Tuesday, May 18, 2010

എക്സ്പര്‍ട്ട് വിറ്റ്നെസ്സ്

ഡോ: പരാധീനൻ*, തിങ്കളാഴ്ച ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങി തുടങ്ങുമ്പോഴാണ് വാതിൽക്കൽ മണിയടിക്കുന്നത്. പതിവില്ലാതെന്താ ഇങ്ങനെ എന്നാലോചിച്ച് ചെന്ന് കതക് തുറന്നപ്പോൾ കാക്കി പാന്റ്സും, വെള്ള ചെക്ക് ഷർട്ടും കൈയ്യിലൊരു ബ്ലേഡ് ബാഗുമായി മുടി പറ്റെ വെട്ടിയ ഒരാൾ. ‘സമൻസ്’, പരാധീനൻ മനസ്സിൽ പറഞ്ഞു.
പരാധീനൻ സാറല്ലേ?” ആഗതൻ ചോദിച്ചു.
അതെ”
സർ, ഒരു സമൻസുണ്ട്, 27 ആം തീയതി” പരാധീനന് തന്റെ ലക്ഷണശാസ്ത്ര വൈദദ്ധ്യത്തിൽ അഭിമാനം തോന്നി.
എവിടെയാണ്?”
ഇടിക്കുഴി കോടതിയിലാണ് സർ”
ഡോ: പരാധീനൻ സമൻസ് ഒപ്പിട്ടു വാങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് ഇത് മൂന്നാമത്തേതാണ്. സാരമില്ല, സമയമുണ്ട്. മയക്കം പതുക്കെ വിട്ടു തുടങ്ങുന്നതേയുള്ളൂ. പെട്ടെന്ന് ആലോചിച്ചു, ഇന്നെത്രയാ തീയതി? “ദൈവമെ, 25. അതായത് നാളെ കഴിഞ്ഞ്! കൊള്ളാം.” പോകണ്ട എന്നു വെച്ചാലോ? പരാധീനൻ മനസ്സിൽ കരുതി.
സാറേ വരാതിരിക്കരുത്, വാറണ്ടാണ്.” (പോലീസുകാർ അല്ലെങ്കിലും മനസ്സു വായിക്കാൻ മിടുക്കരാണ്.)
വാറണ്ടോ? അതിനെനിക്ക് ഇതിന്റെ സമൻസൊന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ?”
അറിയില്ല സാർ, ഞങ്ങൾക്കും ഇതാണു കിട്ടിയത്.” പോലീസുകാരൻ കടലാസ്സെല്ലാം ബ്ലേഡ് ബാഗിൽ തിരുകി യാത്രയായി.

ഇടിക്കുഴി സർക്കാരാശുപത്രിയിൽ ഡോ: പരധീനൻ, ഒന്നും രണ്ടുമല്ല ഏഴുവർഷമാണ് സേവനം നടത്തിയത്. മൂന്നാം വർഷം മുതൽ എല്ലാ ട്രാൻസ്ഫർ സമയത്തും ഇരുനൂറ്റൻപത് കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ വെച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അവസാനം കുടുംബത്ത് ആഭ്യന്തരകലഹലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് അത്ര പ്രോപ്പറല്ലാത്ത ചാനലിനെപ്പറ്റി പരാധീനൻ ചിന്തിച്ചു തുടങ്ങിയത്. ഡി.എം. ഒ ഓഫീസിലെ ഒരു എൻ.ജി.ഓ നേതാവായിരുന്നു മാർഗ്ഗദർശി. എത്സി നേതാവ് തൊട്ട് പിടിച്ച് മുകളിൽ ചെന്ന് ഒരു മൂന്നുമാസശമ്പളത്തുക ‘പാർട്ടിഫണ്ടി‘ലുമടച്ചുകഴിഞ്ഞപ്പോൾ അടുത്ത ലിസ്റ്റിൽ ഡോ: പരാധീനന്റെയും പേരുവന്നു. (അതിനു വേണ്ടി വന്ന പി.എഫ് ലോൺ ഇതുവരെ തീർന്നിട്ടില്ല.) കുഴപ്പമില്ല, ഇപ്പോൾ വീട്ടിൽ നിന്നും പോയി വരാം. പക്ഷെ ഇടിക്കുഴിയുടെ വാങ്ങലുകൾ ഇപ്പോഴും മാസം ഒന്നും രണ്ടും തവണ വീതം ‘എം.എൽ.സി’ (മെഡിക്കോലീഗൽ കേസ്) യുടെ രൂപത്തിൽ പരാധീനന്റെ പുറകേ കൂടിയിരിക്കുകയാണ്.

പിറ്റേന്ന്, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ പരാധീനൻ സിസ്റ്ററിനെ വിളിച്ചു നാളെ സ്ഥലത്തുണ്ടാവില്ല എന്ന കാര്യം പറഞ്ഞു. “അയ്യോ സാറേ, നാളെ ഇമ്മുണൈസേഷൻ ഉള്ളതല്ലേ? സാറില്ലാതെങ്ങിനെയാ?”
എന്തു ചെയ്യാനാ സിസ്റ്ററേ, കോർട്ട് ഡ്യൂട്ടിയാ. അതും വാറണ്ട്. ഞാൻ മദർ പി.എച്.സി എമ്മോയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും വിടാൻ ശ്രമിക്കാം എന്നു പറഞ്ഞു. അവിടേയും ആളില്ല.”
ഡോക്ടർ ഇല്ലാതെ ഞങ്ങൾ കുത്തിയേല കേട്ടോ?” സിസ്റ്ററുടെ ഭീഷണി.

