Thursday, November 27, 2008

മലബാര്‍ കലാപം. ഒരു വേറിട്ട വായന.

മലബാര്‍ കലാപം സത്യത്തില്‍ എന്തായിരുന്നു? പാഠപുസ്തകങ്ങള്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?

ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു സമരം എന്നതുകൊണ്ട്‌, മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്‌ ഒരു അതി ലളിതവല്‍ക്കരണമാകും. വാസ്തവത്തില്‍, ഏവര്‍ക്കുമറിയാവുന്നതു പോലെ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ഒരു മലബാര്‍ പ്രകടനമായിരുന്നു, മലബാര്‍ കലാപം. ഖിലാഫത്ത്‌ പ്രസ്ഥാനം, കുറച്ചു നാള്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ദേശീയ മുഖ്യധാരയുമായ്‌ ബന്ധപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫ ഭരണം നിലനിര്‍ത്തണം എന്ന ഉദ്ദേശത്തില്‍ സ്ഥാപിതമായ ഒരു കൂട്ടായ്മയായിരുന്നു അത്‌. അതിലെ താല്‍പര്യം തികച്ചും മതപരവും. മറ്റു രാജ്യങ്ങളിലൊന്നും കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്‍ പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു ശക്തമായ ഹിന്ദു-മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള കോണ്‍ഗ്രസ്സ്‌ അവരുമായി സഹകരിച്ചത്‌. സ്വാഭാവികമായും ഈ ബാന്ധവം അധിക കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്ലിം ലീഗു പോലും അതിനെ 'വര്‍ഗ്ഗിയ ഭ്രാന്ത്‌' എന്ന് അപഹസിക്കുകയാണ്‌ ചെയ്തത്‌. കോണ്‍ഗ്രസ്സ്‌ ബന്ധം പൊളിഞ്ഞതിനു ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല പ്രമുഖന്മാരും ലീഗില്‍ ചേക്കേറുകയും, വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയും ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള കുറച്ചു പേര്‍ കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ടു.

1921 ആഗസ്റ്റ്‌ 20 നു തിരൂരങ്ങാടിയിലാണ്‌ ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്‌. ആയുധങ്ങള്‍ കൈയ്യില്‍ വെച്ചിരുന്ന ചില മാപ്പിള നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോഴിക്കോട്‌ മജിസ്റ്റ്രേറ്റിന്റെ നേതൃത്തത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്‌. ലഹള വളരെ വേഗം പടര്‍ന്നു പിടിക്കുകയും, ലഹളക്കാര്‍ മൊഹമ്മദ്‌ ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്‌, ഏറനാട്‌ വള്ളുവനാട്‌ ഭാഗങ്ങളെ ഖിലാഫത്‌ രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ അവസ്ഥയെപ്പറ്റി ഡോ: ആനി ബസന്റ്‌ ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌." (ആ സമയത്ത്‌ മലബാര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ: ആനി ബസന്റ്‌. 1916 ല്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട്‌ വെച്ചു നടന്ന മലബാര്‍ ജില്ല കോണ്‍ഗ്രസ്സ്‌ സമ്മേളനമായിരുന്നു മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.) മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല!

ആത്മകഥാപരമായ തന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്‌.

അന്നത്തെ വൈസ്രോയ്‌ ആയിരുന്ന റീഡിംഗ്‌ പ്രഭുവിന്റെ പത്നിക്ക്‌ നിലമ്പൂര്‍ റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു.
നിലമ്പൂര്‍ രാജാവിന്റെ തോക്ക്‌ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം.

ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച, കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു. "നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്‌. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്‌, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു."

തികച്ചും ക്രൂരമായ മാര്‍ഗ്ഗത്തില്‍ തന്നെ ലഹളയെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ കഴിഞ്ഞു. വാഗണ്‍ ട്രാജഡി അതിലെ ഒരു അദ്ധ്യായം. അതിനിരയായവരെ നമ്മള്‍ ധീരദേശാഭിമാനികളായി സ്മരിക്കുന്നു. ഒരു സ്മരണ കഴിഞ്ഞിട്ട്‌ ഒരാഴ്ചയായിട്ടില്ല. പക്ഷെ ലഹളയില്‍ കൊല്ലപ്പെട്ട, 'ധീര ദേശാഭിമാനികള്‍' ആകാന്‍ ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള പാവങ്ങള്‍ക്ക്‌ ചരിത്രത്തിലെ ഇടമെവിടെയാണ്‌?