Sunday, August 03, 2008

ബൈബിളില്‍ പറയാത്തത്‌.

ഒരു പരിഭാഷ.


ഒരു വൈകുന്നേരം യേശു ബേത്‌സദായിലെത്തി. കുട്ടികള്‍ ഒലീവ്‌ മരക്കൊമ്പുകളുമായി അവിടുത്തെ സ്വീകരിക്കാനായെത്തി. വീട്ടമ്മമാര്‍ ഗൃഹജോലികള്‍ ഉപേക്ഷിച്ച്‌ ഒരു വാക്കു കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ പിറകേയെത്തി. പുത്രന്മാര്‍ തളര്‍ന്ന മാതാപിതാക്കളെ ചുമലിലേറ്റിയും, കുട്ടികാള്‍ അന്ധരായ തങ്ങളുടെ മുത്തഛന്മാരെ കൈ പിടിച്ചും ഒപ്പം കൂടി. അദ്ദേഹം ഒന്നു തൊട്ടാല്‍ ഭേദപ്പെടും എന്ന പ്രതീക്ഷയില്‍ ചിലര്‍ പിശാചു ബാധിതരേയും കൊണ്ടു വന്നു.

തോമസ്‌ എന്ന വഴിക്കച്ചവടക്കാരനും ആ ഗ്രാമത്തില്‍ എത്തിയത്‌ അന്നാണ്‌. സൗന്ദര്യ സംവര്‍ധക വസ്തുക്കളും, ചീപ്പുകളും, നൂലും, വിവിധ തരം ആഭരണങ്ങളും അടങ്ങിയ തലച്ചുമടും പേറി കുഴല്‍ വിളിച്ചു നടക്കുന്നതിനിടയിലാണ്‌ അയാളെ യേശു കാണുന്നത്‌. ഒരു ചെറു കാറ്റു വീശി, ഒരു നിമിഷം- തോമസിപ്പോള്‍ വെറുമൊരു കോങ്കണ്ണന്‍ കച്ചവടക്കാരനല്ല. അയാളിപ്പോള്‍ തന്റെ കയ്യില്‍ ഒരു ആശാരിമാരുടെ മുഴക്കോല്‍ പിടിച്ചിരിക്കുന്നു. ഏതോ വിദൂര രാജ്യത്തെ ജനസഞ്ചയത്താല്‍ അയാള്‍ ചുറ്റപ്പെട്ടിരിക്കുന്നു. പണിക്കാര്‍ മണ്ണും കൂട്ടും ചുമക്കുന്നു, ആശാരിമാര്‍ വലിയൊരു ക്ഷേത്രം പണിയുന്നു. ഭീമാകാരമായ മാര്‍ബിള്‍ തൂണുകളോടു കൂടിയ ആ ക്ഷേത്രത്തിന്റെ മുഖ്യ ശില്‍പി തോമസാണ്‌. അയാള്‍ മറ്റുള്ളവരുടെ പണിക്ക്‌ മേല്‍നോട്ടം വഹിക്കുന്നു.... യേശു ഒന്നു കണ്ണു ചിമ്മി, തോമസ്‌ തിരിച്ചും.

യേശു അവന്റെ തോളില്‍ കൈ വെച്ചു, " തോമസ്‌ എന്റെ കൂടെ വരൂ, ഞാന്‍ നിന്നെ മറ്റു ചില ഭാരങ്ങള്‍ ഏല്‍പ്പിക്കാം, ആത്മാവിന്റെ സുഗന്ധങ്ങളും, ആഭരണങ്ങളും. നീ ലോകത്തിന്റെ അതിരുകള്‍ വരെ സഞ്ചരിക്കും, അവിടെ നീ ഈ പുതിയ വാണിഭങ്ങള്‍ പകര്‍ന്നു നല്‍കും."

" ഞാനാദ്യം ഇതൊക്കെയൊന്നു വിറ്റു തീര്‍ക്കട്ടെ, എന്നിട്ട്‌ നമുക്കു നോക്കാം."