രാത്രി പന്ത്രണ്ടരക്ക് സിറ്റിയിൽ നിന്ന് ഒറ്റ ബസ്സുണ്ട്. രാവിലെ സ്ഥലത്തെത്താം. പക്ഷെ, ആ സമയത്ത് സിറ്റിയിലെത്താൻ ബസ്സില്ല. അല്ലെങ്കിൽ രാത്രി ഒൻപതുമണി മുതൽ സ്റ്റാൻഡിൽ പോയി കുത്തിപ്പിടിച്ചിരിക്കണം. അതിലും ഭേദം നൂറ്റീരുപതു രൂപ കൊടുത്ത് ഒരു ഓട്ടോ പിടിക്കുന്നതാണ്. ങാ! എല്ലാം ചിലവല്ലേ?
അത്താഴം കഴിച്ച് കുറേ നേരം റ്റീവി കണ്ടിരുന്നു, ഇപ്പോൾ കിടന്നാൽ ശരിയാവില്ല. പറഞ്ഞേപ്പിച്ചിരുന്നതിനാൽ പതിനൊന്നായപ്പോൾ ഓട്ടോക്കാരനെത്തി. അയാൾക്കും അതൊരു പതിവായിരിക്കുന്നു. സ്റ്റാൻഡിലെത്തിയപ്പോൾ ബസ് പിടിച്ചിട്ടുണ്ട്, ഭാഗ്യം.

രാവിലെ ഇടിക്കുഴി ആശുപത്രിക്കുമുൻപിൽ ബസ്സിറങ്ങി. അതാണ് പതിവ്, പഴയ പരിചയക്കാരൊക്കെയുണ്ട്. ഡ്യൂട്ടി റൂമിൽ പോയി ഒന്നു ഫ്രഷായി, എല്ലവരോടുമൊന്നു കുശലം പറഞ്ഞ് അടുത്ത ബസ്സിനു കയറി കോടതിയിലേക്ക്. മണി പത്തേ ആയിട്ടുള്ളൂ, സിവിൽ സ്‌റ്റേഷൻ ക്യാന്റീനിൽ പോയി കാപ്പി കുടിച്ച്, കോടതി വരാന്തയിലെത്തി.
ങാ, സാറെത്തിയല്ലേ?” തിരിഞ്ഞു നോക്കി, പരിചയമുള്ളൊരു പോലീസുകാരൻ. “വലിയ കാര്യമൊന്നുമില്ല സാറേ, ഡ്രങ്കൺനെസ്സാ.” “വെരി ഗുഡ്” പരാധീനൻ മനസ്സിൽ പറഞ്ഞു. കോടതിക്കകത്തു കയറി വാറണ്ട് ബെഞ്ച് ക്ലർക്കിനെ കാണിച്ചു. അയാൾ നമ്പരു നോക്കി നേരത്തെ വിളിച്ചേക്കാം എന്നു തലകുലുക്കി.  പരാധീനൻ മൊബൈൽ സൈലന്റ് മോഡിലേക്ക് മാറ്റി കാത്തു നിന്നു.

പതിനൊന്നു പത്തായി, ബെല്ലടിച്ചു. മജിസ്ട്രേട്ട് രംഗപ്രവേശനം ചെയ്യുന്നു. അദ്ദേഹം സദസ്യരേയും, സദസ്യർ മജിസ്ട്രേട്ടിനേയും വണങ്ങുന്ന ചടങ്ങാണ് ആദ്യം. തുരുപ്പു ഗുലാൻ സിനിമ കണ്ടതിനു ശേഷം, ഈ സന്ദർഭങ്ങളിൽ പരാധീനന് ഓർമ്മ വരുന്നത് അതിലെ മമ്മൂട്ടിയുടെ ഡാൻസ് ക്ലാസ്സാണ്. കുറച്ചു പെറ്റിക്കേസുകൾക്ക് ശേഷം, ഡോ: പരാധീനന്റെ പേര് വിളിച്ചു.
അദ്ദേഹം കൂട്ടിൽ കയറി ഒരിക്കൽ കൂടി മജിസ്ട്രേട്ടിനെ താണുവണങ്ങി. മജിസ്ട്രേട്ട് അതു കണ്ടില്ല. ഒരിക്കലും കാണാറുമില്ല. അതിനാൽ ഈ വണക്കം വേണ്ടെന്നു വെച്ചാലോ എന്നു പലപ്പോഴും പരാധീനൻ ആലോചിചിട്ടുണ്ട്, പക്ഷെ അപ്പോൾ അദ്ദേഹം അത് തീർച്ചയായും കാണും എന്നുറപ്പുള്ളതു കൊണ്ട് അങ്ങനത്തെ സാഹസം ഒന്നും വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
ഞാൻ കോടതി മുൻപാകെ സത്യം ബോധിപ്പിച്ചു കൊള്ളാം, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ” എന്ന് പരാധീനൻ ഗീതയും ബൈബിളും ഒന്നുമില്ലാതെ തന്നെ ഉറപ്പു കൊടുത്തു.

