Showing posts with label വൈദ്യശാസ്ത്രം. Show all posts
Showing posts with label വൈദ്യശാസ്ത്രം. Show all posts

Saturday, June 04, 2011

പരിണാമത്തിലെ ഭക്ഷണവും ഭക്ഷണത്തിന്റെ പരിണാമവും.

കുറച്ചു ഭക്ഷണ കാര്യങ്ങള്‍. ആദ്യ ഭാഗം ഇവിടെ വായിക്കുക

അടിസ്ഥാനപരമായി മനുഷ്യന് ഏതുതരം ഭക്ഷണമാണ് യോജിക്കുക എന്നറിയുന്നതിന് നല്ലൊരു മാർഗ്ഗമായിരിക്കും പരിണാമവഴിയിലൂടെ പുറകോട്ട് ഒന്നു നടന്നു നോക്കുന്നത്. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്നതില്‍ ഭൂരിപക്ഷം ഭക്ഷണസാധനങ്ങളും മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്വായത്തമാക്കിയവയാണ്. അതായത് നമ്മുടെ നിലവിലുള്ള ഭക്ഷണകൃമം രൂപപ്പെട്ടത് ഏതാണ്ട് 12000 വര്ഷം മുന്പ് കൃഷി ആരംഭിച്ചതോടെ പെട്ടെന്നുണ്ടായ (കുറച്ച് നൂറോ ആയിരമോ വര്ഷം )ഒരു മാറ്റത്തിലായിരുന്നു. ഇന്നത്തെ പ്രധാന ഭക്ഷണസാധനമായ ധാന്യങ്ങള്‍ അതിനു മുന്പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നില്ലേ? ഇല്ല എന്നു പറയാനാവില്ല. കാരണം, ഒരു ദിവസം പെട്ടെന്ന് മനുഷ്യര്‍ ധാന്യങ്ങള്‍ കൃഷി ചെയ്യാനും ഉപയോഗിക്കാനും തുടങ്ങി എന്നു കരുതുന്നതില്‍ യുക്തിയില്ല. എന്നാല്‍ ധാന്യങ്ങള്‍ തീർച്ചയായും ഒരു പ്രധാന ഭക്ഷണസാധനമായിരുന്നില്ല. കാരണം ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് മറ്റ് പഴങ്ങളോ പച്ചക്കറികളോ ഉപയോഗപ്പെടുത്തുന്നതു പോലല്ല. അതിന് ധാരാളം സാന്കേതികവിദ്യകള്‍ ആവശ്യമായുണ്ട്.

മനുഷ്യന്‍ കൃഷി ആരംഭിക്കുന്ന സമയത്ത് അല്ലെന്കില്‍ അതിനു മുന്പ് ലഭ്യമായിരുന്ന വന്യ ഇനം ധാന്യങ്ങള്‍ ഇന്നത്തെ ധാന്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയവയായിരുന്നു. ഇന്നു പോലും കൃഷി എന്ന സംഘടിത വിളവെടുപ്പു വ്യവസ്ഥയിലല്ലാതെ ധാന്യശേഖരണം ഏതാണ്ട് അസാദ്ധ്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. അപ്പോള്‍ അന്നത്തെ ധാന്യങ്ങളുടെ പരിമിതി കൂടി ചിന്തിക്കുമ്പോള്‍ കൃഷിക്കു മുന്പുള്ള 'ഹണ്ടര്‍ ഗാതറര്‍' വ്യവസ്തയില്‍ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഒരു മുഖ്യ ഇനമാവാന്‍ തരമില്ല.


രണ്ടാമതായി, ധാന്യങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ കൊയ്യുക, കുത്തുക, പൊടിക്കുക എന്നീ സാന്കേതികവിദ്യകളും അതിനുള്ള സാമഗ്രികളും ആവശ്യമുണ്ട്. ഇവയൊക്കെയും കൃഷി തുടങ്ങിയ ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയാണ് രൂപപ്പെട്ടത് എന്നു കരുതുന്നു. (എന്നാല്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചതായിരിക്കും എന്നു കരുതപ്പെടുന്ന ചില പ്രാചീനശിലായുഗ ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല.)

ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍, ന്യായമായും നമുക്ക് എത്താവുന്ന നിഗമനം ഇന്നത്തെ പ്രധാന ഭക്ഷണമായ ധാന്യങ്ങള്‍, മനുഷ്യ ഭക്ഷണ ശൃംഗലയില്‍ കൃത്രിമമായി ചേര്ക്കപ്പെട്ട ഒന്നാണെന്നാണ്. ധാന്യങ്ങളുടെ താരതമ്യേന ഉയര്ന്ന ഉത്പാദന ക്ഷമത, ആവർത്തന കൃഷിക്കുള്ള സൗകര്യം, അപ്പോഴേക്കും രൂപപ്പെട്ട സാന്കേതിക വിദ്യകള്‍, മുതലായവയൊക്കെ ചേര്ന്ന്പ്പോള്‍ മനുഷ്യന്‍ ധാന്യഭക്ഷണം സ്വീകരിക്കുകയായിരുന്നു എന്നു കരുതാം. ഈ സ്വീകരണം സാമൂഹ്യപരമായ കാരണങ്ങളാലായിരുന്നു, ജൈവപരമായിരുന്നില്ല.

ഇന്നത്തെ രിതിയിലുള്ള ഭക്ഷണകൃമം ഒരു 12000 വര്ഷത്തിനുള്ളില്‍ രൂപപ്പെട്ടതാണെന്ന് നാം ഊഹിക്കുന്നു. എന്നാല്‍ പരിണാമ പ്രക്രിയയില്‍ 12000 വര്ഷം ഒരു വലിയ കാലയളവല്ല. അര്ത്ഥവത്തായ എന്തെന്കിലും ജനിതക പരിണാമത്തിന് ഈ കാലയളവ് പോര. അപ്പോള്‍ നാം കരുതുന്നതു പോലെ ധാന്യ സമൃദ്ധമായ ഭക്ഷണ രീതി ജൈവപരമായി നമ്മുടെ ശരീരത്തിന് ചേര്ന്നതാവാന്‍ വഴിയില്ല. അതു കൊണ്ട് തന്നെ അത് ആരോഗ്യപരവുമാകാന്‍ വഴിയില്ല.

എന്നാല്‍ ഇവിടേയും ശാസ്ത്ര ലോകത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. ഈ കാലയളവ് തന്നെ പരിണാമ മാറ്റങ്ങള്ക്ക് മതിയായ സമയപരിധിയാണെന്ന് ചിലര്‍ വാദിക്കുന്നു. അന്നജങ്ങള്‍ ദഹിപ്പിക്കാനുള്ള അമിലേസ് എന്ന എന്സൈം പ്രാചീന കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഉമിനീരില്‍ കൂടുതലായി കണ്ടു വരുന്നത് അവര്‍ ഉദാഹരിക്കുന്നു.(need citation) അതുപോലെ തന്നെ ജീന്‍ മോഡുലേഷന്‍ എന്ന പ്രതിഭാസം മൂലവും അനുകൂലമായ വ്യതിയാനങ്ങള്‍ വരാവുന്നതാണ്. പരിസ്ഥിതിക്കനുസൃതമായി ജീനുകളുടെ ക്രിയാത്മകതയ്ക്ക് വ്യതിയാനം വരുന്നതിനാണ് ജീന്‍ മോഡുലേഷന്‍ എന്നു പറയുന്നത്. ഇവിടെ ഒരു മ്യുട്ടേഷന്റെ ആവശ്യമില്ല. അതായത്, ധാന്യം മുഖ്യമായുള്ള ഭക്ഷണ രീതി വരുന്നതിനു മുമ്പ്, ചെറിയ തോതില്‍ ഭക്ഷിച്ചിരുന്ന അന്നജങ്ങള്‍ ദഹിപ്പിക്കാന്‍ വേണ്ടി ആര്ജ്ജിച്ചിരുന്ന ജീനുകള്‍ അന്നജം മുഖ്യ ഭക്ഷണമായപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാന്‍ തുടങ്ങി. മേല്പ്പറഞ്ഞ വാദങ്ങള്‍ ശരിയെന്കില്‍ അന്നജം മുഖ്യഭക്ഷണമാവുന്നതില്‍ ജൈവപരമായി കുഴപ്പമില്ല.

ഇനി നമുക്ക് അല്പം കൂടി പുറകോട്ട് ചിന്തിക്കാം. കൃഷി തുടങ്ങുന്നതിനു മുന്പ് മനുഷ്യന്‍ എന്തായിരുന്നു ഭക്ഷിച്ചിരുന്നത്? പ്രകൃതിയില്‍ നിന്നും സംഭരിക്കുന്ന വിഭവങ്ങള്‍. സസ്യ സ്രോതസ്സുകളില്‍ നിന്നും പഴങ്ങള്‍ , കിഴങ്ങുകള്‍, മറ്റു പച്ചക്കറികള്‍ മുതലായവ. പിന്നെ വേട്ടയാടി പിടിച്ച മൃഗങ്ങള്‍. സസ്യ ഭക്ഷണങ്ങളുടെ ഒരു പ്രധാന പ്രശ്നം എന്താണെന്നാല്‍, ആ കാലത്ത് മനുഷ്യന് ഭക്ഷ്യയോഗ്യമായ പഴങ്ങളോ പച്ചക്കറികളോ അധികം ഉണ്ടായിരുന്നില്ല എന്നതു തന്നെയാണ്. മാംസളവും രുചികരവുമായ സസ്യഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചെടിയെ സംബന്ധിച്ച് ഒട്ടും 'ഇക്കണോമിക്കല്‍' അല്ല. അതുകൊണ്ട് തന്നെ സ്വാഭാവിക പരിണാമത്തില്‍ അതിനു സാധുതയുമില്ല. (ചെടിക്ക് തന്നെ പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ സംഭരിക്കുന്ന കിഴങ്ങുകളെ ഒഴിവാക്കുന്നു.) അതായത് ഇന്നു കാണുന്ന ഫലങ്ങളില്‍ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. ഇന്നത്തെ ഒട്ടുമിക്ക ഫലവൃക്ഷങ്ങളും പച്ചക്കറികളും മനുഷ്യന്‍ ആയിരക്കണക്കിനു വര്ഷ്ങ്ങളിലെ 'സെലക്റ്റീവ് ബ്രീഡിങ്ങ്' വഴി സൃഷ്ടിച്ചെടുത്തതാണ്.

