Thursday, November 29, 2007

പ്ലേസബോ ചിന്തകളും ഹോമിയോയും

ഹോമിയൊ മരുന്നുകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒന്നാണല്ലൊ പ്ലേസെബോ. ഇന്നും അത്തരത്തില്‍ ഒരു ചര്‍ച്ച കണ്ടു.

ഇന്നല്‍പ്പം പ്ലേസബോ ചിന്തകളാകാം.പ്ലേസബോകള്‍ സത്യത്തില്‍ മരുന്നുകള്‍ പോലെ തോന്നിപ്പിക്കുന്ന എന്നാല്‍ കൃത്യമായ ഒരു പ്രവര്‍ത്തന ഘടകമില്ലാത്ത വസ്തുക്കളാണ്‌. വെറുതെ സ്റ്റാര്‍ച്ചൊ, പഞ്ചസാരയോ, ചോക്കുപൊടിയോ ആവാം, വെറും പച്ചവെള്ളമാകാം.

ലാറ്റിനില്‍ പ്ലേസബൊ എന്നുവെച്ചാല്‍, "ഞാന്‍ ചെയ്യാം" എന്നാണേകദേശം അര്‍ത്ഥം.ഒരു രോഗാവസ്ഥ, അതിനു വേണ്ട ഒരു കൃത്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗിയുടെ വിശ്വാസം കൊണ്ടു മാറുന്നതിനെയാണ്‌ പ്ലേസബോ എഫക്റ്റ്‌ എന്നു പറയുന്നത്‌. ഇതു പ്ലേസബോ പ്രയോഗം കൊണ്ടാവാം അല്ലെങ്കില്‍ മറ്റുതരത്തിലുള്ള വിശ്വാസം കൊണ്ടാവാം. (പ്രാര്‍ത്ഥന, ധ്യാനം കൂടല്‍ അങ്ങിനെയൊക്കെ) എന്തായാലും വിശ്വാസം പ്രധാനമാണ്‌. തുടര്‍ ചിന്തകളുടെ സൗകര്യാര്‍ത്ഥം നമുക്ക്‌ ഇത്തരം വിശ്വാസം ഉണര്‍ത്തുന്ന എല്ലാത്തിനെയും പ്ലേസബോ എന്നു തന്നെ വിളിക്കാം.

പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇക്കാര്യങ്ങളെല്ലാം വൈദ്യ ലോകത്ത്‌ പരിചിതമായിരുന്നുവെങ്കിലും ഇതിനെപ്പറ്റി ഒരു ആധികാരിക പഠനം വന്നത്‌ 1955 ല്‍ അണ്‌. എച്‌. കെ. ബീച്ചര്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തില്‍ ഏകദേശം 32% ആള്‍ക്കാരിലും പ്ലേസബൊ ഫലം കാണിക്കുന്നുവെന്നു കണ്ടു. തുടര്‍ പഠനങ്ങള്‍ കൗതുക കരമായ ഫലങ്ങള്‍ കാണിച്ചു. ഉദാഹരണമായി, ഉത്തേജക മരുന്നണെന്നു പറഞ്ഞ്‌ പ്ലേസബോ ഗുളികകള്‍ നല്‍കിയപ്പോള്‍, പങ്കെടുത്തവരുടെ ഹൃദയമിടിപ്പ്‌ രക്തസമ്മര്‍ദ്ദം എന്നിവ കൂടുകയും, പ്രതികരണ സമയം കുറയുകയും ചെയ്തു. നാളുകളായുള്ള വേദനകള്‍ പ്ലേസബോ ചികില്‍സയോട്‌ നല്ല രീതിയില്‍ പ്രതികരിച്ചു.

പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌, ഇത്തരത്തില്‍ ഫലം കിട്ടുന്നത്‌ ലക്ഷണങ്ങളില്‍ മാത്രമാണ്‌. ഉദാ: അസ്ഥിയൊടിഞ്ഞ ഒരാള്‍ക്ക്‌ വേദനയില്‍ ആശ്വാസം ലഭിച്ചേക്കാം, പക്ഷെ മുറികൂടുന്നതില്‍ പ്ലേസബോയ്ക്ക്‌ പങ്കുണ്ടാവില്ല. എന്നിരിക്കിലും രോഗിയെ സംബദ്ധിച്ചു വളരെ ഗുണകരമായ ഫലസിദ്ധികള്‍ ലഭിക്കാം എന്നു തന്നെയാണ്‌ 1997 ല്‍ കാനഡയില്‍ നടത്തിയ ഒരു പഠനവും അടിവരയിടുന്നത്‌. പ്രോസ്റ്റേറ്റ്‌ വീക്കം ഉണ്ടായിരുന്നവരില്‍ പ്ലേസബൊ നല്‍കിയപ്പോള്‍ പകുതിയിലധികം പേര്‍ക്കും മൂത്രതടസ്സം മാറിയതുള്‍പ്പടെയുള്ള ആശ്വാസം ലഭിച്ചു. (ഇതില്‍ ചിലര്‍ക്ക്‌ പാര്‍ശ്ശഫലങ്ങള്‍ പോലുമുണ്ടായത്രെ!)

ഇങ്ങനെയൊക്കെയാണെങ്കിലും പ്ലേസബോ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നു ശാസ്ത്രലോകത്തിനു കൃത്യമായി മനസ്സിലായിട്ടില്ല. എന്തായാലും വിശ്വാസം പരമപ്രധാനമാണ്‌. മതങ്ങള്‍ പറയുന്നതുപോലെ തന്നെ ഇവിടെയും വിശ്വാസമുണ്ടെങ്കിലേ ഫലമുള്ളൂ.പല അസുഖങ്ങളും പ്രത്യേകിച്ച്‌ ഒരു കാരണമോ മുന്നറിയിപ്പോ ഇല്ലാതെ വരികയും പോവുകയും ചെയ്യുന്നവയാണ്‌. (രോഗിയുടെ ഒരു മൊത്തമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്‌, തര്‍ക്കിക്കരുതേ) ഈ ഘട്ടങ്ങളില്‍ ചികില്‍സക്കുപയോഗിക്കുമ്പോള്‍ ആ മരുന്നുകള്‍ക്ക്‌ അര്‍ഹപ്പെടാത്ത ഒരു ഫലസിദ്ധി പതിച്ചു കിട്ടുന്നു. അസുഖം സ്വാഭാവികമായി മാറുന്നതാവാം. പലരും ഹോമിയോയുടെ കാര്യത്തില്‍ സംശയിക്കുന്നതിതാണ്‌.

പല അസുഖങ്ങളുടെയും അകമ്പടിയായി നൈരാശ്യം ഉത്‌ഘണ്ട പിരിമുറുക്കം മുതലായവ ഉണ്ടാകാം. ചികില്‍സയോടുള്ള ഒരു ഗുണപരമായ വിശ്വാസം ഇവയ്ക്കൊക്കെ ഇളവു വരുത്തുകയും തല്‍ഫലമായി രോഗാവസ്ഥയില്‍ ആശ്വാസമായി പ്രത്യക്ഷപ്പെടുകയും ചെയ്യാം. (പലര്‍ക്കും ചില പ്രത്യേക ഡോക്ടര്‍ കുറിക്കുന്ന മരുന്നെ ഫലിക്കൂ എന്നു കെട്ടിട്ടില്ലേ?) പിരിമുറുക്കം കുറയുന്നതു തന്നെ ശുഭകരമായ പല ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകും.

ചിലര്‍ക്കൊക്കെ ചികില്‍സയോടനുബന്ധിച്ചുള്ള ചില മുന്‍ അനുഭവങ്ങള്‍ (conditional stimulai) രോഗം മാറാന്‍ കാരണമാകാം. തനിക്കൊ മറ്റാര്‍ക്കെങ്കിലുമോ ഒരു പ്രത്യേക ഡോക്ടര്‍ ചികില്‍സിച്ചോ, അല്ലെങ്കില്‍ ഒരു പ്രത്യേക പരിശോധന നടത്തിയതിനോടനുബന്ധിച്ചൊ ഉണ്ടായ ഒരു മുന്‍ രോഗശാന്തി, പിന്നീട്‌ അതേ രീതിയില്‍ കടന്നു പോകുമ്പോള്‍ ആശ്വാസത്തിനു കാരണമാകാം. ഇതു തിരിച്ചും ആവാം.

