Friday, August 14, 2009

പന്നിപ്പനി. അറിയേണ്ട കാര്യങ്ങള്‍.

പന്നിപ്പനി തുടക്കത്തില്‍ പ്രധാനമായും പന്നികളില്‍ ഉണ്ടാകുന്ന ഒരു തരം ശ്വാസകോശ രോഗമായിരുന്നു. റ്റൈപ്പ്‌ A ഇന്‍ഫ്ലുവന്‍സ എന്നൊരു വൈറസാണ്‌ രോഗകാരണം. എന്നാല്‍ മുന്‍പും ഈ രോഗം മനുഷ്യരില്‍ കണ്ടിരുന്നു. അപ്പോള്‍ പക്ഷെ, ഇതിന്റെ പടരാനുള്ള ശേഷി തുലോം കുറവായിരുന്നു.
എന്നാല്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളുടെ ഒരു പ്രത്യേകത, അവയ്ക്ക്‌ രൂപ സ്വഭാവ പരിണാമങ്ങള്‍ എളുപ്പത്തില്‍ സംഭവിക്കുന്നു എന്നതാണ്‌. ഇങ്ങനെ പുതുതായ്‌ രൂപമെടുത്ത ഒരിനമാണ്‌ ഇപ്പോഴത്തെ H1N1 വൈറസുകള്‍. ഇവയ്ക്ക്‌ മുന്‍ വൈറസുകളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരുടെ ഇടയില്‍ വളരെ വേഗം പടരാന്‍ സാധിക്കും. ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്‌ ഏപ്രില്‍ 2009 ല്‍ അമേരിക്കയിലാണ്‌.
രോഗലക്ഷണങ്ങള്‍:
സാധാരണ ഫ്ലൂ പോലെ തന്നെ ഇതിന്റെയും ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, ചുമ, കുളിരും വിറയലും ഒക്കെതന്നെയാണ്‌. ചിലര്‍ക്ക്‌ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവാം. പനി വരുന്ന സമയത്ത്‌, രോഗിക്ക്‌ ഒരു പക്ഷെ മുന്‍പേ തന്നെയുണ്ടായിരുന്ന മറ്റു രോഗങ്ങള്‍ വഷളായെന്നും വരാം. പനി ഗുരുതരമാവുന്ന പക്ഷം, ന്യുമോണിയായോ ശ്വാസപരാജയമോ സംഭവിക്കാവുന്നതാണ്‌, തന്മൂലം മരണവും.
പനി പടരുന്ന വിധം.
സാധാരണ ഫ്ലൂ പോലെ തന്നെ, പന്നിപ്പനിയും പകരുന്നത്‌ വായുവിലൂടെയാണ്‌. അസുഖം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗകാരിയായ വൈറസ്‌ വായുവിലെത്തുകയും അത്‌ ശ്വസിക്കുന്ന മറ്റൊരാള്‍ക്ക്‌ രോഗം കിട്ടുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്പര്‍ശനം വഴിയും പകരാം. സ്പര്‍ശനം മൂലം കൈയ്യിലോ മറ്റോ വൈറസ്‌ എത്തുകയും അറിയാതെ ആ കൈ കൊണ്ട്‌ കണ്ണിലോ വായിലോ മൂക്കിന്നുള്ളിലോ സ്പര്‍ശിക്കുമ്പോള്‍ വൈറസ്‌ ശരീരത്തിനുള്ളില്‍ കയറിപ്പറ്റുകയും ചെയ്യുന്നു.
പനി പകരുന്നതെപ്പോള്‍?
വൈറസ്‌ ബാധ ഉള്ള ഒരാളില്‍ നിന്ന് രോഗലക്ഷണം തുടങ്ങുന്നതിന്‌ ഒരു ദിവസം മുന്‍പ്‌ മുതല്‍ ലക്ഷണം തുടങ്ങി ഏഴു ദിവസം വരെ മറ്റുള്ളവരിലേക്ക്‌ രോഗം പകരാം. ചെറിയ കുട്ടികളില്‍ 10 ദിവസം വരെ പകര്‍ച്ച നീളാം. ലക്ഷണം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ പകരാന്‍ തുടങ്ങും എന്നതുകൊണ്ട്‌, രോഗികളായിട്ടുള്ളവരെ ഒഴിവാക്കുന്നതു കൊണ്ടു മാത്രം രോഗം ഒഴിവായിക്കിട്ടുന്നില്ല. പൊതുവായ മുന്‍കരുതലുകള്‍ പ്രധാനമാണ്‌.
രോഗം ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?
രോഗം ബാധിച്ചവരുമായി, മുഖാമുഖം സംസാരിക്കുന്നതു പോലുള്ള അടുത്തിടപിഴകല്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ റ്റൗവലോ മാസ്കോ ഉപയോഗിച്ച്‌ മൂക്കും വായും മറയ്ക്കുക.