സസ്യഭുക്കുകളായ മൃഗങ്ങളുടെ കാര്യമെടുക്കുക. അവ ഒന്നും തന്നെ മനുഷ്യര്‍ ഉപയോഗിക്കുന്ന സസ്യഭാഗങ്ങളില്‍ പൂര്ണ്ണമായും ആശ്രയിക്കുന്നവയല്ല. എന്നാല്‍ അവ മുഖ്യമായും ഉപയോഗിക്കുന്ന സസ്യഭാഗങ്ങള്‍ (പുല്ല്, ഇല, കമ്പുകള്‍ മുതലായവ) മനുഷ്യന് ദഹിപ്പിക്കാന്‍ സാധിക്കുന്നവയുമല്ല. പരിണാമപരമായി മനുഷ്യന്‍ പൂര്ണ്ണസസ്യഭുക്കായിരുന്നുവെന്കില്‍ ഇങ്ങനെ ഒരു വ്യത്യാസം വരാന്‍ പാടില്ലല്ലോ?

എന്കില്‍ പിന്നെ, മനുഷ്യന്‍ പ്രധാനമായും മാംസഭുക്കായിരുന്നോ? അവിടേയും പ്രശ്നമുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടാന്‍ വേണ്ട കരുത്ത്, വേഗത, ക്ഷതമേല്പ്പിക്കാന്‍ പോന്ന തരത്തിലുള്ള ശരീരഭാഗങ്ങള്‍ ഇവയൊന്നും മനുഷ്യനില്ല. വേട്ടയാടലില്‍ മനുഷ്യന്‍ ഈ പരിമിതികളെ അതിജീവിക്കുന്നത് സാന്കേതികവിദ്യ കൊണ്ടാണ്. വിവിധ തരം ആയുധങ്ങളും കെണികളും മനുഷ്യന്‍ ഉപയോഗിക്കുന്നു.

പ്രാചീന ശിലയുഗ ശേഷിപ്പുകള്‍ അത്തരം ചില ആയുധങ്ങളുടേയും ലളിതമായ കെണികളുടേയും സൂചനകള്‍ നല്കുന്നുവെന്കിലും അവയൊന്നും അത്ര ഫലപ്രദമായിരുന്നു എന്നു കരുതാന്‍ വയ്യ. അമ്പും വില്ലും ഏകദേശം 8000 വര്ഷങ്ങള്ക്ക് മുന്പ് കണ്ടു പിടിക്കപ്പെട്ടു എന്നു കരുതുന്നു. വേട്ടയാടലിനെ സംബന്ധിച്ച് അതുവരെയുള്ളതില്‍ ഏറ്റവും ഫലപ്രദമായ ആയുധമായി അമ്പും വില്ലും. ഈ ആയുധത്തിന്റെ ഏറ്റവും പ്രധാന ഗുണം വേട്ടക്കാരന് വേട്ടയാടപ്പെടുന്ന മൃഗത്തില്‍ നിന്ന് അകലെ മാറി നില്ക്കാന്‍ സഹായകരമായി എന്നതാണ്. നാളതു വരെയുള്ള ആയുധങ്ങള്‍ ആ ഒരു മെച്ചം നല്കിയിരുന്നില്ല. അതുകൊണ്ടൂതന്നെ, വലിയ മൃഗങ്ങളെ വേട്ടയാടുന്നത് വളരെ അപകടകരമായിരുന്ന പ്രവൃത്തിയായിരുന്നു. വേട്ടക്കാരന്‍ പലപ്പോഴും ഇരയായിത്തീര്ന്നു്. അങ്ങിനെ അമ്പിന്റെയും വില്ലിന്റെയും ആവിര്ഭാവത്തോടെ വേട്ടയാടലും അങ്ങിനെ മാംസഭോജനവും കാര്യക്ഷമമായി.

പക്ഷെ കാലഘട്ടം പരിഗണിക്കുമ്പോള്‍ സസ്യഭോജനത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടേയും ബാധകമാവുന്നു.

അപ്പോള്‍ കൃഷിയ്ക്കും വേട്ടയ്ക്കുള്ള കാര്യക്ഷമമായ സാന്കേതികവിദ്യകള്ക്കും മുന്പ് മനുഷ്യന്റെ ഭക്ഷണമെന്തായിരുന്നു?

ഏറ്റവും ലളിതമായ ഉത്തരം വരുന്നത്, ജീവശാസ്ത്രപരമായി മനുഷ്യന് ഏറ്റവും അടുത്തു നില്ക്കുന്ന ജീവിയായ ചിമ്പാൻസിയിൽ നിന്നാണ്. കാട്ടിലെ തനതായ ആവാസവ്യവസ്ഥയില്‍ ചിമ്പാന്സികളുടെ ഭക്ഷണം, ലഭ്യമായ ചെറിയ പഴങ്ങള്‍, പിടിക്കാനെളുപ്പമുള്ള ജീവികള്‍ (ഷഡ്പദങ്ങള്‍, മറ്റു ജന്തുക്കളുടെ കുഞ്ഞുങ്ങള്‍, പക്ഷിക്കുഞ്ഞുങ്ങള്‍) മുട്ടകള്‍ മുതലായവയാണ്. അവയൊക്കെ തന്നെയാവണം പ്രാചീന മനുഷ്യരുടേയും ഭക്ഷണം. പരിണാമവഴിയില്‍ ഇത്തരം ഭക്ഷണങ്ങള്ക്ക് അനുകൂലമായാവണം നമ്മുടെ ശരീരഘടന രൂപപ്പെട്ടത്. (പ്രകൃതി ജീവനക്കാര്‍ ഇനി പാറ്റയേയും വിട്ടിലിനേയും ഒക്കെ തിന്നു തുടങ്ങട്ടെ!)

മനുഷ്യന്റെയും ചിമ്പാന്സിയുടേയും ഭക്ഷണരസതന്ത്രത്തിലെ ഒരു പ്രധാന വ്യത്യാസം ഡോകോസ ഹെക്സാ ഇനോയിക് ആസിഡ് (DHA) എന്ന വസ്തുവിന്റെ ഉപയോഗത്തിലാണ്. (സംശയിക്കേണ്ട, ഹോർലിക്ക്സും മറ്റും പരസ്യം ചെയ്യുന്ന അതേ DHA ) തലച്ചോറിലെ കോശങ്ങളുടെ ഒരു അത്യാവശ്യഘടകമാണ് ഇത്. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്‍ വളരെ അധികം DHA ഉപയോഗിക്കുന്നു. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പത്തിലും പ്രവര്ത്തനത്തിലുമുള്ള മികവാണ് ഇതിനു കാരണം. DHA യുടെ പ്രധാന ഭക്ഷണ ഉറവിടം കടല്‍ മത്സ്യങ്ങളാണ്. അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ വരാത്ത ജീവികള്ക്കും സസ്യഭുക്കുകളായ ജീവികള്ക്കും ആല്ഫ ലിനോലെനിക് ആസിഡ് (ALA) എന്ന സസ്യജന്യമായ മറ്റൊരു വസ്തുവില്‍ നിന്നും DHA ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യന് ഇങ്ങനെ സ്വയം DHA നിർമ്മിക്കാനുള്ള കഴിവ് തുലോം പരിമിതമാണ്. മനുഷ്യന്‍ കാര്യമായി കടല്‍ മീന്‍ തിന്നാന്‍ തുടങ്ങിയത് മീന്‍ പിടിക്കാനുള്ള കൊളുത്തും വലയും ഒക്കെ കണ്ടു പിടിച്ചതിനു ശേഷമാണ്. അതായത് കൃഷി ചെയ്യാനും ക്രമമായി വേട്ടയാടാനും തുടങ്ങിയ ഏതാണ്ട് അതേ കാലത്ത് തന്നെ. അതുകൊണ്ട് തന്നെ, മീനില്‍ നിന്നും സുലഭമായി DHAകിട്ടുന്നതു കൊണ്ടാവില്ല DHA സ്വയമേ നിര്മ്മി്ക്കാനുള്ള കഴിവ് മനുഷ്യന് പരിണാമ വഴിയില്‍ കിട്ടാതെ പോയത്. പിന്നെ എവിടെ നിന്നാവണം മനുഷ്യന് സുലഭമായി DHA കിട്ടിയിരുന്നത്? (ഇപ്പോള്‍ മീന്‍ കഴിക്കാത്തവരുമായി ഈ സാഹചര്യം താരതമ്യപ്പെടുത്തരുത്. സ്വയമെ DHAഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍, പുറമേ നിന്ന് സുസ്ഥിരമായ ലഭ്യത ഉണ്ടെന്കില്‍ മാത്രമേ അത് ഉപയോഗപ്പെടുത്തുന്ന ഒരു ജൈവപ്രക്രിയ രൂപപ്പെടൂ.)

ഒരു സാദ്ധ്യത, മറ്റു മൃഗങ്ങള്‍ കൊന്ന് തിന്ന ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ മനുഷ്യന്‍ തിന്നിരുന്നു എന്നതിലാവാം. അങ്ങിനെ ഒരു ശീലം ആദിമ മനുഷ്യന് ഉണ്ടായിരുന്നെന്കില്‍ മിക്കവാറും നഷ്ടപ്പെടാതെ കിട്ടിയിരുന്ന ഒരു അവശിഷ്ടമുണ്ട് . സാധാരണ മാംസഭുക്കുകളായ മൃഗങ്ങള്ക്ക്യ അപ്രാപ്യമായ ഒന്ന്, അതുകൊണ്ട് തന്നെ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്ന്. തലയോട് എന്ന കവചത്തിനുള്ളില്‍ സംരക്ഷിച്ചിരിക്കുന്ന തലച്ചോര്‍! DHA യുടെ ഏറ്റവും നല്ല ഉറവിടം. ഹിംസ്ര ജന്തുക്കളില്‍ നിന്ന് വിഭിന്നമായി, സൂഷ്മപ്രവര്ത്തികള്ക്ക് ഉപയുക്തമാം വിധം പരിണമിച്ച കൈകള്‍ കൊണ്ട് മനുഷ്യന് തലയോട് പൊളിക്കാനും തലച്ചോര്‍ എടുക്കാനും സാധിച്ചു.