തലച്ചോറില്‍ സ്വാഭാവികമായുള്ള ഓപ്പിയം പോലുള്ള രാസവസ്തുക്കള്‍ (endogenous opiates) വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌.പ്ലേസബോ പഠനങ്ങളിലെ വോളണ്ടിയര്‍മാരെ PET സ്കാനിനു (തലച്ചോറിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ സഹായിക്കുന്ന സ്കാന്‍) വിധേയമാക്കിയപ്പോള്‍ പഠന സമയത്ത്‌ അവരുടെ തലച്ചോര്‍ കൂടുതല്‍ ഓപ്പിയേറ്റ്‌സ്‌ പുറപ്പെടുവിക്കുന്നതായി കണ്ടെത്തി. ഈ ഓപ്പിയേറ്റ്‌സ്‌ മനുഷ്യനിലെ സ്വാഭാവിക വേദനസംഹരികളാണ്‌. അക്യുപഞ്ചര്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരു പക്ഷെ ഇങ്ങനെയാവാം എന്നു കരുതുന്നു.

പകുതിയോളം ആള്‍ക്കാരിലും പ്ലേസബോ പ്രവര്‍ത്തിക്കുമ്പോള്‍, അവ്വിധത്തിലാണ്‌ ഫലം കിട്ടുന്നതെന്നു ആരോപിക്കപ്പെടുന്ന ചികില്‍സാ പദ്ധതികള്‍ക്ക്‌ നാണിക്കാനൊന്നുമില്ല. രോഗശാന്തിയല്ലേ പ്രധാനം.

പ്ലേസബൊയ്ക്ക്‌ പറ്റിയ ഒരു മലയാളം വാക്ക്‌ എന്താവും? വ്യാജ മരുന്ന് എന്നു പറഞ്ഞാല്‍ നീതിയാവില്ല.

