്ലാം ചിലവല്ലേ?
അത്താഴം കഴിച്ച് കുറേ നേരം റ്റീവി കണ്ടിരുന്നു, ഇപ്പോൾ കിടന്നാൽ ശരിയാവില്ല. പറഞ്ഞേപ്പിച്ചിരുന്നതിനാൽ പതിനൊന്നായപ്പോൾ ഓട്ടോക്കാരനെത്തി. അയാൾക്കും അതൊരു പതിവായിരിക്കുന്നു. സ്റ്റാൻഡിലെത്തിയപ്പോൾ ബസ് പിടിച്ചിട്ടുണ്ട്, ഭാഗ്യം.

രാവിലെ ഇടിക്കുഴി ആശുപത്രിക്കുമുൻപിൽ ബസ്സിറങ്ങി. അതാണ് പതിവ്, പഴയ പരിചയക്കാരൊക്കെയുണ്ട്. ഡ്യൂട്ടി റൂമിൽ പോയി ഒന്നു ഫ്രഷായി, എല്ലവരോടുമൊന്നു കുശലം പറഞ്ഞ് അടുത്ത ബസ്സിനു കയറി കോടതിയിലേക്ക്. മണി പത്തേ ആയിട്ടുള്ളൂ, സിവിൽ സ്‌റ്റേഷൻ ക്യാന്റീനിൽ പോയി കാപ്പി കുടിച്ച്, കോടതി വരാന്തയിലെത്തി.
ങാ, സാറെത്തിയല്ലേ?” തിരിഞ്ഞു നോക്കി, പരിചയമുള്ളൊരു പോലീസുകാരൻ. “വലിയ കാര്യമൊന്നുമില്ല സാറേ, ഡ്രങ്കൺനെസ്സാ.” “വെരി ഗുഡ്” പരാധീനൻ മനസ്സിൽ പറഞ്ഞു. കോടതിക്കകത്തു കയറി വാറണ്ട് ബെഞ്ച് ക്ലർക്കിനെ കാണിച്ചു. അയാൾ നമ്പരു നോക്കി നേരത്തെ വിളിച്ചേക്കാം എന്നു തലകുലുക്കി.  പരാധീനൻ മൊബൈൽ സൈലന്റ് മോഡിലേക്ക് മാറ്റി കാത്തു നിന്നു.

പതിനൊന്നു പത്തായി, ബെല്ലടിച്ചു. മജിസ്ട്രേട്ട് രംഗപ്രവേശനം ചെയ്യുന്നു. അദ്ദേഹം സദസ്യരേയും, സദസ്യർ മജിസ്ട്രേട്ടിനേയും വണങ്ങുന്ന ചടങ്ങാണ് ആദ്യം. തുരുപ്പു ഗുലാൻ സിനിമ കണ്ടതിനു ശേഷം, ഈ സന്ദർഭങ്ങളിൽ പരാധീനന് ഓർമ്മ വരുന്നത് അതിലെ മമ്മൂട്ടിയുടെ ഡാൻസ് ക്ലാസ്സാണ്. കുറച്ചു പെറ്റിക്കേസുകൾക്ക് ശേഷം, ഡോ: പരാധീനന്റെ പേര് വിളിച്ചു.
അദ്ദേഹം കൂട്ടിൽ കയറി ഒരിക്കൽ കൂടി മജിസ്ട്രേട്ടിനെ താണുവണങ്ങി. മജിസ്ട്രേട്ട് അതു കണ്ടില്ല. ഒരിക്കലും കാണാറുമില്ല. അതിനാൽ ഈ വണക്കം വേണ്ടെന്നു വെച്ചാലോ എന്നു പലപ്പോഴും പരാധീനൻ ആലോചിചിട്ടുണ്ട്, പക്ഷെ അപ്പോൾ അദ്ദേഹം അത് തീർച്ചയായും കാണും എന്നുറപ്പുള്ളതു കൊണ്ട് അങ്ങനത്തെ സാഹസം ഒന്നും വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
ഞാൻ കോടതി മുൻപാകെ സത്യം ബോധിപ്പിച്ചു കൊള്ളാം, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ” എന്ന് പരാധീനൻ ഗീതയും ബൈബിളും ഒന്നുമില്ലാതെ തന്നെ ഉറപ്പു കൊടുത്തു.

