Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Wednesday, May 15, 2013

ബിറ്റ് കോയിൻ: ഒരു ആമുഖം.




ബിറ്റ് കോയിനെ (Bitcoin) പരിചയപ്പെടുത്തലാണ് ഈ പോസ്റ്റ്.

ബിറ്റ് കോയിൻ ഒരു ആധുനിക ഇലക്ട്രോണിക് അധിഷ്ടിത ധനവിനിമയ മാർഗ്ഗമാണ്. ക്രഡിറ്റ് കാർഡ്, ഡബിറ്റ് കാർഡ് മുതലായ നമുക്ക് സുപരിചിതങ്ങളായ ഇലക്ട്രോണിക് ധനവിനിമയങ്ങളിൽ അവയ്ക്ക് പിൻബലമായി ഏതെങ്കിലും കറൻസികൾ ഉണ്ടാവും. നമ്മൾ രൂപയിലോ ഡോളറിലോ ഒക്കെ തന്നെയാണല്ലോ അവിടെ ഇടപാടുകൾ നടത്തുന്നത്. എന്നാൽ ബിറ്റ്കോയിനിൽ നിലവിലുള്ള കറൻസികൾ ഒന്നും പിൻബലമായില്ല. അത് അതിന്റെ രീതിയിൽ തന്നെ ഒരു സ്വതന്ത്ര കറൻസിയാണ്. എന്നാൽ സാധാരണ കറൻസികളിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ബിറ്റ്കോയിൻ. ഏറ്റവും പ്രധാനം അത് ഏതെങ്കിലും ഒരു കേന്ദ്രീകൃത ഏജൻസിയാൽ നിയന്ത്രിക്കപ്പെടുന്നില്ല എന്നതാണ്. (ഉദാഹരണം; നമ്മുടെ രൂപ, റിസർവ്വ് ബാങ്കിനാൽ നിയന്ത്രിക്കപ്പെടുന്നുണ്ടല്ലോ.)

നിലവിലുള്ള കറൻസികൾക്ക് മിക്കവാറും തന്നെ ഈടായി സ്വർണ്ണശേഖരം സർക്കാരും റിസർവ്വ് ബാങ്കുകളും സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു ഈടും ബിറ്റ്കോയിന്റെ കാര്യത്തിലില്ല എന്നതാണ് രസകരം. പിന്നെ ഈ പണത്തിന് എങ്ങിനെ മൂല്യമുണ്ടാവും? ചില ധനതത്വശാസ്ത്രജ്ഞരുടെ ഉത്തരം രസകരമാണ്. “മറ്റെല്ലാ പണത്തിനുമുള്ളതു പോലെ. അവയ്ക്ക് മൂല്യമുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്നു, അതുകൊണ്ട് അവയ്ക്ക് മൂല്യമുണ്ട്. അതുപോലെ തന്നെ ഇതിനും!”

ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക് മറ്റു കറൻസികളിലെ പോലെ ദേശാന്തര പരിമിതികളില്ല. ആർക്കും എവിടേയും ഇത് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. നമ്മളുടെ സേവനദാദാവ് അല്ലെങ്കിൽ വിൽപ്പനക്കാരൻ അവ സ്വീകരിക്കുന്ന ആളായിരിക്കണം എന്നു മാത്രം. കാലം കഴിയും തോറും കൂടുതൽ കൂടുതൽ പേർ അവ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. നമുക്ക് ഇൻഡ്യയിൽ നിന്ന് അമേരിക്കയിൽ പണമടയ്ക്കണം എന്നുണ്ടെങ്കിൽ ഇടനിലക്കാർ ഒന്നുമില്ലാതെ നേരിട്ട് അത് ചെയ്യാൻ പറ്റും. ഒരിക്കലെങ്കിലും അത് നിലവിലുള്ള മാർഗ്ഗത്തിൽ ചെയ്തവർക്കറിയാം എത്ര പണം കമ്മീഷൻ ഇനത്തിൽ നമുക്ക് നഷ്ടമാണെന്ന്. ആ പണവും നമ്മൾ ലാഭിക്കുകയാണ്.

സതോഷി നകാമോട്ടോ എന്ന പേരിൽ ഒരു അജ്ഞാതൻ/സംഘം ആണ് ആദ്യമായി ബിറ്റ്കോയിന്റെ ആശയം അവതരിപ്പിച്ചത്. 2008ഇൽ. അടുത്ത വർഷം തന്നെ ബിറ്റ്കോയിൻ നെറ്റ്വർക്ക് നിലവിൽ വന്നു. ആദ്യത്തെ 2-3 വർഷങ്ങളിൽ സതോഷി നകാമോട്ടോ അതിന്റെ സോഫ്റ്റ്വേർ നിർമ്മാണത്തിലും ഫോറങ്ങളിലും സജീവമായിരുന്നെങ്കിലും പിന്നീട് പിൻ വലിയുകയാണുണ്ടായത്. വാസ്തവത്തിൽ സതോഷി ആരായിരുന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ഇനി, എങ്ങിനെയാണ് നമ്മൾ ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്നത്? അതിന് നമുക്ക് ഒരു കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ കൂടിയേ കഴിയൂ.. (ഇതൊരു ഇലക്ട്രോണിക് ധനവിനിമയമാണന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നല്ലോ?) അതിൽ നമ്മൾ ഒരു "വാലറ്റ് ആപ്ലിക്കേഷൻ" ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഈ പ്രോഗ്രാമാണ് നമ്മുടെ കയ്യിലുള്ള ബിറ്റ്കോയിനുകളുടെ കണക്ക് സൂക്ഷിക്കുന്നത്. ഇനി നമ്മൾ ബിറ്റ്കോയിനുകൾ വാങ്ങിക്കണം. അത് നമുക്ക് നിലവിലുള്ള കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ തികച്ചും സ്വകാര്യമായി പണമുപയോഗിച്ചോ നിർദ്ദിഷ്ട ഏജന്റുമാരിൽ നിന്നും വാങ്ങാം. ഒരിക്കൽ വാങ്ങിച്ചു കഴിഞ്ഞാൽ നമ്മുടെ വാലറ്റ് ആപ്ലിക്കേഷൻ വളരെ സൂക്ഷ്മമായ ഒരു രഹസ്യാലേഖന സങ്കേതം വഴി നമ്മുടെ പേരിൽ വരവു വെയ്ക്കും.

കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ബിറ്റ്കോയിന്റെ കാര്യത്തിലില്ല എന്നു പറഞ്ഞു. അപ്പോൾ പിന്നെ നമ്മുടെ ഇടപാടുകൾ എങ്ങിനെയാണ് സാധൂകരിക്കുന്നത്? നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും എതിർ കക്ഷിയുടെ കമ്പ്യൂട്ടറുമുൾപ്പടെ ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്ന സകല കമ്പ്യൂട്ടറുകളും ഉൾപ്പെടുന്ന ഒരു നെറ്റ്വർക്കാണ് ഇത് ചെയ്യുന്നത്. എല്ലാ ഇടപാടുകളും ഓരോ അതുല്യമായ ബിറ്റ്കോയിൻ വിലാസത്തിൽ ആണ് നടക്കുന്നത്. ഉദാഹരണത്തിന് സുരേഷ് രമേഷിനോട് ഒരു സാധനം വാങ്ങുന്നു എന്നു കരുതുക. വിലയായി രമേഷിന്റെ അക്കൗണ്ടിൽ സുരേഷ് പണം അടയ്ക്കണം. ബിറ്റ്കോയിൻ ഇടപാടാണെങ്കിൽ രമേഷിന്റെ കമ്പ്യൂട്ടർ ഒരു പ്രത്യേക വിലാസം നിർമ്മിച്ച് അത് സുരേഷിന്റെ കമ്പ്യൂട്ടറിലേയ്ക്ക് അയയ്ക്കും. തുടർന്ന് സുരേഷിന്റെ വാലറ്റ് പ്രോഗ്രാം ഈ വിലാസത്തിലേയ്ക്ക് കൈവശമുള്ള കോയിനിൽ നിന്ന് ആവശ്യമുള്ള തുക കൈമാറും. ഈ ഇടപാടിന്റെ വിശദാംശങ്ങൾ അതായത് വിലാസങ്ങൾ, ബിറ്റ്കോയിൻ തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നെറ്റ്വർക്കിലുള്ള എല്ലാ കമ്പ്യൂട്ടറുകൾക്കും കൈമാറും. ഈ വിവരങ്ങൾ "ബ്ലോക്ക് ചെയിൻ" എന്ന പേരിൽ രേഖപ്പെടുത്തി വെയ്ക്കും. ഇതൊരു തുടർച്ചയായ പ്രക്രിയയാണ്. നെറ്റ്വർക്കിലുള്ള എല്ലാ സർവറുകളും ഇതിൽ ഭാഗഭാക്കാവുന്നു. ഇങ്ങിനെ പലയിടത്ത് തുടർച്ചയായി രേഖപ്പെടുത്തൽ നടക്കുന്നതിനാൽ ഇടപാടുകളിലെ കള്ളത്തരങ്ങൾക്കും പിശകുകൾക്കും സാധ്യത ഇല്ലതന്നെ.

ശരാശരി പത്തു മിനിറ്റ് കൂടുമ്പോൾ അതുവരെയുള്ള വിവരങ്ങൾ ഒരു "ബ്ലോക്ക്" ആയി ഉറപ്പിക്കും. ഈ ഒരു ബ്ലൊക്കിൽ നിന്നാണ് അടുത്ത ബ്ലോക്കിനുള്ള നിർമ്മാണം ആരംഭിക്കുന്നത്. അതിനാൽ കോയിനുകളുടെ ഒഴുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. കള്ള നാണയങ്ങൾ ഇടയ്ക്ക് കയറാതിരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഇങ്ങിനെ ഉറപ്പിക്കൽ നടക്കുമ്പോൾ കുറച്ച് ബിറ്റ്കോയിനുകൾ നിർമ്മിക്കപ്പെടുന്നു. ഇതിന് സാങ്കേതികമായി "മൈനിങ്ങ്" (ഖനനം) എന്നാണു പറയുന്നത്. ആദ്യം ഇത്തരം ഉറപ്പിക്കൽ കൃത്യമായി പൂർത്തിയാക്കുന്ന സർവറിന്റെ ഉടമയ്ക്ക്ക്കാണ് ഈ കോയിനുകളുടെ അവകാശം. അയാൾക്ക് അത് സൂക്ഷിക്കാനോ വിൽക്കാനോ അവകാശമുണ്ട്. മൈനിങ്ങ് നടത്താൻ പ്രത്യേക പ്രോഗ്രാമുകൾ വേണം എന്നല്ലാതെ പ്രത്യേക അനുമതി ഒന്നും ആവശ്യമില്ല. ആർക്കും മൈനിങ്ങ് ശ്രമിക്കാം.

സത്യത്തിൽ ഇത് സ്വർണ്ണഖനനത്തിനു സമാനമാണ്. സ്വർണ്ണമാണല്ലോ മിക്കവാറും കറൻസികളിലെ ഈട്. എന്നാലിവിടെ അത് കമ്പ്യൂട്ടർ കണക്കുകൂട്ടലുകളാണ്. മറ്റൊരു സാമ്യം ലഭ്യതയിലാണ്. സ്വർണ്ണഖനനത്തിലെന്നപോലെ തുടക്കത്തിൽ ബിറ്റ്കോയിൻ ഖനനവും എളുപ്പമായിരുന്നു. എന്നാൽ കൂടുതൽ കൂടുതൽ ഖനനം ചെയ്ത് എടുക്കുംതോറും പിന്നീടുള്ള ലഭ്യത കുറയും. കണക്കുകൂട്ടലുകൾ കൂടുതൽ ദുഷ്കരമാക്കിയാണ് ഇത് സാധിക്കുന്നത്. ഈ ഘട്ടത്തിൽ ഖനനം മെച്ചപ്പെടുത്താൻ കമ്പ്യൂട്ടറുകളുടെ ശേഷി ഉയർത്തുക എന്നതാണ് മാർഗ്ഗം. അതിനാൽ ഒരു വാശി പോലെ പലരും കൂടുതൽ കൂടുതൽ ശക്തിയേറിയ കമ്പ്യൂട്ടറുകൾ ഇതിനായി ഉപയോഗിക്കുന്നു. വലിയ കോർപ്പറേറ്റ് കമ്പ്യൂട്ടറുകളിൽ നെറ്റ്ബോട്ടുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറി രഹസ്യമായി മൈനിങ്ങ് നടത്തുന്ന വിരുതന്മാരുമുണ്ട്. അടുത്തിടെ നടന്ന ഒരു വിശകലനത്തിൽ കണ്ടത് ലോകത്തിലെ ആദ്യത്തെ 500 സൂപ്പർ കമ്പ്യൂട്ടറുകൾ മൊത്തം ചേർന്നാൽ ഉള്ളതിൽ അധികം ശക്തി മൈനിങ്ങിനുവേണ്ടി ബിറ്റ്കോയിൻ സർവറുകൾ ഉപയോഗിക്കുന്നു എന്നാണ്. അതുപോലെ അമേരിക്കയിലെ 32000 വീടുകൾക്ക് വേണ്ടിവരുന്ന വൈദ്യുതിയാണ് ഒരു ദിവസം മൈനിങ്ങിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്.

(ഒരു ആധുനിക ബിറ്റ്കോയിൻ റിഗ്ഗ്)
ഇത്രമാത്രം കഷ്ടപ്പെടുമ്പോൾ എത്ര കോയിനുകൾ നിർമ്മിക്കപ്പെടുന്നുണ്ട്? ഇപ്പോൾ ശരാശരി 25 കോയിനുകൾ 10 മിനിറ്റിൽ മൈൻ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ "പണപ്പെരുപ്പം" ഉണ്ടാകാതിരിക്കാൻ കോയിനുകളുടെ ഉത്പാദനം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. നിലവിലുള്ള ഉത്പാദനം 4 വർഷം കൂടുമ്പോൾ പകുതിയാക്കും. അതായത് 2017 ആകുമ്പോൾ 10 മിനിറ്റിൽ 12.5 കോയിനുകളേ മൈൻ ചെയ്യാനാവൂ. 2140 ഇൽ ഏകദേശം 21 മില്യൺ കോയിനുകൾ ആകുമ്പോൾ മൈനിങ്ങ് നിഷ്ഫലമാകും. 21 മില്യൺ എന്ന ലക്ഷ്യത്തിന്റെ പകുതിയും 2012 നവംബറോടെ മൈൻ ചെയ്തു കഴിഞ്ഞു.

ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ഒരു ബിറ്റ്കോയിന്റെ വിനിമയ നിരക്ക് എത്രയാണെന്ന് അറിയാൻ താല്പര്യം ഉണ്ടാവും. 2009 ഇൽ ആദ്യം ഇറങ്ങുമ്പോൾ ഏതാനും സെന്റുകൾ മാത്രമായിരുന്നു ഇതിന്റെ മൂല്യം. ഇതിനിടെ അത്യധികം കയറ്റിയിറക്കങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മാത്രം 100 നും 260 നും ഇടയ്ക്ക് ഡോളർ മൂല്യം ഉണ്ടായിരുന്നു. അതു പ്രകാരം ഇപ്പോൾ ഒരു ബില്യൺ ഡോളറിനു തുല്യമായ ബിറ്റ്കോയിനുകൾ വിനിമയത്തിലുണ്ട്. ചെറിയ ഇടപാടുകൾക്കായി ഒരു ബിറ്റ്കോയിന്റെ പത്തുകോടിയിൽ ഒരു ഭാഗം വരുന്ന ചെറിയ യൂണിറ്റുകളുണ്ട്. അവയ്ക്ക് 'സതോഷി' എന്നാണ് പേര്. നമ്മുടെ രൂപയും പൈസയും പോലെ.

ബിറ്റ്കോയിൻ ഇടപാടുകളുടെ അതീവ രഹസ്യസ്വഭാവമാണ് ഇതിന്റെ പ്രധാന ഗുണവും ദോഷവും. കോയിനുകൾ കൃത്യമായി പിന്തുടരപ്പെടുന്നുണ്ടെങ്കിലും അവ കൈമറിയുന്ന വിലാസങ്ങൾ ഗൂഢാലേഖനസങ്കേതത്താൽ സുരക്ഷിതമാണ്. നമ്മൾക്ക് ഒരു വാലറ്റേയുള്ളുവെങ്കിലും പല ഇടപാടുകൾ പല വിലാസങ്ങളിൽ നടത്താൻ സാധിക്കും. സത്യത്തിൽ അങ്ങിനെ ചെയ്യുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതും. ഇടപാടുകൾക്ക് ഇടനിലക്കാർ ആവശ്യമില്ല എന്നതാണ് അടുത്ത പ്രധാന ഗുണം. കമ്മീഷൻ ഇനത്തിൽ ധാരാളം പണം ഇടപാടുകാർക്ക് ലാഭിക്കാൻ സാധിക്കും. വേഗതയേറിയ ഉറപ്പാക്കലിന് അപൂർവ്വം അവസരങ്ങളിൽ ചെറിയ കമ്മീഷൻ വല്ലതും വേണ്ടി വന്നാലായി.

ഇടപാടുകളുടെ രഹസ്യസ്വഭാവം കൊണ്ടു തന്നെ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അധികമാണ്. മയക്കുമരുന്നുകൾ, ആയുധങ്ങൾ, നിയമ വിരുദ്ധ പണഇടപാടുകൾ മുതലായവയ്ക്ക് ഒക്കെ ഇപ്പോൾ തന്നെ ബിറ്റ്കോയിനുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വെട്ടിപ്പിനും വലിയ സാധ്യതകളാണ് ഉള്ളത്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ബിറ്റ്കോയിൻ ഇടപാടുകളെ നിയന്ത്രിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇടപാടുകാരെ വെറുതെ വിട്ടെങ്കിലും മൈനിങ്ങ്കാരെ "മണി ലോണ്ടറിങ്ങ് ആക്റ്റ്" നിർവചനത്തിനുള്ളിലാക്കിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒരു കുമിള ആയാണ് പല ധനതത്വശാസ്ത്രജ്ഞരും ബിറ്റ്കോയിനെ കാണുന്നത്. വിശ്വാസം ഉള്ളവർ പോലും തൽക്കാലം ചെറിയ തുകകൾ മാത്രം നിക്ഷേപിക്കുന്നതാവും ബുദ്ധി എന്ന പക്ഷക്കാരാണ്.

ബിറ്റ്കോയിൻ ഇടപാടുകൾ അത്യധികം സുരക്ഷിതമായാണ് സംവിധാനം ചെയ്തിരിക്കുന്നതെങ്കിലും വിരലിലെണ്ണാവുന്ന വീഴ്ചകൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ബിറ്റ്കോയിനും 100% കുറ്റമറ്റതാണെന്നു പറയുക വയ്യ.

ബിറ്റ്കോയിൻ ഭാവിയുടെ കറൻസി ആകുമോ? കാത്തിരുന്നു തന്നെ കാണണം.

(ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്)

Thursday, July 07, 2011

മതസഹിഷ്ണുതയുടെ ശാസ്ത്രം.


മുന്‍ ഭാഗങ്ങള്‍ ഇവിടെ: 1, 2,    3.

മതസഹിഷ്ണുതയുടെ ശാസ്ത്രത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ആദ്യം നമ്മൾ മീമുകളെ പരിചയപ്പെടണം

മീമുകള്‍ (Memes)
(മെറിയം വെബ്സ്റ്റർ നിഘണ്ടു മീംസ് എന്നാണ് ഉച്ചാരണം നൽകുന്നത്.)

ആവര്‍ത്തിച്ച് അനുകരിക്കപ്പെടുന്ന ആശയമോ, രീതിയോ, അല്ലെങ്കില്‍ ഒരു സാംസ്കാരിക ഘടകമോ ആണ് മീം. ഉദാഹരണത്തിന്, നമ്മള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുനേല്ക്കുന്നു. അത് ഒരു ബഹുമാനപ്രകടനമായി പല കാലങ്ങളും പല തലമുറകളുമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ജീവന്റെ അടിസ്ഥാന ഘടകം 'ജീനുകള്‍' എന്നപോലെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം എന്ന തരത്തില്‍ മീമുകളെ ആദ്യം നിര്‍വചിച്ചത് പ്രമുഖ പരിണാമശാസ്ത്രജ്ഞനായ റിച്ചഡ് ഡോക്കിന്‍സ് ആണ്.

ജീനുകളും മീമുകളും തമ്മില്‍ അനവധി സാദൃശ്യങ്ങളും അതു പോലെ വൈരുദ്ധ്യങ്ങളും ഉണ്ട്. ജീനുകള്‍ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും അതിന്‍ പ്രകാരം ജീവികളുടെ ജൈവഗുണം നിര്‍ണ്ണയിക്കുകയും ചെയ്യുന്നവയാണെന്നിരിക്കെ, മീമുകള്‍ പെരുമാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അങ്ങിനെ മനുഷ്യരുടെ സംസ്കാരം നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഘടകവുമാവുന്നു. ജീനുകളുടെ വ്യതിയാനങ്ങള്‍ ജൈവ പരിണാമത്തിന് കാരണമാകുമ്പോള്‍ മീമുകളുടെ വ്യതിയാനം സാംസ്കാരിക പരിണാമത്തിന് കാരണമാകുന്നു.