Sunday, November 18, 2007

ചില ആര്‍ത്തവ ചിന്തകള്

‍ശ്രീ അക്ബര്‍ കക്കട്ടിലിന്റെ (എന്നാണെന്റെ ഓര്‍മ്മ) ഒരു കഥയിലൊരു പ്രധാനാദ്ധ്യാപികയെപ്പറ്റി പറയുന്നുണ്ട്‌. "ടീച്ചര്‍ സാധാരണ വെള്ള സാരിയാണു ഉടുക്കാറ്‌,എന്നാല്‍ ചിലപ്പോള്‍ ചുവന്ന സാരി ഉടുത്തുവരും. ആപ്പോഴൊക്കെ വല്ലാത്ത ശുണ്ഠിയും ദേഷ്യവും ആയിരിക്കും." കഥാകൃത്ത്‌ സരസമായ്‌ പറഞ്ഞു വരുന്നത്‌ PMS, (Premenstrual Syndrome) എന്ന ആര്‍ത്തവപൂര്‍വ്വ ലക്ഷണങ്ങളെപ്പറ്റിയാണെന്നു വ്യക്തം.
മിക്കവാറും സ്ത്രീകള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ PMS അനുഭവിക്കാറുണ്ടെന്നതു സത്യം. ലക്ഷണങ്ങള്‍ക്ക്‌ ഏറ്റക്കുറച്ചില്‍ ഉണ്ടായെന്നു വരാം. മുന്നോക്ക സമൂഹങ്ങളില്‍ ഏകദേശം 70-90% സ്ത്രീകളും ഇതനുഭവിക്കുന്നുണ്ടെന്നു കണക്കുകള്‍.
ഇത്ര സര്‍വസാധാരണമായിട്ടു പോലും കൃത്യമായി ഇതിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്കായിട്ടില്ല. സെറോടോണിന്‍ വ്യവസ്തയുടെ വൈകല്യം, മറ്റു ഹോര്‍മോണ്‍ വൈകല്യം ഇതൊക്കെ കാരണമായ്‌ പറയുന്നു എങ്കിലും അടിസ്ഥാനപരമായി വിരല്‍ ചൂണ്ടപ്പെടുന്നത്‌ അടിക്കടിയുള്ള അണ്ഠോല്‍പാദനവും ഗര്‍ഭപരാജയവും (ലളിതമായി പറഞ്ഞാല്‍ ആര്‍ത്തവം) അണ്‌. ചാക്രികമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച്‌ പ്രൊജെസ്റ്റ്രോണ്‍ ഒരു പ്രധാന കാരണമായി കരുതപ്പെടുന്നു. എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഈ മാസിക പ്രക്രിയയില്‍ ഇങ്ങനെ ഒരു കുഴപ്പം വന്നു പെടുമ്പോള്‍ ന്യായമായും ഒരു സംശയം ഉണ്ടാവാം. പരിണാമ വ്യവസ്തയില്‍ ഇത്ര കൃത്യമായും ഉല്‍കൃഷ്ടമായും ഉടലെടുത്ത മനുഷ്യനില്‍ ഇങ്ങനെ ഒരു വീഴ്ച്ച ഉണ്ടാവാന്‍ എന്താണു കാര്യം?
ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷിക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത്‌, രസകരമായ ചില ഉള്‍ക്കാഴ്ചകളിലാണ്‌.
സത്യത്തില്‍ ഈ മാസമുറ പ്രകൃതി സ്വാഭാവികമായ ഒരു കാര്യമാണോ? അല്ലതന്നെ! മനുഷ്യന്റെ ജൈവ പരിണാമം, സാമൂഹ്യ ബൗദ്ധിക പാരിസ്ഥിതിക പരിണാമങ്ങളോടൊത്തു പോകാതെ വന്നതിന്റെ ഒരുല്‍പ്പന്നമാണ്‌ മാസം തോറുമുള്ള ആര്‍ത്തവം. ഏകദേസം 50000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മനുഷ്യന്‍ ഉണ്ടായതിനു ശേഷം സാമാന്യം അര്‍ത്ഥപൂര്‍ണമായ പരിണാമ വികാസങ്ങളോന്നും ജൈവപരമായി മനുഷ്യനിലുണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ എതാനും നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടുള്ള ബൗദ്ധിക സാമൂഹ്യ പരിണാമങ്ങള്‍ സ്പോടനാത്മകമായിരുന്നല്ലൊ?
കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകാന്‍, ആഫ്രിക്കയിലെ കലഹാരിമരുഭൂമിയില്‍ താമസിക്കുന്ന ക്ലകങ്ങ്‌ വര്‍ഗ്ഗമനുഷ്യരെ പഠിക്കണം. കഴിഞ്ഞ 15000 ഓളം വര്‍ഷങ്ങളായി ജീവിതരീതിയില്‍ കാര്യമായ മാറ്റമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടരാണിവര്‍. സാംസ്കാരികതയുടെ യാതൊരു സ്പര്‍ശവും ഇല്ലാത്ത അടിസ്ഥാന ജൈവ ജീവികള്‍. അവരുടെ ഇടയില്‍ ആര്‍ത്തവം അത്യപൂര്‍വമത്രെ! എന്നു കരുതി അവര്‍ ഒന്നിനു പിന്നാലെ ഒന്നായി പ്രസവിച്ചുകൊണ്ടിരിക്കുകയുമല്ല. അവര്‍ക്കിടയിലെ സന്താന നിരക്ക്‌ ശരാശരി 4 മാത്രം. അവരുടെ ഇടയില്‍ ആര്‍ത്തവാരംഭം ഏകദേശം 15 വയസ്സിലാണ്‌.(നമ്മുടെയിടയില്‍ അതു താണ്‌ താണ്‌ 10 വയസ്സ്‌ സാധാരണമായിട്ടുണ്ടെന്ന് ഓര്‍ക്കുക.) എന്നാലും ആദ്യ ഗര്‍ഭധാരണം 19-20 വയസ്സിലേ നടക്കാറുള്ളൂ. ശിശു ഭക്ഷണങ്ങളുടെ ദൗര്‍ലഭ്യം മൂലം 4-5 വയസ്സു വരെ അവര്‍ മുലയൂട്ടും. മുലയൂട്ടലിന്റെ പ്രത്യേകത കുറഞ്ഞ സമയത്തേക്കേ ഉള്ളുവെങ്കിലും അടിക്കടി കൊടുക്കുന്നുവെന്നതാണ്‌. ഒരു പകല്‍ 50 തവണവരെ. ഇത്തരം മുലയൂട്ടല്‍ അണ്ഡോല്‍പ്പാദനത്തിനെ കാര്യക്ഷമമായി തടയുന്നു. (ഇക്കൂട്ടരില്‍ കുറച്ചുപേര്‍ മറ്റു ഗോത്രങ്ങളോട്‌ ചേര്‍ന്ന് ജീവിക്കുന്നുണ്ട്‌. ആവരുടെ കാര്യങ്ങള്‍ നമ്മുടെയൊക്കെപ്പോലെ തന്നെ!)
ചുരുക്കത്തില്‍ ജൈവപരമായി മനുഷ്യര്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്‌ ഇത്തരത്തിലാണ്‌. അതിനോടൊത്തുപോകാനാവാത്ത ഒരു അന്തരീക്ഷത്തില്‍ എത്തിപ്പെട്ടതിന്റെ ഫലമാണ്‌ മാസം തോറുമുള്ള ആര്‍ത്തവം.
മാസം തോറും ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നതല്ല, മറിച്ച്‌ ഉണ്ടാകാതിരിക്കുന്നതാണ്‌ സ്വാഭാവികം!
മാസമുറ കുറച്ചു ദിവസം വൈകിയാല്‍ ഡോക്ടറെ കാണാന്‍ ഓടുന്ന സ്ത്രീകള്‍ ഇതാലോചിച്ചു നോക്കൂ. രസമല്ലേ?കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷെ നമുക്ക്‌ ഒരു തിരിച്ചു പോക്ക്‌ സാദ്ധ്യമാണോ? അല്ല തന്നെ! എന്നാലും കുറച്ചു കാര്യങ്ങള്‍ ഇനിയും ചിന്തിക്കാവുന്നതാണ്‌. നമ്മള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നു. എന്തിനാണ്‌ അത്‌ ഇടക്ക്‌ നിര്‍ത്തി മാസമുറ വരുത്തുന്നത്‌? അതും മാസമുറയാണു സ്വാഭാവികം എന്ന സങ്കല്‍പത്തിലല്ലേ? എന്നാലിപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മാസമുറയില്ലാതെ തന്നെ ഗര്‍ഭനിരോധനം നല്‍കുന്ന മരുന്നുകളുടെ അന്വേഷണത്തിലാണ്‌. അങ്ങിനെ എന്തെങ്കിലും വരുന്നതുവരെ നമുക്ക്‌ വേണമെങ്കില്‍ സാധാരണ ഗര്‍ഭനിരോധന ഗുളിക മൂന്നോ നാലോ മാസം തുടര്‍ച്ചയായ്‌ കഴിക്കാം. 12 മാസമുറയ്ക്ക്‌ പകരം മൂന്നോ നാലോ മാത്രം. എന്തു സൗകര്യം! (തമാശ പറഞ്ഞതല്ല. ഇങ്ങനെ കഴിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങളിലൊക്കെ അതു സുരക്ഷിതവും വളരെ പ്രായോഗികവും ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌. ലോകത്തില്‍ വളരെയധികം സ്ത്രീകള്‍ അതു പ്രയോഗിക്കുന്നുമുണ്ട്‌)
സത്യത്തില്‍ ഇപ്പോള്‍ ഒരു ആര്‍ത്തവ ചിന്ത വരാന്‍ കാരണം, ഒരു സുഹൃത്ത്‌ ആര്‍ത്തവത്തെ സ്ത്രീത്ത്വത്തോട്‌ തുലനപ്പെടുത്തി എഴുതിയിരിക്കുന്നതു കണ്ടു. സത്യത്തില്‍ സ്ത്രീത്വമാണോ സ്ത്രീത്വപരാജയമാണോ ആര്‍ത്തവം?

