Sunday, August 17, 2008

ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.

നികിത ഹരേഷ്‌ ദമ്പതികളുടെ, ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുള്ള അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നല്ലോ. 26 ആഴ്ചച്ചയോളം പ്രായമായ തങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്‌ സാരമായ വൈകല്യങ്ങളുണ്ടെന്ന് സ്കാനിങ്ങില്‍ കണ്ടതിനെ തുടര്‍ന്നാണ്‌ അവര്‍ കോടതിയെ സമീപിച്ചത്‌.

ശിശുവിന്റെ ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകള്‍ക്ക്‌ സ്ഥാനചലനമുണ്ടായിരുന്നു. മാത്രമല്ല, ഹൃദയമിടിപ്പിന്റെ തോത്‌ വളരെ കുറഞ്ഞുമിരുന്നു. ഹാര്‍ട്ട്‌ ബ്ലോക്ക്‌ ആയിരുന്നു പ്രശ്നം. ചുരുക്കത്തില്‍, കുട്ടി ജനിച്ചാലും, പുറമേ നിന്നും ഒരു ആശ്രയം ഇല്ലാതെ ജീവിക്കില്ലാത്ത അവസ്ഥ. ചികില്‍സ എന്നത്‌ പേസ്‌ മേക്കര്‍ ഘടിപ്പിക്കലാണ്‌. ആദ്യത്തെ കുറച്ചു നാള്‍ 2-3 വര്‍ഷം കൂടുമ്പോള്‍ പേസ്‌ മേക്കര്‍ മാറ്റണം. പിന്നീടത്‌ 5 വര്‍ഷം കൂടുമ്പോള്‍ മതിയാകും. ഓരോ പേസ്മേക്കറിനും ഏകദേശം ഒരു ലക്ഷത്തോളം രൂപ വരും. ഇതൊക്കെ ചെയ്താലും കുട്ടി സാധാരണ കുട്ടികളെപ്പോലെ ജീവിതം നയിക്കണമെന്നില്ല.

ഇനി ഇന്‍ഡ്യയിലെ ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി അല്‍പ്പം. 1971 ലാണ്‌ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്‌. അതു പ്രകാരം, 12 ആഴ്ചവരെ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്‌. അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ മുതല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം വരെ ഗര്‍ഭച്ഛിദ്രത്തിനു ന്യായമായ കാരണമായി അനുവദിച്ചിട്ടുണ്ട്‌. ചുരുക്കത്തില്‍, ഉറ പൊട്ടിപ്പോയി എന്നു പറഞ്ഞു പോലും ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടാം. രണ്ടാമതൊരു ഡോക്ടര്‍ കൂടി സമ്മതിക്കുകയാണെങ്കില്‍ ഈ 12 ആഴ്ച എന്നത്‌ 20 ആഴ്ചവരെയായി നീട്ടാം. ചുരുക്കത്തില്‍ ഏതൊരാള്‍ക്കും 20 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നിയമാനുസൃതമായി സാദ്ധ്യമാണ്‌.

പിന്നെന്തേ കോടതി ഈ അപേക്ഷ തള്ളാന്‍ കാരണം? ഒന്ന്, നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞു എന്നതാണ്‌ ഒന്നാമത്തെ കാരണമായി പറയുന്നത്‌. രണ്ടാമതായി, കുട്ടിയുടെ അവസ്ഥയ്ക്ക്‌ ചികില്‍സയുണ്ട്‌ എന്ന വിദദ്ധോപദേശം.

ഈയിടെയായി, സ്ഥാനത്തും അസ്ഥാനത്തും ഒക്കെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടതി ഇങ്ങിനെ തികച്ചും നിര്‍വികാരമായി, തികഞ്ഞ സാങ്കേതികതയില്‍ കടിച്ചു തൂങ്ങി ഒരു വിധി പ്രഖ്യാപിച്ചത്‌ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നെനിക്കു തോന്നുന്നു. ഈ വക നിയമങ്ങള്‍, പുതിയ ശാസ്ത്രവികാസങ്ങളുടെ വെളിച്ചത്തില്‍ പുനരവലോകനം ചെയ്യണം എന്നെങ്കിലും പറയാന്‍ കോടതിക്കു തോന്നിയില്ല.( നമ്മുടെ നിയമം വരുന്ന 1971 ല്‍ ജനനപൂര്‍വ്വ രോഗനിര്‍ണയങ്ങള്‍ക്ക്‌ സാദ്ധ്യത വളരെക്കുറവായിരുന്നു. സ്കാനിംഗ്‌ അപൂര്‍വ്വവും. ഹാര്‍ട്ട്‌ ബ്ലോക്ക്‌ പോലുള്ള അവസ്ഥകള്‍ 24 ആഴ്ചയ്ക്കു ശേഷമേ സാധാരണ ഗതിയില്‍ കണ്ടെത്താനാവുകയുള്ളൂ)