ബെഞ്ച് ക്ലർക്ക് ഫയലിൽ നിന്നും ഒരു പേജ് എടുത്ത് പരാധീനന്റെ കൈയ്യിൽ കൊടുത്തു. മൂന്നു കൊല്ലം മുൻപ് എഴുതിയ ഒരു ഡ്രങ്കൺനെസ്സ് സർട്ടിഫിക്കറ്റാണ്. ഡോക്ടർ ചിട്ടപ്രകാരം വായന തുടങ്ങി, “While I was working as an Assistant Surgeon at................and issued this certificate bearing my signature. And the examination findings are.....”
ഓക്കെ ഡോക്ടർ, വാട്ടീസ് യുവർ ഇൻഫറൻസ്? “മജിസ്ട്രേട്ട്.
ദ പേർസൻ ഹാസ് കൺസ്യൂംഡ് അൽക്കഹോൾ, ബട്ട് നോട്ട് അണ്ടർ ദ ഇൻഫ്ലുവൻസ്” (എവൻ വീശിയിട്ടുണ്ട് പക്ഷെ വെളിവുകെട്ടിട്ടില്ല ഏമാന്‍നേ!)
“ക്രോസ്സ്?” മജിസ്‌ട്രേട്ട് പ്രതിഭാഗം വക്കീലിനോട് ചോദിച്ചു.
‘ദാ വരുന്നു അരിഷ്ടം” ഡോ: പരാധീനന്‍ അടുത്ത ലക്ഷണശാസ്ത്ര നിഗമനം നടത്തി. പ്രതിഭാഗം വക്കീല്‍ എഴുനേറ്റ് പരാധീനന്റെ നേരെ തിരിഞ്ഞു. “ ആട്ടെ ഡോക്ടറേ, ഈ ഹോമിയോ മരുന്നു കഴിച്ചാല്‍ ആല്‍ക്കഹോളിന്റെ മണം വന്നു കൂടേ?”
(ഓ ഇയ്യാള്‍ ഹോമിയോയുടെ ആളാണ്.)
“ഹോമിയോ മരുന്നുകളെപ്പറ്റി എനിക്കൊന്നുമറിഞ്ഞു കൂടാ.” ഡോക്ടര്‍ തന്റെ അജ്ഞത സമ്മതിച്ചു. പിന്നെ താനെങ്ങനെ ഡോക്ടറായി എന്നു ചോദിക്കും മട്ടില്‍ വക്കീല്‍ പരാധീനനെ ഒന്നു നോക്കി. പരാധീനന്റെ നെഞ്ചൊന്നു വിറച്ചു. “ദൈവമേ എമ്മൈ വല്ലതുമാണോ?” ഓ സോറി, സോറി, മൊബൈല്‍ സൈലന്റില്‍ മിസ് അടിച്ചതാണ്.
“എനിതിങ്ങ് മോറ്?” മജിസ്‌ട്രേട്ട് അക്ഷമനായി. “നത്തിങ്ങ്, ദാറ്റ്സ് ആള്‍” മംഗളം ശുഭം! മജിസ്‌ട്രേട്ട് കുത്തിക്കുറിച്ചിരുന്ന കടലാസ് ബെഞ്ച് ക്ലര്‍ക്കിന്റെ നേരെ എറിഞ്ഞു, അയാളത് പരാധീനന്റെ നേരെ നീട്ടി. ‘ഇതിലെഴുതിയിരിക്കുന്നതെല്ലാം വായിച്ചു കേള്‍പ്പിച്ചു, എല്ലാം ശരി‘. എന്ന് ഇംഗ്ലീഷിലെഴുതി അടിയില്‍ ഒപ്പും വെച്ചു. ആദ്യമൊക്കെ ക്ലാര്‍ക്കോ, അല്ലെങ്കില്‍ മജിസ്‌ട്രേട്ട് തന്നെയോ അത് വായിച്ചു കേള്‍പ്പിക്കും എന്ന് പരാധീനന്‍ കരുതിയിരുന്നു, ഒരിക്കല്‍ ചോദിക്കണം എന്നും കരുതിയതാണ്‍. പക്ഷെ കോടതി പിരിയും വരെ പുറകില്‍ പോയി നിന്നോളാന്‍ പറഞ്ഞാല്‍ പണിയായില്ലേ? അതുകൊണ്ട് നീതിനിര്‍വഹണത്തിനായ് ഒരു ചെറിയ നുണ പറയുന്നതില്‍ കുഴപ്പമില്ല എന്നു വിട്ടുവീഴ്ചയായി.

കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോളാണ്‍ മിസ്‌കോളിന്റെ കാര്യം ഓര്‍ത്തത്. എടുത്തു നോക്കി. സിസ്റ്ററാണ്‍. തിരിച്ചു വിളിച്ചു.
“സാറേ, പത്തെണ്‍പത് ഓപ്പിയുണ്ടായിരുന്നു. കൊറേപ്പേറ്ക്ക് അവിലും പാരസെറ്റമോളും കൊടുത്തു വിട്ടു. ഇരുപത്തിയേഴ് പിള്ളേര്‍ വന്നിട്ടുണ്ട് ഇമ്മുണൈസേഷന്, ഡോക്ടര്‍മാര്‍ ആരും ഇതുവരെ വന്നിട്ടില്ല. എന്തു ചെയ്യണം?”
“അവരോട് അടുത്ത തവണ വരാന്‍ പറഞ്ഞു വിട്. അല്ലാതെന്തു ചെയ്യും.”
“ങാ സാറേ, പിന്നെ ആ എപ്പോഴും വലിച്ചു വരുന്ന ആ നാരായണിയമ്മയില്ലേ, അവരു വന്നായിരുന്നു. ഇത്തിരി സീരിയസ്സായിരുന്നു, കൂടെ ഒരു കൊച്ച് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങളു പിന്നെ ആ സുരേഷിന്റെ ഓട്ടോ വിളിച്ച് താലൂക്കിലേക്ക് വിട്ടു, അവിടെ എത്തുമോന്ന് സംശയമാ.”

സാരമില്ല, ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം! പക്ഷെ നീതി നിര്‍വഹണം അങ്ങിനെയല്ല, അത് അനുസ്യൂതം, അഭംഗുരം നടക്കേണ്ടതാണ്. ഡോ: പരാധീനന്റെ മനസ്സ് അഭിമാന പുളകിതമായി.

 *************************************************************************************************************
*ഡോ: പരാധീനന്‍ എന്ന പേര്‍ കെ.ജി.എം.ഒ. എ ജേണലിന്റെ സ്വന്തമാണ്. ഞാനത് കടമെടുത്തതാണ്. കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയാണയാള്‍. മുകളിലെഴുതിയിരിക്കുന്നത് ‘ഒരു’ സംഭവകഥയല്ല, നമ്മുടെ നാട്ടിലെ മിക്കവാറും കോടതികളില്‍ സ്ഥിരമായി അരങ്ങേറുന്ന അസംബന്ധനാടകത്തിന്റെ തിരക്കഥയാണ്.





    Tuesday, May 04, 2010

    ഗവി - ദൈവത്തിന്റെ സ്വന്തം ഗ്രാമം. 2

    വൈകിട്ട് അഞ്ചരയായപ്പോള് കുമാറെത്തി. ഞങ്ങള്‍ ‘അമ്പലം കാണിക്കുന്ന്’ കാണാന്‍ തിരിച്ചു. നമ്മള്‍ താമസിക്കുന്ന സ്ഥലം ഇരിക്കുന്ന മലയുടെ മറുവശം ചുറ്റി മുകളിലേക്ക് കയറിയാല്‍ അമ്പലം കാണിക്കുന്നായി. അവിടെ നിന്നു നോക്കിയാല്‍ ശബരിമല ക്ഷേത്രവും പൊന്നമ്പലമേടും കാണാം. മലയുടെ ആ ഭാഗം മുന്‍ശത്തുനിന്ന് വ്യത്യസ്തമായി പുല്‍മേടാണ്‍. ഞങ്ങള്‍ പക്ഷെ ചെന്നപ്പോള്‍ അന്തരീക്ഷം ആകെ മൂടിക്കിടക്കുകയായിരുന്നു. ഒന്നും തന്നെ കാണുവാന്‍ പാടില്ല. പൊന്നമ്പലമേടിന്റെ സ്ഥാനം കുമാര്‍ കാണിച്ചു തന്നു. ഇവിടെ അന്തരീക്ഷം പെട്ടെന്നു മാറുമത്രെ. കുറച്ചു സമയം കൂടി കാത്തിരുന്നാല്‍ ഒരു പക്ഷെ ശബരിമല കാണുവാന്‍ സാധിച്ചേക്കും. ഞങ്ങള്‍ സൂര്യാസ്തമയം വരെ കാത്തു, പക്ഷെ നിരാശയായിരുന്നു ഫലം.