ബെഞ്ച് ക്ലർക്ക് ഫയലിൽ നിന്നും ഒരു പേജ് എടുത്ത് പരാധീനന്റെ കൈയ്യിൽ കൊടുത്തു. മൂന്നു കൊല്ലം മുൻപ് എഴുതിയ ഒരു ഡ്രങ്കൺനെസ്സ് സർട്ടിഫിക്കറ്റാണ്. ഡോക്ടർ ചിട്ടപ്രകാരം വായന തുടങ്ങി, “While I was working as an Assistant Surgeon at................and issued this certificate bearing my signature. And the examination findings are.....”
ഓക്കെ ഡോക്ടർ, വാട്ടീസ് യുവർ ഇൻഫറൻസ്? “മജിസ്ട്രേട്ട്.
ദ പേർസൻ ഹാസ് കൺസ്യൂംഡ് അൽക്കഹോൾ, ബട്ട് നോട്ട് അണ്ടർ ദ ഇൻഫ്ലുവൻസ്” (എവൻ വീശിയിട്ടുണ്ട് പക്ഷെ വെളിവുകെട്ടിട്ടില്ല ഏമാന്‍നേ!)
“ക്രോസ്സ്?” മജിസ്‌ട്രേട്ട് പ്രതിഭാഗം വക്കീലിനോട് ചോദിച്ചു.
‘ദാ വരുന്നു അരിഷ്ടം” ഡോ: പരാധീനന്‍ അടുത്ത ലക്ഷണശാസ്ത്ര നിഗമനം നടത്തി. പ്രതിഭാഗം വക്കീല്‍ എഴുനേറ്റ് പരാധീനന്റെ നേരെ തിരിഞ്ഞു. “ ആട്ടെ ഡോക്ടറേ, ഈ ഹോമിയോ മരുന്നു കഴിച്ചാല്‍ ആല്‍ക്കഹോളിന്റെ മണം വന്നു കൂടേ?”
(ഓ ഇയ്യാള്‍ ഹോമിയോയുടെ ആളാണ്.)
“ഹോമിയോ മരുന്നുകളെപ്പറ്റി എനിക്കൊന്നുമറിഞ്ഞു കൂടാ.” ഡോക്ടര്‍ തന്റെ അജ്ഞത സമ്മതിച്ചു. പിന്നെ താനെങ്ങനെ ഡോക്ടറായി എന്നു ചോദിക്കും മട്ടില്‍ വക്കീല്‍ പരാധീനനെ ഒന്നു നോക്കി. പരാധീനന്റെ നെഞ്ചൊന്നു വിറച്ചു. “ദൈവമേ എമ്മൈ വല്ലതുമാണോ?” ഓ സോറി, സോറി, മൊബൈല്‍ സൈലന്റില്‍ മിസ് അടിച്ചതാണ്.
“എനിതിങ്ങ് മോറ്?” മജിസ്‌ട്രേട്ട് അക്ഷമനായി. “നത്തിങ്ങ്, ദാറ്റ്സ് ആള്‍” മംഗളം ശുഭം! മജിസ്‌ട്രേട്ട് കുത്തിക്കുറിച്ചിരുന്ന കടലാസ് ബെഞ്ച് ക്ലര്‍ക്കിന്റെ നേരെ എറിഞ്ഞു, അയാളത് പരാധീനന്റെ നേരെ നീട്ടി. ‘ഇതിലെഴുതിയിരിക്കുന്നതെല്ലാം വായിച്ചു കേള്‍പ്പിച്ചു, എല്ലാം ശരി‘. എന്ന് ഇംഗ്ലീഷിലെഴുതി അടിയില്‍ ഒപ്പും വെച്ചു. ആദ്യമൊക്കെ ക്ലാര്‍ക്കോ, അല്ലെങ്കില്‍ മജിസ്‌ട്രേട്ട് തന്നെയോ അത് വായിച്ചു കേള്‍പ്പിക്കും എന്ന് പരാധീനന്‍ കരുതിയിരുന്നു, ഒരിക്കല്‍ ചോദിക്കണം എന്നും കരുതിയതാണ്‍. പക്ഷെ കോടതി പിരിയും വരെ പുറകില്‍ പോയി നിന്നോളാന്‍ പറഞ്ഞാല്‍ പണിയായില്ലേ? അതുകൊണ്ട് നീതിനിര്‍വഹണത്തിനായ് ഒരു ചെറിയ നുണ പറയുന്നതില്‍ കുഴപ്പമില്ല എന്നു വിട്ടുവീഴ്ചയായി.

കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോളാണ്‍ മിസ്‌കോളിന്റെ കാര്യം ഓര്‍ത്തത്. എടുത്തു നോക്കി. സിസ്റ്ററാണ്‍. തിരിച്ചു വിളിച്ചു.
“സാറേ, പത്തെണ്‍പത് ഓപ്പിയുണ്ടായിരുന്നു. കൊറേപ്പേറ്ക്ക് അവിലും പാരസെറ്റമോളും കൊടുത്തു വിട്ടു. ഇരുപത്തിയേഴ് പിള്ളേര്‍ വന്നിട്ടുണ്ട് ഇമ്മുണൈസേഷന്, ഡോക്ടര്‍മാര്‍ ആരും ഇതുവരെ വന്നിട്ടില്ല. എന്തു ചെയ്യണം?”
“അവരോട് അടുത്ത തവണ വരാന്‍ പറഞ്ഞു വിട്. അല്ലാതെന്തു ചെയ്യും.”
“ങാ സാറേ, പിന്നെ ആ എപ്പോഴും വലിച്ചു വരുന്ന ആ നാരായണിയമ്മയില്ലേ, അവരു വന്നായിരുന്നു. ഇത്തിരി സീരിയസ്സായിരുന്നു, കൂടെ ഒരു കൊച്ച് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങളു പിന്നെ ആ സുരേഷിന്റെ ഓട്ടോ വിളിച്ച് താലൂക്കിലേക്ക് വിട്ടു, അവിടെ എത്തുമോന്ന് സംശയമാ.”

സാരമില്ല, ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം! പക്ഷെ നീതി നിര്‍വഹണം അങ്ങിനെയല്ല, അത് അനുസ്യൂതം, അഭംഗുരം നടക്കേണ്ടതാണ്. ഡോ: പരാധീനന്റെ മനസ്സ് അഭിമാന പുളകിതമായി.

