Saturday, September 17, 2011

രജോദര്‍ശനപാപം. 2




വാസ്തവത്തില്‍ സ്ത്രീകളുടെ പ്രത്യുല്പാദനക്ഷമതയുടെ ലക്ഷണമാണ് രജോദര്‍ശനം അല്ലെന്കില്‍ ആര്‍ത്തവം. ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ നീണ്ടു നില്ക്കുന്ന കാലഘട്ടമാണ് സ്ത്രീകളിലെ സന്താനോത്പാദനക്ഷമമായ സമയം. പ്രാചീന കാലം മുതല്‍ തന്നെ നമ്മള്‍ ഈ സത്യം മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാന്‍. ആര്‍ത്തവാരംഭം മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ സമൂഹങ്ങളിലും ഒരു ആഘോഷമായിരുന്നു എന്നോര്‍ക്കുക.

ശരീരശാസ്ത്രം ആര്‍ത്തവത്തെ വിശദീകരിക്കുന്നത് എങ്ങിനെ എന്നു നോക്കാം. സ്ത്രീകളിലെ പ്രധാന പ്രത്യുത്പാദന അവയവങ്ങള്‍ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളുമാണ്. ഗര്‍ഭ പാത്രത്തിനുള്‍ ഭിത്തിയിലെ 'എന്‍ഡോമെട്രിയം' എന്നു വിളിക്കപ്പെടുന്ന പ്രത്യേക തരം സ്ഥരമാണ് ആര്‍ത്തവത്തിന്റെ പ്രധാന നിര്‍ണ്ണായക ഘടകം. ഓരോരോ ഹോര്‍മോണുകളുടെ സ്വാധീനത്തില്‍ അണ്ഡാശയത്തിനും എന്‍ഡോമെട്രിയത്തിനും വരുന്ന മാറ്റങ്ങളാണ് ആര്‍ത്തവ ചക്രത്തിന്റെ കാതല്‍. ആര്‍ത്തവ ചക്രം വിശദീകരിക്കുന്നതിന് സൗകര്യം പരിഗണിച്ച് സാധാരണ ആര്‍ത്തവകാലം മുതലാണ് പറഞ്ഞു തുടങ്ങുക.

തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തു നിന്നും GnRH എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുന്നതാണ് തുടക്കം. ഹൈപ്പോതലാമസിനെ തലച്ചോറിന്റെ മറ്റ് ഉപരി ഭാഗങ്ങള്‍ സ്വാധീനിക്കാം എന്നുള്ളതു കൊണ്ട് GnRH ന്റെ പ്രസരണം വ്യത്യാസപ്പെടാം. (അതുകൊണ്ടാണ് മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങളുള്ളപ്പോള്‍ മാസമുറയ്ക്ക് വ്യതിയാനങ്ങള്‍ വരുന്നത്.) GnRH തലച്ചോറിലെ തന്നെ മറ്റോരു ഭാഗമായ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ പ്രവര്‍ത്തിച്ച് അവിടെ നിന്നും FSH, LH എന്നീ രണ്ട് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഇവ രണ്ടും അണ്ഡാശയത്തില്‍ സ്വാധീനമുള്ളവയാണ്. പുരുഷന്മാരില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളില്‍, അവര്‍ ജനിക്കുമ്പോള്‍ തന്നെ ജീവിതകാലത്ത് ആവശ്യമായ മുഴുവന്‍ അണ്ഡവും പാതി വളര്‍ച്ചയെത്തിയ അവസ്ഥയില്‍ ഉണ്ടാകും. ഓരോ മാസവും ഇതില്‍ 10-20 എണ്ണം ഈ ഹോര്‍മോണുകളുടെ സ്വാധീനത്തില്‍ വികാസം പ്രാപിക്കാന്‍ തുടങ്ങും. ഇവയെ ഗ്രാഫിയന്‍ ഫോളിക്കിള്‍ എന്നു പറയും. ഈ ഫോളിക്കിളുകളില്‍ നിന്നും ഉണ്ടാകുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ എന്‍ഡോമെട്രിയത്തെ സ്വാധീനിച്ച് അതിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി കൂടുതല്‍ കട്ടിയുള്ളതാക്കും. ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് GnRHന്റെ അളവ് കുറയും, അതോടൊപ്പം തന്നെ വികസിക്കാന്‍ ആരംഭിച്ച ഫോളിക്കിളുകളില്‍ ഒന്നോ, അപൂര്‍വ്വമായി രണ്ടോ ഒഴികെ ബാക്കിയെല്ലാം ചുരുങ്ങിപ്പോവുകയും ചെയും. വളര്‍ച്ച തുടരുന്ന ഈ ഫോളിക്കിള്‍ പക്വമാവുമ്പോള്‍ പൊട്ടി അണ്ഡം പുറത്തു വരുന്നു. അണ്ഡവിസര്‍ജ്ജനത്തിനു ശേഷം ബാക്കി വരുന്ന ഫോളിക്കില്‍ ഭാഗം കോര്‍പ്പസ് ല്യൂട്ടിയം എന്ന പേരിലാണ് അറിയപ്പെടുന്നത്. അപ്പോഴേക്കും അതിന്റെ പ്രവര്‍ത്തനവും കാര്യമായി മാറിയിട്ടുണ്ടാവും. ഈസ്ട്രജനു പകരമായി പ്രൊജെസ്റ്റെറോണ്‍ എന്നൊരു ഹോര്‍മോണാവും ഈ സമയത്ത് അത് കൂടുതലായി ഉത്പാദിപ്പിക്കുക. പ്രൊജെസ്റ്റെറോണിന്റെ സ്വാധീന ഫലമായി എന്‍ഡോമെട്രിയത്തിനും മാറ്റങ്ങള്‍ വരും. ഈ മാറ്റങ്ങള്‍, ഗര്‍ഭധാരണം നടന്നാല്‍ ഭ്രൂണത്തെ സ്വീകരിക്കാനുള്ള ഗര്‍ഭപാത്രത്തിന്റെ തയ്യാറെടുപ്പാണ്. (ഈസ്ട്രജെനെ സ്ത്രീ ഹോര്‍മോണ്‍ എന്നു വിളിച്ചാല്‍ പ്രൊജെസ്റ്റെറോണ്‍ അമ്മ ഹോര്‍മോണ്‍ ആണ്.) കോര്‍പ്പസ് ല്യൂട്ടിയത്തിനു 14 ദിവസത്തെ ആയുസ്സേയുള്ളൂ. അപ്പോഴേക്കും അത് ശുഷ്കിച്ചു പോവുകയും പ്രൊജെസ്റ്റെറോണ്‍ ഉത്പാദനം നിന്ന് അളവ് തീരെ കുറയുകയും ചെയ്യും. ( ഗര്‍ഭധാരണം നടക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഭ്രൂണത്തില്‍ നിന്നുമുള്ള ഒരു ഹോര്‍മോണിന്റെ ബലത്തില്‍ കോര്‍പ്പസ് ല്യട്ടിയം നിലനില്‍ക്കുകയും പിന്നീട് മറുപിള്ള പ്രൊജെസ്റ്റെറോണ്‍ ഉത്പാദനം ഏറ്റെടുക്കുന്നതു വരെ പ്രവര്‍ത്തിക്കുകയും ചെയ്യും.) ഇങ്ങനെ പ്രൊജെസ്റ്റെറോണിന്റെ അളവ് വളരെ കുറയുമ്പോള്‍ എന്‍ഡോമെട്രിയത്തിന് തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാവാതെ വരികയും അത് അടരാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം പൊഴിയുന്ന ഗര്‍ഭാശയ സ്ഥരവും അതോടൊപ്പമുള്ള രക്തവുമാണ് ആര്‍ത്തവം. ശരീരം ഉപയോഗിക്കാതെ പോകുന്ന അല്പം കലകളും രക്തവും മാത്രം. അല്ലാതെ ഇതില്‍ വിഷമോ അഴുക്കോ ആയ ഒന്നുമില്ല. ശരീരത്തിന്റെ അഴുക്ക് പുറന്തള്ളാനുള്ള ഒരു മാര്‍ഗ്ഗവുമല്ല. (പുരുഷനില്ലാത്ത എന്ത് അഴുക്കാണ് സ്ത്രീക്കുള്ളത്?)

വേണമെന്കില്‍ ഒരു പ്രത്യുല്പാദനശ്രമപരാജയത്തിന്റെ ബാക്കിപത്രം എന്നു പറയാം. പക്ഷെ ഇവിടെ പരാജയമാണ് നിയമം. വിജയം അത്യപൂര്‍വ്വവും. അങ്ങിനെയെന്കില്‍ എന്തിനാണ് ഇത് മാസം തോറും ആവര്‍ത്തിക്കുന്നത്? കന്നുകാലികള്‍ക്ക് വര്‍ഷത്തിലൊന്നോ മറ്റോ തവണയേ അണ്ഡോല്പാദനം നടക്കാറുള്ളൂ. ആ സമയത്ത് ഗര്‍ഭധാരണം നടക്കും. മുയലുകള്‍ക്കാണെന്കില്‍ ലൈംഗിക ബന്ധത്തോട് പ്രതികരിച്ചാണ് അത് നടക്കുക. ചീറ്റപ്പുലികള്‍ക്ക്, ദിവസങ്ങളോളം ആണ്‍ പുലികള്‍ ഇണചേരാന്‍ ഓടിച്ചിടുമ്പോഴാണ് അണ്ഡോല്പാദനം നടക്കുക. പിന്നെ മനുഷ്യര്‍ക്ക് മാത്രം എന്തുകൊണ്ടാണ് എല്ലാ മാസവും ഈ പരാജയ കഥ ആവര്‍ത്തിക്കുന്നത്? പരിണാമത്തിന്റെ ഒരു പ്രധാന തത്വമായ 'ക്ഷമത'യ്ക്ക് കടകവിരുദ്ധവുമാണിത്! സാദ്ധ്യത രണ്ടു വിധത്തിലാവാം.

ഒന്ന്, മനുഷ്യരിലെ സന്തനോത്പാദനക്ഷമത വളരെ കുറവാണ്. എല്ലാം അനുകൂലമായ അവസ്ഥയിൽ പോലും ഒരു 30% ഗർഭധാരണശേഷിയേ മനുഷ്യനിലുള്ളൂ. ഇതു മറികടക്കാനുള്ള ഒരു മാർഗ്ഗമായാവാം തുടർച്ചയായുള്ള അണ്ഡോല്പാദനം. രണ്ടാമത്തെ സാദ്ധ്യത, മാസം തോറുമുള്ള അണ്ഡോല്പാദനം തന്നെ കൃത്രിമമായി രൂപപ്പെട്ടതാവാം എന്നതാണ്. ഇങ്ങനെ ഒരു സംശയം വരാനുള്ള കാരണം ചില നരവംശശാസ്ത്രപഠനങ്ങളാണ്. ആഫ്രിക്കയിലെ ബുഷ് മെൻ വിഭാഗത്തിലെ 'ക്ലങ്ങ്' വർഗ്ഗക്കാർ ആധുനിക സംസ്കൃതി ലേശം പോലുമേൽക്കാതെ തികച്ചും അടിസ്ഥാനജൈവാവസ്ഥയിൽ കഴിയുന്നവരാണ്. ( Gods must be crazy എന്ന ചിത്രം കണ്ടവർ ഇവരെ ഓർക്കും.) ഇവരിൽ മാസമുറ വളരെ അപൂർവ്വമാണ്. എന്നു കരുതി അവിടെ സ്ത്രീകൾ തുടർച്ചയായി പ്രസവിച്ചുകൊണ്ടിരിക്കുകയൊന്നുമല്ല. ശരാശരി 2-3 കുട്ടികളാണ് ഒരു സ്ത്രീക്ക് ജനിക്കുന്നത്. അവർ കുട്ടികളെ 3-4 വയസ്സു വരെ മുലയൂട്ടും. ഒരു പക്ഷെ, വേട്ടയാടി സംഭരിച്ച് നടന്ന രീതിയിൽ നിന്ന് മാറി സ്ഥിരമായ താമസവും, മറ്റ് പാരിസ്ഥിതിക സാമൂഹ്യമാറ്റങ്ങളുമാവാം ഇന്നത്തെ രീതിയിലുള്ള ആർത്തവചക്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചത്. അത് പരിണാമപരമായ ഒരു മാറ്റമല്ല, മറിച്ച് കൃത്രിമമായ ഒരു പ്രവർത്തന വ്യതിയാനമാവാം.

ഇനി, ആർത്തവകാലത്ത് നിർബന്ധ വിശ്രമം ആവശ്യമുണ്ടോ? വിശ്രമം നല്ലതു തന്നെ, പ്രത്യേകിച്ച് ജോലിഭാരം അധികമുള്ള സ്ത്രീകൾക്ക്. അതിന് ആർത്തവം ഒരു കാരണം ആവേണ്ടതില്ല. മറ്റു സമയങ്ങളിൽ ചെയ്യുന്ന എല്ലാ പ്രവർത്തികളും ആർത്തവസമയത്തും തുടരാം. പക്ഷെ ആ സമയത്ത് പല സ്ത്രീകൾക്കും പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. സത്യത്തിൽ സ്ത്രീരോഗക്ലിനിക്കുകളിലെ പരാതികളിൽ ബഹു ഭൂരിപക്ഷവും ആർത്തവ സംബന്ധിയാണ്. അവയെപ്പറ്റി പിന്നീടൊരിക്കൽ.


Thursday, July 07, 2011

മതസഹിഷ്ണുതയുടെ ശാസ്ത്രം.


മുന്‍ ഭാഗങ്ങള്‍ ഇവിടെ: 1, 2,    3.

മതസഹിഷ്ണുതയുടെ ശാസ്ത്രത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ആദ്യം നമ്മൾ മീമുകളെ പരിചയപ്പെടണം

മീമുകള്‍ (Memes)
(മെറിയം വെബ്സ്റ്റർ നിഘണ്ടു മീംസ് എന്നാണ് ഉച്ചാരണം നൽകുന്നത്.)

ആവര്‍ത്തിച്ച് അനുകരിക്കപ്പെടുന്ന ആശയമോ, രീതിയോ, അല്ലെങ്കില്‍ ഒരു സാംസ്കാരിക ഘടകമോ ആണ് മീം. ഉദാഹരണത്തിന്, നമ്മള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുനേല്ക്കുന്നു. അത് ഒരു ബഹുമാനപ്രകടനമായി പല കാലങ്ങളും പല തലമുറകളുമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ജീവന്റെ അടിസ്ഥാന ഘടകം 'ജീനുകള്‍' എന്നപോലെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം എന്ന തരത്തില്‍ മീമുകളെ ആദ്യം നിര്‍വചിച്ചത് പ്രമുഖ പരിണാമശാസ്ത്രജ്ഞനായ റിച്ചഡ് ഡോക്കിന്‍സ് ആണ്.

ജീനുകളും മീമുകളും തമ്മില്‍ അനവധി സാദൃശ്യങ്ങളും അതു പോലെ വൈരുദ്ധ്യങ്ങളും ഉണ്ട്. ജീനുകള്‍ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും അതിന്‍ പ്രകാരം ജീവികളുടെ ജൈവഗുണം നിര്‍ണ്ണയിക്കുകയും ചെയ്യുന്നവയാണെന്നിരിക്കെ, മീമുകള്‍ പെരുമാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അങ്ങിനെ മനുഷ്യരുടെ സംസ്കാരം നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഘടകവുമാവുന്നു. ജീനുകളുടെ വ്യതിയാനങ്ങള്‍ ജൈവ പരിണാമത്തിന് കാരണമാകുമ്പോള്‍ മീമുകളുടെ വ്യതിയാനം സാംസ്കാരിക പരിണാമത്തിന് കാരണമാകുന്നു.

ജീനുകളും മീമുകളും ഒരു പോലെ അതിജീവനത്തിനാണ് ശ്രമിക്കുന്നത്. ജീനുകള്‍ സ്വയം പതിപ്പുകള്‍ നിര്‍മ്മിച്ച് തുടര്‍ച്ച നിലനിര്‍ത്തുമ്പോള്‍ മീമുകള്‍ അനുകരിക്കപ്പെട്ടാണ് തുടര്‍ച്ച സാധിക്കുന്നത്. ജീനുകളെപ്പോലെ തന്നെ മീമുകളും വ്യതിയാനങ്ങള്‍ക്ക് (മ്യുട്ടേഷന്‍ ) വിധേയമാണ്. വ്യതിയാനങ്ങള്‍ ജീനുകളുടേയും മീമുകളുടേയും അതിജീവനത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ജീനുകള്‍ കൃത്യമായ ഒരു ഡാര്‍വീനിയന്‍ തത്വം പിന്തുടരുമ്പോള്‍ മീമുകള്‍ ലമാര്‍ക്കിയന്‍ തത്വവും അനുസരിക്കുന്നു. ജീനുകളുടെ കാര്യത്തിലെന്ന പോലെ മീമുകളും വ്യത്യസ്ഥ പരിസ്ഥിതികളില്‍ വ്യത്യസ്ഥമായ അതിജീവനശേഷിയാണ് പ്രകടിപ്പിക്കുന്നത്. നിലവിലെ പരിസ്ഥിതിയില്‍ അനുയോജ്യമായ ജീനുകളും മീമുകളും അതിജീവിക്കും. അനുയോജ്യമല്ലാത്തവ അതിജീവനത്തിനുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുകയും നശിച്ചുപോവുകയും ചെയ്യും .
മീമുകളുടെ സാദ്ധ്യതകള്‍ അതി വിശാലമാണ്. ഭാഷയുടെ ഉത്ഭവം മുതല്‍ ബൃഹത്തായ വര്‍ത്തമാനകാല സാംസ്കാരിക വൈവിദ്ധ്യം വരെ മീമുകളുടെ പരിധിയില്‍ വരും.