ചികില്‍സയുടെ സാദ്ധ്യത പരിഗണിച്ചാല്‍ തന്നെ, എത്ര പേര്‍ക്ക്‌ അത്തരം ഒരു ചികില്‍സ താങ്ങാന്‍ പറ്റും? ചികില്‍സിച്ചു ഭേദമാക്കാം എന്നു നിരീക്ഷിക്കുന്ന കോടതി, മാതാപിതാക്കള്‍ക്ക്‌ അതിനുള്ള ശേഷിയില്ലെങ്കില്‍ സ്റ്റേറ്റിനതു ചെയ്തു കൊടുക്കാന്‍ സംവിധാനമുണ്ടോ എന്നു അന്വേഷിച്ചിരുന്നോ? സര്‍ക്കാരിനങ്ങിനെ പദ്ധതികളൊന്നുമില്ലെന്നു എല്ലാവര്‍ക്കുമറിയാം. ഈയൊരു കേസില്‍ ഒരു സെന്‍സേഷന്റെ പേരില്‍ സര്‍ക്കാരോ, മറ്റാരെങ്കിലുമോ (അങ്ങിനെ ആളെത്തിയതായും നമ്മള്‍ വായിച്ചു)ആ ഒരു ഉത്തരവാദിത്വം ഏറ്റാല്‍ തന്നെ, ഭാവിയില്‍ ഇനിയുമുണ്ടാകാനിരിക്കുന്ന കുട്ടികളുടേയും ഉത്തരവാദിത്യം അവര്‍ ഏല്‍ക്കുമോ? ഇന്‍ഡ്യ പോലൊരു രാജ്യത്ത്‌, ഈ വിധത്തില്‍ റിസോഴ്സസ്‌ ഉപയോഗിക്കുന്നതിലെ സാദ്ധ്യത എത്രത്തോളമാണ്‌?

ഒന്നോ, രണ്ടോ കുട്ടികള്‍ മതി എന്നു സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുമ്പോള്‍, ആ കുട്ടികള്‍ ആരോഗ്യവാന്മാരായിരിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചാല്‍ തെറ്റുണ്ടോ? ദൈവത്തിന്റെ പദ്ധതി പ്രകാരം ദൈവം തന്നത്‌ ഏറ്റുകൊള്ളണം എന്ന മത നിലപാട്‌ തന്നെയാണോ കോടതിക്കും?

ദൈവം തന്ന ജീവനെടുക്കാന്‍ ദൈവത്തിനേ അവകാശമുള്ളൂ എന്നു വാദിക്കുന്നവര്‍, എത്ര ജീവനെടുത്ത്‌ വറുത്തും പൊരിച്ചും മേശയില്‍ നിരത്തിയാണ്‌ ദൈവമഹത്വം ആഘോഷിക്കുന്നത്‌? മറ്റു ജീവികളുടെ ജീവനും മനുഷ്യ ജീവനും തമ്മിലുള്ള വ്യത്യാസം സാമൂഹ്യകതയുടെ പരിധിക്കു പുറത്ത്‌ എത്രമാത്രമുണ്ട്‌ എന്നാലോചിക്കുന്നത്‌ ഈ പോസ്റ്റിന്റെ സാദ്ധ്യതയ്ക്ക്‌ പുറത്തായതു കൊണ്ട്‌ അങ്ങോട്ട്‌ പോകുന്നില്ല.

*************************************************************************************

ഏതായാലും അധികം കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇട നല്‍കാതെ സ്വാഭാവിക (?) ഗര്‍ഭച്ഛിദ്രം സംഭവിച്ചു.

"കോടതി ഞങ്ങളുടെ അപേക്ഷ കേട്ടില്ലെങ്കിലും ദൈവം കേട്ടു " എന്നാണ്‌ ഇതിനോട്‌ കുട്ടിയുടെ അഛന്‍ പ്രതികരിച്ചത്‌.

അപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ നിലപാടെന്താണ്‌?

ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.

Thursday, August 07, 2008

IMAയുടെ സാമൂഹ്യ പ്രതിബദ്ധത.

IMAയുടെ സാമൂഹ്യ പ്രതിബദ്ധത.

ഇന്‍ഡ്യാ മഹാരാജ്യത്തിലെ സകലമാന അലോപ്പതി വൈദ്യന്മാരുടേയും (ചുരുക്കം ചില വിവര ദോഷികളെയൊഴിച്ച്‌) മഹത്തായ സംഘടനയാണ്‌ IMA, അഥവ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നമ്മുടെ രാജ്യത്തെ ജനസഹസ്രങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി ധീര ഘോരം പോരാടുന്ന ഒരു സംഘടനയാണിത്‌. ചില ഉദാഹരണങ്ങള്‍ നോക്കൂ, നമ്മുടെ രാജ്യത്ത്‌ വര്‍ഷം തോറും ആയിരക്കണക്കിനാളുകളാണ്‌ ശുദ്ധജല ദൗര്‍ലഭ്യം മൂലം രോഗം വന്നു മരിക്കുന്നത്‌. ശുചിയായ ജലശ്രോതസുകളുണ്ടാകണമെന്നും വെള്ളം തിളപ്പിച്ചാറ്റി കുടിക്കണമെന്നുമൊക്കെ ചില വിവരം കെട്ട അംഗങ്ങള്‍ തന്നെ പറഞ്ഞെന്നാലും സംഘടന ആവക വിട്ടുവീഴ്ചകളില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ്‌ എല്ലാ ഭാരതീയരും അക്വാഗാര്‍ഡ്‌ വാങ്ങി ഉപയോഗിക്കണമെന്ന് IMA അഭ്യര്‍ത്ഥിക്കുന്നത്‌. അസൂയക്കാര്‍ എന്തൊക്കെ പറഞ്ഞാലും ട്രോപ്പിക്കാന ജ്യൂസും, ക്വാക്കര്‍ ഓട്സും ഒക്കെ വാങ്ങിത്തിന്നണമെന്ന് സംഘടന അഭ്യര്‍ത്ഥിക്കുന്നതും ഓരോ ഭാരതീയന്റെയും ആയുരാരോഗ്യ സൗഖ്യത്തെക്കരുതി മാത്രമാണ്‌.