 *************************************************************************************************************
*ഡോ: പരാധീനന്‍ എന്ന പേര്‍ കെ.ജി.എം.ഒ. എ ജേണലിന്റെ സ്വന്തമാണ്. ഞാനത് കടമെടുത്തതാണ്. കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയാണയാള്‍. മുകളിലെഴുതിയിരിക്കുന്നത് ‘ഒരു’ സംഭവകഥയല്ല, നമ്മുടെ നാട്ടിലെ മിക്കവാറും കോടതികളില്‍ സ്ഥിരമായി അരങ്ങേറുന്ന അസംബന്ധനാടകത്തിന്റെ തിരക്കഥയാണ്.





    Tuesday, May 04, 2010

    ഗവി - ദൈവത്തിന്റെ സ്വന്തം ഗ്രാമം. 2

    വൈകിട്ട് അഞ്ചരയായപ്പോള് കുമാറെത്തി. ഞങ്ങള്‍ ‘അമ്പലം കാണിക്കുന്ന്’ കാണാന്‍ തിരിച്ചു. നമ്മള്‍ താമസിക്കുന്ന സ്ഥലം ഇരിക്കുന്ന മലയുടെ മറുവശം ചുറ്റി മുകളിലേക്ക് കയറിയാല്‍ അമ്പലം കാണിക്കുന്നായി. അവിടെ നിന്നു നോക്കിയാല്‍ ശബരിമല ക്ഷേത്രവും പൊന്നമ്പലമേടും കാണാം. മലയുടെ ആ ഭാഗം മുന്‍ശത്തുനിന്ന് വ്യത്യസ്തമായി പുല്‍മേടാണ്‍. ഞങ്ങള്‍ പക്ഷെ ചെന്നപ്പോള്‍ അന്തരീക്ഷം ആകെ മൂടിക്കിടക്കുകയായിരുന്നു. ഒന്നും തന്നെ കാണുവാന്‍ പാടില്ല. പൊന്നമ്പലമേടിന്റെ സ്ഥാനം കുമാര്‍ കാണിച്ചു തന്നു. ഇവിടെ അന്തരീക്ഷം പെട്ടെന്നു മാറുമത്രെ. കുറച്ചു സമയം കൂടി കാത്തിരുന്നാല്‍ ഒരു പക്ഷെ ശബരിമല കാണുവാന്‍ സാധിച്ചേക്കും. ഞങ്ങള്‍ സൂര്യാസ്തമയം വരെ കാത്തു, പക്ഷെ നിരാശയായിരുന്നു ഫലം.

    From Gavi
    അമ്പലം കാണിക്കുന്ന്

    രാത്രിയില്‍ തടാകത്തില്‍ ചൂണ്ടയിടാം എന്നു പറഞ്ഞ് കുമാര്‍ ഞങ്ങളുടെ നിരാശ മാറ്റി. അതിനുള്ള സാമഗ്രികളൊക്കെ പുള്ളി സംഘടിപ്പിച്ചോളാം എന്നേറ്റു. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. ഒരു കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും നല്ല വിശപ്പായി. താഴെ റെസ്റ്റുറാന്റിലേക്ക് നടന്നു, പക്ഷെ അവിടെ അത്താഴത്തിന് സമയമായിട്ടില്ല. സമയം കളയാ‍ന്‍ തടാകക്കരയിലേക്ക് നീങ്ങി. അവിടെ കുറച്ചു ചൂണ്ടക്കാര്‍ കൂടിയിട്ടുണ്ട്. സ്ഥലവാസികളായ ചെറുപ്പക്കാരും കുട്ടികളുമാണ്. ഒരു പയ്യന്‍ കൂളിങ് ഗ്ലസ്സൊക്കെ വെച്ച് സ്റ്റൈലായാണ് മീന്‍പിടുത്തം. ഒരു ചെറിയ പാട്ടുപെട്ടിയില്‍ നിന്നും തമിഴ് പാട്ടുകള്‍ ഒഴുകുന്നു. പക്ഷെ കാര്യമായ കൊത്തില്ല. കുറുവ പരല്‍ പോലത്തെ മൂന്നു നാലു ചെറിയ മീന്‍ കുടുങ്ങി, അത്ര മാത്രം. അതു കണ്ട് ഞങ്ങള്‍ രാത്രിയില്‍ ഇനി വെറുതെ മഞ്ഞു കൊള്ളെണ്ട എന്നു തീരുമാനിച്ചു. (അതിനുള്ള ‘സ്പിരിറ്റും’ ഞങ്ങള്‍ കരുതിയിരുന്നില്ല! J)

    From Gavi
    ഗവിയിലെ ചൂണ്ടക്കാര്‍

    ഭക്ഷണത്തിനു സമയമായി. ഉച്ചയ്ക്കത്തതില്‍ നിന്നും വ്യത്യസ്തമായി നോണ്‍ വെജ് ആണ്‌. ചപ്പാത്തിയും, ദാലും, പുലാവും, ചിക്കനും പിന്നെ വേറേയും മൂന്നാല്‍ വിഭവങ്ങള്‍. പുലാവ് വളരെ നന്നായി ഉണ്ടാക്കിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കൂടി ഗാര്‍ഡനില്‍ ഇരുന്നിട്ട് ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു.