    From Gavi
    അമ്പലം കാണിക്കുന്ന്

    രാത്രിയില്‍ തടാകത്തില്‍ ചൂണ്ടയിടാം എന്നു പറഞ്ഞ് കുമാര്‍ ഞങ്ങളുടെ നിരാശ മാറ്റി. അതിനുള്ള സാമഗ്രികളൊക്കെ പുള്ളി സംഘടിപ്പിച്ചോളാം എന്നേറ്റു. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. ഒരു കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും നല്ല വിശപ്പായി. താഴെ റെസ്റ്റുറാന്റിലേക്ക് നടന്നു, പക്ഷെ അവിടെ അത്താഴത്തിന് സമയമായിട്ടില്ല. സമയം കളയാ‍ന്‍ തടാകക്കരയിലേക്ക് നീങ്ങി. അവിടെ കുറച്ചു ചൂണ്ടക്കാര്‍ കൂടിയിട്ടുണ്ട്. സ്ഥലവാസികളായ ചെറുപ്പക്കാരും കുട്ടികളുമാണ്. ഒരു പയ്യന്‍ കൂളിങ് ഗ്ലസ്സൊക്കെ വെച്ച് സ്റ്റൈലായാണ് മീന്‍പിടുത്തം. ഒരു ചെറിയ പാട്ടുപെട്ടിയില്‍ നിന്നും തമിഴ് പാട്ടുകള്‍ ഒഴുകുന്നു. പക്ഷെ കാര്യമായ കൊത്തില്ല. കുറുവ പരല്‍ പോലത്തെ മൂന്നു നാലു ചെറിയ മീന്‍ കുടുങ്ങി, അത്ര മാത്രം. അതു കണ്ട് ഞങ്ങള്‍ രാത്രിയില്‍ ഇനി വെറുതെ മഞ്ഞു കൊള്ളെണ്ട എന്നു തീരുമാനിച്ചു. (അതിനുള്ള ‘സ്പിരിറ്റും’ ഞങ്ങള്‍ കരുതിയിരുന്നില്ല! J)

    From Gavi
    ഗവിയിലെ ചൂണ്ടക്കാര്‍

    ഭക്ഷണത്തിനു സമയമായി. ഉച്ചയ്ക്കത്തതില്‍ നിന്നും വ്യത്യസ്തമായി നോണ്‍ വെജ് ആണ്‌. ചപ്പാത്തിയും, ദാലും, പുലാവും, ചിക്കനും പിന്നെ വേറേയും മൂന്നാല്‍ വിഭവങ്ങള്‍. പുലാവ് വളരെ നന്നായി ഉണ്ടാക്കിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കൂടി ഗാര്‍ഡനില്‍ ഇരുന്നിട്ട് ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു.

    From Gavi
    ഗവി രാത്രിയില്‍

    അനെക്സില്‍ ചെന്നപ്പോള്‍ മുറ്റത്ത് സ്റ്റേറ്റ്  കാറു കിടക്കുന്നു. സംസാരിച്ചു നിന്ന ഡ്രൈവര്‍മാരോട് ആരാണെന്നു തിരക്കി. വകുപ്പു മന്ത്രി ശ്രീ ബിനോയ് വിശ്വമാണ്‍.  നാളെ പൊന്നമ്പലമേട് സന്ദര്‍ശനമുണ്ട്, അതിനാണ് തങ്ങുന്നത്. രാവിലെ ആറു മണിക്ക് വൈല്‍ഡ് ലൈഫ് സഫാരിയുണ്ട്, തയ്യാറായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കുമാര്‍ പോയി. രാവിലത്തെ കുമളി പത്തനംതിട്ട ബസ്സിനു മുന്‍പേ പോയാല്‍ മൃഗങ്ങളെ കാണാന്‍ സാധിച്ചേക്കും. ബസ്സിന്റെ ശബ്ദം കേട്ട് മൃഗങ്ങള്‍ ഉള്ളിലേക്ക് പോയ്ക്കളയും.

    പിറ്റേന്ന് രാവിലേ തന്നെ ഉണര്‍ന്ന് തയ്യാറായി. പുറത്തു വന്നപ്പോള്‍  മന്ത്രിയും യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയിരിക്കുന്നു. നമ്മളെപ്പറ്റി അന്വേഷിച്ചിരിക്കുന്നു എന്നു തോന്നി. കോട്ടയത്തു എവിടെയാണ്‍? എന്നു സ്നേഹാന്വേഷണം.

    From Gavi
    ഗവി- പ്രഭാതം

    വൈല്‍ഡ് ലൈഫ് സഫാരി ഫോറസ്റ്റുകാര്‍ ഏറ്പ്പെടുത്തുന്ന ജീപ്പിലാണ്‍. ഗവിയില്‍ നിന്നും പത്തനന്തിട്ട വശത്തേക്കാണ്‍ പോകുന്നത്. ഒന്നു രണ്ടു കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ പിന്നെ റോഡ് മോശമാണ്‍. പക്ഷെ പുറംകാഴ്ചകള്‍ കൂടുതല്‍ കൂടുതല്‍ മനോഹരമാകുന്നു. ഒരു കുന്നിന്‍ ചെരുവില്‍ കുറെ മാനിനെ കണ്ടു. വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അവ ഓടിഒളിച്ചു. സ്ഥിരം കാട്ടു പോത്തിനേയും ആനയേയും കാണാന്‍ സാധിക്കുന്ന ഒരു താഴ്‌വരയുണ്ടെന്നു പറഞ്ഞു. അതിനടുത്ത് ജീപ്പ് നിറുത്തി ഒരു   ഗൈഡ് പോയി നോക്കി. നിരാശയായിരുന്നു ഫലം. പക്ഷെ ജീപ്പ് നിറുത്തിയ സ്ഥലത്ത് നിറയെ പഴങ്ങളുമായി കുറച്ച് പേരച്ചെടികള്‍ ഉണ്ടായിരുന്നു. മൃഗങ്ങളെ കാണാനാവാഞ്ഞ സങ്കടം പേരക്കാപ്പഴം തിന്നു തീര്‍ത്തു.

