Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Tuesday, May 04, 2010

ഗവി - ദൈവത്തിന്റെ സ്വന്തം ഗ്രാമം. 2

വൈകിട്ട് അഞ്ചരയായപ്പോള് കുമാറെത്തി. ഞങ്ങള്‍ ‘അമ്പലം കാണിക്കുന്ന്’ കാണാന്‍ തിരിച്ചു. നമ്മള്‍ താമസിക്കുന്ന സ്ഥലം ഇരിക്കുന്ന മലയുടെ മറുവശം ചുറ്റി മുകളിലേക്ക് കയറിയാല്‍ അമ്പലം കാണിക്കുന്നായി. അവിടെ നിന്നു നോക്കിയാല്‍ ശബരിമല ക്ഷേത്രവും പൊന്നമ്പലമേടും കാണാം. മലയുടെ ആ ഭാഗം മുന്‍ശത്തുനിന്ന് വ്യത്യസ്തമായി പുല്‍മേടാണ്‍. ഞങ്ങള്‍ പക്ഷെ ചെന്നപ്പോള്‍ അന്തരീക്ഷം ആകെ മൂടിക്കിടക്കുകയായിരുന്നു. ഒന്നും തന്നെ കാണുവാന്‍ പാടില്ല. പൊന്നമ്പലമേടിന്റെ സ്ഥാനം കുമാര്‍ കാണിച്ചു തന്നു. ഇവിടെ അന്തരീക്ഷം പെട്ടെന്നു മാറുമത്രെ. കുറച്ചു സമയം കൂടി കാത്തിരുന്നാല്‍ ഒരു പക്ഷെ ശബരിമല കാണുവാന്‍ സാധിച്ചേക്കും. ഞങ്ങള്‍ സൂര്യാസ്തമയം വരെ കാത്തു, പക്ഷെ നിരാശയായിരുന്നു ഫലം.

From Gavi
അമ്പലം കാണിക്കുന്ന്

രാത്രിയില്‍ തടാകത്തില്‍ ചൂണ്ടയിടാം എന്നു പറഞ്ഞ് കുമാര്‍ ഞങ്ങളുടെ നിരാശ മാറ്റി. അതിനുള്ള സാമഗ്രികളൊക്കെ പുള്ളി സംഘടിപ്പിച്ചോളാം എന്നേറ്റു. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. ഒരു കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും നല്ല വിശപ്പായി. താഴെ റെസ്റ്റുറാന്റിലേക്ക് നടന്നു, പക്ഷെ അവിടെ അത്താഴത്തിന് സമയമായിട്ടില്ല. സമയം കളയാ‍ന്‍ തടാകക്കരയിലേക്ക് നീങ്ങി. അവിടെ കുറച്ചു ചൂണ്ടക്കാര്‍ കൂടിയിട്ടുണ്ട്. സ്ഥലവാസികളായ ചെറുപ്പക്കാരും കുട്ടികളുമാണ്. ഒരു പയ്യന്‍ കൂളിങ് ഗ്ലസ്സൊക്കെ വെച്ച് സ്റ്റൈലായാണ് മീന്‍പിടുത്തം. ഒരു ചെറിയ പാട്ടുപെട്ടിയില്‍ നിന്നും തമിഴ് പാട്ടുകള്‍ ഒഴുകുന്നു. പക്ഷെ കാര്യമായ കൊത്തില്ല. കുറുവ പരല്‍ പോലത്തെ മൂന്നു നാലു ചെറിയ മീന്‍ കുടുങ്ങി, അത്ര മാത്രം. അതു കണ്ട് ഞങ്ങള്‍ രാത്രിയില്‍ ഇനി വെറുതെ മഞ്ഞു കൊള്ളെണ്ട എന്നു തീരുമാനിച്ചു. (അതിനുള്ള ‘സ്പിരിറ്റും’ ഞങ്ങള്‍ കരുതിയിരുന്നില്ല! J)

From Gavi
ഗവിയിലെ ചൂണ്ടക്കാര്‍

ഭക്ഷണത്തിനു സമയമായി. ഉച്ചയ്ക്കത്തതില്‍ നിന്നും വ്യത്യസ്തമായി നോണ്‍ വെജ് ആണ്‌. ചപ്പാത്തിയും, ദാലും, പുലാവും, ചിക്കനും പിന്നെ വേറേയും മൂന്നാല്‍ വിഭവങ്ങള്‍. പുലാവ് വളരെ നന്നായി ഉണ്ടാക്കിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കൂടി ഗാര്‍ഡനില്‍ ഇരുന്നിട്ട് ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു.

From Gavi
ഗവി രാത്രിയില്‍

അനെക്സില്‍ ചെന്നപ്പോള്‍ മുറ്റത്ത് സ്റ്റേറ്റ്  കാറു കിടക്കുന്നു. സംസാരിച്ചു നിന്ന ഡ്രൈവര്‍മാരോട് ആരാണെന്നു തിരക്കി. വകുപ്പു മന്ത്രി ശ്രീ ബിനോയ് വിശ്വമാണ്‍.  നാളെ പൊന്നമ്പലമേട് സന്ദര്‍ശനമുണ്ട്, അതിനാണ് തങ്ങുന്നത്. രാവിലെ ആറു മണിക്ക് വൈല്‍ഡ് ലൈഫ് സഫാരിയുണ്ട്, തയ്യാറായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കുമാര്‍ പോയി. രാവിലത്തെ കുമളി പത്തനംതിട്ട ബസ്സിനു മുന്‍പേ പോയാല്‍ മൃഗങ്ങളെ കാണാന്‍ സാധിച്ചേക്കും. ബസ്സിന്റെ ശബ്ദം കേട്ട് മൃഗങ്ങള്‍ ഉള്ളിലേക്ക് പോയ്ക്കളയും.