ഒരു പക്ഷെ ഈ 'വൃത്തി കെട്ട' ശീലമായിരിക്കുമോ പൂർവ്വികരായ മനുഷ്യക്കുരങ്ങുകളില്‍ നിന്നും മനുഷ്യനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്?

നമ്മള്‍ അന്വേഷിച്ച് തുടങ്ങിയത് മനുഷ്യന് യോജിച്ച ഭക്ഷണം ഏതാണെന്നാണ്. കഞ്ഞിയും പയറുമാണോ അതോ 'ബീഫ് ഫ്രൈയും ഡബിള്‍ ഓംലറ്റു'മാണോ ആരോഗ്യ ഭക്ഷണം? ഇപ്പോഴും ഒന്നും പറയാറായിട്ടില്ല!

Thursday, June 02, 2011

കുറച്ച് ഭക്ഷണ കാര്യങ്ങൾ

ഗാരി തൗബ്സ് പഠിച്ചത് അപ്ളൈഡ് ഫിസിക്സും ഏറോസ്പേസ് എഞ്ചിനീയറിംഗുമാണ്. പിന്നെ അല്പം പത്രപ്രവര്‍ത്തനവും. പക്ഷെ ഇന്ന് അമേരിക്കയിലെ ഏതൊരു പോഷകശാസ്ത്രജ്ഞനെക്കാളും ആ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു തൗബ്സ്. അദ്ദേഹം ഈയിടെ പ്രസിദ്ധീകരിച്ച "WHY WE GET FAT and what to do about it?” എന്ന പുസ്തകമാണ് കാരണം. പൊതു ധാരണയ്ക്ക് വിപരീതമായി, കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം) ആണ് ദുര്‍മേദസ്സിനും അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായവയ്ക്കും കാരണം എന്ന് തൗബ്സ് വാദിക്കുന്നു. അന്നജം കുറച്ച്, അധികമായി കൊഴുപ്പും മാംസ്യവും ചേര്‍ന്ന ഭക്ഷണം, പ്രത്യേകിച്ച് മാംസഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കാലാകാലമായി, ഈവക പ്രസ്നങ്ങള്‍ക്ക് എല്ലാം കാരണം കൊഴുപ്പുകള്‍ ആണെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്. ആരോഗ്യജീവനത്തിന് എല്ലാവരും ഉപദേശിക്കുന്നതും ആഹാരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനോ ഒഴിവാക്കാനോ ആണ്. (താന്കളുടെ ഡോക്ടറും കഴിഞ്ഞ തവണ അതു തന്നെയല്ലേ പറഞ്ഞത്?) അതുകൊണ്ടു തന്നെ ബഹു ഭൂരിപക്ഷം വരുന്ന മുഖ്യധാരാ ശാസ്ത്രജ്ഞര്‍ അദ്ദേഹത്തോട് യോജിക്കുന്നില്ല. മുന്‍പറഞ്ഞ പ്രശ്നങ്ങളുടെ കാരണം കൊഴുപ്പുകള്‍ തന്നെയാണ് എന്ന് അവര്‍ തുടര്‍ന്നും വിശ്വസിക്കുന്നു. പക്ഷെ തൗബ്സിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. അവര്‍ക്കും വ്യക്തമായ കാരണങ്ങള്‍ നിരത്തുവാനുണ്ട്.

അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന്‍ ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില്‍ സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!

ഗാരി തൗബ്സിന്റെ അവകാശവാദങ്ങള്‍ പ്രധമദൃഷ്ട്യാ അടിസ്ഥാനരഹിതമെന്നു തോന്നാമെന്കിലും മുന്‍പ് പറഞ്ഞതുപോലുള്ള വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ഏതാണ് മനുഷ്യന് ആരോഗ്യകരമായ ഭക്ഷണം? പ്രകൃതി ഏതു ഭക്ഷണമാണ് മനുഷ്യന് യോജിച്ചതായി ഏര്‍ പ്പെടുത്തിയിരിക്കുന്നത്? മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഏതുതരം ഭക്ഷണത്തിലാണ് കാര്യക്ഷമമാകുക? ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന ഭക്ഷണമാവണം പ്രകൃതി മനുഷ്യന് പറഞ്ഞിരിക്കുന്ന ഭക്ഷണം. എന്നാല്‍ മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഇനിയും പൂര്‍ണ്ണമായി വെളിവായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോ തരം ഭക്ഷണത്തോടും ശരീരം പ്രതികരിക്കുന്നത് വിലയിരുത്തിയാല്‍ നമുക്ക് ഇതു സംബന്ധിച്ച് ഒരു ധാരണ കിട്ടിയേക്കും. ആരോഗ്യത്തിന് ഗുണകരമായ സൂചകങ്ങള്‍ തരുന്നത് ശരിയായ ഭക്ഷണവും, അങ്ങിനെ അല്ലാത്തത്, മനുഷ്യന് പറഞ്ഞിട്ടില്ലാത്തതും.

നാളുകളായി ശാസ്ത്രലോകവും,പ്രകൃതിജീവനക്കാരും പല മതവിശ്വാസങ്ങളും അന്നജപ്രധാനമായ സസ്യാഹാരമാണ് ആരോഗ്യഭക്ഷണം എന്ന നിലപാടിലാണ്. എന്നാല്‍ ഗാരി തൗബ്സിനെയും കാരെന്‍ ഷ്രോക്കിനെയേയും പോലുള്ളവര്‍ ഇതിനു കടകവിരുദ്ധമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. (ഇവര്‍ രണ്ടു പേരും വ്യവസ്ഥാപിത ശാസ്ത്രജ്ഞരല്ല എന്നതും പറയട്ടെ,) മുഖ്യഭക്ഷണമായി അന്നജത്തെ നമ്മളെല്ലാം അടിസ്ഥാനപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ തല്ക്കാലം നമുക്ക് മറുഭാഗത്തിന്റെ കുറച്ച് അനുകൂല തെളിവുകള്‍ പരിഗണിക്കാം.

അന്നജം കുറച്ച് അല്ലെന്കില്‍ ഒഴിവാക്കിയുള്ള ഭക്ഷണ ക്രമം വളരെ പുതിയ ഒരു സന്കല്പമല്ല. പത്തൊൻപതാം നൂറ്റാണ്ടില്‍ വില്യം ബാന്റിങ് എന്നൊരാള്‍ ഈ രീതിയിലുള്ള ഒരു ഭക്ഷണക്രമം പ്രചരിപ്പിച്ചിരുന്നു. ബാന്റിങ് ഡോക്ടറോ ശാസ്ത്രജ്ഞനോ ഒന്നുമായിരുന്നില്ല. മഹാതടിയനായിരുന്ന ബാന്റിങ്, തടി കുറയ്ക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം തന്റെ ഡോക്ടറുടെ ഉപദേശവും സ്വന്തം കണ്ടൂപിടുത്തവും ചേര്‍ത്ത് പരീക്ഷിച്ചു നോക്കിയ ഒരു ഭക്ഷണക്രമം ഫലവത്തായി. ഭക്ഷണത്തില്‍ നിന്നും അന്നജം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. തന്റെ അനുഭവം ബാന്റിങ്ങ് ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു, അത് വളരെ പ്രചാരം നേടുകയും ചെയ്തു. ബാന്റിങ്ങിന്റെ കൈപ്പുസ്തകം .ഉപയോഗപ്പെടുത്തി വളരെയധികം പേര്‍ ഗുണം നേടി. എന്നാലന്ന് താരതമ്യ പഠനങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.

ആറ്റ്കിന്‍സ് ഭക്ഷണക്രമം.

തൂക്കം കുറയ്ക്കുവാനുള്ള ഭക്ഷണക്രമങ്ങളില്‍ വളരെ പ്രചാരം നേടിയ ഒന്നാണ് ഡോ: റോബർട്ട് ആറ്റ്കിന്‍സ് അവതരിപ്പിച്ച രീതി. ദൈനം ദിന അന്നജ ഉപഭോഗം 30 ഗ്രാമോ അതില്‍ കുറവോ ആക്കുക എന്നതാണ് ഈ രീതിയുടെ ശുപാര്‍ശ. കൊഴുപ്പിനും മാംസ്യത്തിനും പരിധിയില്ല. മുട്ട, മത്സ്യം, മാംസം ഇവ എത്ര വേണമെന്കിലും ഉപയോഗിക്കാം. ഇലപച്ചക്കറികള്‍ അത്യാവശ്യം ഉപയോഗിക്കാം. ധാന്യങ്ങള്‍ പാടില്ല. പയറുവര്ഗ്ഗങ്ങള്‍ മാംസ്യത്തിന്റെ നല്ല ശ്രോതസ്സാണെന്കിലും അവയില്‍ ധാരാളം അന്നജം ഉള്ളതുകൊണ്ട് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം പക്ഷെ ജൂസ്, കോളാ മുതലായവ പാടില്ല.

ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്പ് , ഒരു സുഹൃത്തിനൊപ്പം ഞാനും ആറ്റ്കിന്‍സ് പരീക്ഷിച്ചിരുന്നു. ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു. ഏതായാലും ആദ്യ ആഴ്ച തന്നെ ഞാന്‍ പരിപാടി നിര്‍ത്തി, പിറ്റേ ആഴ്ച സുഹൃത്തും. ചിക്കനും ബീഫും മുട്ടയും മാത്രം തിന്ന് എത്രനാള്‍ ജീവിക്കും നമ്മള്‍ മലയാളികള്‍, അതും ഒരു വറ്റ് ചോറുണ്ണാതെ?