    From Gavi
    സഫാരിക്കിടയില്‍

    കാര്യമായി മൃഗങ്ങളെയൊന്നും കാണാന്‍ സാധിക്കാതിരുന്നതിനാല്‍ യാ‍ത്ര കുറച്ചു കൂടി മുന്നോട്ട് നീട്ടി. മുന്നോട്ട് പോയപ്പോള്‍ വഴിസൈഡില്‍ ഒരു പേരത്തോട്ടം കണ്ടു, വണ്ടി നിറുത്തി ഞങ്ങള്‍ ഇറങ്ങി.  പക്ഷെ അവിടെ പാകമായ പേരക്ക ഒന്നുമുണ്ടായിരുന്നില്ല. റോഡിന്റെ എതിര്‍വശത്ത് ഒരു തകര്‍ന്നടിഞ്ഞ കെട്ടിടം കണ്ടു. അത് പഴയ ഒരു സിനിമാ തിയേറ്റര്‍ ആയിരുന്നത്രെ! ആനത്തോട് ഡാം പണി നടക്കുന്ന സമയത്ത് ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായിരുന്നു. തൊഴിലാളികള്‍ ഇവിടെയാണ്‍ താമസിച്ചിരുന്നത്. പേരത്തോട്ടവും അന്നത്തെ ബാക്കിയാവണം. ഇപ്പോള്‍ അവിടങ്ങും ആള്‍താമസമില്ല.

    From Gavi
    ആനത്തോട് ഡാം

    അല്‍പം കൂടി മുന്നോട്ട് പോയപ്പോള്‍ ആനത്തോട് ഡാം ആയി. ജീപ്പ് നിറുത്തി ഞങ്ങള്‍ ഇറങ്ങി നടന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മാത്രമാണ്‍ അവിടുള്ളത്. അതിലൊരാള്‍ ഡാമിന്റെ വശത്തെ തിട്ടയുടെ താഴേക്ക് ചൂണ്ടി അവിടെ ഒരു കാട്ടുപോത്തുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് തിട്ടയുടെ വക്കത്തെത്തി താഴേക്ക് നോക്കുമ്പോഴുണ്ട് ഒരു കാട്ടുപോത്തിന്റെ ശവം ഉണങ്ങി ദ്രവിച്ച് കിടക്കുന്നു!
    ഏതായാലും അതോടെ സഫാരി മതിയാക്കി മടങ്ങി.

    തിരിച്ച് ഗവിയിലെത്തിയപ്പോള്‍ ഒരിക്കല്‍ കൂടി അമ്പലം കാണിക്കുന്നില്‍ പോയാലോ എന്ന് കുമാര്‍ ചോദിച്ചു. അപ്പോഴേക്കും നല്ല വെയില്‍ ആയി തുടങ്ങിയിരുന്നു. അതു കൊണ്ട് വേണ്ട എന്നു വെച്ചു.

    പ്രഭാതഭക്ഷണം കഴിഞ്ഞു വന്നപ്പോഴേക്കും പത്തു മണിയായി. നമ്മുടെ സമയം തീരുന്നു. ഇനിയും തീര്‍ച്ച്യായും വരും എന്ന് മനസ്സിലുറപ്പിച്ച് കുമാറിന്‍ നന്ദി പറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

    From Gavi


    ജീവിതത്തിലൊരിക്കലെങ്കിലും തീര്‍ച്ചയായും നമ്മള്‍ കേരളീയര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‍ ഗവി. ഊട്ടിയക്കാളും കൊഡൈക്കനാലിനേക്കാളും മനോഹരി. എന്നാല്‍ അവയെപ്പോലെ നാഗരികത ഒട്ടും തന്നെ ഗവിയെ ആക്രമിച്ചിട്ടില്ല. അതാണതിന്റെ ഭംഗിയും. കേരളത്തിലെ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നുംവിഭിന്നമായി ദീര്‍ഘവീക്ഷണമില്ലാത്ത വികലമായ വികസനവും ഗവിയിലില്ല. എക്കോ ടൂറിസം അതിന്റെ പൂറ്ണ്ണ അര്‍ത്ഥത്തില്‍ അവിടെ കാണാനാവും. മുതിര്‍ന്ന വനം വകുപ്പുദ്യോഗസ്ഥന്മാര്‍ മുതല്‍ ഗൈഡുകള്‍ വരെ ഏറ്റവും സൌഹൃദമായും ആത്മാര്‍ത്ഥമായും ഇടപെടുന്നു. അപ്പോള്‍ നമ്മള്‍ സന്ദര്‍ശകര്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. പ്രകൃതിയെ ബഹുമാനിക്കുക, അതിനെ മലിനപ്പെടതെ സംരക്ഷിക്കുക.