മതങ്ങള്‍ എന്ന മീംപ്ലക്സസ്

പല വിധ മീമുകളുടെ ഒരു സംഘാതമായാണ് (മീംപ്ലക്സ്) മതങ്ങളെ, മനശാസ്ത്രജ്ഞയും ഗവേഷകയുമായ ഡോ: സൂസന്‍ ബ്ലാക് മോര്‍ വിലയിരുത്തുന്നത്. ഈ മീമുകളുടെ അതിജീവനശേഷിയാണ് മതങ്ങളുടെ ശക്തി. എന്നു വെച്ചാല്‍ മതസ്ഥാപകര്‍ അത്ര ഫലവത്തായ മീമുകള്‍ ഉള്‍പ്പെടുത്തിയാണ് മതങ്ങള്‍ സ്ഥാപിച്ചത് എന്നല്ല, മറിച്ച് കാലാന്തരങ്ങളായി പരിണമിച്ച് അതിജീവന ശേഷി തെളിയിച്ച മീമുകള്‍ മതങ്ങളില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. എല്ലാ മതങ്ങളുടേയും ഉത്ഭവം വളരെ എളിയ രീതിയില്‍, കുറച്ച് അനുയായികളും വൈകാരികത ഉണര്‍ത്താന്‍ കഴിവുള്ള ഒരു നേതാവും എന്ന രീതിയിലൊക്കെ തന്നെയാണ്. ഉള്‍പ്പെടുന്ന മീമുകളും കുറവായിരിക്കും. എന്നാല്‍ മീമുകളും അതിജീവനത്തിനാണ് ശ്രമിക്കുന്നത് എന്നു നാം നേരത്തെ തന്നെ കണ്ടു. ഈ അതിജീവനം സാധിക്കുന്നത് അതിന്റെ വാഹനത്തിന്റെ (ഇവിടെ മതം അല്ലെങ്കില്‍ മത വിശ്വാസി.) പ്രകട ഗുണങ്ങള്‍ കൊണ്ടാണ്. അതിനാല്‍ ക്രമേണ മീമുകള്‍ സ്വയം പരിവര്‍ത്തനപ്പെടുത്തി വാഹനത്തിന്റെ പ്രകട ഗുണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നു. ഇതേ ആവശ്യത്തിനായി മറ്റു മീമുകളെ കൂടെ ചേര്‍ക്കുകയും ചെയ്യും. ഇങ്ങനെയാണ് താരതമ്യേന ലളിതമായി തുടങ്ങുന്ന മതങ്ങളും വിശ്വാസരീതികളും കാലക്രമേണ സങ്കീർണ്ണമായ ചടങ്ങുകളിലേക്കും ആചാരങ്ങളിലേക്കും മാറുന്നത്.

സത്യത്തില്‍ മീമുകളെ വിശദീകരിക്കാന്‍ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് മതങ്ങള്‍. മതങ്ങള്‍ക്ക് മനുഷ്യ ജീവിതത്തില്‍ ഇത്ര സ്വധീനം വരാന്‍ എന്താണ് കാരണം? മനുഷ്യനെ കുഴക്കിയിരുന്ന പല അസ്തിത്വ പ്രശ്നങ്ങള്‍ക്കും മതങ്ങള്‍ ഉത്തരം നല്കി. ഞാനാരാണ്? ജീവിതം എന്താണ്? മരണം, മരണ ശേഷം എന്താവും? ഇത്തരം ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ മിക്കവാറും ഒക്കെ അര്‍ത്ഥരഹിതവും അയഥാര്‍ത്ഥവും ആയിരുന്നു എങ്കിലും അവയേയും രക്ഷിച്ചെടുക്കാന്‍ പുതിയ മീമുകള്‍ കൂടെക്കൂടി. അത്തരത്തിലൊന്നാണ് വിശ്വാസം (faith) എന്ന മീം. മതങ്ങള്‍ നല്കുന്ന ഉത്തരങ്ങള്‍ വിശ്വസിച്ചുകൊള്ളണം, അവയെ സംശയിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല എന്ന് ഈ പുതിയ മീം നിർബന്ധിച്ചു. മറ്റൊന്ന്, മതവിശ്വാസങ്ങളെ കേവലസത്യങ്ങളായി  (truth) തുല്യപ്പെടുത്തുന്ന മീമുകള്‍. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ക്രിസ്ത്യന്‍ ദൈവത്തെ ഏകസത്യമായും വിശ്വാസത്തെ സത്യവിശ്വാസമായും വിശേഷിപ്പിക്കുന്നത് ഓര്‍ക്കുക. സ്ഥാപനവല്ക്കരിച്ച പ്രാര്‍ത്ഥനകള്‍ മറ്റൊരുതരം മീമാണ്. ദൈവം സര്‍വ്വവ്യാപിയാണെന്ന് മതങ്ങള്‍ പറയുമ്പോഴും ഒരു സ്ഥാപനത്തെ കേന്ദ്രീകരിച്ചുള്ള അഭ്യര്‍ത്ഥനകള്‍ (ആരാധന) മതങ്ങള്‍ ഉപദേശിക്കുന്നു. ഇങ്ങനെ ഒരു ആരാധനാലയത്തെ കേന്ദ്രീകരിച്ച് അനുയായികള്‍ ഒത്തുകൂടുന്നത്, മതമെന്ന മീംപ്ലക്സിന് പൊതുവായി ഒരു അതിജീവനഗുണം നല്കുന്ന മീമാണ്.

ജീനുകളും മീമുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒരു വ്യത്യാസം അവയുടെ പുനസൃഷ്ടിയിലെ വ്യത്യാസമാണ്. ജീന്‍ കോഡിങ്ങ് ഡിജിറ്റല്‍ എന്നു തന്നെ പറയാവുന്ന കൃത്യതയില്‍ ഉള്ളവയാണ്. എന്നാല്‍ മീമുകള്‍ അനുകരണം വഴിയാണ് മിക്കവാറും പുനസൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ കൃത്യത കുറയും. അതു കൊണ്ടു തന്നെ അവയുടെ അതിജീവനം അപകടത്തിലാവാന്‍ സാദ്ധ്യതയുണ്ട്. മതം അതിനും മാര്‍ഗ്ഗം കണ്ടെത്തി. അതിന്റെ മീമുകള്‍ നേര്‍ത്തു പോകുന്നതു തടയുവാന്‍ അവയെ രേഖപ്പെടുത്തി വെച്ചു. സംശയിക്കണ്ട, അവ തന്നെ വിശുദ്ധ ഗ്രന്ഥങ്ങള്‍. അവയില്‍ തന്നെ പലതിലും, ആ ഗ്രന്ഥങ്ങളില്‍ മാറ്റം വരുത്തുന്നത് ദൈവകോപത്തിന് വഴിവെക്കും എന്നൊരു മീം കൂടെ ഉള്‍പ്പെടുത്തി കാര്യങ്ങള്‍ ഇരട്ടി ദൃഢതയില്‍ ഉറപ്പാക്കി. അതുപോലെ നേര്‍ത്തു പോകലിനെ പ്രതിരോധിക്കുന്ന ഒരു തന്ത്രമാണ് മീമുകളുടെ കൃത്യമായ വിശദീകരണം. ക്രിസ്തു ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതായി പറയുന്നത്, മുസ്ലീങ്ങളുടെ നിസ്കാരം ഇതൊക്കെ ഉദാഹരണം.

പ്രകൃതിനിര്‍ധാരണത്തില്‍ ജീവികള്‍ ജീനുകളൂടെ വ്യതിയാനമനുസരിച്ച് പരിസ്ഥിതി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയോ നശിച്ചുപോവുകയോ ചെയ്യുന്നതു പോലെ തന്നെ മീംപ്ലക്സുകളും ബാഹ്യസമ്മര്‍ദ്ദങ്ങളെ അതി ജീവിക്കാന്‍ മീമുകളെ രൂപം മാറ്റുകയോ, പുതിയ മീമുകളെ ഉള്‍ക്കൊള്ളുകയോ, നിലവിലുള്ളതിനെ തിരസ്കരിക്കുകയോ ചെയ്യും. വിഭിന്ന മതങ്ങളില്‍ നിലവിലിരുന്ന മൃഗബലി തന്നെ ഉദാഹരണം. മനുഷ്യന്റെ 'മാനുഷിക ബോധം'വികാസം പ്രാപിച്ചതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവാതെ വന്നു. ആ സമ്മര്‍ദ്ദം മൃഗബലി എന്ന മീമിനെ ഉപേക്ഷിക്കാന്‍ മതങ്ങളെ പ്രേരിപ്പിച്ചു. (ഈ ഉദാഹരണം തന്നെ, മാനുഷികത മതങ്ങളുടെ ഉപോത്പന്നമല്ല എന്നും വളര്‍ന്നു വരുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് അനുസൃതമായി മതങ്ങള്‍ രൂപം മാറുകയുമാണെന്ന് വ്യക്തമാക്കുന്നു.)

ആത്യന്തികമായി മീമുകളുടെ വിജയം നിര്‍വചിക്കുന്നത് കൂടുതല്‍ കൂടുതല്‍ വാഹകര്‍ ഉണ്ടാകുമ്പോഴാണ്. മത പ്രചരണത്തിന്റെ ആവശ്യകത അവിടെയാണ്. മത പ്രചരണം (അതും ഒരു മീം തന്നെ.) ഈ മീംപ്ലക്സ് കൂടുതല്‍ പടരാന്‍ സഹായിക്കുന്നു. വാഹക സംഘങ്ങള്‍ക്കുള്ളിലെ സുരക്ഷിതത്വം അത്യാവശ്യമാണ്. അതുപോലെ തന്നെ വിഭിന്ന മീംപ്ലക്സ് വാഹകരുടെ നാശവും. അതുകൊണ്ടാണ് അയല്‍ക്കാരനെ സ്നേഹിക്കണം എന്നു പറയുന്ന വേദപുസ്തകം തന്നെ കീഴടക്കുന്ന നാടുകളിലെ 'ശ്വസിക്കുന്ന ഒന്നിനേയും' ജീവനോടെ ബാക്കി വെയ്ക്കരുത് എന്നും അനുശാസിക്കുന്നത്.

മുന്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മത പീഢനങ്ങളുടേയും അടിസ്ഥാനം. തങ്ങളോട് മത്സരിക്കുന്ന വ്യത്യസ്ഥ മീമുകളെ പരാജയപ്പെടുത്തുവാനുള്ള ഒരു തന്ത്രമാണത്. ഇവിടെ ഒരു ലാഭ നഷ്ട സന്തുലനം  (trade off)പരിഗണിക്കപ്പെടുന്നുണ്ട്. മത്സരത്തില്‍ ജയം നേടാന്‍ തക്ക അധികാരവും ശക്തിയുമുള്ള വിഭാഗം എതിര്‍ വിഭാഗത്തിനെ നിര്‍ദാക്ഷണ്യം അമര്‍ച്ച ചെയ്യും. ഒരു മത്സരത്തിനു സാദ്ധ്യമേ അല്ലാത്ത വിധം ദുര്‍ബലമായ പാശ്ചാത്തലം ഉള്ള വിഭാഗങ്ങള്‍ വഴങ്ങി നില്‍ക്കും. അവരുടെ അതിജീവനത്തിന് അല്പമെന്കിലും ഒരു സാദ്ധ്യത നല്കുന്ന കാര്യമാണത്. (ഉദാ: ഗോവന്‍ ഇന്‍ക്വിസിഷന്‍ കാലത്ത് അതിശക്തരായിരുന്ന പോര്‍ച്ചുഗീസുകാരോട് ഹിന്ദുക്കള്‍ മത്സരിക്കാന്‍ നിന്നിരുന്നെങ്കില്‍ മിക്കവാറും തന്നെ അവര്‍ ആ ഭൂപ്രദേശത്തു നിന്ന് ഉള്‍മൂലനം ചെയ്യപ്പെട്ടേനെ.) എന്നാല്‍ രണ്ടു വിഭാഗവും പ്രബലമാവുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാവും. പൂര്‍ണമായും കീഴടക്കാനുള്ള വ്യഗ്രതയില്‍ മത്സരങ്ങളും അത്യാചാരങ്ങളും തുടര്‍ക്കഥയാവും. പഴയ കുരിശു യുദ്ധങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ ആധുനിക കാലത്ത്, മുൻപറഞ്ഞ മാനുഷിക ബോധം ശക്തി പ്രാപിച്ചതോടെ മതങ്ങള്‍ക്ക് മറ്റു മതവിശ്വാസങ്ങളെ കൂടാതെ ഇപ്പറഞ്ഞ ഒരു ഘടകത്തെക്കൂടി നേരിടേണ്ടി വരുന്നു. മാത്രമല്ല മതാതിഷ്ഠിതം എന്നതു മാറി വാണിജ്യ സാമ്പത്തികാധിഷ്ടിതമായ പുതിയ ലോകക്രമം വ്യത്യസ്ഥ മതങ്ങളെ ഒരുമിച്ച് ഒരു ഭൂമിശാസ്ത്ര പരിധിയില്‍ ജീവിക്കാനും പൊതു സമൂഹത്തിലേക്ക് സംഭാവന ചെയ്യുവാനും നിര്‍ബന്ധിതരാക്കുന്നു. ഇതൊക്കെ മതങ്ങളുടെ മുന്‍കാലത്തെ അപ്രമാദിത്വവും അധീശത്വവും എടുത്തു കളഞ്ഞു. മാറിയ സാഹചര്യങ്ങളില്‍, അസഹിഷ്ണുതാപരമായ സ്വഭാവങ്ങൾ സ്വന്തം നിലപാടുകളെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ. അങ്ങിനെ പുതിയ സാഹചര്യങ്ങളിലെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള മീംപ്ലക്സിലെ ഒരു ലമാര്‍ക്കിയന്‍ പരിണാമമാണ് ഈ പുതിയ മതസഹിഷ്ണുത.

നമ്മള്‍ ചര്‍ച്ച ചെയ്ത പുതിയ സാഹചര്യങ്ങള്‍ അത്ര തന്നെ പ്രയോഗത്തില്‍ വരാത്ത മുസ്ലീം രാഷ്ട്രങ്ങളിലെ കാര്യം എടുക്കൂ. അവിടെയാരും മത സഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നില്ലല്ലോ? അതു പോലെ തന്നെ മത മൗലിക വാദികളുടെ കാര്യമെടുക്കൂ. ലോകമെമ്പാടും അത്തരക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ നിലനില്‍പ്പ് അപകടത്തിലും. (നല്ല കാര്യം തന്നെ)

നമ്മൾ ഇവിടെ പരിഗണിക്കേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. വ്യത്യസ്ഥ മതങ്ങൾ വ്യത്യസ്ഥ മീംപ്ലക്സുകൾ ആണെന്ന് നാം കണ്ടു. എന്നാൽ ഇവയെല്ലാം പൊതുവായി പങ്കുവെയ്ക്കുന്ന ചില മീമുകൾ ഉണ്ട്. സർവ്വശക്തനായ ദൈവം, മരണാനന്തര ജീവിതം, ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവ. ഇങ്ങനെ ഒരു പിന്നാമ്പുറബന്ധം ഉള്ളതു കൊണ്ടു തന്നെയാണ് മതങ്ങൾക്ക് അടിസ്ഥാനപരമായി ഒരു വെല്ലുവിളി ഉണ്ടാകുമ്പോൾ അവയെല്ലാം ഒറ്റക്കെട്ടാകുന്നത്. (പഴയ മതമില്ലാത്ത ജീവൻ സംഭവം ഓർക്കുക.) സഹിഷ്ണുത എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മതനേതാക്കൾ ആരും തന്നെ ആ സഹിഷ്ണുതയുടെ പരിധിയിൽ യുക്തിവാദത്തേയോ നിരീശ്വരവാദത്തേയോ കമ്യൂണിസത്തേയോ ഉൾപ്പെടുത്താത്തതും.

ചുരുക്കത്തിൽ മതസഹിഷ്ണുത എന്നത് മതങ്ങളുടെ ഒരു ഗുണവിശേഷമല്ല, മറിച്ച് അവയുടെ അതിജീവനതന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.


അവലംബം:
ഗോഡ് ഡെലൂഷൻ, റിച്ചഡ് ഡോക്കിൻസ്.
ദ് മീം മെഷീൻ, സൂസൻ ബ്ലാക്ക്മോർ.
സ്ട്രഗിൾസ് ഫോർ എക്സിസ്റ്റൻസ്, ജോൺ ഹാർട്ടങ്ങ്.
ദ് ബിലീവിങ്ങ് ബ്രയിൻ, മൈക്കിൾ ഷെർമർ.

Saturday, July 02, 2011

മതസഹിഷ്ണുത: കൃസ്ത്യന്‍ രീതി.

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ. രണ്ടാം ഭാഗം ഇവിടെ.



"ഇതുവരെ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന അതേ ആളുകള്‍ തന്നെ അവയെ തള്ളിയിട്ട് തകര്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എങ്ങിനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല. “

വി. ഫ്രാന്‍സിസ് സേവ്യര്‍.

1498 ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയതോടെ ഭാരതത്തില്‍ പുതിയ പോര്‍ച്ചുഗീസ് യുഗം ആരംഭിച്ചു. പോര്‍ച്ചുഗീസ് സാന്നിദ്ധ്യം കേരള ചരിത്രത്തെ അത്യന്തം പ്രതിലോമകരമായി ബാധിച്ചുവെന്കിലും, അവരുടെ ശക്തികേന്ദ്രമായി മാറിയത് ഗോവയായിരുന്നു. ഏഷ്യയിലെ വാണിജ്യത്തിനും കൃസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരുത്തരവു വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കരസ്ഥമാക്കിയിരുന്നു. ജസ്യൂട്ട് പാതിരിമാരും തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനം തുടങ്ങി. പരിവര്‍ത്തിതരാകുന്ന നിര്‍ധനര്‍ക്ക് ഭക്ഷണത്തിനുള്ള അരിയും മറ്റും സര്‍ക്കാരില്‍ നിന്നും സഹായമായി നല്കി വന്നു. ഭേദപ്പെട്ട സാമൂഹ്യ നിലവാരത്തിലുള്ള പരിവര്‍ത്തിതര്‍ക്ക് സര്‍ക്കാര്‍ ജോലികളും മറ്റു സ്ഥാനമാനങ്ങളും നല്കപ്പെട്ടു. ആയതിനാല്‍ ആദ്യകാലങ്ങളില്‍ വളരെയധികം പേര്‍ കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

പിന്നീട് വിശുദ്ധനാക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ പ്രമുഖന്‍. “സാത്താന്റെ" ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാസത്തിലേക്ക് മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഹിന്ദു ദൈവങ്ങളെ പരാമര്‍ശിക്കുമ്പോഴൊക്കെ അത്യന്തം നിന്ദാപരമായ വാക്കുകളാണ് ഫ്രാന്‍സിസ് സേവ്യര്‍ ഉപയോഗിച്ചിരുന്നത്. ആ ബിംബങ്ങളെപ്പോലെ തന്നെ കറുത്തതും വൃത്തികെട്ടതും.... എന്ന രീതിയില്‍. ആരാധന സ്ഥലങ്ങളും ബിംബങ്ങളും തകര്‍ക്കുന്നതിനായി കുട്ടികളുടെ സംഘങ്ങളേയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. (കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി 1956 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം കാണാനിടയായി. പഴമയുടെ കൗതുകം കൊണ്ട് കുറച്ചു വായിച്ചു. അതില്‍ "ശൗര്യാര്‍ പുണ്യാളന്‍" ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുന്നത് ചിത്ര സഹിതം വളരെ ആരാധനാഭാവത്തില്‍ വര്‍ണ്ണിച്ചിരുന്നു. ഈ പോസ്റ്റിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആ പുസ്തകം അന്വേഷിച്ചെന്കിലും കണ്ടെത്താനായില്ല.)