തോമസ്‌ വീണ്ടും തന്റെ വാണിഭങ്ങള്‍ക്കായി ആളേ അന്വേഷിക്കാന്‍ തുടങ്ങി.

ഗ്രാമത്തിലെ, ധനികനും, ദുഷടനുമായ ഒരു പ്രമാണി തന്റെ വീട്ടു വാതില്‍ക്കല്‍ നിന്ന് നടന്നടുക്കുന്ന ജനസഞ്ചയത്തെ ശ്രദ്ധിച്ചു. ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ കുരുത്തോലകളും ഒലിവിലകളുമായി തുള്ളിച്ചാടുന്ന കുട്ടികള്‍ ആര്‍ത്തു വിളിച്ചു, "അവന്‍ വരുന്നു, അവന്‍ വരുന്നു, ദാവീദിന്റെ പുത്രന്‍ വരുന്നു."അവര്‍ക്കു പിന്നിലായി വെളുത്ത കുപ്പായമിട്ട, തോളോളം മുടി നീട്ടിയ ഒരാള്‍ നടന്നു. സ്വഛന്തമായി പുഞ്ചിരിതൂകി അയാള്‍ തന്റെ ഇരു കൈകളും അനുഗ്രഹിക്കുന്ന പോലെ ഇരു വശത്തേക്കും വിടര്‍ത്തിപ്പിടിച്ചിരുന്നു. പുരുഷന്മാരും സ്ത്രീകളും അവനെയൊന്നു തൊടാന്‍ മല്‍സരിച്ചു. അവര്‍ക്കും പിന്നാലെയായി അന്ധരും തളര്‍ന്നവരും. ആ സഞ്ചാര വഴിയില്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ആളുകള്‍ പങ്കു ചേരുകയും ചെയ്തുകൊണ്ടിരുന്നു.
പ്രമുഖന്‍ അസ്വസ്ഥനായി. "ഇതാരപ്പാ?" ജനക്കൂട്ടം തന്റെ വീട്ടില്‍ ഇടിച്ചു കേറാതിരിക്കാനെന്ന വണ്ണം അയാള്‍ വാതില്‍ ചേര്‍ത്തു പിടിച്ചു.
കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു. "അനാനിയാസേ, ഇതാണു പുതിയ പ്രവാചകന്‍. ജീവനും മരണവുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലാ. അദ്ദേഹത്തിനെ നേരേ ചൊവ്വേ കണക്കാക്കിയാല്‍ തനിക്കു നല്ലത്‌."
ഇതു കേട്ട്‌ അനാനിയാസ്‌ ശരിക്കും ഭയന്നു. അയാള്‍ക്ക്‌ മാനസികമായി ചില അസ്വസ്ഥതകള്‍ ആയിടെയുണ്ടായിരുന്നു. രാത്രിയില്‍ സ്ഥിരം ചില ദുസ്വപ്നങ്ങള്‍ കണ്ട്‌ ഉണരും. ആ സ്വപനങ്ങളില്‍ അയാള്‍ തന്നെ കഴ്ത്തറ്റം തീയില്‍ കിടന്നു പൊരിയുന്നതായി കണ്ടു.
ഒരു പക്ഷെ ഈ മനുഷ്യന്‌ എന്നെ രക്ഷിക്കാനായേക്കും. അയാള്‍ ചിന്തിച്ചു. ഈ ലോകമേ ഒരു മായയല്ലേ, ഇയാളാണെങ്കില്‍ ഒരു മാന്ത്രികനും. ആല്‍പം പണം ഇയ്യാള്‍ക്കു വേണ്ടി ചിലവിടാം, ഒരു പക്ഷേ ഇയാള്‍ എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചാലോ?