ജീനുകളും മീമുകളും ഒരു പോലെ അതിജീവനത്തിനാണ് ശ്രമിക്കുന്നത്. ജീനുകള്‍ സ്വയം പതിപ്പുകള്‍ നിര്‍മ്മിച്ച് തുടര്‍ച്ച നിലനിര്‍ത്തുമ്പോള്‍ മീമുകള്‍ അനുകരിക്കപ്പെട്ടാണ് തുടര്‍ച്ച സാധിക്കുന്നത്. ജീനുകളെപ്പോലെ തന്നെ മീമുകളും വ്യതിയാനങ്ങള്‍ക്ക് (മ്യുട്ടേഷന്‍ ) വിധേയമാണ്. വ്യതിയാനങ്ങള്‍ ജീനുകളുടേയും മീമുകളുടേയും അതിജീവനത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ജീനുകള്‍ കൃത്യമായ ഒരു ഡാര്‍വീനിയന്‍ തത്വം പിന്തുടരുമ്പോള്‍ മീമുകള്‍ ലമാര്‍ക്കിയന്‍ തത്വവും അനുസരിക്കുന്നു. ജീനുകളുടെ കാര്യത്തിലെന്ന പോലെ മീമുകളും വ്യത്യസ്ഥ പരിസ്ഥിതികളില്‍ വ്യത്യസ്ഥമായ അതിജീവനശേഷിയാണ് പ്രകടിപ്പിക്കുന്നത്. നിലവിലെ പരിസ്ഥിതിയില്‍ അനുയോജ്യമായ ജീനുകളും മീമുകളും അതിജീവിക്കും. അനുയോജ്യമല്ലാത്തവ അതിജീവനത്തിനുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുകയും നശിച്ചുപോവുകയും ചെയ്യും .
മീമുകളുടെ സാദ്ധ്യതകള്‍ അതി വിശാലമാണ്. ഭാഷയുടെ ഉത്ഭവം മുതല്‍ ബൃഹത്തായ വര്‍ത്തമാനകാല സാംസ്കാരിക വൈവിദ്ധ്യം വരെ മീമുകളുടെ പരിധിയില്‍ വരും.

മതങ്ങള്‍ എന്ന മീംപ്ലക്സസ്

പല വിധ മീമുകളുടെ ഒരു സംഘാതമായാണ് (മീംപ്ലക്സ്) മതങ്ങളെ, മനശാസ്ത്രജ്ഞയും ഗവേഷകയുമായ ഡോ: സൂസന്‍ ബ്ലാക് മോര്‍ വിലയിരുത്തുന്നത്. ഈ മീമുകളുടെ അതിജീവനശേഷിയാണ് മതങ്ങളുടെ ശക്തി. എന്നു വെച്ചാല്‍ മതസ്ഥാപകര്‍ അത്ര ഫലവത്തായ മീമുകള്‍ ഉള്‍പ്പെടുത്തിയാണ് മതങ്ങള്‍ സ്ഥാപിച്ചത് എന്നല്ല, മറിച്ച് കാലാന്തരങ്ങളായി പരിണമിച്ച് അതിജീവന ശേഷി തെളിയിച്ച മീമുകള്‍ മതങ്ങളില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. എല്ലാ മതങ്ങളുടേയും ഉത്ഭവം വളരെ എളിയ രീതിയില്‍, കുറച്ച് അനുയായികളും വൈകാരികത ഉണര്‍ത്താന്‍ കഴിവുള്ള ഒരു നേതാവും എന്ന രീതിയിലൊക്കെ തന്നെയാണ്. ഉള്‍പ്പെടുന്ന മീമുകളും കുറവായിരിക്കും. എന്നാല്‍ മീമുകളും അതിജീവനത്തിനാണ് ശ്രമിക്കുന്നത് എന്നു നാം നേരത്തെ തന്നെ കണ്ടു. ഈ അതിജീവനം സാധിക്കുന്നത് അതിന്റെ വാഹനത്തിന്റെ (ഇവിടെ മതം അല്ലെങ്കില്‍ മത വിശ്വാസി.) പ്രകട ഗുണങ്ങള്‍ കൊണ്ടാണ്. അതിനാല്‍ ക്രമേണ മീമുകള്‍ സ്വയം പരിവര്‍ത്തനപ്പെടുത്തി വാഹനത്തിന്റെ പ്രകട ഗുണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നു. ഇതേ ആവശ്യത്തിനായി മറ്റു മീമുകളെ കൂടെ ചേര്‍ക്കുകയും ചെയ്യും. ഇങ്ങനെയാണ് താരതമ്യേന ലളിതമായി തുടങ്ങുന്ന മതങ്ങളും വിശ്വാസരീതികളും കാലക്രമേണ സങ്കീർണ്ണമായ ചടങ്ങുകളിലേക്കും ആചാരങ്ങളിലേക്കും മാറുന്നത്.

സത്യത്തില്‍ മീമുകളെ വിശദീകരിക്കാന്‍ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് മതങ്ങള്‍. മതങ്ങള്‍ക്ക് മനുഷ്യ ജീവിതത്തില്‍ ഇത്ര സ്വധീനം വരാന്‍ എന്താണ് കാരണം? മനുഷ്യനെ കുഴക്കിയിരുന്ന പല അസ്തിത്വ പ്രശ്നങ്ങള്‍ക്കും മതങ്ങള്‍ ഉത്തരം നല്കി. ഞാനാരാണ്? ജീവിതം എന്താണ്? മരണം, മരണ ശേഷം എന്താവും? ഇത്തരം ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ മിക്കവാറും ഒക്കെ അര്‍ത്ഥരഹിതവും അയഥാര്‍ത്ഥവും ആയിരുന്നു എങ്കിലും അവയേയും രക്ഷിച്ചെടുക്കാന്‍ പുതിയ മീമുകള്‍ കൂടെക്കൂടി. അത്തരത്തിലൊന്നാണ് വിശ്വാസം (faith) എന്ന മീം. മതങ്ങള്‍ നല്കുന്ന ഉത്തരങ്ങള്‍ വിശ്വസിച്ചുകൊള്ളണം, അവയെ സംശയിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല എന്ന് ഈ പുതിയ മീം നിർബന്ധിച്ചു. മറ്റൊന്ന്, മതവിശ്വാസങ്ങളെ കേവലസത്യങ്ങളായി  (truth) തുല്യപ്പെടുത്തുന്ന മീമുകള്‍. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ക്രിസ്ത്യന്‍ ദൈവത്തെ ഏകസത്യമായും വിശ്വാസത്തെ സത്യവിശ്വാസമായും വിശേഷിപ്പിക്കുന്നത് ഓര്‍ക്കുക. സ്ഥാപനവല്ക്കരിച്ച പ്രാര്‍ത്ഥനകള്‍ മറ്റൊരുതരം മീമാണ്. ദൈവം സര്‍വ്വവ്യാപിയാണെന്ന് മതങ്ങള്‍ പറയുമ്പോഴും ഒരു സ്ഥാപനത്തെ കേന്ദ്രീകരിച്ചുള്ള അഭ്യര്‍ത്ഥനകള്‍ (ആരാധന) മതങ്ങള്‍ ഉപദേശിക്കുന്നു. ഇങ്ങനെ ഒരു ആരാധനാലയത്തെ കേന്ദ്രീകരിച്ച് അനുയായികള്‍ ഒത്തുകൂടുന്നത്, മതമെന്ന മീംപ്ലക്സിന് പൊതുവായി ഒരു അതിജീവനഗുണം നല്കുന്ന മീമാണ്.

ജീനുകളും മീമുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒരു വ്യത്യാസം അവയുടെ പുനസൃഷ്ടിയിലെ വ്യത്യാസമാണ്. ജീന്‍ കോഡിങ്ങ് ഡിജിറ്റല്‍ എന്നു തന്നെ പറയാവുന്ന കൃത്യതയില്‍ ഉള്ളവയാണ്. എന്നാല്‍ മീമുകള്‍ അനുകരണം വഴിയാണ് മിക്കവാറും പുനസൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ കൃത്യത കുറയും. അതു കൊണ്ടു തന്നെ അവയുടെ അതിജീവനം അപകടത്തിലാവാന്‍ സാദ്ധ്യതയുണ്ട്. മതം അതിനും മാര്‍ഗ്ഗം കണ്ടെത്തി. അതിന്റെ മീമുകള്‍ നേര്‍ത്തു പോകുന്നതു തടയുവാന്‍ അവയെ രേഖപ്പെടുത്തി വെച്ചു. സംശയിക്കണ്ട, അവ തന്നെ വിശുദ്ധ ഗ്രന്ഥങ്ങള്‍. അവയില്‍ തന്നെ പലതിലും, ആ ഗ്രന്ഥങ്ങളില്‍ മാറ്റം വരുത്തുന്നത് ദൈവകോപത്തിന് വഴിവെക്കും എന്നൊരു മീം കൂടെ ഉള്‍പ്പെടുത്തി കാര്യങ്ങള്‍ ഇരട്ടി ദൃഢതയില്‍ ഉറപ്പാക്കി. അതുപോലെ നേര്‍ത്തു പോകലിനെ പ്രതിരോധിക്കുന്ന ഒരു തന്ത്രമാണ് മീമുകളുടെ കൃത്യമായ വിശദീകരണം. ക്രിസ്തു ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതായി പറയുന്നത്, മുസ്ലീങ്ങളുടെ നിസ്കാരം ഇതൊക്കെ ഉദാഹരണം.

പ്രകൃതിനിര്‍ധാരണത്തില്‍ ജീവികള്‍ ജീനുകളൂടെ വ്യതിയാനമനുസരിച്ച് പരിസ്ഥിതി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയോ നശിച്ചുപോവുകയോ ചെയ്യുന്നതു പോലെ തന്നെ മീംപ്ലക്സുകളും ബാഹ്യസമ്മര്‍ദ്ദങ്ങളെ അതി ജീവിക്കാന്‍ മീമുകളെ രൂപം മാറ്റുകയോ, പുതിയ മീമുകളെ ഉള്‍ക്കൊള്ളുകയോ, നിലവിലുള്ളതിനെ തിരസ്കരിക്കുകയോ ചെയ്യും. വിഭിന്ന മതങ്ങളില്‍ നിലവിലിരുന്ന മൃഗബലി തന്നെ ഉദാഹരണം. മനുഷ്യന്റെ 'മാനുഷിക ബോധം'വികാസം പ്രാപിച്ചതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവാതെ വന്നു. ആ സമ്മര്‍ദ്ദം മൃഗബലി എന്ന മീമിനെ ഉപേക്ഷിക്കാന്‍ മതങ്ങളെ പ്രേരിപ്പിച്ചു. (ഈ ഉദാഹരണം തന്നെ, മാനുഷികത മതങ്ങളുടെ ഉപോത്പന്നമല്ല എന്നും വളര്‍ന്നു വരുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് അനുസൃതമായി മതങ്ങള്‍ രൂപം മാറുകയുമാണെന്ന് വ്യക്തമാക്കുന്നു.)

ആത്യന്തികമായി മീമുകളുടെ വിജയം നിര്‍വചിക്കുന്നത് കൂടുതല്‍ കൂടുതല്‍ വാഹകര്‍ ഉണ്ടാകുമ്പോഴാണ്. മത പ്രചരണത്തിന്റെ ആവശ്യകത അവിടെയാണ്. മത പ്രചരണം (അതും ഒരു മീം തന്നെ.) ഈ മീംപ്ലക്സ് കൂടുതല്‍ പടരാന്‍ സഹായിക്കുന്നു. വാഹക സംഘങ്ങള്‍ക്കുള്ളിലെ സുരക്ഷിതത്വം അത്യാവശ്യമാണ്. അതുപോലെ തന്നെ വിഭിന്ന മീംപ്ലക്സ് വാഹകരുടെ നാശവും. അതുകൊണ്ടാണ് അയല്‍ക്കാരനെ സ്നേഹിക്കണം എന്നു പറയുന്ന വേദപുസ്തകം തന്നെ കീഴടക്കുന്ന നാടുകളിലെ 'ശ്വസിക്കുന്ന ഒന്നിനേയും' ജീവനോടെ ബാക്കി വെയ്ക്കരുത് എന്നും അനുശാസിക്കുന്നത്.

മുന്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മത പീഢനങ്ങളുടേയും അടിസ്ഥാനം. തങ്ങളോട് മത്സരിക്കുന്ന വ്യത്യസ്ഥ മീമുകളെ പരാജയപ്പെടുത്തുവാനുള്ള ഒരു തന്ത്രമാണത്. ഇവിടെ ഒരു ലാഭ നഷ്ട സന്തുലനം  (trade off)പരിഗണിക്കപ്പെടുന്നുണ്ട്. മത്സരത്തില്‍ ജയം നേടാന്‍ തക്ക അധികാരവും ശക്തിയുമുള്ള വിഭാഗം എതിര്‍ വിഭാഗത്തിനെ നിര്‍ദാക്ഷണ്യം അമര്‍ച്ച ചെയ്യും. ഒരു മത്സരത്തിനു സാദ്ധ്യമേ അല്ലാത്ത വിധം ദുര്‍ബലമായ പാശ്ചാത്തലം ഉള്ള വിഭാഗങ്ങള്‍ വഴങ്ങി നില്‍ക്കും. അവരുടെ അതിജീവനത്തിന് അല്പമെന്കിലും ഒരു സാദ്ധ്യത നല്കുന്ന കാര്യമാണത്. (ഉദാ: ഗോവന്‍ ഇന്‍ക്വിസിഷന്‍ കാലത്ത് അതിശക്തരായിരുന്ന പോര്‍ച്ചുഗീസുകാരോട് ഹിന്ദുക്കള്‍ മത്സരിക്കാന്‍ നിന്നിരുന്നെങ്കില്‍ മിക്കവാറും തന്നെ അവര്‍ ആ ഭൂപ്രദേശത്തു നിന്ന് ഉള്‍മൂലനം ചെയ്യപ്പെട്ടേനെ.) എന്നാല്‍ രണ്ടു വിഭാഗവും പ്രബലമാവുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാവും. പൂര്‍ണമായും കീഴടക്കാനുള്ള വ്യഗ്രതയില്‍ മത്സരങ്ങളും അത്യാചാരങ്ങളും തുടര്‍ക്കഥയാവും. പഴയ കുരിശു യുദ്ധങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ ആധുനിക കാലത്ത്, മുൻപറഞ്ഞ മാനുഷിക ബോധം ശക്തി പ്രാപിച്ചതോടെ മതങ്ങള്‍ക്ക് മറ്റു മതവിശ്വാസങ്ങളെ കൂടാതെ ഇപ്പറഞ്ഞ ഒരു ഘടകത്തെക്കൂടി നേരിടേണ്ടി വരുന്നു. മാത്രമല്ല മതാതിഷ്ഠിതം എന്നതു മാറി വാണിജ്യ സാമ്പത്തികാധിഷ്ടിതമായ പുതിയ ലോകക്രമം വ്യത്യസ്ഥ മതങ്ങളെ ഒരുമിച്ച് ഒരു ഭൂമിശാസ്ത്ര പരിധിയില്‍ ജീവിക്കാനും പൊതു സമൂഹത്തിലേക്ക് സംഭാവന ചെയ്യുവാനും നിര്‍ബന്ധിതരാക്കുന്നു. ഇതൊക്കെ മതങ്ങളുടെ മുന്‍കാലത്തെ അപ്രമാദിത്വവും അധീശത്വവും എടുത്തു കളഞ്ഞു. മാറിയ സാഹചര്യങ്ങളില്‍, അസഹിഷ്ണുതാപരമായ സ്വഭാവങ്ങൾ സ്വന്തം നിലപാടുകളെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ. അങ്ങിനെ പുതിയ സാഹചര്യങ്ങളിലെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള മീംപ്ലക്സിലെ ഒരു ലമാര്‍ക്കിയന്‍ പരിണാമമാണ് ഈ പുതിയ മതസഹിഷ്ണുത.

നമ്മള്‍ ചര്‍ച്ച ചെയ്ത പുതിയ സാഹചര്യങ്ങള്‍ അത്ര തന്നെ പ്രയോഗത്തില്‍ വരാത്ത മുസ്ലീം രാഷ്ട്രങ്ങളിലെ കാര്യം എടുക്കൂ. അവിടെയാരും മത സഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നില്ലല്ലോ? അതു പോലെ തന്നെ മത മൗലിക വാദികളുടെ കാര്യമെടുക്കൂ. ലോകമെമ്പാടും അത്തരക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ നിലനില്‍പ്പ് അപകടത്തിലും. (നല്ല കാര്യം തന്നെ)

നമ്മൾ ഇവിടെ പരിഗണിക്കേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. വ്യത്യസ്ഥ മതങ്ങൾ വ്യത്യസ്ഥ മീംപ്ലക്സുകൾ ആണെന്ന് നാം കണ്ടു. എന്നാൽ ഇവയെല്ലാം പൊതുവായി പങ്കുവെയ്ക്കുന്ന ചില മീമുകൾ ഉണ്ട്. സർവ്വശക്തനായ ദൈവം, മരണാനന്തര ജീവിതം, ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവ. ഇങ്ങനെ ഒരു പിന്നാമ്പുറബന്ധം ഉള്ളതു കൊണ്ടു തന്നെയാണ് മതങ്ങൾക്ക് അടിസ്ഥാനപരമായി ഒരു വെല്ലുവിളി ഉണ്ടാകുമ്പോൾ അവയെല്ലാം ഒറ്റക്കെട്ടാകുന്നത്. (പഴയ മതമില്ലാത്ത ജീവൻ സംഭവം ഓർക്കുക.) സഹിഷ്ണുത എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മതനേതാക്കൾ ആരും തന്നെ ആ സഹിഷ്ണുതയുടെ പരിധിയിൽ യുക്തിവാദത്തേയോ നിരീശ്വരവാദത്തേയോ കമ്യൂണിസത്തേയോ ഉൾപ്പെടുത്താത്തതും.

ചുരുക്കത്തിൽ മതസഹിഷ്ണുത എന്നത് മതങ്ങളുടെ ഒരു ഗുണവിശേഷമല്ല, മറിച്ച് അവയുടെ അതിജീവനതന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.


അവലംബം:
ഗോഡ് ഡെലൂഷൻ, റിച്ചഡ് ഡോക്കിൻസ്.
ദ് മീം മെഷീൻ, സൂസൻ ബ്ലാക്ക്മോർ.
സ്ട്രഗിൾസ് ഫോർ എക്സിസ്റ്റൻസ്, ജോൺ ഹാർട്ടങ്ങ്.
ദ് ബിലീവിങ്ങ് ബ്രയിൻ, മൈക്കിൾ ഷെർമർ.

Saturday, July 02, 2011

മതസഹിഷ്ണുത: കൃസ്ത്യന്‍ രീതി.

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ. രണ്ടാം ഭാഗം ഇവിടെ.



"ഇതുവരെ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന അതേ ആളുകള്‍ തന്നെ അവയെ തള്ളിയിട്ട് തകര്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എങ്ങിനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല. “

വി. ഫ്രാന്‍സിസ് സേവ്യര്‍.

1498 ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയതോടെ ഭാരതത്തില്‍ പുതിയ പോര്‍ച്ചുഗീസ് യുഗം ആരംഭിച്ചു. പോര്‍ച്ചുഗീസ് സാന്നിദ്ധ്യം കേരള ചരിത്രത്തെ അത്യന്തം പ്രതിലോമകരമായി ബാധിച്ചുവെന്കിലും, അവരുടെ ശക്തികേന്ദ്രമായി മാറിയത് ഗോവയായിരുന്നു. ഏഷ്യയിലെ വാണിജ്യത്തിനും കൃസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരുത്തരവു വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കരസ്ഥമാക്കിയിരുന്നു. ജസ്യൂട്ട് പാതിരിമാരും തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനം തുടങ്ങി. പരിവര്‍ത്തിതരാകുന്ന നിര്‍ധനര്‍ക്ക് ഭക്ഷണത്തിനുള്ള അരിയും മറ്റും സര്‍ക്കാരില്‍ നിന്നും സഹായമായി നല്കി വന്നു. ഭേദപ്പെട്ട സാമൂഹ്യ നിലവാരത്തിലുള്ള പരിവര്‍ത്തിതര്‍ക്ക് സര്‍ക്കാര്‍ ജോലികളും മറ്റു സ്ഥാനമാനങ്ങളും നല്കപ്പെട്ടു. ആയതിനാല്‍ ആദ്യകാലങ്ങളില്‍ വളരെയധികം പേര്‍ കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

പിന്നീട് വിശുദ്ധനാക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ പ്രമുഖന്‍. “സാത്താന്റെ" ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാസത്തിലേക്ക് മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഹിന്ദു ദൈവങ്ങളെ പരാമര്‍ശിക്കുമ്പോഴൊക്കെ അത്യന്തം നിന്ദാപരമായ വാക്കുകളാണ് ഫ്രാന്‍സിസ് സേവ്യര്‍ ഉപയോഗിച്ചിരുന്നത്. ആ ബിംബങ്ങളെപ്പോലെ തന്നെ കറുത്തതും വൃത്തികെട്ടതും.... എന്ന രീതിയില്‍. ആരാധന സ്ഥലങ്ങളും ബിംബങ്ങളും തകര്‍ക്കുന്നതിനായി കുട്ടികളുടെ സംഘങ്ങളേയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. (കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി 1956 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം കാണാനിടയായി. പഴമയുടെ കൗതുകം കൊണ്ട് കുറച്ചു വായിച്ചു. അതില്‍ "ശൗര്യാര്‍ പുണ്യാളന്‍" ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുന്നത് ചിത്ര സഹിതം വളരെ ആരാധനാഭാവത്തില്‍ വര്‍ണ്ണിച്ചിരുന്നു. ഈ പോസ്റ്റിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആ പുസ്തകം അന്വേഷിച്ചെന്കിലും കണ്ടെത്താനായില്ല.)

ദ്രവ്യലാഭത്തിനായി പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വവിശ്വാസങ്ങളൊന്നും ഉപേക്ഷിച്ചില്ല. മിക്കവാറും പേര്‍ പഴയ വിശ്വാസങ്ങളും ആരാധനാരീതികളും തുടര്‍ന്നു. ഇത് പാതിരിമാരെ ക്ഷുഭിതരാക്കി. യൂറോപ്പിലെ പോലെ ഇവിടേയും ഇന്‍ക്വിസിഷന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1545 ല്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചു.