അതുപോലെ തന്നെ ഓരോ ഭാരതീയന്റേയും, വിശിഷ്യാ ഭാരതീയ രോഗിയുടേയും അവകാശ സംരക്ഷണത്തിലും സംഘടന പ്രതിജ്ഞാ ബദ്ധമാണ്‌. അവരുടെ നേര്‍ക്കുള്ള ഏതൊരു കടന്നാക്രമണവും IMA പല്ലും നഖവുമുപയോഗിച്ച്‌ പ്രതിരോധിക്കും. അടുത്തിടെ കേരള സര്‍ക്കാര്‍ അതി നീചമായൊരു നീക്കം നടത്തി. അര്‍ത്ഥപട്ടിണിക്കാരായ കേരളീയ രോഗികളുടെ വയറ്റത്തടിക്കുന്ന ഒരു നടപടിയാണിത്‌. ആശുപത്രികളിലെ, ദിവസം 1000 രൂപയില്‍ കൂടുതല്‍ വാടകയുള്ള മുറികള്‍ക്ക്‌ 10% ആഢംബര നികുതിയേര്‍പ്പെടുത്താനായിരുന്നു നീക്കം!!. 

എന്നാല്‍ ഈവക അവകാശലംഘനങ്ങള്‍ ഏതു സമയത്തും ഉണ്ടാകാം എന്നറിഞ്ഞ്‌ ജാഗരൂപരായിരിക്കുന്ന സംസ്ഥാന നേതാക്കള്‍ ഉടന്‍ തന്നെ ധനവകുപ്പു മന്ത്രിയെ നേരില്‍ കാണുകയും സംഘടനയുടെ ദുഃഖവും രോഷവും അമര്‍ഷവും പ്രകടിപ്പിക്കുകയും ചെയ്തു.
താഴെ പറയും പ്രകാരമൊരു നീട്ടും നല്‍കുകയുണ്ടായി. (അംഗങ്ങളുടെ അറിവിലേക്കായി IMA News Letter, July 2008ല്‍ പ്രസിദ്ധീകരിച്ച ആ കത്ത്‌ ഇപ്രകാരമാണ്‌.)

To

Dr Thomas Issac
Hon. Minister for Finance
State govenment of Kerala.

Respected Sir,

Sub:Levying Luxury Tax on Hospital Rooms reg.

The budget presented by the Hon. Minister, State Government of Kerala for the year 2008-09 has proposed a luxury tax of 10% on hospital room rent over Rs 1000.
The proposal is very unfortunate. The government is indirectly taxing the sick person and the Health care institutions.
The defenition of "Luxury" as per the Kerala Tax ob Luxuries Act, 1976 is a commodity or service that ministers comfort or pleasure. The word luxury means activity of enjoyment.
A sick person getting admitted in a health care institution does not do it for pleasure. Admission to hospital is also not an activity of enjoyment.
Moreover Hospitals were seriously ill patients are treated can not be clubbed along with other services and commodities like Hotels, House boats, Convention centers, Kalyanamandapams, Cable TV services etc which comes under the purview of Luxury tax as per the act as these are the institutions exclusively for the entertainement and comfort and fits in to the defenition of Luxury.
Indian Medical Association, Kerala State branch opposes the proposal of levying luxury tax on Hospital rooms which is against the defenition of Luxury as per the Kerala Tax on Luxuries act 1976 and also it amounts to indirectly tax the illness which is not humane.
We request your good office to look in to the matter and withdraw the proposal of taxing hospital rooms with rent above Rs 1000 immediately.

Thanking you,
Yours Sincerly,

Dr S Alex Franklin
State President.

Dr R Ramesh
State Secretary.

പ്രിയ സുഹൃത്തുക്കളെ, മേല്‍ കത്തില്‍ നിന്ന് നമ്മള്‍ IMA യുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക്‌ ഉപരിയായി മറ്റു ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്‌.

ഒന്ന്, നമ്മുടെ ഡോക്ടര്‍ നേതാക്കന്മാര്‍ക്ക്‌ മരുന്നെഴുത്തു മാത്രമല്ല, നിയമം ഇഴകീറി വ്യാഖ്യാനിക്കാനും നല്ല സാമര്‍ത്ഥ്യം ഉണ്ട്‌. അടുത്ത തവണ ഭരണഘടനാഭേദഗതിയോ മറ്റോ വേണ്ടി വരുമ്പോള്‍ ഇവരുടെ സഹായം സര്‍ക്കാരിന്‌ അഭ്യര്‍ത്ഥിക്കാവുന്നതാണ്‌.

അതു മാത്രമല്ല, നിയമം അതിന്റെ നിര്‍വചനങ്ങളില്‍ നിന്നും അണുവിട മാറരുതെന്നു നിര്‍ബന്ധമുള്ളവരാണ്‌ ഈ നിയമജ്ഞന്മാര്‍. ഇനിയെപ്പോഴെങ്കിലും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ഒഴിവു വരുമ്പോള്‍ ഈ സാറന്മാരെ അങ്ങോട്ട്‌ പരിഗണിച്ചാല്‍ നമ്മുടെ ഭാരതം ഒരു രാമരാജ്യമായിത്തീരാന്‍ അധിക സമയം വേണ്ടി വരില്ല.

മൂന്നാമതായി, നിര്‍വചനപ്രകാരം സ്വാസ്ഥ്യമോ സന്തോഷമോ നല്‍കുന്ന വസ്തുവോ സേവനമോ (commodity or service that ministers comfort or pleasure) ആണ്‌ ലക്ഷ്വറി എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഈ സാറന്മാരുടെ ചികില്‍സകൊണ്ട്‌ ഇപ്പറഞ്ഞ രണ്ടും ഉണ്ടാകില്ല എന്ന് അവര്‍ക്ക്‌ ഉറപ്പുള്ളതു കൊണ്ടാണോ ഇത്രക്ക്‌ കണിശം പിടിക്കുന്നത്‌? ഇതിനാണ്‌ സത്യസന്ധത എന്നു പറയുന്നത്‌.