    From Gavi
    ഗവി രാത്രിയില്‍

    അനെക്സില്‍ ചെന്നപ്പോള്‍ മുറ്റത്ത് സ്റ്റേറ്റ്  കാറു കിടക്കുന്നു. സംസാരിച്ചു നിന്ന ഡ്രൈവര്‍മാരോട് ആരാണെന്നു തിരക്കി. വകുപ്പു മന്ത്രി ശ്രീ ബിനോയ് വിശ്വമാണ്‍.  നാളെ പൊന്നമ്പലമേട് സന്ദര്‍ശനമുണ്ട്, അതിനാണ് തങ്ങുന്നത്. രാവിലെ ആറു മണിക്ക് വൈല്‍ഡ് ലൈഫ് സഫാരിയുണ്ട്, തയ്യാറായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കുമാര്‍ പോയി. രാവിലത്തെ കുമളി പത്തനംതിട്ട ബസ്സിനു മുന്‍പേ പോയാല്‍ മൃഗങ്ങളെ കാണാന്‍ സാധിച്ചേക്കും. ബസ്സിന്റെ ശബ്ദം കേട്ട് മൃഗങ്ങള്‍ ഉള്ളിലേക്ക് പോയ്ക്കളയും.

    പിറ്റേന്ന് രാവിലേ തന്നെ ഉണര്‍ന്ന് തയ്യാറായി. പുറത്തു വന്നപ്പോള്‍  മന്ത്രിയും യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയിരിക്കുന്നു. നമ്മളെപ്പറ്റി അന്വേഷിച്ചിരിക്കുന്നു എന്നു തോന്നി. കോട്ടയത്തു എവിടെയാണ്‍? എന്നു സ്നേഹാന്വേഷണം.

    From Gavi
    ഗവി- പ്രഭാതം

    വൈല്‍ഡ് ലൈഫ് സഫാരി ഫോറസ്റ്റുകാര്‍ ഏറ്പ്പെടുത്തുന്ന ജീപ്പിലാണ്‍. ഗവിയില്‍ നിന്നും പത്തനന്തിട്ട വശത്തേക്കാണ്‍ പോകുന്നത്. ഒന്നു രണ്ടു കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ പിന്നെ റോഡ് മോശമാണ്‍. പക്ഷെ പുറംകാഴ്ചകള്‍ കൂടുതല്‍ കൂടുതല്‍ മനോഹരമാകുന്നു. ഒരു കുന്നിന്‍ ചെരുവില്‍ കുറെ മാനിനെ കണ്ടു. വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അവ ഓടിഒളിച്ചു. സ്ഥിരം കാട്ടു പോത്തിനേയും ആനയേയും കാണാന്‍ സാധിക്കുന്ന ഒരു താഴ്‌വരയുണ്ടെന്നു പറഞ്ഞു. അതിനടുത്ത് ജീപ്പ് നിറുത്തി ഒരു   ഗൈഡ് പോയി നോക്കി. നിരാശയായിരുന്നു ഫലം. പക്ഷെ ജീപ്പ് നിറുത്തിയ സ്ഥലത്ത് നിറയെ പഴങ്ങളുമായി കുറച്ച് പേരച്ചെടികള്‍ ഉണ്ടായിരുന്നു. മൃഗങ്ങളെ കാണാനാവാഞ്ഞ സങ്കടം പേരക്കാപ്പഴം തിന്നു തീര്‍ത്തു.

    From Gavi
    സഫാരിക്കിടയില്‍

    കാര്യമായി മൃഗങ്ങളെയൊന്നും കാണാന്‍ സാധിക്കാതിരുന്നതിനാല്‍ യാ‍ത്ര കുറച്ചു കൂടി മുന്നോട്ട് നീട്ടി. മുന്നോട്ട് പോയപ്പോള്‍ വഴിസൈഡില്‍ ഒരു പേരത്തോട്ടം കണ്ടു, വണ്ടി നിറുത്തി ഞങ്ങള്‍ ഇറങ്ങി.  പക്ഷെ അവിടെ പാകമായ പേരക്ക ഒന്നുമുണ്ടായിരുന്നില്ല. റോഡിന്റെ എതിര്‍വശത്ത് ഒരു തകര്‍ന്നടിഞ്ഞ കെട്ടിടം കണ്ടു. അത് പഴയ ഒരു സിനിമാ തിയേറ്റര്‍ ആയിരുന്നത്രെ! ആനത്തോട് ഡാം പണി നടക്കുന്ന സമയത്ത് ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായിരുന്നു. തൊഴിലാളികള്‍ ഇവിടെയാണ്‍ താമസിച്ചിരുന്നത്. പേരത്തോട്ടവും അന്നത്തെ ബാക്കിയാവണം. ഇപ്പോള്‍ അവിടങ്ങും ആള്‍താമസമില്ല.

    From Gavi
    ആനത്തോട് ഡാം

    അല്‍പം കൂടി മുന്നോട്ട് പോയപ്പോള്‍ ആനത്തോട് ഡാം ആയി. ജീപ്പ് നിറുത്തി ഞങ്ങള്‍ ഇറങ്ങി നടന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മാത്രമാണ്‍ അവിടുള്ളത്. അതിലൊരാള്‍ ഡാമിന്റെ വശത്തെ തിട്ടയുടെ താഴേക്ക് ചൂണ്ടി അവിടെ ഒരു കാട്ടുപോത്തുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് തിട്ടയുടെ വക്കത്തെത്തി താഴേക്ക് നോക്കുമ്പോഴുണ്ട് ഒരു കാട്ടുപോത്തിന്റെ ശവം ഉണങ്ങി ദ്രവിച്ച് കിടക്കുന്നു!
    ഏതായാലും അതോടെ സഫാരി മതിയാക്കി മടങ്ങി.