സ്പര്‍ശനം വഴി പകരാം എന്നു പറഞ്ഞു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന വൈറസുകള്‍ 2 മണിക്കൂറോ അതിലധികമോ സമയം പുറത്ത്‌ ജീവനോടിരിക്കാം. ഈ രീതിയില്‍ ഫോണ്‍, വാതില്‍ പിടി, കളിപ്പാട്ടങ്ങള്‍ മുതലായവയൊക്കെ രോഗഹേതുവാകാം, ഹസ്തദാനം വരെ. കൈ കൊണ്ട്‌ കണ്ണു തിരുമ്മുകയോ വായില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇടക്കിടെ കൈ കഴുകുന്നത്‌ ശീലമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകുക. കഴുകുമ്പോള്‍ 15-20 സെക്കന്‍ഡ്‌ എങ്കിലും കൂട്ടിത്തിരുമ്മണം. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ (ഉദാ: യാത്രക്കിടെ) ആല്‍ക്കഹോള്‍ അടങ്ങിയ ജെല്‍ ഹാന്‍ഡ്‌ വാഷ്‌ ഇപ്പോള്‍ ലഭ്യമാണ്‌. അതുപയോഗിക്കുക.
രോഗം ബാധിച്ചവര്‍ കഴിവതും വീട്ടില്‍ തന്നെ യിരിക്കുക. മറ്റുള്ളവരുമായി അധികം സഹവസിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ടൗവലോ ടിഷ്യൂവോ ഉപയോഗിച്ച്‌ വായു മൂക്കും മറയ്ക്കുക. അല്ലെങ്കില്‍ കൈ കൊണ്ട്‌ മറച്ചതിനു ശേഷം നന്നായി കൈ കഴുകുക.
അപകട ലക്ഷണങ്ങള്‍.
ഇനി പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുന്ന പക്ഷം അത്യാഹിത വൈദ്യസഹായം തേടുക.
കുട്ടികളില്‍,
ശ്വാസം മുട്ടല്‍, അതി വേഗത്തിലുള്ള ശ്വാസോച്ഛ്വാസം.
ശരീരത്തിന്‌ നീല നിറഭേദം.
ശരീരത്ത്‌ ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടല്‍.
ആവശ്യത്തിന്‌ വെള്ളവും മറ്റു ദ്രാവകങ്ങളും കുടിക്കാതിരിക്കുക.
അതിയായ അസ്വസ്തത പ്രകടിപ്പിക്കുക, എടുക്കാന്‍ സമ്മതിക്കാതിരിക്കുക.
മാറിയ പനി ശക്തമായ ചുമയോടെ തിരിച്ചു വരുക.
എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, സംസാരിക്കാന്‍ വിമുഖത കാണിക്കുക.
വലിയവരില്‍,
ശ്വാസതടസ്സം, വളരെവേഗത്തില്‍ ശ്വാസമെടുപ്പ്‌.
നെഞ്ചു വേദന, വിമ്മിഷ്ടം, ശക്തമായ വയറുവേദന.
അധികമായ ഛര്‍ദ്ദി.
പെട്ടന്നുണ്ടാകുന്ന തലചുറ്റല്‍.
ഓര്‍മ്മപ്പിശക്‌, സ്ഥലകാലബോധം നഷ്ടപ്പെട്ടപോലുള്ള പെരുമാറ്റം.
ചികില്‍സ.
വൈറസുകളെ കുറയൊക്കെ പ്രതിരോധിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്‌. (ഒസല്‍റ്റാമിവിര്‍, സനാമിവിര്‍ മുതലായവ). ഈ മരുന്നുകള്‍ രോഗത്തിന്റെ തീവ്രത കുറക്കുന്നതിനും, പെട്ടന്ന് രോഗശാന്തി ലഭിക്കുന്നതിനും, ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. രോഗം അപകടാവസ്ഥയിലെത്തിയാല്‍ തീവ്രപരിചരണം ആവശ്യമാണ്‌.
പ്രതിരോധമരുന്നുകള്‍.
നിലവില്‍ ഫലപ്രദമായി പന്നിപ്പനിയെ പ്രതിരോധിക്കുന്ന മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. നിലവിലുള്ള ഫ്ലൂ വാക്സിനുകള്‍ ഉപയോഗപ്പെടില്ല. H1N1 വൈറസിനുള്ള വാക്സിന്‍ ലഭ്യമാകാന്‍ 6-12 മാസം വരെ താമസം വന്നേക്കാം.
പ്രതിരോധമരുന്നുകളെപ്പറ്റി പല ഭാഗത്തുനിന്നും അവകാശവാദങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു രീതിയിലും ഫലസിദ്ധി തെളിയിച്ചിട്ടുള്ളതല്ല. അത്‌ ഉപയോഗിക്കുന്നവര്‍ മറ്റു മുന്‍കരുതലുകളില്‍ (മുന്‍പ്‌ പറഞ്ഞ) ഒരു തരത്തിലുമുള്ള ഉപേക്ഷയും വരുത്തുവാന്‍ പാടില്ല.

