Friday, June 27, 2008

ബ്ലഡ്‌ ഡൈമണ്ട്‌. രത്നങ്ങളുടെ പിന്‍ വഴികള്‍.

1999 ല്‍, അഡിസ്‌ അബാബയിലെ ഒരു ട്രാന്‍സിറ്റ്‌ ട്രിപ്പിനിടയില്‍ ഒരു മലയാളി മുഖം കണ്ട്‌ കയറി പരിചയപ്പെട്ടു. പേരും നാട്ടിലെ സ്ഥലവും ഒന്നും ഓര്‍മ്മയിലില്ല. അദ്ദേഹം സിറാ ലിയോണില്‍ ഒരു വിമാന കമ്പനി നടത്തുകയാണെന്ന് പറഞ്ഞു. മങ്ങിയ ബുഷ്‌ ഷര്‍ട്ടും തോള്‍ സഞ്ചിയുമായി നില്‍ക്കുന്ന ആ മനുഷ്യന്‍ ഒരു വിമാന കമ്പനി ഉടമയാണെന്ന് വിശ്വസിക്കാന്‍ വിഷമം തോന്നി. അദ്ദേഹം വേറെ നാലുപേരും കൂടിച്ചേര്‍ന്നാണ്‌ നടത്തുന്നത്‌. ഇപ്പോള്‍ വാടകയ്ക്കെടുത്ത ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനമാണ്‌ ഉള്ളത്‌, ഒരെണ്ണം കൂടി കിട്ടാന്‍ ശ്രമിക്കുന്നു. പക്ഷെ ഇപ്പോള്‍ അവിടെ ചില പ്രശ്നങ്ങള്‍ ഉള്ളതു കൊണ്ട്‌ വിമാനം ഗ്രൗന്‍ഡ്‌ ചെയ്തിരിക്കുകയാണ്‌. ആ സാവകാശത്തില്‍ ഒന്നു നാട്ടില്‍ പോയി വരാം എന്നു കരുതിയതാണ്‌. അപ്പോഴേക്കും ഞങ്ങളില്‍ ആരുടേയോ വിമാനത്തിനു സമയമായതു കൊണ്ട്‌ പിരിഞ്ഞു. പിന്നീട്‌ അദ്ദേഹത്തെപ്പറ്റിയോ, സീറാ ലിയോണിലെ പ്രശ്നത്തെപ്പറ്റിയോ ചിന്തിച്ചില്ല.

ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണമുണ്ട്‌. ബ്ലഡ്‌ ഡൈമണ്ടെന്ന ചിത്രം കണ്ടു. 2006 ല്‍ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ്‌ കാണാന്‍ തരപ്പെട്ടത്‌.
1999 ലെ സീറാ ലിയോണിലെ പ്രശ്നം ചെറുതായിരുന്നില്ല. അവിടെ പുതുതായി കണ്ടെത്തിയ രത്ന ഖനികളുടെ ആധിപത്യത്തിനായി നിരവധി കൊള്ളസംഘങ്ങള്‍, വിമോചനമുന്നണികള്‍ എന്ന നാട്യത്തില്‍ അറുംകൊലകള്‍ നടത്തുകയായിരുന്നു. RUF എന്ന ഒരു ഗ്രൂപ്പായിരുന്നു പ്രധാനം. തങ്ങളുടെ അധീനതയിലുള്ള ഖനികളിലെ രത്നം ഉപയോഗിച്ച്‌ ( "അവ കണ്ടമാനമുണ്ട്‌, എന്താ ചെയ്യുകയെന്നു പോലും എനിക്കറിയില്ല" സിനിമയില്‍ ഒരു RUF കമാന്‍ഡര്‍ പരാതിപ്പെടുന്നു.) അവര്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും കൂടുതല്‍ അക്രമകാരികളാവുകയും ചെയ്യുന്നു. കീഴടക്കിയ ഒരു ഗ്രാമത്തിലെ ഇരയോട്‌ കൈ വെട്ടിമാറ്റാന്‍ പോകുന്നതിനു മുന്‍പ്‌ അക്രമി നേതാവ്‌ ചോദിക്കുന്നു- "long sleev or short sleev?"
സ്വാഭാവികമായും തീവ്രവാദികളും, ആയുധക്കച്ചവടക്കാരും, രത്നവ്യാപാരികളും ഒത്തു കൂടുന്ന ഒരു അവിശുദ്ധകൂട്ടുകെട്ട്‌ രൂപപ്പെടുന്നു. ഈ പശ്ചാത്തലമാണ്‌ ചിത്രത്തിന്‌.