പക്ഷെ വിദേശത്ത് വിജയകരമായി ആറ്റ്കിന്‍സ് പരീക്ഷിക്കുന്ന വളരെയധികം ആളുകളുണ്ട്. അവരുടെ ഫലങ്ങള്‍ സാമാന്യ വിജ്ഞാനത്തിനും അതിന്റെ മുന്‍വിധികള്‍ക്കും നിരക്കുന്നതല്ല. മാംസാഹാരവും കൊഴുപ്പും ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ നല്ല ഫലമാണ് ആറ്റ്കിന്‍സ് ഭക്ഷണക്രമം പാലിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ആറുമാസത്തെ ഫലം എടുക്കുമ്പോള്‍ ഇറച്ചിയും മുട്ടയും മാത്രം തിന്നുന്ന ആറ്റ്കിന്‍സ് പ്രേമികളാണ് പച്ചിലയും വെള്ളരിക്കായും തിന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ കൂടുതല്‍ മെലിയുന്നത്! (ഒരു വര്‍ഷത്തെ ഫലം എടുക്കുമ്പോള്‍ ഇത് ഏതാണ്ട് ഒപ്പത്തിനൊപ്പം വരും.) അത്ഭുതം അവിടേയും തീരുന്നില്ല. 'ചീത്ത' കൊളസ്റ്റ്രോളിന്റെ ഭാഗമായ ട്രൈഗ്ളിസറൈഡുകള്‍ അളവില്‍ കുറഞ്ഞും, നല്ല കൊളസ്റ്റ്രോള്‍ ആയ HDLഅളവില്‍ കൂടിയും ആറ്റ്കിന്‍സ് വിഭാഗത്തില്‍ കണ്ടു! സാമാന്യ വിജ്ഞാനം വെച്ച് പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതം. അതായത് ആരോഗ്യ സൂചകങ്ങള്‍ മാംസഭക്ഷണത്തിന് അനുകൂലമാണ്.

എന്നാല്‍ ശാസ്ത്രലോകം ഈ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നില്ല. കൊളസ്റ്റ്രോളിന്റെ കാര്യത്തിലും തൂക്കം കുറയുന്ന കാര്യത്തിലും ഉള്ള ആദ്യ ആറു മാസത്തിലെ ഗുണകരമായ മേല്‍കൈ ഒരു വര്‍ഷമാകുമ്പോള്‍ നിലനില്‍ക്കുന്നില്ല. അപ്പോള്‍ അത് മറ്റു ഭക്ഷണക്രമങ്ങള്‍ക്കും തുല്യമായ രീതിയിലാണ്. മോശമാകുന്നുമില്ല. പക്ഷെ ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം, മറ്റു പഥ്യക്കാര്‍ കര്‍ശ്ശനമായ ഭക്ഷണനിയന്ത്രണത്തിലാണ്, എന്നാല്‍ ആറ്റ്കിന്‍സുകാര്‍ അന്നജം മാത്രമേ ഒഴിവാക്കുന്നുള്ളൂ, അല്ലാതെ മറ്റൊരു അളവ് നിയന്ത്രണവുമില്ല.

ആറ്റ്കിന്‍സ് ഭക്ഷണക്കാര്‍ വാസ്തവത്തില്‍ കുറഞ്ഞ അളവ് ഭക്ഷണമേ കഴിക്കുന്നുള്ളൂ എന്നും അതു കൊണ്ടാണ് ഇപ്പറഞ്ഞ ഫലങ്ങള്‍ കിട്ടുന്നത് എന്നുമാണ് ചിലരുടെ പക്ഷം. ഈ ഭക്ഷണക്രമം പാലിക്കുമ്പോള്‍ രക്തത്തില്‍ ഉയരുന്ന കീറ്റോണ്‍ ഘടകങ്ങള്‍ ഭക്ഷണത്തോടുള്ള താല്പര്യം കുറയ്ക്കും. അതുമാത്രമല്ല, പ്രോട്ടീനുകള്‍ കുറച്ചുമാത്രം കഴിക്കുമ്പോള്‍ തന്നെ തൃപ്തി തോന്നിപ്പിക്കും. പിന്നെ ആറ്റ്കിന്‍സ് രീതിയില്‍ കഴിക്കാനുള്ള ഭക്ഷണത്തിന്റെ വൈവിധ്യം വളരെ കുറവുമാണ്, അതും മടുപ്പിക്കുന്ന ഒരു ഘടകമാണ് - ഞങ്ങളുടെ അനുഭവം ! ഇതൊക്കെക്കൊണ്ട് കഴിക്കുന്ന അളവ് കുറയാന്‍ സാധ്യതയുണ്ട്. ശരി തന്നെ, പക്ഷെ കുറഞ്ഞ അളവ് ആണെന്കില്‍ തന്നെ, കലോറി മൂല്യം പരിഗണിക്കുമ്പോള്‍ ഈ വാദത്തിന് സാധുതയുണ്ടെന്ന് തോന്നുന്നില്ല.

ഫ്രെഞ്ച് പാരഡോക്സ്. (വിരോധാഭാസം)

വൈദ്യശാസ്ത്രരംഗത്ത് ഫ്രെഞ്ച് പാരഡോക്സ് എന്നു പറയുന്ന ഒരു സംഗതിയുണ്ട്. മറ്റ് വികസിത പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ ഹൃദയധമനിരോഗങ്ങളുടെ നിരക്ക് വളരെ കുറവാണ്. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ മാംസ ഉപഭോഗം ഫ്രാന്‍സില്‍ കൂടുതലാണു താനും. കൊഴുപ്പിന്റെ ഉപഭോഗവും ഫ്രാന്‍സില്‍ അധികമാണ്. അമേരിക്കക്കാരന്‍ ഒരു ദിവസം ശരാശരി 157 ഗ്രാം കൊഴുപ്പ് ഭക്ഷിക്കുമ്പോള്‍ ഫ്രാന്‍സില്‍ അത് 171 ഗ്രാമാണ്. അതില്‍ തന്നെ 108 ഗ്രാമും മൃഗക്കൊഴുപ്പാണ്. ഫ്രെഞ്ചുകാരന്‍ അമേരിക്കക്കാരനേക്കാള്‍ നാലിരട്ടി വെണ്ണയും മൂന്നിരട്ടി പന്നിയിറച്ചിയും ഭക്ഷിക്കുന്നു. എന്നിട്ടും അവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടെന്നുള്ളതാണ് ഈ വിരോധാഭാസം. ഫ്രെഞ്ചുകാര്‍ അധികതോതില്‍ വൈന്‍ ഉപയോഗിക്കുന്നത് ഒരു കാരണമായി ആദ്യമൊക്കെ കരുതി. എന്നാല്‍ ഫ്രെഞ്ചുകാരെക്കാള്‍ കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഈ പ്രതിഭാസം കാണുകയുണ്ടായില്ല. തുടര്‍ന്നു നടത്തിയ ഗവേഷണങ്ങളടെ നിഗമനങ്ങള്‍ വൈനിന്റെ പന്കിനെ സംശയിക്കുന്ന തരത്തിലായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കിയിരുന്ന പോഷകാഹാര പരിപാടിയുടെ ദീര്‍ഘകാല ഗുണമായി ഇതിനെ കാണുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്. അതും സാദ്ധ്യത എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.

ഇനി ഫ്രെഞ്ചുകാരുടെ മാംസപ്രാധാന്യമുള്ള ഭക്ഷണരീതി തന്നെയാണോ ഈ ആരോഗ്യരഹസ്യത്തിനു പിന്നില്‍? ആറ്റ്കിന്‍സ് ഭക്ഷണത്തിന്റെ ശാരീരിക പ്രതികരണങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് സാദ്ധ്യതയേറെയാണ്.


അടുത്ത ഭാഗം: മനുഷ്യന്റെ പരിണാമവും ഭക്ഷണവും.

Saturday, November 21, 2009

സ്വയം പ്രഖ്യാപിത പ്രഗത്ഭരും സ്വകാര്യ പ്രാക്റ്റീസും.


സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിനെത്തുടര്‍ന്ന് രാജി വെച്ചിറങ്ങിയ രണ്ടു ജന്മങ്ങള്‍ പാവപ്പെട്ട രോഗികളെമുതല്‍ ആരോഗ്യമന്ത്രിയെ വരെ പഴി പറഞ്ഞും അലമുറയിട്ടും മാദ്ധ്യമങ്ങളില്‍ ഒഴിയാബാധ പോലെ കൂടിയിട്ട്‌ കുറച്ചായിരിക്കുന്നു. "വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയ സ്വകാര്യ പ്രാക്ടീസ്‌ ഒരു ദിവസം കൊണ്ട്‌ പ്രൈവറ്റ്‌ ഡോക്ടര്‍മാര്‍ക്ക്‌ അടിയറ വെയ്ക്കേണ്ടി വരുന്നതിന്റെ" വിഷമം ഒരാള്‍ മറച്ചു വെയ്ക്കുന്നില്ല. ഞാന്‍ രാജിവെച്ചിറങ്ങിയതു കൊണ്ട്‌ ഇനി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു മിടുക്കരാക്കാന്‍ ആളില്ലാതെ പോകുമല്ലോ എന്ന വിഷമമാണ്‌ മറ്റേയാള്‍ക്ക്‌. അതു കൊണ്ട്‌ ഇനി ശമ്പളമില്ലാതെ പിള്ളാരെ പഠിപ്പിച്ചു കൊള്ളാമെന്ന് മഹതി. പക്ഷെ കിരീടവും ചെങ്കോലും തിരിച്ചു കൊടുക്കണം. അതേതായാലും നല്ല ഒരു കീഴ്‌ വഴക്കമാണ്‌. കൂടുതല്‍ പേര്‍ ശമ്പളമില്ലാതെ ( പ്രത്യേകിച്ച്‌ ഉത്തരവാദിത്വവും ഇല്ലാതെ) കളക്ടറും, പോലീസ്‌ സൂപ്രണ്ടും, ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസറും ഒക്കെയായി വോളണ്ടിയര്‍ ചെയ്താല്‍ ഖജനാവിനെത്രയാ ലാഭം! അതെന്തായാലും രണ്ടു പേരുടേയും വിഷമം, ഞങ്ങളേപ്പോലെ കൂടുതല്‍ പേര്‍ രാജി വെച്ച്‌ അവസാനം മെഡിക്കല്‍ കോളേജില്‍ പ്രഗത്ഭരാരും ഇല്ലാതായിത്തീരും എന്നതു തന്നെ. ഇതിനാണു പറയുന്നത്‌ ആത്മാര്‍ത്ഥത എന്ന്!