ജയ്‌ IMA

Sunday, August 03, 2008

ബൈബിളില്‍ പറയാത്തത്‌.

ഒരു പരിഭാഷ.


ഒരു വൈകുന്നേരം യേശു ബേത്‌സദായിലെത്തി. കുട്ടികള്‍ ഒലീവ്‌ മരക്കൊമ്പുകളുമായി അവിടുത്തെ സ്വീകരിക്കാനായെത്തി. വീട്ടമ്മമാര്‍ ഗൃഹജോലികള്‍ ഉപേക്ഷിച്ച്‌ ഒരു വാക്കു കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ പിറകേയെത്തി. പുത്രന്മാര്‍ തളര്‍ന്ന മാതാപിതാക്കളെ ചുമലിലേറ്റിയും, കുട്ടികാള്‍ അന്ധരായ തങ്ങളുടെ മുത്തഛന്മാരെ കൈ പിടിച്ചും ഒപ്പം കൂടി. അദ്ദേഹം ഒന്നു തൊട്ടാല്‍ ഭേദപ്പെടും എന്ന പ്രതീക്ഷയില്‍ ചിലര്‍ പിശാചു ബാധിതരേയും കൊണ്ടു വന്നു.

തോമസ്‌ എന്ന വഴിക്കച്ചവടക്കാരനും ആ ഗ്രാമത്തില്‍ എത്തിയത്‌ അന്നാണ്‌. സൗന്ദര്യ സംവര്‍ധക വസ്തുക്കളും, ചീപ്പുകളും, നൂലും, വിവിധ തരം ആഭരണങ്ങളും അടങ്ങിയ തലച്ചുമടും പേറി കുഴല്‍ വിളിച്ചു നടക്കുന്നതിനിടയിലാണ്‌ അയാളെ യേശു കാണുന്നത്‌. ഒരു ചെറു കാറ്റു വീശി, ഒരു നിമിഷം- തോമസിപ്പോള്‍ വെറുമൊരു കോങ്കണ്ണന്‍ കച്ചവടക്കാരനല്ല. അയാളിപ്പോള്‍ തന്റെ കയ്യില്‍ ഒരു ആശാരിമാരുടെ മുഴക്കോല്‍ പിടിച്ചിരിക്കുന്നു. ഏതോ വിദൂര രാജ്യത്തെ ജനസഞ്ചയത്താല്‍ അയാള്‍ ചുറ്റപ്പെട്ടിരിക്കുന്നു. പണിക്കാര്‍ മണ്ണും കൂട്ടും ചുമക്കുന്നു, ആശാരിമാര്‍ വലിയൊരു ക്ഷേത്രം പണിയുന്നു. ഭീമാകാരമായ മാര്‍ബിള്‍ തൂണുകളോടു കൂടിയ ആ ക്ഷേത്രത്തിന്റെ മുഖ്യ ശില്‍പി തോമസാണ്‌. അയാള്‍ മറ്റുള്ളവരുടെ പണിക്ക്‌ മേല്‍നോട്ടം വഹിക്കുന്നു.... യേശു ഒന്നു കണ്ണു ചിമ്മി, തോമസ്‌ തിരിച്ചും.

യേശു അവന്റെ തോളില്‍ കൈ വെച്ചു, " തോമസ്‌ എന്റെ കൂടെ വരൂ, ഞാന്‍ നിന്നെ മറ്റു ചില ഭാരങ്ങള്‍ ഏല്‍പ്പിക്കാം, ആത്മാവിന്റെ സുഗന്ധങ്ങളും, ആഭരണങ്ങളും. നീ ലോകത്തിന്റെ അതിരുകള്‍ വരെ സഞ്ചരിക്കും, അവിടെ നീ ഈ പുതിയ വാണിഭങ്ങള്‍ പകര്‍ന്നു നല്‍കും."

" ഞാനാദ്യം ഇതൊക്കെയൊന്നു വിറ്റു തീര്‍ക്കട്ടെ, എന്നിട്ട്‌ നമുക്കു നോക്കാം."

തോമസ്‌ വീണ്ടും തന്റെ വാണിഭങ്ങള്‍ക്കായി ആളേ അന്വേഷിക്കാന്‍ തുടങ്ങി.