    Sunday, May 02, 2010

    ‘ഗവി’ ദൈവത്തിന്റെ സ്വന്തം ഗ്രാമം

    വളരെ നാളായി ഗവി ഒരു മോഹമായി മനസ്സില്‍ കൂടിയിട്ട്. സമയക്കുറവും പിന്നെ പ്രത്യേക യാത്രാനുമതി വേണമെന്ന അറിവും ഒക്കെ യാത്ര നീട്ടി നീട്ടിക്കൊണ്ടുപോയി. അവസാനം അവിടെ പോയിട്ടു തന്നെ കാര്യം എന്നു നിശ്ചയിക്കുകയായിരുന്നു. എന്നാലും എങ്ങിനെയാണ്‍ പോകുന്നത് എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. അപ്പോഴാണ്‍ പഴയൊരു മാതൃഭൂമി യാത്രയില്‍ ഗവിയെപ്പറ്റിയൊരു ലേഖനം ഉണ്ടായിരുന്നത് ഓര്‍ത്തത്. കൈയ്യിലിരുന്ന പഴയ മാഗസീനുകള്‍ തപ്പി. ഉദ്ദേശിച്ച ‘യാത്ര’ കിട്ടിയില്ല. പക്ഷെ. അതിന്റെ അടുത്ത ലക്കം ലഭിച്ചു. ഭാഗ്യം. അതിലൊരു ഗവി ‘കോണ്ടാക്റ്റ് നമ്പര്‍’ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്‌ക്കേ പക്ഷേ വിളിക്കാന്‍ പറ്റൂ. ഗവിയില്‍ ഫോണ്‍ റേഞ്ചില്ല. അതിനാല്‍ വൈകിട്ട് ആരെങ്കിലും റേഞ്ചുള്ള സ്ഥലത്ത് വന്നു നില്‍ക്കും.

    ‘യാത്ര’ സാമാന്യം പഴയത് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വൈകിട്ട് ഒരു അഞ്ചരയായപ്പോള്‍ വിളിച്ചു, രക്ഷയില്ല. വീണ്ടും ആറു കഴിഞ്ഞപ്പോള്‍ ശ്രമിച്ചു. ഭാഗ്യം ആളുണ്ട്. സാധാരണ പല കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചാല്‍ കിട്ടുന്നതിലും കൃത്യവും മാന്യവുമായ മറുപടി. നമ്മളുദ്ദേശിച്ച ദിവസം അവിടെ മുറി ഒഴിവുണ്ട്. സ്വാഗതം. കുമളിയിലുള്ള അവരുടെ ഫ്രണ്ട് ഓഫീസിന്റെ നമ്പറ് തന്നു. അവിടെ വിളിച്ച് ബുക്ക് ചെയ്യണം.

    (ഒരു കാര്യം പറയാന്‍ വിട്ടു. ഗവിയിലെ സന്ദര്‍ശനത്തിന്റെ ചുമതല വനം വകുപ്പിന്റെ ഉപ വിഭാഗമായ വനം വികസന കോര്‍പ്പറേഷനാണ്‍. അവരുടെ വക ഗ്രീന്‍ മാന്‍ഷന്‍ എന്നൊരു റിസോര്‍ട്ടുണ്ട്. അതു കേന്ദ്രമാക്കിയാണ്‍ ഗവി ടൂറിസം പ്രവര്‍ത്തിക്കുന്നത്.)
    From Gavi
    ഗ്രീന്‍ മാന്‍ഷന്‍

    കുമളിയില്‍ വിളിച്ചു. വളരെ നല്ല പ്രതികരണം. രണ്ടു മൂന്നു തരം പാക്കേജ് ഉണ്ട്, പകല്‍ സമയം മാത്രം തങ്ങാം, അല്ലെങ്കില്‍ ഒരു മുഴുവന്‍ ദിവസമാകാം, അതു വേണമെങ്കില്‍ കാട്ടിനുള്ളിലെ ഫോറസ്റ്റ് റ്റെന്റിലുമാകാം. മുഴുവന്‍ ദിവസ പാക്കേജ് ആകാമെന്നു വെച്ചു. കാട്ടിലെ ട്രക്കിങ്ങ്, ബോട്ടിങ്ങ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, വൈല്‍ഡ് ലൈഫ് സഫാരി, മൂന്ന് നേരത്തെ ഭക്ഷണം, വെല്‍കം ഡ്രിങ്ക്, ഗൈഡ് എല്ലാം ഉള്‍പ്പടെ യാണ്‍ പാക്കെജ്. സന്ദര്‍ശകരുടെ വിവരങ്ങള്‍ നേരത്തെ നല്‍കണം. നമ്മള്‍ ചെല്ലുന്ന വാഹനത്തിന്റെ നമ്പരും മുങ്കൂട്ടി കൊടുക്കണം. (ചെക്ക് പോസ്റ്റില്‍ ഏര്‍പ്പാടാക്കാനാണ്‍.) പകുതി തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം.

    ( ഇവ്വിധമല്ലാതെ, ചെക്ക് പോസ്റ്റില്‍ അനുവാദം വാങ്ങിയും ഗവി സന്ദര്‍ശിക്കാം. പക്ഷെ അതത്ര എളുപ്പമാണെന്നു തോന്നുന്നില്ല. ‘കണക്ഷന്‍സ്’ വേണ്ടി വരും. പിന്നെ ഒരു മാര്‍ഗ്ഗമുള്ളത് - കുമളി പത്തനംതിട്ട റൂട്ടില്‍, ഗവി വഴി കെ. എസ്. ആറ്. ടി. സി ബസ്സുണ്ട്. ദിവസം നാല്‍ സര്‍വ്വീസ്. അതും ഗവി കാണാനുള്ള നല്ലൊരു വഴി തന്നെ, തീര്‍ച്ചയായും ആ യാത്ര ഒരു അനുഭവമാകും)


    ഗവി പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും, അവിടെ എത്താന്‍ നല്ലത് ഇടുക്കി ജില്ല്ലയിലെ വണ്ടിപെരിയാര്‍ വഴിയാണ്‍. വണ്ടിപെരിയാറ് നിന്ന് ഏകദേശം 26 കിലോമീറ്റര്‍ വള്ളക്കടവ് വഴി ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ സ്ഥലമായി. റോഡ് മോശമില്ല, കാറുകള്‍ക്ക് സുഖമായി സഞ്ചരിക്കാം. എന്നാല്‍ പത്തനംതിട്ട വഴിയാണ്‍ വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജീപ്പ് പോലത്തെ വാഹനങ്ങള്‍ വേണ്ടിവരും.