സത്യത്തില്‍ സ്വകാര്യ പ്രാക്ടീസ്‌ നിരോധം കൊണ്ട്‌ ആര്‍ക്കാണ്‌ ദോഷം സംഭവിച്ചിരിക്കുന്നത്‌? ആര്‍ക്കൊക്കെയാണ്‌ സ്വകാര്യ പ്രാക്ടീസ്‌ ഉള്ളത്‌? മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകരില്‍ പകുതിയിലധികം വരുന്ന പ്രി-ക്ലിനിക്കല്‍ പാരാക്ലിനിക്കല്‍ അദ്ധ്യാപകര്‍ക്ക്‌ മുന്‍പ്‌ തന്നെ സ്വകാര്യ പ്രാക്റ്റീസ്‌ നിരോധനമുണ്ട്‌. ക്ലിനിക്കല്‍ വിഭാഗത്തില്‍ തന്നെ സര്‍ജിക്കല്‍ സൈഡില്‍ സ്വകാര്യപ്രാക്ടീസ്‌, യൂണിറ്റിലെ ഒന്നാമനോ രണ്ടാമനോ മാത്രമാണ്‌. കാരണം മറ്റൊന്നുമല്ല, അതിലും ജൂനിയറായിട്ടുള്ള ഡോക്ടര്‍മാര്‍ക്ക്‌ തങ്ങളുടെ രോഗികളെ ശസ്ത്രക്രിയ ചെയ്യാന്‍ ഈ സീനിയര്‍ മഹാനുഭാവന്മാര്‍ സമ്മതിക്കാറില്ല. (തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയായ എന്റെ സുഹൃത്ത്‌ തന്റെ ഭാര്യയെ കാണിച്ചിരുന്നത്‌ അവിടെ തന്നെ, പക്ഷെ താരതമ്യേന ജൂനിയറായ ഒരു ഡോക്ടറെയായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നു. വളര്‍ച്ചക്കുറവിന്റെ പ്രശ്നം ഒക്കെയുണ്ടായിരുന്നതു കൊണ്ട്‌ അവസാനം സിസേറിയന്‍ നിശ്ചയിച്ചു.എന്നാല്‍ യൂണിറ്റ്‌ ചീഫ്‌ സമ്മതിക്കാഞ്ഞതു കൊണ്ട്‌ അവസാന നിമിഷം കെട്ടിപ്പറുക്കി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വന്നു. അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടറുടെ അനുഭവമിതാണ്‌!)

പിന്നെ മെഡിസിന്‍ പീഡിയാട്രിക്സ്‌ അനുബന്ധ വിഭാഗങ്ങളിലുള്ള കുറച്ചു ഡോക്ടര്‍മാര്‍ക്കാണ്‌ സത്യത്തില്‍ സ്വകാര്യ പ്രാക്ടീസിന്റെ ഗുണം കിട്ടുന്നത്‌. ഈ വിഭാഗമാവട്ടെ മൊത്തം അദ്ധ്യാപകരുടെ 20 ശതമാനത്തിലധികം വരില്ല. ദേശീയ സ്ഥാപനങ്ങള്‍ക്ക്‌ തുല്യമല്ലെങ്കിലും സാമാന്യം നല്ലൊരു വര്‍ദ്ധന മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. അതായത്‌, 80 ശതമാനത്തിലധികം വരുന്ന അദ്ധ്യാപകര്‍ക്ക്‌ സ്വകാര്യ പ്രാക്ടീസ്‌ നിരോധനം കൊണ്ട്‌ ഗുണമാണുണ്ടായിട്ടുള്ളത്‌. എന്നാല്‍ അതി സാമര്‍ത്ഥ്യമുള്ള ഒരു ന്യൂനപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നം.



സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം കൊണ്ട്‌ റേഷനരിയും മണ്ണെണ്ണയും വാങ്ങാന്‍ പറ്റാത്തതു കൊണ്ടാണല്ലോ ഈ വിഭാഗം അലമുറയിടുന്നതും രാജി വെയ്ക്കുന്നതും.സ്വകാര്യ പ്രാക്ടീസിന്റെ വരുമാനത്തില്‍ അവര്‍ തൃപ്തരായിരുന്നതിനാല്‍ എനിക്കൊരു പരിഹാരം തോന്നുന്നു. അവര്‍ക്ക്‌ വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുക്കേണ്ടതില്ല, പകരം സ്വകാര്യ പ്രാക്ടീസ്‌ വഴി സമ്പാദിച്ചിരുന്ന സംഖ്യ സര്‍ക്കാര്‍ കൊടുക്കട്ടെ. പ്രശ്നം തീരേണ്ടതല്ലേ? ഇനി ആ തുക എങ്ങിനെ നിശ്ചയിക്കും എന്നാണോ? വളരെ എളുപ്പം. വര്‍ഷാവര്‍ഷം ഇന്‍കം ടാക്സ്‌ റിട്ടേണ്‍ നല്‍കുന്നതല്ലേ, അതില്‍ കൃത്യമായി, ശമ്പളമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നുമുള്ള വരുമാനം (അതായത്‌ സ്വകാര്യ പ്രാക്ടീസില്‍ നിന്നുള്ള വരുമാനം) പറയാറുണ്ടല്ലോ. (ഈ ഉത്തമ പൗരന്മാര്‍ അവിടെ കള്ളത്തരം ഒന്നും ചെയ്യില്ല എന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ?) ആ തുക സര്‍ക്കാര്‍ നല്‍കട്ടെ.



ഇത്ര നാള്‍ കണ്ടിരുന്ന രോഗികള്‍ക്ക്‌ ഇനി ഡോക്ടറെ കാണാന്‍ പറ്റാതെ വരുന്നതിലുള്ള ഹൃദയ വേദനയാണ്‌ ചില പ്രഗത്ഭരെ അലട്ടുന്നത്‌. വിഷമിക്കേണ്ട സര്‍, താങ്കള്‍ കൃത്യമായി ഒ.പി യില്‍ വന്നിരുന്നാല്‍ മതി അവര്‍ താങ്കളെ തന്നെ വന്നു കണ്ടു കൊള്ളും. പിന്നെ കോഴിക്കോട്‌ ജോലിയുള്ള സാര്‍ കോട്ടയത്ത്‌ വന്നു താമസിക്കുന്നതില്‍ ഒരു സര്‍വ്വീസ്‌ ചട്ടലംഘനമില്ലേ സാര്‍. അതില്‍ സര്‍ക്കാരിന്‌ എന്തു ചെയ്യാനാകും?



ചെയ്യുന്ന ജോലിക്ക്‌ കിട്ടുന്ന പ്രതിഫലം പോരെങ്കില്‍ രാജിവെച്ചു പോകാനുള്ള സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ അത്‌ എന്റെ ഒഴികെ ബാക്കി എല്ലാവരുടേയും കുറ്റമാണെന്നു പറയുന്നത്‌ ചെറ്റത്തരമാണ്‌ സര്‍. പണത്തിലും വലുതായി മറ്റു പലതും ഉണ്ടെന്ന് വിശ്വസിക്കുന്ന ധാരാളം ആള്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകരുടെ ഇടയില്‍ മാത്രമല്ല, എല്ലാ തുറകളിലുമുണ്ട്‌. അതുകൊണ്ടാണ്‌ ലോകം ഇങ്ങനെയൊക്കെയെങ്കിലും മുന്നോട്ട്‌ തന്നെ പോകുന്നത്‌! അതു കൊണ്ട്‌ തനിക്കു ശേഷമുണ്ടാകാന്‍ പോകുന്ന പ്രളയത്തില്‍ ബാക്കി മനുഷ്യകീടങ്ങള്‍ എന്തു ചെയ്യുമെന്നോര്‍ത്ത്‌ വിഷമിക്കരുത്‌ മാഡം/സര്‍.

*          *          *          *            *              *                *             *               *            *

മെഡിക്കല്‍ കോളേജിലെ ഒരു പ്രഗത്ഭന്റെ അടുത്ത്‌ കൈമുട്ട്‌ വേദനയുമായെത്തിയതാണ്‌ രോഗി. കൈമുട്ട്‌ വേദനയെന്നു പറയുമ്പോള്‍ എന്തൊക്കെ കാരണം കൊണ്ടാവാം? ക്യാന്‍സര്‍ പോലുമാവാം. എം.ആര്‍.ഐ സ്കാന്‍ തന്നെ വേണം.

" അയ്യോ! അതിനൊത്തിരി ചിലവു വരുമോ സാര്‍?"

"ഇയ്യാള്‌ വിഷമിക്കേണ്ട. ഞാന്‍ ഏര്‍പ്പാടാക്കാം"

പ്രഗത്ഭന്‍ സ്വന്തം ഫോണെടുത്ത്‌ നമ്പരു കുത്തി.

" ഹലോ, ******* സ്കാന്‍ സെന്ററല്ലേ? ഞാന്‍ ഡോ:*******. എല്‍ബോ എമ്മാറൈ ചെയ്യാനെത്രയാ ചാര്‍ജ്ജ്‌?"

"രണ്ടായിരത്തഞ്ഞൂറ്‌, സര്‍"- ഫോണിന്റെ മറുതല.

"ങേ? നാലായിരത്തഞ്ഞൂറോ? അത്രയ്ക്കൊന്നും പറ്റില്ല. പുവര്‍ പേഷ്യന്റാണ്‌, ഒരായിരം കുറച്ചു കൊടുക്കണം.

"ശരി സര്‍." മറുതല ഇതൊക്കെ എത്ര കണ്ടതാ.

"ശരി ഞാന്‍ ലെറ്റര്‍ കൊടുത്തു വിട്ടേക്കാം. വേണ്ട പോലെ ചെയ്തേക്കണം."

ഫോണ്‍ വെച്ചു. " ഞാന്‍ പറഞ്ഞ്‌ ആയിരം കുറച്ചിട്ടുണ്ട്‌, നാളെ തന്നെ പോയി ചെയ്തോളൂ."


Friday, August 14, 2009

പന്നിപ്പനി. അറിയേണ്ട കാര്യങ്ങള്‍.