    തിരിച്ച് ഗവിയിലെത്തിയപ്പോള്‍ ഒരിക്കല്‍ കൂടി അമ്പലം കാണിക്കുന്നില്‍ പോയാലോ എന്ന് കുമാര്‍ ചോദിച്ചു. അപ്പോഴേക്കും നല്ല വെയില്‍ ആയി തുടങ്ങിയിരുന്നു. അതു കൊണ്ട് വേണ്ട എന്നു വെച്ചു.

    പ്രഭാതഭക്ഷണം കഴിഞ്ഞു വന്നപ്പോഴേക്കും പത്തു മണിയായി. നമ്മുടെ സമയം തീരുന്നു. ഇനിയും തീര്‍ച്ച്യായും വരും എന്ന് മനസ്സിലുറപ്പിച്ച് കുമാറിന്‍ നന്ദി പറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

    From Gavi


    ജീവിതത്തിലൊരിക്കലെങ്കിലും തീര്‍ച്ചയായും നമ്മള്‍ കേരളീയര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‍ ഗവി. ഊട്ടിയക്കാളും കൊഡൈക്കനാലിനേക്കാളും മനോഹരി. എന്നാല്‍ അവയെപ്പോലെ നാഗരികത ഒട്ടും തന്നെ ഗവിയെ ആക്രമിച്ചിട്ടില്ല. അതാണതിന്റെ ഭംഗിയും. കേരളത്തിലെ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നുംവിഭിന്നമായി ദീര്‍ഘവീക്ഷണമില്ലാത്ത വികലമായ വികസനവും ഗവിയിലില്ല. എക്കോ ടൂറിസം അതിന്റെ പൂറ്ണ്ണ അര്‍ത്ഥത്തില്‍ അവിടെ കാണാനാവും. മുതിര്‍ന്ന വനം വകുപ്പുദ്യോഗസ്ഥന്മാര്‍ മുതല്‍ ഗൈഡുകള്‍ വരെ ഏറ്റവും സൌഹൃദമായും ആത്മാര്‍ത്ഥമായും ഇടപെടുന്നു. അപ്പോള്‍ നമ്മള്‍ സന്ദര്‍ശകര്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. പ്രകൃതിയെ ബഹുമാനിക്കുക, അതിനെ മലിനപ്പെടതെ സംരക്ഷിക്കുക.

    Sunday, May 02, 2010

    ‘ഗവി’ ദൈവത്തിന്റെ സ്വന്തം ഗ്രാമം

    വളരെ നാളായി ഗവി ഒരു മോഹമായി മനസ്സില്‍ കൂടിയിട്ട്. സമയക്കുറവും പിന്നെ പ്രത്യേക യാത്രാനുമതി വേണമെന്ന അറിവും ഒക്കെ യാത്ര നീട്ടി നീട്ടിക്കൊണ്ടുപോയി. അവസാനം അവിടെ പോയിട്ടു തന്നെ കാര്യം എന്നു നിശ്ചയിക്കുകയായിരുന്നു. എന്നാലും എങ്ങിനെയാണ്‍ പോകുന്നത് എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. അപ്പോഴാണ്‍ പഴയൊരു മാതൃഭൂമി യാത്രയില്‍ ഗവിയെപ്പറ്റിയൊരു ലേഖനം ഉണ്ടായിരുന്നത് ഓര്‍ത്തത്. കൈയ്യിലിരുന്ന പഴയ മാഗസീനുകള്‍ തപ്പി. ഉദ്ദേശിച്ച ‘യാത്ര’ കിട്ടിയില്ല. പക്ഷെ. അതിന്റെ അടുത്ത ലക്കം ലഭിച്ചു. ഭാഗ്യം. അതിലൊരു ഗവി ‘കോണ്ടാക്റ്റ് നമ്പര്‍’ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്‌ക്കേ പക്ഷേ വിളിക്കാന്‍ പറ്റൂ. ഗവിയില്‍ ഫോണ്‍ റേഞ്ചില്ല. അതിനാല്‍ വൈകിട്ട് ആരെങ്കിലും റേഞ്ചുള്ള സ്ഥലത്ത് വന്നു നില്‍ക്കും.

    ‘യാത്ര’ സാമാന്യം പഴയത് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വൈകിട്ട് ഒരു അഞ്ചരയായപ്പോള്‍ വിളിച്ചു, രക്ഷയില്ല. വീണ്ടും ആറു കഴിഞ്ഞപ്പോള്‍ ശ്രമിച്ചു. ഭാഗ്യം ആളുണ്ട്. സാധാരണ പല കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചാല്‍ കിട്ടുന്നതിലും കൃത്യവും മാന്യവുമായ മറുപടി. നമ്മളുദ്ദേശിച്ച ദിവസം അവിടെ മുറി ഒഴിവുണ്ട്. സ്വാഗതം. കുമളിയിലുള്ള അവരുടെ ഫ്രണ്ട് ഓഫീസിന്റെ നമ്പറ് തന്നു. അവിടെ വിളിച്ച് ബുക്ക് ചെയ്യണം.