10 comments:

അനില്‍@ബ്ലോഗ് // anil said...

വിവരങ്ങള്‍ക്ക് നന്ദി.
പരിഭ്രാന്തരാവാതിരിക്കുക എന്നതാണ് ഏറ്റവും ആദ്യം വേണ്ടത്.

ചാണക്യന്‍ said...

വിവരങ്ങള്‍ പങ്ക് വെച്ചതിനു നന്ദി..മാഷെ...

Typist | എഴുത്തുകാരി said...

വിശദമായി കാര്യങ്ങള്‍ പറഞ്ഞുതന്നതിനു് നന്ദി.

ഹരീഷ് തൊടുപുഴ said...

വിശദമായ ഈ വിവരണങ്ങൾക്ക് നന്ദി..

Dr.jishnu chandran said...

പോസ്റ്റ്‌ നന്നായിരുന്നു.

Kiranz..!! said...

ഗ്രേറ്റ് പോസ്റ്റ് മാഷേ.!

ബാബുരാജ് said...

അനില്‍,
ചാണക്യന്‍,
എഴുത്തുകാരി,
ഹരീഷ്‌,
ഡോ: ജിഷ്ണു,
കിരണ്‍സ്‌,

നന്ദി, നന്ദി :)

നാട്ടുകാരന്‍ said...

പനി പിടിച്ചാല്‍ പിറ്റേദിവസം മരിക്കുമോ സാര്‍?

വിശദമായി കാര്യങ്ങള്‍ പറഞ്ഞുതന്നതിനു് നന്ദി.

Sabu Kottotty said...

വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി. കമ്പ്യൂട്ടര്‍ തകരാറ് ഉണ്ട്. അതാ എത്താന്‍ വൈകിയത്.,

മീര അനിരുദ്ധൻ said...

പന്നിപ്പനിയെ പറ്റിയുള്ള ആശങ്കകൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ ഒരു പോസ്റ്റ് പ്രയോജനപ്രദമായി തോന്നുന്നു.ചെറിയൊരു പനി വന്നാൽ പോലും ഇപ്പോൾ അനാവശ്യമായ ഭീതിയാണു.അത് മാറുക എന്നുള്ളതാണു ആദ്യം വേണ്ടത്.വിശദമായ ഈ പോസ്റ്റിനു നന്ദി