    ഗവിയിലെ ഗ്രീന്‍ മാന്‍ഷനില്‍ രാവിലേയും വൈകിട്ടും ചെക്കിന്‍ ചെയ്യാം. രാവിലേ തന്നെ എത്താം എന്നു കരുതി ഞങ്ങള്‍ വെളുപ്പിനേ പുറപ്പെട്ടു. ഏകദേശം എട്ടുമണിയായപ്പോള്‍ വണ്ടിപ്പെരിയാറെത്തി. ടൌണ്‍ കഴിഞ്ഞ് തൊട്ടടുത്ത ജങ്ഷനില്‍ നിന്ന് വലതു തിരിഞ്ഞ് വള്ളക്കടവ് വഴി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ജനവാസപ്രദേശം വഴിയാണ്‍ യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു വലിയ കമാനം ചെക്ക്പോസ്റ്റിലുണ്ട്. ഇതു വഴിയുള്ള പ്രവേശനം വളരെ നിയ്ന്ത്രിച്ചാണ്‍. സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ ചെക്ക്പോസ്റ്റില്‍ നല്‍കി യാ‍ത്ര തുടര്‍ന്നു.




    From Gavi

    വള്ളക്കടവ് ചെക്ക് പോസ്റ്റ്


    കാട്ടിനുള്ളില്‍ കൂടിയാണ്‍‍ ഇനി യാത്ര. വീതി കുറവും വളവും തിരിവും ഉണ്ടെങ്കിലും നല്ല വഴി. കുണ്ടും കുഴിയും ഒന്നും ഇല്ല. വളരെ ഭംഗിയുള്ള പല സ്ഥലങ്ങളും കണ്ടു, പക്ഷെ പത്തു മണിക്ക് മുന്‍പ് സ്ഥലത്തെത്തണമെന്ന് കരുതിയതു കൊണ്ട് എങ്ങും ഇറങ്ങിയില്ല. മാത്രമല്ല യാത്രാമദ്ധ്യേ വാഹനത്തിനു പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം വള്ളക്കടവില്‍ നിന്ന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിലും മുന്‍പേ ഞങ്ങള്‍ ഗവിയിലെത്തി.

    ഗവി ഡാമും, റിസര്‍വോയറും, അതിന്റെ കരയിലുള്ള പൂന്തോട്ടവും ചേരുന്നതാണ്‍ പ്രധാന ഭാഗം. പൂന്തോട്ടത്തിന്‍ അഭിമുഖമായി റോഡിന്റെ മറുവശത്താണ്‍ ഗ്രീന്‍ മാന്‍ഷന്‍. മാന്‍ഷന്റെ പിന്‍ ഭാഗം വനമാണ്‍. പ്രധാന കെട്ടിടത്തിന്റെ സമീപം തന്നെ പുതിയ ഒരു അനെക്സും പണി ചെയ്തിട്ടുണ്ട്.

    From Gavi


    ചെക്കിന്‍ ചെയ്ത്, മുഖം ഒക്കെ ഒന്നു കഴുകിയപ്പോഴേക്കും പറഞ്ഞിരുന്ന ഗൈഡ് എത്തി. കുമാര്‍ എന്നാണ്‍ പേര്‍. കുമാര്‍ ഗവിക്കാരന്‍ തന്നെയാണ്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴരായിരുന്നു. ( ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴരെ പുനരധിവസിപ്പിച്ച സ്ഥലമാണ്‍ ഗവി. അവര്‍ക്ക് വേണ്ടി അവിടെ ഏലത്തോട്ടം സര്‍ക്കാര്‍ തുടങ്ങുകയായിരുന്നു. ഏകദേശം 300 കുടുംബക്കാരെ അവിടെ കുടിയിരുത്തി.) കുമാര്‍ വിദ്യാഭ്യാസം നടത്തിയത് പുനലൂരാണ്‍. അതിനു ശേഷം വെല്‍ഡിങ്ങ് പഠിച്ച് എറണാകുളത്ത് കുടിവെള്ള പദ്ധതിയില്‍ വെല്‍ഡറായി ജോലിനോക്കുകയായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ്‍ ഗവിയില്‍ ടൂറിസം പദ്ധതി വരുന്നത്.

    കുമാര്‍ അന്ന്ത്തെ പരിപാടിയുടെ ഒരു ഏകദേശരൂപം തന്നു. ആദ്യം ട്രക്കിങ്ങിന്‍ പോകാം. നമ്മുടെ താല്പര്യം അനുസരിച്ച് ട്രക്കിങ്ങ് നിശ്ചയിക്കാം, രണ്ടു മണിക്കൂറോ ആറു മണിക്കൂറോ ആകാം. കുട്ടികള്‍ ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് ചെറിയ യാത്ര മതി എന്നു വെച്ചു. റിസര്‍വോയറിന്‍ മറുകരയിലാണ്‍ ട്രക്കിങ്ങിനുള്ള കാട്. കുമാര്‍ ബോട്ടിറക്കി രണ്ടു തവണയായി ഞങ്ങളെ മറുകരയെത്തിച്ചു. പുള്ളി ഒരു ബാക്ക്പാക്കില്‍ വെള്ളവും ബിസ്ക്കറ്റും കരുതിയിരുന്നു. അല്‍പ്പദൂരം ഈറ്റക്കാട്ടിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ല കാടായി. പലയിടത്തും ആനപ്പിണ്ഡം കിടക്കുന്നുണ്ട്. മിക്കവാറും ആനയെക്കാണാന്‍ പറ്റും അപൂര്‍വ്വമായ് ചിലപ്പോള്‍ കടുവയേയോ കരടിയേയോ കാണാം എന്നു കുമാര്‍ പറഞ്ഞു. അപകടമുണ്ടോ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍, നമ്മള്‍ ഉപദ്രവിക്കാതിരുന്നാല്‍ അവയും ഉപദ്രവിക്കില്ല എന്നായിരുന്നു മറുപടി.

    From Gavi
    ട്രക്കിങ്ങ് തുടങ്ങുന്നു. കുമാര്‍ അമരത്ത്.

    കാട് അതിന്റെ വന്യ്‌സൌന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. ഭീമാകാരനായ ഒരു വൃക്ഷം കണ്ടു. ഒരു രണ്ടു തെങ്ങിന്റെ പൊക്കം കാണും, രണ്ടാള്‍ക്ക് പിടിക്കാന്‍ വീതിയും. അത് കറുവാപ്പട്ട മരമാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. കുമാറതിന്റെ പട്ട അല്‍പ്പം ഇളക്കി തന്നു, വാസ്തവം! പിന്നീട് കുന്തിരിക്കം മരവും കണ്ടു.