    (ഒരു കാര്യം പറയാന്‍ വിട്ടു. ഗവിയിലെ സന്ദര്‍ശനത്തിന്റെ ചുമതല വനം വകുപ്പിന്റെ ഉപ വിഭാഗമായ വനം വികസന കോര്‍പ്പറേഷനാണ്‍. അവരുടെ വക ഗ്രീന്‍ മാന്‍ഷന്‍ എന്നൊരു റിസോര്‍ട്ടുണ്ട്. അതു കേന്ദ്രമാക്കിയാണ്‍ ഗവി ടൂറിസം പ്രവര്‍ത്തിക്കുന്നത്.)
    From Gavi
    ഗ്രീന്‍ മാന്‍ഷന്‍

    കുമളിയില്‍ വിളിച്ചു. വളരെ നല്ല പ്രതികരണം. രണ്ടു മൂന്നു തരം പാക്കേജ് ഉണ്ട്, പകല്‍ സമയം മാത്രം തങ്ങാം, അല്ലെങ്കില്‍ ഒരു മുഴുവന്‍ ദിവസമാകാം, അതു വേണമെങ്കില്‍ കാട്ടിനുള്ളിലെ ഫോറസ്റ്റ് റ്റെന്റിലുമാകാം. മുഴുവന്‍ ദിവസ പാക്കേജ് ആകാമെന്നു വെച്ചു. കാട്ടിലെ ട്രക്കിങ്ങ്, ബോട്ടിങ്ങ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, വൈല്‍ഡ് ലൈഫ് സഫാരി, മൂന്ന് നേരത്തെ ഭക്ഷണം, വെല്‍കം ഡ്രിങ്ക്, ഗൈഡ് എല്ലാം ഉള്‍പ്പടെ യാണ്‍ പാക്കെജ്. സന്ദര്‍ശകരുടെ വിവരങ്ങള്‍ നേരത്തെ നല്‍കണം. നമ്മള്‍ ചെല്ലുന്ന വാഹനത്തിന്റെ നമ്പരും മുങ്കൂട്ടി കൊടുക്കണം. (ചെക്ക് പോസ്റ്റില്‍ ഏര്‍പ്പാടാക്കാനാണ്‍.) പകുതി തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം.

    ( ഇവ്വിധമല്ലാതെ, ചെക്ക് പോസ്റ്റില്‍ അനുവാദം വാങ്ങിയും ഗവി സന്ദര്‍ശിക്കാം. പക്ഷെ അതത്ര എളുപ്പമാണെന്നു തോന്നുന്നില്ല. ‘കണക്ഷന്‍സ്’ വേണ്ടി വരും. പിന്നെ ഒരു മാര്‍ഗ്ഗമുള്ളത് - കുമളി പത്തനംതിട്ട റൂട്ടില്‍, ഗവി വഴി കെ. എസ്. ആറ്. ടി. സി ബസ്സുണ്ട്. ദിവസം നാല്‍ സര്‍വ്വീസ്. അതും ഗവി കാണാനുള്ള നല്ലൊരു വഴി തന്നെ, തീര്‍ച്ചയായും ആ യാത്ര ഒരു അനുഭവമാകും)


    ഗവി പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും, അവിടെ എത്താന്‍ നല്ലത് ഇടുക്കി ജില്ല്ലയിലെ വണ്ടിപെരിയാര്‍ വഴിയാണ്‍. വണ്ടിപെരിയാറ് നിന്ന് ഏകദേശം 26 കിലോമീറ്റര്‍ വള്ളക്കടവ് വഴി ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ സ്ഥലമായി. റോഡ് മോശമില്ല, കാറുകള്‍ക്ക് സുഖമായി സഞ്ചരിക്കാം. എന്നാല്‍ പത്തനംതിട്ട വഴിയാണ്‍ വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജീപ്പ് പോലത്തെ വാഹനങ്ങള്‍ വേണ്ടിവരും.

    ഗവിയിലെ ഗ്രീന്‍ മാന്‍ഷനില്‍ രാവിലേയും വൈകിട്ടും ചെക്കിന്‍ ചെയ്യാം. രാവിലേ തന്നെ എത്താം എന്നു കരുതി ഞങ്ങള്‍ വെളുപ്പിനേ പുറപ്പെട്ടു. ഏകദേശം എട്ടുമണിയായപ്പോള്‍ വണ്ടിപ്പെരിയാറെത്തി. ടൌണ്‍ കഴിഞ്ഞ് തൊട്ടടുത്ത ജങ്ഷനില്‍ നിന്ന് വലതു തിരിഞ്ഞ് വള്ളക്കടവ് വഴി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ജനവാസപ്രദേശം വഴിയാണ്‍ യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു വലിയ കമാനം ചെക്ക്പോസ്റ്റിലുണ്ട്. ഇതു വഴിയുള്ള പ്രവേശനം വളരെ നിയ്ന്ത്രിച്ചാണ്‍. സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ ചെക്ക്പോസ്റ്റില്‍ നല്‍കി യാ‍ത്ര തുടര്‍ന്നു.




    From Gavi

    വള്ളക്കടവ് ചെക്ക് പോസ്റ്റ്


    കാട്ടിനുള്ളില്‍ കൂടിയാണ്‍‍ ഇനി യാത്ര. വീതി കുറവും വളവും തിരിവും ഉണ്ടെങ്കിലും നല്ല വഴി. കുണ്ടും കുഴിയും ഒന്നും ഇല്ല. വളരെ ഭംഗിയുള്ള പല സ്ഥലങ്ങളും കണ്ടു, പക്ഷെ പത്തു മണിക്ക് മുന്‍പ് സ്ഥലത്തെത്തണമെന്ന് കരുതിയതു കൊണ്ട് എങ്ങും ഇറങ്ങിയില്ല. മാത്രമല്ല യാത്രാമദ്ധ്യേ വാഹനത്തിനു പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം വള്ളക്കടവില്‍ നിന്ന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിലും മുന്‍പേ ഞങ്ങള്‍ ഗവിയിലെത്തി.