നിര്‍ബന്ധിത പരിവര്‍ത്തനവും വലിയ തോതില്‍ നടന്നു. ഹിന്ദുക്കള്‍ കുടിവെള്ളമെടുക്കുന്ന കിണറുകളില്‍ വിശുദ്ധ അപ്പം ഇടും, അതറിയാതെ അവര്‍ വെള്ളം കുടിക്കുമ്പോള്‍ അവരുടെ ജ്ഞാനസ്നാനം കഴിഞ്ഞതായി പ്രഖ്യാപിക്കും. സെന്റ്: പോളിന്റെ തിരുനാളിന് കൂടുതല്‍ പരിവര്‍ത്തിതരെ ആവശ്യമായതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് പാതിരി, ഭൃത്യരുമായി ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെല്ലും. ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് കൃസ്ത്യാനിയാവുക എന്നതു മാത്രമാവും ആശ്രയം.

ഗോവന്‍ ഇന്‍ക്വിസിഷന്‍

ഫ്രാന്‍സിസ് സേവ്യറിന്റെ ആഗ്രഹപ്രകാരംതന്നെ ഇന്‍ക്വിസിഷന്‍ ആരംഭിച്ചെന്കിലും അതിനു സാക്ഷിയാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന് 8 വര്‍ഷത്തിനു ശേഷം 1560 ല്‍ ആണ് ഗോവയില്‍ ഇന്‍ക്വിസിഷന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 1812 വരെ 252 വര്‍ഷം നീണ്ടുനിന്ന ഈ ഭീകരത യൂറോപ്യന്‍ ഇന്‍ക്വിസിഷനെപ്പോലും കാലദൈര്‍ഘ്യം കൊണ്ട് വെല്ലും. 1812 ല്‍ ഇന്‍ക്വിസിഷന്‍ നിര്‍ത്തലാക്കിയതോടെ അതു സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു. ആയതിനാല്‍ അതിനിരയായവരെപ്പറ്റി കൃത്യമായ കണക്കുകളില്ല. ലഭ്യമായ കണക്കുകള്‍ വെച്ചു പോലും പതിനാറായിരത്തിലധികം പേര്‍ കുറ്റവിചാരണയ്ക്ക് വിധേയരായി. ഇതില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ജൂതന്മാരും മറ്റു കൃസ്ത്യന്‍ വിഭാഗങ്ങളും വിദേശികളും ഉള്‍പ്പെടും. കൃസ്ത്യാനിയായതിനു ശേഷം മറ്റാചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കലായിരുന്നു പ്രധാന ഉദ്ദേശം എന്കിലും മറ്റു മതങ്ങളെ തകര്‍ക്കുക അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നിവയും ലക്ഷ്യമിട്ടു.

കുറ്റം ആരോപിക്കപ്പെടുന്നവരെ ഇന്‍ക്വിസിഷന്‍ നടത്തിപ്പുകാരുടെ കൊട്ടാരത്തിനോട് ചേര്‍ന്നു തന്നെയുള്ള തടവറയില്‍ അടയ്ക്കും. ചോദ്യം ചെയ്യലിന്റെ ഭാഗമായി അതിക്രൂരമായ പീഢനങ്ങളാണ് ഇരകള്‍ അനുഭവിക്കേണ്ടിവരുന്നത്. കൈ പുറകിലേക്ക് കെട്ടി കപ്പി വഴി ഉയര്‍ത്തുകയും താഴ്തുകയും ചെയ്യുക, തീയ്ക്ക് മുകളില്‍ കെട്ടിതൂക്കിയിടുക കമ്പിപ്പാരകളില്‍ കിടത്തി നടുവൊടിയുന്നതുവരെ നിര്‍ത്താതെ വെള്ളം കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു പതിവ് നടപടികള്‍. ചിലരെ ബന്ധുക്കളുടെ സാക്ഷ്യത്തില്‍ അംഗഛേദം നടത്തിയിരുന്നു. കൈകാലുകള്‍ മുഴുവന്‍ മുറിച്ചു മാറ്റുന്നതുവരെ ഇര മരിക്കുകയോ ബോധം നശിക്കുകയോ ചെയ്യാതെ വിദദ്ധമായാണ് ഇത് ചെയ്തിരുന്നത്. ഇന്‍ക്വിസിഷന്‍ മേലാളന്മാരുടെ അത്താഴശേഷ വിനോദപരിപാടി എന്ന നിലയില്‍ സ്ത്രീ തടവുകാരെ പലപ്പോഴും അവരുടെ സാക്ഷ്യത്തിലാണ് പീഢിപ്പിച്ചിരുന്നത്.

ധാരാളം പേര്‍ ഇന്‍ക്വിസിഷന്‍ കോടതിയില്‍ എത്തുന്നതിനു മുമ്പ് തന്നെ കൊല്ലപ്പെടും. അവരുടെ മൃതദേഹം മറവു ചെയ്തതിനു ശേഷം വിചാരണ സമയമാവുമ്പോള്‍ അസ്ഥി കുഴിച്ചെടുത്ത് ഹാജരാക്കി പരേതനെ വിചാരണ ചെയ്യും. കുറ്റവാളിയെന്നു വിധിച്ചാല്‍ ആ അസ്ഥി അഗ്നിക്കിരയാക്കും. ഇനി ഏതെന്കിലും നിര്‍ഭാഗ്യവാന് ജീവനോടെ തന്നെ വധശിക്ഷ ലഭിച്ചാല്‍ കോടതി കനിയും. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതി ആളെ ഏര്‍പ്പാടാക്കും. അപ്രകാരം ഏര്‍പ്പാടാക്കുന്ന ആള്‍, കുറ്റവാളിയോട് കരുണ കാട്ടണമെന്നും രക്തം ചിന്താതെ മരിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കും. അപ്പോള്‍ കോടതി കനിഞ്ഞ്, രക്തം ചിന്താതെ ജീവനോടെ കത്തിച്ചു കൊല്ലാന്‍ ഉത്തരവാകും.

ഒരാള്‍ കുറ്റവാളിയാണെന്ന് വിധിച്ചാല്‍, അയാള്‍ കുറ്റം ചെയ്യുമ്പോള്‍ (ദൈവദൂഷണം പറയുക, കേള്‍ക്കുക മുതലായവ തന്നെ ഗുരുതര കുറ്റങ്ങള്‍) ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു പറയാന്‍ കോടതി നിര്‍ബന്ധിക്കും. ആരും ഇല്ലെന്കില്‍ പോലും പലപ്പോഴും ഗത്യന്തരമില്ലാതെ ഇര ബന്ധുക്കളുടേയോ പരിചയക്കാരുടേയോ പേരു പറയും. തുടര്‍ന്ന് പുതിയ ഇരകളെ പിടികൂടി പീഢനവും വിചാരണയും തുടരും.

ഇവ കൂടാതെ ഇന്‍ക്വിസിഷന്‍ ഓഫീസ് പല വിധ നിയമങ്ങളും ഏര്‍പ്പെടുത്തി. പോര്‍ച്ചുഗീസ് ഭരണപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പഴയവ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല. ഏകാദശി, മരണാനന്തര കര്‍മ്മങ്ങള്‍ മുതലായ അനുഷ്ടാനങ്ങള്‍ പാടില്ല. ഹിന്ദു വിവാഹത്തിന് ദക്ഷിണ, സ്വീകരണം, സദ്യ, മംഗല്യസൂത്രം മുതലായവ പാടില്ല. വിവാഹ തലേന്ന് ധാന്യങ്ങള്‍ പൊടിക്കുക, കറിക്കൂട്ടുകള്‍ ഉണ്ടാക്കുക എന്നിവ പാടില്ല. വീടുകളില്‍ തുളസി വളര്‍ത്തുന്നത് നിരോധിച്ചു. ബ്രാഹ്മണര്‍ കുടുമ വെയ്ക്കുന്നതും പൂണൂല്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാക്കി. കൃസ്ത്യാനികളല്ലാത്ത പുരുഷന്മാര്‍ മുണ്ട് ധരിക്കുന്നതും സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതും വിലക്കി. ഹിന്ദുക്കള്‍ പട്ടണത്തിലൂടെ കുതിരപ്പുറത്തോ പല്ലക്കിലോ സഞ്ചരിക്കുന്നത് വിലക്കി. കൃസ്ത്യാനികള്‍ ഹിന്ദുക്കള്‍ക്ക് ജോലി നല്‍കുന്നതും ഹിന്ദുക്കള്‍ക്ക് കീഴില്‍ കൃസ്ത്യാനികള്‍ ജോലി ചെയ്യുന്നതും നിരോധിച്ചു. അതുപോലെ ഹിന്ദുക്കള്‍ ഇടയ്ക്കിടെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷം കേള്‍ക്കലിനും പന്കുകൊള്ളണമെന്നും നിഷ്കര്‍ഷിച്ചു.


ഈ മൂന്നു ഭാഗങ്ങളിലായി പരാമര്‍ശിച്ച സംഭവങ്ങളൊന്നും ഏതെന്കിലും മതവിഭാഗത്തെ പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല. മറിച്ച്, സഹിഷ്ണുത എന്നത് ഒരു മതത്തിന്റെയും അടിസ്ഥാന ഗുണമല്ല എന്ന് ഉദാഹരിക്കാനാണ്. 'ആരെന്കിലും' ചെയ്ത കുറ്റങ്ങള്‍ മതത്തിന്റെ പേരില്‍ ചാര്‍ത്തണോ എന്ന ചോദ്യം സാധുവല്ല. കാരണം മതത്തിന്റെ പേരില്‍ ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ ചെയ്തികള്‍. മതത്തിന്റെ പേരില്‍ അത്യാചാരങ്ങള്‍ ചെയ്യുന്നവര്‍ 'ശരിയായ അര്‍ത്ഥങ്ങള്‍' മനസ്സിലാക്കാത്തവരല്ല, മറിച്ച് 'പട്ടിയെ വ്യാഖ്യാനിച്ച് ആടാക്കാന്‍' മിനക്കെടാതെ സത്യസന്ധമായി നേരെ ചിന്തിക്കുന്ന മതഭക്തര്‍ മാത്രമാണ്.

പക്ഷെ വര്‍ത്തമാന കാലത്ത് മത സഹിഷ്ണുത എന്നത് ഒരു സത്യം തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും സഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. പണ്ടില്ലാതിരുന്ന ഈ ഗുണം എങ്ങിനെയുണ്ടായി?

അടുത്ത ഭാഗം : മതസഹിഷ്ണുതയുടെ ശാസ്ത്രം.

മതസഹിഷ്ണുത 2. ഭാരതത്തിലെ ഇസ്ലാം ചരിത്രം.

ആദ്യ ഭാഗം ഇവിടെ: മതസഹിഷ്ണുതയുടെ ചരിത്രവും ശാസ്ത്രവും.


ഏഴാം നൂറ്റാണ്ടു മുതല്‍ തന്നെ ഇന്ഡ്യന്‍ ഉപഭൂഗണ്ഡത്തില്‍ മുസ്ലീം ലോകത്തു നിന്നുള്ള ആക്രമണം ആരംഭിച്ചുവെന്കിലും 1193 -ല്‍ മുഹമ്മദ് ഗോറി, പൃഥിരാജ് ചൗഹാനെ പരാജയപ്പെടുത്തുന്നതോടെയാണ് സുസ്ഥിരമായ ഒരു ഇസ്ലാമിക ഭരണം ഭാരതത്തില്‍ തുടങ്ങുന്നത്. തുടര്‍ന്നുള്ള മുസ്ലിം ഭരണകാലത്തും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു, 1739 -ല്‍ നാദിര്‍ ഷായുടെ ആക്രമണം വരെ. എന്നാല്‍ ഇസ്ലാമിക ഭരണത്തിനും ആക്രമണങ്ങള്‍ക്കും കീഴില്‍ ഏറ്റവും ദുരിതങ്ങള്‍ അനുഭവിച്ചത് ഹിന്ദുക്കള്‍ ആയിരുന്നു.

എന്നാൽ മുഗൾ കാലഘട്ടം മുതല്‍ ചരിത്രം കുറച്ചുകൂടി വ്യക്തമാണ്. തന്റെ തൈമൂര്‍ ജെന്കിസ്ഖാന്‍ പാരമ്പര്യത്തിന് ചേര്‍ന്നവിധം ആദി മുഗളനായ ബാബര്‍ യുദ്ധത്തില്‍ തോറ്റ രജപുത്ര പോരാളികളുടെ ശിരസ്സുകൊണ്ട് സ്തൂപങ്ങള്‍ തീര്‍ത്തിരുന്നു.1527 -ല്‍ രണസംഘയെ പരാജയപ്പെടുത്തിയപ്പോഴും പിന്നീട് ചന്ദേരി കോട്ട കീഴടക്കിയപ്പോഴും ബാബര്‍ ഇത് ആവര്‍ത്തിച്ചു.

പ്രൊ: കെ. എസ്. ലാല്‍ തന്റെ 'മദ്ധ്യകാല ഭാരതത്തിലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ച' എന്ന പുസ്തകത്തില്‍ കൃസ്തുവര്‍ഷം 1000-നും 1525-നും (മുഗള്‍ ഭരണം തുടങ്ങുന്നതു വരെ) ഇടയ്ക്ക് ഏകദേശം 80 ദശലക്ഷം ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി എന്നു പറയുന്നു. (ഈ സംഖ്യ ഊതിപ്പെരുപ്പിച്ചതാണെന്ന് ആക്ഷേപമുണ്ട്. എന്കിലും പ്രൊ: ലാലിന്റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് എതിര്‍ഭാഗവും പറയുന്നില്ല.)


മുഗള്‍ ചക്രവര്‍ത്തിമാരുടെ ഇടയിലെ പ്രജാതല്പരനും മതസഹിഷ്ണുവുമായി അറിയപ്പെടുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ കാര്യമെടുക്കാം. അക്ബര്‍ ഒരു കൗമാരക്കാരനായിരിക്കുന്ന സമയത്താണ് ഹിന്ദു രാജാവായ ഹേമുവിനെതിരെ രണ്ടാം പാനിപ്പട്ട് (1556) യുദ്ധം നടക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ബൈറാം ഖാനായിരുന്നു അക്ബറിന്റെ രക്ഷിതാവും ഗുരുവും. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹേമുവിനെ പടയാളികള്‍ അക്ബറിന്റെ മുന്നിലെത്തിച്ചു. 'കാഫിറുകളെ നശിപ്പിക്കുന്നവന്‍' എന്നര്‍ത്ഥം വരുന്ന 'ഘാസി' പദവി ലഭിക്കാന്‍ അക്ബര്‍ അബോധാവസ്ഥയിലായിരുന്ന ഹേമുവിനെ ഗളശ്ചേദം ചെയ്തു. തുടര്‍ന്ന് ബൈറാം ഖാന്റെ നിര്‍ദ്ദേശാനുസരണം പതിനായിരക്കണക്കിനു വരുന്ന രജപുത്ര പോരാളികളെ വധിക്കുകയും അവരുടെ തലയുപയോഗിച്ച് കീര്‍ത്തിസ്തംഭം നിര്‍മ്മിക്കുകയും ചെയ്തു. ഹേമുവിന്റെ പിതാവ് ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തേയും വധിച്ചു.

ഇതേ ക്രൂരത പിന്നീട് 1568 -ല്‍ ചിത്തോര്‍ കോട്ട കീഴടക്കിയപ്പോഴും അക്ബര്‍ ആവര്‍ത്തിച്ചു. കോട്ടയിലുണ്ടായിരുന്ന 30,000 സാധാരണ ജനങ്ങളെ വധിക്കാന്‍ അക്ബര്‍ ഉത്തരവു നല്കി.

എന്നാല്‍ മറ്റു മുസ്ലിം ഭരണാധികാരികളെ അപേക്ഷിച്ച്, മുതിര്‍ന്ന അക്ബര്‍ ഹിന്ദുക്കളോട് താരതമ്യേന മൃദുനിലപാടാണ് സ്വീകരിച്ചിരുന്നത്. ആരാധനാവകാശത്തിന് അമുസ്ലീംങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധികനികുതി അദ്ദേഹം നിര്‍ത്തലാക്കി. അതുപോലെ മറ്റു ചക്രവര്‍ത്തിമാരില്‍ നിന്നും വിഭിന്നമായി തന്റെ സദസ്സിലും സര്‍ക്കാരിലും അമുസ്ലീംങ്ങള്‍ക്ക് സാമാന്യം പ്രാതിനിധ്യം നല്കുകയുമുണ്ടായി. എന്നാലിതൊക്കെ ഒരു മുസ്ലീം ഭരണാധികാരിയുടെ സഹിഷ്ണുത എന്നതിനേക്കാള്‍, അദ്ദേഹത്തിന് ഇസ്ലാമിലുള്ള തീവ്രവിശ്വാസം നഷ്ടമായതിന്റെ ഫലമായാണെന്നു വേണം കരുതാന്‍. അദ്ദേഹത്തിന്റെ ഇസ്ലാമിക വിശ്വാസം കുറഞ്ഞു എന്നു കരുതാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്: അദ്ദേഹം സ്വന്തമായി ഒരു മതം സ്ഥാപിച്ചു. (ദില്‍ ഇലാഹി) ഇതിന് എന്തൊക്കെ ന്യായീകരണങ്ങള്‍ ഉന്നയിച്ചാലും ഒരു ഇസ്ലാം വിശ്വാസി പുതിയ വിശ്വാസം സ്വീകരിക്കുന്നത് അനിസ്ലാമികമായേ കരുതാനാവൂ. രണ്ട്: ഭാര്യമാരുടെ കാര്യത്തില്‍ മത നേതൃത്വവുമായുണ്ടായ ഇടച്ചിലുകള്‍. അക്ബറിന് സാന്കേതികമായുള്ള ഭാര്യാപദത്തില്‍ 300 ഉം അതു കൂടാതെ അന്തപ്പുരത്തില്‍ അയ്യായിരത്തോളവും സ്ത്രീകള്‍ ഉണ്ടായിരുന്നു. ശരി-അത്ത് നിയമപ്രകാരം അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന സുന്നി വിഭാഗക്കാരനായ കാസിയെ പുറത്താക്കി പകരം ഒരു ഷിയ പുരോഹിതനെ നിയമിച്ചു.

അക്ബറിനു ശേഷം വന്ന മുഗള്‍ ചക്രവര്‍ത്തിമാരൊക്കെ, ഹിന്ദു വിവേചനം തുടരുകയാണ് ചെയ്തത്. ആരാധനാ സ്വാതന്ത്ര്യത്തിന് നികുതി പുനസ്ഥാപിച്ചു. സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് അമുസ്ലീംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. സാധാരണ നികുതികള്‍ മുസ്ലീമുകള്‍ക്ക് ഒഴിവാക്കി നല്കിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് അധികനികുതികള്‍ ചുമത്തി. ഹിന്ദുക്കളായ കുറ്റവാളികള്‍ക്ക് ഇസ്ലാം സ്വീകരിച്ചാല്‍ കുറ്റവിമോചനം, അതുപോലെ മതം മാറിയാല്‍ കരം പിരിക്കാനുള്ള അധികാരം മുതലായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

ഉത്തര ഭാരതത്തില്‍ മുസ്ലിം ഭരണകൂട ഭീകരത അസ്തമിച്ചു തുടങ്ങിയപ്പോള്‍ ദക്ഷിണഭാരതത്തില്‍ അതു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 1782 മുതല്‍ 1799 വരെ പതിനാറര വര്‍ഷമേ ഭരണത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്കിലും മൈസൂറിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ അനുവര്‍ത്തിച്ചിരുന്ന മത പീഢനം എല്ലാ ക്രൂരതകളേയും അതിലംഘിക്കുന്നതാണ്. സമകാലികരായ ഹൈദ്രാബാദിലെ നൈസാമിനെപ്പോലെ തന്നെ ഹിന്ദുക്കള്‍ക്കുള്ള അധിക നികുതികളും അവരെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കലും വിവേചനത്തിന്റെ ചെറിയ വശങ്ങള്‍ മാത്രം. തന്റെ ആക്രമണ ഭരണപ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ടിപ്പുവിന്റെ പതിവായിരുന്നു. ടിപ്പുവിന്റെ ഭരണത്തിന്‍ കീഴില്‍ ശ്രീരംഗപട്ടണത്ത് രണ്ടേ രണ്ടു ക്ഷേത്രങ്ങളിലേ ദിവസപൂജയുണ്ടായിരുന്നുള്ളൂ. അത്ഭുതകരമെന്നു പറയട്ടെ, ടിപ്പുവിന്റെ പ്രധാനമന്ത്രി പൂര്‍ണ്ണയ്യ എന്നൊരു ബ്രഹ്മണനായിരുന്നു. പൂര്‍ണ്ണയ്യയുടെ സ്വാധീനം മൂലമുണ്ടായ ജ്യോതിഷവിശ്വാസമാണ് ഈ രണ്ടു ക്ഷേത്രങ്ങളെ നിലനിര്‍ത്താനും സാമ്പത്തിക സഹായം നല്കാനും (ടിപ്പുവിന്റെ മതസഹിഷ്ണുതയ്ക്ക് പലരും ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണം.) ടിപ്പുവിനെ പ്രേരിപ്പിച്ചത്.

പടയോട്ടം എന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ കേരളാധിനിവേശം കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടമാണ്. പിതാവ് ഹൈദര്‍ അലിയുടെ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ടിപ്പുവിന്റെ പടയോട്ടം. അക്രമണ വഴിയിലുള്ള എല്ലാ ക്ഷേത്രങ്ങളും കൃസ്ത്യന്‍ പള്ളികളും തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഉത്തര കേരളത്തിലെ പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളും തന്നെ ടിപ്പുവിന്റെ ആക്രമണത്തിനു ഇരയായതാണ്. പാലയൂര്‍ പള്ളിയും മമ്മിയൂര്‍ ക്ഷേത്രവും തകര്‍ത്ത് ടിപ്പുവിന്റെ പട ഗുരുവായൂര്‍ ക്ഷേത്രം വരെ എത്തിയെന്കിലും ഹൈദരാലിയുടെ അനുചരനും തദ്ദേശവാസിയുമായ ഒരു ഹൈദ്രോസ് കുട്ടിയുടെ ഇടപെടല്‍ മൂലം ആക്രമണം ഒഴിവാക്കാപ്പെട്ടു. (എന്കിലും രക്ഷയെക്കരുതി ഗുരുവായൂരെ വിഗ്രഹം അമ്പലപ്പുഴയ്ക്ക് ഒളിച്ചു കടത്തുകയും നാളുകളോളം അവിടെ സൂക്ഷിക്കുകയും ചെയ്തെന്ന് പറയുന്നു.)