പിറ്റേന്ന് രാവിലേ തന്നെ ഉണര്‍ന്ന് തയ്യാറായി. പുറത്തു വന്നപ്പോള്‍  മന്ത്രിയും യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയിരിക്കുന്നു. നമ്മളെപ്പറ്റി അന്വേഷിച്ചിരിക്കുന്നു എന്നു തോന്നി. കോട്ടയത്തു എവിടെയാണ്‍? എന്നു സ്നേഹാന്വേഷണം.

From Gavi
ഗവി- പ്രഭാതം

വൈല്‍ഡ് ലൈഫ് സഫാരി ഫോറസ്റ്റുകാര്‍ ഏറ്പ്പെടുത്തുന്ന ജീപ്പിലാണ്‍. ഗവിയില്‍ നിന്നും പത്തനന്തിട്ട വശത്തേക്കാണ്‍ പോകുന്നത്. ഒന്നു രണ്ടു കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ പിന്നെ റോഡ് മോശമാണ്‍. പക്ഷെ പുറംകാഴ്ചകള്‍ കൂടുതല്‍ കൂടുതല്‍ മനോഹരമാകുന്നു. ഒരു കുന്നിന്‍ ചെരുവില്‍ കുറെ മാനിനെ കണ്ടു. വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അവ ഓടിഒളിച്ചു. സ്ഥിരം കാട്ടു പോത്തിനേയും ആനയേയും കാണാന്‍ സാധിക്കുന്ന ഒരു താഴ്‌വരയുണ്ടെന്നു പറഞ്ഞു. അതിനടുത്ത് ജീപ്പ് നിറുത്തി ഒരു   ഗൈഡ് പോയി നോക്കി. നിരാശയായിരുന്നു ഫലം. പക്ഷെ ജീപ്പ് നിറുത്തിയ സ്ഥലത്ത് നിറയെ പഴങ്ങളുമായി കുറച്ച് പേരച്ചെടികള്‍ ഉണ്ടായിരുന്നു. മൃഗങ്ങളെ കാണാനാവാഞ്ഞ സങ്കടം പേരക്കാപ്പഴം തിന്നു തീര്‍ത്തു.

From Gavi
സഫാരിക്കിടയില്‍

കാര്യമായി മൃഗങ്ങളെയൊന്നും കാണാന്‍ സാധിക്കാതിരുന്നതിനാല്‍ യാ‍ത്ര കുറച്ചു കൂടി മുന്നോട്ട് നീട്ടി. മുന്നോട്ട് പോയപ്പോള്‍ വഴിസൈഡില്‍ ഒരു പേരത്തോട്ടം കണ്ടു, വണ്ടി നിറുത്തി ഞങ്ങള്‍ ഇറങ്ങി.  പക്ഷെ അവിടെ പാകമായ പേരക്ക ഒന്നുമുണ്ടായിരുന്നില്ല. റോഡിന്റെ എതിര്‍വശത്ത് ഒരു തകര്‍ന്നടിഞ്ഞ കെട്ടിടം കണ്ടു. അത് പഴയ ഒരു സിനിമാ തിയേറ്റര്‍ ആയിരുന്നത്രെ! ആനത്തോട് ഡാം പണി നടക്കുന്ന സമയത്ത് ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായിരുന്നു. തൊഴിലാളികള്‍ ഇവിടെയാണ്‍ താമസിച്ചിരുന്നത്. പേരത്തോട്ടവും അന്നത്തെ ബാക്കിയാവണം. ഇപ്പോള്‍ അവിടങ്ങും ആള്‍താമസമില്ല.

From Gavi
ആനത്തോട് ഡാം

അല്‍പം കൂടി മുന്നോട്ട് പോയപ്പോള്‍ ആനത്തോട് ഡാം ആയി. ജീപ്പ് നിറുത്തി ഞങ്ങള്‍ ഇറങ്ങി നടന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മാത്രമാണ്‍ അവിടുള്ളത്. അതിലൊരാള്‍ ഡാമിന്റെ വശത്തെ തിട്ടയുടെ താഴേക്ക് ചൂണ്ടി അവിടെ ഒരു കാട്ടുപോത്തുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് തിട്ടയുടെ വക്കത്തെത്തി താഴേക്ക് നോക്കുമ്പോഴുണ്ട് ഒരു കാട്ടുപോത്തിന്റെ ശവം ഉണങ്ങി ദ്രവിച്ച് കിടക്കുന്നു!
ഏതായാലും അതോടെ സഫാരി മതിയാക്കി മടങ്ങി.

തിരിച്ച് ഗവിയിലെത്തിയപ്പോള്‍ ഒരിക്കല്‍ കൂടി അമ്പലം കാണിക്കുന്നില്‍ പോയാലോ എന്ന് കുമാര്‍ ചോദിച്ചു. അപ്പോഴേക്കും നല്ല വെയില്‍ ആയി തുടങ്ങിയിരുന്നു. അതു കൊണ്ട് വേണ്ട എന്നു വെച്ചു.