ഗ്രാമത്തിലെ, ധനികനും, ദുഷടനുമായ ഒരു പ്രമാണി തന്റെ വീട്ടു വാതില്‍ക്കല്‍ നിന്ന് നടന്നടുക്കുന്ന ജനസഞ്ചയത്തെ ശ്രദ്ധിച്ചു. ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ കുരുത്തോലകളും ഒലിവിലകളുമായി തുള്ളിച്ചാടുന്ന കുട്ടികള്‍ ആര്‍ത്തു വിളിച്ചു, "അവന്‍ വരുന്നു, അവന്‍ വരുന്നു, ദാവീദിന്റെ പുത്രന്‍ വരുന്നു."അവര്‍ക്കു പിന്നിലായി വെളുത്ത കുപ്പായമിട്ട, തോളോളം മുടി നീട്ടിയ ഒരാള്‍ നടന്നു. സ്വഛന്തമായി പുഞ്ചിരിതൂകി അയാള്‍ തന്റെ ഇരു കൈകളും അനുഗ്രഹിക്കുന്ന പോലെ ഇരു വശത്തേക്കും വിടര്‍ത്തിപ്പിടിച്ചിരുന്നു. പുരുഷന്മാരും സ്ത്രീകളും അവനെയൊന്നു തൊടാന്‍ മല്‍സരിച്ചു. അവര്‍ക്കും പിന്നാലെയായി അന്ധരും തളര്‍ന്നവരും. ആ സഞ്ചാര വഴിയില്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ആളുകള്‍ പങ്കു ചേരുകയും ചെയ്തുകൊണ്ടിരുന്നു.
പ്രമുഖന്‍ അസ്വസ്ഥനായി. "ഇതാരപ്പാ?" ജനക്കൂട്ടം തന്റെ വീട്ടില്‍ ഇടിച്ചു കേറാതിരിക്കാനെന്ന വണ്ണം അയാള്‍ വാതില്‍ ചേര്‍ത്തു പിടിച്ചു.
കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു. "അനാനിയാസേ, ഇതാണു പുതിയ പ്രവാചകന്‍. ജീവനും മരണവുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലാ. അദ്ദേഹത്തിനെ നേരേ ചൊവ്വേ കണക്കാക്കിയാല്‍ തനിക്കു നല്ലത്‌."
ഇതു കേട്ട്‌ അനാനിയാസ്‌ ശരിക്കും ഭയന്നു. അയാള്‍ക്ക്‌ മാനസികമായി ചില അസ്വസ്ഥതകള്‍ ആയിടെയുണ്ടായിരുന്നു. രാത്രിയില്‍ സ്ഥിരം ചില ദുസ്വപ്നങ്ങള്‍ കണ്ട്‌ ഉണരും. ആ സ്വപനങ്ങളില്‍ അയാള്‍ തന്നെ കഴ്ത്തറ്റം തീയില്‍ കിടന്നു പൊരിയുന്നതായി കണ്ടു.
ഒരു പക്ഷെ ഈ മനുഷ്യന്‌ എന്നെ രക്ഷിക്കാനായേക്കും. അയാള്‍ ചിന്തിച്ചു. ഈ ലോകമേ ഒരു മായയല്ലേ, ഇയാളാണെങ്കില്‍ ഒരു മാന്ത്രികനും. ആല്‍പം പണം ഇയ്യാള്‍ക്കു വേണ്ടി ചിലവിടാം, ഒരു പക്ഷേ ഇയാള്‍ എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചാലോ?

ഇങ്ങനെ തീരുമാനിച്ച്‌ അയാള്‍ വഴിയിലേക്കിറങ്ങി. "ദാവീദിന്റെ പുത്രാ, ഞാന്‍ പാപിയായ കിഴവന്‍ അനാനിയാസാണ്‌. നീയൊരു വിശുദ്ധനാണെന്നെനിക്കറിയാം. നീ ഈ വഴിക്ക്‌ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അവിടത്തേ സ്വീകരിക്കാനായി ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നോടു കരുണയുണ്ടാകേണമേ, ദയവായി വരൂ, എന്റെ വീട്‌ അങ്ങയുടെ അനുഗ്രഹത്തിനായി വെമ്പുന്നു. ആല്ലെങ്കില്‍ തന്നെ ഞങ്ങളേപ്പോലുള്ള പാപികള്‍ക്കായാണല്ലോ, വിശുദ്ധന്മാര്‍ പിറക്കുന്നതു തന്നെ."

യേശു നിന്നു. " താങ്കളുടെ വാക്കുകള്‍ എന്നെ സന്തുഷ്ടനാക്കുന്നു."

അദ്ദേഹം ആ വീട്ടില്‍ പ്രവേശിച്ചു. അടിമകള്‍ അവര്‍ക്കായി മേശയൊരുക്കി. യേശു ഇരുന്നു. അദ്ദേഹത്തിനിരുവശവുമായി, ജോണും, ആന്‍ഡ്രുവും, ജുദാസും തോമസുമിരുന്നു. ( നല്ലൊരു ശാപ്പാട്‌ പ്രതീക്ഷിച്ച്‌ തോമസും കൂടെക്കൂടിയിരുന്നു.)

എങ്ങിനെയാണ്‌ വിഷയം എടുത്തിടുക എന്നാലോചിച്ച്‌ അവര്‍ക്കെതിരെ അനാനിയാസും ഇരുന്നു. ഭക്ഷണം എത്തി. രണ്ടു ഭരണി വീഞ്ഞും. ആളുകള്‍ പുറത്തു കാത്തു നിന്നു. യേശുവും ശിഷ്യന്മാരും ഭക്ഷണം കഴിക്കുന്നതും, ദൈവത്തേയും, കാലാവസ്ഥയേയും മുന്തിരിത്തോപ്പുകളേയും പറ്റി സംസാരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. ഭക്ഷണത്തിനു ശേഷം കൈകഴുകി അവര്‍ എണീക്കാനാഞ്ഞു. അപ്പോഴേക്കും അനാനിയാസിന്റെ ക്ഷമ കെട്ടു. "ഞാനിയാള്‍ക്കു ഭക്ഷണം നല്‍കി, ഇയാളും ശിങ്കിടികളും കഴിക്കുകയും ചെയ്തു. ഇനി ഇയാളൊരല്‍പ്പം പ്രത്യുപകാരം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല."

" ഗുരോ, ഞാന്‍ ദുസ്വപ്നങ്ങള്‍ കാണുന്നു. താങ്കള്‍ മിടുക്കനായ ഒരു ഉച്ചാടകനാനെന്ന് ഞാനറിഞ്ഞു. എനിക്കാവുന്നതെല്ലാം ഞാന്‍ അങ്ങേക്കായി ചെയ്തില്ലേ? ഇനിയങ്ങ്‌ എനിക്കൊരുപകാരം ചെയ്യൂ. എന്നോട്‌ ദയവുണ്ടായി ഈ ദുസ്വപ്നങ്ങള്‍ ഒന്നു നീക്കിത്തരൂ. നീ ഉപമകളിലൂടെയാണ്‌ അത്ഭുതം പ്രവര്‍ത്തിക്കുന്നത്‌ എന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. എന്നോട്‌ ഒരു ഉപമ പറയൂ, ഞാനതിന്റെ അര്‍ഥം മനസ്സിലാക്കി ഭേദമാവട്ടെ. ഈ ലോകം മൊത്തം ഒരു മാന്ത്രികവിദ്യല്ലേ, അല്ലേ? ഇനി നിന്റെ മാന്ത്രിക വിദ്യ കാണിക്കൂ."