ഹിന്ദു പുരുഷന്മാരെ നിര്‍ബന്ധിതമായി സുന്നത്തിന് വിധേയമാക്കുക ടിപ്പുവിന്റെ ഒരു രീതിയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുക അല്ലെന്കില്‍ മരിക്കുക, ഇതായിരുന്നു പടയോട്ടക്കാലത്ത് അമുസ്ലീംങ്ങള്‍ക്ക് തിരഞ്ഞെടുക്കുവാനുണ്ടായിരുന്നത്. ബ്രഹ്മണ ഭൂരിപക്ഷ പ്രദേശമായിരുന്ന കോഴിക്കോട് മാത്രം ഏതാണ്ട് 2000 കുടുംബങ്ങള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കൂട്ടക്കൊല ചെയ്യപ്പെട്ടു. മംഗലാപുരം ഭാഗത്ത് കൃസ്ത്യാനികളായിരുന്നു പ്രധാന ഇരകള്‍.

പശുക്കളെ കശാപ്പ് ചെയ്യുക, പ്രത്യേകിച്ച് ക്ഷേത്രങ്ങളില്‍ വെച്ച് കശാപ്പ് ചെയ്ത് ആ രക്തം കൊണ്ട് വിഗ്രഹങ്ങളില്‍ അഭിഷേകം നടത്തുക, കുടല്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുക മുതലായവയും ടിപ്പുവിന്റെയും സൈനികരുടേയും ഇഷ്ട വിനോദങ്ങളായിരുന്നു. ഹിന്ദുക്കളെ നിര്‍ബന്ധമായി ഗോമാംസം ഭക്ഷിപ്പിച്ചു. മതപീഢനം ഭയന്ന് പല ഹിന്ദു കുടുംബങ്ങളും സര്‍വ്വതും ഉപേക്ഷിച്ച് മറുനാടുകളിലേക്ക് പലായനം ചെയ്തു. അങ്ങിനെ ഉപേക്ഷിക്കപ്പെട്ട വസ്തുവകകള്‍ തദ്ദേശീയരായ മുസ്ലീമുകള്‍ കൈവശപ്പെടുത്തി. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഇങ്ങിനെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്ക് ഹിന്ദുക്കള്‍ പുനരവകാശം ഉന്നയിച്ചത് (മിക്കവാറും നിയമപരമായി തന്നെ) പലപ്പോഴും മതസ്പര്‍ദ്ധയക്കും ലഹളകള്‍ക്കും കാരണമായി. ഇപ്രകാരം, മലബാര്‍ ഭാഗത്ത് 1921 ലെ മാപ്പിള ലഹള വരെയുള്ള കാലത്തിനോടിടയ്ക്ക് നാല്പതോളം ചെറുതും വലുതുമായ വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.


അടുത്ത ഭാഗം : മത സഹിഷ്ണുത, കൃസ്ത്യന്‍ രീതി.

Thursday, June 30, 2011

മതസഹിഷ്ണുതയുടെ ചരിത്രവും ശാസ്ത്രവും.

തങ്ങളുടെ മതം സഹിഷ്ണതയുടെ മതമാണെന്ന് ഒട്ടു മിക്ക മതമേധാവികളും നേതാക്കളും ദിനം പ്രതി ആണയിടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ആണയിടല്‍ ആവശ്യമായി വരുന്നത് എന്ത് കൊണ്ടാണ്? വാസ്തവത്തില്‍ മതങ്ങളുടെ അന്തസത്തയില്‍ ഇതര മതങ്ങളോടുള്ള സഹിഷ്ണുത വ്യക്തമാക്കുന്നുണ്ടോ?

ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തതോ യോജിക്കാന്‍ കഴിയാത്തതോ ആയ കാര്യങ്ങളെ അല്ലെന്കില്‍ ആശയങ്ങളെ അംഗീകരിക്കാനുള്ള അയാളുടെ കഴിവിനെയാണ് സഹിഷ്ണുത എന്ന് നിഘണ്ടു നിര്‍വചിക്കുന്നത്. സഹിഷ്ണുത പ്രകടിപ്പിക്കുന്ന ആള്‍, അദ്ദേഹത്തിന്റെ അനുകൂല നിലപാടു മൂലം എതിര്‍ ഭാഗത്തിന് ഗുണം ചെയ്യാനും മറിച്ചെന്കില്‍ ദോഷം വരുത്താനും തക്കതായുള്ള ഒരു സാമൂഹിക, അധികാര സ്ഥാനം കൈയ്യാളുന്നവനുമായിരിക്കണം. അതായത് ഒരു അടിമ തന്റെ യജമാനന്റെ ആശയങ്ങളെ അംഗീകരിക്കുന്നത് സഹിഷ്ണുതയായി കരുതാനാവില്ല. എന്നാല്‍ മറിച്ച് ആണുതാനും. സഹിഷ്ണുതയെ ഇപ്രകാരം വിശദീകരിക്കുമ്പോള്‍ മിക്കവാറും മത തത്വങ്ങള്‍ക്ക് എതിരായിത്തീരുന്നു അത്. തങ്ങളുടെ വിശ്വാസ സംഹിത മാത്രമാണ് ശരി, അതിനെ പിന്തുടരാത്തവര്‍ ദൈവത്തിന്റെ കോപത്തിനിരയായവരും, ദൈവത്തിന്റേയും അതുകൊണ്ടു തന്നെ തങ്ങളുടേയും ശത്രുക്കളുമാണ് എന്നാണ് എല്ലാ മതങ്ങളും തന്നെ (പ്രത്യേകിച്ച് ദൈവം നേരിട്ട്, അല്ലെന്കില്‍ സ്വന്തം ദൂതന്‍ വഴി വചനം എത്തിച്ച മതങ്ങള്‍) പഠിപ്പിക്കുന്നത്. വ്യക്തമാക്കാന്‍ എത്ര വേണമെന്കിലും ഉദാഹരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങളെ ഉദ്ധരിക്കേണ്ട എന്നാണ് എന്റെ തീരുമാനം. അതിനു പകരം മതങ്ങളുടെ നാള്‍വഴികളില്‍ അതിന്റെ നേതാക്കളും അനുയായികളും എത്രമാത്രം സഹിഷ്ണുത മറ്റു മതങ്ങളോട് കാണിച്ചിരുന്നു എന്ന് അന്വേഷിക്കുന്നത് വസ്തുതകള്‍ വെളിവാക്കും.

ആദ്യമായി ഇന്ഡ്യയിലെ ഏറ്റവും പ്രാചീനവും ഭൂരിപക്ഷവുമായ ഹിന്ദുമതം എടുക്കാം. ഇന്ന് ഹിന്ദുക്കള്‍ പ്രകടിപ്പിക്കുന്ന മതസഹിഷ്ണുത താരതമ്യേന പുതിയ ഒരു ഗുണമാണെന്നും പ്രാചീന കാലത്ത് കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല എന്നുമാണ് ഒരു പ്രോ-ഹിന്ദു വെബ് സൈററ് തന്നെ സമ്മതിക്കുന്നത്. വേദ കാലഘട്ടങ്ങളില്‍ തന്നെ ഇത് പ്രകടമാണ്. തങ്ങളുടെ സമൂഹത്തിനു പുറത്തുള്ളവരായ ദസ്യുക്കളെപ്പറ്റി വളരെ നിന്ദ്യവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് വേദകാല സാഹിത്യം നല്‍കുന്നത്. ഹിന്ദുമതത്തില്‍ തന്നെ വ്യത്യസ്ഥ ആശയങ്ങളുമായി ജന്മം കൊണ്ട അജീവക, ലോകായുത പ്രസ്ഥാനങ്ങള്‍ ഉള്‍മൂലനം ചെയ്യപ്പെട്ടു. ഇതേ ഗതി നേരിടേണ്ടി വന്ന മറ്റൊരു പ്രസ്ഥാനമാണ് താന്ത്രിക മതം. (പ്രസ്ഥാനങ്ങളുടെ ഗുണദോഷ നിര്‍ണ്ണയമല്ല നമ്മള്‍ ചെയ്യുന്നത്, മറിച്ച് നമ്മുടെ പരിഗണന ഇവിടെ സഹിഷ്ണുതയുടെ ചരിത്രം മാത്രമാണ്.)

ആദ്യ കാലഘട്ടങ്ങളില്‍ ബുദ്ധമതത്തിനും വളരെ എതിര്‍പ്പ് നേരിടേണ്ടീ വന്നു. എന്നാല്‍ മൗര്യ കാലഘട്ടത്തോടെ കാര്യങ്ങള്‍ക്ക് ചെറിയ വ്യത്യാസം വന്നു. മൗര്യ രാജാക്കന്മാര്‍ താഴ്നജാതി ഹിന്ദുക്കളായിരുന്നു. അവര്‍ക്ക് ബ്രാഹ്മണമതത്തോട് വലിയ ആഭിമുഖ്യം ഉണ്ടായിരുന്നില്ല. അശോക ചക്രവര്‍ ത്തി ബുദ്ധമതം സ്വീകരിച്ചത് പ്രസിദ്ധമാണല്ലോ? എന്നാല്‍ അശോകന്റെ കാലത്തിനു ശേഷം ബുദ്ധമതം ക്ഷയിക്കുകയും ബ്രാഹ്മണ്യം വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്തു.

ഇതേ സമയത്തു തന്നെ ഹിന്ദു മതത്തിനുള്ളില്‍ തന്നെയും ചേരി തിരിവ് വ്യാപകമായി. വൈഷ്ണവരും ശൈവരും പരസ്പരം പോരടിച്ചു. വൈഷ്ണവരായിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലത്ത് ബൗദ്ധരും ശൈവരും ഒരു പോലെ പീഢിപ്പിക്കപ്പെട്ടു. ബുദ്ധമതക്കാരുടെ ഗയയിലെ ക്ഷേത്രവും ബോധിവൃക്ഷവുമൊക്കെ അഗ്നിക്കിരയാക്കപ്പെട്ടു.

ദക്ഷിണ ഭാരതത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. വൈഷ്ണവ ശൈവ ചേരിപ്പോരില്‍ ഒഴുകിയ രക്തത്തിനു കണക്കില്ല. 7ആം നൂറ്റാണ്ടില്‍ മധുരയിലെ ഭരണാധികാരിയായിരുന്ന മാരവര്‍മ്മന്‍ അരികേസരി (കൂന്‍ പാണ്ഡ്യന്‍), ശൈവ സന്യാസിയായിരുന്ന തിരു ജ്ഞാനസംബന്ധരുടെ അഭീഷ്ടപ്രകാരം 8000 ജൈന ഭിക്ഷുക്കളെ വധിച്ചതായി പറയപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലെ ചില ചുവര്‍ ചിത്രങ്ങളില്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ചില ആഘോഷങ്ങള്‍ ജൈനരെ ഉള്‍മൂലനം ചെയ്തതതിനോടനുബന്ധിച്ച് ഏര്‍പ്പാടാക്കിയത് ആണെന്നാണ് കരുതുന്നത്. (ജൈനഭിക്ഷുക്കളുടെ കൂട്ടക്കൊല സംഭവത്തിന് വ്യക്തത പോരാ. ഒരു പക്ഷെ ഈ സംഭവം നടന്നിട്ടില്ല എന്കില്‍ പോലും, അത്തരത്തിലുള്ള അവകാശവാദങ്ങളും അതു സംബന്ധിച്ച ആഘോഷങ്ങളും ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെ ചോദ്യം ചെയ്യുന്നതാണ്. ഏതായാലും മധുര ഭാഗത്ത് ഒരു പ്രബല വിഭാഗമായിരുന്ന ജൈനരുടെ സംഖ്യയില്‍ 7ആം നൂറ്റാണ്ടിനു ശേഷം കാര്യമായ ഇടിവുണ്ടായി.)

സമാനമായ ഒന്നാണ് കേരളത്തിലെ കൊടുങ്ങലൂര്‍ ഭരണി ആഘോഷം. ബുദ്ധമതക്കാരെ പുറത്താക്കിയതിന്റെ ഒരു ഓര്‍മ്മ പുതുക്കലാണത് എന്നു കരുതുന്നുന്നു. കേരളത്തില്‍ നിരവധി ബുദ്ധക്ഷേത്രങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയിട്ടുണ്ട്. മരുന്ന് ചികിത്സ മുതലായവയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ എല്ലാം തന്നെ പഴയ ബുദ്ധക്ഷേത്രങ്ങള്‍ ആയിരുന്നു എന്നു കരുതുന്നു. തകഴി ക്ഷേത്രം, ചേര്‍ത്തലയ്ക്കടുത്ത തിരുവിഴ ക്ഷേത്രം തുടങ്ങിയവ ഉദാഹരണം. ബുദ്ധമതവിശ്വാസികളായിരുന്ന വൈദ്യശാസ്ത വിദദ്ധര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരാണ് അഷ്ടവൈദ്യന്മാരായി പിന്നീട് പ്രസിദ്ധരായതെന്ന് ചരിത്രം.

കേരളത്തിലും ഒരിക്കല്‍ പ്രബലമായിരുന്ന ബുദ്ധ ജൈന മതങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ ഉയര്‍ച്ചയോടെ തകര്‍ക്കപ്പെടുകയായിരുന്നു. ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനം നേടിയെടുത്ത ബ്രഹ്മണര്‍ ആ ശക്തിയും എതിര്‍ കക്ഷി പീഡനത്തിന് ഉപയോഗിച്ചു. ബുദ്ധ ജൈന വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രമല്ല, അതീവ സംപുഷ്ടമായിരുന്ന സാഹിത്യകൃതികളും ഉള്‍മൂലനം ചെയ്യപ്പെട്ടു.

ഹിന്ദുമതത്തിന്റെ അസഹിഷ്ണതയുടെ ഒരു പ്രത്യക്ഷ ദൃഷ്ടാന്തമാണ് ജാതി വ്യവസ്ഥ. സത്യത്തില്‍ കേരളത്തിലെ കാര്യമെടുത്താല്‍, വ്യത്യസ്ത ജാതി രൂപപ്പെടുന്നതു തന്നെ, ഏതേതു കാലങ്ങളില്‍ ഭിന്ന മതസ്ഥതര്‍ ഹിന്ദു മതത്തിലേക്ക് വന്നു എന്നതിലാണ്. ആദ്യകാല പരിവര്‍ത്തിതര്‍ സവര്‍ണ്ണവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. താന്തങ്ങളുടെ മതവിശ്വാസങ്ങളില്‍ മുറുകിപ്പിടിച്ച് പരിവര്‍ത്തനത്തിനു വിമുഖരായി നിന്നവരും അവസാനം ഹിന്ദുമതത്തില്‍ ചേരാന്‍ നിര്‍ബന്ധിതരായി. അങ്ങിനെ അവസാന കാലങ്ങളില്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നവര്‍ അവര്‍ണ്ണരായി തഴയപ്പെട്ടു.

യൂറോപ്യന്‍ ഭരണത്തിന്റെ ആരംഭത്തോടെ അധികാര കേന്ദ്രങ്ങള്‍ക്ക് മാറ്റം വരികയും, സവര്‍ണ്ണ ഹിന്ദുക്കള്‍ പുതിയ ഭരണകര്‍ത്താക്കളുടെ മതത്തോട് സഹിഷ്ണുത പ്രകടിപ്പിക്കാനുള്ള നിര്‍വചനപരമായ യോഗ്യതയില്‍ നിന്ന് താഴെപ്പോവുകയും ചെയ്തു. എന്കിലും അവരെയൊക്കെ മ്ലേശ്ചരായി തന്നെയാണ് മനസ്സില്‍ കരുതിയിരുന്നത്. അപ്പോഴും അധ:കൃതരോടും ഗോത്രവാസികളോടും വിവേചനപരമായ നിലപാടുകള്‍ തന്നെയാണ് ഹിന്ദുമതം സ്വീകരിച്ചിരുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: കേരളത്തിന്റെ സാംസ്കാരിക ചരിത്രം. പി.കെ. ഗോപാലകൃഷ്ണന്‍.

അടുത്ത ഭാഗം: മതസഹിഷ്ണുത, ഭാരതത്തിലെ ഇസ്ലാം ചരിത്രം.

Saturday, June 04, 2011

പരിണാമത്തിലെ ഭക്ഷണവും ഭക്ഷണത്തിന്റെ പരിണാമവും.

കുറച്ചു ഭക്ഷണ കാര്യങ്ങള്‍. ആദ്യ ഭാഗം ഇവിടെ വായിക്കുക

അടിസ്ഥാനപരമായി മനുഷ്യന് ഏതുതരം ഭക്ഷണമാണ് യോജിക്കുക എന്നറിയുന്നതിന് നല്ലൊരു മാർഗ്ഗമായിരിക്കും പരിണാമവഴിയിലൂടെ പുറകോട്ട് ഒന്നു നടന്നു നോക്കുന്നത്. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്നതില്‍ ഭൂരിപക്ഷം ഭക്ഷണസാധനങ്ങളും മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്വായത്തമാക്കിയവയാണ്. അതായത് നമ്മുടെ നിലവിലുള്ള ഭക്ഷണകൃമം രൂപപ്പെട്ടത് ഏതാണ്ട് 12000 വര്ഷം മുന്പ് കൃഷി ആരംഭിച്ചതോടെ പെട്ടെന്നുണ്ടായ (കുറച്ച് നൂറോ ആയിരമോ വര്ഷം )ഒരു മാറ്റത്തിലായിരുന്നു. ഇന്നത്തെ പ്രധാന ഭക്ഷണസാധനമായ ധാന്യങ്ങള്‍ അതിനു മുന്പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നില്ലേ? ഇല്ല എന്നു പറയാനാവില്ല. കാരണം, ഒരു ദിവസം പെട്ടെന്ന് മനുഷ്യര്‍ ധാന്യങ്ങള്‍ കൃഷി ചെയ്യാനും ഉപയോഗിക്കാനും തുടങ്ങി എന്നു കരുതുന്നതില്‍ യുക്തിയില്ല. എന്നാല്‍ ധാന്യങ്ങള്‍ തീർച്ചയായും ഒരു പ്രധാന ഭക്ഷണസാധനമായിരുന്നില്ല. കാരണം ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് മറ്റ് പഴങ്ങളോ പച്ചക്കറികളോ ഉപയോഗപ്പെടുത്തുന്നതു പോലല്ല. അതിന് ധാരാളം സാന്കേതികവിദ്യകള്‍ ആവശ്യമായുണ്ട്.

മനുഷ്യന്‍ കൃഷി ആരംഭിക്കുന്ന സമയത്ത് അല്ലെന്കില്‍ അതിനു മുന്പ് ലഭ്യമായിരുന്ന വന്യ ഇനം ധാന്യങ്ങള്‍ ഇന്നത്തെ ധാന്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയവയായിരുന്നു. ഇന്നു പോലും കൃഷി എന്ന സംഘടിത വിളവെടുപ്പു വ്യവസ്ഥയിലല്ലാതെ ധാന്യശേഖരണം ഏതാണ്ട് അസാദ്ധ്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. അപ്പോള്‍ അന്നത്തെ ധാന്യങ്ങളുടെ പരിമിതി കൂടി ചിന്തിക്കുമ്പോള്‍ കൃഷിക്കു മുന്പുള്ള 'ഹണ്ടര്‍ ഗാതറര്‍' വ്യവസ്തയില്‍ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഒരു മുഖ്യ ഇനമാവാന്‍ തരമില്ല.


രണ്ടാമതായി, ധാന്യങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ കൊയ്യുക, കുത്തുക, പൊടിക്കുക എന്നീ സാന്കേതികവിദ്യകളും അതിനുള്ള സാമഗ്രികളും ആവശ്യമുണ്ട്. ഇവയൊക്കെയും കൃഷി തുടങ്ങിയ ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയാണ് രൂപപ്പെട്ടത് എന്നു കരുതുന്നു. (എന്നാല്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചതായിരിക്കും എന്നു കരുതപ്പെടുന്ന ചില പ്രാചീനശിലായുഗ ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല.)

ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍, ന്യായമായും നമുക്ക് എത്താവുന്ന നിഗമനം ഇന്നത്തെ പ്രധാന ഭക്ഷണമായ ധാന്യങ്ങള്‍, മനുഷ്യ ഭക്ഷണ ശൃംഗലയില്‍ കൃത്രിമമായി ചേര്ക്കപ്പെട്ട ഒന്നാണെന്നാണ്. ധാന്യങ്ങളുടെ താരതമ്യേന ഉയര്ന്ന ഉത്പാദന ക്ഷമത, ആവർത്തന കൃഷിക്കുള്ള സൗകര്യം, അപ്പോഴേക്കും രൂപപ്പെട്ട സാന്കേതിക വിദ്യകള്‍, മുതലായവയൊക്കെ ചേര്ന്ന്പ്പോള്‍ മനുഷ്യന്‍ ധാന്യഭക്ഷണം സ്വീകരിക്കുകയായിരുന്നു എന്നു കരുതാം. ഈ സ്വീകരണം സാമൂഹ്യപരമായ കാരണങ്ങളാലായിരുന്നു, ജൈവപരമായിരുന്നില്ല.