ഇങ്ങനെ തീരുമാനിച്ച്‌ അയാള്‍ വഴിയിലേക്കിറങ്ങി. "ദാവീദിന്റെ പുത്രാ, ഞാന്‍ പാപിയായ കിഴവന്‍ അനാനിയാസാണ്‌. നീയൊരു വിശുദ്ധനാണെന്നെനിക്കറിയാം. നീ ഈ വഴിക്ക്‌ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അവിടത്തേ സ്വീകരിക്കാനായി ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നോടു കരുണയുണ്ടാകേണമേ, ദയവായി വരൂ, എന്റെ വീട്‌ അങ്ങയുടെ അനുഗ്രഹത്തിനായി വെമ്പുന്നു. ആല്ലെങ്കില്‍ തന്നെ ഞങ്ങളേപ്പോലുള്ള പാപികള്‍ക്കായാണല്ലോ, വിശുദ്ധന്മാര്‍ പിറക്കുന്നതു തന്നെ."

യേശു നിന്നു. " താങ്കളുടെ വാക്കുകള്‍ എന്നെ സന്തുഷ്ടനാക്കുന്നു."

അദ്ദേഹം ആ വീട്ടില്‍ പ്രവേശിച്ചു. അടിമകള്‍ അവര്‍ക്കായി മേശയൊരുക്കി. യേശു ഇരുന്നു. അദ്ദേഹത്തിനിരുവശവുമായി, ജോണും, ആന്‍ഡ്രുവും, ജുദാസും തോമസുമിരുന്നു. ( നല്ലൊരു ശാപ്പാട്‌ പ്രതീക്ഷിച്ച്‌ തോമസും കൂടെക്കൂടിയിരുന്നു.)

എങ്ങിനെയാണ്‌ വിഷയം എടുത്തിടുക എന്നാലോചിച്ച്‌ അവര്‍ക്കെതിരെ അനാനിയാസും ഇരുന്നു. ഭക്ഷണം എത്തി. രണ്ടു ഭരണി വീഞ്ഞും. ആളുകള്‍ പുറത്തു കാത്തു നിന്നു. യേശുവും ശിഷ്യന്മാരും ഭക്ഷണം കഴിക്കുന്നതും, ദൈവത്തേയും, കാലാവസ്ഥയേയും മുന്തിരിത്തോപ്പുകളേയും പറ്റി സംസാരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. ഭക്ഷണത്തിനു ശേഷം കൈകഴുകി അവര്‍ എണീക്കാനാഞ്ഞു. അപ്പോഴേക്കും അനാനിയാസിന്റെ ക്ഷമ കെട്ടു. "ഞാനിയാള്‍ക്കു ഭക്ഷണം നല്‍കി, ഇയാളും ശിങ്കിടികളും കഴിക്കുകയും ചെയ്തു. ഇനി ഇയാളൊരല്‍പ്പം പ്രത്യുപകാരം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല."

" ഗുരോ, ഞാന്‍ ദുസ്വപ്നങ്ങള്‍ കാണുന്നു. താങ്കള്‍ മിടുക്കനായ ഒരു ഉച്ചാടകനാനെന്ന് ഞാനറിഞ്ഞു. എനിക്കാവുന്നതെല്ലാം ഞാന്‍ അങ്ങേക്കായി ചെയ്തില്ലേ? ഇനിയങ്ങ്‌ എനിക്കൊരുപകാരം ചെയ്യൂ. എന്നോട്‌ ദയവുണ്ടായി ഈ ദുസ്വപ്നങ്ങള്‍ ഒന്നു നീക്കിത്തരൂ. നീ ഉപമകളിലൂടെയാണ്‌ അത്ഭുതം പ്രവര്‍ത്തിക്കുന്നത്‌ എന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. എന്നോട്‌ ഒരു ഉപമ പറയൂ, ഞാനതിന്റെ അര്‍ഥം മനസ്സിലാക്കി ഭേദമാവട്ടെ. ഈ ലോകം മൊത്തം ഒരു മാന്ത്രികവിദ്യല്ലേ, അല്ലേ? ഇനി നിന്റെ മാന്ത്രിക വിദ്യ കാണിക്കൂ."