യേശു പുഞ്ചിരിച്ചു കൊണ്ട്‌ വൃദ്ധന്റെ കണ്ണുകളില്‍ നോക്കി. ഇതാദ്യമല്ല അദ്ദേഹം ചീര്‍ത്ത താടിയെല്ലുകളും, കൊഴുപ്പു തൂങ്ങിയ കഴുത്തും, ആക്രാന്തത്തിന്റെ ചടുല താളങ്ങളോടു കൂടിയ കണ്ണുകളും കാണുന്നത്‌. അദേഹത്തിനു മടുപ്പു തോന്നി. ഈ മനുഷ്യര്‍ തിന്നുന്നു, കുടിക്കുന്നു, അട്ടഹസിക്കുന്നു. ലോകം മുഴുവന്‍ അവര്‍ക്കാണെന്നു കരുതുന്നു. അവര്‍ മോഷ്ടിക്കുന്നു, കുടിച്ചു കൂത്താടുന്നു, വ്യഭിചരിക്കുന്നു. എന്നാലൊരു നിമിഷം പോലും അറിയുന്നില്ല അവരപ്പോള്‍ നരകത്തീയില്‍ ഉരുകുകയാണെന്ന്‌. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മത്രം, ഇതുപോലെ ഉറങ്ങുമ്പോഴോ മറ്റോ മാത്രം, അവരൊന്നു കണ്ണു തുറക്കും, സത്യം കാണും�
യേശു തന്റെ മുന്നില്‍ നില്‍ക്കുന്ന തീറ്റപ്പണ്ടാരത്തിനെ ഒന്നുകൂടി നോക്കി, അയാളുടെ കണ്ണുകളില്‍, കൊഴുത്തുരുണ്ട ദേഹത്ത്‌, അയാളുടെ ഭീതിയില്‍� ...ഒരിക്കല്‍ കൂടി അവിടുത്തെയുള്ളിലെ സത്യങ്ങള്‍ ഒരു കഥയായി.

"കണ്ണുകള്‍ തുറക്കൂ, അനാനിയാസ്‌," അവിടുന്നു പറഞ്ഞു. "നിന്റെ ഹൃദയവും, ഞാന്‍ നിന്നോടു പറയട്ടെ."

"ഞാന്‍ കണ്ണുകളും ഹൃദയവും തുറന്നു തന്നെ വെച്ചിരിക്കുന്നു പ്രഭോ. ഞാന്‍ ശ്രവിക്കട്ടെ, ദൈവം വാഴ്ത്തപ്പെടട്ടെ."

"കേള്‍ക്കൂ, അനാനിയാസ്‌, ഒരിക്കല്‍ ഒരു ധനികന്‍ ഉണ്ടായിരുന്നു. അയാള്‍ സത്യസന്ധതയും നീതിയും ഇല്ലാത്തവനായിരുന്നു. ആവന്‍ തിന്നും കുടിച്ചും, പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞും മദിച്ചു ജീവിച്ചു. വിശപ്പും തണുപ്പും ദാരിദ്ര്യവും കൊണ്ടു വലഞ്ഞ തന്റെ അയല്‍ക്കാരനായ ലാസറിനവന്‍ ഇരിലപോലും നല്‍കിയില്ല. ലാസര്‍ അവന്റെ മേശക്കു കീഴെ ഒരു റൊട്ടിക്കഷണത്തിനും, ഒരെല്ലിന്‍ തുണ്ടിനുമായി നിരങ്ങി. പക്ഷെ അവന്റെ അടിമകള്‍ അവനെ അടിച്ചു പുറത്താക്കി. ലാസര്‍ പുറത്തു കാത്തിരുന്നു, നായ്ക്കള്‍ വന്നവന്റെ വൃണങ്ങളില്‍ നക്കി. അങ്ങിനെ അവസാനം ആ ദിവസമെത്തി. ധനികനും ലാസറും മരിച്ചു. ഒരാള്‍ നിത്യമായ നരകാഗ്നിയിലേക്കും മറ്റെയാള്‍ അബ്രഹാമിന്റെ മടിയിലേക്കും. ഓരു ദിവസം ധനികന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍, തന്റെ അയല്‍ക്കാരനായ ലാസര്‍ അബ്രഹാമിന്റെ മടിയിലിരുന്ന് ചിരിച്ചുല്ലസിക്കുന്നത്‌ കണ്ടു.

"പിതാവേ, പിതാവേ," അവന്‍ കരഞ്ഞു വിളിച്ചു. "അങ്ങ്‌ ലാസറിനെ ഇങ്ങോട്ടയക്കൂ, അവന്‍ തന്റെ വിരല്‍ നനച്ച്‌ എന്റെ ചുണ്ട്‌ ഒന്നു തണുപ്പിക്കട്ടേ, ഞാന്‍ പൊരിയുകയാണ്‌."