ഇന്നത്തെ രിതിയിലുള്ള ഭക്ഷണകൃമം ഒരു 12000 വര്ഷത്തിനുള്ളില്‍ രൂപപ്പെട്ടതാണെന്ന് നാം ഊഹിക്കുന്നു. എന്നാല്‍ പരിണാമ പ്രക്രിയയില്‍ 12000 വര്ഷം ഒരു വലിയ കാലയളവല്ല. അര്ത്ഥവത്തായ എന്തെന്കിലും ജനിതക പരിണാമത്തിന് ഈ കാലയളവ് പോര. അപ്പോള്‍ നാം കരുതുന്നതു പോലെ ധാന്യ സമൃദ്ധമായ ഭക്ഷണ രീതി ജൈവപരമായി നമ്മുടെ ശരീരത്തിന് ചേര്ന്നതാവാന്‍ വഴിയില്ല. അതു കൊണ്ട് തന്നെ അത് ആരോഗ്യപരവുമാകാന്‍ വഴിയില്ല.

എന്നാല്‍ ഇവിടേയും ശാസ്ത്ര ലോകത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. ഈ കാലയളവ് തന്നെ പരിണാമ മാറ്റങ്ങള്ക്ക് മതിയായ സമയപരിധിയാണെന്ന് ചിലര്‍ വാദിക്കുന്നു. അന്നജങ്ങള്‍ ദഹിപ്പിക്കാനുള്ള അമിലേസ് എന്ന എന്സൈം പ്രാചീന കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഉമിനീരില്‍ കൂടുതലായി കണ്ടു വരുന്നത് അവര്‍ ഉദാഹരിക്കുന്നു.(need citation) അതുപോലെ തന്നെ ജീന്‍ മോഡുലേഷന്‍ എന്ന പ്രതിഭാസം മൂലവും അനുകൂലമായ വ്യതിയാനങ്ങള്‍ വരാവുന്നതാണ്. പരിസ്ഥിതിക്കനുസൃതമായി ജീനുകളുടെ ക്രിയാത്മകതയ്ക്ക് വ്യതിയാനം വരുന്നതിനാണ് ജീന്‍ മോഡുലേഷന്‍ എന്നു പറയുന്നത്. ഇവിടെ ഒരു മ്യുട്ടേഷന്റെ ആവശ്യമില്ല. അതായത്, ധാന്യം മുഖ്യമായുള്ള ഭക്ഷണ രീതി വരുന്നതിനു മുമ്പ്, ചെറിയ തോതില്‍ ഭക്ഷിച്ചിരുന്ന അന്നജങ്ങള്‍ ദഹിപ്പിക്കാന്‍ വേണ്ടി ആര്ജ്ജിച്ചിരുന്ന ജീനുകള്‍ അന്നജം മുഖ്യ ഭക്ഷണമായപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാന്‍ തുടങ്ങി. മേല്പ്പറഞ്ഞ വാദങ്ങള്‍ ശരിയെന്കില്‍ അന്നജം മുഖ്യഭക്ഷണമാവുന്നതില്‍ ജൈവപരമായി കുഴപ്പമില്ല.

ഇനി നമുക്ക് അല്പം കൂടി പുറകോട്ട് ചിന്തിക്കാം. കൃഷി തുടങ്ങുന്നതിനു മുന്പ് മനുഷ്യന്‍ എന്തായിരുന്നു ഭക്ഷിച്ചിരുന്നത്? പ്രകൃതിയില്‍ നിന്നും സംഭരിക്കുന്ന വിഭവങ്ങള്‍. സസ്യ സ്രോതസ്സുകളില്‍ നിന്നും പഴങ്ങള്‍ , കിഴങ്ങുകള്‍, മറ്റു പച്ചക്കറികള്‍ മുതലായവ. പിന്നെ വേട്ടയാടി പിടിച്ച മൃഗങ്ങള്‍. സസ്യ ഭക്ഷണങ്ങളുടെ ഒരു പ്രധാന പ്രശ്നം എന്താണെന്നാല്‍, ആ കാലത്ത് മനുഷ്യന് ഭക്ഷ്യയോഗ്യമായ പഴങ്ങളോ പച്ചക്കറികളോ അധികം ഉണ്ടായിരുന്നില്ല എന്നതു തന്നെയാണ്. മാംസളവും രുചികരവുമായ സസ്യഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചെടിയെ സംബന്ധിച്ച് ഒട്ടും 'ഇക്കണോമിക്കല്‍' അല്ല. അതുകൊണ്ട് തന്നെ സ്വാഭാവിക പരിണാമത്തില്‍ അതിനു സാധുതയുമില്ല. (ചെടിക്ക് തന്നെ പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ സംഭരിക്കുന്ന കിഴങ്ങുകളെ ഒഴിവാക്കുന്നു.) അതായത് ഇന്നു കാണുന്ന ഫലങ്ങളില്‍ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. ഇന്നത്തെ ഒട്ടുമിക്ക ഫലവൃക്ഷങ്ങളും പച്ചക്കറികളും മനുഷ്യന്‍ ആയിരക്കണക്കിനു വര്ഷ്ങ്ങളിലെ 'സെലക്റ്റീവ് ബ്രീഡിങ്ങ്' വഴി സൃഷ്ടിച്ചെടുത്തതാണ്.

സസ്യഭുക്കുകളായ മൃഗങ്ങളുടെ കാര്യമെടുക്കുക. അവ ഒന്നും തന്നെ മനുഷ്യര്‍ ഉപയോഗിക്കുന്ന സസ്യഭാഗങ്ങളില്‍ പൂര്ണ്ണമായും ആശ്രയിക്കുന്നവയല്ല. എന്നാല്‍ അവ മുഖ്യമായും ഉപയോഗിക്കുന്ന സസ്യഭാഗങ്ങള്‍ (പുല്ല്, ഇല, കമ്പുകള്‍ മുതലായവ) മനുഷ്യന് ദഹിപ്പിക്കാന്‍ സാധിക്കുന്നവയുമല്ല. പരിണാമപരമായി മനുഷ്യന്‍ പൂര്ണ്ണസസ്യഭുക്കായിരുന്നുവെന്കില്‍ ഇങ്ങനെ ഒരു വ്യത്യാസം വരാന്‍ പാടില്ലല്ലോ?

എന്കില്‍ പിന്നെ, മനുഷ്യന്‍ പ്രധാനമായും മാംസഭുക്കായിരുന്നോ? അവിടേയും പ്രശ്നമുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടാന്‍ വേണ്ട കരുത്ത്, വേഗത, ക്ഷതമേല്പ്പിക്കാന്‍ പോന്ന തരത്തിലുള്ള ശരീരഭാഗങ്ങള്‍ ഇവയൊന്നും മനുഷ്യനില്ല. വേട്ടയാടലില്‍ മനുഷ്യന്‍ ഈ പരിമിതികളെ അതിജീവിക്കുന്നത് സാന്കേതികവിദ്യ കൊണ്ടാണ്. വിവിധ തരം ആയുധങ്ങളും കെണികളും മനുഷ്യന്‍ ഉപയോഗിക്കുന്നു.

പ്രാചീന ശിലയുഗ ശേഷിപ്പുകള്‍ അത്തരം ചില ആയുധങ്ങളുടേയും ലളിതമായ കെണികളുടേയും സൂചനകള്‍ നല്കുന്നുവെന്കിലും അവയൊന്നും അത്ര ഫലപ്രദമായിരുന്നു എന്നു കരുതാന്‍ വയ്യ. അമ്പും വില്ലും ഏകദേശം 8000 വര്ഷങ്ങള്ക്ക് മുന്പ് കണ്ടു പിടിക്കപ്പെട്ടു എന്നു കരുതുന്നു. വേട്ടയാടലിനെ സംബന്ധിച്ച് അതുവരെയുള്ളതില്‍ ഏറ്റവും ഫലപ്രദമായ ആയുധമായി അമ്പും വില്ലും. ഈ ആയുധത്തിന്റെ ഏറ്റവും പ്രധാന ഗുണം വേട്ടക്കാരന് വേട്ടയാടപ്പെടുന്ന മൃഗത്തില്‍ നിന്ന് അകലെ മാറി നില്ക്കാന്‍ സഹായകരമായി എന്നതാണ്. നാളതു വരെയുള്ള ആയുധങ്ങള്‍ ആ ഒരു മെച്ചം നല്കിയിരുന്നില്ല. അതുകൊണ്ടൂതന്നെ, വലിയ മൃഗങ്ങളെ വേട്ടയാടുന്നത് വളരെ അപകടകരമായിരുന്ന പ്രവൃത്തിയായിരുന്നു. വേട്ടക്കാരന്‍ പലപ്പോഴും ഇരയായിത്തീര്ന്നു്. അങ്ങിനെ അമ്പിന്റെയും വില്ലിന്റെയും ആവിര്ഭാവത്തോടെ വേട്ടയാടലും അങ്ങിനെ മാംസഭോജനവും കാര്യക്ഷമമായി.

പക്ഷെ കാലഘട്ടം പരിഗണിക്കുമ്പോള്‍ സസ്യഭോജനത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടേയും ബാധകമാവുന്നു.

അപ്പോള്‍ കൃഷിയ്ക്കും വേട്ടയ്ക്കുള്ള കാര്യക്ഷമമായ സാന്കേതികവിദ്യകള്ക്കും മുന്പ് മനുഷ്യന്റെ ഭക്ഷണമെന്തായിരുന്നു?

ഏറ്റവും ലളിതമായ ഉത്തരം വരുന്നത്, ജീവശാസ്ത്രപരമായി മനുഷ്യന് ഏറ്റവും അടുത്തു നില്ക്കുന്ന ജീവിയായ ചിമ്പാൻസിയിൽ നിന്നാണ്. കാട്ടിലെ തനതായ ആവാസവ്യവസ്ഥയില്‍ ചിമ്പാന്സികളുടെ ഭക്ഷണം, ലഭ്യമായ ചെറിയ പഴങ്ങള്‍, പിടിക്കാനെളുപ്പമുള്ള ജീവികള്‍ (ഷഡ്പദങ്ങള്‍, മറ്റു ജന്തുക്കളുടെ കുഞ്ഞുങ്ങള്‍, പക്ഷിക്കുഞ്ഞുങ്ങള്‍) മുട്ടകള്‍ മുതലായവയാണ്. അവയൊക്കെ തന്നെയാവണം പ്രാചീന മനുഷ്യരുടേയും ഭക്ഷണം. പരിണാമവഴിയില്‍ ഇത്തരം ഭക്ഷണങ്ങള്ക്ക് അനുകൂലമായാവണം നമ്മുടെ ശരീരഘടന രൂപപ്പെട്ടത്. (പ്രകൃതി ജീവനക്കാര്‍ ഇനി പാറ്റയേയും വിട്ടിലിനേയും ഒക്കെ തിന്നു തുടങ്ങട്ടെ!)

മനുഷ്യന്റെയും ചിമ്പാന്സിയുടേയും ഭക്ഷണരസതന്ത്രത്തിലെ ഒരു പ്രധാന വ്യത്യാസം ഡോകോസ ഹെക്സാ ഇനോയിക് ആസിഡ് (DHA) എന്ന വസ്തുവിന്റെ ഉപയോഗത്തിലാണ്. (സംശയിക്കേണ്ട, ഹോർലിക്ക്സും മറ്റും പരസ്യം ചെയ്യുന്ന അതേ DHA ) തലച്ചോറിലെ കോശങ്ങളുടെ ഒരു അത്യാവശ്യഘടകമാണ് ഇത്. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്‍ വളരെ അധികം DHA ഉപയോഗിക്കുന്നു. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പത്തിലും പ്രവര്ത്തനത്തിലുമുള്ള മികവാണ് ഇതിനു കാരണം. DHA യുടെ പ്രധാന ഭക്ഷണ ഉറവിടം കടല്‍ മത്സ്യങ്ങളാണ്. അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ വരാത്ത ജീവികള്ക്കും സസ്യഭുക്കുകളായ ജീവികള്ക്കും ആല്ഫ ലിനോലെനിക് ആസിഡ് (ALA) എന്ന സസ്യജന്യമായ മറ്റൊരു വസ്തുവില്‍ നിന്നും DHA ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യന് ഇങ്ങനെ സ്വയം DHA നിർമ്മിക്കാനുള്ള കഴിവ് തുലോം പരിമിതമാണ്. മനുഷ്യന്‍ കാര്യമായി കടല്‍ മീന്‍ തിന്നാന്‍ തുടങ്ങിയത് മീന്‍ പിടിക്കാനുള്ള കൊളുത്തും വലയും ഒക്കെ കണ്ടു പിടിച്ചതിനു ശേഷമാണ്. അതായത് കൃഷി ചെയ്യാനും ക്രമമായി വേട്ടയാടാനും തുടങ്ങിയ ഏതാണ്ട് അതേ കാലത്ത് തന്നെ. അതുകൊണ്ട് തന്നെ, മീനില്‍ നിന്നും സുലഭമായി DHAകിട്ടുന്നതു കൊണ്ടാവില്ല DHA സ്വയമേ നിര്മ്മി്ക്കാനുള്ള കഴിവ് മനുഷ്യന് പരിണാമ വഴിയില്‍ കിട്ടാതെ പോയത്. പിന്നെ എവിടെ നിന്നാവണം മനുഷ്യന് സുലഭമായി DHA കിട്ടിയിരുന്നത്? (ഇപ്പോള്‍ മീന്‍ കഴിക്കാത്തവരുമായി ഈ സാഹചര്യം താരതമ്യപ്പെടുത്തരുത്. സ്വയമെ DHAഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍, പുറമേ നിന്ന് സുസ്ഥിരമായ ലഭ്യത ഉണ്ടെന്കില്‍ മാത്രമേ അത് ഉപയോഗപ്പെടുത്തുന്ന ഒരു ജൈവപ്രക്രിയ രൂപപ്പെടൂ.)

ഒരു സാദ്ധ്യത, മറ്റു മൃഗങ്ങള്‍ കൊന്ന് തിന്ന ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ മനുഷ്യന്‍ തിന്നിരുന്നു എന്നതിലാവാം. അങ്ങിനെ ഒരു ശീലം ആദിമ മനുഷ്യന് ഉണ്ടായിരുന്നെന്കില്‍ മിക്കവാറും നഷ്ടപ്പെടാതെ കിട്ടിയിരുന്ന ഒരു അവശിഷ്ടമുണ്ട് . സാധാരണ മാംസഭുക്കുകളായ മൃഗങ്ങള്ക്ക്യ അപ്രാപ്യമായ ഒന്ന്, അതുകൊണ്ട് തന്നെ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്ന്. തലയോട് എന്ന കവചത്തിനുള്ളില്‍ സംരക്ഷിച്ചിരിക്കുന്ന തലച്ചോര്‍! DHA യുടെ ഏറ്റവും നല്ല ഉറവിടം. ഹിംസ്ര ജന്തുക്കളില്‍ നിന്ന് വിഭിന്നമായി, സൂഷ്മപ്രവര്ത്തികള്ക്ക് ഉപയുക്തമാം വിധം പരിണമിച്ച കൈകള്‍ കൊണ്ട് മനുഷ്യന് തലയോട് പൊളിക്കാനും തലച്ചോര്‍ എടുക്കാനും സാധിച്ചു.

ഒരു പക്ഷെ ഈ 'വൃത്തി കെട്ട' ശീലമായിരിക്കുമോ പൂർവ്വികരായ മനുഷ്യക്കുരങ്ങുകളില്‍ നിന്നും മനുഷ്യനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്?

നമ്മള്‍ അന്വേഷിച്ച് തുടങ്ങിയത് മനുഷ്യന് യോജിച്ച ഭക്ഷണം ഏതാണെന്നാണ്. കഞ്ഞിയും പയറുമാണോ അതോ 'ബീഫ് ഫ്രൈയും ഡബിള്‍ ഓംലറ്റു'മാണോ ആരോഗ്യ ഭക്ഷണം? ഇപ്പോഴും ഒന്നും പറയാറായിട്ടില്ല!

Thursday, June 02, 2011

കുറച്ച് ഭക്ഷണ കാര്യങ്ങൾ

ഗാരി തൗബ്സ് പഠിച്ചത് അപ്ളൈഡ് ഫിസിക്സും ഏറോസ്പേസ് എഞ്ചിനീയറിംഗുമാണ്. പിന്നെ അല്പം പത്രപ്രവര്‍ത്തനവും. പക്ഷെ ഇന്ന് അമേരിക്കയിലെ ഏതൊരു പോഷകശാസ്ത്രജ്ഞനെക്കാളും ആ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു തൗബ്സ്. അദ്ദേഹം ഈയിടെ പ്രസിദ്ധീകരിച്ച "WHY WE GET FAT and what to do about it?” എന്ന പുസ്തകമാണ് കാരണം. പൊതു ധാരണയ്ക്ക് വിപരീതമായി, കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം) ആണ് ദുര്‍മേദസ്സിനും അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായവയ്ക്കും കാരണം എന്ന് തൗബ്സ് വാദിക്കുന്നു. അന്നജം കുറച്ച്, അധികമായി കൊഴുപ്പും മാംസ്യവും ചേര്‍ന്ന ഭക്ഷണം, പ്രത്യേകിച്ച് മാംസഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കാലാകാലമായി, ഈവക പ്രസ്നങ്ങള്‍ക്ക് എല്ലാം കാരണം കൊഴുപ്പുകള്‍ ആണെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്. ആരോഗ്യജീവനത്തിന് എല്ലാവരും ഉപദേശിക്കുന്നതും ആഹാരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനോ ഒഴിവാക്കാനോ ആണ്. (താന്കളുടെ ഡോക്ടറും കഴിഞ്ഞ തവണ അതു തന്നെയല്ലേ പറഞ്ഞത്?) അതുകൊണ്ടു തന്നെ ബഹു ഭൂരിപക്ഷം വരുന്ന മുഖ്യധാരാ ശാസ്ത്രജ്ഞര്‍ അദ്ദേഹത്തോട് യോജിക്കുന്നില്ല. മുന്‍പറഞ്ഞ പ്രശ്നങ്ങളുടെ കാരണം കൊഴുപ്പുകള്‍ തന്നെയാണ് എന്ന് അവര്‍ തുടര്‍ന്നും വിശ്വസിക്കുന്നു. പക്ഷെ തൗബ്സിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. അവര്‍ക്കും വ്യക്തമായ കാരണങ്ങള്‍ നിരത്തുവാനുണ്ട്.

അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന്‍ ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില്‍ സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!

ഗാരി തൗബ്സിന്റെ അവകാശവാദങ്ങള്‍ പ്രധമദൃഷ്ട്യാ അടിസ്ഥാനരഹിതമെന്നു തോന്നാമെന്കിലും മുന്‍പ് പറഞ്ഞതുപോലുള്ള വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ഏതാണ് മനുഷ്യന് ആരോഗ്യകരമായ ഭക്ഷണം? പ്രകൃതി ഏതു ഭക്ഷണമാണ് മനുഷ്യന് യോജിച്ചതായി ഏര്‍ പ്പെടുത്തിയിരിക്കുന്നത്? മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഏതുതരം ഭക്ഷണത്തിലാണ് കാര്യക്ഷമമാകുക? ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന ഭക്ഷണമാവണം പ്രകൃതി മനുഷ്യന് പറഞ്ഞിരിക്കുന്ന ഭക്ഷണം. എന്നാല്‍ മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഇനിയും പൂര്‍ണ്ണമായി വെളിവായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോ തരം ഭക്ഷണത്തോടും ശരീരം പ്രതികരിക്കുന്നത് വിലയിരുത്തിയാല്‍ നമുക്ക് ഇതു സംബന്ധിച്ച് ഒരു ധാരണ കിട്ടിയേക്കും. ആരോഗ്യത്തിന് ഗുണകരമായ സൂചകങ്ങള്‍ തരുന്നത് ശരിയായ ഭക്ഷണവും, അങ്ങിനെ അല്ലാത്തത്, മനുഷ്യന് പറഞ്ഞിട്ടില്ലാത്തതും.

നാളുകളായി ശാസ്ത്രലോകവും,പ്രകൃതിജീവനക്കാരും പല മതവിശ്വാസങ്ങളും അന്നജപ്രധാനമായ സസ്യാഹാരമാണ് ആരോഗ്യഭക്ഷണം എന്ന നിലപാടിലാണ്. എന്നാല്‍ ഗാരി തൗബ്സിനെയും കാരെന്‍ ഷ്രോക്കിനെയേയും പോലുള്ളവര്‍ ഇതിനു കടകവിരുദ്ധമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. (ഇവര്‍ രണ്ടു പേരും വ്യവസ്ഥാപിത ശാസ്ത്രജ്ഞരല്ല എന്നതും പറയട്ടെ,) മുഖ്യഭക്ഷണമായി അന്നജത്തെ നമ്മളെല്ലാം അടിസ്ഥാനപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ തല്ക്കാലം നമുക്ക് മറുഭാഗത്തിന്റെ കുറച്ച് അനുകൂല തെളിവുകള്‍ പരിഗണിക്കാം.

അന്നജം കുറച്ച് അല്ലെന്കില്‍ ഒഴിവാക്കിയുള്ള ഭക്ഷണ ക്രമം വളരെ പുതിയ ഒരു സന്കല്പമല്ല. പത്തൊൻപതാം നൂറ്റാണ്ടില്‍ വില്യം ബാന്റിങ് എന്നൊരാള്‍ ഈ രീതിയിലുള്ള ഒരു ഭക്ഷണക്രമം പ്രചരിപ്പിച്ചിരുന്നു. ബാന്റിങ് ഡോക്ടറോ ശാസ്ത്രജ്ഞനോ ഒന്നുമായിരുന്നില്ല. മഹാതടിയനായിരുന്ന ബാന്റിങ്, തടി കുറയ്ക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം തന്റെ ഡോക്ടറുടെ ഉപദേശവും സ്വന്തം കണ്ടൂപിടുത്തവും ചേര്‍ത്ത് പരീക്ഷിച്ചു നോക്കിയ ഒരു ഭക്ഷണക്രമം ഫലവത്തായി. ഭക്ഷണത്തില്‍ നിന്നും അന്നജം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. തന്റെ അനുഭവം ബാന്റിങ്ങ് ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു, അത് വളരെ പ്രചാരം നേടുകയും ചെയ്തു. ബാന്റിങ്ങിന്റെ കൈപ്പുസ്തകം .ഉപയോഗപ്പെടുത്തി വളരെയധികം പേര്‍ ഗുണം നേടി. എന്നാലന്ന് താരതമ്യ പഠനങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.