Tuesday, November 06, 2007

വീണ്ടും ലിനക്സ്‌.


അറിയില്ലാത്ത കാര്യത്തെപ്പറ്റി വെറുതെ പറഞ്ഞ്‌ കുഴപ്പത്തിലായതാണ്‌ ആ കമന്റില്‍. ഞാന്‍ ഐ.റ്റി രംഗത്തുള്ളയാളല്ല. പക്ഷെ എന്റെ അനുഭവം പറഞ്ഞത്‌ വെറുതെയല്ല. ഞാന്‍ കമ്പ്യൂട്ടര്‍ സ്വന്തമായ്‌ ഉപയോഗിച്ചു തുടങ്ങിയത്‌ 99 ലാണ്‌. അന്നത്തെ ഒരു 500 മെ ഹെ. 128 റാം മെഷീനിലാണ്‌ ലിനക്സ്‌ പരീക്ഷിച്ചത്‌. സുസെയും സാന്റ്രോസും. 3-4 വര്‍ഷം മുന്‍പാണ്‌. സുസെ ഇന്‍സ്റ്റാള്‍ ആയതു പോലുമില്ല. മറ്റേതിന്‌ ഒരു ആപ്ലിക്കേഷന്‍ തുറന്നു വരാന്‍ 4-5 മിനിറ്റ്‌ പിടിക്കുമായിരുന്നു. ഒരു പക്ഷെ ഹാര്‍ഡ്വേര്‍ പോരാത്തതായിരുന്നായിരിക്കാം കാരണം. എന്നാല്‍ പിന്നീട്‌ ഇതേ മെഷീനില്‍ XP സുന്ദരമായ്‌ ഓടി. ഒപ്പം വീഡിയൊ എഡിറ്റിങ്ങും. 2 വര്‍ഷം മുന്‍പ്‌ ഞാന്‍ ലാപ്ടോപ്പിലേക്ക്‌ മാറിയപ്പൊള്‍ വീണ്ടും ഒരു പരീക്ഷണം വേണമെന്നു തോന്നിയില്ല.

പ്രവീണിന്റെ മറുപടിയില്‍ നിന്നും ഇപ്പോള്‍ മികവുറ്റ ലിനക്സും മറ്റാപ്ലിക്കേഷന്‍സും ലഭ്യമാണെന്നറിഞ്ഞു. സന്തോഷം. ഇനിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ലിനക്സ്‌ പരീക്ഷിക്കാം.

പിന്നെ കര്‍ഷകന്റെ അനുഭവം വായിച്ചു. കൊള്ളാം. പക്ഷെ, അദ്ദേഹം പറയുന്നപോലെ വൈറസ്‌ കാരണം വിന്‍ഡോസില്‍ ജീവിക്കാനാവാത്ത അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല. ഈ 8 വര്‍ഷത്തില്‍ വെറും 2 തവണ മാത്രമാണ്‌ എനിക്ക്‌ ഈ പ്രശ്നം ഉണ്ടായത്‌. ഒരു തവണ ഒരു കഫെയില്‍ നിന്നും കൊണ്ടുവന്ന പെന്‍ഡ്രൈവ്‌ ഉപയോഗിച്ചതില്‍. ഇതില്‍ പ്രധാന കാര്യം നമ്മുടെ അച്ചടക്കം തന്നെയാണ്‌.പിന്നെ കള്ളന്റെ കാര്യം. ഞാന്‍ അങ്ങിനെ പറഞ്ഞെങ്കിലും, ഞാന്‍ ഉപയോഗിക്കുന്നത്‌ ലൈസന്‍സ്ഡ്‌ XP തന്നെയാണ്‌. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എനിക്ക്‌ ഏകദേശം 100 mb അപ്ഡേറ്റ്സ്‌ എങ്കിലും കിട്ടിയിട്ടുണ്ട്‌. ഇങ്ങനെ ഒരു സപ്പോര്‍ട്ട്‌ ലിനക്സ്‌ തരുമോ?
മൈക്രൊ സോഫ്റ്റ്‌ കേരളത്തില്‍ ഒരൊറ്റ ഗാര്‍ഹിക ഉപയോക്താവിനെപ്പോലും പൈറസിയുടെ പേരില്‍ പിടിച്ചതായ്‌ കേട്ടിട്ടില്ല. പ്രവീണിന്റെയും സിബുവിന്റെയും ഒക്കെ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ, പണം കൊടുത്ത്‌ വാങ്ങാന്‍ കഴിവില്ലാത്തവരെ പൈറേറ്റ്സ്‌ ആയ്‌ കാണെണ്ട എന്ന നയം ആണു അവരുടേതും എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ബ്ല്യൂ ഫിലിം മുതല്‍ മലയാളത്തിന്റെ സ്വന്തം മനോരമ വരെ കോപ്പി ചെയ്യാന്‍ സാധിക്കാത്ത CD ഇറക്കുമ്പോള്‍ മൈക്രൊ സോഫ്റ്റ്‌ന്‌ ആ സാങ്കേതികത ഇല്ലെന്നു വരുമോ?