പക്ഷെ അബ്രഹം പറഞ്ഞു, "നീ തിന്നു കുടിച്ചു മദിച്ച ദിവസങ്ങള്‍ ഓര്‍ത്തു നോക്കൂ, അന്നു വിശപ്പാലും തണുപ്പാലും വലഞ്ഞിരുന്ന ലാസറിന്‌ നീയൊരു പച്ചിലക്കു പോലുമുപകാരം ചെയ്തില്ല. ഇനിയിപ്പോള്‍ സന്തോഷിക്കാനുള്ള അവസരം ലാസറിന്റേതാണ്‌, എന്നേയ്യ്ക്കുമായി തീയിലുരുകാനുള്ളത്‌ നിന്റേയും."

യേശു ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. കിഴവന്‍ അനാനിയാസ്‌ വായ്‌ പിളര്‍ന്ന് നില്‍പ്പായി. അയാളുടെ തൊണ്ട വരണ്ടു, ചുണ്ടുകള്‍ ഉണങ്ങി. അയാള്‍ യേശുവിന്റെ കണ്ണുകളിലെ നിഗൂഢത ചുരുളഴിക്കാന്‍ ശ്രമിച്ചു.

"തീര്‍ന്നോ, ഇത്രയേയുള്ളോ?" അയാള്‍ വിറക്കാന്‍ തുടങ്ങി. "ഇനിയൊന്നുമില്ലേ?"

"അവനു കൊടുത്തത്‌ ഭേഷായി" ജൂദാസ്‌ ചിരിച്ചു. "ഈ ഭൂമിയില്‍ തിന്നും കുടിച്ചും മദിക്കുന്നവന്മാര്‍ നരകത്തില്‍ പോയി അതൊക്കെ കക്കാതിരിക്കാന്‍ പറ്റുമോ?"

പക്ഷെ സബദിയുടെ പുത്രന്‍ യേശുവിന്റെ നെഞ്ചിലേക്ക്‌ കണ്ണുപായിച്ച്‌ പറഞ്ഞു, 
" ഗുരോ, നിന്റെ വാക്കുകള്‍ എന്റെ വ്യഥകള്‍ അകറ്റുന്നില്ല. ശത്രുക്കളോട്‌ പൊറുക്കാന്‍ എത്ര തവണ നീ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ശത്രുക്കളെ സ്നേഹിക്കൂ, അവര്‍ നിങ്ങളോട്‌ ഏഴല്ല, എഴുപത്തേഴ്‌ തവണ ദ്രോഹം ചെയ്താലും, നിങ്ങള്‍ ഏഴല്ല എഴുപത്തേഴു തവണ അവര്‍ക്ക്‌ നന്മ ചെയ്യണം എന്ന്‌ അങ്ങല്ലേ ഞങ്ങലെ പഠിപ്പിച്ചിരിക്കുന്നത്‌? ആങ്ങിനെ മാത്രമേ വെറുപ്പിനെ ഈ ലോകത്തുനിന്ന് മാറ്റിക്കളയാനാകൂ എന്നും. എന്നിട്ടിപ്പോള്‍�. ദൈവത്തിന്‌ ക്ഷമിക്കാനാവില്ലേ?"

"ദൈവം നീതിമാനാണ്‌" ജൂദാസ്‌ ഇടപെട്ടു. അയാള്‍ പുഛത്തോടെ അനാനിയാസിനെ നോക്കി.

"ദൈവം പരമമായ നന്മയാണ്‌." ജോണ്‍ എതിര്‍ത്തു.
"പ്രതീക്ഷിക്കാന്‍ ഇനി ഒന്നുമില്ലെന്നാണോ?" വൃദ്ധന്‍ വിക്കി. "ഉപമ ഇത്രയേയുള്ളോ?"

തോമസ്‌ എഴുനേറ്റു, കതകോളം നടന്നിട്ട്‌ തിരിഞ്ഞു നിന്നു. " ഇല്ല പ്രഭോ, തീര്‍ന്നിട്ടില്ല, കുറച്ചു കൂടിയുണ്ട്‌. "
"പറ കുഞ്ഞേ, നിന്നെ ഞാന്‍ അനുഗ്രഹിക്കട്ടെ."
" ആ ധനികന്റെ പേരാണ്‌ അനാനിയാസ്‌!" ഇതു പറഞ്ഞ്‌ തോമസ്‌ തന്റെ കെട്ടുമെടുത്ത്‌ പുറത്തിറങ്ങി ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.

വൃദ്ധന്റെ തലയില്‍ രക്തം ഇരച്ചു കയറി. അയാളുടെ കണ്ണുകള്‍ മങ്ങി, അസ്തമയ സൂര്യനെപ്പോലെ.
യേശു തന്റെ വിശ്വസ്തനായ അനുയായിയുടെ മുടിയില്‍ തലോടി. 

"ജോണ്‍, എല്ലാവര്‍ക്കും കാതുകളുണ്ട്‌, കേള്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും മനസ്സുമുണ്ട്‌, അവര്‍ വിധിക്കുകയും ചെയ്തു. ദൈവം നീതിമാനാണെന്നു അവര്‍ പറഞ്ഞു. അതിനപ്പുറം പോകാന്‍ അവര്‍ക്കായില്ല. നിനക്കും ഒരു മനസ്സുണ്ട്‌, പക്ഷെ നീ പറയുന്നു, ദൈവം നീതിമാന്‍ തന്നെ, പക്ഷെ അതു മാത്രം പോരാ എന്ന്‌. അവന്‍ പൂര്‍ണ്ണമായ നന്മയാണെന്ന്‌. അപ്പോള്‍ പിന്നെ ഈ ഉപമ ഇങ്ങനെയാവാന്‍ പറ്റില്ല ജോണ്‍, അതിന്‌ വേറൊരു അവസാനമാണ്‌ വേണ്ടത്‌."