ആറ്റ്കിന്‍സ് ഭക്ഷണക്രമം.

തൂക്കം കുറയ്ക്കുവാനുള്ള ഭക്ഷണക്രമങ്ങളില്‍ വളരെ പ്രചാരം നേടിയ ഒന്നാണ് ഡോ: റോബർട്ട് ആറ്റ്കിന്‍സ് അവതരിപ്പിച്ച രീതി. ദൈനം ദിന അന്നജ ഉപഭോഗം 30 ഗ്രാമോ അതില്‍ കുറവോ ആക്കുക എന്നതാണ് ഈ രീതിയുടെ ശുപാര്‍ശ. കൊഴുപ്പിനും മാംസ്യത്തിനും പരിധിയില്ല. മുട്ട, മത്സ്യം, മാംസം ഇവ എത്ര വേണമെന്കിലും ഉപയോഗിക്കാം. ഇലപച്ചക്കറികള്‍ അത്യാവശ്യം ഉപയോഗിക്കാം. ധാന്യങ്ങള്‍ പാടില്ല. പയറുവര്ഗ്ഗങ്ങള്‍ മാംസ്യത്തിന്റെ നല്ല ശ്രോതസ്സാണെന്കിലും അവയില്‍ ധാരാളം അന്നജം ഉള്ളതുകൊണ്ട് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം പക്ഷെ ജൂസ്, കോളാ മുതലായവ പാടില്ല.

ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്പ് , ഒരു സുഹൃത്തിനൊപ്പം ഞാനും ആറ്റ്കിന്‍സ് പരീക്ഷിച്ചിരുന്നു. ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു. ഏതായാലും ആദ്യ ആഴ്ച തന്നെ ഞാന്‍ പരിപാടി നിര്‍ത്തി, പിറ്റേ ആഴ്ച സുഹൃത്തും. ചിക്കനും ബീഫും മുട്ടയും മാത്രം തിന്ന് എത്രനാള്‍ ജീവിക്കും നമ്മള്‍ മലയാളികള്‍, അതും ഒരു വറ്റ് ചോറുണ്ണാതെ?

പക്ഷെ വിദേശത്ത് വിജയകരമായി ആറ്റ്കിന്‍സ് പരീക്ഷിക്കുന്ന വളരെയധികം ആളുകളുണ്ട്. അവരുടെ ഫലങ്ങള്‍ സാമാന്യ വിജ്ഞാനത്തിനും അതിന്റെ മുന്‍വിധികള്‍ക്കും നിരക്കുന്നതല്ല. മാംസാഹാരവും കൊഴുപ്പും ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ നല്ല ഫലമാണ് ആറ്റ്കിന്‍സ് ഭക്ഷണക്രമം പാലിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ആറുമാസത്തെ ഫലം എടുക്കുമ്പോള്‍ ഇറച്ചിയും മുട്ടയും മാത്രം തിന്നുന്ന ആറ്റ്കിന്‍സ് പ്രേമികളാണ് പച്ചിലയും വെള്ളരിക്കായും തിന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ കൂടുതല്‍ മെലിയുന്നത്! (ഒരു വര്‍ഷത്തെ ഫലം എടുക്കുമ്പോള്‍ ഇത് ഏതാണ്ട് ഒപ്പത്തിനൊപ്പം വരും.) അത്ഭുതം അവിടേയും തീരുന്നില്ല. 'ചീത്ത' കൊളസ്റ്റ്രോളിന്റെ ഭാഗമായ ട്രൈഗ്ളിസറൈഡുകള്‍ അളവില്‍ കുറഞ്ഞും, നല്ല കൊളസ്റ്റ്രോള്‍ ആയ HDLഅളവില്‍ കൂടിയും ആറ്റ്കിന്‍സ് വിഭാഗത്തില്‍ കണ്ടു! സാമാന്യ വിജ്ഞാനം വെച്ച് പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതം. അതായത് ആരോഗ്യ സൂചകങ്ങള്‍ മാംസഭക്ഷണത്തിന് അനുകൂലമാണ്.

എന്നാല്‍ ശാസ്ത്രലോകം ഈ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നില്ല. കൊളസ്റ്റ്രോളിന്റെ കാര്യത്തിലും തൂക്കം കുറയുന്ന കാര്യത്തിലും ഉള്ള ആദ്യ ആറു മാസത്തിലെ ഗുണകരമായ മേല്‍കൈ ഒരു വര്‍ഷമാകുമ്പോള്‍ നിലനില്‍ക്കുന്നില്ല. അപ്പോള്‍ അത് മറ്റു ഭക്ഷണക്രമങ്ങള്‍ക്കും തുല്യമായ രീതിയിലാണ്. മോശമാകുന്നുമില്ല. പക്ഷെ ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം, മറ്റു പഥ്യക്കാര്‍ കര്‍ശ്ശനമായ ഭക്ഷണനിയന്ത്രണത്തിലാണ്, എന്നാല്‍ ആറ്റ്കിന്‍സുകാര്‍ അന്നജം മാത്രമേ ഒഴിവാക്കുന്നുള്ളൂ, അല്ലാതെ മറ്റൊരു അളവ് നിയന്ത്രണവുമില്ല.

ആറ്റ്കിന്‍സ് ഭക്ഷണക്കാര്‍ വാസ്തവത്തില്‍ കുറഞ്ഞ അളവ് ഭക്ഷണമേ കഴിക്കുന്നുള്ളൂ എന്നും അതു കൊണ്ടാണ് ഇപ്പറഞ്ഞ ഫലങ്ങള്‍ കിട്ടുന്നത് എന്നുമാണ് ചിലരുടെ പക്ഷം. ഈ ഭക്ഷണക്രമം പാലിക്കുമ്പോള്‍ രക്തത്തില്‍ ഉയരുന്ന കീറ്റോണ്‍ ഘടകങ്ങള്‍ ഭക്ഷണത്തോടുള്ള താല്പര്യം കുറയ്ക്കും. അതുമാത്രമല്ല, പ്രോട്ടീനുകള്‍ കുറച്ചുമാത്രം കഴിക്കുമ്പോള്‍ തന്നെ തൃപ്തി തോന്നിപ്പിക്കും. പിന്നെ ആറ്റ്കിന്‍സ് രീതിയില്‍ കഴിക്കാനുള്ള ഭക്ഷണത്തിന്റെ വൈവിധ്യം വളരെ കുറവുമാണ്, അതും മടുപ്പിക്കുന്ന ഒരു ഘടകമാണ് - ഞങ്ങളുടെ അനുഭവം ! ഇതൊക്കെക്കൊണ്ട് കഴിക്കുന്ന അളവ് കുറയാന്‍ സാധ്യതയുണ്ട്. ശരി തന്നെ, പക്ഷെ കുറഞ്ഞ അളവ് ആണെന്കില്‍ തന്നെ, കലോറി മൂല്യം പരിഗണിക്കുമ്പോള്‍ ഈ വാദത്തിന് സാധുതയുണ്ടെന്ന് തോന്നുന്നില്ല.

ഫ്രെഞ്ച് പാരഡോക്സ്. (വിരോധാഭാസം)

വൈദ്യശാസ്ത്രരംഗത്ത് ഫ്രെഞ്ച് പാരഡോക്സ് എന്നു പറയുന്ന ഒരു സംഗതിയുണ്ട്. മറ്റ് വികസിത പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ ഹൃദയധമനിരോഗങ്ങളുടെ നിരക്ക് വളരെ കുറവാണ്. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ മാംസ ഉപഭോഗം ഫ്രാന്‍സില്‍ കൂടുതലാണു താനും. കൊഴുപ്പിന്റെ ഉപഭോഗവും ഫ്രാന്‍സില്‍ അധികമാണ്. അമേരിക്കക്കാരന്‍ ഒരു ദിവസം ശരാശരി 157 ഗ്രാം കൊഴുപ്പ് ഭക്ഷിക്കുമ്പോള്‍ ഫ്രാന്‍സില്‍ അത് 171 ഗ്രാമാണ്. അതില്‍ തന്നെ 108 ഗ്രാമും മൃഗക്കൊഴുപ്പാണ്. ഫ്രെഞ്ചുകാരന്‍ അമേരിക്കക്കാരനേക്കാള്‍ നാലിരട്ടി വെണ്ണയും മൂന്നിരട്ടി പന്നിയിറച്ചിയും ഭക്ഷിക്കുന്നു. എന്നിട്ടും അവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടെന്നുള്ളതാണ് ഈ വിരോധാഭാസം. ഫ്രെഞ്ചുകാര്‍ അധികതോതില്‍ വൈന്‍ ഉപയോഗിക്കുന്നത് ഒരു കാരണമായി ആദ്യമൊക്കെ കരുതി. എന്നാല്‍ ഫ്രെഞ്ചുകാരെക്കാള്‍ കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഈ പ്രതിഭാസം കാണുകയുണ്ടായില്ല. തുടര്‍ന്നു നടത്തിയ ഗവേഷണങ്ങളടെ നിഗമനങ്ങള്‍ വൈനിന്റെ പന്കിനെ സംശയിക്കുന്ന തരത്തിലായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കിയിരുന്ന പോഷകാഹാര പരിപാടിയുടെ ദീര്‍ഘകാല ഗുണമായി ഇതിനെ കാണുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്. അതും സാദ്ധ്യത എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.

ഇനി ഫ്രെഞ്ചുകാരുടെ മാംസപ്രാധാന്യമുള്ള ഭക്ഷണരീതി തന്നെയാണോ ഈ ആരോഗ്യരഹസ്യത്തിനു പിന്നില്‍? ആറ്റ്കിന്‍സ് ഭക്ഷണത്തിന്റെ ശാരീരിക പ്രതികരണങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് സാദ്ധ്യതയേറെയാണ്.


അടുത്ത ഭാഗം: മനുഷ്യന്റെ പരിണാമവും ഭക്ഷണവും.

Tuesday, May 10, 2011

അങ്ങിനെ ഹോമിയോ 'ഫോമി'ലായി ??




മലയാള മനോരമ മെയ് 8 ലെ ഞായറാഴ്ച പത്രത്തില്‍, ഗവ: ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡോ. എം. അബ്ദുള്‍ ലത്തീഫ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. (ചിത്രം കാണുക.)

വളരെ നേര്‍പ്പിച്ച മരുന്നുകളാണ് ഹോമിയോയില്‍ ഉപയോഗിക്കുന്നത്. ഹോമിയോ സന്കല്പ പ്രകാരം ഉള്ള നേര്‍പ്പിക്കലിനു ശേഷം മൂലവസ്തു ഒന്നും തന്നെ മരുന്നില്‍ ബാക്കി ഉണ്ടാവില്ല എന്നും, ആയതിനാല്‍ തന്നെ ഹോമിയോ മരുന്നുകള്‍ ഫലപ്രദമല്ല എന്നുമുള്ള 'ഹോമിയോ വിരുദ്ധ'രുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ശാസ്ത്ര ലോകത്തുനിന്നു തന്നെ തെളിവുകള്‍ എത്തി എന്നാണ് ഡോ. ലത്തീഫ് വാദിക്കാന്‍ ശ്രമിക്കുന്നത്. ഹോമിയോയിലെ നേര്‍പ്പിക്കലിന് അദ്ദേഹം തന്നെ നല്കുന്ന വിശദീകരണം ശ്രദ്ധിക്കുക. “30 സി എന്ന പൊട്ടന്‍സി (ആവര്‍ത്തനം )1060 (ഒന്നിനു ശേഷം 60 പൂജ്യം)എന്ന ക്രമത്തിലേക്കും 200 സി എന്ന പൊട്ടന്‍സി 1040 എന്ന ക്രമത്തിലേക്കും നേര്‍പ്പിക്കല്‍ നടത്തിയതാണ്.”
എന്നാല്‍ ഐ..ടി യിലെ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണത്തില്‍ ഇപ്പറഞ്ഞ പൊട്ടന്‍സികളിലും മരുന്നില്‍ മൂലവസ്തുവിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ ഇനി ഹോമിയോയെപ്പറ്റിയുള്ള ആരോപണങ്ങളൊന്നും നില നില്‍ക്കുന്നതല്ല എന്നദ്ദേഹം വാദിക്കുന്നു.
ലേഖനത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്ന ഗവേഷണ വിവരങ്ങള്‍ നമുക്കൊന്നു വിലയിരുത്താം.
പരീക്ഷണത്തിനു വേണ്ടി ഉപയോഗിച്ച മരുന്നു സാമ്പിളുകള്‍ വിപണിയില്‍ സാധാരണ ലഭിക്കുന്ന ബ്രാന്‍ഡുകള്‍ തന്നെയായിരുന്നു.6 സി, 30 സി, 200 സി പൊട്ടന്‍സികളിലുള്ള സ്വര്‍ണം, ചെമ്പ്, നാകം, വെള്ളി, പ്ളാറ്റിനം എന്നിവയാണ്.
ട്രാന്സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപി മുതല്‍ പ്ളാസ്മ – ആറ്റമിക് എമിഷന്‍ സ്പെക്ട്റോസ്കോപി വരെയുള്ള സന്കേതങ്ങള്‍ ഉപയോഗിച്ചതായി ഡോ: ലത്തീഫ് പറയുന്നു. നല്ലത്. (സത്യത്തില്‍ ഈ ഉപകരണങ്ങളെല്ലാം നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ സൗകര്യത്തില്‍ ഉണ്ട് എന്ന അറിവില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു.)
പരീക്ഷണങ്ങള്‍ക്കൊടുവില്‍ കിട്ടിയ ഫലങ്ങള്‍ ഇങ്ങനെയാണ്. സ്വര്‍ണം (ഓറം മെറ്റ് ) 6 സി യില്‍ 81.4 പൈകോ ഗ്രാമും, 30 സിയില്‍ 64.8 പൈകോ ഗ്രാമും, 200 സിയില്‍ 104.6 പൈകോ ഗ്രാമും ഒരു മില്ലി ലിറ്ററില്‍ കണ്ടെത്താനായി. (ഏകദേശം സമാനമായ ഒരു ഫലം ചെമ്പും നല്കി.)
അപ്പോഴിനി മരുന്നില്‍ മരുന്നില്ല എന്ന പരാതിയില്ലല്ലോ? 'വിരുദ്ധന്മാരും' തോല്‍വി സമ്മതിച്ച് ഹോമിയോ കഴിച്ചു തുടങ്ങിക്കോളൂ!
പക്ഷെ അതിനു മുന്‍പ് ചില സംശയങ്ങള്‍. (അവിശ്വാസികള്‍ക്കും മന്ദബുദ്ധികള്‍ക്കും സംശയങ്ങള്‍ മാറില്ലല്ലോ?) സംശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്പ് ഈ പൈക്കോ ഗ്രാം എത്രയുണ്ട് എന്ന് നമുക്ക് ഒന്നു ചിന്തിക്കാം. ലേഖനത്തില്‍ തന്നെയുണ്ട്. 1 പൈക്കോ ഗ്രാം = 10-12 ഗ്രാം അതായത് ഒന്നിന്റെ ഇപ്പുറത്ത് പന്ത്രണ്ട് പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ. അതായത് ഒരു ഗ്രാം എന്നു പറയുന്നത് ഒരു ലക്ഷം കോടി പൈക്കോ ഗ്രാം. നമുക്ക് ചിന്തിക്കാനുള്ള സൗകര്യത്തിന്, മരുന്നിന്റെ ഡൈലുവന്റ് വെള്ളം ആണെന്നു എടുക്കാം. ( ഹോമിയോ പക്ഷക്കാര്‍ പ്രതിഷേധിക്കല്ലേ, മരുന്നിന്റെ ഗുണത്തിന് ഒരു കുറവും വരില്ല, അങ്ങിനെ ചിന്തിക്കുന്നു എന്നേയുള്ളൂ. 1 മില്ലീ ലിറ്റര്‍ = 1 ഗ്രാം എന്നു കിട്ടാനുള്ള സൗകര്യത്തിനാണ്.)
അപ്പോള്‍ 200 സി യിലുള്ള സ്വര്‍ണം, ഒരു ലക്ഷം കോടി പൈക്കൊ ഗ്രാം വെള്ളത്തില്‍ 104.6 പൈക്കോ ഗ്രാം. അതായത് ഏകദേശം ആയിരം കോടി പൈക്കോ ഗ്രം വെള്ളത്തില്‍ ഒരു പൈക്കോ ഗ്രാം സ്വര്‍ണം. അളവ് സംബന്ധിച്ച് ഒരു ധാരണ ഇനിയും കിട്ടിയില്ലെന്കില്‍ ഒരു ഉദാഹരണം പറയാം. കേരളത്തിന്റെ വിസ്തീര്‍ണം 38,863 ചതുരസ്ര കിലോ മീറ്റര്‍, അതായത് 3886.3 കോടി ചതുരസ്ര മീറ്റര്‍. ഡോ: ലത്തീഫിന്റെ ലേഖനം അടിച്ചു വന്ന മനോരമ പത്രത്തിന്റെ ഒരു ഷീറ്റ് 0.385 ചതുരസ്ര മീറ്റര്‍. അതായത് കേരളത്തില്‍ അവിടവിടായി 10 ഷീറ്റ് മനോരമ പത്രം വിരിച്ചിട്ടാല്‍ (കഷ്ടം, ഒരു ജില്ലക്ക് ഒരു ഷീറ്റ് തികച്ചു കിട്ടില്ല.)അതിന്റെ വ്യാപ്തിയും കേരളത്തിന്റെ മൊത്തം വ്യാപ്തിയും തമ്മിലുള്ള അനുപാതം വരും 200 സി യിലുള്ള മൂലവസ്തുവും കാരിയറും തമ്മിലുള്ള അനുപാതം.
പക്ഷെ ഇവിടെ നമ്മള്‍ ഒരു പരിഗണന നല്കണം. അനുപാതം കുറയും തോറും ആണ് ശക്തി കൂടുന്നത് എന്നാണ് ഹോമിയോ മതം. ആകട്ടെ. പത്തു ഷീറ്റിനു പകരം ഒരു ഷീറ്റേ ഉള്ളുവെന്‍കില്‍ പത്തിരട്ടി ശക്തി! സമ്മതിച്ചു.
പക്ഷെ, മുന്‍ പ്രിന്‍സിപ്പാള്‍ കാണാതെ പോയ അല്ലെന്കില്‍ മനസ്സിലാകാതെ പോയ ഒരു കാര്യം ഇവിടെയുണ്ട്.
200 സി എന്ന പൊട്ടന്‍സിയില്‍ 1040 (ഒന്നിനു ശേഷം 40 പൂജ്യം) എന്ന ക്രമത്തിലേക്ക് നേര്‍പ്പിച്ച മരുന്ന് 104.6 pcgm/ml വന്നപ്പോള്‍ 30 സിയിലുള്ള (നേര്‍പ്പിക്കല്‍ 1060, ഒന്നിനു ശേഷം 60 പൂജ്യം എന്ന ക്രമത്തിലേക്ക്) മരുന്ന് എങ്ങിനെയാണ് 64.8 pcgm/ml വരുന്നത്. നേര്‍പ്പിക്കലിനെ സംബന്ധിച്ചും മരുന്നിന്റെ പൊട്ടന്‍സിയെ സം ബന്ധിച്ചും ഹോമിയോക്കാരുടെ വാദങ്ങള്‍ ശരിയായിരുന്നു എന്കില്‍ 30 സി യിലുള്ള മരുന്നിന്റെ അളവ് 200 സിയിലുള്ള മരുന്നിന്റെ ഏകദേശം ലക്ഷം കോടി കോടിയില്‍ ഒരംശം ആവണമായിരുന്നു. പക്ഷെ ഇവിടെ പകുതിയിലും അധികം ആണത്.
അപ്പോള്‍ പ്രിന്‍സിപ്പാള്‍ പഠിച്ചതും, വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതും സത്യമാണെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നെന്കില്‍ ഈ ഗവേഷണ ഫലം കണ്ടപ്പോള്‍ ആവേശം കൊള്ളുന്നതിനു പകരം പരിശോധനയ്ക്ക് ഉപയോഗിച്ച മരുന്നു നിര്‍മ്മിച്ചവരെ വിളിച്ച്, നിങ്ങള്‍ നിര്‍മ്മിക്കുന്ന മരുന്ന് കൃത്യമായ രീതിയിലുള്ളതല്ല എന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത്. ആ മരുന്ന് ഗുണനിലവാരമില്ലാത്തതിനാല്‍ അതിന്റെ ഉല്‍പ്പാദനം നിര്‍ത്താനും ആവശ്യപ്പെടാമായിരുന്നു.
സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. ഈ അത്യന്താധുനിക സന്കേതങ്ങള്‍ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തിയപ്പോള്‍ , ഓറം മെറ്റില്‍ (സ്വര്‍ണ്ണ മരുന്ന്) എത്ര മാത്രം ചെമ്പ് ഉണ്ടായിരുന്നു എന്നു പരിശോധിച്ചോ? അല്ലെന്കില്‍ നാകം? അതുമല്ലെന്കില്‍ വെള്ളി? അതായത് കേരളത്തില്‍ പലയിടത്തായി വിരിച്ചിട്ട 10 മനോരമ ഷീറ്റ് അല്ലാതെ മാതൃഭൂമിയുടേയോ ദേശാഭിമാനിയുടേയോ ഷീറ്റുകള്‍ ഉണ്ടായിരുന്നുവോ എന്ന്?
ഒരു മില്ലി ലിറ്റര്‍ കാരിയറില്‍ അതിന്റെ ആയിരം കോടിയില്‍ ഒരംശം മാത്രം വരുന്ന മൂലവസ്തുവല്ലാതെ മറ്റൊരു വസ്തുവുമില്ല എന്ന് ഉറപ്പിച്ചിട്ടുണ്ടോ? അല്ലെന്കില്‍ ശരിയാകില്ലല്ലോ, കാരണം ഓറം മെറ്റ് എന്നു പറഞ്ഞു വില്ക്കുന്ന സ്വര്‍ണ്ണ മരുന്നില്‍ ഏതാനും പൈകോ ഗ്രാം വെള്ളി കലര്‍ന്നിട്ടുണ്ടെന്കില്‍ (അതായത് ഒരു നാലഞ്ച് ഷീറ്റ് മാതൃഭൂമി) അത് സ്വര്ണ്ണ മരുന്നിന്റെ ഗുണമാണോ വെള്ളി മരുന്നിന്റെ ഗുണമാണോ നല്കുക?
യാതൊരു വിധ മാലിന്യ കണങ്ങളുമില്ലാതെയാണ് മരുന്നു തയ്യാറാക്കുന്നതെന്കില്‍ സമ്മതിക്കണം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് (ഹനിമാന്റെ കാലത്ത്)വികസിപ്പിച്ചെടുത്ത ആ സന്കേതങ്ങള്‍ ഇലക്ട്രോണിക് മേഖലയ്ക്ക് പറഞ്ഞു കൊടുത്തിരുന്നെന്കില്‍, ചിപ്പ് നിര്‍മ്മാണത്തിലും മറ്റും മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനായുള്ള ഗവേഷണത്തിനും മറ്റുമായി അവര്‍ ചിലവിടുന്ന എത്ര ശതകോടികള്‍ ലാഭിക്കാമായിരുന്നു!
അടുത്ത സംശയം. ഈ മരുന്നുകളിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും അളവുകള്‍ നോക്കിയപ്പോള്‍ ഒപ്പം മറ്റേതെന്കിലും വസ്തുവിലുള്ള ഇവയുടെ അളവ് നോക്കിയോ? (ഗവേഷണങ്ങള്‍ക്ക് ഒരു കണ്ട്രോള്‍ സ്റ്റഡി വേണം എന്നുള്ളത് ഗവേഷകര്‍ക്ക് ആരും പറഞ്ഞു കൊടുക്കണ്ടല്ലോ?) ഉദാഹരണത്തിന് ഈ മരുന്നുകളുടെ കാരിയര്‍ ആയി ഉപയോഗിക്കുന്ന വസ്തുവിലെ? അല്ലെന്കില്‍ ഐ..റ്റി ലാബിലെ ടാപ്പ് വെള്ളത്തിലെ?
ചുരുക്കത്തില്‍ ഡോ: ലത്തീഫ് അവകാശപ്പെടുന്നതു പോലെ, ഹോമിയോയ്ക്ക് ശാസ്ത്രലോകത്തിന്റെ അംഗീകാരം ലഭിക്കണമെന്കില്‍ പ്രധാനമായും രണ്ടു കാര്യം ശരിയാകണം. ഒന്ന്, ജീവശാസ്ത്ര പ്രകാരം ജൈവപ്രതികരണങ്ങള്‍ നടത്താന്‍ ഹോമിയോ മരുന്നുകള്‍ പര്യാപ്തമാവണം. അത് എങ്ങിനെ സാധിക്കുന്നുവെന്ന് തെളിയണം. അതായത്, ഈ പൈകോഗ്രാം കണക്കിനുള്ള സ്വര്‍ണ്ണവും വെള്ളിയുമൊക്കെ എന്തു മാറ്റമാണ്, അതെങ്ങിനെയാണ് ജീവകോശങ്ങളിലും സ്ഥൂലശരീരത്തിലും ഉണ്ടാക്കുന്നത് എന്ന് തെളിയിക്കണം: എന്തെന്കിലും ഉണ്ടോ എന്നത് വേറെ കാര്യം. എന്നാല്‍ ഹോമിയോ 'ശാസ്ത്രജ്ഞന്മാര്‍' അതിനു വേണ്ടി യാതൊരു ശ്രമവും നടത്തുന്നില്ല എന്നു മാത്രമല്ല, ഞങ്ങളുടെ ശാസ്ത്രം വേറെയാണ് എന്നു പറഞ്ഞ് തടി തപ്പുകയാണ് സ്ഥിരം പതിവ്. അതുകൊണ്ട് തന്നെ ആ വിഷയത്തെപ്പറ്റി അധികം പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല.
രണ്ടാമതായി, ഹോമിയോയുടെ ശക്തി എന്നു അവകാശപ്പെടുന്ന പൊട്ടന്‍സി, നേര്‍പ്പിക്കല്‍ മുതലായവയുടെ സത്യാവസ്ത വ്യക്തമാവണം. സത്യത്തില്‍ ഐ..റ്റി യിലെ ഈ ഗവേഷണഫലങ്ങള്‍ ഹോമിയോക്കാരുടെ അവകാശവാദങ്ങളെ പാടേ അട്ടിമറിക്കുന്നതാണ്. ഹോമിയോയ്ക്ക് അനുകൂലമായി എന്തെന്കിലും നിഗമനത്തില്‍ എത്തണമെന്കില്‍ താഴെപ്പറയുന്ന കാര്യങ്ങളെന്കിലും ശരിയാവണം.
1, പരിശോധിച്ച മരുന്നുകളില്‍ അന്വേഷണ വിധേയമാക്കിയ മൂലവസ്തുവിന്റെ അളവിനു താരതമ്യം ചെയ്യാവുന്ന അളവില്‍ മറ്റ് യാതൊരു വസ്തുവും ഉണ്ടാകാന്‍ പാടില്ല. (മറ്റൊരു വസ്തു ഉണ്ടെന്കില്‍ ഹോമിയോ തത്വം പ്രകാരം ഏതു വസ്തുവാണ് ഫലം നല്കുന്നത് എന്ന് എങ്ങിനെ പറയും?) എന്നാല്‍ ഡോ: ലത്തീഫിന്റെ ലേഖനത്തില്‍ അങ്ങിനെയൊരു പരാമര്‍ശവും ഇല്ല.
2, മരുന്നിലെ അന്വേഷണ വിധേയമാക്കിയ വസ്തുവിന്റെ അളവ്, ചികിത്സക്ക് ഉപയോഗിക്കാത്ത, ഫലം നല്കാത്ത, എന്നാല്‍ സാമ്യതയുള്ള വസ്തുക്കളില്‍ എത്രമാത്രമുണ്ട് എന്ന് പരിശോധിച്ചിട്ടില്ല. ഇങ്ങനെ ഒരു കണ്ട്രോള്‍ പഠനം ഇല്ലാത്ത ഒരു ഗവേഷണവും ശാസ്ത്രബോധമുള്ള ആരും അംഗീകരിക്കില്ല.
3, ഹോമിയോക്കാര്‍ അഭിമാനിക്കുന്ന പോലുള്ള ഒരു നേര്‍പ്പിക്കല്‍ പ്രക്രിയ അവരുടെ മരുന്നുകളില്‍ നടക്കുന്നില്ല എന്നതാണ് ഈ ഗവേഷണം നല്കുന്ന നേരിട്ടുള്ള വിവരം. അത് മനസ്സിലാക്കാന്‍ അതി ബുദ്ധിയൊന്നും വേണ്ട. സാമാന്യ ബോധവും അത്യാവശ്യം കണക്കു കൂട്ടാനുള്ള  അറിവും മതി.