യേശു പുഞ്ചിരിച്ചു കൊണ്ട്‌ വൃദ്ധന്റെ കണ്ണുകളില്‍ നോക്കി. ഇതാദ്യമല്ല അദ്ദേഹം ചീര്‍ത്ത താടിയെല്ലുകളും, കൊഴുപ്പു തൂങ്ങിയ കഴുത്തും, ആക്രാന്തത്തിന്റെ ചടുല താളങ്ങളോടു കൂടിയ കണ്ണുകളും കാണുന്നത്‌. അദേഹത്തിനു മടുപ്പു തോന്നി. ഈ മനുഷ്യര്‍ തിന്നുന്നു, കുടിക്കുന്നു, അട്ടഹസിക്കുന്നു. ലോകം മുഴുവന്‍ അവര്‍ക്കാണെന്നു കരുതുന്നു. അവര്‍ മോഷ്ടിക്കുന്നു, കുടിച്ചു കൂത്താടുന്നു, വ്യഭിചരിക്കുന്നു. എന്നാലൊരു നിമിഷം പോലും അറിയുന്നില്ല അവരപ്പോള്‍ നരകത്തീയില്‍ ഉരുകുകയാണെന്ന്‌. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മത്രം, ഇതുപോലെ ഉറങ്ങുമ്പോഴോ മറ്റോ മാത്രം, അവരൊന്നു കണ്ണു തുറക്കും, സത്യം കാണും�
യേശു തന്റെ മുന്നില്‍ നില്‍ക്കുന്ന തീറ്റപ്പണ്ടാരത്തിനെ ഒന്നുകൂടി നോക്കി, അയാളുടെ കണ്ണുകളില്‍, കൊഴുത്തുരുണ്ട ദേഹത്ത്‌, അയാളുടെ ഭീതിയില്‍� ...ഒരിക്കല്‍ കൂടി അവിടുത്തെയുള്ളിലെ സത്യങ്ങള്‍ ഒരു കഥയായി.

"കണ്ണുകള്‍ തുറക്കൂ, അനാനിയാസ്‌," അവിടുന്നു പറഞ്ഞു. "നിന്റെ ഹൃദയവും, ഞാന്‍ നിന്നോടു പറയട്ടെ."

"ഞാന്‍ കണ്ണുകളും ഹൃദയവും തുറന്നു തന്നെ വെച്ചിരിക്കുന്നു പ്രഭോ. ഞാന്‍ ശ്രവിക്കട്ടെ, ദൈവം വാഴ്ത്തപ്പെടട്ടെ."

"കേള്‍ക്കൂ, അനാനിയാസ്‌, ഒരിക്കല്‍ ഒരു ധനികന്‍ ഉണ്ടായിരുന്നു. അയാള്‍ സത്യസന്ധതയും നീതിയും ഇല്ലാത്തവനായിരുന്നു. ആവന്‍ തിന്നും കുടിച്ചും, പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞും മദിച്ചു ജീവിച്ചു. വിശപ്പും തണുപ്പും ദാരിദ്ര്യവും കൊണ്ടു വലഞ്ഞ തന്റെ അയല്‍ക്കാരനായ ലാസറിനവന്‍ ഇരിലപോലും നല്‍കിയില്ല. ലാസര്‍ അവന്റെ മേശക്കു കീഴെ ഒരു റൊട്ടിക്കഷണത്തിനും, ഒരെല്ലിന്‍ തുണ്ടിനുമായി നിരങ്ങി. പക്ഷെ അവന്റെ അടിമകള്‍ അവനെ അടിച്ചു പുറത്താക്കി. ലാസര്‍ പുറത്തു കാത്തിരുന്നു, നായ്ക്കള്‍ വന്നവന്റെ വൃണങ്ങളില്‍ നക്കി. അങ്ങിനെ അവസാനം ആ ദിവസമെത്തി. ധനികനും ലാസറും മരിച്ചു. ഒരാള്‍ നിത്യമായ നരകാഗ്നിയിലേക്കും മറ്റെയാള്‍ അബ്രഹാമിന്റെ മടിയിലേക്കും. ഓരു ദിവസം ധനികന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍, തന്റെ അയല്‍ക്കാരനായ ലാസര്‍ അബ്രഹാമിന്റെ മടിയിലിരുന്ന് ചിരിച്ചുല്ലസിക്കുന്നത്‌ കണ്ടു.