ദ്രവ്യലാഭത്തിനായി പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വവിശ്വാസങ്ങളൊന്നും ഉപേക്ഷിച്ചില്ല. മിക്കവാറും പേര്‍ പഴയ വിശ്വാസങ്ങളും ആരാധനാരീതികളും തുടര്‍ന്നു. ഇത് പാതിരിമാരെ ക്ഷുഭിതരാക്കി. യൂറോപ്പിലെ പോലെ ഇവിടേയും ഇന്‍ക്വിസിഷന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1545 ല്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചു.

നിര്‍ബന്ധിത പരിവര്‍ത്തനവും വലിയ തോതില്‍ നടന്നു. ഹിന്ദുക്കള്‍ കുടിവെള്ളമെടുക്കുന്ന കിണറുകളില്‍ വിശുദ്ധ അപ്പം ഇടും, അതറിയാതെ അവര്‍ വെള്ളം കുടിക്കുമ്പോള്‍ അവരുടെ ജ്ഞാനസ്നാനം കഴിഞ്ഞതായി പ്രഖ്യാപിക്കും. സെന്റ്: പോളിന്റെ തിരുനാളിന് കൂടുതല്‍ പരിവര്‍ത്തിതരെ ആവശ്യമായതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് പാതിരി, ഭൃത്യരുമായി ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെല്ലും. ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് കൃസ്ത്യാനിയാവുക എന്നതു മാത്രമാവും ആശ്രയം.

ഗോവന്‍ ഇന്‍ക്വിസിഷന്‍

ഫ്രാന്‍സിസ് സേവ്യറിന്റെ ആഗ്രഹപ്രകാരംതന്നെ ഇന്‍ക്വിസിഷന്‍ ആരംഭിച്ചെന്കിലും അതിനു സാക്ഷിയാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന് 8 വര്‍ഷത്തിനു ശേഷം 1560 ല്‍ ആണ് ഗോവയില്‍ ഇന്‍ക്വിസിഷന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 1812 വരെ 252 വര്‍ഷം നീണ്ടുനിന്ന ഈ ഭീകരത യൂറോപ്യന്‍ ഇന്‍ക്വിസിഷനെപ്പോലും കാലദൈര്‍ഘ്യം കൊണ്ട് വെല്ലും. 1812 ല്‍ ഇന്‍ക്വിസിഷന്‍ നിര്‍ത്തലാക്കിയതോടെ അതു സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു. ആയതിനാല്‍ അതിനിരയായവരെപ്പറ്റി കൃത്യമായ കണക്കുകളില്ല. ലഭ്യമായ കണക്കുകള്‍ വെച്ചു പോലും പതിനാറായിരത്തിലധികം പേര്‍ കുറ്റവിചാരണയ്ക്ക് വിധേയരായി. ഇതില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ജൂതന്മാരും മറ്റു കൃസ്ത്യന്‍ വിഭാഗങ്ങളും വിദേശികളും ഉള്‍പ്പെടും. കൃസ്ത്യാനിയായതിനു ശേഷം മറ്റാചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കലായിരുന്നു പ്രധാന ഉദ്ദേശം എന്കിലും മറ്റു മതങ്ങളെ തകര്‍ക്കുക അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നിവയും ലക്ഷ്യമിട്ടു.

കുറ്റം ആരോപിക്കപ്പെടുന്നവരെ ഇന്‍ക്വിസിഷന്‍ നടത്തിപ്പുകാരുടെ കൊട്ടാരത്തിനോട് ചേര്‍ന്നു തന്നെയുള്ള തടവറയില്‍ അടയ്ക്കും. ചോദ്യം ചെയ്യലിന്റെ ഭാഗമായി അതിക്രൂരമായ പീഢനങ്ങളാണ് ഇരകള്‍ അനുഭവിക്കേണ്ടിവരുന്നത്. കൈ പുറകിലേക്ക് കെട്ടി കപ്പി വഴി ഉയര്‍ത്തുകയും താഴ്തുകയും ചെയ്യുക, തീയ്ക്ക് മുകളില്‍ കെട്ടിതൂക്കിയിടുക കമ്പിപ്പാരകളില്‍ കിടത്തി നടുവൊടിയുന്നതുവരെ നിര്‍ത്താതെ വെള്ളം കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു പതിവ് നടപടികള്‍. ചിലരെ ബന്ധുക്കളുടെ സാക്ഷ്യത്തില്‍ അംഗഛേദം നടത്തിയിരുന്നു. കൈകാലുകള്‍ മുഴുവന്‍ മുറിച്ചു മാറ്റുന്നതുവരെ ഇര മരിക്കുകയോ ബോധം നശിക്കുകയോ ചെയ്യാതെ വിദദ്ധമായാണ് ഇത് ചെയ്തിരുന്നത്. ഇന്‍ക്വിസിഷന്‍ മേലാളന്മാരുടെ അത്താഴശേഷ വിനോദപരിപാടി എന്ന നിലയില്‍ സ്ത്രീ തടവുകാരെ പലപ്പോഴും അവരുടെ സാക്ഷ്യത്തിലാണ് പീഢിപ്പിച്ചിരുന്നത്.

ധാരാളം പേര്‍ ഇന്‍ക്വിസിഷന്‍ കോടതിയില്‍ എത്തുന്നതിനു മുമ്പ് തന്നെ കൊല്ലപ്പെടും. അവരുടെ മൃതദേഹം മറവു ചെയ്തതിനു ശേഷം വിചാരണ സമയമാവുമ്പോള്‍ അസ്ഥി കുഴിച്ചെടുത്ത് ഹാജരാക്കി പരേതനെ വിചാരണ ചെയ്യും. കുറ്റവാളിയെന്നു വിധിച്ചാല്‍ ആ അസ്ഥി അഗ്നിക്കിരയാക്കും. ഇനി ഏതെന്കിലും നിര്‍ഭാഗ്യവാന് ജീവനോടെ തന്നെ വധശിക്ഷ ലഭിച്ചാല്‍ കോടതി കനിയും. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതി ആളെ ഏര്‍പ്പാടാക്കും. അപ്രകാരം ഏര്‍പ്പാടാക്കുന്ന ആള്‍, കുറ്റവാളിയോട് കരുണ കാട്ടണമെന്നും രക്തം ചിന്താതെ മരിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കും. അപ്പോള്‍ കോടതി കനിഞ്ഞ്, രക്തം ചിന്താതെ ജീവനോടെ കത്തിച്ചു കൊല്ലാന്‍ ഉത്തരവാകും.

ഒരാള്‍ കുറ്റവാളിയാണെന്ന് വിധിച്ചാല്‍, അയാള്‍ കുറ്റം ചെയ്യുമ്പോള്‍ (ദൈവദൂഷണം പറയുക, കേള്‍ക്കുക മുതലായവ തന്നെ ഗുരുതര കുറ്റങ്ങള്‍) ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു പറയാന്‍ കോടതി നിര്‍ബന്ധിക്കും. ആരും ഇല്ലെന്കില്‍ പോലും പലപ്പോഴും ഗത്യന്തരമില്ലാതെ ഇര ബന്ധുക്കളുടേയോ പരിചയക്കാരുടേയോ പേരു പറയും. തുടര്‍ന്ന് പുതിയ ഇരകളെ പിടികൂടി പീഢനവും വിചാരണയും തുടരും.

ഇവ കൂടാതെ ഇന്‍ക്വിസിഷന്‍ ഓഫീസ് പല വിധ നിയമങ്ങളും ഏര്‍പ്പെടുത്തി. പോര്‍ച്ചുഗീസ് ഭരണപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പഴയവ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല. ഏകാദശി, മരണാനന്തര കര്‍മ്മങ്ങള്‍ മുതലായ അനുഷ്ടാനങ്ങള്‍ പാടില്ല. ഹിന്ദു വിവാഹത്തിന് ദക്ഷിണ, സ്വീകരണം, സദ്യ, മംഗല്യസൂത്രം മുതലായവ പാടില്ല. വിവാഹ തലേന്ന് ധാന്യങ്ങള്‍ പൊടിക്കുക, കറിക്കൂട്ടുകള്‍ ഉണ്ടാക്കുക എന്നിവ പാടില്ല. വീടുകളില്‍ തുളസി വളര്‍ത്തുന്നത് നിരോധിച്ചു. ബ്രാഹ്മണര്‍ കുടുമ വെയ്ക്കുന്നതും പൂണൂല്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാക്കി. കൃസ്ത്യാനികളല്ലാത്ത പുരുഷന്മാര്‍ മുണ്ട് ധരിക്കുന്നതും സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതും വിലക്കി. ഹിന്ദുക്കള്‍ പട്ടണത്തിലൂടെ കുതിരപ്പുറത്തോ പല്ലക്കിലോ സഞ്ചരിക്കുന്നത് വിലക്കി. കൃസ്ത്യാനികള്‍ ഹിന്ദുക്കള്‍ക്ക് ജോലി നല്‍കുന്നതും ഹിന്ദുക്കള്‍ക്ക് കീഴില്‍ കൃസ്ത്യാനികള്‍ ജോലി ചെയ്യുന്നതും നിരോധിച്ചു. അതുപോലെ ഹിന്ദുക്കള്‍ ഇടയ്ക്കിടെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷം കേള്‍ക്കലിനും പന്കുകൊള്ളണമെന്നും നിഷ്കര്‍ഷിച്ചു.


ഈ മൂന്നു ഭാഗങ്ങളിലായി പരാമര്‍ശിച്ച സംഭവങ്ങളൊന്നും ഏതെന്കിലും മതവിഭാഗത്തെ പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല. മറിച്ച്, സഹിഷ്ണുത എന്നത് ഒരു മതത്തിന്റെയും അടിസ്ഥാന ഗുണമല്ല എന്ന് ഉദാഹരിക്കാനാണ്. 'ആരെന്കിലും' ചെയ്ത കുറ്റങ്ങള്‍ മതത്തിന്റെ പേരില്‍ ചാര്‍ത്തണോ എന്ന ചോദ്യം സാധുവല്ല. കാരണം മതത്തിന്റെ പേരില്‍ ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ ചെയ്തികള്‍. മതത്തിന്റെ പേരില്‍ അത്യാചാരങ്ങള്‍ ചെയ്യുന്നവര്‍ 'ശരിയായ അര്‍ത്ഥങ്ങള്‍' മനസ്സിലാക്കാത്തവരല്ല, മറിച്ച് 'പട്ടിയെ വ്യാഖ്യാനിച്ച് ആടാക്കാന്‍' മിനക്കെടാതെ സത്യസന്ധമായി നേരെ ചിന്തിക്കുന്ന മതഭക്തര്‍ മാത്രമാണ്.

പക്ഷെ വര്‍ത്തമാന കാലത്ത് മത സഹിഷ്ണുത എന്നത് ഒരു സത്യം തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും സഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. പണ്ടില്ലാതിരുന്ന ഈ ഗുണം എങ്ങിനെയുണ്ടായി?

അടുത്ത ഭാഗം : മതസഹിഷ്ണുതയുടെ ശാസ്ത്രം.

മതസഹിഷ്ണുത 2. ഭാരതത്തിലെ ഇസ്ലാം ചരിത്രം.

ആദ്യ ഭാഗം ഇവിടെ: മതസഹിഷ്ണുതയുടെ ചരിത്രവും ശാസ്ത്രവും.


ഏഴാം നൂറ്റാണ്ടു മുതല്‍ തന്നെ ഇന്ഡ്യന്‍ ഉപഭൂഗണ്ഡത്തില്‍ മുസ്ലീം ലോകത്തു നിന്നുള്ള ആക്രമണം ആരംഭിച്ചുവെന്കിലും 1193 -ല്‍ മുഹമ്മദ് ഗോറി, പൃഥിരാജ് ചൗഹാനെ പരാജയപ്പെടുത്തുന്നതോടെയാണ് സുസ്ഥിരമായ ഒരു ഇസ്ലാമിക ഭരണം ഭാരതത്തില്‍ തുടങ്ങുന്നത്. തുടര്‍ന്നുള്ള മുസ്ലിം ഭരണകാലത്തും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു, 1739 -ല്‍ നാദിര്‍ ഷായുടെ ആക്രമണം വരെ. എന്നാല്‍ ഇസ്ലാമിക ഭരണത്തിനും ആക്രമണങ്ങള്‍ക്കും കീഴില്‍ ഏറ്റവും ദുരിതങ്ങള്‍ അനുഭവിച്ചത് ഹിന്ദുക്കള്‍ ആയിരുന്നു.

എന്നാൽ മുഗൾ കാലഘട്ടം മുതല്‍ ചരിത്രം കുറച്ചുകൂടി വ്യക്തമാണ്. തന്റെ തൈമൂര്‍ ജെന്കിസ്ഖാന്‍ പാരമ്പര്യത്തിന് ചേര്‍ന്നവിധം ആദി മുഗളനായ ബാബര്‍ യുദ്ധത്തില്‍ തോറ്റ രജപുത്ര പോരാളികളുടെ ശിരസ്സുകൊണ്ട് സ്തൂപങ്ങള്‍ തീര്‍ത്തിരുന്നു.1527 -ല്‍ രണസംഘയെ പരാജയപ്പെടുത്തിയപ്പോഴും പിന്നീട് ചന്ദേരി കോട്ട കീഴടക്കിയപ്പോഴും ബാബര്‍ ഇത് ആവര്‍ത്തിച്ചു.

പ്രൊ: കെ. എസ്. ലാല്‍ തന്റെ 'മദ്ധ്യകാല ഭാരതത്തിലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ച' എന്ന പുസ്തകത്തില്‍ കൃസ്തുവര്‍ഷം 1000-നും 1525-നും (മുഗള്‍ ഭരണം തുടങ്ങുന്നതു വരെ) ഇടയ്ക്ക് ഏകദേശം 80 ദശലക്ഷം ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി എന്നു പറയുന്നു. (ഈ സംഖ്യ ഊതിപ്പെരുപ്പിച്ചതാണെന്ന് ആക്ഷേപമുണ്ട്. എന്കിലും പ്രൊ: ലാലിന്റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് എതിര്‍ഭാഗവും പറയുന്നില്ല.)


മുഗള്‍ ചക്രവര്‍ത്തിമാരുടെ ഇടയിലെ പ്രജാതല്പരനും മതസഹിഷ്ണുവുമായി അറിയപ്പെടുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ കാര്യമെടുക്കാം. അക്ബര്‍ ഒരു കൗമാരക്കാരനായിരിക്കുന്ന സമയത്താണ് ഹിന്ദു രാജാവായ ഹേമുവിനെതിരെ രണ്ടാം പാനിപ്പട്ട് (1556) യുദ്ധം നടക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ബൈറാം ഖാനായിരുന്നു അക്ബറിന്റെ രക്ഷിതാവും ഗുരുവും. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹേമുവിനെ പടയാളികള്‍ അക്ബറിന്റെ മുന്നിലെത്തിച്ചു. 'കാഫിറുകളെ നശിപ്പിക്കുന്നവന്‍' എന്നര്‍ത്ഥം വരുന്ന 'ഘാസി' പദവി ലഭിക്കാന്‍ അക്ബര്‍ അബോധാവസ്ഥയിലായിരുന്ന ഹേമുവിനെ ഗളശ്ചേദം ചെയ്തു. തുടര്‍ന്ന് ബൈറാം ഖാന്റെ നിര്‍ദ്ദേശാനുസരണം പതിനായിരക്കണക്കിനു വരുന്ന രജപുത്ര പോരാളികളെ വധിക്കുകയും അവരുടെ തലയുപയോഗിച്ച് കീര്‍ത്തിസ്തംഭം നിര്‍മ്മിക്കുകയും ചെയ്തു. ഹേമുവിന്റെ പിതാവ് ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തേയും വധിച്ചു.

ഇതേ ക്രൂരത പിന്നീട് 1568 -ല്‍ ചിത്തോര്‍ കോട്ട കീഴടക്കിയപ്പോഴും അക്ബര്‍ ആവര്‍ത്തിച്ചു. കോട്ടയിലുണ്ടായിരുന്ന 30,000 സാധാരണ ജനങ്ങളെ വധിക്കാന്‍ അക്ബര്‍ ഉത്തരവു നല്കി.

എന്നാല്‍ മറ്റു മുസ്ലിം ഭരണാധികാരികളെ അപേക്ഷിച്ച്, മുതിര്‍ന്ന അക്ബര്‍ ഹിന്ദുക്കളോട് താരതമ്യേന മൃദുനിലപാടാണ് സ്വീകരിച്ചിരുന്നത്. ആരാധനാവകാശത്തിന് അമുസ്ലീംങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധികനികുതി അദ്ദേഹം നിര്‍ത്തലാക്കി. അതുപോലെ മറ്റു ചക്രവര്‍ത്തിമാരില്‍ നിന്നും വിഭിന്നമായി തന്റെ സദസ്സിലും സര്‍ക്കാരിലും അമുസ്ലീംങ്ങള്‍ക്ക് സാമാന്യം പ്രാതിനിധ്യം നല്കുകയുമുണ്ടായി. എന്നാലിതൊക്കെ ഒരു മുസ്ലീം ഭരണാധികാരിയുടെ സഹിഷ്ണുത എന്നതിനേക്കാള്‍, അദ്ദേഹത്തിന് ഇസ്ലാമിലുള്ള തീവ്രവിശ്വാസം നഷ്ടമായതിന്റെ ഫലമായാണെന്നു വേണം കരുതാന്‍. അദ്ദേഹത്തിന്റെ ഇസ്ലാമിക വിശ്വാസം കുറഞ്ഞു എന്നു കരുതാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്: അദ്ദേഹം സ്വന്തമായി ഒരു മതം സ്ഥാപിച്ചു. (ദില്‍ ഇലാഹി) ഇതിന് എന്തൊക്കെ ന്യായീകരണങ്ങള്‍ ഉന്നയിച്ചാലും ഒരു ഇസ്ലാം വിശ്വാസി പുതിയ വിശ്വാസം സ്വീകരിക്കുന്നത് അനിസ്ലാമികമായേ കരുതാനാവൂ. രണ്ട്: ഭാര്യമാരുടെ കാര്യത്തില്‍ മത നേതൃത്വവുമായുണ്ടായ ഇടച്ചിലുകള്‍. അക്ബറിന് സാന്കേതികമായുള്ള ഭാര്യാപദത്തില്‍ 300 ഉം അതു കൂടാതെ അന്തപ്പുരത്തില്‍ അയ്യായിരത്തോളവും സ്ത്രീകള്‍ ഉണ്ടായിരുന്നു. ശരി-അത്ത് നിയമപ്രകാരം അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന സുന്നി വിഭാഗക്കാരനായ കാസിയെ പുറത്താക്കി പകരം ഒരു ഷിയ പുരോഹിതനെ നിയമിച്ചു.