ചുരുക്കത്തില്‍ ശാസ്ത്ര വാചകക്കസര്‍ത്തുകള്‍ ഉപയോഗിച്ച് സാമാന്യ ജനത്തിനെ പറ്റിക്കുന്ന വ്യാജന്മാരുടെ സ്ഥിരം ശൈലി തന്നെയാണ് ഡോ. ലത്തീഫും ഇവിടെ പയറ്റുന്നത്. മന്ത്രത്തിലേയും തകിടിലേയും 'ബൈബ്രേഷ'നെപ്പറ്റി വാചാലനാകുന്ന നാടന്‍ സിദ്ധനില്‍ നിന്നും വളരെയൊന്നും വ്യത്യസ്തനല്ല മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.


Sunday, December 19, 2010

പരിണാമം, വസ്തുതകള്‍.

പരിണാമ വാദികളും സൃഷ്ടിവാദികളും തമ്മില്‍ ബ്ലോഗില്‍ വലിയ സംവാദം നടക്കുകയാണെന്നും അതില്‍ പരിണാമവാദികള്‍ തോറ്റു തുന്നം പാടിയിരിക്കുകയാണെന്നും പ്രഖ്യാപിച്ച് കാട്ടിപ്പരുത്തി എന്നൊരു ബ്ലോഗര്‍ ഇട്ടിരുന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. കമന്റ് മോഡറേഷന്‍ എന്ന അല്‍പ്പത്തരത്തിനോടുള്ള പ്രതിഷേധം എന്ന നിലയ്ക്കുമാണ് ഞാനിത് ഇവിടെ പോസ്റ്റുന്നത്.

പരിണാമശാസ്ത്രത്തെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും അടുത്തിടെ ബ്ലോഗില്‍ നടക്കുന്നതായി ഞാന്‍ കണ്ടില്ല. ഈ വിഷയത്തില്‍ ഗൌരവപൂര്‍ണ്ണമായ പോസ്റ്റുകള്‍ വരുന്നത് ചര്‍വാകന്റെ ബ്ലോഗിലാണ്, എന്നാല്‍ അവിടെ യാതൊരു വിധ ചര്‍ച്ചകളും നടക്കുന്നതായ് കാണുന്നുമില്ല. പിന്നെയുള്ളത് ചില മുസ്ലിം ഫന്‍ഡമെന്റലിസ്റ്റുകളുടെ സൃഷ്ടി സംബന്ധിച്ച നിലപാടുകളാണ്, അതാവട്ടെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന തരത്തിലുള്ളതും. എതിര്‍ ഭാഗം എന്തൊക്കെ പറയണം, എന്തെല്ലാം പറയാന്‍ പാടില്ല എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കും എന്നതാണവരുടെ നിലപാട്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം അതു തന്നെയാണ് മത-കള്‍ട്ട് ചര്‍ച്ചകളുടെ പ്രത്യേകതയും.

അമേരിക്കയില്‍ നടന്ന ഒരു സര്‍വേയില്‍ 90% ത്തില്‍ അധികം ജനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സൃഷ്ടി വിശ്വാസമുള്ളവരാണെന്നു കണ്ടെത്തി. എന്നാല്‍ അവിടുത്തെ ശാസ്ത്രസമൂഹത്തില്‍ 99% പേരും ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത ഒരു പരിണാമപ്രകൃയയില്‍ വിശ്വസിക്കുന്നവരാണ്. (സമാനമായൊരു ഇന്‍ഡ്യന്‍ പഠനത്തില്‍ വിദ്യാസമ്പന്നരായ ‌- ശാസ്ത്രജ്ഞരല്ല - 45% ഇന്‍ഡ്യക്കാരും പരിണാമത്തില്‍ വിശ്വസിക്കുന്നു.) സാമാന്യ ജനവും ശാസ്ത്രസമൂഹവും തമ്മില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇത്ര വലിയ ഒരു വ്യത്യാസത്തിനു കാരണമെന്താണ്?

ഉത്തരം വളരെ ലളിതമാണ്. ശാസ്ത്രസത്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ അതില്‍ അല്പസ്വല്പം അടിസ്ഥാന വിവരമുണ്ടാകണം. ആദ്യം പറഞ്ഞ പോസ്റ്റില്‍ വന്ന ഒരു കമന്റിനു സമാനമായ ഒരു ഉദാഹരണം പറയാം. പിതൃത്വം സംബന്ധിച്ച് ചിലര്‍ വാദിക്കുന്നത് അത് ഒരു സങ്കല്‍പ്പം മാത്രമാണെന്നാണ്. മാതൃത്വം മാത്രമേ സത്യമുള്ളൂ എന്നു വാദിക്കാം. എന്നാല്‍ ഡി.എന്‍.ഏ ടെസ്റ്റ് വഴി പിതൃത്വവും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിക്കാം എന്ന് നമുക്കറിയാം. എന്നാല്‍ ഇതു മനസ്സിലാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത്, നമ്മുടെ ശരീരം കോശനിര്‍മ്മിതമാണെന്നും അതിനുള്ളില്‍ ഡി. എന്‍. ഏ എന്നൊരു സാധനവും ഉണ്ട് എന്നെങ്കിലും അറിവുണ്ടാകണം. എന്നാല്‍ രസകരമായ ഒരു കാര്യം, ഇപ്പറഞ്ഞ അടിസ്ഥാന വിവരം ഇല്ലെങ്കില്‍ പോലും ഇത് സംബന്ധിച്ച് ആര്‍ക്കും പരാതിയും സംശയവും ഇല്ല എന്നതാണ്. പത്രത്തില്‍ വായിക്കുന്നു, ശരി സമ്മതിച്ചു. ഇവിടെ പരാതിയില്ലാത്തത് അത് അവരുടെ വ്യക്തിപരമായ വിശ്വാസത്തെ ബാധിക്കാത്ത പ്രശ്നമായതുകൊണ്ടാണ്. എന്നാല്‍ താനോ താന്‍ ആരാധിക്കുന്ന ഒരു നേതാവോ പിതൃത്വ പരിശോധന നേരിടേണ്ടി വന്നാല്‍ അപ്പോള്‍ ഈ ടെസ്റ്റ് വിഡ്ഡിത്തരമാണെന്ന് വാദിക്കും. ആത്മവഞ്ചനയോടെയല്ല, ആത്മാര്‍ത്ഥമായി തന്നെ. കാരണം ഈ ടെസ്റ്റിനെ സംബന്ധിച്ച അടിസ്ഥാന ശാസ്ത്രസത്യങ്ങള്‍ അയാള്‍ക്കറിയില്ല, പാവം. (അറിയുമായിട്ടും ആത്മവഞ്ചന നടത്തുന്ന ഒരു ഭൂരിപക്ഷത്തെ ഞാന്‍ പരാമര്‍ശിച്ച് അസ്വസ്ഥരാക്കുന്നില്ല.)

അടിസ്ഥാന വിജ്ഞാനം ഇല്ലാത്തത് എന്തൊക്കെ അബദ്ധധാരണകളില്‍ മനുഷ്യനെ ചെന്നു പെടുത്താം എന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ് ‘കാര്‍ഗോ കള്‍ട്ടുകള്‍’. രണ്ടാം ലോക മഹായുദ്ധകാലത്ത് പസിഫിക് ദ്വീപസമൂഹങ്ങളില്‍ പടര്‍ന്നു പിടിച്ച ഒരു വിശ്വാസമായിരുന്നു അത്. പുറം ലോകവുമായി കാര്യമായ ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ആദിമ ജനതയായ തദ്ദേശീയരുടെ ഇടയിലേക്ക് അന്നത്തെ ‘സ്റ്റേറ്റ് ഒഫ് ആര്‍ട്ട്’ സൌകര്യങ്ങളുമായി അമേരിക്കന്‍ ജാപ്പനീസ് പട്ടാളം വന്നിറങ്ങുന്നു. തദ്ദേശിയര്‍ നോക്കുമ്പോള്‍ വിമാനങ്ങളിലും കപ്പലുകളിലുമായി സൌകര്യങ്ങള്‍ (വസ്ത്രങ്ങള്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഉപകരണങ്ങള്‍, ഭക്ഷണം, ആഢംബര സാമഗ്രികള്‍) വന്നുകൊണ്ടിരിക്കുന്നു. ഈ വക സാധനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതാണെന്ന അടിസ്ഥാന വിവരം ദ്വീപ് നിവാസികള്‍ക്കില്ല. അവരതു കണ്ടിട്ടില്ല. ഈ വരത്തന്മാരുടെ ദൈവങ്ങള്‍ അവര്‍ക്കയച്ചു കൊടുക്കുന്ന പാരിതോഷികങ്ങളാണിതൊക്കെയെന്നാണ് ആ പാവങ്ങള്‍ ധരിച്ചുവശായത്. പട്ടാളക്കാര്‍ നടത്തുന്ന ഡ്രില്ലുകള്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ചടങ്ങുകളായി അവര്‍ ധരിച്ചു. ദൈവങ്ങളേയും തങ്ങളുടെ മരിച്ചുപോയ കാരണവന്മാരേയും പ്രീതിപ്പെടുത്തിയാല്‍ ഈ വക സാധനങ്ങള്‍ തങ്ങള്‍ക്കും ലഭിക്കും എന്നവര്‍ കണക്കു കൂട്ടി. അതിനായി അവര്‍ പട്ടാളക്കാരെ അനുകരിച്ച് ഡ്രില്ലുകള്‍ നടത്തി, അവരുപയോഗിച്ചിരുന്ന സാധനങ്ങളുടെ (തോക്ക്, റേഡിയൊ മുതലായവ) അനുകരണങ്ങള്‍ നിര്‍മ്മിച്ചു. യുദ്ധം കഴിഞ്ഞ് പട്ടാളക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കാര്‍ഗോകള്‍ വരാതായി. ഇനി തങ്ങളുടെ ഊഴമായെന്നു കരുതി അവര്‍ വിമാനത്താവളം - റെണ്‍ വേയും കണ്ട്രോള്‍ ടവറും, എന്തിന് ചിരട്ട കൊണ്ട് ഹെഡ് ഫോണ്‍ സഹിതം- നിര്‍മ്മിച്ച് കാത്തിരുന്നു.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒറ്റപ്പെട്ട ഒരു സംഭവം അല്ലായിരുന്നു എന്നതാണ്. വ്യത്യസ്ഥ സ്ഥലങ്ങളിലായി ഏകദേശം നാല്‍പ്പതോളം കള്‍ട്ടുകള്‍ രൂപപ്പെട്ടിരുന്നത്രെ! ( ഈ സംഭവങ്ങളില്‍ നിന്ന്, മതങ്ങളുടെ ഉത്ഭവം, പ്രചാരണം എന്നിവയെപ്പറ്റി എന്തെങ്കിലും ധാരണ രൂപപ്പെടുന്നുണ്ടോ?)

ജീവജാലങ്ങളുടെ ഉല്‍പ്പത്തിക്കും വികാസത്തിനും നിദാനമായി പരിണാമത്തെ ശാസ്ത്രലോകം നിസ്സംശയം അംഗീകരിച്ചിട്ടുള്ളതാണ്. പരിണാമം കൃത്യമായി എങ്ങിനെയായിരുന്നു എന്ന പിരിവുകളെ സംബന്ധിച്ചേ പൂര്‍ണ്ണ ധാരണ ആകാതെയുള്ളൂ. ഉദാഹരണമായി പ്രൊ:സ്റ്റീഫന്‍ ജേ ഗോള്‍ഡ് പരിണാമം സംഭവിച്ചത് ചെറിയ ചെറിയ ചാട്ടങ്ങളിലൂടെയാണ് എന്നു കരുതുമ്പോള്‍ ഡോ: റിച്ചാര്‍ഡ് ഡോക്കിന്‍സിനെപോലുള്ളവര്‍ അത് സാവധാനം എന്നാല്‍ തുടര്‍ച്ചയായുള്ള ഒരു പ്രക്രിയയാണെന്നു കരുതുന്നു.

അതുപോലെ ജീവന്‍ ആദ്യം ഉത്ഭവിച്ചത് (ആദ്യ റെപ്ലിക്കേറ്റര്‍) എങ്ങിനെ എന്ന് നമുക്ക് ഇതുവരെ കൃത്യമായ ഒരു ധാരണ ആയിട്ടില്ല. ആദ്യ റെപ്ലിക്കേറ്ററിന്റെ ഉത്ഭവം, ആദ്യ യൂകാര്യോട്ടിക് കോശത്തിന്റെ ഉത്ഭവം, ബുദ്ധിയുടെ ആരംഭം മുതലായവയൊക്കെ ഇപ്പോഴും ശാസ്ത്രജ്ഞമാരെ അന്വേഷണകുതുകികളാക്കി നിലനിര്‍ത്തുന്ന കാര്യങ്ങളാണ്.

എന്നാല്‍, ഇവയൊന്നും പരിണാമം എന്ന വസ്തുതയെ ദുര്‍ബലപ്പെടുത്തുന്നില്ല. കാരണം ശരിയായ ശാസ്ത്രത്തിന്റെ വഴി അന്വേഷണങ്ങളിലും, ചര്‍ച്ചകളിലും, തിരുത്തലുകളിലും കൂടിയാണ്. പരിണാമസിദ്ധാന്തത്തിന് തെളിവില്ല എന്നു പറയുന്നവര്‍ അവ മനസ്സിലാക്കാനുള്ള അടിസ്ഥാന ജ്ഞാനമോ ബുദ്ധിവൈഭമോ ഇല്ലാത്തവരാണ്. അല്ലെങ്കില്‍ അത് അംഗീകരിച്ചാല്‍ തങ്ങളുടെ അവസാന തുരുത്തും നഷ്ടപ്പെടും എന്നു കരുതുന്നവര്‍. ചൈല്‍ഡ് ഇന്‍ഡോക്ട്രിനേഷന്‍ എന്ന ബാലപീഢനത്തിന്റെ ഇരകള്‍.