"പിതാവേ, പിതാവേ," അവന്‍ കരഞ്ഞു വിളിച്ചു. "അങ്ങ്‌ ലാസറിനെ ഇങ്ങോട്ടയക്കൂ, അവന്‍ തന്റെ വിരല്‍ നനച്ച്‌ എന്റെ ചുണ്ട്‌ ഒന്നു തണുപ്പിക്കട്ടേ, ഞാന്‍ പൊരിയുകയാണ്‌."

പക്ഷെ അബ്രഹം പറഞ്ഞു, "നീ തിന്നു കുടിച്ചു മദിച്ച ദിവസങ്ങള്‍ ഓര്‍ത്തു നോക്കൂ, അന്നു വിശപ്പാലും തണുപ്പാലും വലഞ്ഞിരുന്ന ലാസറിന്‌ നീയൊരു പച്ചിലക്കു പോലുമുപകാരം ചെയ്തില്ല. ഇനിയിപ്പോള്‍ സന്തോഷിക്കാനുള്ള അവസരം ലാസറിന്റേതാണ്‌, എന്നേയ്യ്ക്കുമായി തീയിലുരുകാനുള്ളത്‌ നിന്റേയും."

യേശു ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. കിഴവന്‍ അനാനിയാസ്‌ വായ്‌ പിളര്‍ന്ന് നില്‍പ്പായി. അയാളുടെ തൊണ്ട വരണ്ടു, ചുണ്ടുകള്‍ ഉണങ്ങി. അയാള്‍ യേശുവിന്റെ കണ്ണുകളിലെ നിഗൂഢത ചുരുളഴിക്കാന്‍ ശ്രമിച്ചു.

"തീര്‍ന്നോ, ഇത്രയേയുള്ളോ?" അയാള്‍ വിറക്കാന്‍ തുടങ്ങി. "ഇനിയൊന്നുമില്ലേ?"

"അവനു കൊടുത്തത്‌ ഭേഷായി" ജൂദാസ്‌ ചിരിച്ചു. "ഈ ഭൂമിയില്‍ തിന്നും കുടിച്ചും മദിക്കുന്നവന്മാര്‍ നരകത്തില്‍ പോയി അതൊക്കെ കക്കാതിരിക്കാന്‍ പറ്റുമോ?"

പക്ഷെ സബദിയുടെ പുത്രന്‍ യേശുവിന്റെ നെഞ്ചിലേക്ക്‌ കണ്ണുപായിച്ച്‌ പറഞ്ഞു, 
" ഗുരോ, നിന്റെ വാക്കുകള്‍ എന്റെ വ്യഥകള്‍ അകറ്റുന്നില്ല. ശത്രുക്കളോട്‌ പൊറുക്കാന്‍ എത്ര തവണ നീ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ശത്രുക്കളെ സ്നേഹിക്കൂ, അവര്‍ നിങ്ങളോട്‌ ഏഴല്ല, എഴുപത്തേഴ്‌ തവണ ദ്രോഹം ചെയ്താലും, നിങ്ങള്‍ ഏഴല്ല എഴുപത്തേഴു തവണ അവര്‍ക്ക്‌ നന്മ ചെയ്യണം എന്ന്‌ അങ്ങല്ലേ ഞങ്ങലെ പഠിപ്പിച്ചിരിക്കുന്നത്‌? ആങ്ങിനെ മാത്രമേ വെറുപ്പിനെ ഈ ലോകത്തുനിന്ന് മാറ്റിക്കളയാനാകൂ എന്നും. എന്നിട്ടിപ്പോള്‍�. ദൈവത്തിന്‌ ക്ഷമിക്കാനാവില്ലേ?"