    ഗവി ഡാമും, റിസര്‍വോയറും, അതിന്റെ കരയിലുള്ള പൂന്തോട്ടവും ചേരുന്നതാണ്‍ പ്രധാന ഭാഗം. പൂന്തോട്ടത്തിന്‍ അഭിമുഖമായി റോഡിന്റെ മറുവശത്താണ്‍ ഗ്രീന്‍ മാന്‍ഷന്‍. മാന്‍ഷന്റെ പിന്‍ ഭാഗം വനമാണ്‍. പ്രധാന കെട്ടിടത്തിന്റെ സമീപം തന്നെ പുതിയ ഒരു അനെക്സും പണി ചെയ്തിട്ടുണ്ട്.

    From Gavi


    ചെക്കിന്‍ ചെയ്ത്, മുഖം ഒക്കെ ഒന്നു കഴുകിയപ്പോഴേക്കും പറഞ്ഞിരുന്ന ഗൈഡ് എത്തി. കുമാര്‍ എന്നാണ്‍ പേര്‍. കുമാര്‍ ഗവിക്കാരന്‍ തന്നെയാണ്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴരായിരുന്നു. ( ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴരെ പുനരധിവസിപ്പിച്ച സ്ഥലമാണ്‍ ഗവി. അവര്‍ക്ക് വേണ്ടി അവിടെ ഏലത്തോട്ടം സര്‍ക്കാര്‍ തുടങ്ങുകയായിരുന്നു. ഏകദേശം 300 കുടുംബക്കാരെ അവിടെ കുടിയിരുത്തി.) കുമാര്‍ വിദ്യാഭ്യാസം നടത്തിയത് പുനലൂരാണ്‍. അതിനു ശേഷം വെല്‍ഡിങ്ങ് പഠിച്ച് എറണാകുളത്ത് കുടിവെള്ള പദ്ധതിയില്‍ വെല്‍ഡറായി ജോലിനോക്കുകയായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ്‍ ഗവിയില്‍ ടൂറിസം പദ്ധതി വരുന്നത്.

    കുമാര്‍ അന്ന്ത്തെ പരിപാടിയുടെ ഒരു ഏകദേശരൂപം തന്നു. ആദ്യം ട്രക്കിങ്ങിന്‍ പോകാം. നമ്മുടെ താല്പര്യം അനുസരിച്ച് ട്രക്കിങ്ങ് നിശ്ചയിക്കാം, രണ്ടു മണിക്കൂറോ ആറു മണിക്കൂറോ ആകാം. കുട്ടികള്‍ ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് ചെറിയ യാത്ര മതി എന്നു വെച്ചു. റിസര്‍വോയറിന്‍ മറുകരയിലാണ്‍ ട്രക്കിങ്ങിനുള്ള കാട്. കുമാര്‍ ബോട്ടിറക്കി രണ്ടു തവണയായി ഞങ്ങളെ മറുകരയെത്തിച്ചു. പുള്ളി ഒരു ബാക്ക്പാക്കില്‍ വെള്ളവും ബിസ്ക്കറ്റും കരുതിയിരുന്നു. അല്‍പ്പദൂരം ഈറ്റക്കാട്ടിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ല കാടായി. പലയിടത്തും ആനപ്പിണ്ഡം കിടക്കുന്നുണ്ട്. മിക്കവാറും ആനയെക്കാണാന്‍ പറ്റും അപൂര്‍വ്വമായ് ചിലപ്പോള്‍ കടുവയേയോ കരടിയേയോ കാണാം എന്നു കുമാര്‍ പറഞ്ഞു. അപകടമുണ്ടോ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍, നമ്മള്‍ ഉപദ്രവിക്കാതിരുന്നാല്‍ അവയും ഉപദ്രവിക്കില്ല എന്നായിരുന്നു മറുപടി.

    From Gavi
    ട്രക്കിങ്ങ് തുടങ്ങുന്നു. കുമാര്‍ അമരത്ത്.

    കാട് അതിന്റെ വന്യ്‌സൌന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. ഭീമാകാരനായ ഒരു വൃക്ഷം കണ്ടു. ഒരു രണ്ടു തെങ്ങിന്റെ പൊക്കം കാണും, രണ്ടാള്‍ക്ക് പിടിക്കാന്‍ വീതിയും. അത് കറുവാപ്പട്ട മരമാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. കുമാറതിന്റെ പട്ട അല്‍പ്പം ഇളക്കി തന്നു, വാസ്തവം! പിന്നീട് കുന്തിരിക്കം മരവും കണ്ടു.

    From Gavi
    കറുവാപ്പട്ട മരം




    From Gavi
    കുന്തിരിക്കം
    വേനലായിരുന്നതിനാല്‍ മൃഗങ്ങള്‍ അധികം പുറത്തേക്ക് വരുന്നില്ല. ഗവി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം മഴക്കാലത്തിനു ശേഷമുള്ള തോറ്ച്ചയാണ്‍, ഓണക്കാലം. ഞങ്ങള്‍ വന്ന സമയം ശരിയായില്ല എന്നു തോന്നി. പക്ഷെ കാട്ടില്‍ അട്ടയുടെ ശല്യം കുറവുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഒന്നും രണ്ടും കടി കിട്ടി. രക്തം വരുമ്പോഴേ നമ്മള്‍ അറിയൂ.