പന്നിപ്പനി തുടക്കത്തില്‍ പ്രധാനമായും പന്നികളില്‍ ഉണ്ടാകുന്ന ഒരു തരം ശ്വാസകോശ രോഗമായിരുന്നു. റ്റൈപ്പ്‌ A ഇന്‍ഫ്ലുവന്‍സ എന്നൊരു വൈറസാണ്‌ രോഗകാരണം. എന്നാല്‍ മുന്‍പും ഈ രോഗം മനുഷ്യരില്‍ കണ്ടിരുന്നു. അപ്പോള്‍ പക്ഷെ, ഇതിന്റെ പടരാനുള്ള ശേഷി തുലോം കുറവായിരുന്നു.
എന്നാല്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളുടെ ഒരു പ്രത്യേകത, അവയ്ക്ക്‌ രൂപ സ്വഭാവ പരിണാമങ്ങള്‍ എളുപ്പത്തില്‍ സംഭവിക്കുന്നു എന്നതാണ്‌. ഇങ്ങനെ പുതുതായ്‌ രൂപമെടുത്ത ഒരിനമാണ്‌ ഇപ്പോഴത്തെ H1N1 വൈറസുകള്‍. ഇവയ്ക്ക്‌ മുന്‍ വൈറസുകളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരുടെ ഇടയില്‍ വളരെ വേഗം പടരാന്‍ സാധിക്കും. ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്‌ ഏപ്രില്‍ 2009 ല്‍ അമേരിക്കയിലാണ്‌.
രോഗലക്ഷണങ്ങള്‍:
സാധാരണ ഫ്ലൂ പോലെ തന്നെ ഇതിന്റെയും ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, ചുമ, കുളിരും വിറയലും ഒക്കെതന്നെയാണ്‌. ചിലര്‍ക്ക്‌ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവാം. പനി വരുന്ന സമയത്ത്‌, രോഗിക്ക്‌ ഒരു പക്ഷെ മുന്‍പേ തന്നെയുണ്ടായിരുന്ന മറ്റു രോഗങ്ങള്‍ വഷളായെന്നും വരാം. പനി ഗുരുതരമാവുന്ന പക്ഷം, ന്യുമോണിയായോ ശ്വാസപരാജയമോ സംഭവിക്കാവുന്നതാണ്‌, തന്മൂലം മരണവും.
പനി പടരുന്ന വിധം.
സാധാരണ ഫ്ലൂ പോലെ തന്നെ, പന്നിപ്പനിയും പകരുന്നത്‌ വായുവിലൂടെയാണ്‌. അസുഖം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗകാരിയായ വൈറസ്‌ വായുവിലെത്തുകയും അത്‌ ശ്വസിക്കുന്ന മറ്റൊരാള്‍ക്ക്‌ രോഗം കിട്ടുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്പര്‍ശനം വഴിയും പകരാം. സ്പര്‍ശനം മൂലം കൈയ്യിലോ മറ്റോ വൈറസ്‌ എത്തുകയും അറിയാതെ ആ കൈ കൊണ്ട്‌ കണ്ണിലോ വായിലോ മൂക്കിന്നുള്ളിലോ സ്പര്‍ശിക്കുമ്പോള്‍ വൈറസ്‌ ശരീരത്തിനുള്ളില്‍ കയറിപ്പറ്റുകയും ചെയ്യുന്നു.
പനി പകരുന്നതെപ്പോള്‍?
വൈറസ്‌ ബാധ ഉള്ള ഒരാളില്‍ നിന്ന് രോഗലക്ഷണം തുടങ്ങുന്നതിന്‌ ഒരു ദിവസം മുന്‍പ്‌ മുതല്‍ ലക്ഷണം തുടങ്ങി ഏഴു ദിവസം വരെ മറ്റുള്ളവരിലേക്ക്‌ രോഗം പകരാം. ചെറിയ കുട്ടികളില്‍ 10 ദിവസം വരെ പകര്‍ച്ച നീളാം. ലക്ഷണം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ പകരാന്‍ തുടങ്ങും എന്നതുകൊണ്ട്‌, രോഗികളായിട്ടുള്ളവരെ ഒഴിവാക്കുന്നതു കൊണ്ടു മാത്രം രോഗം ഒഴിവായിക്കിട്ടുന്നില്ല. പൊതുവായ മുന്‍കരുതലുകള്‍ പ്രധാനമാണ്‌.
രോഗം ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?
രോഗം ബാധിച്ചവരുമായി, മുഖാമുഖം സംസാരിക്കുന്നതു പോലുള്ള അടുത്തിടപിഴകല്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ റ്റൗവലോ മാസ്കോ ഉപയോഗിച്ച്‌ മൂക്കും വായും മറയ്ക്കുക.
സ്പര്‍ശനം വഴി പകരാം എന്നു പറഞ്ഞു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന വൈറസുകള്‍ 2 മണിക്കൂറോ അതിലധികമോ സമയം പുറത്ത്‌ ജീവനോടിരിക്കാം. ഈ രീതിയില്‍ ഫോണ്‍, വാതില്‍ പിടി, കളിപ്പാട്ടങ്ങള്‍ മുതലായവയൊക്കെ രോഗഹേതുവാകാം, ഹസ്തദാനം വരെ. കൈ കൊണ്ട്‌ കണ്ണു തിരുമ്മുകയോ വായില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇടക്കിടെ കൈ കഴുകുന്നത്‌ ശീലമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകുക. കഴുകുമ്പോള്‍ 15-20 സെക്കന്‍ഡ്‌ എങ്കിലും കൂട്ടിത്തിരുമ്മണം. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ (ഉദാ: യാത്രക്കിടെ) ആല്‍ക്കഹോള്‍ അടങ്ങിയ ജെല്‍ ഹാന്‍ഡ്‌ വാഷ്‌ ഇപ്പോള്‍ ലഭ്യമാണ്‌. അതുപയോഗിക്കുക.
രോഗം ബാധിച്ചവര്‍ കഴിവതും വീട്ടില്‍ തന്നെ യിരിക്കുക. മറ്റുള്ളവരുമായി അധികം സഹവസിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ടൗവലോ ടിഷ്യൂവോ ഉപയോഗിച്ച്‌ വായു മൂക്കും മറയ്ക്കുക. അല്ലെങ്കില്‍ കൈ കൊണ്ട്‌ മറച്ചതിനു ശേഷം നന്നായി കൈ കഴുകുക.
അപകട ലക്ഷണങ്ങള്‍.
ഇനി പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുന്ന പക്ഷം അത്യാഹിത വൈദ്യസഹായം തേടുക.
കുട്ടികളില്‍,
ശ്വാസം മുട്ടല്‍, അതി വേഗത്തിലുള്ള ശ്വാസോച്ഛ്വാസം.
ശരീരത്തിന്‌ നീല നിറഭേദം.
ശരീരത്ത്‌ ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടല്‍.
ആവശ്യത്തിന്‌ വെള്ളവും മറ്റു ദ്രാവകങ്ങളും കുടിക്കാതിരിക്കുക.
അതിയായ അസ്വസ്തത പ്രകടിപ്പിക്കുക, എടുക്കാന്‍ സമ്മതിക്കാതിരിക്കുക.
മാറിയ പനി ശക്തമായ ചുമയോടെ തിരിച്ചു വരുക.
എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, സംസാരിക്കാന്‍ വിമുഖത കാണിക്കുക.
വലിയവരില്‍,
ശ്വാസതടസ്സം, വളരെവേഗത്തില്‍ ശ്വാസമെടുപ്പ്‌.
നെഞ്ചു വേദന, വിമ്മിഷ്ടം, ശക്തമായ വയറുവേദന.
അധികമായ ഛര്‍ദ്ദി.
പെട്ടന്നുണ്ടാകുന്ന തലചുറ്റല്‍.
ഓര്‍മ്മപ്പിശക്‌, സ്ഥലകാലബോധം നഷ്ടപ്പെട്ടപോലുള്ള പെരുമാറ്റം.
ചികില്‍സ.
വൈറസുകളെ കുറയൊക്കെ പ്രതിരോധിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്‌. (ഒസല്‍റ്റാമിവിര്‍, സനാമിവിര്‍ മുതലായവ). ഈ മരുന്നുകള്‍ രോഗത്തിന്റെ തീവ്രത കുറക്കുന്നതിനും, പെട്ടന്ന് രോഗശാന്തി ലഭിക്കുന്നതിനും, ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. രോഗം അപകടാവസ്ഥയിലെത്തിയാല്‍ തീവ്രപരിചരണം ആവശ്യമാണ്‌.
പ്രതിരോധമരുന്നുകള്‍.
നിലവില്‍ ഫലപ്രദമായി പന്നിപ്പനിയെ പ്രതിരോധിക്കുന്ന മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. നിലവിലുള്ള ഫ്ലൂ വാക്സിനുകള്‍ ഉപയോഗപ്പെടില്ല. H1N1 വൈറസിനുള്ള വാക്സിന്‍ ലഭ്യമാകാന്‍ 6-12 മാസം വരെ താമസം വന്നേക്കാം.
പ്രതിരോധമരുന്നുകളെപ്പറ്റി പല ഭാഗത്തുനിന്നും അവകാശവാദങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു രീതിയിലും ഫലസിദ്ധി തെളിയിച്ചിട്ടുള്ളതല്ല. അത്‌ ഉപയോഗിക്കുന്നവര്‍ മറ്റു മുന്‍കരുതലുകളില്‍ (മുന്‍പ്‌ പറഞ്ഞ) ഒരു തരത്തിലുമുള്ള ഉപേക്ഷയും വരുത്തുവാന്‍ പാടില്ല.

Wednesday, December 05, 2007

വൈദ്യശാസ്ത്ര ചിന്തകള്‍ ഭാഗം:2

"ശാസ്ത്ര"ത്തിന്റെ നിര്‍വചനം ചെറിയ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നു തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം എന്നത്‌ കേവലമായ സത്യവും അതിന്റെ അന്വേഷണവും ആണ്‌. അതില്‍ വൈകാരികമായ ഇടപെടലുകളോ തല്‍ഫലമായ വെള്ളം ചേര്‍ക്കലുകളോ അനുവദിക്കാവുന്നതല്ല. ഞാന്‍ പറയുന്ന കാര്യങ്ങളും ഈ നിര്‍വചനത്തില്‍ നിന്നുകൊണ്ടാണ്‌. ആ രീതിയില്‍ കാണുക.