അക്ബറിനു ശേഷം വന്ന മുഗള്‍ ചക്രവര്‍ത്തിമാരൊക്കെ, ഹിന്ദു വിവേചനം തുടരുകയാണ് ചെയ്തത്. ആരാധനാ സ്വാതന്ത്ര്യത്തിന് നികുതി പുനസ്ഥാപിച്ചു. സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് അമുസ്ലീംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. സാധാരണ നികുതികള്‍ മുസ്ലീമുകള്‍ക്ക് ഒഴിവാക്കി നല്കിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് അധികനികുതികള്‍ ചുമത്തി. ഹിന്ദുക്കളായ കുറ്റവാളികള്‍ക്ക് ഇസ്ലാം സ്വീകരിച്ചാല്‍ കുറ്റവിമോചനം, അതുപോലെ മതം മാറിയാല്‍ കരം പിരിക്കാനുള്ള അധികാരം മുതലായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

ഉത്തര ഭാരതത്തില്‍ മുസ്ലിം ഭരണകൂട ഭീകരത അസ്തമിച്ചു തുടങ്ങിയപ്പോള്‍ ദക്ഷിണഭാരതത്തില്‍ അതു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 1782 മുതല്‍ 1799 വരെ പതിനാറര വര്‍ഷമേ ഭരണത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്കിലും മൈസൂറിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ അനുവര്‍ത്തിച്ചിരുന്ന മത പീഢനം എല്ലാ ക്രൂരതകളേയും അതിലംഘിക്കുന്നതാണ്. സമകാലികരായ ഹൈദ്രാബാദിലെ നൈസാമിനെപ്പോലെ തന്നെ ഹിന്ദുക്കള്‍ക്കുള്ള അധിക നികുതികളും അവരെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കലും വിവേചനത്തിന്റെ ചെറിയ വശങ്ങള്‍ മാത്രം. തന്റെ ആക്രമണ ഭരണപ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ടിപ്പുവിന്റെ പതിവായിരുന്നു. ടിപ്പുവിന്റെ ഭരണത്തിന്‍ കീഴില്‍ ശ്രീരംഗപട്ടണത്ത് രണ്ടേ രണ്ടു ക്ഷേത്രങ്ങളിലേ ദിവസപൂജയുണ്ടായിരുന്നുള്ളൂ. അത്ഭുതകരമെന്നു പറയട്ടെ, ടിപ്പുവിന്റെ പ്രധാനമന്ത്രി പൂര്‍ണ്ണയ്യ എന്നൊരു ബ്രഹ്മണനായിരുന്നു. പൂര്‍ണ്ണയ്യയുടെ സ്വാധീനം മൂലമുണ്ടായ ജ്യോതിഷവിശ്വാസമാണ് ഈ രണ്ടു ക്ഷേത്രങ്ങളെ നിലനിര്‍ത്താനും സാമ്പത്തിക സഹായം നല്കാനും (ടിപ്പുവിന്റെ മതസഹിഷ്ണുതയ്ക്ക് പലരും ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണം.) ടിപ്പുവിനെ പ്രേരിപ്പിച്ചത്.

പടയോട്ടം എന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ കേരളാധിനിവേശം കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടമാണ്. പിതാവ് ഹൈദര്‍ അലിയുടെ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ടിപ്പുവിന്റെ പടയോട്ടം. അക്രമണ വഴിയിലുള്ള എല്ലാ ക്ഷേത്രങ്ങളും കൃസ്ത്യന്‍ പള്ളികളും തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഉത്തര കേരളത്തിലെ പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളും തന്നെ ടിപ്പുവിന്റെ ആക്രമണത്തിനു ഇരയായതാണ്. പാലയൂര്‍ പള്ളിയും മമ്മിയൂര്‍ ക്ഷേത്രവും തകര്‍ത്ത് ടിപ്പുവിന്റെ പട ഗുരുവായൂര്‍ ക്ഷേത്രം വരെ എത്തിയെന്കിലും ഹൈദരാലിയുടെ അനുചരനും തദ്ദേശവാസിയുമായ ഒരു ഹൈദ്രോസ് കുട്ടിയുടെ ഇടപെടല്‍ മൂലം ആക്രമണം ഒഴിവാക്കാപ്പെട്ടു. (എന്കിലും രക്ഷയെക്കരുതി ഗുരുവായൂരെ വിഗ്രഹം അമ്പലപ്പുഴയ്ക്ക് ഒളിച്ചു കടത്തുകയും നാളുകളോളം അവിടെ സൂക്ഷിക്കുകയും ചെയ്തെന്ന് പറയുന്നു.)

ഹിന്ദു പുരുഷന്മാരെ നിര്‍ബന്ധിതമായി സുന്നത്തിന് വിധേയമാക്കുക ടിപ്പുവിന്റെ ഒരു രീതിയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുക അല്ലെന്കില്‍ മരിക്കുക, ഇതായിരുന്നു പടയോട്ടക്കാലത്ത് അമുസ്ലീംങ്ങള്‍ക്ക് തിരഞ്ഞെടുക്കുവാനുണ്ടായിരുന്നത്. ബ്രഹ്മണ ഭൂരിപക്ഷ പ്രദേശമായിരുന്ന കോഴിക്കോട് മാത്രം ഏതാണ്ട് 2000 കുടുംബങ്ങള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കൂട്ടക്കൊല ചെയ്യപ്പെട്ടു. മംഗലാപുരം ഭാഗത്ത് കൃസ്ത്യാനികളായിരുന്നു പ്രധാന ഇരകള്‍.

പശുക്കളെ കശാപ്പ് ചെയ്യുക, പ്രത്യേകിച്ച് ക്ഷേത്രങ്ങളില്‍ വെച്ച് കശാപ്പ് ചെയ്ത് ആ രക്തം കൊണ്ട് വിഗ്രഹങ്ങളില്‍ അഭിഷേകം നടത്തുക, കുടല്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുക മുതലായവയും ടിപ്പുവിന്റെയും സൈനികരുടേയും ഇഷ്ട വിനോദങ്ങളായിരുന്നു. ഹിന്ദുക്കളെ നിര്‍ബന്ധമായി ഗോമാംസം ഭക്ഷിപ്പിച്ചു. മതപീഢനം ഭയന്ന് പല ഹിന്ദു കുടുംബങ്ങളും സര്‍വ്വതും ഉപേക്ഷിച്ച് മറുനാടുകളിലേക്ക് പലായനം ചെയ്തു. അങ്ങിനെ ഉപേക്ഷിക്കപ്പെട്ട വസ്തുവകകള്‍ തദ്ദേശീയരായ മുസ്ലീമുകള്‍ കൈവശപ്പെടുത്തി. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഇങ്ങിനെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്ക് ഹിന്ദുക്കള്‍ പുനരവകാശം ഉന്നയിച്ചത് (മിക്കവാറും നിയമപരമായി തന്നെ) പലപ്പോഴും മതസ്പര്‍ദ്ധയക്കും ലഹളകള്‍ക്കും കാരണമായി. ഇപ്രകാരം, മലബാര്‍ ഭാഗത്ത് 1921 ലെ മാപ്പിള ലഹള വരെയുള്ള കാലത്തിനോടിടയ്ക്ക് നാല്പതോളം ചെറുതും വലുതുമായ വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.


അടുത്ത ഭാഗം : മത സഹിഷ്ണുത, കൃസ്ത്യന്‍ രീതി.

Thursday, June 30, 2011

മതസഹിഷ്ണുതയുടെ ചരിത്രവും ശാസ്ത്രവും.

തങ്ങളുടെ മതം സഹിഷ്ണതയുടെ മതമാണെന്ന് ഒട്ടു മിക്ക മതമേധാവികളും നേതാക്കളും ദിനം പ്രതി ആണയിടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ആണയിടല്‍ ആവശ്യമായി വരുന്നത് എന്ത് കൊണ്ടാണ്? വാസ്തവത്തില്‍ മതങ്ങളുടെ അന്തസത്തയില്‍ ഇതര മതങ്ങളോടുള്ള സഹിഷ്ണുത വ്യക്തമാക്കുന്നുണ്ടോ?

ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തതോ യോജിക്കാന്‍ കഴിയാത്തതോ ആയ കാര്യങ്ങളെ അല്ലെന്കില്‍ ആശയങ്ങളെ അംഗീകരിക്കാനുള്ള അയാളുടെ കഴിവിനെയാണ് സഹിഷ്ണുത എന്ന് നിഘണ്ടു നിര്‍വചിക്കുന്നത്. സഹിഷ്ണുത പ്രകടിപ്പിക്കുന്ന ആള്‍, അദ്ദേഹത്തിന്റെ അനുകൂല നിലപാടു മൂലം എതിര്‍ ഭാഗത്തിന് ഗുണം ചെയ്യാനും മറിച്ചെന്കില്‍ ദോഷം വരുത്താനും തക്കതായുള്ള ഒരു സാമൂഹിക, അധികാര സ്ഥാനം കൈയ്യാളുന്നവനുമായിരിക്കണം. അതായത് ഒരു അടിമ തന്റെ യജമാനന്റെ ആശയങ്ങളെ അംഗീകരിക്കുന്നത് സഹിഷ്ണുതയായി കരുതാനാവില്ല. എന്നാല്‍ മറിച്ച് ആണുതാനും. സഹിഷ്ണുതയെ ഇപ്രകാരം വിശദീകരിക്കുമ്പോള്‍ മിക്കവാറും മത തത്വങ്ങള്‍ക്ക് എതിരായിത്തീരുന്നു അത്. തങ്ങളുടെ വിശ്വാസ സംഹിത മാത്രമാണ് ശരി, അതിനെ പിന്തുടരാത്തവര്‍ ദൈവത്തിന്റെ കോപത്തിനിരയായവരും, ദൈവത്തിന്റേയും അതുകൊണ്ടു തന്നെ തങ്ങളുടേയും ശത്രുക്കളുമാണ് എന്നാണ് എല്ലാ മതങ്ങളും തന്നെ (പ്രത്യേകിച്ച് ദൈവം നേരിട്ട്, അല്ലെന്കില്‍ സ്വന്തം ദൂതന്‍ വഴി വചനം എത്തിച്ച മതങ്ങള്‍) പഠിപ്പിക്കുന്നത്. വ്യക്തമാക്കാന്‍ എത്ര വേണമെന്കിലും ഉദാഹരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങളെ ഉദ്ധരിക്കേണ്ട എന്നാണ് എന്റെ തീരുമാനം. അതിനു പകരം മതങ്ങളുടെ നാള്‍വഴികളില്‍ അതിന്റെ നേതാക്കളും അനുയായികളും എത്രമാത്രം സഹിഷ്ണുത മറ്റു മതങ്ങളോട് കാണിച്ചിരുന്നു എന്ന് അന്വേഷിക്കുന്നത് വസ്തുതകള്‍ വെളിവാക്കും.

ആദ്യമായി ഇന്ഡ്യയിലെ ഏറ്റവും പ്രാചീനവും ഭൂരിപക്ഷവുമായ ഹിന്ദുമതം എടുക്കാം. ഇന്ന് ഹിന്ദുക്കള്‍ പ്രകടിപ്പിക്കുന്ന മതസഹിഷ്ണുത താരതമ്യേന പുതിയ ഒരു ഗുണമാണെന്നും പ്രാചീന കാലത്ത് കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല എന്നുമാണ് ഒരു പ്രോ-ഹിന്ദു വെബ് സൈററ് തന്നെ സമ്മതിക്കുന്നത്. വേദ കാലഘട്ടങ്ങളില്‍ തന്നെ ഇത് പ്രകടമാണ്. തങ്ങളുടെ സമൂഹത്തിനു പുറത്തുള്ളവരായ ദസ്യുക്കളെപ്പറ്റി വളരെ നിന്ദ്യവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് വേദകാല സാഹിത്യം നല്‍കുന്നത്. ഹിന്ദുമതത്തില്‍ തന്നെ വ്യത്യസ്ഥ ആശയങ്ങളുമായി ജന്മം കൊണ്ട അജീവക, ലോകായുത പ്രസ്ഥാനങ്ങള്‍ ഉള്‍മൂലനം ചെയ്യപ്പെട്ടു. ഇതേ ഗതി നേരിടേണ്ടി വന്ന മറ്റൊരു പ്രസ്ഥാനമാണ് താന്ത്രിക മതം. (പ്രസ്ഥാനങ്ങളുടെ ഗുണദോഷ നിര്‍ണ്ണയമല്ല നമ്മള്‍ ചെയ്യുന്നത്, മറിച്ച് നമ്മുടെ പരിഗണന ഇവിടെ സഹിഷ്ണുതയുടെ ചരിത്രം മാത്രമാണ്.)

ആദ്യ കാലഘട്ടങ്ങളില്‍ ബുദ്ധമതത്തിനും വളരെ എതിര്‍പ്പ് നേരിടേണ്ടീ വന്നു. എന്നാല്‍ മൗര്യ കാലഘട്ടത്തോടെ കാര്യങ്ങള്‍ക്ക് ചെറിയ വ്യത്യാസം വന്നു. മൗര്യ രാജാക്കന്മാര്‍ താഴ്നജാതി ഹിന്ദുക്കളായിരുന്നു. അവര്‍ക്ക് ബ്രാഹ്മണമതത്തോട് വലിയ ആഭിമുഖ്യം ഉണ്ടായിരുന്നില്ല. അശോക ചക്രവര്‍ ത്തി ബുദ്ധമതം സ്വീകരിച്ചത് പ്രസിദ്ധമാണല്ലോ? എന്നാല്‍ അശോകന്റെ കാലത്തിനു ശേഷം ബുദ്ധമതം ക്ഷയിക്കുകയും ബ്രാഹ്മണ്യം വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്തു.

ഇതേ സമയത്തു തന്നെ ഹിന്ദു മതത്തിനുള്ളില്‍ തന്നെയും ചേരി തിരിവ് വ്യാപകമായി. വൈഷ്ണവരും ശൈവരും പരസ്പരം പോരടിച്ചു. വൈഷ്ണവരായിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലത്ത് ബൗദ്ധരും ശൈവരും ഒരു പോലെ പീഢിപ്പിക്കപ്പെട്ടു. ബുദ്ധമതക്കാരുടെ ഗയയിലെ ക്ഷേത്രവും ബോധിവൃക്ഷവുമൊക്കെ അഗ്നിക്കിരയാക്കപ്പെട്ടു.

ദക്ഷിണ ഭാരതത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. വൈഷ്ണവ ശൈവ ചേരിപ്പോരില്‍ ഒഴുകിയ രക്തത്തിനു കണക്കില്ല. 7ആം നൂറ്റാണ്ടില്‍ മധുരയിലെ ഭരണാധികാരിയായിരുന്ന മാരവര്‍മ്മന്‍ അരികേസരി (കൂന്‍ പാണ്ഡ്യന്‍), ശൈവ സന്യാസിയായിരുന്ന തിരു ജ്ഞാനസംബന്ധരുടെ അഭീഷ്ടപ്രകാരം 8000 ജൈന ഭിക്ഷുക്കളെ വധിച്ചതായി പറയപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലെ ചില ചുവര്‍ ചിത്രങ്ങളില്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ചില ആഘോഷങ്ങള്‍ ജൈനരെ ഉള്‍മൂലനം ചെയ്തതതിനോടനുബന്ധിച്ച് ഏര്‍പ്പാടാക്കിയത് ആണെന്നാണ് കരുതുന്നത്. (ജൈനഭിക്ഷുക്കളുടെ കൂട്ടക്കൊല സംഭവത്തിന് വ്യക്തത പോരാ. ഒരു പക്ഷെ ഈ സംഭവം നടന്നിട്ടില്ല എന്കില്‍ പോലും, അത്തരത്തിലുള്ള അവകാശവാദങ്ങളും അതു സംബന്ധിച്ച ആഘോഷങ്ങളും ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെ ചോദ്യം ചെയ്യുന്നതാണ്. ഏതായാലും മധുര ഭാഗത്ത് ഒരു പ്രബല വിഭാഗമായിരുന്ന ജൈനരുടെ സംഖ്യയില്‍ 7ആം നൂറ്റാണ്ടിനു ശേഷം കാര്യമായ ഇടിവുണ്ടായി.)

സമാനമായ ഒന്നാണ് കേരളത്തിലെ കൊടുങ്ങലൂര്‍ ഭരണി ആഘോഷം. ബുദ്ധമതക്കാരെ പുറത്താക്കിയതിന്റെ ഒരു ഓര്‍മ്മ പുതുക്കലാണത് എന്നു കരുതുന്നുന്നു. കേരളത്തില്‍ നിരവധി ബുദ്ധക്ഷേത്രങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയിട്ടുണ്ട്. മരുന്ന് ചികിത്സ മുതലായവയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ എല്ലാം തന്നെ പഴയ ബുദ്ധക്ഷേത്രങ്ങള്‍ ആയിരുന്നു എന്നു കരുതുന്നു. തകഴി ക്ഷേത്രം, ചേര്‍ത്തലയ്ക്കടുത്ത തിരുവിഴ ക്ഷേത്രം തുടങ്ങിയവ ഉദാഹരണം. ബുദ്ധമതവിശ്വാസികളായിരുന്ന വൈദ്യശാസ്ത വിദദ്ധര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരാണ് അഷ്ടവൈദ്യന്മാരായി പിന്നീട് പ്രസിദ്ധരായതെന്ന് ചരിത്രം.

കേരളത്തിലും ഒരിക്കല്‍ പ്രബലമായിരുന്ന ബുദ്ധ ജൈന മതങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ ഉയര്‍ച്ചയോടെ തകര്‍ക്കപ്പെടുകയായിരുന്നു. ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനം നേടിയെടുത്ത ബ്രഹ്മണര്‍ ആ ശക്തിയും എതിര്‍ കക്ഷി പീഡനത്തിന് ഉപയോഗിച്ചു. ബുദ്ധ ജൈന വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രമല്ല, അതീവ സംപുഷ്ടമായിരുന്ന സാഹിത്യകൃതികളും ഉള്‍മൂലനം ചെയ്യപ്പെട്ടു.

ഹിന്ദുമതത്തിന്റെ അസഹിഷ്ണതയുടെ ഒരു പ്രത്യക്ഷ ദൃഷ്ടാന്തമാണ് ജാതി വ്യവസ്ഥ. സത്യത്തില്‍ കേരളത്തിലെ കാര്യമെടുത്താല്‍, വ്യത്യസ്ത ജാതി രൂപപ്പെടുന്നതു തന്നെ, ഏതേതു കാലങ്ങളില്‍ ഭിന്ന മതസ്ഥതര്‍ ഹിന്ദു മതത്തിലേക്ക് വന്നു എന്നതിലാണ്. ആദ്യകാല പരിവര്‍ത്തിതര്‍ സവര്‍ണ്ണവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. താന്തങ്ങളുടെ മതവിശ്വാസങ്ങളില്‍ മുറുകിപ്പിടിച്ച് പരിവര്‍ത്തനത്തിനു വിമുഖരായി നിന്നവരും അവസാനം ഹിന്ദുമതത്തില്‍ ചേരാന്‍ നിര്‍ബന്ധിതരായി. അങ്ങിനെ അവസാന കാലങ്ങളില്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നവര്‍ അവര്‍ണ്ണരായി തഴയപ്പെട്ടു.

