Monday, June 23, 2008

സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.

മത നിഷേധം നടത്തുന്നു എന്ന പേരില്‍ പ്രശ്നത്തില്‍ പെട്ട ഭാഗത്തിന്‌ ഒരു പാഠഭേദം. മത വിശ്വാസികള്‍ക്ക്‌ ഇത്‌ സ്വീകാര്യമാകും എന്നു കരുതുന്നു.


സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളുടെ മുന്‍പില്‍ കസേരയില്‍ ഇരുന്ന് ഹെഡ്‌മാസ്റ്ററച്ചന്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

"ഇവന്റെ പേരെന്താ?"

"ജീവന്‍"

"കൊള്ളാം, പറ്റിയ പേര്‌. തന്റെയോ?"

"ഔസേപ്പ്‌ മത്തായി"

"കെട്ടിയവളുടെ പേര്‌?"

"ലക്ഷ്മീദേവി"

ഹെഡ്‌മാസ്റ്റെറച്ചന്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി.

"എന്റച്ചോ, പണ്ടങ്ങിനെയൊരബദ്ധം പിണഞ്ഞതാ."

"ഇവന്റെ മതം ഏതാ ചേര്‍ക്കണ്ടേ?"

"അതു പിന്നെ ചോദിക്കാനുണ്ടോ, അച്ചോ? നമ്മടെ തന്നെ!"

ഹെഡ്‌മാസ്റ്റെറച്ചന്‍ കസേരയിലേക്ക്‌ ചാരിയിരുന്ന് അല്‍പ്പം ഗൗരവത്തോടെ ചോദിച്ചു.

"വലുതാകുമ്പോള്‍ ഇവനു മതം മാറണം എന്നു തോന്നിയാലോ?"

"ആ പൂതി അവന്റെ മനസ്സീ ഇരിക്കത്തേയൊള്ളൂ."

അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍.

ഒരു ക്രിസ്ത്യാനി എന്ന നിലക്ക്‌ വഞ്ചിക്കപ്പെടാനായി നിന്നു കൊടുക്കേണ്ട ബാദ്ധ്യതയൊന്നുമെനിക്കില്ല, മറിച്ച്‌ സത്യത്തിനും നീതിക്കും വേണ്ടി പോരാടാനുള്ള ഉത്തരവാദിത്വം ഉണ്ട്‌.

മനുഷ്യത്വം എന്നു പറയുന്നത്‌ വിഢ്ഢിത്തരത്തിന്റെയും ഭീരുത്വത്തിന്റെയും പ്രകടനം മാത്രമാണ്‌.

ഒരു നുണയെ വലുതാക്കുക, പറഞ്ഞാല്‍ മനസ്സിലാകുന്ന രീതിയില്‍ പറയുക, പറഞ്ഞു കൊണ്ടേയിരിക്കുക, ക്രമേണ അവരതു വിശ്വസിക്കും.

നന്മയിലേക്കുണരുക.

ജാതിയുടേയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്ദര്‍ഭങ്ങള്‍ ഇന്നും നാം പത്രങ്ങളില്‍ വയിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യ സ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങിനെ പെരുമാറണമെന്നാണ്‌ വിവക്ഷിച്ചിരിക്കുന്നത്‌? ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക.

അനുവര്‍ത്തിക്കാന്‍ വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യാതെ ജന്മം വൃഥാവിലാക്കിയവര്‍ക്കും, അനുവദിച്ചിട്ടില്ലാത്ത വിധം ഭിന്ന ജാതികള്‍ ചേര്‍ന്ന് ജനിച്ചവര്‍ക്കും, അവിശ്വാസികള്‍ക്കും, ആത്മഹത്യചെയ്തവര്‍ക്കും മരണാനന്തരം തര്‍പ്പണം ചെയ്യാന്‍ പാടുള്ളതല്ല.
മനുസ്മൃതി, അദ്ധ്യായം 5.89


അവിടെയുണ്ടായിരുന്ന സകല ജീവജാലങ്ങളേയും,പുരുഷന്മാരേയും,സ്ത്രീകളേയും,യവ്വനയുക്തരേയും,വൃദ്ധരേയും,കാളകളേയും, ആടുകളേയും, കഴുതകളേയും അവര്‍ വാളിനിരയാക്കി.
അനന്തരം, കര്‍ത്താവിന്റെ ഭണ്ഡാഗാരത്തില്‍ നിക്ഷേപിച്ച സ്വര്‍ണ്ണവും, വെള്ളിയും, പിച്ചളപ്പാത്രങ്ങളും, ഇരുമ്പുപാത്രങ്ങളുമൊഴികെ പട്ടണവും അതിലുള്ള സമസ്ഥവും അവര്‍ അഗ്നിക്ക്‌ ഇരയാക്കി.
ബൈബിള്‍, ജ്വോഷ്വ 6:21, 24


വിശ്വാസികളെ, നിങ്ങളുടെ സ്വന്തം ആളുകളല്ലാതെ ആരുമായും സൗഹൃദത്തില്‍ പെടാതിരിക്കുക. നിങ്ങളെ നശിപ്പിക്കാന്‍ അവര്‍ (അവിശ്വാസികള്‍) ഒരു മാര്‍ഗ്ഗവും ഉപയോഗിക്കാതിരിക്കില്ല. നിങ്ങളുടെ നാശമാണ്‌ അവര്‍ക്ക്‌ വേണ്ടത്‌. വായാലുരുവിടുന്ന വാക്കുകളില്‍ നിന്ന് അവരുടെ വെറുപ്പ്‌ പ്രകടമാണ്‌, എന്നാല്‍ അതിലും എത്രയോ വലുതാണ്‌ അവര്‍ നെഞ്ചിലൊളിക്കുന്നത്‌.