എങ്കില്‍ ഈ പാവങ്ങള്‍ അവരുടെ വിശ്വാസവുമായി ഇരുന്നോട്ടെ, നിങ്ങളെന്തിന് തര്‍ക്കിക്കാന്‍ നില്‍ക്കുന്നു എന്നു ചോദിക്കാം. കാരണമുണ്ട്. കാട്ടിപ്പരുത്തിയുടെ പോസ്റ്റില്‍ മനോജ് പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്. തീവ്രസൃഷ്ടി വാദികളായ കത്തോലിക്ക സമൂഹം സ്കൂളുകളില്‍ പരിണാമം പഠിപ്പിക്കാന്‍ സമ്മതിച്ചിരിക്കുന്നതിനെക്കുറിച്ച്.സത്യത്തില്‍ അത് കത്തോലിക്കാ സഭയുടെ ഔദാര്യം ഒന്നുമല്ല, നിരവധി കോടതി കേസുകളില്‍ ശാസ്ത്ര സമൂഹം ഒറ്റക്കെട്ടായി സഭയുടെ നിലപടുകളെ പ്രതിരോധിച്ച് അനുകൂല വിധി സമ്പാദിച്ചതിനാലാണ് സ്കൂളുകളില്‍ പരിണാമം പഠന വിഷയമായതും, സൃഷ്ടിവാദം പുറത്തായതും. നിയമ നിര്‍മ്മാണത്തില്‍ മാത്രമല്ല കോടതി വിധികളില്‍ പോലും മതപ്രീണനം ശീലമാക്കിയ ഇന്‍ഡ്യയില്‍ ശാസ്ത്രസമൂഹം ജാഗരൂപരായി ഇരുന്നില്ലെങ്കില്‍ ഒരു പക്ഷെ വലിയ വിലകള്‍ നല്‍കേണ്ടി വരും.

നേരത്തെ ഒരു കമന്റില്‍ ഞാനേറെ പഴി കേള്‍ക്കേണ്ടി വന്ന ഒരു വാചകം ഒരിക്കല്‍ കൂടി പറയട്ടെ, ശാസ്ത്രം എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞിട്ടില്ല, എന്നാല്‍ അതിന്റെ പാതയില്‍ അനുസ്യൂതം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, എല്ലായിടത്തും കൊള്ളിക്കാവുന്ന ഉത്തരം മതഗ്രന്ധങ്ങളില്‍ കാണും. അതു മതിയെന്നുള്ളവര്‍ക്ക് അതുകൊണ്ട് തൃപ്തിപ്പെടാം, പക്ഷെ എല്ലാവരും അങ്ങിനെ മസ്തിഷ്കശുഷ്കര്‍ (ഡിസ് യൂസ് അട്രോഫി എന്ന് വൈദ്യശാസ്ത്രത്തില്‍ ഒരു പ്രയോഗമുണ്ട്. എന്നു വെച്ചാല്‍ ഉപയോഗിക്കാത്തതു കൊണ്ട് ഒരു അവയവം ശുഷ്കിച്ചു പോവുക, അത്രയുമേ ഇവിടേയും ഉദ്ദേശിക്കുന്നുള്ളൂ.) ആവണം എന്നു വാ‍ശി പിടിക്കരുത്.

Thursday, August 26, 2010

മരണാസന്ന അനുഭവങ്ങള്‍. (Near death experiences)...2

ശാസ്ത്രീയ വിശദീകരണങ്ങള്‍

പല പ്രതിഭാസങ്ങളിലേയും പോലെ, വളരെ കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇക്കാര്യത്തിലും ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ച് തൃപ്തരാവുന്നതിനുള്ള ന്യായമല്ല. സാമാന്യം തൃപ്തികരമായ രീതിയില്‍ തന്നെ പല ഘടകങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

മരണാസന്ന അവസ്ഥയിലെ അസാധാരണവും വ്യത്യസ്തവുമായ പ്രവര്‍ത്തന പരിതസ്ഥിതി (കുറഞ്ഞ ഓക്സിജന്‍ അളവ്, കൂടിയ അളവിലുള്ള രാസവസ്തുക്കള്‍, ലവണ സന്തുലിതാവസ്തയിലെ വ്യതിയാനം മുതലായവ) തലച്ചോറിനെ ബാധിക്കും. തന്‍മൂലം, തലച്ചോര്‍ അനിയന്ത്രിതമായി ഉത്തേജിക്കപ്പെടുകയോ, അസാധാരണമായ രീതിയില്‍, ലഭിക്കുന്ന സിഗ്നലുകളെ വിശകലം ചെയ്യുകയോ ചെയ്യും. മരണാസന്ന അനുഭവങ്ങളുടെ ശാസ്ത്രീയ വിശദീകരണം ഈ അടിസ്ഥാനത്തിലൂന്നിയാണ്. മേല്‍പ്പറഞ്ഞ പ്രവര്‍ത്തന വൈകല്യങ്ങള്‍, ക്ലിനിക്കല്‍ സാഹചര്യങ്ങളില്‍ അതി സാധാരണമായി കാണുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

തലച്ചോര്‍ അതി ഗുരുതരമായ അവസ്ഥയെ നേരിടുന്ന ഘട്ടത്തില്‍ ക്രമാതീതമായി ഉത്തേജിക്കപ്പെടാം. കാഴ്ച വിശകലനം ചെയ്യുന്ന പിന്‍ ഭാഗത്ത് ഇങ്ങനെ അമിതമായ ഉത്തേജനം ഉണ്ടാകുമ്പോള്‍ അത് ഒരു പ്രകാശത്തിന്റെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. (പൊന്നീച്ചയുടെ ഉദാഹരണം ഓര്‍ക്കുക.) ക്രമേണ കൂടുതല്‍ കൂടുതല്‍ ഞരമ്പ് കോശങ്ങള്‍ (neurons) ഉത്തേജിക്കപ്പെടുന്ന മുറയ്ക്ക് പ്രകാശം വലുതായ് വലുതായ് അനുഭവപ്പെടും. ഈ അനുഭവമാണ് തുരംകത്തിലൂടെ കടന്നു പോകുന്ന 'ഇലൂഷന്‍' സൃഷ്ടിക്കുന്നത്.
പലരും ശക്തമായ മൂളല്‍ കേള്‍ക്കുന്നു എന്നു പറയുന്നതും ഇതേ അടിസ്ഥാനത്തില്‍ വിശദീകരിക്കാവുന്നതാണ്.

മരണാസന്ന അനുഭവങ്ങളിലെ പല ഘടകങ്ങളും പുന സൃഷ്ടിക്കാന്‍ ചില രാസവസ്തുക്കള്‍ക്കാവും. ഡൈ-മീതൈല്‍ ട്രിപ്റ്റമിന്‍, കീറ്റമിന്‍, എല്‍.എസ്.ഡി മുതലായവ ഉദാഹരണം. (നേരത്തെ പറഞ്ഞ ബാബുവിന്റെ രണ്ടാമത്തെ അനുഭവം ഓര്‍ക്കുക.) തലച്ചോര്‍ അതി സമ്മര്‍ദ്ദം നേരിടുന്ന സമയങ്ങളില്‍ പിനിയല്‍ ഗ്രന്ധിയില്‍ നിന്നും ഉയര്‍ന്ന തോതില്‍ ഡി.എം.റ്റി പുറപ്പെടുന്നു എന്നു കരുതുന്നു. പരീക്ഷണ സാഹചര്യങ്ങളില്‍ ഡി.എം.റ്റി നല്‍കപ്പെട്ട പല വ്യക്തികള്‍ക്കും മരണാസന്ന അനുഭവങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായതായി കണ്ടു. എന്നാല്‍ എല്ലാവരിലും ഇത് കൃത്യമായി പുന:സൃഷ്ടിക്കാനായിട്ടില്ല. അതു കൊണ്ടു തന്നെ രാസവസ്തുക്കളുടെ അടിസ്ഥാനത്തില്‍ ഈ പ്രതിഭാസം പൂര്‍ണ്ണമായും വിശദീകരിക്കാനാവില്ല. കീറ്റമിന്‍ സര്‍വ്വസാധാരണമായി നമ്മുടെ ആശുപത്രികളില്‍ മയക്കം നല്‍കുവാനായി ഉപയോഗിക്കുന്ന മരുന്നാണ്. തങ്ങളുടെ രോഗികളില്‍ പലരും ഉണരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടെന്ന് അനസ്തീഷ്യോളജിസ്റ്റുകള്‍ പറയും.

ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കുന്ന അനുഭവവും പലരും അനുഭവിക്കാറുണ്ട്. ഒ. ബി.ഇ (out of body experience) എന്നാണ് ഈ അനുഭവത്തിനെ വിളിക്കാറ്. മരണാനന്തര ജീവിത വാദികള്‍ തങ്ങളുടെ വാദത്തിന് ബലം നല്‍കാന്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒന്നാണിത്. പലരും മുറിയുടെ മുകളില്‍ നിന്ന് താഴെ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങളെ പുനരുജ്ഞീവിപ്പിക്കാന്‍ ശ്രമിക്കുന്നതു കാണുന്നതായും മറ്റും അവകാശപ്പെടുന്നു. രോഗി ഒരിക്കലും കണ്ടിട്ടില്ലാത്ത (ബോധത്തോടെ) ഒരു ശസ്ത്രക്രിയാഉപകരണത്തെപ്പറ്റി വളരെ വ്യക്തമായി വിവരിച്ചതായി ഒരു ഡോക്ടര്‍ അവകാശപ്പെടുന്നു. അതു പോലെ പല രോഗികളും ആ സമയത്തെ മറ്റുള്ളവരുടെ സംസാരം ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ ആശ്ചര്യപ്പെടുത്തുന്നതു പോലെ ഒന്നും തന്നെയില്ല. കാരണം ശസ്ത്രക്രിയകള്‍ക്ക് വേണ്ടി ബോധം കെടുത്തിയ പല രോഗികളും ശസ്ത്രക്രിയാസമയത്തെ ഡോക്ടര്‍മാരുടെ സംഭാഷണം ഓര്‍ത്തെടുത്ത അനുഭവങ്ങളൂണ്ട്. അന്ധയായ ഒരു സ്ത്രീയ്ക്ക് ആ സമയത്ത് കാഴ്ചയുണ്ടായതായ ഒരു സംഭവം ഒരു വെബ് സൈറ്റില്‍ വിവരിക്കുന്നുണ്ട്. അതിന് അവര്‍ തെളിവായി പറയുന്നത് അവര്‍ മച്ചില്‍ നിന്നും താഴെ കണ്ട ശരീരത്തില്‍ അവരുടെ ഓറഞ്ച് പുഷ്പങ്ങള്‍ കൊത്തിയ വിവാഹ മോതിരം കണ്ടു എന്നതാണ്. നാളുകളായി അവരണിഞ്ഞിരുന്ന വിവാഹമോതിരത്തിന്റെ ഒരു സന്കല്പ രൂപം അവരുടെ മനസ്സിലുണ്ടാകാതെ തരമില്ല. അങ്ങിനെ വരുമ്പോള്‍ അന്ധയ്ക്കും കാഴ്ചയുണ്ടായി എന്ന അവകാശത്തില്‍ കഴമ്പൊന്നുമില്ല്ല എന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈവക അവകാശങ്ങളെ പരിശോധിക്കാന്‍ നോര്‍ത്ത് ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ: ജാന്‍ ഹോള്‍ ഡന്‍ സമര്‍ത്ഥമായ ഒരു സംവിധാനം ഒരുക്കി. ഒരു കമ്പ്യൂട്ടര്‍ മോണിട്ടര്‍ മുറിയുടെ മേല്‍ത്തട്ടില്‍ നിന്നും തൂക്കിയിട്ടു. അതിന്റെ ചിത്രങ്ങള്‍ തെളിയുന്ന വശം മേല്‍ത്തട്ടിനഭിമുഖമായിരിക്കും. അതായത് താഴെ നില്ക്കുന്ന ഒരാള്‍ക്ക് മോണിട്ടറില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. പ്രത്യേകം രൂപപ്പെടുത്തിയ ചില ചലന ചിത്രങ്ങള്‍ മോണിട്ടറില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കും. ഡോ: ബ്രൂസ് ഗ്രേയ്സണ്‍ എന്ന ഗവേഷകന്‍ വര്‍ഷങ്ങളായി ഈ സന്കേതം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലിതുവരെ ഒരു 'ആത്മാവിനും' മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്താണെന്ന് പറയാനായിട്ടില്ല!

പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും മസിലുകളില്‍ നിന്നും സന്ധികളില്‍ നിന്നുമുള്ള സൂചനകള്‍ വിശകലനം ചെയ്താണ് മസ്തിഷ്കം നമ്മുടെ ശരീരത്തിനേപ്പറ്റിയും അതിന് ചുറ്റുപാടുകളുമായുള്ള ബന്ധത്തെപ്പറ്റിയുമുള്ള സ്ഥിതിയെപ്പറ്റി ബോധം രൂപപ്പെടുത്തുന്നത്. ഇന്ദ്രിയ സൂചനകള്‍ (sensory inputs)തീരെയില്ലാതെ വരുന്ന അവസ്ഥയില്‍ തലച്ചോര്‍, ശരീരത്തിന്റെ അവസ്ഥതയെപ്പറ്റി ഒരു ധാരണ രൂപപ്പെടുത്താന്‍ ശ്രമപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് എന്ന് ഗവേഷകര്‍ കരുതുന്നു. ഹിപ്നോട്ടിക് നിദ്രയില്‍, വളരെ സര്‍വസാധാരണമായി അനുഭവിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. വളരെ നാളുകള്‍ക്ക് മുന്പ് ഓട്ടോ ഹിപ്നോസിസ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാഗികമായ തോതിലെന്കിലും ഈ ലേഖകനും അതനുഭവിച്ചിട്ടുണ്ട്.

ജീവാവസ്ഥയെ പിന്തുണയ്ക്കാനുള്ള രീതിയിലാണ് തലച്ചോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജീവന്‍ നിന്നുപോകുന്ന ഒരു സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന സംഭ്രമത്തില്‍ മസ്തിഷ്കം എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ സാദ്ധ്യമായ അതിജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ മസ്തിഷ്കം തന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ധപ്പെട്ട കാര്യങ്ങള്‍ പരതി നോക്കുന്നതാവാം പരേതാത്മാക്കളേയും ദൈവങ്ങളേയും കാണുന്നതിന്റെ കാരണം എന്നു ചില ഗവേഷകര്‍ വിലയിരുത്തുന്നു.

സമീപകാല വിവാദങ്ങള്‍

ഡോ: പിം വാന്‍ ലോമ്മല്‍ നെതെര്‍ലാന്‍ഡ്സിലെ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധനാണ്. തന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ട് അനേകം എന്‍. ഡി. ഇ സംഭവങ്ങളക്ക് അദ്ദേഹം സാക്ഷിയാണ്. അദ്ദേഹവും അനുയായികളും ഈ അനുഭവങ്ങളേപ്പറ്റി പഠനം നടത്തി. ഹൃദയവും മസ്തിഷ്കവും പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം, ആത്മാവ് ശരീരത്തിന് പുറത്ത് നിലനില്ക്കുന്ന ഒരു പ്രതിഭാസമാണെന്നതിന്റെ തെളിവാണ് എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ആത്മാവ് എന്നത് ശരീരത്തിന് പുറത്ത് നിലനിന്ന് ഒരു റേഡിയോ സ്ടേഷന്‍ എന്നപോലെ ബോധത്തെ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം കരുതുന്നു. അതു കൊണ്ടാണ് ശരീരം എന്ന സ്വീകരണി പ്രവര്‍ത്തനരഹിതമായതിനുശേഷവും ബോധം നിലനില്ക്കുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ചില പിശകുകളുണ്ട്. ഹൃദയസ്തംഭനം സം ഭവിച്ചതിനുശേഷം അദ്ദേഹം രക്ഷപെടുത്തിയതില്‍ 18% രോഗികള്‍ക്ക് മാത്രമാണ് മരണാസന്ന അനുഭവങ്ങള്‍ ഉണ്ടായത്. ബാക്കി 82% ആള്‍ക്കാരില്‍ എന്തുകൊണ്ടാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതമായത് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.

സാമാന്യ ബുദ്ധി കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിഗമനങ്ങളിലുള്ള പിശകുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആളുകള്‍ പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നു എന്നതു കൊണ്ട് തന്നെ അവരുടെ ഹൃദയ മസ്തിഷ്ക പ്രവര്‍ത്തന പരാജയം പൂര്‍ണ്ണമായിരുന്നില്ല എന്നു നമുക്ക് മനസ്സിലാക്കാം. മരണാസന്ന അനുഭവങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തമായി അറിയില്ല. എന്നു പറഞ്ഞാല്‍, ഇ.സി.ജി, ഇ.ഇ.ജി മുതലായവ ഹൃദയത്തിന്റേയും മസ്തിഷ്കത്തിന്റേയും പ്രവര്‍ത്തന സ്തംഭനം കാണിക്കുമ്പോഴാണോ, അതിനു മുന്പാണോ അതോ അതിനു ശേഷമാണോ എന്ന്. അതിനു മുന്പോ അതിനു ശേഷമോ ആണെന്‍കില്‍ ലോമ്മലിന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇനി മുന്‍പറഞ്ഞ ഗ്രാഫുകള്‍ താല്‍ക്കാലികമായി ഇല്ലാതായ സമയത്താണെന്‍കില്‍ എന്ന സാഹചര്യം നമുക്ക് വിലയിരുത്താം. (ഒന്നു കൂടി ശ്രദ്ധിക്കുക, സ്തംഭനം തല്കാലികമായിരുന്നു. ) മസ്തിഷ്ക പ്രവര്‍ത്തനം സൂചിപ്പിക്കുന്ന ഇ.ഇ.ജി ഒരു അടിസ്ഥാന നിലയ്ക്ക് മുകളിലേക്കാണ് അളക്കുന്നത്. അതിനു താഴെ കേവല പൂജ്യം എന്നു കരുതുന്നത് ശരിയാകണമെന്നില്ല. നിലവിലുള്ള ഇ.ഇ.ജി യേക്കാള്‍ സൂഷ്മതയുള്ല ഒരു ഉപകരണം കൊണ്ട് അളന്നാല്‍ ഇ.ഇ.ജി പൂജ്യം കാണിക്കുന്ന സ്ഥാനത്ത് പുതിയ ഉപകരണം അതിനു മുകളിലുള്ള ഒരളവ് കാണിക്കും. അതായത് നിലവിലുള്ള ഇ.ഇ.ജി മെഷീന്‍ പൂജ്യം എന്നു പറയുന്നത് കേവല പൂജ്യമല്ല എന്നു ചുരുക്കം. ഇത് കേവലം വാദത്തിനു വേണ്ടി പറയുന്നതല്ല. ഫങഷണല്‍ എം.ആര്‍.ഐ (functional MRI)എന്ന സന്കേതം ഫ്ലാറ്റ് ഇ.ഇ.ജി കേസുകളിലും മസ്തിഷ്ക പ്രവര്‍ത്തനം രേഖപ്പെടുത്തുന്നുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിന്നാലും രണ്ടു മൂന്നു മിനുറ്റ് വരെ തലച്ചോറിനു പിടിച്ചു നില്ക്കാനാകും. അതു കൊണ്ടു തന്നെയാണ് ഹൃദയസ്തംഭനം സംഭവിച്ചാലും നമുക്ക് ആള്‍ക്കാരെ രക്ഷപെടുത്താന്‍ സാധിക്കുന്നത്.

മരണാനന്തര ജീവിതം

മരണാസന്ന അനുഭവങ്ങള്‍ മരണാനന്തര ജീവിതത്തിന്റെ തെളിവായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അനുഭവങ്ങളുടെ വ്യത്യസ്ഥത, വ്യക്തികളുടെ മത‌‌-സാംസ്കാരിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത് എന്ന് പല പഠനങ്ങളിലും വിലയിരുത്തിയിട്ടുണ്ട്. മിക്കവാറും പഠനങ്ങളില്‍ അതേ എന്നു തന്നെയാണ് കണ്ടത്. നേരത്തേ തന്നെ പറഞ്ഞതു പോലെ കൃസ്തുമത വിശ്വാസികള്‍ കൃഷ്ണനേയോ ഇസ്ലാം വിശ്വാസികള്‍ യേശുവിനേയോ കാണുക പതിവില്ല. അതു കൊണ്ടു തന്നെ, ഈ വക കാഴ്ചകള്‍ മസ്തിഷ്കത്തിന്റെ മുന്പേയുള്ള പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് വ്യക്തമാണ്.

ഇനി, മിക്കവാറും എല്ലാവരും പൊതുവായി അനുഭവിക്കുന്ന പ്രകാശ തുരന്കത്തിലൂടെയുള്ള യാത്ര, ആ സമയത്ത് അനുഭവപ്പെടുന്ന ശബ്ദങ്ങള്‍, സുഖകരമായ ശാന്തത മുതലായവ മത വിശ്വാസപ്രകാരമുള്ള സ്വര്‍ഗ്ഗയാത്രയുമായി അസാമാന്യ പൊരുത്തം കാണിക്കുന്നതും വിശ്വാസികളുടെ സന്കല്പ്പങ്ങളെ ഉറപ്പിക്കുന്നു. പക്ഷെ ഇത് റീസണിങ്ങിന്റെ ദിശ തിരിഞ്ഞു പോകുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോഴത്തെ പ്രധാന മതങ്ങള്‍ക്കെല്ലാം പ്രായം ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ്. മതങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പ് തന്നെ മനുഷ്യന്‍ മരണാസന്ന സന്ദര്‍ഭങ്ങള്‍ നേരിടുകയും എന്‍. ഡി. ഇ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവണം മതാനുയായികള്‍ മരണാനന്തര ജീവിതം വിവരിച്ചത്. അല്ലാതെ അവര്‍ക്ക് വെളിപാടായി ലഭിച്ച മരണാനന്തര യാത്രാനുഭവം പിന്നീടു വന്നവര്‍ അനുഭവിച്ചറിയുകയായിരുന്നില്ല.

ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ എല്ലാം ഒറ്റയടിക്ക് വിശദീകരിക്കുന്ന ഒരു മാന്ത്രിക ഉത്തരത്തില്‍ വിശ്വസിക്കുക എന്ന വിഡ്ഡിത്തരത്തില്‍ നമ്മള്‍ അകപ്പെടാതിരിക്കുക.