പ്രഭാതഭക്ഷണം കഴിഞ്ഞു വന്നപ്പോഴേക്കും പത്തു മണിയായി. നമ്മുടെ സമയം തീരുന്നു. ഇനിയും തീര്‍ച്ച്യായും വരും എന്ന് മനസ്സിലുറപ്പിച്ച് കുമാറിന്‍ നന്ദി പറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

From Gavi


ജീവിതത്തിലൊരിക്കലെങ്കിലും തീര്‍ച്ചയായും നമ്മള്‍ കേരളീയര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‍ ഗവി. ഊട്ടിയക്കാളും കൊഡൈക്കനാലിനേക്കാളും മനോഹരി. എന്നാല്‍ അവയെപ്പോലെ നാഗരികത ഒട്ടും തന്നെ ഗവിയെ ആക്രമിച്ചിട്ടില്ല. അതാണതിന്റെ ഭംഗിയും. കേരളത്തിലെ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നുംവിഭിന്നമായി ദീര്‍ഘവീക്ഷണമില്ലാത്ത വികലമായ വികസനവും ഗവിയിലില്ല. എക്കോ ടൂറിസം അതിന്റെ പൂറ്ണ്ണ അര്‍ത്ഥത്തില്‍ അവിടെ കാണാനാവും. മുതിര്‍ന്ന വനം വകുപ്പുദ്യോഗസ്ഥന്മാര്‍ മുതല്‍ ഗൈഡുകള്‍ വരെ ഏറ്റവും സൌഹൃദമായും ആത്മാര്‍ത്ഥമായും ഇടപെടുന്നു. അപ്പോള്‍ നമ്മള്‍ സന്ദര്‍ശകര്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. പ്രകൃതിയെ ബഹുമാനിക്കുക, അതിനെ മലിനപ്പെടതെ സംരക്ഷിക്കുക.

Sunday, May 02, 2010

‘ഗവി’ ദൈവത്തിന്റെ സ്വന്തം ഗ്രാമം

വളരെ നാളായി ഗവി ഒരു മോഹമായി മനസ്സില്‍ കൂടിയിട്ട്. സമയക്കുറവും പിന്നെ പ്രത്യേക യാത്രാനുമതി വേണമെന്ന അറിവും ഒക്കെ യാത്ര നീട്ടി നീട്ടിക്കൊണ്ടുപോയി. അവസാനം അവിടെ പോയിട്ടു തന്നെ കാര്യം എന്നു നിശ്ചയിക്കുകയായിരുന്നു. എന്നാലും എങ്ങിനെയാണ്‍ പോകുന്നത് എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. അപ്പോഴാണ്‍ പഴയൊരു മാതൃഭൂമി യാത്രയില്‍ ഗവിയെപ്പറ്റിയൊരു ലേഖനം ഉണ്ടായിരുന്നത് ഓര്‍ത്തത്. കൈയ്യിലിരുന്ന പഴയ മാഗസീനുകള്‍ തപ്പി. ഉദ്ദേശിച്ച ‘യാത്ര’ കിട്ടിയില്ല. പക്ഷെ. അതിന്റെ അടുത്ത ലക്കം ലഭിച്ചു. ഭാഗ്യം. അതിലൊരു ഗവി ‘കോണ്ടാക്റ്റ് നമ്പര്‍’ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്‌ക്കേ പക്ഷേ വിളിക്കാന്‍ പറ്റൂ. ഗവിയില്‍ ഫോണ്‍ റേഞ്ചില്ല. അതിനാല്‍ വൈകിട്ട് ആരെങ്കിലും റേഞ്ചുള്ള സ്ഥലത്ത് വന്നു നില്‍ക്കും.

‘യാത്ര’ സാമാന്യം പഴയത് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വൈകിട്ട് ഒരു അഞ്ചരയായപ്പോള്‍ വിളിച്ചു, രക്ഷയില്ല. വീണ്ടും ആറു കഴിഞ്ഞപ്പോള്‍ ശ്രമിച്ചു. ഭാഗ്യം ആളുണ്ട്. സാധാരണ പല കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചാല്‍ കിട്ടുന്നതിലും കൃത്യവും മാന്യവുമായ മറുപടി. നമ്മളുദ്ദേശിച്ച ദിവസം അവിടെ മുറി ഒഴിവുണ്ട്. സ്വാഗതം. കുമളിയിലുള്ള അവരുടെ ഫ്രണ്ട് ഓഫീസിന്റെ നമ്പറ് തന്നു. അവിടെ വിളിച്ച് ബുക്ക് ചെയ്യണം.

(ഒരു കാര്യം പറയാന്‍ വിട്ടു. ഗവിയിലെ സന്ദര്‍ശനത്തിന്റെ ചുമതല വനം വകുപ്പിന്റെ ഉപ വിഭാഗമായ വനം വികസന കോര്‍പ്പറേഷനാണ്‍. അവരുടെ വക ഗ്രീന്‍ മാന്‍ഷന്‍ എന്നൊരു റിസോര്‍ട്ടുണ്ട്. അതു കേന്ദ്രമാക്കിയാണ്‍ ഗവി ടൂറിസം പ്രവര്‍ത്തിക്കുന്നത്.)
From Gavi
ഗ്രീന്‍ മാന്‍ഷന്‍

കുമളിയില്‍ വിളിച്ചു. വളരെ നല്ല പ്രതികരണം. രണ്ടു മൂന്നു തരം പാക്കേജ് ഉണ്ട്, പകല്‍ സമയം മാത്രം തങ്ങാം, അല്ലെങ്കില്‍ ഒരു മുഴുവന്‍ ദിവസമാകാം, അതു വേണമെങ്കില്‍ കാട്ടിനുള്ളിലെ ഫോറസ്റ്റ് റ്റെന്റിലുമാകാം. മുഴുവന്‍ ദിവസ പാക്കേജ് ആകാമെന്നു വെച്ചു. കാട്ടിലെ ട്രക്കിങ്ങ്, ബോട്ടിങ്ങ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, വൈല്‍ഡ് ലൈഫ് സഫാരി, മൂന്ന് നേരത്തെ ഭക്ഷണം, വെല്‍കം ഡ്രിങ്ക്, ഗൈഡ് എല്ലാം ഉള്‍പ്പടെ യാണ്‍ പാക്കെജ്. സന്ദര്‍ശകരുടെ വിവരങ്ങള്‍ നേരത്തെ നല്‍കണം. നമ്മള്‍ ചെല്ലുന്ന വാഹനത്തിന്റെ നമ്പരും മുങ്കൂട്ടി കൊടുക്കണം. (ചെക്ക് പോസ്റ്റില്‍ ഏര്‍പ്പാടാക്കാനാണ്‍.) പകുതി തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം.