ഖുറാന്‍, ഇമ്രാന്‍ 3:118

11 comments:

ബാബുരാജ് said...

"നീണ്ട മേലങ്കി അണിഞ്ഞു നടക്കുവാനും പൊതു സ്ഥലങ്ങളില്‍ വന്ദനം സ്വീകരിക്കുവാനും ആഗ്രഹിക്കുന്ന വേദപണ്ഡിതരെ സൂക്ഷിച്ചു കൊള്ളുവിന്‍, സിനഗോഗുകളില്‍ സമുന്നത പീഠവും വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും ലഭിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. വിധവകളുടെ സമ്പാദ്യം ചൂഷണം ചെയ്യുകയും അന്യരെ കാണിക്കുവാന്‍ വേണ്ടി നീണ്ട പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നവരാണിവര്‍. അവര്‍ക്കു കിട്ടുന്ന ശിക്ഷാവിധി കഠിനമായിരിക്കും.
മര്‍ക്കോസ്‌ 12:38-40

മൂര്‍ത്തി said...

:) കുറിക്ക് കൊള്ളുന്നുണ്ട്.

ദാറ്റ്സ് മലയാളത്തിലെ ഒരു ചര്‍ച്ചയില്‍ ലക്ഷ്മീ ദേവി ദൈവത്തിന്റെ പേരാണെന്നും മുസ്ലീമിനെ കല്യാണം കഴിച്ചതായി പുസ്തകത്തില്‍ പറയുന്നത് അപമാനകരമാണെന്ന വാദം വരെ കണ്ടു.

Suraj said...

മതമുള്ള ജീവന്റെ മദം കണ്ടു.മതമില്ലാത്തവനു തെമ്മാടിക്കുഴിയോ നരകമോ തന്നെ ശിക്ഷ എന്നു കൂടി എഴുതിവയ്ക്കണം. നമ്മുടെ നാടിനു പറ്റിയ പാഠപുസ്തകം ഇതുതന്നെ !
വന്ദേ മാതരം !

Radheyan said...

കലക്കി കടുവറത്തൂ. ഇത് തന്നെ ബെസ്റ്റ്.

കെ said...

തെമ്മാടിക്കുഴിയില്‍ കിടക്കേണ്ടി വന്ന എം പി പോളിനെക്കുറിച്ചൊക്കെ പാഠപുസ്തകത്തില്‍ എഴുതിവെയ്ക്കണം. ബിരുദവും പണവും പ്രശസ്തിയുമൊക്കെ ഉണ്ടായിട്ടെന്താ, സഭയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന പാഠം കുട്ടികള്‍ പഠിച്ചേനെ.

ടോട്ടോചാന്‍ said...

ശാസ്ത്രപുസ്തകങ്ങള്‍ ഉപേക്ഷിച്ച് ബൈബിളും ഖുര്‍ആനും ഗീതയും പഠിപ്പിച്ചാല്‍ നന്നായിരിക്കും..
അതാണ് ശാസ്ത്രം!!! കലക്കി മാഷേ...

ബാബുരാജ് said...

പ്രതികരിച്ച എല്ലാവര്ക്കും നന്ദി.

പാമരന്‍ said...

കിടിലന്‍ മാഷെ..

പരാജിതന്‍ said...

കാണാന്‍ വൈകി. ഇതിനേക്കാള്‍‌ നന്നായി പ്രതികരിക്കാനാവില്ല, ഇക്കാര്യത്തില്‍.

Rajeeve Chelanat said...

ബാബുരാജ്

എനിക്കു തോന്നുന്നത്, പാഠപുസ്തകങ്ങള്‍ക്കെതിരായ പ്രക്ഷോഭം വ്യാപിക്കണം എന്നാണ്. തെരുവുകള്‍ പുസ്തകങ്ങളെക്കൊണ്ട് കത്തട്ടെ.ക്ലസ്റ്റര്‍ യോഗങ്ങള്‍ കലങ്ങട്ടെ. നാടൊട്ടുക്ക് ഈ സാമുദായിക കൂട്ടങ്ങള്‍ അശാന്തി പടര്‍ത്തട്ടെ. കേരളത്തിന് അത്തരമൊരു അഗ്നിപരീക്ഷയില്‍ക്കൂടി എന്നെങ്കിലുമൊരിക്കല്‍ കടന്നുപോയേ പറ്റൂ. അത് എത്രയും വേഗത്തിലാകാമോ അത്രയും നന്ന്.

എങ്കിലേ കറുപ്പും വെളുപ്പും ജനത്തിനു തിരിച്ചറിയാന്‍ സാധിക്കൂ. സമുദായവിഷത്തെയും, മതേതര-ജനാധിപത്യത്തിന്റെ അമൃതിനെയും അന്നേ ഈ മൂഢസംസ്ഥാനത്തിന് വേര്‍തിരിച്ചറിയാന്‍ സാധിക്കൂ. അതിനു കഴിയുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു.

ഇടതുപക്ഷത്തിനും ഇതൊരു അഗ്നിപരീക്ഷയാകണം. കപടമതേതരത്വത്തിന്റെ മുഖം‌മൂടി അവര്‍ അഴിച്ചുവെച്ച്, ഇതിനെ എത്രത്തോളം ധീരമായി നേരിടുമെന്ന് കാണാനുള്ള ഒരു അവസരമായി ഇത് മാറണം.

ഈ ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനമൊക്കെ മാറ്റിവെച്ച്, എങ്ങിനെ കേരളത്തിന് വിജയിക്കാനാവുമെന്ന് നാലാള്‍ അറിയുകതന്നെ വേണം.

അഭിവാദ്യങ്ങളോടെ

Santosh said...

maashe,
I saw this just now. very aptly written. i hope good sense prevails... nothing more..

Santosh