അക്രമികളാല്‍ ചിതറിക്കപ്പെട്ടു പോകുന്ന ഒരു കുടുംബമുണ്ടിതില്‍. ( അങ്ങിനത്തെ അനേകായിരത്തിലൊന്ന്) ഗൃഹനാഥന്‍ ഒരു മീന്‍പിടുത്തക്കാരനാണ്‌. ഭാര്യയും പെണ്‍കുട്ടികളും അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിപ്പെടുന്നു, ഡോക്ടര്‍ ആക്കണം എന്നയാള്‍ ആഗ്രഹിച്ചിരുന്ന മകന്‍ അക്രമി സംഘത്തില്‍ അംഗമാകുന്നു, അയാളോ ഖനിയില്‍ അടിമപ്പണിക്ക്‌ നിയോഗിക്കപ്പെടുന്നു. അവിടെ വെച്ച്‌ അയാള്‍ക്കു കിട്ടുന്ന ഒരു വലിയ രത്നക്കല്ലുവെച്ച്‌ അയാള്‍ തന്റെ ലോകം തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്‌. ഈ ശ്രമത്തില്‍ അയാള്‍ പ്രകടമാക്കുന്നത്‌ അനാദൃശ്യമായ മാനുഷിക മൂല്യങ്ങളും നിശ്ചയദാര്‍ഢ്യവുമാണ്‌. സോളമന്‍ വാന്‍ഡി എന്ന ആ കഥാപാത്രത്തിനെ ജിമൊന്‍ ഹണ്‍സൂ ഗംഭീരമാക്കിയിരിക്കുന്നു. (അദ്ദേഹത്തെ നിങ്ങളറിയും, ഗ്ലാഡിയേറ്റര്‍, ആംസ്റ്റഡ്‌ എന്ന ചിത്രങ്ങളിലെ ബലിഷ്ടകായനായ കറുമ്പനെ?)

രത്ന ആയുധ കള്ളക്കടത്തുകാരനായ ഡാനി ആര്‍ച്ചര്‍ ആണ്‌ മറ്റൊരു പ്രധാന കഥാപാത്രം. ഒരു വെളുമ്പന്‍ ആഫ്രിക്കക്കാരനായ അയാള്‍ക്കും വാന്‍ഡിയുടെ രത്നം വേണം. "ദൈവം എന്നേ ഉപേക്ഷിച്ചു പോയ ഈ നശിച്ച ഭൂഖണ്ഡത്തില്‍ നിന്നുള്ള അയാളുടെ വിസയാണ്‌" അയാള്‍ക്കത്‌. ഒരു പരിധിയിലധികം നല്ലവനാകാന്‍ സാധിക്കാത്ത ഒരു ശരാശരി ആഫ്രിക്കന്‍ വെളുമ്പന്റെ നിസ്സഹായതകളൊക്കെ അയാള്‍ക്കുമുണ്ട്‌. (മാതാപിതാക്കളുടെ മരണത്തെപ്പറ്റി ആര്‍ച്ചര്‍: "മാന്യമായ ഭാഷയില്‍ അങ്ങിനെ പറയാം, അമ്മയെ ബലാല്‍സംഗം ചെയ്തിട്ട്‌ വെടിവെയ്ക്കുകയായിരുന്നു, അഛനെ തലവെട്ടി മാറ്റിയിട്ട്‌ ഒരു കൊളുത്തില്‍ തൂക്കി. ഇതെല്ലാം കണ്ടു നിന്ന എനിക്കന്ന് 9 വയസ്സ്‌.") ലേണാര്‍ഡോ ഡി കാപ്ര്യോ ആര്‍ച്ചറെ അവതരിപ്പിക്കുന്നു. റ്റൈറ്റാനിക്കിലേയും ദ്‌ ബീച്ചിലേയും നമുക്കു പരിചിതമായ ചോക്കലേറ്റ്‌ ബേബിയില്‍ നിന്നും ലേണാര്‍ഡോ എത്ര വളര്‍ന്നു എന്നത്‌ നമ്മെ അത്ഭുതപ്പെടുത്തും.