( ഇവ്വിധമല്ലാതെ, ചെക്ക് പോസ്റ്റില്‍ അനുവാദം വാങ്ങിയും ഗവി സന്ദര്‍ശിക്കാം. പക്ഷെ അതത്ര എളുപ്പമാണെന്നു തോന്നുന്നില്ല. ‘കണക്ഷന്‍സ്’ വേണ്ടി വരും. പിന്നെ ഒരു മാര്‍ഗ്ഗമുള്ളത് - കുമളി പത്തനംതിട്ട റൂട്ടില്‍, ഗവി വഴി കെ. എസ്. ആറ്. ടി. സി ബസ്സുണ്ട്. ദിവസം നാല്‍ സര്‍വ്വീസ്. അതും ഗവി കാണാനുള്ള നല്ലൊരു വഴി തന്നെ, തീര്‍ച്ചയായും ആ യാത്ര ഒരു അനുഭവമാകും)


ഗവി പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും, അവിടെ എത്താന്‍ നല്ലത് ഇടുക്കി ജില്ല്ലയിലെ വണ്ടിപെരിയാര്‍ വഴിയാണ്‍. വണ്ടിപെരിയാറ് നിന്ന് ഏകദേശം 26 കിലോമീറ്റര്‍ വള്ളക്കടവ് വഴി ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ സ്ഥലമായി. റോഡ് മോശമില്ല, കാറുകള്‍ക്ക് സുഖമായി സഞ്ചരിക്കാം. എന്നാല്‍ പത്തനംതിട്ട വഴിയാണ്‍ വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജീപ്പ് പോലത്തെ വാഹനങ്ങള്‍ വേണ്ടിവരും.

ഗവിയിലെ ഗ്രീന്‍ മാന്‍ഷനില്‍ രാവിലേയും വൈകിട്ടും ചെക്കിന്‍ ചെയ്യാം. രാവിലേ തന്നെ എത്താം എന്നു കരുതി ഞങ്ങള്‍ വെളുപ്പിനേ പുറപ്പെട്ടു. ഏകദേശം എട്ടുമണിയായപ്പോള്‍ വണ്ടിപ്പെരിയാറെത്തി. ടൌണ്‍ കഴിഞ്ഞ് തൊട്ടടുത്ത ജങ്ഷനില്‍ നിന്ന് വലതു തിരിഞ്ഞ് വള്ളക്കടവ് വഴി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ജനവാസപ്രദേശം വഴിയാണ്‍ യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു വലിയ കമാനം ചെക്ക്പോസ്റ്റിലുണ്ട്. ഇതു വഴിയുള്ള പ്രവേശനം വളരെ നിയ്ന്ത്രിച്ചാണ്‍. സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ ചെക്ക്പോസ്റ്റില്‍ നല്‍കി യാ‍ത്ര തുടര്‍ന്നു.




From Gavi

വള്ളക്കടവ് ചെക്ക് പോസ്റ്റ്


കാട്ടിനുള്ളില്‍ കൂടിയാണ്‍‍ ഇനി യാത്ര. വീതി കുറവും വളവും തിരിവും ഉണ്ടെങ്കിലും നല്ല വഴി. കുണ്ടും കുഴിയും ഒന്നും ഇല്ല. വളരെ ഭംഗിയുള്ള പല സ്ഥലങ്ങളും കണ്ടു, പക്ഷെ പത്തു മണിക്ക് മുന്‍പ് സ്ഥലത്തെത്തണമെന്ന് കരുതിയതു കൊണ്ട് എങ്ങും ഇറങ്ങിയില്ല. മാത്രമല്ല യാത്രാമദ്ധ്യേ വാഹനത്തിനു പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം വള്ളക്കടവില്‍ നിന്ന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിലും മുന്‍പേ ഞങ്ങള്‍ ഗവിയിലെത്തി.

ഗവി ഡാമും, റിസര്‍വോയറും, അതിന്റെ കരയിലുള്ള പൂന്തോട്ടവും ചേരുന്നതാണ്‍ പ്രധാന ഭാഗം. പൂന്തോട്ടത്തിന്‍ അഭിമുഖമായി റോഡിന്റെ മറുവശത്താണ്‍ ഗ്രീന്‍ മാന്‍ഷന്‍. മാന്‍ഷന്റെ പിന്‍ ഭാഗം വനമാണ്‍. പ്രധാന കെട്ടിടത്തിന്റെ സമീപം തന്നെ പുതിയ ഒരു അനെക്സും പണി ചെയ്തിട്ടുണ്ട്.

From Gavi


ചെക്കിന്‍ ചെയ്ത്, മുഖം ഒക്കെ ഒന്നു കഴുകിയപ്പോഴേക്കും പറഞ്ഞിരുന്ന ഗൈഡ് എത്തി. കുമാര്‍ എന്നാണ്‍ പേര്‍. കുമാര്‍ ഗവിക്കാരന്‍ തന്നെയാണ്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴരായിരുന്നു. ( ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴരെ പുനരധിവസിപ്പിച്ച സ്ഥലമാണ്‍ ഗവി. അവര്‍ക്ക് വേണ്ടി അവിടെ ഏലത്തോട്ടം സര്‍ക്കാര്‍ തുടങ്ങുകയായിരുന്നു. ഏകദേശം 300 കുടുംബക്കാരെ അവിടെ കുടിയിരുത്തി.) കുമാര്‍ വിദ്യാഭ്യാസം നടത്തിയത് പുനലൂരാണ്‍. അതിനു ശേഷം വെല്‍ഡിങ്ങ് പഠിച്ച് എറണാകുളത്ത് കുടിവെള്ള പദ്ധതിയില്‍ വെല്‍ഡറായി ജോലിനോക്കുകയായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ്‍ ഗവിയില്‍ ടൂറിസം പദ്ധതി വരുന്നത്.