"ക്ഷമിക്കൂ ഗുരോ" യുവാവ്‌ പറഞ്ഞു." പക്ഷെ എന്റെ മനസ്സില്‍ തോന്നിയത്‌ അങ്ങിനെയാണ്‌. മനുഷ്യര്‍ പോലും ക്ഷമിക്കുന്നു. ഏങ്കില്‍ പിന്നെ ദൈവം അങ്ങിനെയല്ല എന്നു വരുമോ? ഇല്ല, അതസാദ്ധ്യമാണ്‌, ഈ ഉപമ ഒരു വങ്കത്തരമാണ്‌, അതങ്ങിനെയാവാന്‍ പറ്റില്ല, അതിന്റെ അവസാനം വേറൊരു രീതിയിലായേ പറ്റൂ."

" അതിന്റെ അന്ത്യം വേറൊരു രീതിയില്‍ തന്നെയാണു കുഞ്ഞേ" യേശു പുഞ്ചിരിച്ചു. " ശ്രദ്ധിക്കൂ, അനാനിയാസിനും നിനക്കും ആശ്വസിക്കാം, ശ്രദ്ധിക്കൂ, കൂടി നില്‍ക്കുന്നവരേ, അയല്‍ക്കാരേ. ദൈവം നീതിമാന്‍ മാത്രമല്ല, നല്ലവനുമാണ്‌. ആവന്‍ നല്ലവന്‍ മാത്രമല്ല, നമ്മുടെയൊക്കെ പിതാവുമാണ്‌. 

ലാസര്‍, അബ്രഹാമിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, മനസ്സില്‍ ദൈവത്തോട്‌ പറഞ്ഞു. ' ദൈവമേ, മറ്റൊരാള്‍, ആത്മാവ്‌ നരകത്തില്‍ ഉരുകുന്നു എന്നറിയുമ്പോള്‍ ഒരാള്‍ക്കെങ്ങിനെ സ്വര്‍ഗത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ പറ്റും? അവനെ ഉയര്‍ത്തൂ പ്രഭോ, അങ്ങിനെ ഞാനും ഉയര്‍ത്തപ്പെടട്ടേ. അവനോട്‌ ക്ഷമിക്കൂ പ്രഭോ അങ്ങിനെ ഞാനും ക്ഷമിക്കപ്പെടട്ടെ. ആല്ലെങ്കില്‍ എനിക്കും ആ തീനാളങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങും.' ദൈവം അവന്റെ ചിന്തകള്‍ അറിഞ്ഞു സന്തുഷ്ടനായി.

"പ്രിയപ്പെട്ട ലാസര്‍," ദൈവം പറഞ്ഞു. "നീ ചെല്ലൂ, ദാഹിക്കുന്നവനെ നിന്റെ കൈകളില്‍ ഉയര്‍ത്തൂ. എന്റെ ഉറവകള്‍ ഒരിക്കലും വറ്റാത്തതാണ്‌. ആവനെ ഇവിടെ കൊണ്ടു വരൂ, അവന്‍ ഇവിടെ നിന്നു പാനം ചെയ്യ്തു ഉണര്‍വാകട്ടെ, അങ്ങിനെ നീയും."

"എന്നന്നേയ്ക്കുമായോ?" ലാസര്‍ ചോദിച്ചു.

"അതേ, എന്നെന്നേയ്ക്കുമായി!" ദൈവം പറഞ്ഞു.

കൂടുതല്‍ ഒന്നും പറയാതെ യേശു എഴുനേറ്റു. രാത്രിയായിരുന്നു. ആളുകള്‍ അവരവരുടെ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. അവരുടെ ഹൃദയം നിറഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക്‌ നമ്മെ പുഷ്ടിപ്പെടുത്താനാകുമോ? ആവര്‍ സ്വയം ചോദിച്ചു. അതെ, പറ്റും, അതൊരു സത്‌വചനമാകുമ്പോള്‍.

യേശു യാത്ര പറയാന്‍ വീട്ടുകാരന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി, പക്ഷെ അനാനിയാസ്‌ ആ കാല്‍ക്കല്‍ വീണു.
" ഗുരോ," അയാള്‍ മന്ത്രിച്ചു, "എന്നോട്‌ ക്ഷമിക്കൂ" അനാനിയാസ്‌ ഒരു കരച്ചിലിലേക്ക്‌ വഴുതി.


നിക്കോസ്‌ കസന്ത്‌സാക്കീസിന്റെ ദ ലാസ്റ്റ്‌ റ്റെംപ്റ്റേഷന്‍ ഒഫ്‌ ക്രൈസ്റ്റിന്റെ ഒരു ഭാഗമാണിത്‌.
രാമനേയും, കൃഷ്ണനേയും പോലെ യേശുവും ഒരു സങ്കല്‍പ കഥാപാത്രമാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. എന്നിരിക്കിലും ആ സ്നേഹമയന്‍ എന്നെങ്കിലുമൊരിക്കല്‍ ഈ ഭൂമിയില്‍ പദമൂന്നി നടന്നിട്ടുണ്ടായിരുന്നുവെങ്കില്‍ ഈ ഉപമ ഇങ്ങനെ തന്നെ പൂര്‍ണമാക്കിയിട്ടുണ്ടാകും എന്നെനിക്കുറപ്പുണ്ട്‌. അതു ബൈബിള്‍ പറയാത്തതാണ്‌.

ഒന്നു കൂടി, ഇപ്പോള്‍ പാഠപുസ്തകം നിരോധിക്കണം എന്നാവശ്യപ്പെടുന്നവര്‍, ഒരു ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ പുസ്തകവും നിരോധിക്കണം എന്നാവശ്യപ്പെട്ടു തെരുവിലിറങ്ങിയിരുന്നു.

ബൈബിളില്‍ പറയാത്തത്‌.