യൂറോപ്യന്‍ ഭരണത്തിന്റെ ആരംഭത്തോടെ അധികാര കേന്ദ്രങ്ങള്‍ക്ക് മാറ്റം വരികയും, സവര്‍ണ്ണ ഹിന്ദുക്കള്‍ പുതിയ ഭരണകര്‍ത്താക്കളുടെ മതത്തോട് സഹിഷ്ണുത പ്രകടിപ്പിക്കാനുള്ള നിര്‍വചനപരമായ യോഗ്യതയില്‍ നിന്ന് താഴെപ്പോവുകയും ചെയ്തു. എന്കിലും അവരെയൊക്കെ മ്ലേശ്ചരായി തന്നെയാണ് മനസ്സില്‍ കരുതിയിരുന്നത്. അപ്പോഴും അധ:കൃതരോടും ഗോത്രവാസികളോടും വിവേചനപരമായ നിലപാടുകള്‍ തന്നെയാണ് ഹിന്ദുമതം സ്വീകരിച്ചിരുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: കേരളത്തിന്റെ സാംസ്കാരിക ചരിത്രം. പി.കെ. ഗോപാലകൃഷ്ണന്‍.

അടുത്ത ഭാഗം: മതസഹിഷ്ണുത, ഭാരതത്തിലെ ഇസ്ലാം ചരിത്രം.

Sunday, June 12, 2011

ഹവ്വായുടെ മകൾ സൽവ്വ!

ആദാമിന്റെ മകൻ അബു എന്ന ചലച്ചിത്രം കാണുവാൻ സാധിച്ചിട്ടില്ല. എന്നാൽ പ്രൈമറി ക്ലാസ്സുകളിൽ പഠിച്ച, മനുഷ്യസ്നേഹത്തിന്റേയും അനുകമ്പയുടേയും പര്യായമായ ആദാമിന്റെ മകൻ അബുവിനെ മറന്നിട്ടില്ല. എന്നാലിപ്പോൾ അബുവിനെ വെല്ലുന്ന മനുഷ്യ സ്നേഹവുമായി പുതിയൊരു 'ദൈവപുത്രി' അവതാരം ചെയ്തിരിക്കുന്നു.

ഫോട്ടോ: കടപ്പാട് msn

സൽവ അൽ മുടൈരി എന്നാണ് അവതാരത്തിന്റെ പേരു. കുവൈറ്റിലെ ഒരു രാഷ്ട്രീയക്കാരിയണ്. ഒരിക്കൽ പാർളിമെന്റിലേക്ക് മത്സരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ, അന്തസ്സും ദൈവഭയവും ഉള്ള സർവ്വോപരി നല്ല 'ശൊങ്കന്മാരുമായ" പുരുഷന്മാരുടെ വിഷമതകൾ കണ്ടാണ് ആയമ്മയുടെ ഹൃദയം അലിഞ്ഞിരിക്കുന്നത്. പോരാഞ്ഞിട്ട് ചുറ്റുപാടും സകലമാന പെണുങ്ങളും അവരുടെ സൗന്ദര്യവും കാണിച്ച് ഈ പാവങ്ങളെ വഴി തെറ്റിക്കാൻ ഇറങ്ങിയിട്ടും ഉണ്ട്.

യുദ്ധങ്ങളിൽ തോറ്റ രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ പിടിച്ചുകൊണ്ട് വന്ന് അടിമകളാക്കി ഈ പാവങ്ങൾക്ക് കൊടുക്കുക എന്നതാണ് സൽവയുടെ പരിഹാരം. പരാജിത രാജ്യങ്ങളിലെ സ്ത്രീകൾ പട്ടിണി കിടന്ന് ചാവാതിരിക്കട്ടെ എന്നൊരു അനുകമ്പ കൂടി ഇതിലുണ്ട്. മാത്രവുമല്ല, കൂടെ പട്ടിണി കിടക്കുന്ന തദ്ദേശീയരായ പുരുഷന്മാരിൽ നിന്ന് എന്തെങ്കിലും ഉപകാരം അവർക്കുണ്ടാകുമോ?

മാത്രമല്ല, ഈ വ്യാപരം സുഗമമാക്കാൻ സർക്കാർ തലത്തിൽ വകുപ്പും ആപ്പീസും ഒക്കെ തുടങ്ങുകയും വേണം.

പള്ള നിറയെ കോയിബിരിയാണിയും അടിച്ചിരുന്നപ്പോൾ ആയമ്മയ്ക്ക് വെറുതെ തോന്നിയത് ഒന്നുമല്ല ഈ ആശയങ്ങൾ. അടുത്തിടെ സൗദിക്ക് പോയപ്പോൾ അവിടുത്തെ മൂത്താപ്പമാരോട് ചോദിച്ച് ഇത് തികച്ചും ഇസ്ലാമികമാണെന്ന് ഉറപ്പു വരുത്തിയതാണ്. “ ഇതിൽ ലജ്ജിക്കാനൊന്നുമില്ല, ഇത് ഹറാമുമല്ല ശരിയത്ത് നിയമത്തിൻ കീഴിൽ വരുന്നതുമാണ്.” പിന്നെന്താ?

ഇനിയിപ്പം അവിടുത്തെ വിഷമം അനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടിയും ഇങ്ങനെ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തുമോ എന്നേ അറിയാനുള്ളു!

msn വാർത്ത ഇവിടെ

Saturday, June 04, 2011

പരിണാമത്തിലെ ഭക്ഷണവും ഭക്ഷണത്തിന്റെ പരിണാമവും.

കുറച്ചു ഭക്ഷണ കാര്യങ്ങള്‍. ആദ്യ ഭാഗം ഇവിടെ വായിക്കുക

അടിസ്ഥാനപരമായി മനുഷ്യന് ഏതുതരം ഭക്ഷണമാണ് യോജിക്കുക എന്നറിയുന്നതിന് നല്ലൊരു മാർഗ്ഗമായിരിക്കും പരിണാമവഴിയിലൂടെ പുറകോട്ട് ഒന്നു നടന്നു നോക്കുന്നത്. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്നതില്‍ ഭൂരിപക്ഷം ഭക്ഷണസാധനങ്ങളും മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്വായത്തമാക്കിയവയാണ്. അതായത് നമ്മുടെ നിലവിലുള്ള ഭക്ഷണകൃമം രൂപപ്പെട്ടത് ഏതാണ്ട് 12000 വര്ഷം മുന്പ് കൃഷി ആരംഭിച്ചതോടെ പെട്ടെന്നുണ്ടായ (കുറച്ച് നൂറോ ആയിരമോ വര്ഷം )ഒരു മാറ്റത്തിലായിരുന്നു. ഇന്നത്തെ പ്രധാന ഭക്ഷണസാധനമായ ധാന്യങ്ങള്‍ അതിനു മുന്പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നില്ലേ? ഇല്ല എന്നു പറയാനാവില്ല. കാരണം, ഒരു ദിവസം പെട്ടെന്ന് മനുഷ്യര്‍ ധാന്യങ്ങള്‍ കൃഷി ചെയ്യാനും ഉപയോഗിക്കാനും തുടങ്ങി എന്നു കരുതുന്നതില്‍ യുക്തിയില്ല. എന്നാല്‍ ധാന്യങ്ങള്‍ തീർച്ചയായും ഒരു പ്രധാന ഭക്ഷണസാധനമായിരുന്നില്ല. കാരണം ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് മറ്റ് പഴങ്ങളോ പച്ചക്കറികളോ ഉപയോഗപ്പെടുത്തുന്നതു പോലല്ല. അതിന് ധാരാളം സാന്കേതികവിദ്യകള്‍ ആവശ്യമായുണ്ട്.

മനുഷ്യന്‍ കൃഷി ആരംഭിക്കുന്ന സമയത്ത് അല്ലെന്കില്‍ അതിനു മുന്പ് ലഭ്യമായിരുന്ന വന്യ ഇനം ധാന്യങ്ങള്‍ ഇന്നത്തെ ധാന്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയവയായിരുന്നു. ഇന്നു പോലും കൃഷി എന്ന സംഘടിത വിളവെടുപ്പു വ്യവസ്ഥയിലല്ലാതെ ധാന്യശേഖരണം ഏതാണ്ട് അസാദ്ധ്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. അപ്പോള്‍ അന്നത്തെ ധാന്യങ്ങളുടെ പരിമിതി കൂടി ചിന്തിക്കുമ്പോള്‍ കൃഷിക്കു മുന്പുള്ള 'ഹണ്ടര്‍ ഗാതറര്‍' വ്യവസ്തയില്‍ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഒരു മുഖ്യ ഇനമാവാന്‍ തരമില്ല.


രണ്ടാമതായി, ധാന്യങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ കൊയ്യുക, കുത്തുക, പൊടിക്കുക എന്നീ സാന്കേതികവിദ്യകളും അതിനുള്ള സാമഗ്രികളും ആവശ്യമുണ്ട്. ഇവയൊക്കെയും കൃഷി തുടങ്ങിയ ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയാണ് രൂപപ്പെട്ടത് എന്നു കരുതുന്നു. (എന്നാല്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചതായിരിക്കും എന്നു കരുതപ്പെടുന്ന ചില പ്രാചീനശിലായുഗ ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല.)

ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍, ന്യായമായും നമുക്ക് എത്താവുന്ന നിഗമനം ഇന്നത്തെ പ്രധാന ഭക്ഷണമായ ധാന്യങ്ങള്‍, മനുഷ്യ ഭക്ഷണ ശൃംഗലയില്‍ കൃത്രിമമായി ചേര്ക്കപ്പെട്ട ഒന്നാണെന്നാണ്. ധാന്യങ്ങളുടെ താരതമ്യേന ഉയര്ന്ന ഉത്പാദന ക്ഷമത, ആവർത്തന കൃഷിക്കുള്ള സൗകര്യം, അപ്പോഴേക്കും രൂപപ്പെട്ട സാന്കേതിക വിദ്യകള്‍, മുതലായവയൊക്കെ ചേര്ന്ന്പ്പോള്‍ മനുഷ്യന്‍ ധാന്യഭക്ഷണം സ്വീകരിക്കുകയായിരുന്നു എന്നു കരുതാം. ഈ സ്വീകരണം സാമൂഹ്യപരമായ കാരണങ്ങളാലായിരുന്നു, ജൈവപരമായിരുന്നില്ല.

ഇന്നത്തെ രിതിയിലുള്ള ഭക്ഷണകൃമം ഒരു 12000 വര്ഷത്തിനുള്ളില്‍ രൂപപ്പെട്ടതാണെന്ന് നാം ഊഹിക്കുന്നു. എന്നാല്‍ പരിണാമ പ്രക്രിയയില്‍ 12000 വര്ഷം ഒരു വലിയ കാലയളവല്ല. അര്ത്ഥവത്തായ എന്തെന്കിലും ജനിതക പരിണാമത്തിന് ഈ കാലയളവ് പോര. അപ്പോള്‍ നാം കരുതുന്നതു പോലെ ധാന്യ സമൃദ്ധമായ ഭക്ഷണ രീതി ജൈവപരമായി നമ്മുടെ ശരീരത്തിന് ചേര്ന്നതാവാന്‍ വഴിയില്ല. അതു കൊണ്ട് തന്നെ അത് ആരോഗ്യപരവുമാകാന്‍ വഴിയില്ല.

എന്നാല്‍ ഇവിടേയും ശാസ്ത്ര ലോകത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. ഈ കാലയളവ് തന്നെ പരിണാമ മാറ്റങ്ങള്ക്ക് മതിയായ സമയപരിധിയാണെന്ന് ചിലര്‍ വാദിക്കുന്നു. അന്നജങ്ങള്‍ ദഹിപ്പിക്കാനുള്ള അമിലേസ് എന്ന എന്സൈം പ്രാചീന കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഉമിനീരില്‍ കൂടുതലായി കണ്ടു വരുന്നത് അവര്‍ ഉദാഹരിക്കുന്നു.(need citation) അതുപോലെ തന്നെ ജീന്‍ മോഡുലേഷന്‍ എന്ന പ്രതിഭാസം മൂലവും അനുകൂലമായ വ്യതിയാനങ്ങള്‍ വരാവുന്നതാണ്. പരിസ്ഥിതിക്കനുസൃതമായി ജീനുകളുടെ ക്രിയാത്മകതയ്ക്ക് വ്യതിയാനം വരുന്നതിനാണ് ജീന്‍ മോഡുലേഷന്‍ എന്നു പറയുന്നത്. ഇവിടെ ഒരു മ്യുട്ടേഷന്റെ ആവശ്യമില്ല. അതായത്, ധാന്യം മുഖ്യമായുള്ള ഭക്ഷണ രീതി വരുന്നതിനു മുമ്പ്, ചെറിയ തോതില്‍ ഭക്ഷിച്ചിരുന്ന അന്നജങ്ങള്‍ ദഹിപ്പിക്കാന്‍ വേണ്ടി ആര്ജ്ജിച്ചിരുന്ന ജീനുകള്‍ അന്നജം മുഖ്യ ഭക്ഷണമായപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാന്‍ തുടങ്ങി. മേല്പ്പറഞ്ഞ വാദങ്ങള്‍ ശരിയെന്കില്‍ അന്നജം മുഖ്യഭക്ഷണമാവുന്നതില്‍ ജൈവപരമായി കുഴപ്പമില്ല.

ഇനി നമുക്ക് അല്പം കൂടി പുറകോട്ട് ചിന്തിക്കാം. കൃഷി തുടങ്ങുന്നതിനു മുന്പ് മനുഷ്യന്‍ എന്തായിരുന്നു ഭക്ഷിച്ചിരുന്നത്? പ്രകൃതിയില്‍ നിന്നും സംഭരിക്കുന്ന വിഭവങ്ങള്‍. സസ്യ സ്രോതസ്സുകളില്‍ നിന്നും പഴങ്ങള്‍ , കിഴങ്ങുകള്‍, മറ്റു പച്ചക്കറികള്‍ മുതലായവ. പിന്നെ വേട്ടയാടി പിടിച്ച മൃഗങ്ങള്‍. സസ്യ ഭക്ഷണങ്ങളുടെ ഒരു പ്രധാന പ്രശ്നം എന്താണെന്നാല്‍, ആ കാലത്ത് മനുഷ്യന് ഭക്ഷ്യയോഗ്യമായ പഴങ്ങളോ പച്ചക്കറികളോ അധികം ഉണ്ടായിരുന്നില്ല എന്നതു തന്നെയാണ്. മാംസളവും രുചികരവുമായ സസ്യഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചെടിയെ സംബന്ധിച്ച് ഒട്ടും 'ഇക്കണോമിക്കല്‍' അല്ല. അതുകൊണ്ട് തന്നെ സ്വാഭാവിക പരിണാമത്തില്‍ അതിനു സാധുതയുമില്ല. (ചെടിക്ക് തന്നെ പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ സംഭരിക്കുന്ന കിഴങ്ങുകളെ ഒഴിവാക്കുന്നു.) അതായത് ഇന്നു കാണുന്ന ഫലങ്ങളില്‍ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. ഇന്നത്തെ ഒട്ടുമിക്ക ഫലവൃക്ഷങ്ങളും പച്ചക്കറികളും മനുഷ്യന്‍ ആയിരക്കണക്കിനു വര്ഷ്ങ്ങളിലെ 'സെലക്റ്റീവ് ബ്രീഡിങ്ങ്' വഴി സൃഷ്ടിച്ചെടുത്തതാണ്.

സസ്യഭുക്കുകളായ മൃഗങ്ങളുടെ കാര്യമെടുക്കുക. അവ ഒന്നും തന്നെ മനുഷ്യര്‍ ഉപയോഗിക്കുന്ന സസ്യഭാഗങ്ങളില്‍ പൂര്ണ്ണമായും ആശ്രയിക്കുന്നവയല്ല. എന്നാല്‍ അവ മുഖ്യമായും ഉപയോഗിക്കുന്ന സസ്യഭാഗങ്ങള്‍ (പുല്ല്, ഇല, കമ്പുകള്‍ മുതലായവ) മനുഷ്യന് ദഹിപ്പിക്കാന്‍ സാധിക്കുന്നവയുമല്ല. പരിണാമപരമായി മനുഷ്യന്‍ പൂര്ണ്ണസസ്യഭുക്കായിരുന്നുവെന്കില്‍ ഇങ്ങനെ ഒരു വ്യത്യാസം വരാന്‍ പാടില്ലല്ലോ?

എന്കില്‍ പിന്നെ, മനുഷ്യന്‍ പ്രധാനമായും മാംസഭുക്കായിരുന്നോ? അവിടേയും പ്രശ്നമുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടാന്‍ വേണ്ട കരുത്ത്, വേഗത, ക്ഷതമേല്പ്പിക്കാന്‍ പോന്ന തരത്തിലുള്ള ശരീരഭാഗങ്ങള്‍ ഇവയൊന്നും മനുഷ്യനില്ല. വേട്ടയാടലില്‍ മനുഷ്യന്‍ ഈ പരിമിതികളെ അതിജീവിക്കുന്നത് സാന്കേതികവിദ്യ കൊണ്ടാണ്. വിവിധ തരം ആയുധങ്ങളും കെണികളും മനുഷ്യന്‍ ഉപയോഗിക്കുന്നു.

പ്രാചീന ശിലയുഗ ശേഷിപ്പുകള്‍ അത്തരം ചില ആയുധങ്ങളുടേയും ലളിതമായ കെണികളുടേയും സൂചനകള്‍ നല്കുന്നുവെന്കിലും അവയൊന്നും അത്ര ഫലപ്രദമായിരുന്നു എന്നു കരുതാന്‍ വയ്യ. അമ്പും വില്ലും ഏകദേശം 8000 വര്ഷങ്ങള്ക്ക് മുന്പ് കണ്ടു പിടിക്കപ്പെട്ടു എന്നു കരുതുന്നു. വേട്ടയാടലിനെ സംബന്ധിച്ച് അതുവരെയുള്ളതില്‍ ഏറ്റവും ഫലപ്രദമായ ആയുധമായി അമ്പും വില്ലും. ഈ ആയുധത്തിന്റെ ഏറ്റവും പ്രധാന ഗുണം വേട്ടക്കാരന് വേട്ടയാടപ്പെടുന്ന മൃഗത്തില്‍ നിന്ന് അകലെ മാറി നില്ക്കാന്‍ സഹായകരമായി എന്നതാണ്. നാളതു വരെയുള്ള ആയുധങ്ങള്‍ ആ ഒരു മെച്ചം നല്കിയിരുന്നില്ല. അതുകൊണ്ടൂതന്നെ, വലിയ മൃഗങ്ങളെ വേട്ടയാടുന്നത് വളരെ അപകടകരമായിരുന്ന പ്രവൃത്തിയായിരുന്നു. വേട്ടക്കാരന്‍ പലപ്പോഴും ഇരയായിത്തീര്ന്നു്. അങ്ങിനെ അമ്പിന്റെയും വില്ലിന്റെയും ആവിര്ഭാവത്തോടെ വേട്ടയാടലും അങ്ങിനെ മാംസഭോജനവും കാര്യക്ഷമമായി.