കുമാര്‍ അന്ന്ത്തെ പരിപാടിയുടെ ഒരു ഏകദേശരൂപം തന്നു. ആദ്യം ട്രക്കിങ്ങിന്‍ പോകാം. നമ്മുടെ താല്പര്യം അനുസരിച്ച് ട്രക്കിങ്ങ് നിശ്ചയിക്കാം, രണ്ടു മണിക്കൂറോ ആറു മണിക്കൂറോ ആകാം. കുട്ടികള്‍ ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് ചെറിയ യാത്ര മതി എന്നു വെച്ചു. റിസര്‍വോയറിന്‍ മറുകരയിലാണ്‍ ട്രക്കിങ്ങിനുള്ള കാട്. കുമാര്‍ ബോട്ടിറക്കി രണ്ടു തവണയായി ഞങ്ങളെ മറുകരയെത്തിച്ചു. പുള്ളി ഒരു ബാക്ക്പാക്കില്‍ വെള്ളവും ബിസ്ക്കറ്റും കരുതിയിരുന്നു. അല്‍പ്പദൂരം ഈറ്റക്കാട്ടിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ല കാടായി. പലയിടത്തും ആനപ്പിണ്ഡം കിടക്കുന്നുണ്ട്. മിക്കവാറും ആനയെക്കാണാന്‍ പറ്റും അപൂര്‍വ്വമായ് ചിലപ്പോള്‍ കടുവയേയോ കരടിയേയോ കാണാം എന്നു കുമാര്‍ പറഞ്ഞു. അപകടമുണ്ടോ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍, നമ്മള്‍ ഉപദ്രവിക്കാതിരുന്നാല്‍ അവയും ഉപദ്രവിക്കില്ല എന്നായിരുന്നു മറുപടി.

From Gavi
ട്രക്കിങ്ങ് തുടങ്ങുന്നു. കുമാര്‍ അമരത്ത്.

കാട് അതിന്റെ വന്യ്‌സൌന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. ഭീമാകാരനായ ഒരു വൃക്ഷം കണ്ടു. ഒരു രണ്ടു തെങ്ങിന്റെ പൊക്കം കാണും, രണ്ടാള്‍ക്ക് പിടിക്കാന്‍ വീതിയും. അത് കറുവാപ്പട്ട മരമാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. കുമാറതിന്റെ പട്ട അല്‍പ്പം ഇളക്കി തന്നു, വാസ്തവം! പിന്നീട് കുന്തിരിക്കം മരവും കണ്ടു.

From Gavi
കറുവാപ്പട്ട മരം




From Gavi
കുന്തിരിക്കം
വേനലായിരുന്നതിനാല്‍ മൃഗങ്ങള്‍ അധികം പുറത്തേക്ക് വരുന്നില്ല. ഗവി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം മഴക്കാലത്തിനു ശേഷമുള്ള തോറ്ച്ചയാണ്‍, ഓണക്കാലം. ഞങ്ങള്‍ വന്ന സമയം ശരിയായില്ല എന്നു തോന്നി. പക്ഷെ കാട്ടില്‍ അട്ടയുടെ ശല്യം കുറവുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഒന്നും രണ്ടും കടി കിട്ടി. രക്തം വരുമ്പോഴേ നമ്മള്‍ അറിയൂ.

കാടിന്‍ ഓരോ സ്ഥലത്തും ഓരോ രീതിയാണ്‍. അടുത്തടുത്തുള്ള ഈ ഭാവപ്പകര്‍ച്ച കൌതുകമായി. ഇവിടെ വന്മരങ്ങളാണെങ്കില്‍ അപ്പുറത്ത് ഈറ്റക്കാടുകള്‍, അതിനടുത്ത് പുല്‍മേട് ഇങ്ങനെ. കുറച്ച് കരിംകുരങ്ങുകളെ കണ്ടു, അതു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു മൃഗക്കാഴ്ച. അധികം മൃഗങ്ങളെ കാണാനായില്ലെങ്കിലും വനയാത്ര ഒരു അനുഭവം തന്നെ.


From Gavi

‘വൈല്‍ഡ് ലൈഫ്’

ഉച്ചയ്ക്ക് ഒന്നരയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഭക്ഷണം തയ്യാറായിരിക്കുന്നു. താഴെ ഗാര്‍ഡനിലാണ് റസ്റ്റുറന്റ്. ബുഫെ രീതിയിലാണ്‍. വൃത്തിയും രുചിയുമുള്ള വെജിറ്റേറിയന്‍ ഊണ്‍. ഊണ് കഴിച്ച് അല്‍പ്പസമയം വിശ്രമിച്ചപ്പോഴേക്കും കുമാറെത്തി. ബോട്ടിങ്ങിന്‍ സമയമായി.