ഇനി നമുക്ക്‌ പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്ക്‌ വരാം. ഇതൊട്ടും ശരിയായ കാര്യമല്ല. കാരണം, ഇവ രണ്ടും നേര്‍ക്കു നേര്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല എന്നതു തന്നെ. എന്നിരിക്കിലും ചിലര്‍ അങ്ങിനെ ആഗ്രഹിക്കുമ്പോള്‍ നമുക്ക്‌ അതിലൊരു ശ്രമം നടത്താം.

ആയുര്‍വേദം പോലുള്ള പ്രാചീന വൈദ്യശാഖകളുടെ സങ്കല്‍പങ്ങള്‍, ആധുനിക ശാസ്ത്രസത്യങ്ങളുമായി ( ശ്രദ്ധിക്കുക, ആധുനിക വൈദ്യശാസ്ത്രം എന്നു പറയുന്നില്ല. അതെന്തിന്‌? അതിന്റെ ആവശ്യമില്ലല്ലോ? എന്ന തര്‍ക്കം ഒഴിവാക്കാനാണിത്‌.) ഒത്തു പോകുന്നതല്ല. അത്‌ ഒത്തു പോകേണ്ടതുണ്ട്‌. കാരണം, ആധുനിക മനുഷ്യനായാലും, പ്രാചീന മനുഷ്യനായാലും അവന്റെ ശരീരം പ്രവര്‍ത്തിക്കുന്നത്‌ അടിസ്ഥാനപരമായി ഒരേപോലെയാണ്‌. ആ പ്രവര്‍ത്തന രഹസ്യങ്ങളുടെ ചുരുളഴിച്ചു കൊണ്ടിരിക്കുകയാണ്‌ ശാസ്ത്രം. ആധുനിക വൈദ്യ ശാസ്ത്രമാവട്ടെ, പുതുതായി അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരമായി അപ്ഡേറ്റ്‌ ചെയ്യപ്പെട്ടു കൊണ്ടുമിരിക്കുന്നു.

പഞ്ചഭൂത നിര്‍മ്മിതമാണ്‌ ശരീരം എന്ന വാദമെടുക്കുക. അതിന്റെ സാധുത പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്‌. വിശാലമായ ഒരര്‍ത്ഥത്തില്‍ നമുക്കതു സമ്മതിക്കാം. ജലം, വായു, ഭൂമി (ധാതുക്കള്‍), അഗ്നി (ഊര്‍ജ്ജം) ഇവയൊക്കെ തന്നെ ജീവിയുടെ അടിസ്ഥാനം. പക്ഷെ ഇന്നത്തെ ശാസ്ത്രം ആവശ്യപ്പെടുന്ന കൃത്യത ഈ തത്ത്വത്തിനില്ല. നമ്മുടെ പ്രായോഗികമായ ആവശ്യങ്ങള്‍ക്ക്‌ ഈ തത്ത്വം തികച്ചും അസംസ്കൃതവും ഉപയോഗരഹിതവുമാണ്‌.

പക്ഷെ ഇവിടെ ഒന്നോര്‍ക്കണം. ആയുര്‍വേദത്തില്‍, ഈയൊരു സങ്കല്‍പ്പം ഉണ്ടായ കാലത്ത്‌, പാശ്ചാത്യ വൈദ്യം ക്ഷുരകന്മാരുടേയും മുറിവൈദ്യന്മാരുടേയും കയ്യില്‍ പെട്ട്‌ പ്രാകൃതമായൊരു അവസ്ഥയിലായിരുന്നു. അന്നത്തെ ശാസ്ത്രനിലവാരം വെച്ച്‌ ഇങ്ങനെയൊരു നിഗമനം നടത്തിയ ആ പൂര്‍വികരുടെ വൈഭവം അംഗീകരിച്ചേ പറ്റൂ. എന്നാല്‍ അവരുടെ പിന്‍ മുറക്കാര്‍ എന്താണു ചെയ്യുന്നത്‌? അവര്‍ പറഞ്ഞു വെച്ചിടത്തു തന്നെ നിന്നു വട്ടം കറങ്ങുന്നു. മഹാരഥന്മാരായ പൂര്‍വ പിതാക്കന്മാരോട്‌ ഇതില്‍പരം ഒരു നെറികേട്‌ എങ്ങിനെ കാണിക്കാനാവും? താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെ ബൈബിളിലെ താലന്തുകളുടെ ഉപമ ഓര്‍ക്കാം.

അയുര്‍വേദ മരുന്നുകളെല്ലാം നിഷ്ഫലമാണെന്നു വാദിക്കുന്നതില്‍ കാര്യമില്ല. നൂറ്റാണ്ടുകളായി പ്രയോഗിച്ച്‌ ഫലം കണ്ടവയാണ്‌ പലതും. അങ്ങിനെയല്ലാത്തവയും ഉണ്ടാവാം. ആയുര്‍വേദം ശാസ്ത്രീയമല്ലെങ്കില്‍ പിന്നെ മരുന്നുകളെങ്ങിനെ ഫലിക്കുന്നു? സസ്യങ്ങളില്‍ ധാരാളം പ്രവര്‍ത്തന ഘടകങ്ങളുണ്ട്‌. കണ്ടെത്തിയതും കണ്ടെത്താനുള്ളതുമായ ധാരാളം രാസപദാര്‍ത്ഥങ്ങള്‍. (alkaloids) ഇതില്‍ പലതിനും ഗുണകരവും ദോഷകരവുമായ ഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉളവാക്കാന്‍ കഴിയും. (പ്രകൃതി വാദികള്‍ അവകാശപ്പെടുന്നതു പോലെ പ്രകൃതി ദത്തമായവയില്‍ ഗുണങ്ങള്‍ മാത്രമല്ല.) ആതുകൊണ്ട്‌ ഈ സസ്യങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ശരീരത്തില്‍ അതിന്റേതായ ഫലമുളവാക്കും. ഉദ്ദേശിച്ച ഗുണം നല്‍കിയവയെ കൊള്ളുകയും അല്ലാത്തവയെ തള്ളുകയും ചെയ്തു. (ട്രയല്‍ ആന്റ്‌ എറര്‍) പക്ഷെ ഈ ഫലങ്ങളുണ്ടാകുന്നത്‌ കോശങ്ങളിലെ സൂഷ്മപ്രവര്‍ത്തനങ്ങളുമായി സംവദിച്ചാണ്‌. അത്തരത്തിലുള്ള പല പ്രവര്‍ത്തനങ്ങളുടെയും രഹസ്യം നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു. പക്ഷെ അതൊന്നും പ്രാചീന വൈദ്യശാഖകളിലെ സ്ഥൂലവിവരണങ്ങളുമായി (ത്രിദോഷ സിദ്ധാന്തം* പോലെ) ഒത്തു പോകുന്നില്ല. സത്യത്തില്‍ ആയുര്‍വേദമരുന്നുകളുടെ ഫലസിദ്ധി അതിന്റെ ശാസ്ത്രത്തോട്‌ ബന്ധപ്പെടുത്തുന്നത്‌, അമ്പു തറച്ചതിനു ശേഷം ചുറ്റും വൃത്തം വരക്കുന്നതു പോലാണ്‌.

(* ത്രിദോഷ സിദ്ധാന്തത്തിനു സമാനമായ ഒരു ആശയം പാശ്ചത്യ വൈദ്യത്തില്‍ ഉണ്ടായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ഗാലന്‍ നാലു തരം ജീവ ദ്രവങ്ങളാണ്‌- രക്തം, ഫ്ലഗം (?കഫം), കോളര്‍ (?പിത്തം), മെലങ്കൊളി- ആരോഗ്യ രോഗ അവസ്ഥകള്‍ നിര്‍ണയിക്കുന്നതെന്ന് പഠിപ്പിച്ചു. ഏകദേശം 14 നൂറ്റാണ്ടോളം ഈ സങ്കല്‍പ്പം പാശ്ചാത്യ വൈദ്യത്തിന്റെ അടിസ്ഥാന തത്ത്വമായി നിലകൊണ്ടു.)

അയുര്‍വേദത്തിലെ പോലെ ട്രയല്‍ ആന്‍ഡ്‌ എറര്‍ രീതിയില്‍ രൂപമെടുത്ത ധാരാളം മരുന്നുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട്‌.അവയുടെയൊക്കെ പ്രവര്‍ത്തന രീതി പിന്നീട്‌ പഠിച്ചു കണ്ടെത്തുകയാണ്‌ ചെയ്തത്‌. അത്തരം പഠനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മരുന്നുകളുടെ കണ്ടെത്തലിന്‌ വഴിവെച്ചു. അതായത്‌ ഒരു പ്രത്യേക ഫലം നല്‍കാന്‍ കഴിയുന്ന മരുന്ന് നേരിട്ട്‌ ഉണ്ടാക്കിയെടുക്കുന്നു. ഇപ്പോഴത്തെ മിക്ക പുതിയ മരുന്നുകളും ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുത്ത തന്മാത്രകളാണ്‌ (designer molecules).

ഏതൊരു ശാസ്ത്രശാഖയും വളരുന്നത്‌ നിരന്തരമായ സത്യാന്വേഷണത്തിലൂടെയും, തല്‍ഫലമായുണ്ടാകുന്ന പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയുമാണ്‌. ഇതര ശാഖകളുടെ വികാസവും ഇതില്‍ മുതല്‍ കൂട്ടുന്നു. ശരിയായവയെ സ്വീകരിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം.സമാന കാലഘട്ടങ്ങള്‍ പരിഗണിച്ചാല്‍, ആയുര്‍വേദത്തിന്റെ പുഷ്കലകാലങ്ങളില്‍ പാശ്ചാത്യ വൈദ്യം വെറും പ്രാകൃത വൈദ്യമായിരുന്നു. പക്ഷെ കാലക്രമേണ അത്‌ മുഖ്യധാരാ ശാസ്ത്രവുമായി സഹവര്‍ത്തിത്വത്തിലായി. പക്ഷെ ആയുര്‍വേദം ആത്യന്തിക സത്യം ഇതാണ്‌ എന്ന മൗഢ്യത്തില്‍ വാതിലുകളടച്ചിട്ടു.