പക്ഷെ കാലഘട്ടം പരിഗണിക്കുമ്പോള്‍ സസ്യഭോജനത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടേയും ബാധകമാവുന്നു.

അപ്പോള്‍ കൃഷിയ്ക്കും വേട്ടയ്ക്കുള്ള കാര്യക്ഷമമായ സാന്കേതികവിദ്യകള്ക്കും മുന്പ് മനുഷ്യന്റെ ഭക്ഷണമെന്തായിരുന്നു?

ഏറ്റവും ലളിതമായ ഉത്തരം വരുന്നത്, ജീവശാസ്ത്രപരമായി മനുഷ്യന് ഏറ്റവും അടുത്തു നില്ക്കുന്ന ജീവിയായ ചിമ്പാൻസിയിൽ നിന്നാണ്. കാട്ടിലെ തനതായ ആവാസവ്യവസ്ഥയില്‍ ചിമ്പാന്സികളുടെ ഭക്ഷണം, ലഭ്യമായ ചെറിയ പഴങ്ങള്‍, പിടിക്കാനെളുപ്പമുള്ള ജീവികള്‍ (ഷഡ്പദങ്ങള്‍, മറ്റു ജന്തുക്കളുടെ കുഞ്ഞുങ്ങള്‍, പക്ഷിക്കുഞ്ഞുങ്ങള്‍) മുട്ടകള്‍ മുതലായവയാണ്. അവയൊക്കെ തന്നെയാവണം പ്രാചീന മനുഷ്യരുടേയും ഭക്ഷണം. പരിണാമവഴിയില്‍ ഇത്തരം ഭക്ഷണങ്ങള്ക്ക് അനുകൂലമായാവണം നമ്മുടെ ശരീരഘടന രൂപപ്പെട്ടത്. (പ്രകൃതി ജീവനക്കാര്‍ ഇനി പാറ്റയേയും വിട്ടിലിനേയും ഒക്കെ തിന്നു തുടങ്ങട്ടെ!)

മനുഷ്യന്റെയും ചിമ്പാന്സിയുടേയും ഭക്ഷണരസതന്ത്രത്തിലെ ഒരു പ്രധാന വ്യത്യാസം ഡോകോസ ഹെക്സാ ഇനോയിക് ആസിഡ് (DHA) എന്ന വസ്തുവിന്റെ ഉപയോഗത്തിലാണ്. (സംശയിക്കേണ്ട, ഹോർലിക്ക്സും മറ്റും പരസ്യം ചെയ്യുന്ന അതേ DHA ) തലച്ചോറിലെ കോശങ്ങളുടെ ഒരു അത്യാവശ്യഘടകമാണ് ഇത്. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്‍ വളരെ അധികം DHA ഉപയോഗിക്കുന്നു. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പത്തിലും പ്രവര്ത്തനത്തിലുമുള്ള മികവാണ് ഇതിനു കാരണം. DHA യുടെ പ്രധാന ഭക്ഷണ ഉറവിടം കടല്‍ മത്സ്യങ്ങളാണ്. അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ വരാത്ത ജീവികള്ക്കും സസ്യഭുക്കുകളായ ജീവികള്ക്കും ആല്ഫ ലിനോലെനിക് ആസിഡ് (ALA) എന്ന സസ്യജന്യമായ മറ്റൊരു വസ്തുവില്‍ നിന്നും DHA ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യന് ഇങ്ങനെ സ്വയം DHA നിർമ്മിക്കാനുള്ള കഴിവ് തുലോം പരിമിതമാണ്. മനുഷ്യന്‍ കാര്യമായി കടല്‍ മീന്‍ തിന്നാന്‍ തുടങ്ങിയത് മീന്‍ പിടിക്കാനുള്ള കൊളുത്തും വലയും ഒക്കെ കണ്ടു പിടിച്ചതിനു ശേഷമാണ്. അതായത് കൃഷി ചെയ്യാനും ക്രമമായി വേട്ടയാടാനും തുടങ്ങിയ ഏതാണ്ട് അതേ കാലത്ത് തന്നെ. അതുകൊണ്ട് തന്നെ, മീനില്‍ നിന്നും സുലഭമായി DHAകിട്ടുന്നതു കൊണ്ടാവില്ല DHA സ്വയമേ നിര്മ്മി്ക്കാനുള്ള കഴിവ് മനുഷ്യന് പരിണാമ വഴിയില്‍ കിട്ടാതെ പോയത്. പിന്നെ എവിടെ നിന്നാവണം മനുഷ്യന് സുലഭമായി DHA കിട്ടിയിരുന്നത്? (ഇപ്പോള്‍ മീന്‍ കഴിക്കാത്തവരുമായി ഈ സാഹചര്യം താരതമ്യപ്പെടുത്തരുത്. സ്വയമെ DHAഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍, പുറമേ നിന്ന് സുസ്ഥിരമായ ലഭ്യത ഉണ്ടെന്കില്‍ മാത്രമേ അത് ഉപയോഗപ്പെടുത്തുന്ന ഒരു ജൈവപ്രക്രിയ രൂപപ്പെടൂ.)

ഒരു സാദ്ധ്യത, മറ്റു മൃഗങ്ങള്‍ കൊന്ന് തിന്ന ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ മനുഷ്യന്‍ തിന്നിരുന്നു എന്നതിലാവാം. അങ്ങിനെ ഒരു ശീലം ആദിമ മനുഷ്യന് ഉണ്ടായിരുന്നെന്കില്‍ മിക്കവാറും നഷ്ടപ്പെടാതെ കിട്ടിയിരുന്ന ഒരു അവശിഷ്ടമുണ്ട് . സാധാരണ മാംസഭുക്കുകളായ മൃഗങ്ങള്ക്ക്യ അപ്രാപ്യമായ ഒന്ന്, അതുകൊണ്ട് തന്നെ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്ന്. തലയോട് എന്ന കവചത്തിനുള്ളില്‍ സംരക്ഷിച്ചിരിക്കുന്ന തലച്ചോര്‍! DHA യുടെ ഏറ്റവും നല്ല ഉറവിടം. ഹിംസ്ര ജന്തുക്കളില്‍ നിന്ന് വിഭിന്നമായി, സൂഷ്മപ്രവര്ത്തികള്ക്ക് ഉപയുക്തമാം വിധം പരിണമിച്ച കൈകള്‍ കൊണ്ട് മനുഷ്യന് തലയോട് പൊളിക്കാനും തലച്ചോര്‍ എടുക്കാനും സാധിച്ചു.

ഒരു പക്ഷെ ഈ 'വൃത്തി കെട്ട' ശീലമായിരിക്കുമോ പൂർവ്വികരായ മനുഷ്യക്കുരങ്ങുകളില്‍ നിന്നും മനുഷ്യനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്?

നമ്മള്‍ അന്വേഷിച്ച് തുടങ്ങിയത് മനുഷ്യന് യോജിച്ച ഭക്ഷണം ഏതാണെന്നാണ്. കഞ്ഞിയും പയറുമാണോ അതോ 'ബീഫ് ഫ്രൈയും ഡബിള്‍ ഓംലറ്റു'മാണോ ആരോഗ്യ ഭക്ഷണം? ഇപ്പോഴും ഒന്നും പറയാറായിട്ടില്ല!

Thursday, June 02, 2011

കുറച്ച് ഭക്ഷണ കാര്യങ്ങൾ

ഗാരി തൗബ്സ് പഠിച്ചത് അപ്ളൈഡ് ഫിസിക്സും ഏറോസ്പേസ് എഞ്ചിനീയറിംഗുമാണ്. പിന്നെ അല്പം പത്രപ്രവര്‍ത്തനവും. പക്ഷെ ഇന്ന് അമേരിക്കയിലെ ഏതൊരു പോഷകശാസ്ത്രജ്ഞനെക്കാളും ആ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു തൗബ്സ്. അദ്ദേഹം ഈയിടെ പ്രസിദ്ധീകരിച്ച "WHY WE GET FAT and what to do about it?” എന്ന പുസ്തകമാണ് കാരണം. പൊതു ധാരണയ്ക്ക് വിപരീതമായി, കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം) ആണ് ദുര്‍മേദസ്സിനും അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായവയ്ക്കും കാരണം എന്ന് തൗബ്സ് വാദിക്കുന്നു. അന്നജം കുറച്ച്, അധികമായി കൊഴുപ്പും മാംസ്യവും ചേര്‍ന്ന ഭക്ഷണം, പ്രത്യേകിച്ച് മാംസഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കാലാകാലമായി, ഈവക പ്രസ്നങ്ങള്‍ക്ക് എല്ലാം കാരണം കൊഴുപ്പുകള്‍ ആണെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്. ആരോഗ്യജീവനത്തിന് എല്ലാവരും ഉപദേശിക്കുന്നതും ആഹാരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനോ ഒഴിവാക്കാനോ ആണ്. (താന്കളുടെ ഡോക്ടറും കഴിഞ്ഞ തവണ അതു തന്നെയല്ലേ പറഞ്ഞത്?) അതുകൊണ്ടു തന്നെ ബഹു ഭൂരിപക്ഷം വരുന്ന മുഖ്യധാരാ ശാസ്ത്രജ്ഞര്‍ അദ്ദേഹത്തോട് യോജിക്കുന്നില്ല. മുന്‍പറഞ്ഞ പ്രശ്നങ്ങളുടെ കാരണം കൊഴുപ്പുകള്‍ തന്നെയാണ് എന്ന് അവര്‍ തുടര്‍ന്നും വിശ്വസിക്കുന്നു. പക്ഷെ തൗബ്സിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. അവര്‍ക്കും വ്യക്തമായ കാരണങ്ങള്‍ നിരത്തുവാനുണ്ട്.

അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന്‍ ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില്‍ സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!

ഗാരി തൗബ്സിന്റെ അവകാശവാദങ്ങള്‍ പ്രധമദൃഷ്ട്യാ അടിസ്ഥാനരഹിതമെന്നു തോന്നാമെന്കിലും മുന്‍പ് പറഞ്ഞതുപോലുള്ള വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ഏതാണ് മനുഷ്യന് ആരോഗ്യകരമായ ഭക്ഷണം? പ്രകൃതി ഏതു ഭക്ഷണമാണ് മനുഷ്യന് യോജിച്ചതായി ഏര്‍ പ്പെടുത്തിയിരിക്കുന്നത്? മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഏതുതരം ഭക്ഷണത്തിലാണ് കാര്യക്ഷമമാകുക? ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന ഭക്ഷണമാവണം പ്രകൃതി മനുഷ്യന് പറഞ്ഞിരിക്കുന്ന ഭക്ഷണം. എന്നാല്‍ മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഇനിയും പൂര്‍ണ്ണമായി വെളിവായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോ തരം ഭക്ഷണത്തോടും ശരീരം പ്രതികരിക്കുന്നത് വിലയിരുത്തിയാല്‍ നമുക്ക് ഇതു സംബന്ധിച്ച് ഒരു ധാരണ കിട്ടിയേക്കും. ആരോഗ്യത്തിന് ഗുണകരമായ സൂചകങ്ങള്‍ തരുന്നത് ശരിയായ ഭക്ഷണവും, അങ്ങിനെ അല്ലാത്തത്, മനുഷ്യന് പറഞ്ഞിട്ടില്ലാത്തതും.

നാളുകളായി ശാസ്ത്രലോകവും,പ്രകൃതിജീവനക്കാരും പല മതവിശ്വാസങ്ങളും അന്നജപ്രധാനമായ സസ്യാഹാരമാണ് ആരോഗ്യഭക്ഷണം എന്ന നിലപാടിലാണ്. എന്നാല്‍ ഗാരി തൗബ്സിനെയും കാരെന്‍ ഷ്രോക്കിനെയേയും പോലുള്ളവര്‍ ഇതിനു കടകവിരുദ്ധമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. (ഇവര്‍ രണ്ടു പേരും വ്യവസ്ഥാപിത ശാസ്ത്രജ്ഞരല്ല എന്നതും പറയട്ടെ,) മുഖ്യഭക്ഷണമായി അന്നജത്തെ നമ്മളെല്ലാം അടിസ്ഥാനപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ തല്ക്കാലം നമുക്ക് മറുഭാഗത്തിന്റെ കുറച്ച് അനുകൂല തെളിവുകള്‍ പരിഗണിക്കാം.

അന്നജം കുറച്ച് അല്ലെന്കില്‍ ഒഴിവാക്കിയുള്ള ഭക്ഷണ ക്രമം വളരെ പുതിയ ഒരു സന്കല്പമല്ല. പത്തൊൻപതാം നൂറ്റാണ്ടില്‍ വില്യം ബാന്റിങ് എന്നൊരാള്‍ ഈ രീതിയിലുള്ള ഒരു ഭക്ഷണക്രമം പ്രചരിപ്പിച്ചിരുന്നു. ബാന്റിങ് ഡോക്ടറോ ശാസ്ത്രജ്ഞനോ ഒന്നുമായിരുന്നില്ല. മഹാതടിയനായിരുന്ന ബാന്റിങ്, തടി കുറയ്ക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം തന്റെ ഡോക്ടറുടെ ഉപദേശവും സ്വന്തം കണ്ടൂപിടുത്തവും ചേര്‍ത്ത് പരീക്ഷിച്ചു നോക്കിയ ഒരു ഭക്ഷണക്രമം ഫലവത്തായി. ഭക്ഷണത്തില്‍ നിന്നും അന്നജം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. തന്റെ അനുഭവം ബാന്റിങ്ങ് ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു, അത് വളരെ പ്രചാരം നേടുകയും ചെയ്തു. ബാന്റിങ്ങിന്റെ കൈപ്പുസ്തകം .ഉപയോഗപ്പെടുത്തി വളരെയധികം പേര്‍ ഗുണം നേടി. എന്നാലന്ന് താരതമ്യ പഠനങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.

ആറ്റ്കിന്‍സ് ഭക്ഷണക്രമം.

തൂക്കം കുറയ്ക്കുവാനുള്ള ഭക്ഷണക്രമങ്ങളില്‍ വളരെ പ്രചാരം നേടിയ ഒന്നാണ് ഡോ: റോബർട്ട് ആറ്റ്കിന്‍സ് അവതരിപ്പിച്ച രീതി. ദൈനം ദിന അന്നജ ഉപഭോഗം 30 ഗ്രാമോ അതില്‍ കുറവോ ആക്കുക എന്നതാണ് ഈ രീതിയുടെ ശുപാര്‍ശ. കൊഴുപ്പിനും മാംസ്യത്തിനും പരിധിയില്ല. മുട്ട, മത്സ്യം, മാംസം ഇവ എത്ര വേണമെന്കിലും ഉപയോഗിക്കാം. ഇലപച്ചക്കറികള്‍ അത്യാവശ്യം ഉപയോഗിക്കാം. ധാന്യങ്ങള്‍ പാടില്ല. പയറുവര്ഗ്ഗങ്ങള്‍ മാംസ്യത്തിന്റെ നല്ല ശ്രോതസ്സാണെന്കിലും അവയില്‍ ധാരാളം അന്നജം ഉള്ളതുകൊണ്ട് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം പക്ഷെ ജൂസ്, കോളാ മുതലായവ പാടില്ല.

ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്പ് , ഒരു സുഹൃത്തിനൊപ്പം ഞാനും ആറ്റ്കിന്‍സ് പരീക്ഷിച്ചിരുന്നു. ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു. ഏതായാലും ആദ്യ ആഴ്ച തന്നെ ഞാന്‍ പരിപാടി നിര്‍ത്തി, പിറ്റേ ആഴ്ച സുഹൃത്തും. ചിക്കനും ബീഫും മുട്ടയും മാത്രം തിന്ന് എത്രനാള്‍ ജീവിക്കും നമ്മള്‍ മലയാളികള്‍, അതും ഒരു വറ്റ് ചോറുണ്ണാതെ?

പക്ഷെ വിദേശത്ത് വിജയകരമായി ആറ്റ്കിന്‍സ് പരീക്ഷിക്കുന്ന വളരെയധികം ആളുകളുണ്ട്. അവരുടെ ഫലങ്ങള്‍ സാമാന്യ വിജ്ഞാനത്തിനും അതിന്റെ മുന്‍വിധികള്‍ക്കും നിരക്കുന്നതല്ല. മാംസാഹാരവും കൊഴുപ്പും ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ നല്ല ഫലമാണ് ആറ്റ്കിന്‍സ് ഭക്ഷണക്രമം പാലിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ആറുമാസത്തെ ഫലം എടുക്കുമ്പോള്‍ ഇറച്ചിയും മുട്ടയും മാത്രം തിന്നുന്ന ആറ്റ്കിന്‍സ് പ്രേമികളാണ് പച്ചിലയും വെള്ളരിക്കായും തിന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ കൂടുതല്‍ മെലിയുന്നത്! (ഒരു വര്‍ഷത്തെ ഫലം എടുക്കുമ്പോള്‍ ഇത് ഏതാണ്ട് ഒപ്പത്തിനൊപ്പം വരും.) അത്ഭുതം അവിടേയും തീരുന്നില്ല. 'ചീത്ത' കൊളസ്റ്റ്രോളിന്റെ ഭാഗമായ ട്രൈഗ്ളിസറൈഡുകള്‍ അളവില്‍ കുറഞ്ഞും, നല്ല കൊളസ്റ്റ്രോള്‍ ആയ HDLഅളവില്‍ കൂടിയും ആറ്റ്കിന്‍സ് വിഭാഗത്തില്‍ കണ്ടു! സാമാന്യ വിജ്ഞാനം വെച്ച് പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതം. അതായത് ആരോഗ്യ സൂചകങ്ങള്‍ മാംസഭക്ഷണത്തിന് അനുകൂലമാണ്.

എന്നാല്‍ ശാസ്ത്രലോകം ഈ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നില്ല. കൊളസ്റ്റ്രോളിന്റെ കാര്യത്തിലും തൂക്കം കുറയുന്ന കാര്യത്തിലും ഉള്ള ആദ്യ ആറു മാസത്തിലെ ഗുണകരമായ മേല്‍കൈ ഒരു വര്‍ഷമാകുമ്പോള്‍ നിലനില്‍ക്കുന്നില്ല. അപ്പോള്‍ അത് മറ്റു ഭക്ഷണക്രമങ്ങള്‍ക്കും തുല്യമായ രീതിയിലാണ്. മോശമാകുന്നുമില്ല. പക്ഷെ ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം, മറ്റു പഥ്യക്കാര്‍ കര്‍ശ്ശനമായ ഭക്ഷണനിയന്ത്രണത്തിലാണ്, എന്നാല്‍ ആറ്റ്കിന്‍സുകാര്‍ അന്നജം മാത്രമേ ഒഴിവാക്കുന്നുള്ളൂ, അല്ലാതെ മറ്റൊരു അളവ് നിയന്ത്രണവുമില്ല.