തടാകത്തില്‍ ജലനിരപ്പ് താഴ്ന്നാണ്‍. കരയുടെ പച്ചപ്പിനും ജലനിരപ്പിനും ഇടയില്‍ വളരെ വീതിയില്‍ മണ്ണു തെളിഞ്ഞിരിക്കുന്നു. (മുന്‍പ് ഇടുക്കിക്ക് പോകുമ്പോള്‍ കുളമാവ് റിസര്‍വോയറില്‍ ഇങ്ങനെ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു വിഷമം തോന്നുമായിരുന്നു.) താഴെ പമ്പയില്‍ വെള്ളം കിട്ടാനായി (ശബരിമല മാസപൂജ സമയമായിരുന്നു.) റിസര്‍വോയര്‍ തുറന്നു വിട്ടതുകൊണ്ടാണ്‍ ജലനിരപ്പ് ഇത്ര താഴ്ന്നതെന്ന് കുമാര്‍ പറഞ്ഞു. തുഴയുന്ന തരം ബോട്ടാണ്‍. സുരക്ഷ മുന്‍രുതലായ് ലൈഫ് ജാക്കറ്റ് ഒക്കെയുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി രണ്ടു ബോട്ട് വേണ്ടിവരും. കുമാറിനെ സഹായിക്കാന്‍ വേറൊരാളെത്തി. ത്യാഗരാജന്‍. അദ്ദേഹം 35 വര്‍ഷമായി ഗവിയിലാണ്‍ താമസം.

From Gavi





From Gavi

താമസത്തിനു കിട്ടുന്ന ഫോറസ്റ്റ് ടെന്റ്



From Gavi


തടാകത്തില്‍ ധാരാളം മരക്കുറ്റികളുണ്ട്. ജലനിരപ്പ് കുറവായതിനാല്‍ അവ കൃത്യമായി കാണാം, ആയതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ബുദ്ധിമുട്ടില്ല. ഒരിക്കല്‍ ഈ കുറ്റികള്‍ നീക്കംചെയ്യാന്‍ ആലോചിച്ചിരുന്നത്രെ, പക്ഷെ പ്രകൃതിസ്നേഹിയായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ്‍ വേണ്ടെന്നു വെച്ചത്. തടാകത്തിലെ പക്ഷികള്‍ക്കു വേണ്ടി ആ നിലപാടെടുത്ത അദ്ദേഹത്തിന്‍ എന്റെ അഭിവാദനങ്ങള്‍. മിക്കവാറും എല്ലാ കുറ്റികളിലും കൊക്കുകളുണ്ട്. താറാവിന്റെ രൂപവും ഒരു തത്തയുടെ അത്രമാത്രം വലിപ്പവുമുള്ള ഒരു തരം പക്ഷി തടാകത്തില്‍ നീന്തി നടക്കുന്നതു കണ്ടു. നീരൊഴുക്കുള്ള സമയം തടാകക്കരയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ തന്നെ തടാകക്കരയില്‍ ധാരാളം ആനകളും മാനുകളും മേയാനുമെത്തുമത്രെ!

ബോട്ടിങ്ങിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ചായ തയ്യാര്‍. ഇനി മുറിയിലെത്തി അല്‍പ്പം വിശ്രമം. വൈകിട്ട് അഞ്ചരയ്ക് തിരിച്ചെത്താം എന്നു പറഞ്ഞ് കുമാര്‍ പോയി. ഗ്രീന്‍ മാന്‍ഷന് ഇരിക്കുന്ന മലയുടെ പിന്‍ശം ചുറ്റി മുകളില്‍ ചെന്നാല്‍ ശബരിമല കാണാമത്രെ. വൈകിട്ടത്തെ പരിപാടി അവിടെ.

From Gavi



Friday, March 14, 2008

ആഗസ്ത്യാര്‍കൂട യാത്ര.


ദിലി, രാജ്‌കുമാര്‍, കുട്ടപ്പന്‍

അഗസ്ത്യാര്‍കൂട യാത്രയുടെ ആശയം ആദ്യം കൊണ്ടുവന്നത്‌ കുട്ടപ്പനാണ്‌. കുട്ടപ്പന്‍ എന്നു വെച്ചാല്‍ വിജയകുമാര്‍. ആള്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററാണ്‌. ആഗസ്ത്യാര്‍കൂടം സംരക്ഷിത മേഖലയാണെന്നും, വര്‍ഷത്തില്‍ കുറച്ചു സമയം വനം വകുപ്പ്‌ അവിടെ നിയന്ത്രിത രീതിയില്‍ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും കേട്ടിരുന്നു. ഇപ്പൊള്‍ ആ സമയമാണെന്ന് മറ്റൊരു സുഹൃത്ത്‌ പറഞ്ഞാണ്‌ വിജയകുമാര്‍ അറിഞ്ഞത്‌. എനിക്ക്‌ സമ്മതം പറയാന്‍ അര നിമിഷം വേണ്ടിവന്നില്ല.