"ദൈവം നീതിമാനാണ്‌" ജൂദാസ്‌ ഇടപെട്ടു. അയാള്‍ പുഛത്തോടെ അനാനിയാസിനെ നോക്കി.

"ദൈവം പരമമായ നന്മയാണ്‌." ജോണ്‍ എതിര്‍ത്തു.
"പ്രതീക്ഷിക്കാന്‍ ഇനി ഒന്നുമില്ലെന്നാണോ?" വൃദ്ധന്‍ വിക്കി. "ഉപമ ഇത്രയേയുള്ളോ?"

തോമസ്‌ എഴുനേറ്റു, കതകോളം നടന്നിട്ട്‌ തിരിഞ്ഞു നിന്നു. " ഇല്ല പ്രഭോ, തീര്‍ന്നിട്ടില്ല, കുറച്ചു കൂടിയുണ്ട്‌. "
"പറ കുഞ്ഞേ, നിന്നെ ഞാന്‍ അനുഗ്രഹിക്കട്ടെ."
" ആ ധനികന്റെ പേരാണ്‌ അനാനിയാസ്‌!" ഇതു പറഞ്ഞ്‌ തോമസ്‌ തന്റെ കെട്ടുമെടുത്ത്‌ പുറത്തിറങ്ങി ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.

വൃദ്ധന്റെ തലയില്‍ രക്തം ഇരച്ചു കയറി. അയാളുടെ കണ്ണുകള്‍ മങ്ങി, അസ്തമയ സൂര്യനെപ്പോലെ.
യേശു തന്റെ വിശ്വസ്തനായ അനുയായിയുടെ മുടിയില്‍ തലോടി. 

"ജോണ്‍, എല്ലാവര്‍ക്കും കാതുകളുണ്ട്‌, കേള്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും മനസ്സുമുണ്ട്‌, അവര്‍ വിധിക്കുകയും ചെയ്തു. ദൈവം നീതിമാനാണെന്നു അവര്‍ പറഞ്ഞു. അതിനപ്പുറം പോകാന്‍ അവര്‍ക്കായില്ല. നിനക്കും ഒരു മനസ്സുണ്ട്‌, പക്ഷെ നീ പറയുന്നു, ദൈവം നീതിമാന്‍ തന്നെ, പക്ഷെ അതു മാത്രം പോരാ എന്ന്‌. അവന്‍ പൂര്‍ണ്ണമായ നന്മയാണെന്ന്‌. അപ്പോള്‍ പിന്നെ ഈ ഉപമ ഇങ്ങനെയാവാന്‍ പറ്റില്ല ജോണ്‍, അതിന്‌ വേറൊരു അവസാനമാണ്‌ വേണ്ടത്‌."

"ക്ഷമിക്കൂ ഗുരോ" യുവാവ്‌ പറഞ്ഞു." പക്ഷെ എന്റെ മനസ്സില്‍ തോന്നിയത്‌ അങ്ങിനെയാണ്‌. മനുഷ്യര്‍ പോലും ക്ഷമിക്കുന്നു. ഏങ്കില്‍ പിന്നെ ദൈവം അങ്ങിനെയല്ല എന്നു വരുമോ? ഇല്ല, അതസാദ്ധ്യമാണ്‌, ഈ ഉപമ ഒരു വങ്കത്തരമാണ്‌, അതങ്ങിനെയാവാന്‍ പറ്റില്ല, അതിന്റെ അവസാനം വേറൊരു രീതിയിലായേ പറ്റൂ."