ആറ്റ്കിന്‍സ് ഭക്ഷണക്കാര്‍ വാസ്തവത്തില്‍ കുറഞ്ഞ അളവ് ഭക്ഷണമേ കഴിക്കുന്നുള്ളൂ എന്നും അതു കൊണ്ടാണ് ഇപ്പറഞ്ഞ ഫലങ്ങള്‍ കിട്ടുന്നത് എന്നുമാണ് ചിലരുടെ പക്ഷം. ഈ ഭക്ഷണക്രമം പാലിക്കുമ്പോള്‍ രക്തത്തില്‍ ഉയരുന്ന കീറ്റോണ്‍ ഘടകങ്ങള്‍ ഭക്ഷണത്തോടുള്ള താല്പര്യം കുറയ്ക്കും. അതുമാത്രമല്ല, പ്രോട്ടീനുകള്‍ കുറച്ചുമാത്രം കഴിക്കുമ്പോള്‍ തന്നെ തൃപ്തി തോന്നിപ്പിക്കും. പിന്നെ ആറ്റ്കിന്‍സ് രീതിയില്‍ കഴിക്കാനുള്ള ഭക്ഷണത്തിന്റെ വൈവിധ്യം വളരെ കുറവുമാണ്, അതും മടുപ്പിക്കുന്ന ഒരു ഘടകമാണ് - ഞങ്ങളുടെ അനുഭവം ! ഇതൊക്കെക്കൊണ്ട് കഴിക്കുന്ന അളവ് കുറയാന്‍ സാധ്യതയുണ്ട്. ശരി തന്നെ, പക്ഷെ കുറഞ്ഞ അളവ് ആണെന്കില്‍ തന്നെ, കലോറി മൂല്യം പരിഗണിക്കുമ്പോള്‍ ഈ വാദത്തിന് സാധുതയുണ്ടെന്ന് തോന്നുന്നില്ല.

ഫ്രെഞ്ച് പാരഡോക്സ്. (വിരോധാഭാസം)

വൈദ്യശാസ്ത്രരംഗത്ത് ഫ്രെഞ്ച് പാരഡോക്സ് എന്നു പറയുന്ന ഒരു സംഗതിയുണ്ട്. മറ്റ് വികസിത പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ ഹൃദയധമനിരോഗങ്ങളുടെ നിരക്ക് വളരെ കുറവാണ്. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ മാംസ ഉപഭോഗം ഫ്രാന്‍സില്‍ കൂടുതലാണു താനും. കൊഴുപ്പിന്റെ ഉപഭോഗവും ഫ്രാന്‍സില്‍ അധികമാണ്. അമേരിക്കക്കാരന്‍ ഒരു ദിവസം ശരാശരി 157 ഗ്രാം കൊഴുപ്പ് ഭക്ഷിക്കുമ്പോള്‍ ഫ്രാന്‍സില്‍ അത് 171 ഗ്രാമാണ്. അതില്‍ തന്നെ 108 ഗ്രാമും മൃഗക്കൊഴുപ്പാണ്. ഫ്രെഞ്ചുകാരന്‍ അമേരിക്കക്കാരനേക്കാള്‍ നാലിരട്ടി വെണ്ണയും മൂന്നിരട്ടി പന്നിയിറച്ചിയും ഭക്ഷിക്കുന്നു. എന്നിട്ടും അവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടെന്നുള്ളതാണ് ഈ വിരോധാഭാസം. ഫ്രെഞ്ചുകാര്‍ അധികതോതില്‍ വൈന്‍ ഉപയോഗിക്കുന്നത് ഒരു കാരണമായി ആദ്യമൊക്കെ കരുതി. എന്നാല്‍ ഫ്രെഞ്ചുകാരെക്കാള്‍ കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഈ പ്രതിഭാസം കാണുകയുണ്ടായില്ല. തുടര്‍ന്നു നടത്തിയ ഗവേഷണങ്ങളടെ നിഗമനങ്ങള്‍ വൈനിന്റെ പന്കിനെ സംശയിക്കുന്ന തരത്തിലായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കിയിരുന്ന പോഷകാഹാര പരിപാടിയുടെ ദീര്‍ഘകാല ഗുണമായി ഇതിനെ കാണുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്. അതും സാദ്ധ്യത എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.

ഇനി ഫ്രെഞ്ചുകാരുടെ മാംസപ്രാധാന്യമുള്ള ഭക്ഷണരീതി തന്നെയാണോ ഈ ആരോഗ്യരഹസ്യത്തിനു പിന്നില്‍? ആറ്റ്കിന്‍സ് ഭക്ഷണത്തിന്റെ ശാരീരിക പ്രതികരണങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് സാദ്ധ്യതയേറെയാണ്.


അടുത്ത ഭാഗം: മനുഷ്യന്റെ പരിണാമവും ഭക്ഷണവും.

Tuesday, May 10, 2011

അങ്ങിനെ ഹോമിയോ 'ഫോമി'ലായി ??




മലയാള മനോരമ മെയ് 8 ലെ ഞായറാഴ്ച പത്രത്തില്‍, ഗവ: ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡോ. എം. അബ്ദുള്‍ ലത്തീഫ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. (ചിത്രം കാണുക.)

വളരെ നേര്‍പ്പിച്ച മരുന്നുകളാണ് ഹോമിയോയില്‍ ഉപയോഗിക്കുന്നത്. ഹോമിയോ സന്കല്പ പ്രകാരം ഉള്ള നേര്‍പ്പിക്കലിനു ശേഷം മൂലവസ്തു ഒന്നും തന്നെ മരുന്നില്‍ ബാക്കി ഉണ്ടാവില്ല എന്നും, ആയതിനാല്‍ തന്നെ ഹോമിയോ മരുന്നുകള്‍ ഫലപ്രദമല്ല എന്നുമുള്ള 'ഹോമിയോ വിരുദ്ധ'രുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ശാസ്ത്ര ലോകത്തുനിന്നു തന്നെ തെളിവുകള്‍ എത്തി എന്നാണ് ഡോ. ലത്തീഫ് വാദിക്കാന്‍ ശ്രമിക്കുന്നത്. ഹോമിയോയിലെ നേര്‍പ്പിക്കലിന് അദ്ദേഹം തന്നെ നല്കുന്ന വിശദീകരണം ശ്രദ്ധിക്കുക. “30 സി എന്ന പൊട്ടന്‍സി (ആവര്‍ത്തനം )1060 (ഒന്നിനു ശേഷം 60 പൂജ്യം)എന്ന ക്രമത്തിലേക്കും 200 സി എന്ന പൊട്ടന്‍സി 1040 എന്ന ക്രമത്തിലേക്കും നേര്‍പ്പിക്കല്‍ നടത്തിയതാണ്.”
എന്നാല്‍ ഐ..ടി യിലെ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണത്തില്‍ ഇപ്പറഞ്ഞ പൊട്ടന്‍സികളിലും മരുന്നില്‍ മൂലവസ്തുവിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ ഇനി ഹോമിയോയെപ്പറ്റിയുള്ള ആരോപണങ്ങളൊന്നും നില നില്‍ക്കുന്നതല്ല എന്നദ്ദേഹം വാദിക്കുന്നു.
ലേഖനത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്ന ഗവേഷണ വിവരങ്ങള്‍ നമുക്കൊന്നു വിലയിരുത്താം.
പരീക്ഷണത്തിനു വേണ്ടി ഉപയോഗിച്ച മരുന്നു സാമ്പിളുകള്‍ വിപണിയില്‍ സാധാരണ ലഭിക്കുന്ന ബ്രാന്‍ഡുകള്‍ തന്നെയായിരുന്നു.6 സി, 30 സി, 200 സി പൊട്ടന്‍സികളിലുള്ള സ്വര്‍ണം, ചെമ്പ്, നാകം, വെള്ളി, പ്ളാറ്റിനം എന്നിവയാണ്.
ട്രാന്സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപി മുതല്‍ പ്ളാസ്മ – ആറ്റമിക് എമിഷന്‍ സ്പെക്ട്റോസ്കോപി വരെയുള്ള സന്കേതങ്ങള്‍ ഉപയോഗിച്ചതായി ഡോ: ലത്തീഫ് പറയുന്നു. നല്ലത്. (സത്യത്തില്‍ ഈ ഉപകരണങ്ങളെല്ലാം നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ സൗകര്യത്തില്‍ ഉണ്ട് എന്ന അറിവില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു.)
പരീക്ഷണങ്ങള്‍ക്കൊടുവില്‍ കിട്ടിയ ഫലങ്ങള്‍ ഇങ്ങനെയാണ്. സ്വര്‍ണം (ഓറം മെറ്റ് ) 6 സി യില്‍ 81.4 പൈകോ ഗ്രാമും, 30 സിയില്‍ 64.8 പൈകോ ഗ്രാമും, 200 സിയില്‍ 104.6 പൈകോ ഗ്രാമും ഒരു മില്ലി ലിറ്ററില്‍ കണ്ടെത്താനായി. (ഏകദേശം സമാനമായ ഒരു ഫലം ചെമ്പും നല്കി.)
അപ്പോഴിനി മരുന്നില്‍ മരുന്നില്ല എന്ന പരാതിയില്ലല്ലോ? 'വിരുദ്ധന്മാരും' തോല്‍വി സമ്മതിച്ച് ഹോമിയോ കഴിച്ചു തുടങ്ങിക്കോളൂ!
പക്ഷെ അതിനു മുന്‍പ് ചില സംശയങ്ങള്‍. (അവിശ്വാസികള്‍ക്കും മന്ദബുദ്ധികള്‍ക്കും സംശയങ്ങള്‍ മാറില്ലല്ലോ?) സംശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്പ് ഈ പൈക്കോ ഗ്രാം എത്രയുണ്ട് എന്ന് നമുക്ക് ഒന്നു ചിന്തിക്കാം. ലേഖനത്തില്‍ തന്നെയുണ്ട്. 1 പൈക്കോ ഗ്രാം = 10-12 ഗ്രാം അതായത് ഒന്നിന്റെ ഇപ്പുറത്ത് പന്ത്രണ്ട് പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ. അതായത് ഒരു ഗ്രാം എന്നു പറയുന്നത് ഒരു ലക്ഷം കോടി പൈക്കോ ഗ്രാം. നമുക്ക് ചിന്തിക്കാനുള്ള സൗകര്യത്തിന്, മരുന്നിന്റെ ഡൈലുവന്റ് വെള്ളം ആണെന്നു എടുക്കാം. ( ഹോമിയോ പക്ഷക്കാര്‍ പ്രതിഷേധിക്കല്ലേ, മരുന്നിന്റെ ഗുണത്തിന് ഒരു കുറവും വരില്ല, അങ്ങിനെ ചിന്തിക്കുന്നു എന്നേയുള്ളൂ. 1 മില്ലീ ലിറ്റര്‍ = 1 ഗ്രാം എന്നു കിട്ടാനുള്ള സൗകര്യത്തിനാണ്.)
അപ്പോള്‍ 200 സി യിലുള്ള സ്വര്‍ണം, ഒരു ലക്ഷം കോടി പൈക്കൊ ഗ്രാം വെള്ളത്തില്‍ 104.6 പൈക്കോ ഗ്രാം. അതായത് ഏകദേശം ആയിരം കോടി പൈക്കോ ഗ്രം വെള്ളത്തില്‍ ഒരു പൈക്കോ ഗ്രാം സ്വര്‍ണം. അളവ് സംബന്ധിച്ച് ഒരു ധാരണ ഇനിയും കിട്ടിയില്ലെന്കില്‍ ഒരു ഉദാഹരണം പറയാം. കേരളത്തിന്റെ വിസ്തീര്‍ണം 38,863 ചതുരസ്ര കിലോ മീറ്റര്‍, അതായത് 3886.3 കോടി ചതുരസ്ര മീറ്റര്‍. ഡോ: ലത്തീഫിന്റെ ലേഖനം അടിച്ചു വന്ന മനോരമ പത്രത്തിന്റെ ഒരു ഷീറ്റ് 0.385 ചതുരസ്ര മീറ്റര്‍. അതായത് കേരളത്തില്‍ അവിടവിടായി 10 ഷീറ്റ് മനോരമ പത്രം വിരിച്ചിട്ടാല്‍ (കഷ്ടം, ഒരു ജില്ലക്ക് ഒരു ഷീറ്റ് തികച്ചു കിട്ടില്ല.)അതിന്റെ വ്യാപ്തിയും കേരളത്തിന്റെ മൊത്തം വ്യാപ്തിയും തമ്മിലുള്ള അനുപാതം വരും 200 സി യിലുള്ള മൂലവസ്തുവും കാരിയറും തമ്മിലുള്ള അനുപാതം.
പക്ഷെ ഇവിടെ നമ്മള്‍ ഒരു പരിഗണന നല്കണം. അനുപാതം കുറയും തോറും ആണ് ശക്തി കൂടുന്നത് എന്നാണ് ഹോമിയോ മതം. ആകട്ടെ. പത്തു ഷീറ്റിനു പകരം ഒരു ഷീറ്റേ ഉള്ളുവെന്‍കില്‍ പത്തിരട്ടി ശക്തി! സമ്മതിച്ചു.
പക്ഷെ, മുന്‍ പ്രിന്‍സിപ്പാള്‍ കാണാതെ പോയ അല്ലെന്കില്‍ മനസ്സിലാകാതെ പോയ ഒരു കാര്യം ഇവിടെയുണ്ട്.
200 സി എന്ന പൊട്ടന്‍സിയില്‍ 1040 (ഒന്നിനു ശേഷം 40 പൂജ്യം) എന്ന ക്രമത്തിലേക്ക് നേര്‍പ്പിച്ച മരുന്ന് 104.6 pcgm/ml വന്നപ്പോള്‍ 30 സിയിലുള്ള (നേര്‍പ്പിക്കല്‍ 1060, ഒന്നിനു ശേഷം 60 പൂജ്യം എന്ന ക്രമത്തിലേക്ക്) മരുന്ന് എങ്ങിനെയാണ് 64.8 pcgm/ml വരുന്നത്. നേര്‍പ്പിക്കലിനെ സംബന്ധിച്ചും മരുന്നിന്റെ പൊട്ടന്‍സിയെ സം ബന്ധിച്ചും ഹോമിയോക്കാരുടെ വാദങ്ങള്‍ ശരിയായിരുന്നു എന്കില്‍ 30 സി യിലുള്ള മരുന്നിന്റെ അളവ് 200 സിയിലുള്ള മരുന്നിന്റെ ഏകദേശം ലക്ഷം കോടി കോടിയില്‍ ഒരംശം ആവണമായിരുന്നു. പക്ഷെ ഇവിടെ പകുതിയിലും അധികം ആണത്.
അപ്പോള്‍ പ്രിന്‍സിപ്പാള്‍ പഠിച്ചതും, വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതും സത്യമാണെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നെന്കില്‍ ഈ ഗവേഷണ ഫലം കണ്ടപ്പോള്‍ ആവേശം കൊള്ളുന്നതിനു പകരം പരിശോധനയ്ക്ക് ഉപയോഗിച്ച മരുന്നു നിര്‍മ്മിച്ചവരെ വിളിച്ച്, നിങ്ങള്‍ നിര്‍മ്മിക്കുന്ന മരുന്ന് കൃത്യമായ രീതിയിലുള്ളതല്ല എന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത്. ആ മരുന്ന് ഗുണനിലവാരമില്ലാത്തതിനാല്‍ അതിന്റെ ഉല്‍പ്പാദനം നിര്‍ത്താനും ആവശ്യപ്പെടാമായിരുന്നു.
സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. ഈ അത്യന്താധുനിക സന്കേതങ്ങള്‍ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തിയപ്പോള്‍ , ഓറം മെറ്റില്‍ (സ്വര്‍ണ്ണ മരുന്ന്) എത്ര മാത്രം ചെമ്പ് ഉണ്ടായിരുന്നു എന്നു പരിശോധിച്ചോ? അല്ലെന്കില്‍ നാകം? അതുമല്ലെന്കില്‍ വെള്ളി? അതായത് കേരളത്തില്‍ പലയിടത്തായി വിരിച്ചിട്ട 10 മനോരമ ഷീറ്റ് അല്ലാതെ മാതൃഭൂമിയുടേയോ ദേശാഭിമാനിയുടേയോ ഷീറ്റുകള്‍ ഉണ്ടായിരുന്നുവോ എന്ന്?
ഒരു മില്ലി ലിറ്റര്‍ കാരിയറില്‍ അതിന്റെ ആയിരം കോടിയില്‍ ഒരംശം മാത്രം വരുന്ന മൂലവസ്തുവല്ലാതെ മറ്റൊരു വസ്തുവുമില്ല എന്ന് ഉറപ്പിച്ചിട്ടുണ്ടോ? അല്ലെന്കില്‍ ശരിയാകില്ലല്ലോ, കാരണം ഓറം മെറ്റ് എന്നു പറഞ്ഞു വില്ക്കുന്ന സ്വര്‍ണ്ണ മരുന്നില്‍ ഏതാനും പൈകോ ഗ്രാം വെള്ളി കലര്‍ന്നിട്ടുണ്ടെന്കില്‍ (അതായത് ഒരു നാലഞ്ച് ഷീറ്റ് മാതൃഭൂമി) അത് സ്വര്ണ്ണ മരുന്നിന്റെ ഗുണമാണോ വെള്ളി മരുന്നിന്റെ ഗുണമാണോ നല്കുക?
യാതൊരു വിധ മാലിന്യ കണങ്ങളുമില്ലാതെയാണ് മരുന്നു തയ്യാറാക്കുന്നതെന്കില്‍ സമ്മതിക്കണം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് (ഹനിമാന്റെ കാലത്ത്)വികസിപ്പിച്ചെടുത്ത ആ സന്കേതങ്ങള്‍ ഇലക്ട്രോണിക് മേഖലയ്ക്ക് പറഞ്ഞു കൊടുത്തിരുന്നെന്കില്‍, ചിപ്പ് നിര്‍മ്മാണത്തിലും മറ്റും മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനായുള്ള ഗവേഷണത്തിനും മറ്റുമായി അവര്‍ ചിലവിടുന്ന എത്ര ശതകോടികള്‍ ലാഭിക്കാമായിരുന്നു!
അടുത്ത സംശയം. ഈ മരുന്നുകളിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും അളവുകള്‍ നോക്കിയപ്പോള്‍ ഒപ്പം മറ്റേതെന്കിലും വസ്തുവിലുള്ള ഇവയുടെ അളവ് നോക്കിയോ? (ഗവേഷണങ്ങള്‍ക്ക് ഒരു കണ്ട്രോള്‍ സ്റ്റഡി വേണം എന്നുള്ളത് ഗവേഷകര്‍ക്ക് ആരും പറഞ്ഞു കൊടുക്കണ്ടല്ലോ?) ഉദാഹരണത്തിന് ഈ മരുന്നുകളുടെ കാരിയര്‍ ആയി ഉപയോഗിക്കുന്ന വസ്തുവിലെ? അല്ലെന്കില്‍ ഐ..റ്റി ലാബിലെ ടാപ്പ് വെള്ളത്തിലെ?
ചുരുക്കത്തില്‍ ഡോ: ലത്തീഫ് അവകാശപ്പെടുന്നതു പോലെ, ഹോമിയോയ്ക്ക് ശാസ്ത്രലോകത്തിന്റെ അംഗീകാരം ലഭിക്കണമെന്കില്‍ പ്രധാനമായും രണ്ടു കാര്യം ശരിയാകണം. ഒന്ന്, ജീവശാസ്ത്ര പ്രകാരം ജൈവപ്രതികരണങ്ങള്‍ നടത്താന്‍ ഹോമിയോ മരുന്നുകള്‍ പര്യാപ്തമാവണം. അത് എങ്ങിനെ സാധിക്കുന്നുവെന്ന് തെളിയണം. അതായത്, ഈ പൈകോഗ്രാം കണക്കിനുള്ള സ്വര്‍ണ്ണവും വെള്ളിയുമൊക്കെ എന്തു മാറ്റമാണ്, അതെങ്ങിനെയാണ് ജീവകോശങ്ങളിലും സ്ഥൂലശരീരത്തിലും ഉണ്ടാക്കുന്നത് എന്ന് തെളിയിക്കണം: എന്തെന്കിലും ഉണ്ടോ എന്നത് വേറെ കാര്യം. എന്നാല്‍ ഹോമിയോ 'ശാസ്ത്രജ്ഞന്മാര്‍' അതിനു വേണ്ടി യാതൊരു ശ്രമവും നടത്തുന്നില്ല എന്നു മാത്രമല്ല, ഞങ്ങളുടെ ശാസ്ത്രം വേറെയാണ് എന്നു പറഞ്ഞ് തടി തപ്പുകയാണ് സ്ഥിരം പതിവ്. അതുകൊണ്ട് തന്നെ ആ വിഷയത്തെപ്പറ്റി അധികം പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല.
രണ്ടാമതായി, ഹോമിയോയുടെ ശക്തി എന്നു അവകാശപ്പെടുന്ന പൊട്ടന്‍സി, നേര്‍പ്പിക്കല്‍ മുതലായവയുടെ സത്യാവസ്ത വ്യക്തമാവണം. സത്യത്തില്‍ ഐ..റ്റി യിലെ ഈ ഗവേഷണഫലങ്ങള്‍ ഹോമിയോക്കാരുടെ അവകാശവാദങ്ങളെ പാടേ അട്ടിമറിക്കുന്നതാണ്. ഹോമിയോയ്ക്ക് അനുകൂലമായി എന്തെന്കിലും നിഗമനത്തില്‍ എത്തണമെന്കില്‍ താഴെപ്പറയുന്ന കാര്യങ്ങളെന്കിലും ശരിയാവണം.
1, പരിശോധിച്ച മരുന്നുകളില്‍ അന്വേഷണ വിധേയമാക്കിയ മൂലവസ്തുവിന്റെ അളവിനു താരതമ്യം ചെയ്യാവുന്ന അളവില്‍ മറ്റ് യാതൊരു വസ്തുവും ഉണ്ടാകാന്‍ പാടില്ല. (മറ്റൊരു വസ്തു ഉണ്ടെന്കില്‍ ഹോമിയോ തത്വം പ്രകാരം ഏതു വസ്തുവാണ് ഫലം നല്കുന്നത് എന്ന് എങ്ങിനെ പറയും?) എന്നാല്‍ ഡോ: ലത്തീഫിന്റെ ലേഖനത്തില്‍ അങ്ങിനെയൊരു പരാമര്‍ശവും ഇല്ല.
2, മരുന്നിലെ അന്വേഷണ വിധേയമാക്കിയ വസ്തുവിന്റെ അളവ്, ചികിത്സക്ക് ഉപയോഗിക്കാത്ത, ഫലം നല്കാത്ത, എന്നാല്‍ സാമ്യതയുള്ള വസ്തുക്കളില്‍ എത്രമാത്രമുണ്ട് എന്ന് പരിശോധിച്ചിട്ടില്ല. ഇങ്ങനെ ഒരു കണ്ട്രോള്‍ പഠനം ഇല്ലാത്ത ഒരു ഗവേഷണവും ശാസ്ത്രബോധമുള്ള ആരും അംഗീകരിക്കില്ല.
3, ഹോമിയോക്കാര്‍ അഭിമാനിക്കുന്ന പോലുള്ള ഒരു നേര്‍പ്പിക്കല്‍ പ്രക്രിയ അവരുടെ മരുന്നുകളില്‍ നടക്കുന്നില്ല എന്നതാണ് ഈ ഗവേഷണം നല്കുന്ന നേരിട്ടുള്ള വിവരം. അത് മനസ്സിലാക്കാന്‍ അതി ബുദ്ധിയൊന്നും വേണ്ട. സാമാന്യ ബോധവും അത്യാവശ്യം കണക്കു കൂട്ടാനുള്ള  അറിവും മതി.