മൈക്രൊസോഫ്റ്റിനെ പൊളിച്ചടുക്കേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന രീതിയില്‍ സംസാരിക്കുന്നവരൊന്നും ഹാര്‍ഡ്‌വേര്‍ പോലും കുത്തകയാക്കിയിരിക്കുന്ന ആപ്പിള്‍ മക്കിനെപ്പറ്റി ഒരക്ഷരം പറയാത്തതെന്തെ?

സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ നിര്‍വചനത്തില്‍ പ്രവീണിനെയും സിബുവിനെയും പോലുള്ള വിദദ്ധര്‍പോലും തല്ലി തീരുമാനത്തിലാകാത്ത സ്ഥിതിക്ക്‌ ഞങ്ങളെപ്പോലുള്ള മര്‍ത്ത്യര്‍ക്ക്‌ താല്‍പര്യം അതിനു വില വേണ്ടിവരുമോ, എങ്കില്‍ എത്ര എന്ന കാര്യത്തില്‍ മാത്രമാണ്‌. പരമാവധി വിലയിടാന്‍ സ്റ്റാള്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ സ്വതന്ത്രന്‍ ആയാലെന്താ മൈക്രൊസോഫ്റ്റ്‌ ആയാലെന്താ? ഓപ്പണ്‍ സോഴ്സ്‌, ഡിസ്റ്റ്രിബൂഷന്‍, മോഡിഫിക്കേഷന്‍ ഇതൊക്കെ വിദദ്ധരുടെ ബൗദ്ധികപ്രശ്നങ്ങള്‍ അല്ലേ? ഒരു സാധാരണ എന്‍ഡ്‌ യൂസര്‍ക്ക്‌ അതിലെന്തു കാര്യം?