" അതിന്റെ അന്ത്യം വേറൊരു രീതിയില്‍ തന്നെയാണു കുഞ്ഞേ" യേശു പുഞ്ചിരിച്ചു. " ശ്രദ്ധിക്കൂ, അനാനിയാസിനും നിനക്കും ആശ്വസിക്കാം, ശ്രദ്ധിക്കൂ, കൂടി നില്‍ക്കുന്നവരേ, അയല്‍ക്കാരേ. ദൈവം നീതിമാന്‍ മാത്രമല്ല, നല്ലവനുമാണ്‌. ആവന്‍ നല്ലവന്‍ മാത്രമല്ല, നമ്മുടെയൊക്കെ പിതാവുമാണ്‌. 

ലാസര്‍, അബ്രഹാമിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, മനസ്സില്‍ ദൈവത്തോട്‌ പറഞ്ഞു. ' ദൈവമേ, മറ്റൊരാള്‍, ആത്മാവ്‌ നരകത്തില്‍ ഉരുകുന്നു എന്നറിയുമ്പോള്‍ ഒരാള്‍ക്കെങ്ങിനെ സ്വര്‍ഗത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ പറ്റും? അവനെ ഉയര്‍ത്തൂ പ്രഭോ, അങ്ങിനെ ഞാനും ഉയര്‍ത്തപ്പെടട്ടേ. അവനോട്‌ ക്ഷമിക്കൂ പ്രഭോ അങ്ങിനെ ഞാനും ക്ഷമിക്കപ്പെടട്ടെ. ആല്ലെങ്കില്‍ എനിക്കും ആ തീനാളങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങും.' ദൈവം അവന്റെ ചിന്തകള്‍ അറിഞ്ഞു സന്തുഷ്ടനായി.

"പ്രിയപ്പെട്ട ലാസര്‍," ദൈവം പറഞ്ഞു. "നീ ചെല്ലൂ, ദാഹിക്കുന്നവനെ നിന്റെ കൈകളില്‍ ഉയര്‍ത്തൂ. എന്റെ ഉറവകള്‍ ഒരിക്കലും വറ്റാത്തതാണ്‌. ആവനെ ഇവിടെ കൊണ്ടു വരൂ, അവന്‍ ഇവിടെ നിന്നു പാനം ചെയ്യ്തു ഉണര്‍വാകട്ടെ, അങ്ങിനെ നീയും."

"എന്നന്നേയ്ക്കുമായോ?" ലാസര്‍ ചോദിച്ചു.

"അതേ, എന്നെന്നേയ്ക്കുമായി!" ദൈവം പറഞ്ഞു.

കൂടുതല്‍ ഒന്നും പറയാതെ യേശു എഴുനേറ്റു. രാത്രിയായിരുന്നു. ആളുകള്‍ അവരവരുടെ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. അവരുടെ ഹൃദയം നിറഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക്‌ നമ്മെ പുഷ്ടിപ്പെടുത്താനാകുമോ? ആവര്‍ സ്വയം ചോദിച്ചു. അതെ, പറ്റും, അതൊരു സത്‌വചനമാകുമ്പോള്‍.

യേശു യാത്ര പറയാന്‍ വീട്ടുകാരന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി, പക്ഷെ അനാനിയാസ്‌ ആ കാല്‍ക്കല്‍ വീണു.
" ഗുരോ," അയാള്‍ മന്ത്രിച്ചു, "എന്നോട്‌ ക്ഷമിക്കൂ" അനാനിയാസ്‌ ഒരു കരച്ചിലിലേക്ക്‌ വഴുതി.


നിക്കോസ്‌ കസന്ത്‌സാക്കീസിന്റെ ദ ലാസ്റ്റ്‌ റ്റെംപ്റ്റേഷന്‍ ഒഫ്‌ ക്രൈസ്റ്റിന്റെ ഒരു ഭാഗമാണിത്‌.
രാമനേയും, കൃഷ്ണനേയും പോലെ യേശുവും ഒരു സങ്കല്‍പ കഥാപാത്രമാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. എന്നിരിക്കിലും ആ സ്നേഹമയന്‍ എന്നെങ്കിലുമൊരിക്കല്‍ ഈ ഭൂമിയില്‍ പദമൂന്നി നടന്നിട്ടുണ്ടായിരുന്നുവെങ്കില്‍ ഈ ഉപമ ഇങ്ങനെ തന്നെ പൂര്‍ണമാക്കിയിട്ടുണ്ടാകും എന്നെനിക്കുറപ്പുണ്ട്‌. അതു ബൈബിള്‍ പറയാത്തതാണ്‌.