ശരി നമുക്ക്‌ ദിലിയോടുകൂടി ചോദിക്കാം. ദിലി എന്നു വിളിക്കുന്ന ദിലീപ്‌ ഫുഢ്‌ ഇന്‍സ്പെക്റ്റര്‍ ആണ്‌. ഞങ്ങള്‍ മൂന്നും ബാല്യകാല സുഹൃത്തുക്കളും.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കറക്കം രണ്ടു കഴിഞ്ഞതാണ്‌. ആദ്യം പീരുമേടിനടുത്ത്‌ പരുന്തുംപാറയിലേക്കും പിന്നെ രണ്ടാമതായി തേക്കടി റിസര്‍വിനുള്ളിലെ അധികമാരും അറിയാത്ത ഇടത്താവളം എന്ന ഫോറസ്റ്റ്‌ ഹൈഡൗട്ടിലേക്കും. അതു കൊണ്ട്‌ ദിലി ഒന്നറച്ചു. എന്നാലും ഇനിയൊരു അവസരത്തിനു ഒരു വര്‍ഷം കാക്കേണ്ടി വരും എന്നൊര്‍ത്തപ്പോള്‍ മടി മാറി.
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന്‌ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌. അതും തിരുവനന്തപുരത്ത്‌ നേരില്‍ ചെന്ന്. അതു ചെയ്തു കൊള്ളാമെന്ന് കുട്ടപ്പന്‍ ഏറ്റു. പുള്ളിക്ക്‌ സൗകര്യമാണ്‌, ഡ്യൂട്ടി കഴിഞ്ഞ്‌ അടുത്ത ട്രെയിനില്‍ കയറിയിരിക്കുക, കാര്യം സാധിച്ച്‌ അതിനടുത്ത ട്രെയിനില്‍ കയറി അടുത്ത ഡ്യൂട്ടിക്ക്‌ കയറാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ കുട്ടപ്പന്റെ കോള്‍ വന്നു. മാര്‍ച്ച്‌ 3 ഉം 4ഉം ഫ്രീയാക്കി വെച്ചു കൊള്ളുക എന്നു പറഞ്ഞ്‌. ഏകദേശ പരിപാടി ഇങ്ങനെയാണ്‌, മൂന്നാം തീയതി രാവിലെ ഒന്‍പത്‌ മണിക്ക്‌ ബോണക്കാട്‌ എന്ന സ്ഥലത്തെ ഫോറസ്റ്റ്‌ ഓഫീസില്‍ നമ്മള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അന്നു ട്രക്കിംഗ്‌ തുടങ്ങിയാല്‍ പിറ്റേന്ന് വൈകിട്ട്‌ തിരിച്ചെത്താം.

ഇനി ഈ ബോണക്കാട്‌ എവിടെയാണ്‌? ബോണക്കാട്‌ ഒരു റ്റീ എസ്റ്റേറ്റ്‌ ഉള്ളതായി കേട്ടപൊലുണ്ട്‌. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നു. സ്ഥലം നെടുമങ്ങാട്‌ കഴിഞ്ഞാണ്‌, രാവിലെ അഞ്ചരയ്ക്ക്‌ തമ്പാനൂരില്‍ നിന്നൊരു ബസ്സുണ്ട്‌. (വിക്കിമാപ്പിയായില്‍ ഒന്നു തപ്പി, പക്ഷെ ബോണക്കാടിന്റെ സ്പെല്ലിംഗ്‌ പിശകിയയതു കൊണ്ട്‌ പിന്നെയും താമസിച്ചാണ്‌ സ്ഥലം കിട്ടിയത്‌.)

ഇനിയും പത്തിരുപത്‌ ദിവസം ഉണ്ട്‌. ദിലിയും കുട്ടപ്പനും പതുക്കെ മോര്‍ണിംഗ്‌ വാക്ക്‌ ഒക്കെ തുടങ്ങി. എനിക്ക്‌ നേരത്തേ തന്നെ അല്‍പസ്വല്‍പം നടപ്പ്‌ ഒക്കെയുണ്ട്‌. ഓരോ ചെറിയ ബാക്‌ക്‍പാക്ക്‌ വാങ്ങി. അതില്‍ അത്യാവശ്യം രണ്ടു ജോടി ഡ്രെസ്സും, രണ്ടു ഷീറ്റും സോപ്പു ചീപ്പ്‌ ടൂത്ത്‌ ബ്രഷും ഒക്കെയായി മാര്‍ച്ച്‌ 2 ഞായറാഴ്ചത്തെ തിരുവനന്തപുരത്തിനുള്ള വേണാടില്‍ കയറിപ്പറ്റി. ഞായറാഴ്ച്ചയായതിനാല്‍ തിരക്കൊന്നുമില്ല. സുഖമായി ഒരുമിച്ചു തന്നെ സീറ്റു കിട്ടി. രാത്രി പത്തരയായപ്പൊള്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരു തന്നെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു, ഒരു അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാന്‍ പറ്റിയാല്‍ അത്രയും ആയല്ലോ. രാവിലെ ഫ്രഷ്‌ ആയി യാത്ര ആരംഭിക്കുകയുമാകാം.

രാവിലെ മൊബൈല്‍ അലാറം അടിക്കുന്നതിനു മുന്‍പ്‌ തന്നെ ഉറക്കം തെളിഞ്ഞു. കുളിച്ച്‌ റെഡിയായി തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക്‌. അഞ്ചേകാലിനു തന്നെ ബോണക്കാട്‌ ബസ്‌ സ്റ്റാന്‍ഡിലെത്തി. കയറാന്‍ ധാരാളം പേര്‍, കാണുമ്പോള്‍ തന്നെയാറിയാം മിക്കവരും അഗസ്ത്യാര്‍കൂട യാത്രികര്‍ തന്നെയെന്ന്. അവിടെയും ഭാഗ്യം, സീറ്റ്‌ കിട്ടി. ബാക്കിയുണ്ടായിരുന്ന ഉറക്കം ബസ്സില്‍ ഉറങ്ങിത്തീര്‍ത്തു. ഇടയ്ക്ക്‌ ഉണര്‍ന്നപ്പോള്‍ ഒരു ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌, അവിടെ നമ്മുടെ പാസ്സ്‌ പരിശോധിച്ചു. വീണ്ടും യാത്ര. ഏകദേശം ഏഴേമുക്കാല്‍ ആയപ്പോള്‍ ഒരു തകര്‍ന്നു കിടക്കുന്ന തേയില ഫാക്ടറിക്കു മുന്‍പില്‍ ബസ്സ്‌ നിന്നു. അതു തന്നെ ബോണക്കാട്‌ സ്റ്റോപ്പ്‌. അവിടെ ഫോറസ്റ്റ്‌ ഓഫീസ്‌ എവിടെയെന്നു കൂടെയുള്ള ആര്‍ക്കും തന്നെ അറിവുള്ളതായി തോന്നിയില്ല. മുന്നോട്ടു നടന്നു. ക്യാന്റീന്‍ എന്നെഴുതിയ ഒരു ചെറിയ കെട്ടിടം കണ്ടു. ഫോറെസ്റ്റ്‌ ക്യാന്റീനെപ്പറ്റി നേരത്തേതന്നെ സൂചനയുണ്ടായിരുന്നതു കൊണ്ട്‌ അതു തന്നെ സ്ഥലം എന്നു കരുതി. എന്തായാലും രാവിലെ ഭക്ഷണം കഴിക്കണമല്ലോ? മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം മറന്നിരുന്നു. വെള്ളം. തലേന്നു വാങ്ങിയതില്‍ അര കുപ്പി വെള്ളം ബാക്കിയുണ്ട്‌. രാവിലെ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു വാങ്ങാം എന്നു കരുതിയതാണ്‌. ബസ്‌ വന്ന തിരക്കില്‍ അതു മറന്നു.ഞങ്ങളുടെ പിറകെ ബാക്കിയുള്ളവരും ക്യാന്റീനില്‍ കയറി. ഫോറെസ്റ്റ്‌ ക്യാന്റീന്‍ അതല്ല എന്നു മനസ്സിലായി. കുപ്പി വെള്ളം കിട്ടില്ല, പക്ഷെ ദോശയും കടലയും ചായയും കിട്ടും. കിട്ടിയത്‌ കഴിച്ചു. അവിടെ നിന്ന് രണ്ടേമുക്കാല്‍ കിലോമീറ്റര്‍ അകലെയാണ്‌ ഫോറെസ്റ്റ്‌ ഓഫീസ്‌. വാഹനം ഉണ്ടെങ്കില്‍ അവിടെ വരെ പോകാം. ബസ്സില്‍ വന്നവര്‍ക്ക്‌ മറ്റു മാര്‍ഗം ഇല്ല. നടന്നു. ഒന്‍പത്‌ മണിക്ക്‌ മുന്‍പ്‌ തന്നെ അവിടെത്തി.