    From Gavi
    കറുവാപ്പട്ട മരം




    From Gavi
    കുന്തിരിക്കം
    വേനലായിരുന്നതിനാല്‍ മൃഗങ്ങള്‍ അധികം പുറത്തേക്ക് വരുന്നില്ല. ഗവി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം മഴക്കാലത്തിനു ശേഷമുള്ള തോറ്ച്ചയാണ്‍, ഓണക്കാലം. ഞങ്ങള്‍ വന്ന സമയം ശരിയായില്ല എന്നു തോന്നി. പക്ഷെ കാട്ടില്‍ അട്ടയുടെ ശല്യം കുറവുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഒന്നും രണ്ടും കടി കിട്ടി. രക്തം വരുമ്പോഴേ നമ്മള്‍ അറിയൂ.

    കാടിന്‍ ഓരോ സ്ഥലത്തും ഓരോ രീതിയാണ്‍. അടുത്തടുത്തുള്ള ഈ ഭാവപ്പകര്‍ച്ച കൌതുകമായി. ഇവിടെ വന്മരങ്ങളാണെങ്കില്‍ അപ്പുറത്ത് ഈറ്റക്കാടുകള്‍, അതിനടുത്ത് പുല്‍മേട് ഇങ്ങനെ. കുറച്ച് കരിംകുരങ്ങുകളെ കണ്ടു, അതു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു മൃഗക്കാഴ്ച. അധികം മൃഗങ്ങളെ കാണാനായില്ലെങ്കിലും വനയാത്ര ഒരു അനുഭവം തന്നെ.


    From Gavi

    ‘വൈല്‍ഡ് ലൈഫ്’

    ഉച്ചയ്ക്ക് ഒന്നരയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഭക്ഷണം തയ്യാറായിരിക്കുന്നു. താഴെ ഗാര്‍ഡനിലാണ് റസ്റ്റുറന്റ്. ബുഫെ രീതിയിലാണ്‍. വൃത്തിയും രുചിയുമുള്ള വെജിറ്റേറിയന്‍ ഊണ്‍. ഊണ് കഴിച്ച് അല്‍പ്പസമയം വിശ്രമിച്ചപ്പോഴേക്കും കുമാറെത്തി. ബോട്ടിങ്ങിന്‍ സമയമായി.

    തടാകത്തില്‍ ജലനിരപ്പ് താഴ്ന്നാണ്‍. കരയുടെ പച്ചപ്പിനും ജലനിരപ്പിനും ഇടയില്‍ വളരെ വീതിയില്‍ മണ്ണു തെളിഞ്ഞിരിക്കുന്നു. (മുന്‍പ് ഇടുക്കിക്ക് പോകുമ്പോള്‍ കുളമാവ് റിസര്‍വോയറില്‍ ഇങ്ങനെ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു വിഷമം തോന്നുമായിരുന്നു.) താഴെ പമ്പയില്‍ വെള്ളം കിട്ടാനായി (ശബരിമല മാസപൂജ സമയമായിരുന്നു.) റിസര്‍വോയര്‍ തുറന്നു വിട്ടതുകൊണ്ടാണ്‍ ജലനിരപ്പ് ഇത്ര താഴ്ന്നതെന്ന് കുമാര്‍ പറഞ്ഞു. തുഴയുന്ന തരം ബോട്ടാണ്‍. സുരക്ഷ മുന്‍രുതലായ് ലൈഫ് ജാക്കറ്റ് ഒക്കെയുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി രണ്ടു ബോട്ട് വേണ്ടിവരും. കുമാറിനെ സഹായിക്കാന്‍ വേറൊരാളെത്തി. ത്യാഗരാജന്‍. അദ്ദേഹം 35 വര്‍ഷമായി ഗവിയിലാണ്‍ താമസം.

    From Gavi





    From Gavi

    താമസത്തിനു കിട്ടുന്ന ഫോറസ്റ്റ് ടെന്റ്



    From Gavi


    തടാകത്തില്‍ ധാരാളം മരക്കുറ്റികളുണ്ട്. ജലനിരപ്പ് കുറവായതിനാല്‍ അവ കൃത്യമായി കാണാം, ആയതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ബുദ്ധിമുട്ടില്ല. ഒരിക്കല്‍ ഈ കുറ്റികള്‍ നീക്കംചെയ്യാന്‍ ആലോചിച്ചിരുന്നത്രെ, പക്ഷെ പ്രകൃതിസ്നേഹിയായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ്‍ വേണ്ടെന്നു വെച്ചത്. തടാകത്തിലെ പക്ഷികള്‍ക്കു വേണ്ടി ആ നിലപാടെടുത്ത അദ്ദേഹത്തിന്‍ എന്റെ അഭിവാദനങ്ങള്‍. മിക്കവാറും എല്ലാ കുറ്റികളിലും കൊക്കുകളുണ്ട്. താറാവിന്റെ രൂപവും ഒരു തത്തയുടെ അത്രമാത്രം വലിപ്പവുമുള്ള ഒരു തരം പക്ഷി തടാകത്തില്‍ നീന്തി നടക്കുന്നതു കണ്ടു. നീരൊഴുക്കുള്ള സമയം തടാകക്കരയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ തന്നെ തടാകക്കരയില്‍ ധാരാളം ആനകളും മാനുകളും മേയാനുമെത്തുമത്രെ!

    ബോട്ടിങ്ങിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ചായ തയ്യാര്‍. ഇനി മുറിയിലെത്തി അല്‍പ്പം വിശ്രമം. വൈകിട്ട് അഞ്ചരയ്ക് തിരിച്ചെത്താം എന്നു പറഞ്ഞ് കുമാര്‍ പോയി. ഗ്രീന്‍ മാന്‍ഷന് ഇരിക്കുന്ന മലയുടെ പിന്‍ശം ചുറ്റി മുകളില്‍ ചെന്നാല്‍ ശബരിമല കാണാമത്രെ. വൈകിട്ടത്തെ പരിപാടി അവിടെ.

    From Gavi