അക്കാലത്ത്‌ ലോക രത്ന വിപണിയിലെ 15% ത്തോളം രത്നങ്ങള്‍ ഇത്തരം സംഘര്‍ഷ രത്നങ്ങളയിരുന്നത്രെ! (conflict diamonds). പിന്നീടുണ്ടായ കിംബെര്‍ലീ ട്രീറ്റി പ്രകാരം ഇതിന്റെ അളവ്‌ കുറക്കാനായിട്ടുണ്ട്‌. എങ്കിലും ഇപ്പോഴും കോണ്‍ഫ്ലിറ്റ്‌ ഡൈമണ്ട്‌ വിപണി സജീവം തന്നെ."രണ്ടോ മൂന്നോ മാസത്തെ ശമ്പളം കൊണ്ട്‌ നമ്മള്‍ വാങ്ങുന്ന ഒരു രത്ന മോതിരത്തിനു വിലയായി മറ്റൊരു മനുഷ്യന്‍ തന്റെ ജീവനോ കൈയ്യോ കൊടുത്തിട്ടുണ്ട്‌ എന്നതൊരു നടുക്കുന്ന അറിവാണ്‌". ഈ ഡലോഗ്‌ ഓരോ ഉപഭോക്താവും ഓര്‍ക്കുക.
ഹൃദയസ്പര്‍ശിയായ മനുഷ്യ കഥ പറയുന്നതിനൊപ്പം, യഥാര്‍ത്ഥ സംഭവങ്ങള്‍ കൃത്യതയോടെ ആവിഷ്കരിക്കുകയും ചെയ്യുന്നു ഈ ചിത്രത്തില്‍. ഈ കഥയും സംഭവങ്ങളും സാങ്കല്‍പികമാണെന്ന് ഒരു ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍ ഡി ബീയേര്‍സ്‌ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്രെ!

ഈ ചിത്രം 5 അക്കാഡമി അവാര്‍ഡുകള്‍ക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. ജിമൊന്‍ ഹണ്‍സൂ മികച്ച സഹനടനുള്ള നിരവധി അവാര്‍ഡുകള്‍ നേടി.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രമാണിത്‌.

സിറാ ലിയോണ്‍ ഇപ്പോള്‍ ശാന്തമാണ്‌.

എങ്കിലും ആഫ്രിക്കയില്‍ ഇപ്പോഴും 200000 ബാലപോരാളികളുണ്ട്‌.

നമ്മുടെ അഡിസ്‌ അബാബയിലെ സുഹൃത്തിന്റെ വിമാനകമ്പനിക്ക്‌ എന്തു സംഭവിച്ചോ ആവോ!

4 comments:

യാരിദ്‌|~|Yarid said...

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.. ആഫ്രിക്കയിലെ യഥാര്‍ഥ പ്രശ്നങ്ങളുടെ ഉത്തരവാദികളാരാ‍ണെന്ന് ഈ ചിത്രം മനസ്സിലാക്കി തരുന്നു...

Rajeeve Chelanat said...

ബാബുരാജ്,

Conflict diamond-കളെക്കുറിച്ച് ഇതിനുമുന്‍പ് വായിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ ചിത്രം കണ്ട ഒരു പ്രതീതി. ആ നാട്ടിലെത്തിയപോലെയും.

അഭിവാദ്യങ്ങളോടെ

Anonymous said...

i see 'blood diamond' one year back with friends..really a touching film.the director take the shots of tht father and son very well.really u give memory of film again.thx

Philip said...

കൊള്ളാം നന്നായി എഴുതിയിരിക്കുന്നു...