യാത്രാനുമതിയുടെ നിബന്ധനകള്‍ കര്‍ക്കശമാണ്‌. തീപ്പെട്ടി, ലൈറ്റര്‍ മുതലായ തീ പിടിപ്പിക്കുന്ന വസ്തുക്കള്‍ക്ക്‌ വിലക്കുണ്ട്‌. മദ്യം ബീഡി സിഗററ്റ്‌ മുതലായവ പാടില്ല. ഇത്യാദി സാധനങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍, മുന്‍കൂട്ടി പറഞ്ഞാല്‍ അവരവിടെ സൂക്ഷിച്ച്‌ തിരിച്ചു വരുമ്പോള്‍ തിരികെ ഏല്‍പ്പിക്കും. അതല്ലാതെ അവരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ തിരിച്ചു കിട്ടില്ല. ഏതായാലും ഫോറസ്റ്റുകാര്‍ക്‌ മോശമല്ലാത്ത പിടിച്ചെടുക്കല്‍ ഉണ്ടെന്നു തോന്നുന്നു. ഓഫീസിനു ചുറ്റും ധാരാളം മദ്യക്കുപ്പികള്‍ ചിതറിക്കിടന്നിരുന്നു.പാസ്സു കാണിച്ചു. എന്തോ എഴുത്തു കുത്തുകള്‍ നടന്നു. ഉച്ചയ്ക്കുള്ള ഊണ്‌ ഇവിടെ നിന്നു വാങ്ങിക്കൊണ്ട്‌ പോകാം. ഒരു പൊതി 30 രൂപ. ക്യാമറയ്ക്ക്‌ 50 രൂപയുടെ പാസ്സ്‌ എടുക്കണം. വീഡിയോയാണെങ്കില്‍ 300 രൂപ. മൂന്നു പൊതി ചോറു വാങ്ങി. ഇവിടെയും കുപ്പി വെള്ളം ഇല്ല. പൈപ്പില്‍ വരുന്നത്‌ നല്ല വെള്ളമാണെന്നു പറഞ്ഞു. കാലിക്കുപ്പികള്‍ കൂട്ടിവെച്ചിട്ടുണ്ട്‌, അതെടുക്കാം. മൂന്നു കുപ്പി നിറച്ചു.

അടുത്തത്‌ ബാഗ്‌ പരിശോധന. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥന്മാരുടെ സൗഹൃദപൂര്‍ണമായ നല്ല പെരുമാറ്റം. ആദ്യമായുള്ള യാത്രയെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം കാക്കൂ, ഗൈഡിനെക്കൂട്ടി വിടാം എന്നു പറഞ്ഞു. ഞങ്ങള്‍ പന്ത്രണ്ട്‌ പേരായപ്പോള്‍ ഗൈഡെത്തി. മെലിഞ്ഞ്‌ അല്‍പം കോങ്കണ്ണുള്ള ഒരു താടിക്കാരന്‍. പേര്‌ രാജ്‌കുമാര്‍. ഫോറസ്റ്റ്‌ വാച്ചര്‍മാരെയാണ്‌ ഗൈഡായി വിടുന്നത്‌. അവര്‍ ശരിക്കും വനം വകുപ്പിന്റെ നേരിട്ടുള്ള ജീവനക്കാരല്ല. ഗൈഡായി വരുമ്പോള്‍ ഒരു ദിവസത്തിന്‌ 150 രൂപാ വെച്ചു കിട്ടും എന്നു രാജ്‌കുമാര്‍ പിന്നീട്‌ പറഞ്ഞു. പക്ഷെ നമ്മള്‍ കൊടുക്കുന്ന അതേ വില കൊടുത്ത്‌ അവരും ഭക്ഷണം വാങ്ങേണ്ടി വരുമത്രേ. അതു ശരിയെങ്കില്‍ കഷ്ടം തന്നെ.