Sunday, November 04, 2007

കേരളീയ വസ്ത്രധാരണം.
ഗുരുവായൂര്‍ ദേവപ്രശ്നത്തില്‍ സ്ത്രീകള്‍ക്ക്‌ കേരളീയ വസ്ത്രധാരണമാണ്‌ ഉചിതം എന്നു പരാമര്‍ശം. (ക്ഷേത്രത്തിലാണു കേട്ടോ.)
ഇടക്കു ചുരീദാറുമാവാം എന്ന ഇളവു വന്നതാകാം പുനര്‍ചിന്തയ്ക്കു കാരണം.
എനിക്കൊരു സംശയം. എന്തായീ കേരളീയ വസ്ത്രധാരണം?
ഇപ്പോഴത്തെ രീതി അനുസരിച്ച്‌ ഓണത്തിനും നവംബര്‍ ഒന്നിനും പെണ്‍കുട്ടികള്‍ ഉടുക്കുന്ന സെറ്റും മുണ്ടുമാണൊ? ആതോ അതില്‍ സാരിയും പാവാടയും കൂടി ഉള്‍പ്പെടുമോ? ഇതെല്ലാം കൂടിയാണെങ്കില്‍ പോലും, കേരളീയ വസ്ത്രധാരണത്തിന്റെ കുത്തക ഈ വേഷങ്ങള്‍ക്കു മാത്രമായി എങ്ങനെ കിട്ടി? കൂടുതല്‍ ഉപയോഗിക്കുന്ന കണക്കില്‍ ആണെങ്കില്‍ ചുരീദാര്‍ എങ്ങനെ പുറത്തായി?
അതൊ ഈ തെരെഞ്ഞെടുപ്പിന്റെ അടിസ്ഥാനം മുന്‍കാല പ്രാബല്യമാണോ? എങ്കില്‍ ഏതു കാലം വരെയാവും പരിഗണിച്ചിട്ടുണ്ടാവുക? നമ്മുടെ പാരമ്പര്യം തീരുമാനിക്കാന്‍ ഒരു കാലഘട്ടം സര്‍ക്കാരോ മറ്റാരെങ്കിലുമോ തീര്‍പ്പാക്കിയിട്ടുണ്ടോ?
എനിക്കു തോന്നുന്നു, ചുരീദാര്‍ തള്ളിക്കയറുന്നതിന്റെ മുന്‍പുള്ള ഒരു ചെറിയ കാലഘട്ടം മാത്രമായിരുന്നു സാരിക്ക്‌ മാത്രമായ്‌ പ്രാമുഖ്യം ഉണ്ടായിരുന്നതെന്ന്‌. വെറും 25-30 വര്‍ഷം മുന്‍പു പോലും സാരിയായിരുന്നില്ല കേരളത്തിലെ മുഖ്യ വേഷം. മുണ്ടും ബ്ലസും അല്ലെങ്കില്‍ ചട്ടയും മുണ്ടുമായിരുന്നു. അന്നുപോലും സാരി ഒരു വരേണ്യ വസ്ത്രമായിരുന്നു. അപൂര്‍വമായി പുറത്തു പോകുമ്പോഴോ, അല്ലെങ്കില്‍ മെച്ചപ്പെട്ട ജോലിക്കൊ പോകുന്ന സ്ത്രീകളൊ മറ്റോ മാത്രമേ അതു ഉപയോഗിച്ചിരുന്നുള്ളൂ. (സംശയമുണ്ടെങ്കില്‍ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ മലയാളം ചിത്രങ്ങള്‍ കണ്ടു നോക്കൂ)
അതിനു മുന്‍പ്‌ സ്വാതന്ത്രസമര ഘട്ടത്തില്‍ ഒരു ദേശീയ വൈകാരികതയില്‍ വടക്കെഇന്‍ഡ്യന്‍ വേഷമായ സാരി നമ്മുടെ സ്ത്രീകളുടെ ഒരു ഇഷ്ടമായതാവാം. പക്ഷെ തീര്‍ച്ചയായും അവരതു വ്യാപകമായി ഉടുത്തിരുന്നില്ല.
അതിനും മുന്‍പോ? മുണ്ടും മേല്‍മുണ്ടും ആയിരുന്നു അന്നു വേഷം. സ്ത്രീകള്‍ക്ക്‌ മാറു മറക്കാനുള്ള അവകാശം കിട്ടിയതു തന്നെ 18 നൂറ്റാണ്ടിലൊ മറ്റോ ആണ്‌. പാവാടയും ബ്ലസും പോലെ തയിച്ച്‌ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വന്നതും ബ്രിട്ടീഷ്‌ ഭരണത്തോടെ മാത്രമാണ്‌.
ആപ്പോള്‍ ചുരുക്കത്തില്‍ നമ്മുടെ പാരമ്പര്യ വസ്ത്രമാണോ സാരി?
അതിനിടെ സെറ്റും മുണ്ടും പാരമ്പര്യം പറഞ്ഞ്‌ ഈ സാരിയേയും ഓവര്‍റ്റേക്ക്‌ ചെയ്തത്‌ എങ്ങിനെ എന്നു മനസ്സിലാകുന്നില്ല.
സത്യത്തില്‍ ഇന്നത്തെ ഏറ്റവും മിടുക്കരായ ഫാഷന്‍ ഡിസൈനര്‍മാരെക്കാളും വലിയ ഒരു പ്രതിഭാശാലിയാവണം സാരിയുടെ ഉപജ്നാതാവ്‌. ഇത്ര ലളിതവും മനോഹരവുമായ വേറെ ഏത്‌ വേഷമുണ്ട്‌?
പക്ഷെ സാരി തീര്‍ച്ചയായും കേരളത്തിന്റെ പരമ്പര്യ വേഷമല്ല! സാരിയെ നമ്മള്‍ ദത്തെടുത്ത സ്ഥിതിക്ക്‌ എന്തുകൊണ്ടു ചുരീദാറിനെക്കൂടി അംഗീകരിച്ചുകൂടാ?

Saturday, November 03, 2007

ഒരു ക്ഷമാപണം.

സത്യത്തില്‍ ഒരു ദുരുദ്ദേശവും ഈ പരിഭാഷയുടെ പിന്നിലില്ല. മലയാളം ടൈപ്പ്‌ ചെയ്യുന്ന ആവേശത്തില്‍ ചെയ്തു പോയതാണു. ഇതു പറയാന്‍ കാരണം, മലയാളം ബ്ബ്ലോഗുകളിലെ കവികളുടെ തിക്കും തിരക്കും കണ്ടിട്ടാണ്‌.

"തള്ളേ എന്തര്‌ കവിതകള്‌"