ഒന്നു കൂടി, ഇപ്പോള്‍ പാഠപുസ്തകം നിരോധിക്കണം എന്നാവശ്യപ്പെടുന്നവര്‍, ഒരു ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ പുസ്തകവും നിരോധിക്കണം എന്നാവശ്യപ്പെട്ടു തെരുവിലിറങ്ങിയിരുന്നു.

ബൈബിളില്‍ പറയാത്തത്‌.

4 comments:

Roby said...

വായിച്ചു തുടങ്ങിയപ്പൊഴേ തോന്നിയിരുന്നു അന്ത്യപ്രലോഭനമാണെന്ന്..അതിൽ ഇതുപോലെ കുറെ ഭാഗങ്ങൾ ഇനിയുമുണ്ട്.

കേരളത്തിലെ കത്തോലിക്കാസഭ ഇരുപതു വർഷം മുൻപ് പ്രശ്നമുണ്ടാക്കിയത് പി.എം.ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം നിരോധിക്കാനായിട്ടാണ്. എന്റെ അറിവിൽ സഭയ്ക്ക് കസാന്ദ്സാക്കീസിന്റ്റെ പുസ്തകത്തോട് പ്രശ്നമില്ല. എനാൽ അതിന്റെ സിനിമാ വേർഷനെ സഭ എതിർത്തിരുന്നു.

കസാന്ദ്സാക്കീസിന്റ്റെ ക്രിസ്തുവായിരുന്നില്ല സ്കോർസേസിയുടെ ക്രിസ്തു.

ബാബുരാജ് said...

20 വര്‍ഷം മുന്‍പത്തെ പ്രതിഷേധത്തിന്റെ കാര്യത്തില്‍ എനിക്കു പിശകു പറ്റിയിട്ടുണ്ടെന്നു തോന്നുന്നില്ല. കാര്യങ്ങള്‍ക്കു തുടക്കമിട്ടതും, പ്രധാന ഇഷ്യൂവായിരുന്നതും ആറാം തിരുമുറിവായിരുന്നു എന്നതു ശരി തന്നെ. പിന്നെ ഈവക കാര്യങ്ങളില്‍ കേരള സഭ അല്‍പ്പം മുന്നിലാണല്ലോ? ഡാവിഞ്ചി കോഡിന്റെ കാര്യം തന്നെ എടുക്കുക. കൃസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊക്കെ യാതൊരു കുഴപ്പവും കൂടാതെ അതിന്റെ പ്രദര്‍ശനം നടന്നു, ഇവിടെ നിന്നായിരുന്നല്ലോ നിരോധന മുറവിളികള്‍ ഉയര്‍ന്നത്‌.

Suraj said...

ദൈവം ഉണ്ടെങ്കിൽ... ഇതുതന്നെയാവും അത് - നിറഞ്ഞ സ്നേഹവും ക്ഷമയും..അതുമാത്രം...

ഗുപ്തന്‍ said...

റോബി പറഞ്ഞതാണ് ശരി. പ്രതിഷേധം ഉണ്ടായത് ക്ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിനെതിരെയാണ്. അതില്‍ കസന്ദ് സാക്കീസിന്റെ ക്രിസ്തു ഇല്ല. സ്കൊര്‍സേസേയുടെ സിനിമയിലും ഇല്ല. (പക്ഷെ ഇതൊന്നും അന്ത്യപ്രലോഭനം നാടകത്തെ പ്രതിയുണ്ടായ കോലാഹലങ്ങളെ ന്യായീകരിക്കുന്നുമില്ല.)