    കാടിന്‍ ഓരോ സ്ഥലത്തും ഓരോ രീതിയാണ്‍. അടുത്തടുത്തുള്ള ഈ ഭാവപ്പകര്‍ച്ച കൌതുകമായി. ഇവിടെ വന്മരങ്ങളാണെങ്കില്‍ അപ്പുറത്ത് ഈറ്റക്കാടുകള്‍, അതിനടുത്ത് പുല്‍മേട് ഇങ്ങനെ. കുറച്ച് കരിംകുരങ്ങുകളെ കണ്ടു, അതു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു മൃഗക്കാഴ്ച. അധികം മൃഗങ്ങളെ കാണാനായില്ലെങ്കിലും വനയാത്ര ഒരു അനുഭവം തന്നെ.


    From Gavi

    ‘വൈല്‍ഡ് ലൈഫ്’

    ഉച്ചയ്ക്ക് ഒന്നരയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഭക്ഷണം തയ്യാറായിരിക്കുന്നു. താഴെ ഗാര്‍ഡനിലാണ് റസ്റ്റുറന്റ്. ബുഫെ രീതിയിലാണ്‍. വൃത്തിയും രുചിയുമുള്ള വെജിറ്റേറിയന്‍ ഊണ്‍. ഊണ് കഴിച്ച് അല്‍പ്പസമയം വിശ്രമിച്ചപ്പോഴേക്കും കുമാറെത്തി. ബോട്ടിങ്ങിന്‍ സമയമായി.

    തടാകത്തില്‍ ജലനിരപ്പ് താഴ്ന്നാണ്‍. കരയുടെ പച്ചപ്പിനും ജലനിരപ്പിനും ഇടയില്‍ വളരെ വീതിയില്‍ മണ്ണു തെളിഞ്ഞിരിക്കുന്നു. (മുന്‍പ് ഇടുക്കിക്ക് പോകുമ്പോള്‍ കുളമാവ് റിസര്‍വോയറില്‍ ഇങ്ങനെ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു വിഷമം തോന്നുമായിരുന്നു.) താഴെ പമ്പയില്‍ വെള്ളം കിട്ടാനായി (ശബരിമല മാസപൂജ സമയമായിരുന്നു.) റിസര്‍വോയര്‍ തുറന്നു വിട്ടതുകൊണ്ടാണ്‍ ജലനിരപ്പ് ഇത്ര താഴ്ന്നതെന്ന് കുമാര്‍ പറഞ്ഞു. തുഴയുന്ന തരം ബോട്ടാണ്‍. സുരക്ഷ മുന്‍രുതലായ് ലൈഫ് ജാക്കറ്റ് ഒക്കെയുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി രണ്ടു ബോട്ട് വേണ്ടിവരും. കുമാറിനെ സഹായിക്കാന്‍ വേറൊരാളെത്തി. ത്യാഗരാജന്‍. അദ്ദേഹം 35 വര്‍ഷമായി ഗവിയിലാണ്‍ താമസം.

    From Gavi





    From Gavi

    താമസത്തിനു കിട്ടുന്ന ഫോറസ്റ്റ് ടെന്റ്



    From Gavi


    തടാകത്തില്‍ ധാരാളം മരക്കുറ്റികളുണ്ട്. ജലനിരപ്പ് കുറവായതിനാല്‍ അവ കൃത്യമായി കാണാം, ആയതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ബുദ്ധിമുട്ടില്ല. ഒരിക്കല്‍ ഈ കുറ്റികള്‍ നീക്കംചെയ്യാന്‍ ആലോചിച്ചിരുന്നത്രെ, പക്ഷെ പ്രകൃതിസ്നേഹിയായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ്‍ വേണ്ടെന്നു വെച്ചത്. തടാകത്തിലെ പക്ഷികള്‍ക്കു വേണ്ടി ആ നിലപാടെടുത്ത അദ്ദേഹത്തിന്‍ എന്റെ അഭിവാദനങ്ങള്‍. മിക്കവാറും എല്ലാ കുറ്റികളിലും കൊക്കുകളുണ്ട്. താറാവിന്റെ രൂപവും ഒരു തത്തയുടെ അത്രമാത്രം വലിപ്പവുമുള്ള ഒരു തരം പക്ഷി തടാകത്തില്‍ നീന്തി നടക്കുന്നതു കണ്ടു. നീരൊഴുക്കുള്ള സമയം തടാകക്കരയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ തന്നെ തടാകക്കരയില്‍ ധാരാളം ആനകളും മാനുകളും മേയാനുമെത്തുമത്രെ!

    ബോട്ടിങ്ങിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ചായ തയ്യാര്‍. ഇനി മുറിയിലെത്തി അല്‍പ്പം വിശ്രമം. വൈകിട്ട് അഞ്ചരയ്ക് തിരിച്ചെത്താം എന്നു പറഞ്ഞ് കുമാര്‍ പോയി. ഗ്രീന്‍ മാന്‍ഷന് ഇരിക്കുന്ന മലയുടെ പിന്‍ശം ചുറ്റി മുകളില്‍ ചെന്നാല്‍ ശബരിമല കാണാമത്രെ. വൈകിട്ടത്തെ പരിപാടി അവിടെ.

    From Gavi