ചുരുക്കത്തില്‍ ശാസ്ത്ര വാചകക്കസര്‍ത്തുകള്‍ ഉപയോഗിച്ച് സാമാന്യ ജനത്തിനെ പറ്റിക്കുന്ന വ്യാജന്മാരുടെ സ്ഥിരം ശൈലി തന്നെയാണ് ഡോ. ലത്തീഫും ഇവിടെ പയറ്റുന്നത്. മന്ത്രത്തിലേയും തകിടിലേയും 'ബൈബ്രേഷ'നെപ്പറ്റി വാചാലനാകുന്ന നാടന്‍ സിദ്ധനില്‍ നിന്നും വളരെയൊന്നും വ്യത്യസ്തനല്ല മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.


Thursday, April 07, 2011

ഇന്‍ഡ്യയുടെ പോരാട്ടം, ഗാന്ധിജിയോട്.


"ഞാന്‍ പറയട്ടെ, കറുത്തവരും വെളുത്തവരും തമ്മിലൊരു സാമൂഹ്യ രാഷ്ട്രീയ സമത്വത്തിനെ ഞാന്‍ അന്നും ഇന്നും അനുകൂലിക്കുന്നില്ല. അതു പോലെ തന്നെ, നീഗ്രോകളില്‍ നിന്നും ജൂറി അംഗങ്ങളേയോ വോട്ടര്‍മാരേയോ ഓഫീസ് അധികാരികളേയോ സൃഷ്ടിക്കുന്നതിനോടോ, അല്ലെന്കില്‍ വെള്ളക്കാരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോടോ ഞാന്‍ അനുകൂലമല്ല. വെളുത്തവരും കറുത്തവരും തമ്മില്‍ സാമൂഹ്യ രാഷ്ട്രീയ സമത്വത്തില്‍ ജീവിക്കുന്നതിനു വിഘാതമാവും വിധം ഈ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ശാരീരിക വൈജാത്യങ്ങളുമുണ്ടെന്നു ഞാന്‍ കരുതുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, അവര്‍ ഒരുമിച്ചു ഒരു സാമൂഹ്യക്രമത്തില്‍ കഴിയേണ്ടി വരുമ്പോള്‍ അവിടെ ഒരു മേലാളനും കീഴാളനും ഉണ്ടാവാതെ തരമില്ല. സ്വാഭാവികമായും മറ്റാരേയും പോലെ തന്നെ അവിടെ മേലാളസ്ഥാനം വെള്ളക്കാരനാണെന്നു ഞാന്‍ പറയും.”

മുകളില്‍ പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ ഏതോ വര്‍ണ്ണവെറി ബാധിച്ച സായിപ്പിന്റെ ജല്‍പ്പനങ്ങളാണെന്ന് നിങ്ങള്‍ക്ക് തോന്നിയോ? എന്കില്‍ തെറ്റി, കറുത്ത വര്‍ഗ്ഗക്കാരുടെ ഏറ്റവും വലിയ തോഴന്‍ എബ്രഹാം ലിന്കണ്‍ പറഞ്ഞതാണിത് (തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി, സ്റ്റീഫന്‍ അര്‍നോള്‍ഡ് ഡഗ്ളസുമായി 1858 ഇല്‍ നടന്ന സംവാദത്തില്‍ - റഫ: വിക്കിപീഡിയ) ഇത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത് ഒന്നുമല്ല. കാലത്തിനു മുന്പേ നടന്ന പുരോഗമന വാദികളുടെ ചിന്തകള്‍ പോലും കുറേയൊക്കെ അവരുടെ കാലഘട്ടത്തില്‍ പ്രബലമായിരുന്ന സാമൂഹ്യ ചിന്തകളില്‍ ബന്ധിതമായിരുന്നു എന്നു കാണിക്കാനാണ് ഞാനിത് ഉദ്ധരിച്ചത്.

സമൂഹ മനസാക്ഷി കാലം ചെല്ലും തോറും മാറിക്കൊണ്ടിരിക്കും. ഓരോ കാലഘട്ടത്തിലും നിലവിലുള്ള സാമൂഹ്യവ്യവസ്ഥയില്‍ നിന്നും അതീവ വ്യത്യസ്ഥമായ ഒരു നിലപാട് എവിടെ നിന്നെന്കിലും പ്രതീക്ഷിക്കുക ബുദ്ധിമുട്ടാണ്. നിലപാടുകള്‍ സാവധാനമാണ് മാറിവരുക. പടവുകള്‍ കയറുന്നതു പോലെ. സമൂഹത്തിനെ ഓരോ പടവുകള്‍ പിടിച്ചു കയറ്റുന്നവരാണ് മഹത്തുക്കള്‍, അല്ലാതെ ഒറ്റച്ചാട്ടത്തിന് ഒരു ജനതയെ അത്യുന്നതങ്ങളില്‍ എത്തിച്ചത് ആരാണ്? ആരും തന്നെയില്ല. മുകളില്‍ നിന്നു താഴേക്ക് നോക്കുമ്പോള്‍ താഴെ നിന്നവരുടെ നിലപാടുകള്‍ അപഹാസ്യമായി തോന്നാം. അവര്‍ക്ക് പക്ഷെ ചവിട്ടി നില്‍ക്കാന്‍ ആ പടികളേ ഉണ്ടായിരുന്നുള്ളൂ എന്നതു മറന്നു കൂടാ, അവരാണ് അടുത്ത പടിയിലേക്ക് സമൂഹത്തെ ഉയര്‍ത്തിയതെന്നും.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യം, ഗാന്ധിജി വംശ വെറിയനായിരുന്നു എന്നും സ്വവര്‍ഗ്ഗനുരാഗിയായിരുന്നുവെന്നും 'ആക്ഷേപിക്കുന്ന' ജോസഫ് ലെലിവെല്‍ഡിന്റെ "ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്‍ഡ്യ" എന്ന പുസ്തകം ഇളക്കി വിട്ട കോലാഹലങ്ങളാണ്. ഗ്രന്ഥകാരന്‍ പക്ഷെ ഈ ആരോപണങ്ങളെ നിരാകരിക്കുന്നു. വിശ്വസനീയമായ തെളിവുകള്‍ വെച്ച് ഗാന്ധിജിയുടെ ജീവചരിത്രത്തെ സമീപിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നദ്ദേഹം പറയുന്നു. മാത്രമല്ല ഗാന്ധിജിയോടുള്ള നിസ്സീമമായ ബഹുമാനം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ദക്ഷിണാഫ്രിക്കന്‍ അധികാരികള്‍ക്കെഴുതിയ ഒരു കത്തില്‍ തങ്ങളെ 'കാഫിറുകള്‍'ക്ക് (കറുത്ത വര്‍ഗ്ഗക്കാര്‍) തുല്യം പരിഗണിക്കുന്നതിലുള്ള പ്രതിഷേധം അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആ അഭിപ്രായം മുന്‍പ് പറഞ്ഞ ഉദാഹരണത്തിന്റെയും വിശദീകരണത്തിന്റേയും വെളിച്ചത്തില്‍ പരിഗണിക്കുമ്പോള്‍ ഒട്ടും തന്നെ അസ്വഭാവികമോ, അത്യപരാധമോ അല്ല എന്നു നമുക്ക് മനസ്സിലാക്കാം. അക്കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിലനിന്നു പോന്ന തികച്ചും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതികള്‍ ഗാന്ധിജിയുടെ വാക്കുകളെ സ്വാധീനിച്ചെന്കില്‍ അതില്‍ അത്ഭുതമൊന്നുമില്ല. മാത്രമല്ല, തന്റെ നിലപാടുകള്‍ അദ്ദേഹം രൂപപ്പെടുത്തുന്നതിനു മുന്പുള്ള ഒരു കാലമാണത് എന്നും ഓര്‍ക്കണം. ദക്ഷിണാഫ്രിക്കന്‍ കാലഘട്ടത്തിനു മുന്പ് അദ്ദേഹത്തെപ്പറ്റിയുള്ള പരാമര്‍ശാര്‍ഹമായ ഏക സംഭവം അദ്ദേഹം സ്വര്‍ണ്ണം മോഷ്ടിച്ചതും പിന്നീട് പിതാവിന്റെ അടുത്ത് അത് ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചതുമാണ്.
ആ സംഭവം പോലും, അദ്ദേഹത്തിന്റെ സാധാരണത്വമാണ് വെളിവാക്കുന്നത്. അദ്ദേഹം പുത്രകാമേഷ്ടിയുടേയോ ദിവ്യഗര്‍ഭത്തിന്റേയോ ഉല്‍പന്നമായിരുന്നില്ല. സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച സാധാരണക്കാരനായ ഒരു പുത്രന്‍. അതിസാധാരണനായി ജനിച്ച് അത്യസാധാരണനായി വളര്‍ന്നുവെന്നതാണ് ഗാന്ധിജിയുടെ മഹത്വം. ഈ യാത്രയുടെ ആദ്യഘട്ടത്തില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെന്കില്‍ അദ്ദേഹം അത് തിരുത്തുകയും ഉറച്ചനിലപാടുകളില്‍ സമത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും, ലോകത്തെ പഠിപ്പിക്കുകയും ചെയ്തു. ഇവിടെ അദ്ദേഹം വംശീയ വാദി ആകുന്നത് എങ്ങിനെയാണ്?

                                    (ഗാന്ധിജിയും കലെന്‍ബാഷും. ചിത്രം കടപ്പാട്: വിക്കി)
രണ്ടാമത്തെ ആരോപണം അദ്ദേഹം സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നു എന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു എന്നതാണ്. ദക്ഷിണാഫ്രിക്കന്‍ കാലത്തെ സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ബാഷുമായി അദ്ദേഹത്തിന് കേവലസൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടായിരുന്നു എന്നാണ് സൂചന. കാലന്‍ബാഷിനയച്ച കത്തില്‍ "എത്ര പൂര്‍ണ്ണമായാണ് താന്കള്‍ എന്റെ ശരീരം സ്വന്തമാക്കിയത്" എന്നും "ഈ അടിമത്തം ആരോടോ ഉള്ള പകതീര്‍ക്കലാണ്" എന്നുമൊക്കെ ഗാന്ധിജി എഴുതിയിരിക്കുന്നു. ഈ കത്തുകള്‍ പരാമര്‍ശിച്ചു എന്നതല്ലാതെ, ഗാന്ധിജിയുടെ ലൈംഗിക നിലപാടുകളെപറ്റി പുസ്തകത്തില്‍ പറയുന്നില്ല എന്നും, എന്നാല്‍ അദ്ദേഹം ബ്രഹ്മചര്യത്തിന്റെ മഹത്വത്തില്‍ വിശ്വസിച്ചിരുന്നു എന്നും പുസ്തകകാരന്‍ പറയുന്നു.

ഗാന്ധിജി സത്യത്തില്‍ സ്വവര്‍ഗ്ഗനുരാഗി ആയിരുന്നോ? എനിക്കറിയില്ല. ഒരു പക്ഷെ ആയിരുന്നുവെന്കില്‍ തന്നെ എന്ത്? ഒരാളുടെ ലൈംഗികത അയാളുടെ സ്വകാര്യതയാണ്. വേറൊരാള്‍ക്ക് ശല്യമാകുന്നില്ലെന്കില്‍ മറ്റുള്ളവര്‍ അതേപ്പറ്റി വേവലാതിപ്പെടുന്നത് എന്തിനാണ്? അത്തരത്തിലുള്ള ഒരു ആരോപണവും ഗാന്ധിജിയുടെ പേരിലില്ല.

സ്വവര്‍ഗ്ഗനുരാഗം ഇത്രമാത്രം നിന്ദ്യമാകുന്നത് ചില സിമറ്റിക് ഞരമ്പ് രോഗികളുടെ വിശ്വാസപ്രകാരം മാത്രമാണ്. {ഹിന്ദു മതം സത്യത്തില്‍ അതിനെ മതിക്കുന്നുണ്ടെന്നു തോന്നുന്നു, അയ്യപ്പന്റെ ജനനകഥ. :-)} മറ്റൊരു വാദം, അത് പ്രകൃതി വിരുദ്ധം ആണെന്നുള്ളതാണ്. പ്രത്യുല്പാദനമോ അല്ലെന്കില്‍ ജീനുകളുടെ ഒഴുക്കോ ആണ് പ്രകൃതിപരം എന്ന് വാദിച്ചാല്‍ സ്വവര്‍ഗ്ഗാനുരാഗം പോലെ തന്നെ പ്രകൃതിവിരുദ്ധമാണ് ബ്രഹ്മചര്യവും. ഇതിലൊന്ന് ഉത്കൃഷ്ടവും മറ്റൊന്ന് അധമവും ആകുന്നത് എങ്ങിനെ?

അബ്രഹാം ലിന്കണും ജോര്‍ജ്ജ് വാഷിങ്ടണും സ്വവര്‍ഗ്ഗാനുരാഗ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഒരു അമേരിക്കന്‍ ജനസഭയും ഇത് മൂടിവെയ്ക്കാന്‍ നിയമമുണ്ടാക്കിയതായി അറിയില്ല. മൈക്കലാഞ്ജലോ, റാഫേല്‍, ഡാവിഞ്ചി മുതലായവരുടെ പ്രതിഭയെ അവരുടെ ലൈംഗിക താല്പര്യങ്ങള്‍ നിറം കെടുത്തിയിട്ടില്ല. അതിന്റെ പേരില്‍ ആരും അവരെ ഇകഴ്ത്തിക്കാണുന്നുമില്ല.

ചുരുക്കത്തില്‍ പുസ്തകത്തെ സംബന്ധിച്ചുള്ള ഇപ്പോഴത്തെ കോലാഹലങ്ങള്‍, മാനസികവളര്‍ച്ചയെത്താത്ത ഒരു ജനതയുടെ കാപട്യനാടകങ്ങളാണ്.