ആയുര്‍വേദത്തില്‍ തുടര്‍ ഗവേഷണം എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?. കാലം കുറേ വൈകിപ്പോയില്ലേ?. ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടത്‌ ഇപ്പോള്‍ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യനെപ്പറ്റി തന്നെയല്ലേ? ആയുര്‍വേദം നില്‍ക്കുന്നിടത്തുനിന്നു തുടങ്ങിയാല്‍ ഒരു 2-3 നൂറ്റാണ്ടു കൊണ്ടു കണ്ടുപിടിക്കാനുള്ളത്‌ മുഖ്യധാരാ ശാസ്ത്രം ഇപ്പോള്‍ തന്നെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്‌. മനുഷ്യനന്മയെ കരുതി ഇനി ചെയ്യാവുന്നതിതാണ്‌. ഫലപ്രദമെന്നു കാണുന്ന മരുന്നുകളെപ്പറ്റി ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തുകയും ബോദ്ധ്യപ്പെടുന്നവയെ മുഖ്യധാരാ വൈദ്യശാസ്ത്രത്തില്‍ ചേര്‍ത്തെടുക്കുകയും ചെയ്യുക.

Monday, December 03, 2007

വൈദ്യശാസ്ത്ര ചിന്തകള്‍. ഭാഗം:1

മെഡിസിന്‍@ ബൂലോഗം എന്ന പോസ്റ്റും, അതിനെ സംബന്ധിച്ചുണ്ടായ കമന്റുകളുമാണ്‌ (ഹെരിറ്റേജ്‌ ഇന്‍ഡ്യ, വക്കാരിമഷ്ട, എന്റേയും) ഈ പോസ്റ്റിടാന്‍ കാരണം. എന്റെ കമന്റിന്റെ ഒരു തുടര്‍ വിശദീകരണമാണ്‌ ഈ പോസ്റ്റ്‌.

മനുഷ്യന്റെ വളര്‍ച്ചക്കൊപ്പം വികാസം പ്രാപിച്ചു വന്നവയാണ്‌ എല്ല ശാസ്ത്രവും.നമ്മുടെ ഇപ്പോഴത്തെ അറിവുകലുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒട്ടും തന്നെ യുക്തി ഭദ്രമല്ലാത്ത ഒരു ചരിത്രമാണ്‌ മിക്കവാറും എല്ലാ ശാസ്ത്ര ശാഖകള്‍ക്കുമുള്ളത്‌.

ഉദാഹരണമായി രസതന്ത്രം. ഇരുമ്പില്‍ നിന്നും, ചെമ്പില്‍നിന്നും ഒക്കെ സ്വര്‍ണം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടേ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ പിന്നീട്‌ രസതന്ത്രത്തിനു അടിത്തറ പാകിയത്‌. ആ വക ശ്രമങ്ങള്‍ നടത്തിയിരുന്നവര്‍ തീര്‍ച്ചയായും അതു സാധ്യമാണെന്നു തന്നെ വിചാരിച്ചു കാണണം. അതിനുത്ബോധകമായി അവര്‍ വിശ്വാസങ്ങളും തത്വങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടാകണം.പ്രാചീന ശാസ്ത്ര തത്ത്വങ്ങളുടെ ഒരു ബലഹീനത, അതൊന്നും യുക്തിഭദ്രമായ ഒരു അടിസ്ഥാനത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നുള്ളതാണ്‌. അവരുടെ ലഭ്യമായ അറിവുകളുടെയും,യുക്തി വിശ്വാസ പരിമിതികളുടെയും ഉള്ളില്‍നിന്നുകൊണ്ടുള്ള നിഗമനങ്ങളയിരുന്നു മിക്കതും. ദൈവസങ്കല്‍പങ്ങളും മതവിശ്വാസങ്ങളും അതില്‍ കുഴമറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്നു കരുതിയവയില്‍ പോലും അപ്പറഞ്ഞ തെളിവുകളുടെ മൂല്യനിര്‍ണയത്തിനുള്ള ബുദ്ധിമുട്ടുകള്‍ പ്രശ്നങ്ങളുണ്ടാക്കി. ചുരുക്കത്തില്‍, സത്യസന്ധവും യുക്തിസഹവുമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആദ്യകാല ശാസ്ത്ര നിഗമനങ്ങള്‍.

പക്ഷെ ഒന്നുണ്ട്‌. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എങ്കിലും,ആ രീതിയിലുള്ള ചുവടു വെയ്പ്പുകളാണ്‌ എല്ലാ ശാസ്ത്രശാഖകള്‍ക്കും തുടക്കമിട്ടത്‌.

എന്നാല്‍ ഈ പൂര്‍വികര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഇന്നത്തെ ശാസ്ത്രകാരന്മാര്‍ക്കില്ല. ഇന്ന് ശാസ്ത്ര സത്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ (evidence based) ആയിരിക്കണമെന്ന് ശാസ്ത്രലോകം ശഠിക്കുന്നു.പുതിയ പുതിയ തത്ത്വങ്ങള്‍ യുക്തി ഭദ്രമായി തെളിയിക്കപ്പെടേണ്ടതുണ്ട്‌. അങ്ങിനെ ചെയ്യപ്പെട്ട തത്ത്വങ്ങളുമായി ഒത്തു പോകേണ്ടതുമുണ്ട്‌. ചുരുക്കത്തില്‍ ഊഹാപോഹങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ആധുനിക ശാസ്ത്രത്തില്‍ സ്ഥാനമില്ല.

നമുക്ക്‌ ചര്‍ച്ച ചെയ്യേണ്ടത്‌ വൈദ്യശാസ്ത്രമായതിനാല്‍ ഇവിടെ ഒരു വൈദ്യ ശാസ്ത്ര ഉദാഹരണം പറയാം.മലേറിയയുടെ കാര്യം എടുക്കുക. പേര്‌ സൂചിപ്പിക്കുന്നതു പോലെ (മാല്‍+എയറിയ) ഈ അസുഖം ചീത്ത വായു മൂലമാണ്‌ ഉണ്ടാകുന്നത്‌ എന്നു വിശ്വസിച്ചു പോന്നു. രോഗം സര്‍വസാധാരണമായി കണ്ടു വരുന്ന സാഹചര്യങ്ങള്‍ മൂലമാണ്‌ ഇങ്ങനെ ഒരു വിശ്വാസം വന്നത്‌. എന്നാല്‍ അതല്ല സത്യം എന്നു ഇപ്പോള്‍ നമുക്കറിയാം. മലേറിയ കൊതുകു പരത്തുന്ന ഒരു രോഗാണു ബാധയാണെന്ന് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ കണ്ടെത്തി. ഡോ: റൊണാല്‍ഡ്‌ റോസ്സ്‌ എന്ന ശാസ്ത്രജ്ഞന്‍ വേറിട്ടു ചിന്തിച്ചതു കൊണ്ടു മാത്രമല്ല ഈ സത്യം വെളിപ്പെട്ടത്‌, മറിച്ച്‌, സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവം, എന്റമോളൊജി, ഫിസിയൊളൊജി, പതോളൊജി എന്നീ ശാഖകളുടെ വികാസം എന്നിവയൊക്കെ അതിനു പിന്തുണയായി.

ഇപ്പോള്‍ ഇവിടെ വരാവുന്ന ഒരു ചോദ്യം, എങ്കിലിനി നാളെ ഇതു മാറി മലേറിയയുടെ കാരണം മറ്റെന്തിങ്കിലുമാണെന്നു വന്നാലോ എന്നതാണ്‌. പഴയ വിശ്വാസവും, പുതിയതും തമ്മിലുള്ള വ്യത്യാസം, പുതിയത്‌ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ്‌. മലേറിയയുടെ അണുക്കള്‍ കൊതുകു വഴി ശരീരത്തിലെത്തുന്നതും, അതിന്റെ ശരീരത്തിലുള്ള വികാസ പരിണാമങ്ങളും, അതുണ്ടാക്കുന്ന പ്രതി പ്രവര്‍ത്തനങ്ങളും കൊതുകില്‍ തിരിച്ചെത്തുന്നതും ഒക്കെ കൃത്യമായി തെളിവുകളുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞതാണ്‌. മറ്റേതു രോഗങ്ങളുടേയും കാര്യത്തിലെന്നപോലെ, മലേറിയയെ സംബന്ധിച്ചും പുതിയ പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. പക്ഷെ, രോഗകാരണത്തെ സംബന്ധിച്ച്‌ ഇനി ഒരു മാറ്റം ഉണ്ടാകേണ്ട കാര്യമില്ല. കാരണം, ഇതര ശാസ്ത്രീയ ശാഖകളുടെ സഹായത്തോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ (പ്രത്യക്ഷവും, പരോക്ഷവും) സ്ഥാപിക്കപ്പെട്ട ഒരു സത്യമാണത്‌.

എന്നു കരുതി എല്ലാ രോഗങ്ങളുടേയും (ചികില്‍സിച്ചു ഭേദമാക്കുന്നതുള്‍പ്പടെയുള്ള) കാരണങ്ങള്‍ നാം കണ്ടെത്തിയെന്നല്ല. ഇപ്പോഴും പല രോഗങ്ങളുടേയും കാര്യത്തില്‍ താത്ത്വികമായ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുകയാണ്‌. (ഉദാ: സ്ത്രീകളില്‍ സാധാരണമായ പോളിസിസ്റ്റിക്‌ ഓവറി എന്ന അവസ്ഥ.) എന്നാല്‍ ഇതിനു മുന്‍പുള്ളതില്‍നിന്നുള്ള വ്യത്യാസം, ഈ സങ്കല്‍പങ്ങള്‍ തെളിയിക്കപ്പെട്ട മറ്റു തത്വങ്ങളില്‍നിന്നു രൂപപ്പെടുത്തിയവയോ, അതുമായി ഒത്തു പോകുന്നവയോ ആണെന്നതാണ്‌. അല്ലാതെ ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു ഊഹമല്ല. വിശ്വസനീയമായ തെളിവുകളോടെ ഇനി അതിന്റെ കാരണം കണ്ടെത്തുമ്പോള്‍, ഇപ്പൊഴത്തെ വിശ്വാസം മാറിയെന്നു വരും അല്ലെങ്കില്‍ ഉറപ്പിച്ചു എന്നു വരും.

ഇനി നമുക്ക്‌ പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്കു വരാം. (അടുത്ത പോസ്റ്റില്‍)